പാഠം 81
ഗിരിപ്രഭാഷണം
യേശു 12 അപ്പോസ്തലന്മാരെ തിരഞ്ഞെടുത്തശേഷം മലയിൽനിന്ന് ഇറങ്ങിവന്നു. അവിടെ ഒരു വലിയ ജനക്കൂട്ടം ഉണ്ടായിരുന്നു. ഗലീല, യഹൂദ്യ, സോർ, സീദോൻ, സിറിയ എന്നിവിടങ്ങളിൽനിന്നും യോർദാന്റെ മറുകരയിൽനിന്നും ഉള്ളവരായിരുന്നു അവർ. രോഗികളെയും ഭൂതങ്ങളുടെ ഉപദ്രവം ഉണ്ടായിരുന്നവരെയും ആളുകൾ അവിടെ കൊണ്ടുവന്നു. യേശു അവരെയെല്ലാം സുഖപ്പെടുത്തി. പിന്നെ യേശു ആ മലഞ്ചെരുവിൽ ഇരുന്ന് സംസാരിക്കാൻതുടങ്ങി. ദൈവത്തിന്റെ കൂട്ടുകാരാകാൻ നമ്മൾ എന്തു ചെയ്യണമെന്ന് യേശു വിശദീകരിച്ചു. യഹോവയെ നമുക്ക് ആവശ്യമുണ്ടെന്നും യഹോവയെ സ്നേഹിക്കാൻ പഠിക്കണമെന്നും നമ്മൾ മനസ്സിലാക്കണം. പക്ഷേ മറ്റ് ആളുകളെ സ്നേഹിക്കുന്നില്ലെങ്കിൽ ദൈവത്തെയും നമുക്കു സ്നേഹിക്കാൻ കഴിയില്ല. നമ്മൾ എല്ലാവരോടും ദയയോടെ ഇടപെടണം, ശത്രുക്കളോടുപോലും നീതിയും ന്യായവും കാണിക്കണം.
യേശു പറഞ്ഞു: ‘കൂട്ടുകാരെ മാത്രം സ്നേഹിച്ചാൽ പോരാ. ശത്രുക്കളെയും സ്നേഹിക്കണം. ഉള്ളിന്റെ ഉള്ളിൽനിന്ന് മറ്റുള്ളവരോടു ക്ഷമിക്കണം. ആർക്കെങ്കിലും നിങ്ങളോടു പിണക്കമുണ്ടെങ്കിൽ നേരിട്ട് ആ വ്യക്തിയുടെ അടുത്ത് ചെന്ന് ക്ഷമ ചോദിക്കുക. മറ്റുള്ളവർ നിങ്ങളോട് എങ്ങനെ പെരുമാറാനാണോ നിങ്ങൾ ആഗ്രഹിക്കുന്നത് അതുപോലെ അവരോടും പെരുമാറുക.’
വസ്തുവകകളെക്കുറിച്ചും യേശു നല്ല ഉപദേശം നൽകി. യേശു പറഞ്ഞു: ‘ഒരുപാട് പണം ഉണ്ടായിരിക്കുന്നതിനെക്കാൾ പ്രധാനം യഹോവയുടെ കൂട്ടുകാരായിരിക്കുന്നതാണ്. നിങ്ങളുടെ പണം മോഷ്ടിക്കാൻ ഒരു കള്ളനു കഴിയും. പക്ഷേ യഹോവയുമായുള്ള നിങ്ങളുടെ സുഹൃദ്ബന്ധം മോഷ്ടിക്കാൻ ആർക്കും പറ്റില്ല. എന്തു തിന്നും, എന്തു കുടിക്കും, എന്ത് ഉടുക്കും എന്നൊക്കെ ഓർത്ത് ഇനി ഉത്കണ്ഠപ്പെടരുത്. പക്ഷികളെ നോക്കുക. അവയ്ക്കു തിന്നാൻ ആവശ്യമായ ആഹാരം ഉണ്ടെന്നു ദൈവം എപ്പോഴും ഉറപ്പുവരുത്തുന്നു. ഉത്കണ്ഠപ്പെടുന്നതിലൂടെ കൂടുതലായി ഒരു ദിവസംകൂടെ ജീവിക്കാൻ പറ്റില്ല. നിങ്ങൾക്ക് എന്താണ് ആവശ്യമെന്ന് യഹോവയ്ക്ക് അറിയാം, ഇക്കാര്യം മനസ്സിൽപ്പിടിക്കുക.’
യേശു സംസാരിച്ചതുപോലെ ആരെങ്കിലും സംസാരിക്കുന്നത് ആ ആളുകൾ മുമ്പൊരിക്കലും കേട്ടിട്ടില്ല. അവരുടെ മതനേതാക്കന്മാർ ഈ കാര്യങ്ങളൊന്നും അവരെ പഠിപ്പിച്ചിട്ടില്ലായിരുന്നു. എന്തുകൊണ്ടാണ് യേശു ഇത്ര മഹാനായ അധ്യാപകനായിരുന്നത്? കാരണം യേശു പഠിപ്പിച്ചതെല്ലാം യഹോവയിൽനിന്നുള്ള കാര്യങ്ങളാണ്.
“എന്റെ നുകം വഹിച്ച് എന്നിൽനിന്ന് പഠിക്കൂ. ഞാൻ സൗമ്യനും താഴ്മയുള്ളവനും ആയതുകൊണ്ട് നിങ്ങൾക്ക് ഉന്മേഷം കിട്ടും.”—മത്തായി 11:29