വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 91

യേശു ഉയിർപ്പിക്കപ്പെടുന്നു

യേശു ഉയിർപ്പിക്കപ്പെടുന്നു

യേശു മരിച്ചശേഷം, യോസേഫ്‌ എന്ന ധനികനായ ഒരു മനുഷ്യൻ യേശുവിന്റെ ശരീരം സ്‌തംഭത്തിൽനിന്ന്‌ ഇറക്കാൻ പീലാത്തൊസിനോട്‌ അനുവാദം ചോദിച്ചു. യോസേഫ്‌ യേശുവിന്റെ ശരീരം സുഗന്ധവ്യഞ്‌ജനം ഇട്ട്‌ മേത്തരം ലിനൻതുണിയിൽ പൊതിഞ്ഞ്‌ ഒരു പുതിയ കല്ലറയിൽ വെച്ചു. എന്നിട്ട്‌ കല്ലറയുടെ വാതിൽക്കൽ ഭാരമുള്ള ഒരു കല്ല്‌ ഉരുട്ടി വെച്ചു. മുഖ്യപുരോഹിതന്മാർ ചെന്ന്‌ പീലാത്തൊസിനോടു പറഞ്ഞു: ‘ശിഷ്യന്മാർ യേശുവിന്റെ ശരീരം എടുത്തുകൊണ്ട്‌ പോയിട്ട്‌ അവൻ ജീവനിലേക്കു വന്നെന്നു പറയാൻ സാധ്യതയുണ്ട്‌.’ അതുകൊണ്ട്‌ പീലാത്തൊസ്‌ അവരോട്‌, ‘കല്ലറ ഭദ്രമായി അടച്ച്‌ അതിനു കാവൽ ഏർപ്പെടുത്തുക’ എന്നു പറഞ്ഞു.

മൂന്നു ദിവസം കഴിഞ്ഞ്‌, അതിരാവിലെ ചില സ്‌ത്രീകൾ കല്ലറയ്‌ക്കൽ ചെന്നപ്പോൾ കല്ല്‌ ഉരുട്ടി മാറ്റിയിരിക്കുന്നതു കണ്ടു. കല്ലറയുടെ അകത്ത്‌ ഇരുന്ന ദൈവദൂതൻ സ്‌ത്രീകളോടു പറഞ്ഞു: ‘പേടിക്കേണ്ടാ. യേശു ഉയിർപ്പിക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ പോയി ശിഷ്യന്മാരോടു ഗലീലയിൽ വെച്ച്‌ യേശുവിനെ കാണാൻ പറയുക.’

മഗ്‌ദലക്കാരി മറിയ പെട്ടെന്നുതന്നെ പത്രോസിനെയും യോഹന്നാനെയും കാണാൻ തിരക്കിട്ടുപോയി. ‘ആരോ യേശുവിന്റെ ശരീരം എടുത്തുകൊണ്ടുപോയി’ എന്നു മറിയ അവരോടു പറഞ്ഞു. പത്രോസും യോഹന്നാനും ഓടി കല്ലറയ്‌ക്കൽ എത്തി. അത്‌ ഒഴിഞ്ഞുകിടക്കുന്നതു കണ്ട്‌ അവർ വീട്ടിലേക്കു തിരിച്ച്‌ പോയി.

മറിയ കല്ലറയ്‌ക്കൽ മടങ്ങി വന്നപ്പോൾ രണ്ടു ദൈവദൂതന്മാർ അതിനുള്ളിൽ ഇരിക്കുന്നതു കണ്ടു. മറിയ അവരോട്‌, ‘എന്റെ കർത്താവിനെ അവർ എവിടെ കൊണ്ടുപോയെന്ന്‌ അറിയില്ല’ എന്നു പറഞ്ഞു. പിന്നെ മറിയ ഒരു മനുഷ്യനെ കണ്ടപ്പോൾ തോട്ടക്കാരനാണെന്നു കരുതി ഇങ്ങനെ പറഞ്ഞു: ‘യജമാനനേ, അങ്ങ്‌ യേശുവിന്റെ ശരീരം എവിടെ കൊണ്ടുപോയെന്നു പറയാമോ?’ എന്നാൽ ആ മനുഷ്യൻ “മറിയേ” എന്നു വിളിച്ചപ്പോൾ അതു യേശുവാണെന്നു മറിയയ്‌ക്കു മനസ്സിലായി. “ഗുരുവേ!” എന്ന്‌ ഉച്ചത്തിൽ വിളിച്ചുകൊണ്ട്‌ മറിയ യേശുവിനെ പിടിച്ചുനിറുത്തി. യേശു മറിയയോടു പറഞ്ഞു: ‘നീ പോയി എന്നെ കണ്ട കാര്യം എന്റെ സഹോദരന്മാരോടു പറയുക.’ ഉടനെ മറിയ ഓടി ശിഷ്യന്മാരുടെ അടുത്ത്‌ ചെന്ന്‌ യേശുവിനെ കണ്ട കാര്യം പറഞ്ഞു.

പിന്നീട്‌ ആ ദിവസംതന്നെ രണ്ടു ശിഷ്യന്മാർ യരുശലേമിൽനിന്ന്‌ എമ്മാവൂസിലേക്കു പോകുകയായിരുന്നു. അവർ നടക്കുമ്പോൾ ഒരാൾ അവരോടൊപ്പം കൂടി എന്തിനെക്കുറിച്ചാണ്‌ അവർ സംസാരിക്കുന്നതെന്നു ചോദിച്ചു. അവർ പറഞ്ഞു: ‘എന്താ, ഒന്നും അറിഞ്ഞില്ലേ? മൂന്നു ദിവസം മുമ്പ്‌ മുഖ്യപുരോഹിതന്മാർ യേശുവിനെ കൊന്നുകളഞ്ഞു. ഇപ്പോൾ ചില സ്‌ത്രീകൾ പറയുന്നു യേശു ജീവിച്ചിരിപ്പുണ്ടെന്ന്‌!’ ആ മനുഷ്യൻ ചോദിച്ചു: ‘നിങ്ങൾ പ്രവാചകന്മാരിൽ വിശ്വസിക്കുന്നില്ലേ? ക്രിസ്‌തു മരിക്കുമെന്നും പിന്നീട്‌ ഉയിർപ്പിക്കപ്പെടുമെന്നും അവർ പറഞ്ഞിരുന്നു.’ എന്നിട്ട്‌ ആ മനുഷ്യൻ തിരുവെഴുത്തുകൾ അവർക്കു വിശദീകരിച്ചുകൊടുത്തു. അവർ എമ്മാവൂസിൽ എത്തിയപ്പോൾ ശിഷ്യന്മാർ അയാളോടു തങ്ങളുടെകൂടെ വരാൻ പറഞ്ഞു. അത്താഴസമയത്ത്‌ അയാൾ അപ്പത്തിന്മേൽ അനുഗ്രഹത്തിനുവേണ്ടി പ്രാർഥിച്ചപ്പോൾ അതു യേശുവാണെന്ന്‌ അവർക്കു മനസ്സിലായി. പിന്നെ യേശു അപ്രത്യക്ഷനായി.

ആ രണ്ടു ശിഷ്യന്മാർ പെട്ടെന്നുതന്നെ യരുശലേമിൽ അപ്പോസ്‌തലന്മാർ കൂടിവന്നിരുന്ന വീട്ടിലേക്കു പോയിട്ട്‌ നടന്നതൊക്കെ അവരോടു പറഞ്ഞു. അവരെല്ലാവരും വീടിനുള്ളിലായിരുന്നപ്പോൾ, യേശു അവർക്കു പ്രത്യക്ഷപ്പെട്ടു. അതു യേശുവാണെന്നു വിശ്വസിക്കാൻ ആദ്യമൊന്നും അപ്പോസ്‌തലന്മാർക്കു കഴിഞ്ഞില്ല. അപ്പോൾ യേശു പറഞ്ഞു: ‘എന്റെ കൈകൾ നോക്ക്‌, എന്നെ തൊട്ടുനോക്ക്‌. ക്രിസ്‌തു മരിച്ചവരിൽനിന്ന്‌ ഉയിർപ്പിക്കപ്പെടുമെന്ന്‌ എഴുതിയിട്ടുണ്ടായിരുന്നു.’

“ഞാൻതന്നെയാണു വഴിയും സത്യവും ജീവനും. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുത്തേക്കു വരുന്നില്ല.”—യോഹന്നാൻ 14:6