ഭരണസംഘത്തിൽനിന്നുള്ള കത്ത്
പ്രിയസഹോദരങ്ങളേ,
ദൈവത്തോടും ആളുകളോടും ഉള്ള സ്നേഹമാണ്, ‘പോയി എല്ലാ ജനതകളിലെയും ആളുകളെ ശിഷ്യരാക്കാനും സ്നാനപ്പെടുത്താനും’ നമ്മളെ പ്രചോദിപ്പിക്കുന്നത്. (മത്താ. 28:19, 20; മർക്കോ. 12:28-31) നിസ്വാർഥമായ സ്നേഹത്തിനു വലിയ ശക്തിയുണ്ട്. ‘നിത്യജീവനു യോഗ്യരാക്കുന്ന തരം മനോഭാവമുള്ളവരെ’ ആഴത്തിൽ സ്വാധീനിക്കാൻ അതിനു കഴിയും.—പ്രവൃ. 13:48.
കാണാതെ പഠിച്ച അവതരണങ്ങൾ പറയുക, പ്രസിദ്ധീകരണങ്ങൾ കൊടുക്കുക, ഇതിലൊക്കെയായിരുന്നു മുമ്പ് നമ്മുടെ മുഖ്യശ്രദ്ധ. ഇപ്പോൾ നമ്മുടെ ലക്ഷ്യം ആളുകളുമായി സംസാരിക്കാനുള്ള പ്രാപ്തി മെച്ചപ്പെടുത്തുക എന്നതാണ്. അവർക്ക് ഇഷ്ടമുള്ള കാര്യങ്ങൾ സംസാരിച്ചുകൊണ്ട് അവരോടുള്ള സ്നേഹം നമ്മൾ കാണിക്കണം. അതിനു നമ്മൾ വഴക്കമുള്ളവരായിരിക്കണം. ഓരോ വ്യക്തിയുടെയും ആശങ്കകളും താത്പര്യങ്ങളും മനസ്സിലാക്കുകയും വേണം. അതിന് ഈ ലഘുപത്രിക നമ്മളെ എങ്ങനെ സഹായിക്കും?
ഈ ലഘുപത്രികയിൽ 12 പാഠങ്ങളുണ്ട്. ആളുകളോടു സ്നേഹം കാണിക്കാനും അങ്ങനെ അവരെ ശിഷ്യരാക്കാനും നമ്മൾ വളർത്തിയെടുക്കേണ്ട ഗുണങ്ങളാണ് ഓരോന്നിലും ചർച്ച ചെയ്യുന്നത്. ഓരോ പാഠത്തിലും, ഒരു ബൈബിൾവിവരണം ഉണ്ട്. യേശുവോ ഒന്നാം നൂറ്റാണ്ടിലെ ഒരു സുവിശേഷകനോ ശുശ്രൂഷയിൽ കാണിച്ച ഒരു ഗുണത്തെക്കുറിച്ചുള്ളതായിരിക്കും അത്. ഓരോ ഗുണവും ശുശ്രൂഷയുടെ എല്ലാ വശങ്ങളിലും നമുക്ക് ആവശ്യമാണ്. എങ്കിലും, സംഭാഷണങ്ങൾ തുടങ്ങാനും മടക്കസന്ദർശനങ്ങൾ നടത്താനും ബൈബിൾ പഠിപ്പിക്കാനും ചില ഗുണങ്ങൾ പ്രത്യേകം ആവശ്യമായിരിക്കുന്നത് എന്തുകൊണ്ടെന്നു നമ്മൾ ചിന്തിക്കും. നമ്മുടെ ലക്ഷ്യം, അവതരണങ്ങൾ മനഃപാഠമാക്കുക എന്നതല്ല, പകരം ഓരോ വ്യക്തിയോടും എങ്ങനെ സ്നേഹം കാണിക്കാമെന്നു കണ്ടെത്തുക എന്നതാണ്.
ഓരോ പാഠം പഠിക്കുമ്പോഴും നിങ്ങളുടെ പ്രദേശത്തുള്ള ആളുകളോട് അതിലെ ഗുണം എങ്ങനെ കാണിക്കാൻ കഴിയുമെന്നു നന്നായി ചിന്തിക്കുക. യഹോവയോടും ആളുകളോടും ഉള്ള സ്നേഹം ആഴമുള്ളതാക്കാൻ നല്ല ശ്രമം ചെയ്യുക. ആ സ്നേഹമാണു നമ്മുടെ ഏതൊരു കഴിവിനെക്കാളും പ്രാപ്തിയെക്കാളും ആളുകളെ ശിഷ്യരാക്കാൻ സഹായിക്കുന്നത്.
നിങ്ങളോടൊപ്പം തോളോടുതോൾ ചേർന്ന് പ്രവർത്തിക്കാൻ കഴിയുന്നത് ഒരു വലിയ പദവിയായി ഞങ്ങൾ കാണുന്നു. (സെഫ. 3:9) ആളുകളെ സ്നേഹിക്കാനും അങ്ങനെ അവരെ ശിഷ്യരാക്കാനും നിങ്ങൾ തുടർന്നും ശ്രമിക്കുമ്പോൾ യഹോവ നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ!
നിങ്ങളുടെ സഹോദരങ്ങൾ,
യഹോവയുടെ സാക്ഷികളുടെ ഭരണസംഘം