ആരോട് പ്രാർഥിക്കണം?
ആരോട് പ്രാർഥിച്ചാലും ഒരു കുഴപ്പവുമില്ല. എല്ലാ പ്രാർഥനകളും അവസാനം ചെല്ലുന്നത് ഒരേ സ്ഥലത്തേക്കു തന്നെയല്ലേ? ഇന്ന് മിക്കവരും വിചാരിക്കുന്നത് ഇത് ശരിയാണ് എന്നാണ്. മതസൗഹാർദത്തിനുവേണ്ടി വാദിക്കുന്നവർക്കും എല്ലാ മതങ്ങളും സ്വീകാര്യമാണെന്ന് ചിന്തിക്കുന്നവർക്കും ഈ ആശയം വളരെ പ്രിയപ്പെട്ടതാണ്. ഇതിൽ വാസ്തവമുണ്ടോ? നിങ്ങൾക്ക് എന്ത് തോന്നുന്നു?
മിക്ക ആളുകളും സത്യദൈവത്തോടല്ല പ്രാർഥിക്കുന്നത് എന്ന കാര്യം ബൈബിൾ പഠിക്കുമ്പോൾ മനസ്സിലാക്കാം. മുൻകാലങ്ങളിൽ ജീവിച്ചിരുന്ന പല ആളുകളും കൊത്തിയുണ്ടാക്കിയ രൂപങ്ങളോട് പ്രാർഥിക്കുന്നത് ഒരു പതിവായിരുന്നു. പല പ്രാവശ്യം ദൈവം ഇതിന് എതിരെ താക്കീതു കൊടുത്തിട്ടുണ്ട്. ഉദാഹരണത്തിന്, സങ്കീർത്തനം 115:4-6 വാക്യങ്ങളിൽ വിഗ്രഹങ്ങളെക്കുറിച്ച് പറയുന്ന ഒരു കാര്യം ഇതാണ്: “അവയ്ക്കു . . . ചെവിയുണ്ടെങ്കിലും കേൾക്കാൻ കഴിയില്ല.” കാര്യം വ്യക്തമാണല്ലേ? നിങ്ങൾ പറയുന്നത് കേൾക്കാൻ കഴിയാത്ത ഒരു ദൈവത്തോട് പ്രാർഥിച്ചിട്ട് കാര്യമുണ്ടോ?
ഇതു വ്യക്തമാക്കുന്ന നല്ലൊരു ബൈബിൾ വിവരണം നമുക്ക് ഇപ്പോൾ നോക്കാം. ദൈവത്തിന്റെ പ്രവാചകനായ ഏലിയ, ബാലിന്റെ പ്രവാചകന്മാരോട് അവരുടെ ദൈവത്തോട് പ്രാർഥിക്കാൻ പറഞ്ഞ് വെല്ലുവിളിച്ചു. അതിനു ശേഷം താൻ തന്റെ ദൈവത്തോട് പ്രാർഥിക്കാമെന്ന് ഏലിയ പറഞ്ഞു. പ്രാർഥിക്കുന്നത് സത്യദൈവത്തോടാണെങ്കിൽ മറുപടി തരും, അല്ലെങ്കിൽ മറുപടി തരില്ല എന്ന് ഏലിയ പറഞ്ഞു. ആ വെല്ലുവിളി ഏറ്റെടുത്ത ബാലിന്റെ പ്രവാചകന്മാർ കുറേ നേരം ഉറച്ച നിലവിളിയോടെ അവരുടെ ദൈവത്തോട് പ്രാർഥിച്ച് കരഞ്ഞു. പക്ഷേ ഒരു രക്ഷയും ഉണ്ടായില്ല. ബൈബിൾ വിവരണം പറയുന്നു: “എന്നാൽ ആരും അതു കേൾക്കുന്നില്ലായിരുന്നു. എന്തെങ്കിലും മറുപടിയോ ശബ്ദമോ ഉണ്ടായുമില്ല.” (1 രാജാക്കന്മാർ 18:29) എന്നാൽ ഏലിയ പ്രാർഥിച്ചപ്പോൾ എന്താണ് സംഭവിച്ചത്?
ഏലിയയുടെ പ്രാർഥനയ്ക്ക് ദൈവം പെട്ടെന്ന് ഉത്തരം കൊടുത്തു. ഏലിയ ഒരുക്കിവെച്ചിരുന്ന യാഗവസ്തു ദൈവത്തിൽനിന്നുള്ള തീ വന്ന് ദഹിപ്പിച്ചുകളഞ്ഞു. എന്തായിരുന്നു പ്രാർഥനകളുടെ വ്യത്യാസം? ഏലിയയുടെ പ്രാർഥനയിൽത്തന്നെ അതിനുള്ള ഉത്തരം കാണാം. 1 രാജാക്കന്മാർ 18:36, 37—ലും അത് രേഖപ്പെടുത്തിയിട്ടുണ്ട്. അത് വളരെ ചെറിയൊരു പ്രാർഥനയാണ്. മൂല എബ്രായ ഭാഷയിൽ ഏതാണ്ട് 30 വാക്കുകൾ മാത്രമേ ആ പ്രാർഥനയ്ക്ക് ഉണ്ടായിരുന്നുള്ളൂ. ഏലിയ, ആ ചെറിയ പ്രാർഥനയിൽപോലും ദൈവത്തിന്റെ പേരായ യഹോവ എന്നത് മൂന്നു പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്.
ബാൽ കനാന്യരുടെ ദൈവമാണ്. അതിന്റെ അർഥം “ഉടയവൻ,“ “യജമാനൻ” എന്നൊക്കെയാണ്. പ്രാദേശികമായി പല പേരുകളിലും ഈ ദേവൻ അറിയപ്പെടുന്നു. എന്നാൽ ‘യഹോവ’ എന്ന അതുല്യമായ പേര് ഈ പ്രപഞ്ചത്തിൽ ഒരേ ഒരു വ്യക്തിക്കേ ഉള്ളൂ. അതുകൊണ്ടാണ് ആ ദൈവം തന്റെ ജനത്തോട് ഇങ്ങനെ പറഞ്ഞത്: “യഹോവ! അതാണ് എന്റെ പേര്; എന്റെ മഹത്ത്വം ഞാൻ മറ്റാർക്കും കൊടുക്കില്ല.”—യശയ്യ 42:8.
ഏലിയയുടെ പ്രാർഥനയും ബാൽ പ്രവാചകന്മാരുടെ പ്രാർഥനയും ഒരേ സ്ഥലത്തേക്കുതന്നെ എത്തിക്കാണുമെന്ന് നമുക്ക് പ്രതീക്ഷിക്കാൻ കഴിയുമോ? ബാലിനെ ആരാധിക്കുന്നവർ ചെയ്തത് എന്താണെന്ന് നോക്കാം. ആലയ വേശ്യാവൃത്തിയിൽ ഏർപ്പെട്ടു, മനുഷ്യരെ ബലി അർപ്പിക്കാൻപോലും അവർ മടി കാണിച്ചില്ല. എന്നാൽ യഹോവയെ ആരാധിച്ചിരുന്നത് ഇത്തരം കാര്യങ്ങളിൽനിന്ന് വിട്ടുനിൽക്കാൻ ഇസ്രായേൽ ജനതയെ സഹായിച്ചു. ഇങ്ങനെയൊന്നു ചിന്തിക്കുക: നിങ്ങൾ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു കൂട്ടുകാരന് നിങ്ങൾ ഒരു കത്ത് എഴുതുന്നു. എന്നാൽ ആ കത്ത് നിങ്ങളുടെ സുഹൃത്തിന്റെ ഒരു സ്വഭാവസവിശേഷതയും ഇല്ലാത്ത വേറെ ഒരാൾക്ക് ലഭിക്കാൻ നിങ്ങൾ ആഗ്രഹിക്കുമോ?
ബാലിന്റെ പ്രവാചകന്മാരെ ഏലിയ വെല്ലുവിളിച്ചതിൽനിന്ന്, എല്ലാ പ്രാർഥനകളും ഒരേ സ്ഥലത്തേക്കല്ല പോകുന്നതെന്ന് മനസ്സിലാക്കാം
നിങ്ങൾ യഹോവയോട് പ്രാർഥിക്കുമ്പോൾ സ്രഷ്ടാവിനോട്, മനുഷ്യകുടുംബത്തിന്റെ പിതാവിനോട് ആണ് പ്രാർഥിക്കുന്നത്. * “യഹോവേ, അങ്ങാണു ഞങ്ങളുടെ പിതാവ്,” എന്ന് യശയ്യ പ്രവാചകൻ തന്റെ പ്രാർഥനയിൽ പറഞ്ഞു. (യശയ്യ 63:16) യേശുവും ശിഷ്യന്മാരോട് സംസാരിച്ചപ്പോൾ ഈ പിതാവിനെക്കുറിച്ചുതന്നെയാണ് പറഞ്ഞത്. “ഞാൻ എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവും ആയവന്റെ അടുത്തേക്കു കയറിപ്പോകുന്നു,” എന്ന് യേശു പറഞ്ഞു. (യോഹന്നാൻ 20:17) യേശുവിന്റെ പിതാവാണ് യഹോവ. ആ ദൈവത്തോടാണ് യേശു പ്രാർഥിച്ചത്, തന്റെ ശിഷ്യന്മാരെ പ്രാർഥിക്കാൻ പഠിപ്പിച്ചതും.—മത്തായി 6:9.
യേശുവിനോടോ മറിയയോടോ പുണ്യവാളന്മാരോടോ മാലാഖമാരോടോ പ്രാർഥിക്കാൻ ബൈബിൾ നമ്മളോട് പറയുന്നുണ്ടോ? ഇല്ല. യഹോവയോട് മാത്രം പ്രാർഥിക്കാനാണ് ബൈബിൾ പറയുന്നത്. അതിനുള്ള രണ്ടു കാരണങ്ങൾ നോക്കാം. ഒന്നാമത്തെ കാരണം, പ്രാർഥന ആരാധനയുടെ ഭാഗമാണ്. ആരാധന യഹോവയ്ക്ക് മാത്രമേ കൊടുക്കാവൂ എന്നാണ് ബൈബിൾ പറയുന്നത്. (പുറപ്പാട് 20:5) രണ്ടാമത്തെ കാരണം, “പ്രാർഥന കേൾക്കുന്നവനേ” എന്ന് യഹോവയെ മാത്രമാണ് ബൈബിൾ വിളിക്കുന്നത്. (സങ്കീർത്തനം 65:2) ഉത്തരവാദിത്വങ്ങൾ പലതും യഹോവ പലർക്കും വീതിച്ച് കൊടുത്തിട്ടുണ്ടെങ്കിലും ഇക്കാര്യം മാത്രം ആരെയും ഏൽപ്പിച്ചിട്ടില്ല. നമ്മുടെ ഓരോരുത്തരുടെയും പ്രാർഥനകൾ കേൾക്കുമെന്ന് യഹോവ ഉറപ്പു തന്നിരിക്കുന്നു.
നിങ്ങളുടെ പ്രാർഥനകൾ ദൈവം കേൾക്കണമെങ്കിൽ ബൈബിൾ പറയുന്ന ഇക്കാര്യം ഓർക്കണം. “യഹോവയുടെ പേര് വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും രക്ഷ കിട്ടും.” (പ്രവൃത്തികൾ 2:21) അങ്ങനെയെങ്കിൽ യഹോവ എല്ലാ പ്രാർഥനകളും കേൾക്കും എന്നാണോ? എങ്ങനെ പ്രാർഥിച്ചാലും മതി എന്നാണോ? അതോ ഇനി നമ്മൾ എന്തെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ടോ?
^ ഖ. 9 പ്രാർഥനയിൽപോലും ദൈവത്തിന്റെ പേര് ഉച്ചരിക്കുന്നത് തെറ്റാണെന്ന് ചില മതങ്ങൾ പഠിപ്പിക്കുന്നു. എന്നാൽ ബൈബിൾ എഴുതിയ ആദ്യഭാഷകളിൽ ആ പേര് 7,000-ത്തിലധികം പ്രാവശ്യം കാണാം. യഹോവയുടെ വിശ്വസ്തരായ ദാസന്മാരുടെ പ്രാർഥനകളിലും സങ്കീർത്തനങ്ങളിലും ആണ് അതു കാണുന്നത്.