നിഷേധചിന്തകളെ തരണംചെയ്യാം!
നിഷേധചിന്തകളെ തരണംചെയ്യാം!
നിഷേധചിന്തകളോടു മല്ലിടാത്ത ആരുംതന്നെ ഉണ്ടാവില്ല. സാമ്പത്തിക ഞെരുക്കങ്ങളും അനീതിയും കൊള്ളരുതായ്മകളും വ്യാപകമായിരിക്കുന്ന ഒരു കാലമാണ് നമ്മുടേത്. വിഷാദവും കുറ്റബോധവും ആത്മനിന്ദയും അനേകായിരങ്ങളെ ഗ്രസിച്ചിരിക്കുന്നതിൽ അതിശയിക്കാനില്ല.
നിഷേധചിന്തകൾ വളരെ അപകടം ചെയ്യും. അവ നമ്മുടെ ആത്മവീര്യം കെടുത്തും, നേരാംവണ്ണം ചിന്തിക്കാനുള്ള പ്രാപ്തി ഇല്ലാതാക്കും, നമ്മുടെ സന്തോഷം കവർന്നെടുക്കും. ബൈബിൾ പറയുന്നത് എന്താണെന്നു ശ്രദ്ധിക്കുക: “കഷ്ടകാലത്തു നീ കുഴഞ്ഞുപോയാൽ നിന്റെ ബലം നഷ്ടം തന്നേ.” (സദൃശവാക്യങ്ങൾ 24:10) പ്രക്ഷുബ്ധമായ ഈ ലോകത്തിൽ ജീവിച്ചുപോകണമെങ്കിൽ മനോബലം കൂടിയേ തീരൂ. അതുകൊണ്ടുതന്നെ നിഷേധചിന്തകളെ വരുതിയിൽ നിറുത്തേണ്ടത് അത്യന്താപേക്ഷിതമാണ്. a
നിഷേധവിചാരങ്ങളെ അകറ്റിനിറുത്താനുള്ള ചില പ്രതിരോധ മാർഗങ്ങളെക്കുറിച്ച് ബൈബിൾ പറയുന്നുണ്ട്. നമ്മുടെ സ്രഷ്ടാവായ യഹോവയാം ദൈവം, നാം നിരാശയിലാണ്ടുപോകാൻ ആഗ്രഹിക്കുന്നില്ല. (സങ്കീർത്തനം 36:9) നിഷേധവിചാരങ്ങളോടു പൊരുതാൻ അവന്റെ വചനം നമ്മെ സഹായിക്കുന്നത് എങ്ങനെയെന്നു നോക്കാം.
ദൈവത്തിന് നിങ്ങളോടുള്ള സ്നേഹം മനസ്സിലാക്കുക
‘ദൈവത്തിന് വേറെ എന്തെല്ലാം കാര്യങ്ങളുണ്ട്, അതിനിടെ എന്റെ സങ്കടങ്ങൾ കാണാൻ അവന് സമയമെവിടെ’ എന്ന് ചിന്തിക്കുന്ന ആളുകളുണ്ട്. നിങ്ങൾക്കും അങ്ങനെയാണോ തോന്നുന്നത്? എന്നാൽ സ്രഷ്ടാവിന് നമ്മുടെ വികാരങ്ങൾ മനസ്സിലാകും എന്ന് ബൈബിൾ ഉറപ്പുനൽകുന്നു. “ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു” എന്ന് സങ്കീർത്തനക്കാരൻ പറഞ്ഞു. (സങ്കീർത്തനം 34:18) നാം മനം തകർന്നിരിക്കുമ്പോൾ സർവാധീശനായ ദൈവം നമ്മുടെ അരികത്തുണ്ടെന്ന് അറിയുന്നത് എത്ര ആശ്വാസമാണ്!
പലരും വിചാരിക്കുന്നതുപോലെ ദൈവം നിസ്സംഗനോ നിർവികാരനോ അല്ല. മറിച്ച് “ദൈവം സ്നേഹമാകുന്നു” എന്നാണ് ബൈബിൾ പറയുന്നത്. (1 യോഹന്നാൻ 4:8) അവൻ ആളുകളെ സ്നേഹിക്കുന്നു, അവരുടെ വേദനകൾ മനസ്സിലാക്കുന്നു. ഉദാഹരണത്തിന്, ഏതാണ്ട് 3,500 വർഷം മുമ്പ് ഇസ്രായേല്യർ ഈജിപ്റ്റിൽ (മിസ്രയീം) അടിമകളായിരുന്നപ്പോൾ അവരുടെ ക്ലേശങ്ങളിൽ സഹതാപം തോന്നി ദൈവം പറഞ്ഞു: “മിസ്രയീമിലുള്ള എന്റെ ജനത്തിന്റെ കഷ്ടത ഞാൻ കണ്ടു; ഊഴിയവിചാരകന്മാർ നിമിത്തമുള്ള അവരുടെ നിലവിളിയും കേട്ടു; ഞാൻ അവരുടെ സങ്കടങ്ങൾ അറിയുന്നു. അവരെ മിസ്രയീമ്യരുടെ കയ്യിൽനിന്നു വിടുവിപ്പാനും ആ ദേശത്തുനിന്നു നല്ലതും വിശാലവുമായ ദേശത്തേക്കു . . . അവരെ കൊണ്ടുപോകുവാനും ഞാൻ ഇറങ്ങിവന്നിരിക്കുന്നു.”—പുറപ്പാടു 3:7, 8.
നാം ഓരോരുത്തരും വൈകാരികമായി എങ്ങനെയുള്ളവരാണെന്ന് ദൈവത്തിന് നന്നായി അറിയാം. കാരണം, അവനാണ് നമ്മെ സൃഷ്ടിച്ചത്. (സങ്കീർത്തനം 100:3) അതുകൊണ്ട് മറ്റുള്ളവർക്ക് നമ്മെ മനസ്സിലാക്കാനായില്ലെങ്കിലും ദൈവത്തിനു നമ്മെ മനസ്സിലാകും. ദൈവവചനം നമുക്ക് ഈ ഉറപ്പു നൽകുന്നു: “മനുഷ്യൻ നോക്കുന്നതുപോലെയല്ല; മനുഷ്യൻ കണ്ണിന്നു കാണുന്നതു നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു.” (1 ശമൂവേൽ 16:7) നമ്മുടെ ഉള്ളിന്റെ ഉള്ളിലെ വിചാരങ്ങൾപോലും യഹോവ കാണുന്നു.
യഹോവ നമ്മുടെ പിഴവുകളും കുറവുകളും കൂടെ കാണുന്നുണ്ടെന്നുള്ളതു ശരിയാണ്. എന്നാൽ നമ്മുടെ സ്നേഹവാനായ സ്രഷ്ടാവ് ക്ഷമിക്കാൻ മനസ്സുള്ളവനാണ്. ബൈബിൾ എഴുത്തുകാരനായ ദാവീദ് ദൈവത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “അപ്പന്നു മക്കളോടു കരുണ തോന്നുന്നതു പോലെ യഹോവെക്കു തന്റെ ഭക്തന്മാരോടു കരുണ തോന്നുന്നു. അവൻ നമ്മുടെ പ്രകൃതി അറിയുന്നുവല്ലോ; നാം പൊടി എന്നു അവൻ ഓർക്കുന്നു.” (സങ്കീർത്തനം 103:13, 14) നാം കാണാതെപോകുന്ന നമ്മിലെ നന്മകൾപോലും ദൈവം കാണുന്നു; നാം പശ്ചാത്തപിക്കുന്നപക്ഷം നമ്മുടെ തെറ്റുകൾ വിട്ടുകളഞ്ഞ് അവൻ നമ്മുടെ നന്മകൾ ഓർത്തുവെക്കും.—സങ്കീർത്തനം 139:1-3, 23, 24.
അതുകൊണ്ട് വിലകെട്ടവരാണെന്ന ചിന്ത നിങ്ങളെ മഥിക്കുമ്പോൾ, ദൈവം നിങ്ങളെ വീക്ഷിക്കുന്നത് എങ്ങനെയാണെന്ന് ഓർക്കുക. അപ്പോൾ ആ ചിന്തകളെ തരണംചെയ്യാൻ നിങ്ങൾക്കാകും.—1 യോഹന്നാൻ 3:20.
ദൈവവുമായി ഒരു ആത്മബന്ധം വളർത്തിയെടുക്കുക
ദൈവം വീക്ഷിക്കുന്നതുപോലെ നാം നമ്മെ വീക്ഷിക്കുന്നതിന്റെ പ്രയോജനമെന്താണ്? നിഷേധവിചാരങ്ങളെ തരണംചെയ്യാനുള്ള അടുത്ത പടിയിലേക്ക് പ്രവേശിക്കാൻ—ദൈവവുമായി ഒരു ആത്മബന്ധം വളർത്തിയെടുക്കാൻ—അപ്പോൾ എളുപ്പമായിരിക്കും. ദൈവവുമായി അങ്ങനെയൊരു ബന്ധം വളർത്തിയെടുക്കുക സാധ്യമാണോ?
സ്നേഹവാനായ ഒരു പിതാവിനെപ്പോലെയാണ് യഹോവ. അതുകൊണ്ട് അവനുമായി ഒരു ഉറ്റബന്ധം വളർത്തിയെടുക്കുന്നതിനു നമ്മെ സഹായിക്കാൻ അവനു സന്തോഷമേയുള്ളൂ. “ദൈവത്തോട് അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോട് അടുത്തു വരും” എന്നു ബൈബിൾ പറയുന്നു. (യാക്കോബ് 4:8) പാപികളും ബലഹീനരുമായ നമുക്ക് ഓരോരുത്തർക്കും അഖിലാണ്ഡത്തിന്റെ പരമാധികാരിയായ ദൈവവുമായി വ്യക്തിപരമായ ഒരു ബന്ധം വളർത്തിയെടുക്കാനാകും! എത്ര വിസ്മയകരം!
ദൈവം തന്നെക്കുറിച്ച് ബൈബിളിലൂടെ വെളിപ്പെടുത്തിയിട്ടുള്ളതിനാൽ നമുക്ക് അവന്റെ വ്യക്തിത്വം അടുത്തറിയാനാകും. ബൈബിൾ പതിവായി വായിച്ചുകൊണ്ട് ദൈവത്തിന്റെ മഹനീയ ഗുണങ്ങൾ മനസ്സിലാക്കാൻ നമുക്കാകും. b ആ വിവരങ്ങളെക്കുറിച്ചു ധ്യാനിക്കുമ്പോൾ യഹോവയോടു നാം കൂടുതൽ അടുക്കും. സ്നേഹധനനും കാരുണ്യവാനുമായ ഒരു പിതാവായി നമുക്ക് അവനെ കാണാനാകും.
ബൈബിളിൽനിന്നു വായിക്കുന്ന കാര്യങ്ങളെക്കുറിച്ച് ഗഹനമായി ചിന്തിക്കുന്നതിന് മറ്റൊരു പ്രയോജനം കൂടിയുണ്ട്. നമ്മുടെ സ്വർഗീയ പിതാവിന്റെ ചിന്തകൾ സ്വാംശീകരിച്ചുകൊണ്ട് നാം അവനോട് അടുക്കുമ്പോൾ അവ നമ്മെ തിരുത്തുകയും സാന്ത്വനപ്പെടുത്തുകയും വഴിനയിക്കുകയും ചെയ്യും. നിഷേധചിന്തകൾ മനസ്സിനെ അലട്ടുമ്പോൾ നാം വിശേഷിച്ചും അപ്രകാരം ചെയ്യണം. സങ്കീർത്തനക്കാരൻ ഇങ്ങനെ എഴുതി: “എന്റെ ഹൃദയത്തിന്റെ ആകുലതകൾ വർധിക്കുമ്പോൾ അങ്ങ് നൽകുന്ന ആശ്വാസം എന്നെ ഉന്മേഷവാനാക്കുന്നു.” (സങ്കീർത്തനം 94:19, പി.ഒ.സി. ബൈബിൾ) ആശ്വാസം പകരാനുള്ള ദൈവവചനത്തിന്റെ ശക്തി അപാരമാണ്. ദൈവവചനത്തിലെ സത്യം സ്വീകരിക്കാൻ നാം മനസ്സു കാണിച്ചാൽ നിഷേധചിന്തകൾക്കു പകരം ദൈവിക സമാധാനവും സാന്ത്വനവും മനസ്സിൽ നിറയുന്നത് നമുക്ക് അനുഭവിച്ചറിയാനാകും. ഒരു അച്ഛനോ അമ്മയോ, സങ്കടപ്പെട്ടിരിക്കുന്ന മകനെ അല്ലെങ്കിൽ മകളെ ആശ്വസിപ്പിക്കുന്നപോലെ യഹോവ നമ്മെ ആശ്വസിപ്പിക്കും.
നിത്യവും ദൈവത്തോടു സംസാരിക്കുന്നതും അവനുമായി അടുത്ത ബന്ധം വളർത്തിയെടുക്കാൻ നമ്മെ സഹായിക്കും. “തിരുഹിതപ്രകാരം നാം എന്ത് അപേക്ഷിച്ചാലും (ദൈവം) നമ്മുടെ അപേക്ഷ കേൾക്കുന്നു” എന്ന് ബൈബിൾ ഉറപ്പുനൽകുന്നു. (1 യോഹന്നാൻ 5:14) ആശങ്കകളും ഉത്കണ്ഠകളും എല്ലാം ദൈവത്തെ അറിയിക്കാനും സഹായത്തിനായി അവനോട് അപേക്ഷിക്കാനും നമുക്കു കഴിയും. ഈ വിധത്തിൽ ദൈവമുമ്പാകെ ഹൃദയം പകരുന്നത് നമ്മുടെ മനസ്സിനെ ശാന്തമാക്കും. പൗലോസ് അപ്പൊസ്തലൻ എഴുതി: “ഒന്നിനെക്കുറിച്ചും ഉത്കണ്ഠപ്പെടേണ്ട; ഏതു കാര്യത്തിലും പ്രാർഥനയാലും യാചനയാലും നിങ്ങളുടെ അപേക്ഷകൾ കൃതജ്ഞതാസ്തോത്രങ്ങളോടെ ദൈവത്തെ അറിയിക്കുക; അപ്പോൾ മനുഷ്യബുദ്ധിക്ക് അതീതമായ ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശു മുഖാന്തരം കാത്തുകൊള്ളും.”—ഫിലിപ്പിയർ 4:6, 7.
ബൈബിൾ പതിവായി വായിക്കുകയും വായിച്ച കാര്യങ്ങളെക്കുറിച്ചു ചിന്തിക്കുകയും മുടങ്ങാതെ പ്രാർഥിക്കുകയും ചെയ്യുമ്പോൾ നിങ്ങളുടെ സ്വർഗീയ പിതാവുമായി ഒരു അടുത്ത ബന്ധം വളർന്നുവരുന്നതായി നിങ്ങൾ മനസ്സിലാക്കും. ആ ബന്ധം നിഷേധവിചാരങ്ങളെ പ്രതിരോധിക്കാൻതക്ക ശേഷിയുള്ള ആയുധമാണ്. ഇതു കൂടാതെ മറ്റ് എന്തെങ്കിലും സഹായം നമുക്കുണ്ടോ?
ഭാവിപ്രത്യാശയിൽ മനസ്സു കേന്ദ്രീകരിക്കുക
അങ്ങേയറ്റം ദുഷ്കരമായ സാഹചര്യങ്ങളിൽപ്പോലും നല്ല കാര്യങ്ങളിൽ മനസ്സു കേന്ദ്രീകരിച്ചു നിറുത്താൻ നമുക്കാകും. എങ്ങനെ? മഹത്തായ ഒരു പ്രത്യാശയാണ് ദൈവം നമുക്കു നൽകിയിരിക്കുന്നത്. അപ്പൊസ്തലനായ പത്രോസ് അതേക്കുറിച്ച് ഇങ്ങനെ പറയുന്നു: “നാം (ദൈവത്തിന്റെ) വാഗ്ദാനപ്രകാരം നീതി വസിക്കുന്ന പുതിയ ആകാശത്തിനും പുതിയ ഭൂമിക്കുമായി കാത്തിരിക്കുന്നു.” (2 പത്രോസ് 3:13) എന്താണ് ഈ വാക്കുകളുടെ അർഥം?
“പുതിയ ആകാശം” എന്നത് യേശുക്രിസ്തു രാജാവായുള്ള ദൈവത്തിന്റെ സ്വർഗീയ ഗവണ്മെന്റാണ്. ദൈവത്തിന്റെ അംഗീകാരമുള്ള പുതിയ മാനവസമുദായത്തെയാണ് “പുതിയ ഭൂമി” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ‘പുതിയ ആകാശത്തിന്റെ’ കീഴിലുള്ള ‘പുതിയ ഭൂമിയിൽ’ നിഷേധചിന്തകൾക്ക് ഇടയാക്കുന്ന യാതൊന്നും ഉണ്ടായിരിക്കില്ല. പുതിയ ഭൂമിയിലെ വിശ്വസ്തരായ നിവാസികൾക്ക് ലഭിക്കാനിരിക്കുന്ന ആ വലിയ ആശ്വാസത്തെക്കുറിച്ച് ബൈബിൾ ഇങ്ങനെ പറയുന്നു: “(ദൈവം) അവരുടെ കണ്ണിൽനിന്നു കണ്ണുനീരെല്ലാം തുടച്ചുകളയും. മേലാൽ മരണം ഉണ്ടായിരിക്കുകയില്ല. വിലാപമോ മുറവിളിയോ വേദനയോ ഇനി ഉണ്ടായിരിക്കുകയില്ല.”—വെളിപാട് 21:4.
എത്ര പുളകപ്രദമായ പ്രത്യാശ, അല്ലേ? അതുകൊണ്ടാണ് ദൈവം നമുക്കു നൽകിയിരിക്കുന്ന ഈ പ്രത്യാശയെ “മഹത്തായ പ്രത്യാശ” എന്ന് ബൈബിൾ വിശേഷിപ്പിക്കുന്നത്. (തീത്തൊസ് 2:11-13) നമുക്കു മുമ്പിലുള്ള ദിവ്യവാഗ്ദാനങ്ങളിലും അവ വിശ്വാസയോഗ്യമായിരിക്കുന്നതിന്റെ കാരണങ്ങളിലും മനസ്സു പതിപ്പിച്ചാൽ നിഷേധചിന്തകളെ മറികടക്കാൻ നമുക്കാകും.—ഫിലിപ്പിയർ 4:8.
നമ്മുടെ രക്ഷയുടെ പ്രത്യാശയെ ഒരു ശിരസ്ത്രത്തോടാണ് ബൈബിൾ ഉപമിക്കുന്നത്. (1 തെസ്സലോനിക്യർ 5:8) പണ്ട്, ശിരസ്ത്രം അഥവാ പടത്തൊപ്പി ധരിക്കാതെ യുദ്ധത്തിനു പോകാൻ ഒരു യോദ്ധാവ് ധൈര്യപ്പെടില്ലായിരുന്നു. തലയ്ക്ക് ഏൽക്കുന്ന പ്രഹരങ്ങളും തലയ്ക്കു നേർക്കുവരുന്ന അസ്ത്രങ്ങളും പ്രതിരോധിക്കാൻ പടത്തൊപ്പി കൂടിയേ തീരൂ എന്ന് യോദ്ധാവിന് അറിയാമായിരുന്നു. ശിരസ്ത്രം തലയെ സംരക്ഷിക്കുന്നതുപോലെ പ്രത്യാശ മനസ്സിനെ സംരക്ഷിക്കുന്നു. നമ്മിൽ പ്രത്യാശ നിറയ്ക്കുന്ന കാര്യങ്ങളിൽ മനസ്സു കേന്ദ്രീകരിക്കുന്നത് നിഷേധവിചാരങ്ങളെയും ആകുലതകളെയും അശുഭചിന്തകളെയും അകറ്റിനിറുത്താൻ നമ്മെ സഹായിക്കും.
അതെ, നിഷേധചിന്തകളെ മറികടക്കാൻ നിങ്ങൾക്കാകും. ദൈവം നിങ്ങളെ വീക്ഷിക്കുന്നതുപോലെ സ്വയം വീക്ഷിക്കുക, ദൈവത്തോട് അടുത്തു ചെല്ലുക, ഭാവിപ്രത്യാശയിൽ മനസ്സു പതിപ്പിക്കുക. അപ്പോൾ നിഷേധചിന്തകളേതുമില്ലാത്ത ആ പുതിയ ഭൂമിയിലെ സന്തോഷം ആസ്വദിക്കാൻ നിങ്ങൾക്കുമാകും.—സങ്കീർത്തനം 37:29.
[അടിക്കുറിപ്പുകൾ]
a സ്ഥായിയായ അല്ലെങ്കിൽ കടുത്ത വിഷാദമുള്ളവർ ഡോക്ടറുടെ സഹായം തേടണം.—മത്തായി 9:12.
b 2010 ജനുവരി-മാർച്ച് ലക്കം വീക്ഷാഗോപുരത്തിൽ ബൈബിൾ വായനയ്ക്കുള്ള പ്രായോഗികമായ ഒരു പട്ടിക കൊടുത്തിട്ടുണ്ട്.
[9-ാം പേജിലെ ആകർഷകവാക്യം]
“ഞാൻ അവരുടെ സങ്കടങ്ങൾ അറിയുന്നു.”—പുറപ്പാടു 3:7, 8
[10-ാം പേജിലെ ആകർഷകവാക്യം]
“എന്റെ ഹൃദയത്തിന്റെ ആകുലതകൾ വർധിക്കുമ്പോൾ അങ്ങ് നൽകുന്ന ആശ്വാസം എന്നെ ഉന്മേഷവാനാക്കുന്നു.”—സങ്കീർത്തനം 94:19, പി.ഒ.സി.
[11-ാം പേജിലെ ആകർഷകവാക്യം]
“മനുഷ്യബുദ്ധിക്ക് അതീതമായ ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശു മുഖാന്തരം കാത്തുകൊള്ളും.”—ഫിലിപ്പിയർ 4:6, 7
[10, 11 പേജുകളിലെ ചതുരം/ചിത്രം]
സാന്ത്വനദായകമായ ചില തിരുവെഴുത്തുകൾ
“യഹോവ, യഹോവയായ ദൈവം, കരുണയും കൃപയുമുള്ളവൻ; ദീർഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവൻ.”—പുറപ്പാടു 34:6.
“യഹോവയുടെ കണ്ണു തങ്കൽ ഏകാഗ്രചിത്തന്മാരായിരിക്കുന്നവർക്കു വേണ്ടി തന്നെത്താൻ ബലവാനെന്നു കാണിക്കേണ്ടതിന്നു ഭൂമിയിലെല്ലാടവും ഊടാടിക്കൊണ്ടിരിക്കുന്നു.”—2 ദിനവൃത്താന്തം 16:9.
“ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.”—സങ്കീർത്തനം 34:18.
“കർത്താവേ, നീ നല്ലവനും ക്ഷമിക്കുന്നവനും . . . ആകുന്നു.”—സങ്കീർത്തനം 86:5.
“യഹോവ എല്ലാവർക്കും നല്ലവൻ; തന്റെ സകലപ്രവൃത്തികളോടും അവന്നു കരുണ തോന്നുന്നു.”—സങ്കീർത്തനം 145:9.
“നിന്റെ ദൈവമായ യഹോവ എന്ന ഞാൻ നിന്റെ വലങ്കൈ പിടിച്ചു നിന്നോടു: ഭയപ്പെടേണ്ടാ, ഞാൻ നിന്നെ സഹായിക്കും എന്നു പറയുന്നു.”—യെശയ്യാവു 41:13.
‘മനസ്സലിവുള്ള പിതാവും സർവാശ്വാസത്തിന്റെയും ദൈവവുമായവൻ വാഴ്ത്തപ്പെടുമാറാകട്ടെ.’—2 കൊരിന്ത്യർ 1:3.
“നമ്മുടെ ഹൃദയം നമ്മെ കുറ്റപ്പെടുത്തുന്നെങ്കിലോ, ദൈവം നമ്മുടെ ഹൃദയങ്ങളെക്കാൾ വലിയവനും സകലവും അറിയുന്നവനുമാകയാൽ ദൈവമുമ്പാകെ നമുക്കു നമ്മുടെ ഹൃദയങ്ങളെ ഉറപ്പിക്കാം.”—1 യോഹന്നാൻ 3:19, 20.
[12-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
നിഷേധവികാരങ്ങളെ അതിജീവിച്ചവർ
“എന്റെ പിതാവ് ഒരു മദ്യപാനിയായിരുന്നു. അതുമൂലം ജീവിതത്തിൽ ഒരുപാട് ദുരിതങ്ങൾ എനിക്ക് ഉണ്ടായിട്ടുണ്ട്. വിലകെട്ടവളാണെന്ന തോന്നൽ കാലങ്ങളോളം എന്നെ അലട്ടിയിരുന്നു. അങ്ങനെയിരിക്കെയാണ് യഹോവയുടെ സാക്ഷികളോടൊപ്പം ഞാൻ ബൈബിൾ പഠിക്കുന്നത്. ഭൂമിയിൽ സന്തോഷത്തോടെ എന്നേക്കും ജീവിക്കാൻ കഴിയുമെന്ന പ്രത്യാശയെക്കുറിച്ച് ഞാൻ മനസ്സിലാക്കി. അത് മനസ്സിന് എന്തെന്നില്ലാത്ത ആശ്വാസം പകർന്നു. ഞാൻ നിത്യവും ബൈബിൾ വായിക്കാൻ തുടങ്ങി. എപ്പോഴും എന്റെ കൈവശം ഒരു ബൈബിൾ ഉണ്ടായിരിക്കും. നിഷേധചിന്തകൾ മനസ്സിലേക്കു വരുന്നയുടനെ ഞാൻ ബൈബിളെടുത്ത് വായിക്കും, ആ തിരുവെഴുത്തുകൾ എനിക്ക് ആശ്വാസം പകരും. ദൈവത്തിന്റെ ഗുണങ്ങളെപ്പറ്റി വായിക്കുമ്പോൾ ഞാൻ അവന്റെ കണ്ണിൽ എത്ര വിലപ്പെട്ടവളാണെന്ന് എനിക്കു മനസ്സിലാകും.”—33-കാരിയായ കാത്തി. c
“ഞാൻ ഒരു തികഞ്ഞ മദ്യപാനിയായിരുന്നു. പോരാത്തതിന്, മാരിഹ്വാന, കൊക്കെയ്ൻ, ക്രാക്ക് കൊക്കെയ്ൻ തുടങ്ങിയ ലഹരിപദാർഥങ്ങളും ഞാൻ ഉപയോഗിച്ചിരുന്നു. ഒടുവിൽ എല്ലാം നഷ്ടപ്പെട്ട് ഞാൻ ഒരു യാചകനായി. അങ്ങനെയിരിക്കെ യഹോവയുടെ സാക്ഷികളുമൊത്ത് ബൈബിൾ പഠിക്കാൻ എനിക്ക് അവസരം കിട്ടി. അത് എന്റെ ജീവിതം അപ്പാടെ മാറ്റി. ഞാൻ ദൈവത്തെ അടുത്തറിഞ്ഞു. കുറ്റബോധവും ആത്മനിന്ദയും ഇപ്പോഴും എന്നെ അലട്ടുന്നുണ്ടെങ്കിലും ദൈവത്തിന്റെ കരുണയിലും സ്നേഹത്തിലും ആശ്രയംവെച്ചു മുന്നോട്ടു പോകാൻ ഞാൻ പഠിച്ചു. നിഷേധവിചാരങ്ങളെ തരണംചെയ്യാനുള്ള ശക്തി ദൈവം തുടർന്നും നൽകുമെന്ന് എനിക്ക് ഉറപ്പുണ്ട്. ബൈബിൾ സത്യം അറിയാൻ ഇടയായതാണ് എനിക്കു ലഭിച്ച ഏറ്റവും വലിയ അനുഗ്രഹം.”—37-കാരനായ റെനാറ്റോ.
“ചെറുപ്പംമുതലേ എന്റെ മൂത്ത സഹോദരനുമായി ഞാൻ എന്നെ താരതമ്യപ്പെടുത്തുമായിരുന്നു. അന്നൊക്കെ എനിക്ക് ഒരുതരം അപകർഷബോധമായിരുന്നു. അരക്ഷിതത്വവും ആത്മനിന്ദയും ഇപ്പോഴും എന്നെ വേട്ടയാടുന്നുണ്ട്. എന്നാൽ അവയോടൊക്കെ പോരാടാനുള്ള ആത്മധൈര്യം ഇന്ന് എനിക്കുണ്ട്. സഹായത്തിനായി ഞാൻ യഹോവയോട് മുട്ടിപ്പായി പ്രാർഥിക്കും, എന്റെ തോന്നലുകളെ തരണം ചെയ്യാനുള്ള പ്രാപ്തി അങ്ങനെ എനിക്കു ലഭിക്കും. ദൈവം നമ്മെ സ്നേഹിക്കുന്നെന്നും നമുക്കായി കരുതുന്നെന്നും അറിയുന്നത് എത്ര ആശ്വാസകരമാണ്!—45-കാരിയായ റോബെർട്ട.
[അടിക്കുറിപ്പ്]
c ചില പേരുകൾ മാറ്റിയിട്ടുണ്ട്.