പാഠം 88
യേശു അറസ്റ്റ് ചെയ്യപ്പെടുന്നു
യേശുവും അപ്പോസ്തലന്മാരും കിദ്രോൻ താഴ്വരയിലൂടെ ഒലിവുമലയിലേക്കു പോയി. അർധരാത്രി കഴിഞ്ഞ സമയം. പൂർണചന്ദ്രനെ കാണാം. അവർ ഗത്ത്ശെമന തോട്ടത്തിൽ എത്തിയപ്പോൾ യേശു അവരോടു പറഞ്ഞു: ‘ഇവിടെ എന്നോടൊപ്പം ഉണർന്നിരിക്കൂ.’ എന്നിട്ട് യേശു തോട്ടത്തിൽ അൽപ്പം മുന്നോട്ടു പോയി കമിഴ്ന്നുവീണ് അതിവേദനയോടെ യഹോവയോട് ഇങ്ങനെ പ്രാർഥിച്ചു: ‘അങ്ങയുടെ ഇഷ്ടം നടക്കട്ടെ.’ അപ്പോൾ യഹോവ യേശുവിനു ധൈര്യം പകരാൻ ഒരു ദൂതനെ അയച്ചു. യേശു അപ്പോസ്തലന്മാരുടെ അടുത്ത് ചെന്നപ്പോൾ അവർ ഉറങ്ങുന്നതു കണ്ടു. യേശു പറഞ്ഞു: ‘എഴുന്നേൽക്ക്! ഇത് ഉറങ്ങാനുള്ള സമയമല്ല! എന്നെ ശത്രുക്കളുടെ കൈയിൽ ഏൽപ്പിക്കാനുള്ള സമയം അടുത്തിരിക്കുന്നു.’
പെട്ടെന്നുതന്നെ യൂദാസ് എത്തി; വാളുകളും വടികളും പിടിച്ച് ഒരു വലിയ ജനക്കൂട്ടവും കൂടെയുണ്ടായിരുന്നു. യേശുവും അപ്പോസ്തലന്മാരും പലപ്പോഴും ആ തോട്ടത്തിൽ വരാറുള്ളതുകൊണ്ട് യേശു അവിടെ കാണുമെന്ന് യൂദാസിന് അറിയാമായിരുന്നു. യേശുവിനെ കാണിച്ചുകൊടുക്കാമെന്നു യൂദാസ് പടയാളികളോടു പറഞ്ഞിരുന്നു. യൂദാസ് നേരെ യേശുവിന്റെ അടുത്ത് ചെന്ന്, ‘ഗുരുവേ, നമസ്കാരം!’ എന്നു പറഞ്ഞ് ചുംബിച്ചു. യേശു പറഞ്ഞു: ‘യൂദാസേ, ഒരു ചുംബനംകൊണ്ട് നീ എന്നെ ഒറ്റിക്കൊടുക്കുകയാണോ?’
യേശു മുന്നോട്ടു വന്ന് ജനക്കൂട്ടത്തോടു ചോദിച്ചു: “നിങ്ങൾ ആരെയാണ് അന്വേഷിക്കുന്നത്?” അവർ പറഞ്ഞു: “നസറെത്തുകാരനായ യേശുവിനെ.” യേശു പറഞ്ഞു: “അതു ഞാനാണ്.” ഉടനെ പുറകോട്ടു മാറിയ അവർ നിലത്ത് വീണുപോയി. യേശു വീണ്ടും അവരോട്, “നിങ്ങൾ ആരെയാണ് അന്വേഷിക്കുന്നത്” എന്നു ചോദിച്ചു. “നസറെത്തുകാരനായ യേശുവിനെ” എന്ന് അവർ വീണ്ടും പറഞ്ഞു. യേശു അവരോടു പറഞ്ഞു: ‘അതു ഞാനാണെന്നു പറഞ്ഞല്ലോ. ഇവരെ വിട്ടേക്ക്.’
അവിടെ എന്താണു നടക്കുന്നതെന്നു മനസ്സിലായ ഉടനെ പത്രോസ് ഒരു വാൾ വലിച്ചൂരി മഹാപുരോഹിതന്റെ അടിമയായ മൽക്കൊസിന് നേരെ വീശി. അയാളുടെ ചെവി അറ്റുപോയി. പക്ഷേ യേശു ആ മനുഷ്യന്റെ ചെവി തൊട്ട് സുഖപ്പെടുത്തി. എന്നിട്ട് പത്രോസിനോടു പറഞ്ഞു: ‘വാൾ ഉറയിൽ ഇട്. വാളുകൊണ്ട് പോരാടിയാൽ വാളുകൊണ്ടുതന്നെ നീ മരിക്കും.’ പടയാളികൾ യേശുവിനെ പിടിച്ച് കൈകൾ കൂട്ടിക്കെട്ടി. അപ്പോസ്തലന്മാർ ഓടിപ്പോയി. എന്നിട്ട് ജനക്കൂട്ടം യേശുവിനെ മുഖ്യപുരോഹിതനായ അന്നാസിന്റെ
അടുത്തേക്ക് കൊണ്ടുപോയി. അന്നാസ് യേശുവിനെ ചോദ്യം ചെയ്തിട്ട് മഹാപുരോഹിതനായ കയ്യഫയുടെ വീട്ടിലേക്ക് അയച്ചു. പക്ഷേ അപ്പോസ്തലന്മാർക്ക് എന്തു സംഭവിച്ചു?“ഈ ലോകത്തിൽ നിങ്ങൾക്കു കഷ്ടതകളുണ്ടാകും. എങ്കിലും ധൈര്യമായിരിക്കുക! ഞാൻ ലോകത്തെ കീഴടക്കിയിരിക്കുന്നു.”—യോഹന്നാൻ 16:33