പാഠം 87
യേശുവിന്റെ അവസാനത്തെ അത്താഴം
എല്ലാ വർഷവും നീസാൻ മാസം 14-ാം തീയതി ജൂതന്മാർ പെസഹ ആചരിച്ചിരുന്നു. യഹോവ അവരെ ഈജിപ്തിലെ അടിമത്തത്തിൽനിന്ന് വിടുവിച്ച് വാഗ്ദത്തദേശത്തേക്കു കൊണ്ടുവന്നത് എങ്ങനെയാണെന്നതിന്റെ ഒരു ഓർമിപ്പിക്കലായിരുന്നു അത്. എ.ഡി. 33-ൽ യേശുവും അപ്പോസ്തലന്മാരും യരുശലേമിൽ, മുകളിലത്തെ ഒരു മുറിയിൽവെച്ച് പെസഹ ആചരിച്ചു. അതിന്റെ അവസാനം യേശു പറഞ്ഞു: ‘നിങ്ങളിൽ ഒരാൾ എന്നെ ഒറ്റിക്കൊടുക്കും.’ അപ്പോസ്തലന്മാർ അതു കേട്ട് ഞെട്ടിപ്പോയി. അവർ ചോദിച്ചു: ‘ആരാണ് അത്?’ യേശു പറഞ്ഞു: ‘ഞാൻ ഈ അപ്പം ആർക്കു കൊടുക്കുന്നുവോ അവനായിരിക്കും അത്.’ എന്നിട്ട് യേശു ഒരു കഷണം അപ്പം യൂദാസ് ഈസ്കര്യോത്തിന് കൊടുത്തു. ഉടനെ യൂദാസ് അവിടെനിന്ന് എഴുന്നേറ്റ് പോയി.
തുടർന്ന് യേശു പ്രാർഥിച്ചു. എന്നിട്ട് അപ്പം എടുത്ത് നുറുക്കി ബാക്കിയുള്ള അപ്പോസ്തലന്മാർക്കു കൊടുത്തു. യേശു പറഞ്ഞു: ‘ഈ അപ്പം കഴിക്കൂ. ഞാൻ നിങ്ങൾക്കായി തരാനിരിക്കുന്ന എന്റെ ശരീരത്തിന്റെ പ്രതീകമാണ് ഇത്.’ പിന്നെ യേശു കുറച്ച് വീഞ്ഞ് എടുത്തിട്ട് പ്രാർഥിച്ചു. എന്നിട്ട് അത് അപ്പോസ്തലന്മാർക്കു കൊടുത്തു. യേശു പറഞ്ഞു: ‘ഈ വീഞ്ഞ് കുടിക്കൂ. ഇത് പാപങ്ങളുടെ ക്ഷമയ്ക്കായി ഞാൻ നൽകാനിരിക്കുന്ന രക്തത്തിന്റെ പ്രതീകമാണ്. നിങ്ങൾ എന്റെകൂടെ സ്വർഗത്തിൽ രാജാക്കന്മാരായിരിക്കുമെന്നു ഞാൻ വാക്കു തരുന്നു. എന്നെ ഓർക്കാൻ എല്ലാ വർഷവും ഇതു ചെയ്യണം.’ യേശുവിന്റെ അനുഗാമികൾ ഇപ്പോഴും എല്ലാ വർഷവും ആ വൈകുന്നേരം ഒരുമിച്ച് കൂടാറുണ്ട്. ആ കൂടിവരവിനെ ‘കർത്താവിന്റെ സന്ധ്യാഭക്ഷണം’ എന്നാണ് ഇന്നു വിളിക്കാറ്.
ഭക്ഷണത്തിനു ശേഷം, അപ്പോസ്തലന്മാർ തങ്ങളിൽ ആരാണ് ഏറ്റവും വലിയവൻ എന്നതിനെപ്പറ്റി തർക്കിച്ചു. പക്ഷേ യേശു അവരോടു പറഞ്ഞു: ‘തന്നെത്തന്നെ ഏറ്റവും പ്രായം കുറഞ്ഞവനെപ്പോലെ, ഒട്ടും
പ്രാധാന്യമില്ലാത്തവനെപ്പോലെ, കണക്കാക്കുന്നവനാണു നിങ്ങളിൽ ഏറ്റവും വലിയവൻ.’‘നിങ്ങൾ എന്റെ സ്നേഹിതരാണ്. നിങ്ങളോടു പറയാൻ എന്റെ പിതാവ് ആഗ്രഹിക്കുന്നതെല്ലാം ഞാൻ നിങ്ങളോടു പറയുന്നു. പെട്ടെന്നുതന്നെ ഞാൻ സ്വർഗത്തിൽ എന്റെ പിതാവിന്റെ അടുത്തേക്കു പോകുകയാണ്. നിങ്ങൾ ഇവിടെത്തന്നെ കാണും. നിങ്ങൾ തമ്മിൽത്തമ്മിൽ സ്നേഹിക്കുന്നതു കണ്ടിട്ട് നിങ്ങൾ എന്റെ ശിഷ്യന്മാരാണെന്ന് എല്ലാവരും അറിയും. ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെതന്നെ നിങ്ങളും തമ്മിൽത്തമ്മിൽ സ്നേഹിക്കണം.’
അവസാനം യേശു പ്രാർഥിച്ചു. തന്റെ ശിഷ്യന്മാരെയെല്ലാം സംരക്ഷിക്കണമെന്നും സമാധാനത്തോടെ ഒരുമിച്ച് പ്രവർത്തിക്കാൻ അവരെ സഹായിക്കണമെന്നും യഹോവയോട് അപേക്ഷിച്ചു. യഹോവയുടെ പേര് പരിശുദ്ധമാകേണമേ എന്നും യേശു പ്രാർഥിച്ചു. പിന്നെ യേശുവും അപ്പോസ്തലന്മാരും യഹോവയ്ക്കു സ്തുതിഗീതങ്ങൾ പാടിയിട്ട് പുറത്തേക്കു പോയി. യേശുവിനെ പെട്ടെന്നുതന്നെ അറസ്റ്റു ചെയ്യുമായിരുന്നു.
“ചെറിയ ആട്ടിൻകൂട്ടമേ, പേടിക്കേണ്ടാ. രാജ്യം നിങ്ങൾക്കു തരാൻ നിങ്ങളുടെ പിതാവ് തീരുമാനിച്ചിരിക്കുന്നു.”—ലൂക്കോസ് 12:32