പാഠം 101
പൗലോസിനെ റോമിലേക്ക് അയയ്ക്കുന്നു
പൗലോസിന്റെ മൂന്നാം പ്രസംഗപര്യടനം യരുശലേമിൽ അവസാനിച്ചു. അവിടെവെച്ച് പൗലോസിനെ അറസ്റ്റു ചെയ്‌ത് ജയിലിലാക്കി. രാത്രി ഒരു ദർശനത്തിൽ യേശു പറഞ്ഞു: ‘നീ റോമിൽ ചെന്ന് അവിടെയുള്ളവരോടു പ്രസംഗിക്കും.’ പൗലോസിനെ യരുശലേമിൽനിന്ന് കൈസര്യയിലേക്കു കൊണ്ടുപോയി. അവിടെ പൗലോസ് രണ്ടു വർഷം ജയിലിൽ കിടന്നു. ഗവർണറായ ഫെസ്തൊസിന്റെ മുമ്പാകെ പൗലോസിനെ വിചാരണ ചെയ്തപ്പോൾ, ‘റോമിലെ സീസർ എന്നെ ന്യായം വിധിക്കട്ടെ’ എന്നു പൗലോസ് പറഞ്ഞു. അപ്പോൾ, “നീ സീസറിന്റെ മുമ്പാകെ അപ്പീലിനു പോകാൻ അപേക്ഷിച്ചല്ലോ; അതുകൊണ്ട് സീസറിന്റെ അടുത്തേക്കുതന്നെ നിന്നെ വിടാം” എന്നു ഫെസ്‌തൊസ് പറഞ്ഞു. റോമിലേക്കുള്ള ഒരു കപ്പലിൽ പൗലോസിനെ കയറ്റി. ലൂക്കോസ്, അരിസ്‌തർഹോസ് എന്നീ ക്രിസ്തീയസഹോദരന്മാരും പൗലോസിന്റെകൂടെ പോയി.
കടലിൽവെച്ച് ദിവസങ്ങളോളം നീണ്ടുനിന്ന ശക്തമായ ഒരു കൊടുങ്കാറ്റുണ്ടായി. മരിച്ചുപോകുമെന്നുതന്നെ എല്ലാവരും കരുതി. പക്ഷേ പൗലോസ് പറഞ്ഞു: ‘പുരുഷന്മാരേ, സ്വപ്നത്തിൽ ഒരു ദൈവദൂതൻ എന്നോടു പറഞ്ഞു: “പൗലോസേ, പേടിക്കേണ്ടാ! നീ റോമിൽ എത്തും. നിന്നോടൊപ്പം യാത്ര ചെയ്യുന്നവരെല്ലാം സുരക്ഷിതരായിരിക്കും.” അതുകൊണ്ട് ധൈര്യമായിരിക്ക്! നമ്മൾ മരിക്കില്ല.’
14 ദിവസത്തേക്ക് കാറ്റ് ശക്തമായി വീശിക്കൊണ്ടിരുന്നു. അവസാനം കര കണ്ടു. അതു മാൾട്ട ദ്വീപായിരുന്നു. കപ്പൽ മണൽത്തിട്ടയിൽ ചെന്നുകയറി തകർന്നു. പക്ഷേ കപ്പലിലുണ്ടായിരുന്ന 276 പേരും സുരക്ഷിതമായി കരയിൽ എത്തി. ചിലർ നീന്തി. മറ്റുള്ളവർ കപ്പലിന്റെ മരക്കഷണങ്ങളിൽ പിടിച്ചുകിടന്നാണു കരയ്‌ക്ക് എത്തിയത്. മാൾട്ടയിലെ ആളുകൾ അവർക്കു വേണ്ടതെല്ലാം ചെയ്തുകൊടുത്തു; ചൂടു കിട്ടാൻ തീ കൂട്ടി.
മൂന്നു മാസം കഴിഞ്ഞ് പടയാളികൾ പൗലോസിനെ മറ്റൊരു കപ്പലിൽ റോമിലേക്കു കൊണ്ടുപോയി. പൗലോസ് അവിടെ എത്തിയപ്പോൾ സഹോദരന്മാർ കാണാൻ വന്നു. അവരെ കണ്ടപ്പോൾ പൗലോസിനു ധൈര്യമായി. പൗലോസ് യഹോവയ്ക്കു നന്ദി പറഞ്ഞു. തടവുകാരനായിരുന്നെങ്കിലും ഒരു വാടകവീട്ടിൽ താമസിക്കാൻ പൗലോസിനെ അനുവദിച്ചു. അവിടെ കാവലിന് ഒരു പടയാളിയുമുണ്ടായിരുന്നു. രണ്ടു വർഷം പൗലോസ് അവിടെ കഴിഞ്ഞു. ആളുകൾ പൗലോസിനെ കാണാൻ വന്നു. പൗലോസ് ദൈവരാജ്യത്തെക്കുറിച്ച് അവരോട് പ്രസംഗിച്ചു; യേശുവിനെക്കുറിച്ച് അവരെ പഠിപ്പിച്ചു. കൂടാതെ ഏഷ്യ സംസ്ഥാനത്തും യഹൂദ്യയിലും ഉള്ള സഭകൾക്ക് കത്തുകളും എഴുതി. ജനതകളുടെ ഇടയിലേക്ക് സന്തോഷവാർത്ത പ്രചരിപ്പിക്കാൻ യഹോവ പൗലോസിനെ ശരിക്കും ഉപയോഗിച്ചു.
‘എല്ലാ വിധത്തിലും ദൈവത്തിനു ശുശ്രൂഷ ചെയ്യുന്നവരാണെന്നു തെളിയിക്കാനാണു ഞങ്ങൾ ശ്രമിക്കുന്നത്. കുറെയേറെ സഹനം, കഷ്ടപ്പാടുകൾ, ഞെരുക്കം, ബുദ്ധിമുട്ടുകൾ എന്നിവയാലൊക്കെയാണു ഞങ്ങൾ അതു തെളിയിക്കുന്നത്.’—2 കൊരിന്ത്യർ 6:4