വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 96

യേശു ശൗലിനെ തിരഞ്ഞെടുക്കുന്നു

യേശു ശൗലിനെ തിരഞ്ഞെടുക്കുന്നു

തർസൊസിൽ ജനിച്ച ഒരു റോമൻ പൗരനായിരുന്നു ശൗൽ. ഒരു പരീശനായ ശൗലിന്‌ യഹൂദനിയമത്തിൽ നല്ല അറിവുണ്ടായിരുന്നു. ശൗൽ ക്രിസ്‌ത്യാനികളെ വെറുത്തിരുന്നു. വീടുകളിൽനിന്ന്‌ ക്രിസ്‌ത്യാനികളായ സ്‌ത്രീപുരുഷന്മാരെ വലിച്ചിഴച്ചുകൊണ്ടുപോയി ജയിലിൽ അടച്ചു. സ്‌തെഫാനൊസ്‌ എന്ന ശിഷ്യനെ കോപാകുലരായ ഒരു ജനക്കൂട്ടം കല്ലെറിഞ്ഞ്‌ കൊന്നപ്പോൾ എല്ലാം കണ്ടുകൊണ്ട്‌ ശൗൽ അവിടെ നിൽക്കുന്നുണ്ടായിരുന്നു. ശൗലും അതിനെ അനുകൂലിച്ചു.

പക്ഷേ യരുശലേമിലുള്ള ക്രിസ്‌ത്യാനികളെ മാത്രം അറസ്റ്റു ചെയ്യുന്നതുകൊണ്ട്‌ ശൗലിനു തൃപ്‌തിയായില്ല. ദമസ്‌കൊസിലുള്ള ക്രിസ്‌ത്യാനികളെയും തേടിപ്പിടിക്കാൻ, തന്നെ ആ നഗരത്തിലേക്ക്‌ അയയ്‌ക്കണമെന്നു ശൗൽ മഹാപുരോഹിതനോടു പറഞ്ഞു. നഗരത്തിന്‌ അടുത്ത്‌ എത്താറായപ്പോൾ പെട്ടെന്ന്‌ വലിയൊരു വെളിച്ചം ശൗലിനു ചുറ്റും മിന്നി. ശൗൽ നിലത്ത്‌ വീണു. അപ്പോൾ, ‘ശൗലേ, നീ എന്തിനാണ്‌ എന്നെ ഉപദ്രവിക്കുന്നത്‌’ എന്ന്‌ ആരോ ചോദിക്കുന്നതു കേട്ടു. ശൗൽ ചോദിച്ചു: ‘അങ്ങ്‌ ആരാണ്‌?’ മറുപടി ഇതായിരുന്നു: ‘ഞാൻ യേശുവാണ്‌. എഴുന്നേറ്റ്‌ ദമസ്‌കൊസിലേക്കു ചെല്ലുക; നീ എന്തു ചെയ്യണമെന്ന്‌ അവിടെ ചെല്ലുമ്പോൾ മനസ്സിലാകും.’ അതിനോടകം ശൗലിനു കാഴ്‌ചശക്തി നഷ്ടപ്പെട്ടിരുന്നു. അതുകൊണ്ട്‌ ശൗലിനെ കൈയിൽ പിടിച്ചാണു ദമസ്‌കൊസിലേക്കു കൊണ്ടുപോയത്‌.

ദമസ്‌കൊസിൽ അനന്യാസ്‌ എന്നു പേരുള്ള വിശ്വസ്‌തനായ ഒരു ക്രിസ്‌ത്യാനിയുണ്ടായിരുന്നു. ഒരു ദർശനത്തിൽ യേശു അനന്യാസിനോടു പറഞ്ഞു: ‘നേർവീഥി എന്ന തെരുവിൽ യൂദാസിന്റെ വീട്ടിൽ ചെന്ന്‌ ശൗൽ എന്ന ആളെ അന്വേഷിക്കുക.’ അനന്യാസ്‌ പറഞ്ഞു: ‘കർത്താവേ അയാളെ എനിക്കു നന്നായി അറിയാം! അങ്ങയുടെ ശിഷ്യന്മാരെ അയാൾ ജയിലിൽ അടയ്‌ക്കുകയാണ്‌.’ പക്ഷേ യേശു പറഞ്ഞു: ‘ശൗലിന്റെ അടുത്ത്‌ ചെല്ലുക. അനേകം ജനതകളോടു സന്തോഷവാർത്ത അറിയിക്കാൻ ഞാൻ അയാളെ തിരഞ്ഞെടുത്തിരിക്കുന്നു.’

അങ്ങനെ ശൗലിനെ കണ്ടുപിടിച്ചിട്ട്‌ അനന്യാസ്‌ പറഞ്ഞു: ‘ശൗലേ, സഹോദരാ, നിനക്കു കാഴ്‌ച തിരികെ തരാൻ യേശുവാണ്‌ എന്നെ ഇങ്ങോട്ട്‌ അയച്ചത്‌.’ അപ്പോൾത്തന്നെ ശൗലിനു കാഴ്‌ച തിരിച്ചുകിട്ടി. ശൗൽ യേശുവിനെക്കുറിച്ച്‌ പഠിച്ച്‌ യേശുവിന്റെ അനുഗാമിയായി. ഇപ്പോൾ ക്രിസ്‌ത്യാനിയായി സ്‌നാനപ്പെട്ട ശൗൽ തന്റെ സഹക്രിസ്‌ത്യാനികളോടൊപ്പം സിനഗോഗുകളിൽ പ്രസംഗിക്കാൻതുടങ്ങി. ശൗൽ യേശുവിനെക്കുറിച്ച്‌ പഠിപ്പിക്കുന്നതു കണ്ടപ്പോൾ ജൂതന്മാർ എത്ര ഞെട്ടിപ്പോയെന്നോ! അവർ പറഞ്ഞു: ‘ഇയാളല്ലേ യേശുവിന്റെ ശിഷ്യന്മാരെ വേട്ടയാടിക്കൊണ്ടിരുന്നത്‌?’

മൂന്നു വർഷത്തേക്കു ശൗൽ ദമസ്‌കൊസിലെ ആളുകളോടു പ്രസംഗിച്ചു. ശൗലിനെ അങ്ങേയറ്റം വെറുത്ത ജൂതന്മാർ ശൗലിനെ കൊല്ലാൻ പദ്ധതിയിട്ടു. പക്ഷേ ഇതെക്കുറിച്ച്‌ അറിഞ്ഞ സഹോദരന്മാർ രക്ഷപ്പെടാൻ ശൗലിനെ സഹായിച്ചു. അവർ ശൗലിനെ ഒരു കൊട്ടയിലാക്കി നഗരമതിലിലുള്ള ഒരു പൊത്തിലൂടെ ഇറക്കിവിട്ടു.

ശൗൽ യരുശലേമിൽ ചെന്നപ്പോൾ അവിടെയുള്ള സഹോദരന്മാരോടൊപ്പം ചേരാൻ ശ്രമിച്ചു. പക്ഷേ അവർക്കു പേടിയായിരുന്നു. അപ്പോൾ ബർന്നബാസ്‌ എന്ന ദയാലുവായ ഒരു ശിഷ്യൻ ശൗലിനെ അപ്പോസ്‌തലന്മാരുടെ അടുത്ത്‌ കൊണ്ടുവന്നിട്ട്‌ ശൗലിനു ശരിക്കും മാറ്റം വന്നെന്ന്‌ അവരെ ബോധ്യപ്പെടുത്തി. ശൗൽ യരുശലേമിലുള്ള സഭയോടൊപ്പം തീക്ഷ്‌ണതയോടെ സന്തോഷവാർത്ത പ്രസംഗിക്കാൻതുടങ്ങി. അദ്ദേഹം പിന്നീട്‌ പൗലോസ്‌ എന്ന്‌ അറിയപ്പെട്ടു.

“ക്രിസ്‌തുയേശു ലോകത്തേക്കു വന്നതു പാപികളെ രക്ഷിക്കാനാണ്‌. ആ പാപികളിൽ ഒന്നാമൻ ഞാൻതന്നെയാണ്‌.”—1 തിമൊഥെയൊസ്‌ 1:15