വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 95

ഒന്നിനും അവരെ തടയാനായില്ല

ഒന്നിനും അവരെ തടയാനായില്ല

നടക്കാൻ വയ്യാത്ത ഒരാൾ എന്നും ദേവാലയത്തിന്റെ ഒരു വാതിലിന്‌ അടുത്ത്‌ ഇരുന്ന്‌ ഭിക്ഷ യാചിക്കാറുണ്ടായിരുന്നു. ഒരു ദിവസം ഉച്ചകഴിഞ്ഞ്‌ പത്രോസും യോഹന്നാനും ദേവാലയത്തിലേക്കു പോകുന്നത്‌ അയാൾ കണ്ടു. അയാൾ അവരോട്‌, ‘എന്തെങ്കിലും തരണേ’ എന്നു പറഞ്ഞു. പത്രോസ്‌ അയാളോടു പറഞ്ഞു: ‘നിനക്കു തരാൻ പണത്തെക്കാൾ മെച്ചമായ ഒന്ന്‌ എന്റെ കൈയിലുണ്ട്‌. യേശുവിന്റെ നാമത്തിൽ എഴുന്നേറ്റ്‌ നടക്കുക!’ എന്നിട്ട്‌ പത്രോസ്‌ അയാളെ എഴുന്നേൽക്കാൻ സഹായിച്ചു. അയാൾ നടക്കാൻതുടങ്ങി! ഈ അത്ഭുതം കണ്ടിട്ട്‌ ജനക്കൂട്ടത്തിനു സന്തോഷം അടക്കാനായില്ല. അങ്ങനെ കൂടുതൽ ആളുകൾ വിശ്വാസികളായിത്തീർന്നു.

പക്ഷേ പുരോഹിതന്മാർക്കും സദൂക്യർക്കും നല്ല ദേഷ്യം വന്നു. അവർ അപ്പോസ്‌തലന്മാരെ പിടിച്ച്‌ കോടതിയിൽ കൊണ്ടുപോയി. എന്നിട്ട്‌, ‘ഈ മനുഷ്യനെ സുഖപ്പെടുത്താനുള്ള അധികാരം നിങ്ങൾക്ക്‌ എവിടെനിന്ന്‌ കിട്ടി’ എന്നു ചോദിച്ചു. പത്രോസ്‌ പറഞ്ഞു: ‘നിങ്ങൾ കൊന്ന യേശുക്രിസ്‌തുവാണു ഞങ്ങൾക്ക്‌ അധികാരം തന്നത്‌.’ മതനേതാക്കന്മാർ അലറി: ‘യേശുവിനെക്കുറിച്ച്‌ മിണ്ടിപ്പോകരുത്‌!’ പക്ഷേ അപ്പോസ്‌തലന്മാർ പറഞ്ഞു: ‘ഞങ്ങൾക്ക്‌ യേശുവിനെക്കുറിച്ച്‌ സംസാരിക്കാതിരിക്കാൻ പറ്റില്ല. ഞങ്ങൾ ഇനിയും സംസാരിക്കും.’

പത്രോസും യോഹന്നാനും മോചിതരായ ഉടനെ, അവർ മറ്റു ശിഷ്യന്മാരുടെ അടുത്ത്‌ ചെന്ന്‌ നടന്നതെല്ലാം അവരോടു പറഞ്ഞു. അവർ ഒരുമിച്ച്‌ യഹോവയോട്‌ ഇങ്ങനെ പ്രാർഥിച്ചു: ‘ധൈര്യത്തോടെ അങ്ങയുടെ വേല ചെയ്യാൻ ഞങ്ങളെ സഹായിക്കേണമേ.’ യഹോവ അവർക്കു പരിശുദ്ധാത്മാവിനെ കൊടുത്തു, അവർ പ്രസംഗിക്കുകയും രോഗികളെ സുഖപ്പെടുത്തുകയും ചെയ്‌തുകൊണ്ടിരുന്നു. കൂടുതൽക്കൂടുതൽ ആളുകൾ വിശ്വാസികളായി. അസൂയ മൂത്ത്‌ സദൂക്യർ അപ്പോസ്‌തലന്മാരെ അറസ്റ്റു ചെയ്‌ത്‌ ജയിലിലാക്കി. എന്നാൽ രാത്രിയിൽ യഹോവ ഒരു ദൂതനെ അയച്ചു. ആ ദൈവദൂതൻ ജയിലിന്റെ വാതിലുകൾ തുറന്നുകൊടുത്തിട്ട്‌ ശിഷ്യന്മാരോടു പറഞ്ഞു: ‘വീണ്ടും ദേവാലയത്തിൽ ചെന്ന്‌ പഠിപ്പിക്കുക.’

പിറ്റേന്ന്‌ രാവിലെതന്നെ മതനേതാക്കന്മാരുടെ കോടതിയായ സൻഹെദ്രിനോടു കാവൽഭടന്മാർ പറഞ്ഞു: ‘ജയിൽ ഇപ്പോഴും പൂട്ടിക്കിടക്കുകയാണ്‌; പക്ഷേ നിങ്ങൾ അറസ്റ്റു ചെയ്‌ത്‌ ജയിലിൽ അടച്ച ആളുകൾ രക്ഷപ്പെട്ടു! അവർ ദേവാലയത്തിൽ ആളുകളെ പഠിപ്പിക്കുന്നു!’ അപ്പോസ്‌തലന്മാരെ വീണ്ടും അറസ്റ്റു ചെയ്‌ത്‌ സൻഹെദ്രിന്റെ മുമ്പിൽ ഹാജരാക്കി. മഹാപുരോഹിതൻ പറഞ്ഞു: ‘യേശുവിനെക്കുറിച്ച്‌ പ്രസംഗിക്കരുതെന്നു ഞങ്ങൾ ആജ്ഞാപിച്ചതല്ലേ?’ അപ്പോൾ പത്രോസ്‌ പറഞ്ഞു: “ഞങ്ങൾ മനുഷ്യരെയല്ല, ദൈവത്തെയാണ്‌ അനുസരിക്കേണ്ടത്‌.”

ഭയങ്കരദേഷ്യം വന്ന മതനേതാക്കന്മാർക്ക്‌ അപ്പോസ്‌തലന്മാരെ കൊല്ലണമെന്നായി. പക്ഷേ ഗമാലിയേൽ എന്ന പരീശൻ എഴുന്നേറ്റുനിന്ന്‌ ഇങ്ങനെ പറഞ്ഞു: ‘സൂക്ഷിക്കണം, ദൈവം ഒരുപക്ഷേ ഇവരുടെകൂടെയുണ്ടായിരിക്കും. നിങ്ങൾക്കു ശരിക്കും ദൈവത്തോടു പോരാടണമെന്നുണ്ടോ?’ ഗമാലിയേൽ പറഞ്ഞത്‌ അവർ അംഗീകരിച്ചു. അപ്പോസ്‌തലന്മാരെ വടികൊണ്ട്‌ അടിച്ചശേഷം, പ്രസംഗപ്രവർത്തനം നിറുത്തണമെന്ന്‌ വീണ്ടും പറഞ്ഞു. എന്നിട്ട്‌ അവരെ വിട്ടയച്ചു. പക്ഷേ ഇതൊന്നും അപ്പോസ്‌തലന്മാരെ തടഞ്ഞില്ല. അവർ ദേവാലയത്തിലും വീടുതോറും ധൈര്യത്തോടെ സന്തോഷവാർത്ത പ്രസംഗിച്ചുകൊണ്ടിരുന്നു.

“ഞങ്ങൾ മനുഷ്യരെയല്ല, ദൈവത്തെയാണ്‌ അനുസരിക്കേണ്ടത്‌.”—പ്രവൃത്തികൾ 5:29