വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 78

യേശു ദൈവരാജ്യസന്ദേശം അറിയിക്കുന്നു

യേശു ദൈവരാജ്യസന്ദേശം അറിയിക്കുന്നു

യേശു സ്‌നാനമേറ്റ്‌ അധികം വൈകാതെ, ‘ദൈവരാജ്യം അടുത്തിരിക്കുന്നു’ എന്നു പ്രസംഗിക്കാൻതുടങ്ങി. ഗലീലയിലും യഹൂദ്യയിലും യേശു യാത്ര ചെയ്യുമ്പോൾ ശിഷ്യന്മാരും ഒപ്പം പോയി. തന്റെ ജന്മനാടായ നസറെത്തിൽ തിരികെ എത്തിയ യേശു സിനഗോഗിൽ ചെന്ന്‌ യശയ്യ പ്രവാചകന്റെ ചുരുൾ തുറന്ന്‌ ഉച്ചത്തിൽ ഇങ്ങനെ വായിച്ചു: ‘സന്തോഷവാർത്ത അറിയിക്കാൻ യഹോവ പരിശുദ്ധാത്മാവിനെ എനിക്കു തന്നിരിക്കുന്നു.’ യേശു അത്ഭുതങ്ങൾ ചെയ്‌ത്‌ കാണാൻ ആളുകൾക്ക്‌ ആഗ്രഹമുണ്ടെങ്കിലും, യേശുവിനു പരിശുദ്ധാത്മാവിനെ കൊടുത്തതു മുഖ്യമായും സന്തോഷവാർത്ത അറിയിക്കാനാണ്‌ എന്നായിരുന്നു അതിന്‌ അർഥം. എന്നിട്ട്‌ യേശു തന്റെ കേൾവിക്കാരോടു പറഞ്ഞു: ‘ഈ പ്രവചനം ഇന്നു നിറവേറിയിരിക്കുന്നു!’

യേശു അടുത്തതായി ഗലീലക്കടൽക്കരയിലേക്കു പോയി. അവിടെ യേശു, പിന്നീടു തന്റെ ശിഷ്യന്മാരായിത്തീർന്ന നാലു മീൻപിടുത്തക്കാരെ കണ്ടു. ‘എന്റെ കൂടെ വരൂ, ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കാം’ എന്നു പറഞ്ഞ്‌ യേശു അവരെ ക്ഷണിച്ചു. പത്രോസ്‌, അന്ത്രയോസ്‌, യാക്കോബ്‌, യോഹന്നാൻ എന്നിവരായിരുന്നു അവർ. ഉടനെ അവർ മീൻപിടുത്തമൊക്കെ ഉപേക്ഷിച്ച്‌ യേശുവിനെ അനുഗമിച്ചു. അവർ ഗലീലയിലെങ്ങും യാത്ര ചെയ്‌ത്‌ യഹോവയുടെ രാജ്യത്തെക്കുറിച്ച്‌ പ്രസംഗിച്ചു. സിനഗോഗുകളിലും ചന്തസ്ഥലത്തും തെരുവുകളിലും അവർ പ്രസംഗിച്ചു. അവർ പോയിടത്തെല്ലാം ഒരു വലിയ ജനക്കൂട്ടം അവരെ പിന്തുടർന്നു. യേശുവിനെക്കുറിച്ചുള്ള വാർത്ത എല്ലായിടത്തും പരന്നു; അങ്ങു ദൂരെ സിറിയയിൽപ്പോലും എത്തി.

പിന്നീട്‌ യേശു തന്റെ ശിഷ്യന്മാരിൽ ചിലർക്ക്‌ ആളുകളെ സുഖപ്പെടുത്താനും ഭൂതങ്ങളെ പുറത്താക്കാനും ഉള്ള ശക്തി കൊടുത്തു. മറ്റുള്ളവർ, യേശു ഓരോരോ നഗരങ്ങളിലും ഗ്രാമങ്ങളിലും പ്രസംഗിച്ചപ്പോൾ ഒപ്പം പോയി. മഗ്‌ദലക്കാരി മറിയ, യോഹന്ന, സൂസന്ന എന്നിവരെപ്പോലെ വിശ്വസ്‌തരായ പല സ്‌ത്രീകളും അതുപോലെ മറ്റുള്ളവരും, യേശുവിനും ശിഷ്യന്മാർക്കും വേണ്ടതെല്ലാം ചെയ്‌തുകൊടുത്തു.

വേണ്ട പരിശീലനം കൊടുത്തിട്ട്‌ യേശു ശിഷ്യന്മാരെ പ്രസംഗപ്രവർത്തനത്തിന്‌ അയച്ചു. അവർ ഗലീലയിലെങ്ങും പ്രവർത്തിച്ചു. പുതുതായി അനേകർ സ്‌നാനമേറ്റ്‌ ശിഷ്യന്മാരായി. ധാരാളം പേർ ശിഷ്യന്മാരാകാൻ ആഗ്രഹിച്ചു. അതുകൊണ്ട്‌ യേശു അവരെ വിളഞ്ഞുകിടക്കുന്ന ഒരു വയലിനോടാണ്‌ ഉപമിച്ചത്‌. യേശു പറഞ്ഞു: ‘വിളവെടുപ്പിനുവേണ്ടി കൂടുതൽ പണിക്കാരെ അയയ്‌ക്കാൻ യഹോവയോടു പ്രാർഥിക്കുക.’ പിന്നീട്‌ യേശു 70 ശിഷ്യന്മാരെ തിരഞ്ഞെടുത്ത്‌ യഹൂദ്യയിലെല്ലാം ദൈവരാജ്യസന്ദേശം അറിയിക്കാൻ ഈരണ്ടു പേരെ വീതം അയച്ചു. അവർ എല്ലാ തരം ആളുകളെയും പഠിപ്പിച്ചു. മടങ്ങി വന്നപ്പോൾ ശിഷ്യന്മാർക്ക്‌, നടന്ന കാര്യങ്ങളെക്കുറിച്ചെല്ലാം യേശുവിനോടു പറയാൻ വലിയ ഉത്സാഹമായിരുന്നു. പ്രസംഗപ്രവർത്തനത്തിനു തടയിടാൻ പിശാച്‌, പഠിച്ച പണി പതിനെട്ടും നോക്കി; പക്ഷേ കഴിഞ്ഞില്ല.

താൻ സ്വർഗത്തിലേക്കു മടങ്ങി പോയതിനു ശേഷവും തന്റെ ശിഷ്യന്മാർ ഈ പ്രധാനപ്പെട്ട വേല തുടരുമെന്ന്‌ യേശു ഉറപ്പാക്കി. യേശു അവരോടു പറഞ്ഞു: ‘ഭൂമിയിലെങ്ങും സന്തോഷവാർത്ത അറിയിക്കുക. ആളുകളെ ദൈവവചനം പഠിപ്പിക്കുക, സ്‌നാനപ്പെടുത്തുക.’

“മറ്റു നഗരങ്ങളിലും എനിക്കു ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത പ്രസംഗിക്കേണ്ടതുണ്ട്‌. അതിനുവേണ്ടിയാണ്‌ എന്നെ അയച്ചിരിക്കുന്നത്‌.”—ലൂക്കോസ്‌ 4:43