പാഠം 86
യേശു ലാസറിനെ ഉയിർപ്പിക്കുന്നു
ബഥാന്യയിൽ യേശുവിന് മൂന്ന് ഉറ്റ ചങ്ങാതിമാരുണ്ടായിരുന്നു. ലാസറും ലാസറിന്റെ പെങ്ങന്മാരായ മറിയയും മാർത്തയും. ഒരിക്കൽ യേശു യോർദാന്റെ മറുകരയിൽ ആയിരുന്നപ്പോൾ മറിയയും മാർത്തയും യേശുവിന് അടിയന്തിരമായി ഒരു സന്ദേശം അയച്ചു: ‘ലാസറിനു തീരെ വയ്യാ. എത്രയും പെട്ടെന്ന് ഇവിടെവരെ ഒന്നു വരാമോ?’ പക്ഷേ യേശു ഉടനെ പോയില്ല. രണ്ടു ദിവസം കഴിഞ്ഞപ്പോൾ യേശു ശിഷ്യന്മാരോടു പറഞ്ഞു: ‘നമുക്കു ബഥാന്യയിലേക്കു പോകാം. ലാസർ ഉറങ്ങുകയാണ്. ഞാൻ ചെന്ന് അവനെ ഉണർത്തട്ടെ.’ അപ്പോസ്തലന്മാർ പറഞ്ഞു: ‘ഉറങ്ങുന്നത് അസുഖം മാറാൻ നല്ലതാണ്.’ അപ്പോൾ യേശു അവരോടു വ്യക്തമായി പറഞ്ഞു: ‘ലാസർ മരിച്ചുപോയി.’
യേശു ബഥാന്യയിൽ എത്തിയപ്പോൾ ലാസറിനെ അടക്കിയിട്ട് നാലു ദിവസം കഴിഞ്ഞിരുന്നു. മാർത്തയെയും മറിയയെയും ആശ്വസിപ്പിക്കാൻ ധാരാളം ആളുകൾ ഉണ്ടായിരുന്നു. യേശു എത്തിയെന്ന് അറിഞ്ഞ ഉടനെ മാർത്ത കാണാൻ ഓടിച്ചെന്നു. മാർത്ത പറഞ്ഞു: ‘കർത്താവേ, അങ്ങ് ഇവിടെയുണ്ടായിരുന്നെങ്കിൽ എന്റെ ആങ്ങള മരിക്കില്ലായിരുന്നു.’ യേശു പറഞ്ഞു: ‘നിന്റെ ആങ്ങള വീണ്ടും ജീവിക്കും. മാർത്തേ, നീ അതു വിശ്വസിക്കുന്നുണ്ടോ?’ മാർത്ത പറഞ്ഞു: ‘അവസാനനാളിലെ പുനരുത്ഥാനത്തിൽ ലാസർ എഴുന്നേറ്റുവരുമെന്ന് എനിക്ക് അറിയാം.’ യേശു മാർത്തയോട്, ‘ഞാനാണു പുനരുത്ഥാനവും ജീവനും’ എന്നു പറഞ്ഞു.
എന്നിട്ട് മാർത്ത ചെന്ന് മറിയയോട്, ‘യേശു വന്നിട്ടുണ്ട്’ എന്നു പറഞ്ഞു. മറിയ യേശുവിന്റെ അടുത്തേക്ക് ഓടിച്ചെന്നു. പുറകേ അവിടെ കൂടിയിരുന്ന ആളുകളും. മറിയ യേശുവിന്റെ കാൽക്കൽ വീണു. മറിയയ്‌ക്ക് കരച്ചിൽ അടക്കാനായില്ല. മറിയ പറഞ്ഞു: ‘കർത്താവേ, അങ്ങ് ഇവിടെയുണ്ടായിരുന്നെങ്കിൽ ഞങ്ങളുടെ ആങ്ങള ഇപ്പോഴും ജീവനോടെ ഉണ്ടായിരുന്നേനേ.’ മറിയ എത്രമാത്രം സങ്കടപ്പെടുന്നെന്നു കണ്ടപ്പോൾ യേശുവും കരയാൻതുടങ്ങി. യേശു കരയുന്നതു കണ്ടിട്ട് ആളുകൾ പറഞ്ഞു: ‘യേശുവിന് ലാസറിനെ എത്ര ഇഷ്ടമായിരുന്നെന്നു കണ്ടോ!’ പക്ഷേ മറ്റു ചിലർ ഇങ്ങനെയും പറഞ്ഞു: ‘ഇയാൾ എന്താ സ്വന്തം കൂട്ടുകാരനെ രക്ഷിക്കാതിരുന്നത്?’ യേശു ഇപ്പോൾ എന്തു ചെയ്യുമായിരുന്നു?
യേശു കല്ലറയിലേക്കു പോയി. അതിന്റെ വാതിൽ ഒരു വലിയ കല്ലുകൊണ്ട് അടച്ചിരുന്നു. ‘ഈ കല്ല് ഉരുട്ടിമാറ്റൂ’ എന്നു യേശു കല്പിച്ചു. മാർത്ത പറഞ്ഞു: ‘പക്ഷേ നാലു ദിവസമായല്ലോ. ദുർഗന്ധം കാണും.’ എങ്കിലും അവർ കല്ല് ഉരുട്ടിമാറ്റി. യേശു അപ്പോൾ ഇങ്ങനെ പ്രാർഥിച്ചു: ‘പിതാവേ, അങ്ങ് എന്റെ അപേക്ഷ കേട്ടതിനു നന്ദി. അങ്ങ് എപ്പോഴും എന്റെ അപേക്ഷ കേൾക്കാറുണ്ടെന്ന് എനിക്ക് അറിയാം. എന്നാൽ അങ്ങാണ് എന്നെ അയച്ചതെന്ന് ഈ ആളുകൾ അറിയാൻവേണ്ടിയാണ് ഞാൻ ഉച്ചത്തിൽ ഇങ്ങനെ പറയുന്നത്.’ എന്നിട്ട് യേശു ഇങ്ങനെ വിളിച്ചുപറഞ്ഞു: ‘ലാസറേ, പുറത്ത് വരൂ!’ അപ്പോൾ
അത്ഭുതപ്പെടുത്തുന്ന ഒരു കാര്യം സംഭവിച്ചു: ലാസർ കല്ലറയിൽനിന്ന് പുറത്ത് വന്നു. ദേഹം മുഴുവൻ അപ്പോഴും തുണി ചുറ്റിയിരുന്നു. യേശു പറഞ്ഞു: ‘അവന്റെ കെട്ട് അഴിക്കൂ, അവൻ പോകട്ടെ.’ഇതു കണ്ട് പലരും യേശുവിൽ വിശ്വസിച്ചു. പക്ഷേ ചിലർ പരീശന്മാരുടെ അടുത്ത് ചെന്ന് ഇതെക്കുറിച്ച് പറഞ്ഞു. അതോടെ പരീശന്മാർക്കു ലാസറിനെയും യേശുവിനെയും കൊല്ലണമെന്നായി. 12 അപ്പോസ്തലന്മാരിൽ ഒരാളായ യൂദാസ് ഈസ്കര്യോത്ത് പരീശന്മാരുടെ അടുത്ത് രഹസ്യമായി ചെന്ന് ഇങ്ങനെ ചോദിച്ചു: ‘യേശുവിനെ കണ്ടുപിടിക്കാൻ സഹായിച്ചാൽ നിങ്ങൾ എനിക്ക് എന്തു തരും?’ 30 വെള്ളിക്കാശ് കൊടുക്കാമെന്ന് അവർ സമ്മതിച്ചു. യേശുവിനെ പരീശന്മാരുടെ കൈയിൽ ഏൽപ്പിക്കാനുള്ള അവസരത്തിനായി യൂദാസ് നോക്കിക്കൊണ്ടിരുന്നു.
“സത്യദൈവം നമ്മുടെ രക്ഷകനായ ദൈവമല്ലോ; പരമാധികാരിയാം യഹോവ മരണത്തിൽനിന്ന് രക്ഷിക്കുന്നു.”—സങ്കീർത്തനം 68:20