പഠനചതുരം 9ബി
എന്തുകൊണ്ട് 1919?
ദൈവജനം 1919-ൽ ബാബിലോൺ എന്ന മഹതിയുടെ അടിമത്തത്തിൽനിന്ന് സ്വതന്ത്രരായി എന്നു പറയുന്നത് എന്തുകൊണ്ടാണ്? ബൈബിൾപ്രവചനത്തിന്റെയും ചരിത്രവസ്തുതകളുടെയും ഒരു താരതമ്യപഠനം നമ്മളെ ആ നിഗമനത്തിലേക്കു നയിക്കുന്നു.
1914-ൽ യേശു സ്വർഗത്തിൽ രാജാവായി ഭരണം തുടങ്ങിയെന്നു ബൈബിൾപ്രവചനവും ചരിത്രവും സംശയലേശമെന്യേ തെളിയിക്കുന്നു. ആ സംഭവം ഭൂമിയിലെ സാത്താന്യവ്യവസ്ഥിതിയുടെ അവസാനകാലത്തിനു തുടക്കം കുറിച്ചു. യേശു രാജാവായ ഉടനെ എന്തു ചെയ്തു? ബാബിലോൺ എന്ന മഹതിയുടെ അടിമത്തത്തിൽനിന്ന് ഭൂമിയിലെ തന്റെ ദാസരെ ഉടനടി സ്വതന്ത്രരാക്കിയോ? 1914-ൽത്തന്നെ യേശു തന്റെ ‘വിശ്വസ്തനും വിവേകിയും ആയ അടിമയെ’ നിയമിക്കുകയും കൊയ്ത്ത് ആരംഭിക്കുകയും ചെയ്തോ?—മത്താ. 24:45.
ഇല്ല എന്നു തെളിവുകൾ സൂചിപ്പിക്കുന്നു. ന്യായവിധി “ദൈവഭവനത്തിൽനിന്ന് തുടങ്ങും” എന്നാണു പത്രോസ് അപ്പോസ്തലൻ ദൈവപ്രചോദിതനായി എഴുതിയത് എന്ന് ഓർക്കുക. (1 പത്രോ. 4:17) ഇനി യഹോവ ‘ഉടമ്പടിയുടെ സന്ദേശവാഹകനായ’ ദൈവപുത്രനോടൊപ്പം തന്റെ ആരാധനാലയത്തിലേക്കു വരുന്ന സമയത്തെക്കുറിച്ച് മലാഖി പ്രവാചകനും മുൻകൂട്ടിപ്പറഞ്ഞിരുന്നു. (മലാ. 3:1-5) അതു ശുദ്ധീകരണത്തിന്റെയും പരിശോധനയുടെയും ഒരു കാലമായിരിക്കുമായിരുന്നു. എന്നാൽ ആ പ്രവചനങ്ങളുമായി ചരിത്രം യോജിക്കുന്നുണ്ടോ?
തീർച്ചയായും! ബൈബിൾവിദ്യാർഥികൾ എന്ന് അന്ന് അറിയപ്പെട്ടിരുന്ന യഹോവയുടെ സാക്ഷികൾക്ക് 1914 മുതൽ 1919-ന്റെ ആദ്യഭാഗം വരെയുള്ള കാലം പരിശോധനകളുടെയും ശുദ്ധീകരണത്തിന്റെയും ദുഷ്കരനാളുകളായിരുന്നു. 1914-ൽ തങ്ങൾ പ്രതീക്ഷിച്ചതുപോലെ ഈ വ്യവസ്ഥിതി അവസാനിക്കാഞ്ഞതുകൊണ്ട് ഭൂമിയിലുള്ള ദൈവജനത്തിൽ പലരും നിരാശിതരായി. ദൈവജനത്തിന് ഇടയിൽ ഊർജസ്വലമായ നേതൃത്വമെടുത്തിരുന്ന ചാൾസ് റ്റി. റസ്സൽ 1916-ൽ മരണമടഞ്ഞത് ആ നിരാശയുടെ ആഴം കൂട്ടി. റസ്സൽ സഹോദരന് അമിതപ്രാധാന്യം കല്പിച്ചിരുന്ന ചിലർ അദ്ദേഹത്തിനു ശേഷം നേതൃത്വമെടുത്ത ജോസഫ് എഫ്. റഥർഫോർഡിന്റെ പ്രവർത്തനങ്ങളെ നഖശിഖാന്തം എതിർത്തു. തുടർന്നുണ്ടായ വിഭാഗീയത മൂർച്ഛിച്ച് 1917-ൽ സംഘടന രണ്ടായി പിളരുന്ന ഘട്ടത്തോളം എത്തി. പിന്നീട് 1918-ൽ, തെളിവനുസരിച്ച് വൈദികരുടെ പ്രേരണയാൽ റഥർഫോർഡ് സഹോദരനെയും ഏഴു സഹകാരികളെയും വിചാരണ ചെയ്ത്, അന്യായമായി കുറ്റം ചുമത്തി, ജയിലിലടച്ചു. ബ്രൂക്ലിനിലെ ലോകാസ്ഥാനം അടച്ചുപൂട്ടി. ദൈവജനം ബാബിലോൺ എന്ന മഹതിയിൽനിന്ന് അപ്പോഴും സ്വതന്ത്രരായിരുന്നില്ല എന്നു വ്യക്തം!
എന്നാൽ 1919-ൽ എന്തു സംഭവിച്ചു? ഞൊടിയിടയിൽ എല്ലാം മാറിമറിഞ്ഞു! ആ വർഷത്തിന്റെ തുടക്കത്തിൽത്തന്നെ റഥർഫോർഡ് സഹോദരനും സഹകാരികളും ജയിൽമോചിതരായി. താമസംവിനാ അവർ വീണ്ടും പ്രവർത്തനം ആരംഭിച്ചു! പെട്ടെന്നുതന്നെ ചരിത്രപ്രധാനമായ ഒരു കൺവെൻഷനുള്ള ഒരുക്കങ്ങൾ തുടങ്ങി. കൂടാതെ സുവർണയുഗം (ഇപ്പോൾ ഉണരുക!) എന്ന പുതിയ മാസിക പുറത്തിറക്കാനുള്ള തയ്യാറെടുപ്പുകളും ആരംഭിച്ചു. പരസ്യശുശ്രൂഷയിൽ ഉപയോഗിക്കുന്നതിനുവേണ്ടി പ്രത്യേകം തയ്യാറാക്കിയതായിരുന്നു ഈ പുതിയ മാസിക. ഇനി ശുശ്രൂഷ സംഘടിപ്പിക്കുന്നതിനും അതിന് ആക്കം കൂട്ടുന്നതിനും സഭകൾതോറും ഒരു മേൽവിചാരകനെയും നിയമിച്ചു. പ്രസംഗപ്രവർത്തനം സംഘടിപ്പിക്കാൻ സഹായിക്കുന്ന ബുള്ളറ്റിൻ (ഇപ്പോൾ നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി) പ്രസിദ്ധീകരിച്ചതും അതേ വർഷംതന്നെയാണ്.
എന്താണു സംഭവിച്ചത്? വ്യക്തമായും ബാബിലോൺ എന്ന മഹതിയുടെ അടിമത്തത്തിൽനിന്ന് ക്രിസ്തു തന്റെ ജനത്തെ മോചിപ്പിച്ചിരുന്നു. തന്റെ വിശ്വസ്തനും വിവേകിയും ആയ അടിമയെ ക്രിസ്തു നിയമിക്കുകയും ചെയ്തു. കൊയ്ത്തും ആരംഭിച്ചിരുന്നു. 1919 എന്ന നിർണായക വർഷംമുതൽ നമ്മുടെ പ്രവർത്തനം അതിശയിപ്പിക്കുന്ന വേഗത്തിലാണു മുന്നേറിയിരിക്കുന്നത്.