പാഠം 94
ശിഷ്യന്മാർക്കു പരിശുദ്ധാത്മാവ് ലഭിക്കുന്നു
യേശു സ്വർഗത്തിലേക്കു പോയി പത്തു ദിവസം കഴിഞ്ഞപ്പോൾ ശിഷ്യന്മാർക്കു പരിശുദ്ധാത്മാവ് ലഭിച്ചു. എ.ഡി. 33-ലെ പെന്തിക്കോസ്തിലായിരുന്നു അത്. അന്നു പല സ്ഥലങ്ങളിൽനിന്നുള്ളവർ പെരുന്നാൾ ആഘോഷിക്കാനായി യരുശലേമിൽ എത്തിയിരുന്നു. ഒരു വീടിന്റെ മുകളിലത്തെ മുറിയിൽ യേശുവിന്റെ ശിഷ്യന്മാരിൽ 120-ഓളം പേർ കൂടിവന്നു. പെട്ടെന്ന് അത്ഭുതകരമായ ഒരു കാര്യം സംഭവിച്ചു. ഓരോ ശിഷ്യന്റെയും തലയ്ക്കു മുകളിൽ തീപോലെ എന്തോ ഒന്നു പ്രത്യക്ഷപ്പെട്ടു. അവർ എല്ലാവരും പല ഭാഷകൾ സംസാരിക്കാൻ തുടങ്ങി! കൊടുങ്കാറ്റിന്റേതുപോലുള്ള ഒരു വലിയ ശബ്ദം ആ വീട്ടിൽ മുഴങ്ങി.
മറ്റു ദേശങ്ങളിൽനിന്ന് യരുശലേമിൽ എത്തിയ ആളുകൾ ആ ശബ്ദം കേട്ടപ്പോൾ എന്താണു സംഭവിക്കുന്നതെന്ന് അറിയാൻ ആ വീട്ടിലേക്ക് ഓടിച്ചെന്നു. ശിഷ്യന്മാർ പല ഭാഷകൾ സംസാരിക്കുന്നതു കേട്ട് അവർ അതിശയിച്ചുപോയി. അവർ പറഞ്ഞു: ‘ഇവർ ഗലീലക്കാരാണല്ലോ. പിന്നെ എങ്ങനെയാണ് ഇവർക്കു നമ്മുടെ ഭാഷകളിൽ സംസാരിക്കാൻ കഴിയുന്നത്?’
പിന്നെ പത്രോസും മറ്റ് അപ്പോസ്തലന്മാരും ജനക്കൂട്ടത്തിന്റെ മുന്നിൽ എഴുന്നേറ്റുനിന്നു. യേശു കൊല്ലപ്പെട്ടതിനെക്കുറിച്ചും യഹോവ യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചതിനെക്കുറിച്ചും പത്രോസ് വിശദീകരിച്ചു. പത്രോസ് പറഞ്ഞു: ‘യേശു ഇപ്പോൾ സ്വർഗത്തിൽ ദൈവത്തിന്റെ വലതുഭാഗത്തുണ്ട്. വാഗ്ദാനം ചെയ്ത പരിശുദ്ധാത്മാവിനെ യേശു പകർന്നുതന്നിരിക്കുന്നു.
അതുകൊണ്ടാണു നിങ്ങൾ ഇപ്പോൾ ഈ അത്ഭുതങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്നത്.’പത്രോസിന്റെ വാക്കുകൾ ആളുകളെ ആഴമായി സ്വാധീനിച്ചു. അവർ ചോദിച്ചു: ‘ഞങ്ങൾ എന്താണു ചെയ്യേണ്ടത്?’ പത്രോസ് പറഞ്ഞു: ‘പാപങ്ങൾ വിട്ട് മാനസാന്തരപ്പെടൂ. യേശുവിന്റെ നാമത്തിൽ സ്നാനമേൽക്കൂ. പരിശുദ്ധാത്മാവ് എന്ന സമ്മാനവും നിങ്ങൾക്കു കിട്ടും.’ അന്ന് ഏകദേശം 3,000 പേർ സ്നാനപ്പെട്ടു. അപ്പോൾമുതൽ യരുശലേമിൽ ശിഷ്യന്മാരുടെ എണ്ണം പെട്ടെന്നു വർധിക്കാൻതുടങ്ങി. പരിശുദ്ധാത്മാവിന്റെ സഹായത്തോടെ അപ്പോസ്തലന്മാർ പുതിയപുതിയ സഭകൾ സ്ഥാപിച്ചു. അങ്ങനെ അവർക്ക്, യേശു കല്പിച്ച കാര്യങ്ങളെല്ലാം ശിഷ്യന്മാരെ പഠിപ്പിക്കാൻ കഴിഞ്ഞു.
“യേശുവാണു കർത്താവ് എന്നു വായ്കൊണ്ട് പരസ്യമായി പ്രഖ്യാപിക്കുകയും ദൈവം യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചെന്നു ഹൃദയത്തിൽ വിശ്വസിക്കുകയും ചെയ്യുന്നെങ്കിൽ നിനക്കു രക്ഷ കിട്ടും.”—റോമർ 10:9