ദാരിദ്ര്യത്തിന്റെ ഭീകരമുഖം
ദാരിദ്ര്യത്തിന്റെ ഭീകരമുഖം
കൊടിയ ദാരിദ്ര്യം! നൂറുകോടിയിലധികം ആളുകൾ ഇന്ന് അതുമായി മല്ലിടുകയാണ്. ഇന്ത്യയിലെ ജനസംഖ്യയോളം വരുന്ന ഇവർക്കൊന്നും ആവശ്യത്തിന് ആഹാരമോ വെള്ളമോ ഇന്ധനമോ ഇല്ല, തലചായ്ക്കാൻ ഒരു കൂരയില്ല, അസുഖം ബാധിച്ചാൽ ചികിത്സിക്കാൻ വകയില്ല, മതിയായ വിദ്യാഭ്യാസമില്ല. എന്തൊരു ദുരവസ്ഥ! യാഥാർഥ്യം ഇതാണെങ്കിലും പശ്ചിമ യൂറോപ്പിലും വടക്കേ അമേരിക്കയിലും ഉള്ള മിക്കവർക്കും ഇത്തരം ആളുകളെക്കുറിച്ച് കേട്ടുകേൾവിപോലുമില്ല! എന്നാൽ, നമുക്കിപ്പോൾ കടുത്ത ദാരിദ്ര്യത്തിൽ കഴിയുന്ന ചിലരെ പരിചയപ്പെടാം.
എമ്പാറുഷിമയും ഭാര്യയും അഞ്ചുമക്കൾക്കൊപ്പം ആഫ്രിക്കയിലെ റുവാണ്ടയിലാണ് താമസിക്കുന്നത്. അവരുടെ ആറാമത്തെ കുട്ടി മലേറിയ പിടിപെട്ട് മരിച്ചുപോയിരുന്നു. അദ്ദേഹം തന്റെ അവസ്ഥ വിവരിക്കുന്നത് കേൾക്കൂ: “ഞങ്ങൾ മക്കൾ ആറുപേർക്കുമായി എന്റെ പിതാവ് നിലം വീതംവെച്ചു. എന്റെ വിഹിതം വളരെ കുറവായിരുന്നതിനാൽ എനിക്ക് കുടുംബത്തോടൊപ്പം പട്ടണത്തിലേക്ക് താമസം മാറേണ്ടിവന്നു. ഇവിടെ ജനലൊന്നുമില്ലാത്ത ഒരു കുടുസുമുറിയിലാണ് ഞങ്ങൾ കഴിയുന്നത്. കല്ലും മണ്ണും ചുമന്നാണ് ഞാനും ഭാര്യയും കുടുംബത്തെ പോറ്റുന്നത്. വെള്ളത്തിനുള്ള ഏക ആശ്രയം പോലീസ് സ്റ്റേഷനിലെ കിണറാണ്. പലപ്പോഴും ഞങ്ങൾക്ക് ഒരു നേരത്തെ ആഹാരം മാത്രമേ കാണാറുള്ളൂ. പണിയില്ലെങ്കിൽ അതും കാണില്ല; മുഴുപ്പട്ടിണി! കുട്ടികൾ വിശന്നു കരയുന്നത് കണ്ടുനിൽക്കാൻ എനിക്കാവില്ല, അങ്ങനെയുള്ള ദിവസങ്ങളിൽ ഞാൻ വീട്ടിൽനിന്ന് ഇറങ്ങിപ്പോകും.”
ബിക്ടറും കാർമെനും ചെരിപ്പുകുത്തികളാണ്. ബൊളീവിയയിലെ ഒറ്റപ്പെട്ട ഒരു പട്ടണത്തിൽ അഞ്ചുമക്കളോടൊപ്പം അവർ താമസിക്കുന്നു. ഇടിഞ്ഞു പൊളിയാറായ ഒരു കെട്ടിടത്തിൽ വാടകയ്ക്കെടുത്തിരിക്കുന്ന ഒരൊറ്റ മുറിയാണ് വീടെന്നു പറയാൻ അവർക്കുള്ളത്. അതാകട്ടെ തകരംമേഞ്ഞ, ചോർന്നൊലിക്കുന്ന ഒന്നും; അവിടെ വൈദ്യുതിയും ഇല്ല. ഇനി, മക്കളുടെ വിദ്യാഭ്യാസമോ? കുട്ടികളുടെ എണ്ണം വളരെയധികമായതിനാൽ അവിടത്തെ സ്കൂളിൽ വേണ്ടത്ര ഇരിപ്പിടങ്ങളില്ല. അതുകൊണ്ട് മകളെ സ്കൂളിൽ അയയ്ക്കണമെങ്കിൽ അവൾക്കുവേണ്ട ഇരിപ്പിടവുംകൂടെ ഉണ്ടാക്കിക്കൊടുക്കേണ്ട ഗതികേടായിരുന്നു ബിക്ടറിന്റേത്. ആഹാരം പാകംചെയ്യുന്നതിനും വെള്ളം തിളപ്പിക്കുന്നതിനും വിറകു ശേഖരിക്കണമെങ്കിൽ അവർക്ക് പത്തുകിലോമീറ്റർ നടക്കണം. കൂടാതെ, കാർമെൻ പറയുന്നു: “ഞങ്ങൾക്ക് വീട്ടിൽ കക്കൂസില്ലാത്തതിനാൽ താഴെ നദിക്കരികെ പോകണം. ഈ നദിയിൽത്തന്നെയാണ് ആളുകൾ കുളിക്കുന്നതും മാലിന്യങ്ങൾ കൊണ്ടിടുന്നതും. കുട്ടികൾക്ക് മിക്കപ്പോഴും അസുഖമാണ്.”
ഫ്രാൻസീസ്കോയും ഇലീഡിയയും മൊസാമ്പിക്കിലെ ഒരു നാട്ടിൻപുറത്താണ് താമസിക്കുന്നത്. ആശുപത്രിയിൽ ചികിത്സ നിഷേധിക്കപ്പെട്ടതിനെത്തുടർന്ന് അവരുടെ അഞ്ചുകുട്ടികളിൽ ഒരാൾ മലേറിയ പിടിപെട്ടു മരിച്ചു. തങ്ങൾക്കുള്ള തുണ്ടുഭൂമിയിൽ കൃഷിചെയ്താണ് ആഹാരത്തിനുള്ള വക അവർ കണ്ടെത്തുന്നത്; മൂന്നുമാസത്തേക്കുള്ള നെല്ലും മധുരക്കിഴങ്ങും അവർക്ക് അതിൽനിന്നു കിട്ടും. പക്ഷേ, “ചിലപ്പോൾ പ്രതീക്ഷിച്ച മഴ ലഭിക്കാതെ വരും; കള്ളന്മാരുടെ
ശല്യവുമുണ്ട്. അപ്പോൾ ഉദ്ദേശിച്ച വിളവു കിട്ടില്ല. അങ്ങനെ വരുമ്പോൾ മുള വെട്ടിവിറ്റാണ് ഞാൻ അത്യാവശ്യ കാര്യങ്ങൾ നടത്തുന്നത്. ഞാനും ഭാര്യയും രണ്ടുമണിക്കൂർ നടന്ന് കാട്ടിൽനിന്ന് ഓരോ കെട്ട് വിറകും കൊണ്ടുവരും; ഒന്ന് വിൽക്കാനും മറ്റൊന്ന് ഒരാഴ്ചത്തെ വീട്ടാവശ്യത്തിനും,” ഫ്രാൻസീസ്കോ പറയുന്നു.ലോകത്തിൽ ഏഴിൽ ഒരാൾ വീതം എമ്പാറുഷിമ, ബിക്ടർ, ഫ്രാൻസീസ്കോ എന്നിവരെപ്പോലെ കൊടുംദാരിദ്ര്യത്തിൽ കഴിയുമ്പോൾ മറ്റ് കോടിക്കണക്കിനാളുകൾ സമൃദ്ധിയിൽ ആറാടുന്നു! ഇത് അധർമവും അനീതിയുമാണെന്ന് അനേകർക്കും തോന്നുന്നതിൽ യാതൊരു അതിശയോക്തിയുമില്ല. ഇതിനൊരു പരിഹാരം കണ്ടെത്താൻ പലരും ശ്രമിച്ചിട്ടുണ്ട്. ശുഭപ്രതീക്ഷയോടെയുള്ള അവരുടെ ശ്രമങ്ങളെക്കുറിച്ച് തുടർന്ന് വായിക്കാം. (w11-E 06/01)
[2, 3 പേജുകളിലെ ചിത്രം]
നദിയിൽനിന്ന് വെള്ളമെടുക്കുന്ന കാർമെനും മക്കളും