പാഠം 89
പത്രോസ് യേശുവിനെ തള്ളിപ്പറയുന്നു
യേശുവിനെ അറസ്റ്റ് ചെയ്യുന്നതിനു മുമ്പ് അപ്പോസ്തലന്മാരോടൊപ്പം മുകളിലത്തെ മുറിയിലായിരുന്നപ്പോൾ യേശു ഇങ്ങനെ പറഞ്ഞു: ‘നിങ്ങൾ എല്ലാവരും ഇന്നു രാത്രി എന്നെ ഉപേക്ഷിച്ച് പോകും.’ പക്ഷേ പത്രോസ് പറഞ്ഞു: ‘എന്തു വന്നാലും, മറ്റെല്ലാവരും അങ്ങയെ ഉപേക്ഷിച്ചാലും, ഞാൻ അങ്ങയെ ഉപേക്ഷിക്കില്ല.’ എന്നാൽ യേശു പത്രോസിനോടു പറഞ്ഞു: ‘എന്നെ അറിയില്ലെന്ന് ഇന്നു കോഴി കൂകുന്നതിനു മുമ്പ് മൂന്നു പ്രാവശ്യം നീ പറയും.’
പടയാളികൾ യേശുവിനെ പിടിച്ച് കയ്യഫയുടെ വീട്ടിലേക്കു കൊണ്ടുപോയപ്പോൾ അപ്പോസ്തലന്മാരിൽ മിക്കവരും ഓടിപ്പോയി. പക്ഷേ രണ്ടു പേർ ജനക്കൂട്ടത്തോടൊപ്പം പിന്നാലെ ചെന്നു. ഒരാൾ പത്രോസായിരുന്നു. പത്രോസ് കയ്യഫയുടെ വീടിന്റെ നടുമുറ്റംവരെ ചെന്നിട്ട് തീ കാഞ്ഞുകൊണ്ടിരുന്നു. തീയുടെ വെട്ടത്തിൽ ഒരു വേലക്കാരിപ്പെൺകുട്ടി പത്രോസിന്റെ മുഖം കണ്ടിട്ട്, ‘എനിക്കു താങ്കളെ അറിയാം. താങ്കളും യേശുവിന്റെകൂടെയുണ്ടായിരുന്നു!’ എന്നു പറഞ്ഞു.
പത്രോസ് പറഞ്ഞു: ‘ഇല്ല, ഞാൻ ആ കൂട്ടത്തിൽ ഇല്ലായിരുന്നു. നീ പറയുന്നത് എനിക്കു മനസ്സിലാകുന്നില്ല!’ എന്നിട്ട് പടിപ്പുരയിലേക്കു പോയപ്പോൾ മറ്റൊരു വേലക്കാരി പത്രോസിനെ കണ്ടു. ആ പെൺകുട്ടി ജനക്കൂട്ടത്തോടു പറഞ്ഞു: ‘ഈ മനുഷ്യൻ യേശുവിന്റെകൂടെയുണ്ടായിരുന്നു!’ പത്രോസ് പറഞ്ഞു: ‘എനിക്ക് യേശു ആരാണെന്നുപോലും അറിയില്ല!’ പിന്നീട് മറ്റൊരാൾ പറഞ്ഞു: ‘നീയും അവരുടെ കൂട്ടത്തിലുള്ളവനാണ്! നിന്റെ സംസാരരീതി കേട്ടാൽത്തന്നെ അറിയാം യേശുവിനെപ്പോലെ നീയും ഗലീലക്കാരനാണെന്ന്.’ അപ്പോൾ പത്രോസ്, ‘ആ മനുഷ്യനെ എനിക്ക് അറിയില്ല’ എന്ന് ആണയിട്ട് പറഞ്ഞു.
ആ സമയം കോഴി കൂകി. യേശു തിരിഞ്ഞ് തന്നെ നോക്കുന്നതു പത്രോസ് കണ്ടു. യേശു പറഞ്ഞ കാര്യം പത്രോസ് അപ്പോൾ ഓർത്തു. പത്രോസ് പുറത്ത് പോയി അതിദുഃഖത്തോടെ കരഞ്ഞു.
അതിനിടെ കയ്യഫയുടെ വീട്ടിൽവെച്ച് യേശുവിനെ വിസ്തരിക്കാൻ സൻഹെദ്രിൻ കോടതി കൂടിവന്നു. യേശുവിനെ കൊന്നുകളയാൻ അവർ നേരത്തേതന്നെ തീരുമാനിച്ചിരുന്നു. ഇപ്പോൾ അവർ അതിന് ഒരു കാരണം അന്വേഷിക്കുകയാണ്. പക്ഷേ യേശുവിന് എതിരെ കുറ്റമൊന്നും കണ്ടെത്താൻ അവർക്കു കഴിഞ്ഞില്ല. അവസാനം കയ്യഫ യേശുവിനോടു നേരിട്ട് ചോദിച്ചു: ‘നീ ദൈവപുത്രനാണോ?’ യേശു പറഞ്ഞു: ‘അതെ.’ കയ്യഫ പറഞ്ഞു: ‘ഇതു ദൈവനിന്ദയാണ്! നമുക്കു വേറെ തെളിവിന്റെ ആവശ്യമില്ല.’ ‘ഈ മനുഷ്യൻ
മരിക്കണം’ എന്ന് കോടതി തീരുമാനിച്ചു. അവർ യേശുവിനെ അടിച്ചു, യേശുവിന്റെ മേൽ തുപ്പി, മുഖം മൂടിയിട്ട് ഇടിച്ചു. എന്നിട്ട് യേശുവിനോട്, ‘നീ ഒരു പ്രവാചകനാണെങ്കിൽ ആരാണു നിന്നെ ഇടിച്ചതെന്നു പറ’ എന്നു പറഞ്ഞു.നേരം വെളുത്തപ്പോൾ അവർ യേശുവിനെ സൻഹെദ്രിൻ ഹാളിൽ കൊണ്ടുപോയിട്ട്, ‘നീ ദൈവപുത്രനാണോ’ എന്നു വീണ്ടും ചോദിച്ചു. ‘ആണെന്നു നിങ്ങൾതന്നെ പറയുന്നല്ലോ’ എന്നു യേശു മറുപടി പറഞ്ഞു. അപ്പോൾ ദൈവനിന്ദ പറഞ്ഞെന്ന കുറ്റം ആരോപിച്ച് അവർ യേശുവിനെ റോമൻ ഗവർണറായ പൊന്തിയൊസ് പീലാത്തൊസിന്റെ കൊട്ടാരത്തിലേക്കു കൊണ്ടുപോയി. എന്നിട്ട് എന്തു സംഭവിച്ചു? നമുക്കു നോക്കാം.
“നിങ്ങളെല്ലാം എന്നെ തനിച്ചാക്കിയിട്ട് സ്വന്തം വീടുകളിലേക്ക് ഓടിപ്പോകുന്ന സമയം . . . വന്നുകഴിഞ്ഞു. പക്ഷേ പിതാവ് എന്റെകൂടെയുള്ളതുകൊണ്ട് ഞാൻ ഒറ്റയ്‌ക്കല്ല.”—യോഹന്നാൻ 16:32