യഹോവയുടെ സാക്ഷികൾക്ക് വിശ്വാസരോഗശാന്തിയുണ്ടോ?
വായനക്കാർ ചോദിക്കുന്നു
യഹോവയുടെ സാക്ഷികൾക്ക് വിശ്വാസരോഗശാന്തിയുണ്ടോ?
▪ യഹോവയുടെ സാക്ഷികൾ വിശ്വാസരോഗശാന്തി നടത്താറില്ല. ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കുക എന്നതാണ് തങ്ങളുടെ പ്രാഥമിക ഉത്തരവാദിത്വം എന്ന് യേശുവിനെപ്പോലെ അവരും വിശ്വസിക്കുന്നു. അതുപോലെ സത്യക്രിസ്ത്യാനികളെ തിരിച്ചറിയിക്കുന്നത് വിശ്വാസരോഗശാന്തിയല്ല, പിന്നെയോ അതിലുമൊക്കെ ഉത്കൃഷ്ടമായ ഒരു കാര്യമാണെന്ന് അവർ മനസ്സിലാക്കിയിരിക്കുന്നു.
ഒന്നാം നൂറ്റാണ്ടിൽ യേശു നടത്തിയ രോഗശാന്തികൾക്ക് ഏറെ പ്രസക്തിയുണ്ടെന്നതു ശരിയാണ്. താൻ ദൈവരാജ്യത്തിന്റെ രാജാവായി വാഴുമ്പോൾ പ്രജകളിലാരും രോഗികളായിരിക്കില്ല എന്ന് ഉറപ്പുകൊടുക്കുകയായിരുന്നു അതിലൂടെ യേശു. അതെ, അന്ന് “എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയില്ല.”—യെശയ്യാവു 33:24.
എന്നാൽ ഇന്നു നടക്കുന്ന രോഗശാന്തികളുടെ കാര്യമോ? അത്ഭുത രോഗശാന്തി നടത്തുന്നതായി ക്രൈസ്തവ സഭകൾ ഉൾപ്പെടെ പല മതവിഭാഗങ്ങളും അവകാശപ്പെടുന്നുണ്ട്. എന്നാൽ തന്റെ നാമത്തിൽ അത്ഭുതങ്ങൾ ചെയ്യുന്നതായി അവകാശപ്പെടുന്നവരോട് യേശു, “ഞാൻ ഒരിക്കലും നിങ്ങളെ അറിഞ്ഞിട്ടില്ല! അധർമം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ട് പോകുവിൻ” എന്നു പറയുമെന്ന് തിരുവെഴുത്ത് വ്യക്തമായി മുന്നറിയിപ്പു നൽകുന്നു. (മത്തായി 7:22, 23) അങ്ങനെയെങ്കിൽ, ഇന്നത്തെ ‘രോഗശാന്തി ശുശ്രൂഷകൾക്ക്’ ദൈവത്തിന്റെ അംഗീകാരമുണ്ടെന്നു പറയാനാകുമോ?
യേശു നടത്തിയ രോഗശാന്തികളെക്കുറിച്ചു ചിന്തിക്കുക. ആ തിരുവെഴുത്തു വിവരണങ്ങളുമായി തട്ടിച്ചുനോക്കിയാൽ ഇന്നത്തെ രോഗശാന്തി ശുശ്രൂഷകൾക്ക് ദൈവാംഗീകാരമുണ്ടോ എന്നു മനസ്സിലാക്കാം.
ജനശ്രദ്ധ ആകർഷിക്കാനല്ല യേശു രോഗശാന്തി നടത്തിയത്. വാസ്തവത്തിൽ ആരുടെയും ശ്രദ്ധയിൽപ്പെടാത്ത വിധത്തിലാണ് അവൻ പലരെയും സൗഖ്യമാക്കിയത്. മാത്രമല്ല, ആ വിവരം ആരോടും പറയരുതെന്ന് സൗഖ്യംപ്രാപിച്ചവരോട് അവൻ പലപ്പോഴും നിഷ്കർഷിക്കുകയുണ്ടായി.—ലൂക്കോസ് 5:13, 14.
പണം വാങ്ങിയല്ല യേശു രോഗശാന്തികൾ നടത്തിയത്. (മത്തായി 10:8) ഒരു സന്ദർഭത്തിൽപ്പോലും യേശുവിന് പരാജയം സംഭവിച്ചുമില്ല. മാത്രമല്ല, വ്യക്തികളുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലായിരുന്നില്ല അവൻ സൗഖ്യം നൽകിയത്; രോഗസൗഖ്യം തേടിവന്ന എല്ലാവർക്കും അവൻ പരിപൂർണ സൗഖ്യം നൽകി. (ലൂക്കോസ് 6:19; യോഹന്നാൻ 5:5-9, 13) എന്തിന്, യേശു മരിച്ചവരെ ഉയിർപ്പിക്കുകപോലും ചെയ്തു!—ലൂക്കോസ് 7:11-17; 8:40-56; യോഹന്നാൻ 11:38-44.
അതെ, യേശു അത്ഭുതരോഗശാന്തികൾ നടത്തിയെന്നുള്ളത് ശരിയാണ്. എന്നാൽ നാടകീയ രംഗങ്ങളിലൂടെ ആളുകളിൽ വൈകാരിക അനുഭൂതികളുണർത്തി അവരെ അനുഗാമികളാക്കുക എന്നതായിരുന്നില്ല അവന്റെ മുഖ്യലക്ഷ്യം. മറിച്ച് ദൈവരാജ്യത്തെക്കുറിച്ചുള്ള സുവിശേഷം പ്രസംഗിക്കുക എന്നതായിരുന്നു അവന്റെ പ്രധാന ദൗത്യം. ദൈവരാജ്യത്തിൻ കീഴിൽ പൂർണ ആരോഗ്യത്തോടെ ജീവിക്കാനാകും എന്ന ദൈവത്തിന്റെ വാഗ്ദാനത്തെക്കുറിച്ച് ആളുകളെ പഠിപ്പിച്ച് ശിഷ്യരാക്കാനാണ് യേശു തന്റെ അനുഗാമികളെ പരിശീലിപ്പിച്ചത്.—മത്തായി 28:19, 20.
ഒന്നാം നൂറ്റാണ്ടിൽ ഉണ്ടായിരുന്ന ചില ക്രിസ്തുശിഷ്യന്മാർക്കും രോഗശാന്തിവരം ലഭിച്ചിരുന്നു. എന്നാൽ ആ വരം പിൽക്കാലത്ത് ഇല്ലാതാകുമായിരുന്നു. (1 കൊരിന്ത്യർ 12:29, 30; 13:8, 13) ഇന്ന് സത്യക്രിസ്ത്യാനികളെ തിരിച്ചറിയിക്കുന്നത് രോഗശാന്തിവരമല്ല മറിച്ച് അവർക്കിടയിലുള്ള ആത്മത്യാഗപരമായ സ്നേഹമാണ്. (യോഹന്നാൻ 13:35) എന്നാൽ അത്തരം സ്നേഹത്താൽ ബന്ധിതരായ, സകല വർഗങ്ങളിലും പശ്ചാത്തലങ്ങളിലും നിന്നുള്ള ഒരു ഏകീകൃത ക്രിസ്തീയ സമൂഹത്തെ വാർത്തെടുക്കാൻ ഇന്നത്തെ രോഗശാന്തിക്കാർക്ക് കഴിഞ്ഞിട്ടില്ല.
ശ്രദ്ധേയമെന്നു പറയട്ടെ, പരസ്പരം ആത്മാർഥമായി സ്നേഹിക്കുന്ന ഒരു കൂട്ടം ക്രിസ്ത്യാനികൾ ഇന്നുണ്ട്. അവർ സഹവിശ്വാസികൾക്കോ മറ്റുള്ളവർക്കോ ഒരിക്കലും ദ്രോഹം ചെയ്യില്ല. യുദ്ധങ്ങളുടെയോ ആഭ്യന്തര കലഹങ്ങളുടെയോ സമയത്തുപോലും അവർ സഹജീവികളെ ദ്രോഹിക്കാൻ മുതിരില്ല. ആരാണ് അവർ? യഹോവയുടെ സാക്ഷികൾ! ക്രിസ്തു കാണിച്ചതുപോലുള്ള സ്നേഹം പ്രകടിപ്പിക്കുന്നവരെന്ന സത്പേര് ലോകമെമ്പാടുമുള്ള യഹോവയുടെ സാക്ഷികൾക്കുണ്ട്. ഭിന്ന വർഗങ്ങളിലും ദേശങ്ങളിലും പശ്ചാത്തലങ്ങളിലുമുള്ള ആളുകൾ ഇങ്ങനെ ഏകീകൃതരായി നിലകൊള്ളുന്നത് ഒരു അത്ഭുതംതന്നെയാണ്. ദൈവത്തിന്റെ പരിശുദ്ധാത്മാവിനാൽ മാത്രം സാധ്യമാകുന്ന ഒരു കാര്യമാണത്! അവരുടെ ഒരു സഭായോഗത്തിൽ പങ്കെടുത്താൽ നിങ്ങൾക്ക് അതു നേരിൽ കാണാനാകും.
[27-ാം പേജിലെ ചിത്രം]
ഇന്നത്തെ രോഗശാന്തി ശുശ്രൂഷകർക്ക് (വലത്തെ ചിത്രം) ദൈവത്തിന്റെ പിന്തുണയുണ്ടോ?