പാഠം 79
യേശു പല അത്ഭുതങ്ങളും ചെയ്യുന്നു
ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത അറിയിക്കാനാണു യേശു ഭൂമിയിലേക്കു വന്നത്. അത്ഭുതങ്ങൾ ചെയ്യാൻ യഹോവ യേശുവിനു പരിശുദ്ധാത്മാവിനെ കൊടുത്തു. യേശു രാജാവാകുമ്പോൾ എന്തെല്ലാം ചെയ്യുമെന്നു കാണിക്കാനായിരുന്നു അത്. ഏതു രോഗവും സുഖപ്പെടുത്താൻ യേശുവിനു കഴിയുമായിരുന്നു. യേശു എവിടെ പോയാലും രോഗികൾ യേശുവിനെ തേടി വന്നിരുന്നു. അവരെയെല്ലാം യേശു സുഖപ്പെടുത്തുകയും ചെയ്തു. അന്ധർക്കു കാഴ്ചയും ബധിരർക്കു കേൾവിശക്തിയും കിട്ടി. തളർന്നുപോയവർക്കു നടക്കാൻ കഴിഞ്ഞു. ഭൂതങ്ങളുടെ പിടിയിലായിരുന്നവർ അതിൽനിന്ന് സ്വതന്ത്രരായി. യേശുവിന്റെ വസ്ത്രത്തിന്റെ അറ്റത്ത് ഒന്നു തൊട്ടാൽപ്പോലും അവർ സുഖംപ്രാപിക്കുമായിരുന്നു. യേശു പോകുന്നിടത്തൊക്കെ ആളുകൾ യേശുവിനെ അനുഗമിച്ചു. ഒറ്റയ്ക്കായിരിക്കാൻ ആഗ്രഹിച്ചപ്പോൾപ്പോലും യേശു അവരെ ആരെയും മടക്കി അയച്ചില്ല.
ഒരിക്കൽ ആളുകൾ ശരീരം തളർന്നുപോയ ഒരാളെ യേശു താമസിക്കുന്നിടത്ത് കൊണ്ടുവന്നു. ആളുകൾ തിങ്ങിനിറഞ്ഞിരുന്നതുകൊണ്ട് അവർക്ക് അകത്ത് കടക്കാനായില്ല. അതുകൊണ്ട് അവർ മേൽക്കൂരയിൽ മതിയായ ഒരു ദ്വാരം ഉണ്ടാക്കിയിട്ട് അയാളെ യേശുവിന്റെ അടുത്തായി താഴേക്ക് ഇറക്കി. അപ്പോൾ യേശു അയാളോടു പറഞ്ഞു: ‘എഴുന്നേറ്റ് നടക്കുക.’ അയാൾ എഴുന്നേറ്റ് നടന്നപ്പോൾ ആളുകൾ അതിശയിച്ചു.
മറ്റൊരിക്കൽ യേശു ഒരു ഗ്രാമത്തിൽ ചെന്നപ്പോൾ പത്തു കുഷ്ഠരോഗികൾ ദൂരത്ത് നിന്നുകൊണ്ട് ഇങ്ങനെ വിളിച്ചുപറഞ്ഞു: ‘യേശുവേ, ഞങ്ങളെ സഹായിക്കണേ!’ അക്കാലത്ത് കുഷ്ഠരോഗികൾക്കു മറ്റുള്ളവരുടെ അടുത്ത് വരാൻ അനുവാദമില്ലായിരുന്നു. അവരോടു ദേവാലയത്തിലേക്കു പോകാൻ യേശു പറഞ്ഞു. കുഷ്ഠരോഗം മാറുമ്പോൾ അങ്ങനെ ചെയ്യണമെന്ന് യഹോവയുടെ നിയമം ആവശ്യപ്പെട്ടിരുന്നു. അങ്ങോട്ടു പോകുന്ന വഴിക്ക്
അവരുടെ അസുഖം മാറി. തന്റെ കുഷ്ഠരോഗം മാറിയെന്ന് മനസ്സിലായപ്പോൾ അവരിൽ ഒരാൾ യേശുവിനോടു നന്ദി പറയാനും ദൈവത്തെ സ്തുതിക്കാനും വേണ്ടി തിരിച്ച് വന്നു. ആ പത്തു പേരിൽ ഈ ഒരാൾ മാത്രമാണു യേശുവിനോടു നന്ദി പറഞ്ഞത്.12 വർഷമായി രോഗത്താൽ വലഞ്ഞിരുന്ന ഒരു സ്ത്രീ എങ്ങനെയും രോഗം മാറിക്കിട്ടാൻ ആഗ്രഹിച്ചു. ജനക്കൂട്ടത്തിന് ഇടയിലൂടെ ആ സ്ത്രീ യേശുവിന്റെ പുറകിൽ ചെന്ന് പുറങ്കുപ്പായത്തിന്റെ അറ്റത്ത് തൊട്ടു. അപ്പോൾത്തന്നെ അവരുടെ രോഗം ഭേദമായി. യേശു ചോദിച്ചു: ‘ആരാണ് എന്നെ തൊട്ടത്?’ സ്ത്രീ ആകെ പേടിച്ചുപോയി; എങ്കിലും മുന്നോട്ടു വന്ന് യേശുവിനോടു സത്യം പറഞ്ഞു. യേശു ആ സ്ത്രീയെ ആശ്വസിപ്പിച്ചുകൊണ്ട്, ‘മകളേ, സമാധാനത്തോടെ പൊയ്ക്കൊള്ളൂ’ എന്നു പറഞ്ഞു.
യായീറൊസ് എന്നു പേരുള്ള ഒരു ഉദ്യോഗസ്ഥൻ യേശുവിനോട് ഇങ്ങനെ അപേക്ഷിച്ചു: ‘എന്റെ വീട്ടിലേക്കു വരാമോ? എന്റെ മോൾക്കു തീരെ സുഖമില്ല.’ പക്ഷേ യേശു യായീറൊസിന്റെ വീട്ടിൽ എത്തുന്നതിനു മുമ്പേ കുട്ടി മരിച്ചു. യേശു എത്തിയപ്പോൾ വീട്ടിലുള്ളവരും അവിടെയുള്ള മറ്റ് അനേകരും കരയുന്നതു കണ്ടു. യേശു അവരോടു പറഞ്ഞു: ‘കരയേണ്ടാ. അവൾ ഉറങ്ങുകയാണ്.’ എന്നിട്ട് ആ പെൺകുട്ടിയുടെ കൈ പിടിച്ച് യേശു പറഞ്ഞു: ‘മോളേ, എഴുന്നേൽക്ക്!’ ഉടനെ അവൾ എഴുന്നേറ്റിരുന്നു. അവളുടെ അപ്പനും അമ്മയ്ക്കും അപ്പോൾ എന്തു തോന്നിക്കാണുമെന്ന് ഒന്ന് ആലോചിച്ചുനോക്കൂ! യേശു അവളുടെ മാതാപിതാക്കളോട് കഴിക്കാൻ അവൾക്ക് എന്തെങ്കിലും കൊടുക്കാൻ പറഞ്ഞു.
“യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തെന്നും ദൈവം കൂടെയുണ്ടായിരുന്നതിനാൽ യേശു ദേശം മുഴുവൻ സഞ്ചരിച്ച് നല്ല കാര്യങ്ങൾ ചെയ്യുകയും പിശാച് കഷ്ടപ്പെടുത്തിയിരുന്ന എല്ലാവരെയും സുഖപ്പെടുത്തുകയും ചെയ്തെന്നും ഉള്ള വാർത്ത നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.”—പ്രവൃത്തികൾ 10:38