“മനുഷ്യപുത്രന്മാരുടെ ഹൃദയങ്ങളെ അറിയുന്ന”വൻ
ദൈവത്തോട് അടുത്തുചെല്ലുക
“മനുഷ്യപുത്രന്മാരുടെ ഹൃദയങ്ങളെ അറിയുന്ന”വൻ
ജീവിതപ്രശ്നങ്ങളും മനോവ്യഥകളുമായി മല്ലിടാത്ത ആരുംതന്നെ ഉണ്ടാവില്ല. അങ്ങനെയുള്ള ചില സാഹചര്യങ്ങളിൽ നമ്മുടെ മനസ്സിലെ സംഘർഷങ്ങളും വേദനകളും ആർക്കും പൂർണമായി മനസ്സിലാകുന്നില്ലെന്ന് നമുക്കു തോന്നിയേക്കാം. എന്നാൽ നമ്മുടെ ഓരോ നെടുവീർപ്പുകളും അറിയുന്ന ഒരാളുണ്ട്—യഹോവയാം ദൈവം. 2 ദിനവൃത്താന്തം 6:29-31-ൽ രേഖപ്പെടുത്തിയിരിക്കുന്ന ശലോമോന്റെ പ്രാർഥനയിൽ നമുക്ക് ആശ്വാസം പകരുന്ന ചില കാര്യങ്ങളുണ്ട്. അത് എന്താണെന്ന് നമുക്കു നോക്കാം.
ബി.സി. 1026. യെരുശലേമിലെ ആലയസമർപ്പണവേളയിൽ ശലോമോൻ ഒരു പ്രാർഥന നടത്തുകയാണ്. ഏതാണ്ട് പത്തുമിനിട്ടു ദൈർഘ്യംവരുന്ന ആ പ്രാർഥനയിൽ ശലോമോൻ യഹോവയെ അവന്റെ വിശ്വസ്തതയെപ്രതി വാഴ്ത്തുന്നു; വാഗ്ദാനങ്ങൾ നിറവേറ്റുകയും പ്രാർഥന കേൾക്കുകയും ചെയ്യുന്ന ദൈവമായി യഹോവയെ പ്രകീർത്തിക്കുന്നു.—1 രാജാക്കന്മാർ 8:23-53; 2 ദിനവൃത്താന്തം 6:14-42.
ദൈവദാസന്മാരുടെ അപേക്ഷകൾക്ക് ചെവിചായ്ക്കണമേയെന്ന് ശലോമോൻ യഹോവയോട് അപേക്ഷിക്കുന്നു. (30, 31 വാക്യങ്ങൾ) 28-ാം വാക്യത്തിൽ അവൻ ജനത്തിന്റെ പൊതുവിലുള്ള കഷ്ടങ്ങളെക്കുറിച്ച് പരാമർശിക്കുന്നുണ്ടെങ്കിലും ഓരോരുത്തർക്കും അവരവരുടേതായ “വ്യാധിയും ദുഃഖവും” ഉണ്ടെന്ന് അവൻ എടുത്തുപറയുന്നു. അതെ, ഒരാളുടെ ദുഃഖങ്ങളായിരിക്കില്ല മറ്റൊരാളുടേത്.
പക്ഷേ, എന്തൊക്കെ കഷ്ടങ്ങൾ ഉണ്ടായാലും ദൈവദാസന്മാർക്ക് ഒറ്റയ്ക്ക് തങ്ങളുടെ ഭാരം പേറേണ്ടതില്ല. ‘ആലയത്തിങ്കലേക്കു തിരിഞ്ഞു കൈ മലർത്തി’ യഹോവയോടു യാചനകഴിക്കുന്ന ഒരു ദൈവദാസനായിരിക്കാം ആ പ്രാർഥനാവേളയിൽ ശലോമോന്റെ മനസ്സിലുണ്ടായിരുന്നത്. a “നിന്റെ ഭാരം യഹോവയുടെമേൽ വെച്ചുകൊൾക” എന്ന് കഠിനമായ മനോവ്യഥ അനുഭവിച്ചിരുന്ന സമയത്ത് തന്റെ പിതാവായ ദാവീദ് പറഞ്ഞതും ശലോമോൻ അപ്പോൾ ഓർത്തിട്ടുണ്ടാകാം.—സങ്കീർത്തനം 55:4, 22.
സഹായത്തിനായുള്ള നിലവിളിയോട് യഹോവ എങ്ങനെയായിരിക്കും പ്രതികരിക്കുക? ശലോമോൻ യഹോവയോട് ഇങ്ങനെ അപേക്ഷിക്കുന്നു: “നീ നിന്റെ വാസസ്ഥലമായ സ്വർഗ്ഗത്തിൽനിന്നു കേട്ടു ക്ഷമിക്കയും . . . ഓരോരുത്തന്നു അവനവന്റെ നടപ്പുപോലെ ഒക്കെയും നൽകുകയും ചെയ്യേണമേ.” (30, 31 വാക്യങ്ങൾ) “പ്രാർത്ഥന കേൾക്കുന്ന”വനായ ദൈവം ഒരു കൂട്ടമെന്നനിലയിൽ മാത്രമല്ല വ്യക്തിപരമായും തന്റെ ദാസന്മാർക്കായി കരുതുന്നുണ്ടെന്ന് ശലോമോന് അറിയാമായിരുന്നു. (സങ്കീർത്തനം 65:2) അവർക്ക് ആവശ്യമായ എല്ലാ സഹായവും അവൻ നൽകും. പശ്ചാത്തപിച്ച് തിരിഞ്ഞുവരുന്നവരുടെ പാപങ്ങൾ ക്ഷമിച്ചുകൊടുക്കാനും അവൻ സന്നദ്ധനാണ്.—2 ദിനവൃത്താന്തം 6:36-39.
മനസ്തപിച്ചു തിരിഞ്ഞുവരുന്നവരുടെ അപേക്ഷകൾ യഹോവ കേൾക്കുമെന്ന് ശലോമോന് ഉറപ്പുണ്ടായിരുന്നത് എന്തുകൊണ്ടാണ്? ശലോമോന്റെ പ്രാർഥനയിൽ അതിന് ഉത്തരമുണ്ട്. “നീ മാത്രമല്ലോ മനുഷ്യപുത്രന്മാരുടെ ഹൃദയങ്ങളെ അറിയുന്നത്” എന്ന് അവൻ പറഞ്ഞു. തന്റെ ഓരോ ദാസന്റെയും ദുഃഖങ്ങളും സംഘർഷങ്ങളും യഹോവ കാണുന്നു; അവരുടെ വേദനകൾ അവന്റെയും വേദനയാണ്.—സങ്കീർത്തനം 37:4.
ശലോമോൻ നടത്തിയ പ്രാർഥനയിൽനിന്ന് നമുക്കും ആശ്വാസം കൈക്കൊള്ളാനാകും. നമ്മുടെ ഉള്ളിലെ വ്യഥയും വേദനയും സഹമനുഷ്യർക്ക് മുഴുവനായി മനസ്സിലായെന്നുവരില്ല. (സദൃശവാക്യങ്ങൾ 14:10) എന്നാൽ യഹോവ നമ്മുടെ ഹൃദയങ്ങൾ കാണുന്നുണ്ട്; അവൻ നമുക്കായി കരുതുകയും ചെയ്യുന്നു. അവന്റെ സന്നിധിയിൽ ഹൃദയം പകരുന്നത് ദുഃഖഭാരം ലഘൂകരിക്കാൻ നമ്മെ സഹായിക്കും. “അവൻ നിങ്ങളെക്കുറിച്ചു കരുതലുള്ളവനാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊള്ളുവിൻ” എന്ന് ബൈബിൾ നമ്മോട് ആവശ്യപ്പെടുന്നു.—1 പത്രോസ് 5:7.
[അടിക്കുറിപ്പ്]
a ബൈബിൾക്കാലങ്ങളിൽ, ‘കൈ മലർത്തി’ ദൈവത്തോടു പ്രാർഥിക്കുന്ന ഒരു രീതിയുണ്ടായിരുന്നു.—2 ദിനവൃത്താന്തം 6:13, 14.