വിവരങ്ങള്‍ കാണിക്കുക

ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു

ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു

ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു

അറുപത്‌ വയസ്സ്‌ പ്രായമുള്ള ഒരു സ്‌ത്രീ വിഗ്രഹാരാധന ഉപേക്ഷിക്കാനുള്ള കാരണം എന്തായിരുന്നു? ഒരു ഷിന്റോ മതത്തിൽ പുരോഹിതനായിരുന്ന വ്യക്തി എന്തുകൊണ്ടാണ്‌ അതെല്ലാം ഉപേക്ഷിച്ച്‌ ഒരു ക്രിസ്‌തീയ ശുശ്രൂഷകനായത്‌? ദത്തുപുത്രിയായി വളരേണ്ടിവന്ന ഒരു സ്‌ത്രീ മാതാപിതാക്കൾ തന്നെ ഉപേക്ഷിച്ചതിന്റെ വേദന എങ്ങനെയാണ്‌ മറികടന്നത്‌? അവർക്ക്‌ എന്താണ്‌ പറയാനുള്ളതെന്നു നോക്കാം.

“ഇനി ഒരിക്കലും ഞാൻ വിഗ്രഹങ്ങളുടെ അടിമയല്ല.”—ഏബെ ഡാൻസു

ജനനം: 1938

രാജ്യം: ബെനിൻ

ചരിത്രം: വിഗ്രഹാരാധിക

മുൻകാലജീവിതം: സോ-ചോഹോവി എന്നൊരു ഗ്രാമത്തിലാണ്‌ ഞാൻ വളർന്നുവന്നത്‌. ഒരു തടാകത്തിന്‌ അടുത്തുള്ള ചതുപ്പ്‌ സ്ഥലത്തായിരുന്നു ഈ ഗ്രാമം. മീൻപിടുത്തവും കന്നുകാലി വളർത്തലും ഒക്കെയാണ്‌ അവിടെയുള്ളവരുടെ ജോലി. എല്ലാവർക്കും ആടുകളും പന്നികളും പക്ഷികളും ഒക്കെയുണ്ട്‌. അവിടെ റോഡുകളില്ല. ആളുകൾ വഞ്ചികളിലും ചങ്ങാടത്തിലും ഒക്കെയാണ്‌ യാത്ര ചെയ്യുന്നത്‌. തടികൊണ്ടുള്ള, പുല്ല്‌ മേഞ്ഞ വീടുകളാണ്‌ അവിടെ മിക്കതും. ഇഷ്ടികകൊണ്ടുള്ള ഏതാനും ചില വീടുകളേയുള്ളൂ. അവിടത്തെ ആളുകൾ തീരെ പാവപ്പെട്ടവരാണ്‌. പക്ഷേ നഗരങ്ങളിലെ അത്രയും കുറ്റകൃത്യങ്ങളൊന്നും അവിടെയില്ല.

കുട്ടിയായിരുന്നപ്പോൾ എന്റെ അച്ഛൻ എന്നെയും ചേച്ചിയെയും ഒരു ഫെറ്റിഷ്‌ മഠത്തിൽ കൊണ്ടാക്കി. അങ്ങനെ ഞങ്ങൾ ആ മതവിശ്വാസം അനുസരിച്ചാണ്‌ വളർന്നുവന്നത്‌. വലുതായപ്പോൾ യോറുബ സംസ്‌കാരത്തിലെ ഡുഡുവയെ (ഓഡുഡുവയെ) ഞാൻ എന്റെ ദൈവമാക്കി. ആ ദൈവത്തിനുവേണ്ടി ഒരു പ്രതിഷ്‌ഠ സ്ഥാപിച്ച്‌ അതിൽ എന്നും ഞാൻ ബലികൾ അർപ്പിച്ചിരുന്നു. ചേന, പാം ഓയിൽ, ഒച്ച്‌, കോഴി, പ്രാവ്‌ അങ്ങനെ പലതും ഞാൻ ആ ദൈവത്തിന്‌ അർപ്പിച്ചു. ഇതിനൊക്കെ വലിയ ചെലവ്‌ വരുന്നതുകൊണ്ട്‌ കൈയിലുള്ള കാശൊക്കെ അങ്ങനെ തീരും.

ബൈബിൾ എന്റെ ജീവിതത്തിനു മാറ്റം വരുത്തുന്നു: ഞാൻ ബൈബിൾ പഠിക്കാൻ തുടങ്ങിയപ്പോൾ യഹോവ മാത്രമാണ്‌ സത്യദൈവം എന്ന്‌ എനിക്കു മനസ്സിലായി. വിഗ്രഹങ്ങൾ ഉപയോഗിച്ച്‌ ആരാധിക്കുന്നതു ദൈവം വെറുക്കുന്ന ഒരു കാര്യമാണെന്നും ഞാൻ പഠിച്ചു. (പുറപ്പാട്‌ 20:4, 5; 1 കൊരിന്ത്യർ 10:14) എന്താണ്‌ ചെയ്യേണ്ടതെന്ന്‌ എനിക്കു മനസ്സിലായി. അങ്ങനെ വിഗ്രഹങ്ങളും രൂപങ്ങളും മാത്രമല്ല വിഗ്രഹാരാധനയോടു ബന്ധപ്പെട്ട സകലതും ഞാൻ എന്റെ വീട്ടിൽനിന്നു മാറ്റി. പിന്നെ ഞാൻ ഒരിക്കലും ഭാവി പറയുന്നവരുടെ അടുത്ത്‌ പോയിട്ടില്ല. അവിടത്തെ ആചാരാനുഷ്‌ഠാനങ്ങളിലും മരണാനന്തരച്ചടങ്ങുകളിലും പങ്കെടുക്കുന്നത്‌ ഞാൻ നിറുത്തി.

60 വയസ്സുള്ള എനിക്ക്‌ ഈ മാറ്റങ്ങൾ വരുത്തുന്നത്‌ അത്ര എളുപ്പമായിരുന്നില്ല. എന്റെ കൂട്ടുകാരും ബന്ധുക്കളും അയൽക്കാരും ഒക്കെ എന്നെ കളിയാക്കുകയും എനിക്കെതിരെ തിരിയുകയും ചെയ്‌തു. ശരിയായത്‌ ചെയ്യാൻ സഹായിക്കണേ എന്നു ഞാൻ യഹോവയോടു പ്രാർഥിച്ചു. സുഭാഷിതങ്ങൾ 18:10-ലെ വാക്കുകൾ എന്നെ ശരിക്കും ആശ്വസിപ്പിച്ചു: “യഹോവയുടെ പേര്‌ ബലമുള്ള ഗോപുരം. നീതിമാൻ അതിലേക്ക്‌ ഓടിച്ചെന്ന്‌ സംരക്ഷണം നേടും.”

എനിക്കു കിട്ടിയ മറ്റൊരു സഹായം യഹോവയുടെ സാക്ഷികളുടെ മീറ്റിങ്ങുകളായിരുന്നു. ക്രിസ്‌ത്യാനികൾക്കുണ്ടായിരിക്കേണ്ട സ്‌നേഹം എന്താണെന്ന്‌ ഞാൻ അവിടെയാണ്‌ കണ്ടത്‌. അവർ എല്ലാം ബൈബിളിന്റെ ഉന്നതമായ ധാർമികനിലവാരങ്ങൾ അനുസരിച്ച്‌ ജീവിക്കുന്നവരായിരുന്നു. ഇതെല്ലാം കണ്ടപ്പോൾ എനിക്ക്‌ ഒരു കാര്യം ബോധ്യമായി—യഹോവയുടെ സാക്ഷികളുടേതാണ്‌ സത്യമതം.

എനിക്കു ലഭിച്ച പ്രയോജനങ്ങൾ: ജീവിതത്തിൽ ബൈബിൾതത്ത്വങ്ങൾ അനുസരിച്ചപ്പോൾ എന്റെ മക്കളുമായി കൂടുതൽ അടുക്കാൻ കഴിഞ്ഞു. അതുപോലെ എനിക്ക്‌ ഒന്നും ചെയ്‌തുതരാൻ കഴിയാത്ത ജീവനില്ലാത്ത വിഗ്രഹങ്ങൾക്കുവേണ്ടി ഞാൻ എന്റെ പണം മുഴുവൻ പാഴാക്കിയിരുന്നു. ആ വലിയ ഭാരം ഇപ്പോഴില്ല. ഇപ്പോൾ ഞാൻ യഹോവയെയാണ്‌ ആരാധിക്കുന്നത്‌, എല്ലാ പ്രശ്‌നങ്ങളും എന്നേക്കുമായി പരിഹരിക്കാൻ കഴിയുന്ന ദൈവത്തെ! (വെളിപാട്‌ 21:3, 4) ഇനി ഒരിക്കലും ഞാൻ വിഗ്രഹങ്ങളുടെ അടിമയല്ല, പകരം യഹോവയുടെ അടിമയാണ്‌. അത്‌ എനിക്ക്‌ ഒരുപാട്‌ സന്തോഷം തരുന്നു. കാരണം യഹോവയിൽ എനിക്ക്‌ യഥാർഥ സുരക്ഷിതത്വവും സംരക്ഷണവും കണ്ടെത്താനായി.

“ചെറുപ്പംമുതലേ ഞാൻ ദൈവത്തെ അന്വേഷിക്കുകയായിരുന്നു.”—ഷിൻജി സാറ്റോ

ജനനം: 1951

രാജ്യം: ജപ്പാൻ

ചരിത്രം: ഷിന്റോ പുരോഹിതൻ

മുൻകാലജീവിതം: ജപ്പാനിലെ ഫുക്കൗക്കയിലുള്ള ഒരു ഉൾപ്രദേശത്താണ്‌ ഞാൻ വളർന്നുവന്നത്‌. എന്റെ മാതാപിതാക്കൾ വളരെ മതഭക്തരായിരുന്നു. ഷിന്റോ മതത്തിലെ ദൈവങ്ങളെ ആരാധിക്കാൻ ചെറുപ്പംമുതലേ അവർ എന്നെ പഠിപ്പിച്ചു. നല്ലൊരു ഭാവിയെക്കുറിച്ച്‌ കുട്ടിയായിരുന്നപ്പോൾത്തന്നെ ഞാൻ ചിന്തിച്ചിരുന്നു. കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനുള്ള ശക്തമായ ആഗ്രഹവും അപ്പോൾമുതൽ എനിക്കുണ്ടായിരുന്നു. ചെറിയ ക്ലാസിൽ പഠിക്കുമ്പോൾ നടന്ന ഒരു സംഭവം ഞാൻ ഓർക്കുന്നു. വലുതാകുമ്പോൾ നിങ്ങൾക്ക്‌ ആരായിത്തീരണമെന്ന്‌ ടീച്ചർ ചോദിച്ചു. ശാസ്‌ത്രജ്ഞനാകണം എന്നതുപോലുള്ള വലിയവലിയ ആഗ്രഹങ്ങളാണ്‌ മറ്റു കുട്ടികൾക്കുണ്ടായിരുന്നത്‌. പക്ഷേ എന്റെ ആഗ്രഹം ദൈവത്തെ സേവിക്കാനാണ്‌ എന്ന്‌ ഞാൻ പറഞ്ഞു. എല്ലാവരും എന്നെ കളിയാക്കി ചിരിച്ചു.

പക്ഷേ ഹൈസ്‌കൂൾ പഠനം കഴിഞ്ഞപ്പോൾ ഞാൻ ആ വഴി തന്നെയാണ്‌ തിരഞ്ഞെടുത്തത്‌. ഒരു മത അധ്യാപകനാകാൻ തീരുമാനിച്ച്‌ അതിനുള്ള സ്‌കൂളിൽ ചേർന്നു. ആ സമയത്ത്‌ ഞാൻ ഒരു ഷിന്റോ പുരോഹിതനെ പരിചയപ്പെട്ടു. അദ്ദേഹം ഒഴിവുസമയത്ത്‌ കറുത്ത പുറംചട്ടയുള്ള ഒരു പുസ്‌തകം വായിച്ചിരുന്നു. ഒരു ദിവസം അദ്ദേഹം എന്നോടു ചോദിച്ചു: “സാറ്റോ, ഇത്‌ ഏത്‌ ബുക്കാണെന്ന്‌ നിനക്ക്‌ അറിയാമോ?” ഞാൻ ആ പുസ്‌തകത്തിന്റെ പുറംചട്ട ശ്രദ്ധിച്ചിരുന്നു. അതുകൊണ്ട്‌ ഞാൻ പറഞ്ഞു: “ഇത്‌ ബൈബിളാണ്‌.” “ഒരു ഷിന്റോ പുരോഹിതനാകാൻ ആഗ്രഹിക്കുന്ന എല്ലാവരും ഈ പുസ്‌തകം വായിക്കണം” എന്ന്‌ അദ്ദേഹം പറഞ്ഞു.

ഞാൻ ഉടനെതന്നെ പുറത്തുപോയി ഒരു ബൈബിൾ വാങ്ങി. അതിനെ വളരെ പ്രധാനപ്പെട്ട ഒരു പുസ്‌തകമായി കണ്ട്‌ ഞാൻ എന്റെ ബുക്ക്‌ഷെൽഫിൽ ഭദ്രമായി സൂക്ഷിച്ചു. പക്ഷേ സ്‌കൂളിൽ എനിക്ക്‌ ഒത്തിരി പഠിക്കാനുണ്ടായിരുന്നതുകൊണ്ട്‌ ബൈബിൾ വായിക്കാൻ സമയം കിട്ടിയിരുന്നില്ല. പഠനം കഴിഞ്ഞതോടെ ഞാൻ ഒരു ഷിന്റോ ക്ഷേത്രത്തിൽ പുരോഹിതനായി സേവിച്ചുതുടങ്ങി. അങ്ങനെ ചെറുപ്പംമുതലേയുള്ള എന്റെ സ്വപ്‌നം യാഥാർഥ്യമായി.

എന്നാൽ അവിടത്തെ കാര്യങ്ങളൊന്നും ഞാൻ വിചാരിച്ചതുപോലെ അല്ലെന്ന്‌ പെട്ടെന്നുതന്നെ എനിക്കു മനസ്സിലായി. മിക്ക പുരോഹിതന്മാർക്കും മറ്റുള്ളവരോടു കാര്യമായ സ്‌നേഹമോ പരിഗണനയോ ഒന്നും ഉണ്ടായിരുന്നില്ല. പലർക്കും ശരിക്കുമുള്ള വിശ്വാസംപോലും ഇല്ലായിരുന്നു. ഉയർന്ന പദവിയിലുള്ള ഒരു പുരോഹിതൻ ഒരു ദിവസം എന്നോട്‌ ഇങ്ങനെ പറഞ്ഞു: “ഇവിടെ വിജയിക്കണമെങ്കിൽ നീ തത്ത്വജ്ഞാനത്തെപ്പറ്റി മാത്രമേ സംസാരിക്കാവൂ. വിശ്വാസത്തെക്കുറിച്ചൊന്നും പറയാൻ പാടില്ല.”

അത്‌ എന്നെ ഞെട്ടിച്ചുകളഞ്ഞു. ഇതൊക്കെ കണ്ടപ്പോൾ എനിക്ക്‌ ഷിന്റോ മതത്തിലുള്ള വിശ്വാസം തീർത്തും ഇല്ലാതായി. ക്ഷേത്രത്തിൽ ജോലി ചെയ്യുമ്പോൾത്തന്നെ ഞാൻ മറ്റു മതങ്ങളെക്കുറിച്ചും പഠിക്കാൻതുടങ്ങി. എന്നാൽ ഞാൻ അന്വേഷിക്കുന്നതൊന്നും ഒരു മതത്തിലും കണ്ടെത്താനായില്ല. എത്രയേറെ അന്വേഷിച്ചോ അത്രയേറെ നിരാശയായിരുന്നു ഫലം. ഒരു മതത്തിലും സത്യമില്ലെന്ന്‌ എനിക്കു തോന്നി.

ബൈബിൾ എന്റെ ജീവിതത്തിനു മാറ്റം വരുത്തുന്നു: 1988-ൽ ഞാൻ ഒരു ബുദ്ധമതക്കാരനെ പരിചയപ്പെട്ടു. അദ്ദേഹം എന്നോട്‌ ബൈബിൾ വായിക്കാൻ പറഞ്ഞു. വർഷങ്ങൾക്കു മുമ്പ്‌ ആ ഷിന്റോ പുരോഹിതൻ എന്നോട്‌ അത്‌ പറഞ്ഞതാണ്‌. എന്നാൽ ഈ പ്രാവശ്യം ഞാൻ അതു ചെയ്യാൻ തീരുമാനിച്ചു. വായന തുടങ്ങിയപ്പോഴാണ്‌ മനസ്സിലായത്‌ അത്‌ എന്തു രസമാണെന്ന്‌. ചിലപ്പോഴൊക്കെ ഞാൻ രാത്രി മുഴുവൻ ഇരുന്ന്‌ വായിക്കും. എന്റെ റൂമിൽ ജനലിലൂടെ വെട്ടം അടിക്കുമ്പോഴാണ്‌ നേരം വെളുത്തെന്ന്‌ ഞാൻ അറിയുക.

വായിച്ച കാര്യങ്ങൾ ബൈബിളിലെ ആ ദൈവത്തോടു പ്രാർഥിക്കാൻ എന്നെ പ്രേരിപ്പിച്ചു. മത്തായി 6:9-13 വരെയുള്ള വാക്യങ്ങളിൽ കാണുന്ന മാതൃകാപ്രാർഥന ഞാൻ ചൊല്ലാൻതുടങ്ങി. ഓരോ രണ്ടു മണിക്കൂർ കൂടുമ്പോഴും ഞാൻ അത്‌ ഉരുവിട്ടുകൊണ്ടിരുന്നു, ഷിന്റോ ക്ഷേത്രത്തിൽ ജോലി ചെയ്യുമ്പോൾപ്പോലും.

ബൈബിൾ വായിച്ചപ്പോൾ എനിക്ക്‌ പല സംശയങ്ങളും തോന്നി. അപ്പോഴാണ്‌ ഞാൻ യഹോവയുടെ സാക്ഷികളെക്കുറിച്ച്‌ ഓർത്തത്‌. അവർ ബൈബിൾ പഠിപ്പിക്കുന്നവരാണെന്ന്‌ എനിക്ക്‌ അറിയാമായിരുന്നു. കാരണം എന്റെ ഭാര്യയോട്‌ അവർ മുമ്പ്‌ സംസാരിച്ചിട്ടുണ്ട്‌. അങ്ങനെ ഞാൻ സാക്ഷിയായ ഒരു സ്‌ത്രീയെ കണ്ടെത്തി. ചോദ്യങ്ങൾ ചോദിച്ച്‌ ഞാൻ അവരെ ശ്വാസംമുട്ടിച്ചു. ആ ഓരോ ചോദ്യത്തിനും ബൈബിളിൽനിന്ന്‌ ഉത്തരം തന്നപ്പോൾ ഞാൻ ശരിക്കും അതിശയിച്ചുപോയി. എന്നെ ബൈബിൾ പഠിപ്പിക്കാൻ സഹോദരി സഹോദരന്മാരെ ഏർപ്പാടാക്കി.

കുറച്ച്‌ കഴിഞ്ഞപ്പോൾ ഞാൻ അവരുടെ മീറ്റിങ്ങുകൾക്ക്‌ പോകാൻതുടങ്ങി. അവിടെയുള്ള ചില സാക്ഷികളോട്‌ മുമ്പ്‌ ഞാൻ വളരെ മോശമായി പെരുമാറിയിട്ടുണ്ടായിരുന്നു. പിന്നീടാണ്‌ ഞാൻ അത്‌ അറിഞ്ഞത്‌. പക്ഷേ അവർ എന്നോട്‌ ഒരു ദേഷ്യവും കാണിച്ചില്ല. വളരെ സ്‌നേഹത്തോടെ സ്വാഗതം ചെയ്‌തു.

ആ മീറ്റിങ്ങുകളിലൂടെ ഒരു ഭർത്താവ്‌ എന്തു ചെയ്യാനാണ്‌ ദൈവം ആഗ്രഹിക്കുന്നതെന്നു ഞാൻ മനസ്സിലാക്കി. തന്റെ കുടുംബാംഗങ്ങളോട്‌ സ്‌നേഹവും ആദരവും കാണിക്കണം. അത്രയും കാലം ഞാൻ എന്റെ ഭാര്യയെയും രണ്ടു മക്കളെയും ഒട്ടും ശ്രദ്ധിച്ചിരുന്നില്ല. പുരോഹിതനായിരുന്ന ഞാൻ എന്റെ ജോലിക്കാണ്‌ ഏറ്റവും പ്രാധാന്യം കൊടുത്തത്‌. ക്ഷേത്രത്തിൽ വരുന്ന ആളുകൾക്ക്‌ പറയാനുള്ളത്‌ ഞാൻ ശ്രദ്ധിച്ച്‌ കേട്ടിരുന്നു. പക്ഷേ എന്റെ ഭാര്യയ്‌ക്ക്‌ എന്താണ്‌ പറയാനുള്ളതെന്ന്‌ ഞാൻ ഒരിക്കൽപ്പോലും കേട്ടിരുന്നില്ല.

പഠനം പുരോഗമിച്ചപ്പോൾ ഞാൻ യഹോവയെക്കുറിച്ച്‌ കുറെ കാര്യങ്ങൾ മനസ്സിലാക്കി. അങ്ങനെ യഹോവയോട്‌ എനിക്കു കൂടുതൽ സ്‌നേഹം തോന്നി. റോമർ 10:13-ലെ വാക്കുകൾ എന്റെ ഹൃദയത്തെ സ്‌പർശിച്ചു: “യഹോവയുടെ പേര്‌ വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും രക്ഷ കിട്ടും.” ചെറുപ്പംമുതലേ ഞാൻ ദൈവത്തെ അന്വേഷിക്കുകയായിരുന്നു. അങ്ങനെ അവസാനം ഞാൻ ദൈവത്തെ കണ്ടെത്തി!

ആ ക്ഷേത്രത്തിൽ തുടരാൻ പിന്നെ എന്റെ മനസ്സ്‌ അനുവദിച്ചില്ല. ഞാൻ ഷിന്റോ മതം വിട്ടുപോയാൽ മറ്റുള്ളവർ എന്തു ചിന്തിക്കും എന്നായിരുന്നു ആദ്യം എന്റെ പേടി. പക്ഷേ സത്യദൈവത്തെ മറ്റ്‌ എവിടെയെങ്കിലും കണ്ടെത്തിയാൽ ഇത്‌ വിട്ടുപോകണമെന്ന്‌ ഞാൻ മുമ്പേ ചിന്തിച്ചിരുന്നതാണ്‌. അങ്ങനെ 1989-ലെ വസന്തകാലത്ത്‌ ഞാൻ എന്റെ മനസ്സാക്ഷിയെ അനുസരിക്കാൻ തീരുമാനിച്ചു. ഞാൻ ആ ക്ഷേത്രം വിട്ടു; എന്നെത്തന്നെ യഹോവയുടെ കൈകളിൽ ഏൽപ്പിച്ചു.

ക്ഷേത്രം വിട്ടുപോരുന്നത്‌ ഒട്ടും എളുപ്പമായിരുന്നില്ല. അവിടത്തെ ഉയർന്ന പദവിയിലുള്ള പുരോഹിതന്മാർ എന്നോട്‌ ഒരുപാട്‌ ദേഷ്യപ്പെട്ടു. അവിടെത്തന്നെ നിൽക്കാൻ എന്നെ നിർബന്ധിച്ചു. പക്ഷേ അതിനെക്കാളും ബുദ്ധിമുട്ട്‌ മാതാപിതാക്കളോട്‌ ഇക്കാര്യം പറയുന്നതായിരുന്നു. വീട്ടിലേക്ക്‌ പോകുന്ന വഴിക്ക്‌ എനിക്ക്‌ എന്തു ടെൻഷനായിരുന്നെന്നോ. എന്റെ നെഞ്ചൊക്കെ പടപടാന്ന്‌ ഇടിക്കുകയായിരുന്നു. കൈയും കാലും വിറയ്‌ക്കുന്നതുപോലെ എനിക്കു തോന്നി. പോകുന്ന വഴിക്ക്‌ പല തവണ ഞാൻ യഹോവയോട്‌ ധൈര്യത്തിനുവേണ്ടി പ്രാർഥിച്ചു.

വീട്ടിലെത്തിയപ്പോൾ പേടി കാരണം എനിക്ക്‌ ഒന്നുംതന്നെ പറയാൻ പറ്റിയില്ല. പക്ഷേ ഞാൻ വീണ്ടുംവീണ്ടും ദൈവത്തോട്‌ പ്രാർഥിച്ചുകൊണ്ടേയിരുന്നു. അങ്ങനെ കുറച്ച്‌ കഴിഞ്ഞ്‌ എന്റെ പിതാവിനോട്‌ ഞാൻ എല്ലാം തുറന്നുപറഞ്ഞു. ഞാൻ സത്യദൈവത്തെ കണ്ടെത്തിയെന്നും ആ ദൈവത്തെ സേവിക്കാൻ ഞാൻ ഷിന്റോ മതം ഉപേക്ഷിക്കുകയാണെന്നും പിതാവിനോടു പറഞ്ഞു. അദ്ദേഹം ശരിക്കും ഞെട്ടിപ്പോയി, ആകെ സങ്കടമായി. ഇത്‌ അറിഞ്ഞ ബന്ധുക്കളും വീട്ടിൽ വന്ന്‌ എന്റെ മനസ്സ്‌ മാറ്റാൻ ശ്രമിച്ചു. എന്റെ വീട്ടുകാരെ വിഷമിപ്പിക്കാൻ എനിക്ക്‌ ആഗ്രഹമില്ലായിരുന്നു. പക്ഷേ ചെയ്യേണ്ട ശരിയായ കാര്യം യഹോവയെ ആരാധിക്കുന്നതാണെന്ന്‌ എനിക്ക്‌ അറിയാമായിരുന്നു. പതിയെപ്പതിയെ ഞാൻ എടുത്ത തീരുമാനത്തെ എന്റെ വീട്ടുകാർ അംഗീകരിച്ചു.

ഞാൻ ക്ഷേത്രത്തിൽ പോകുന്നത്‌ നിറുത്തിയിരുന്നു. പക്ഷേ മനസ്സുകൊണ്ട്‌ ഞാൻ മുഴുവനായി അവിടെനിന്ന്‌ പോന്നിട്ടില്ലായിരുന്നു. പുരോഹിതനായുള്ള ജീവിതം എന്റെ ഉള്ളിൽ വേരുറച്ചുപോയിരുന്നു. ഞാൻ അത്‌ മറക്കാൻ ഒരുപാട്‌ ശ്രമിച്ചു. പക്ഷേ എങ്ങോട്ട്‌ തിരിഞ്ഞാലും ആ പഴയ ജീവിതം എന്റെ ഓർമയിലേക്കു വന്നുകൊണ്ടിരുന്നു.

അത്തരം ചിന്തകൾ ഒഴിവാക്കാൻ എന്നെ സഹായിച്ചത്‌ രണ്ടു കാര്യങ്ങളായിരുന്നു. ആദ്യം ചെയ്‌തത്‌ ഷിന്റോ മതവുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യങ്ങൾ എന്റെ വീട്ടിലുണ്ടോ എന്ന്‌ ഞാൻ നോക്കി. അതിനോട്‌ ബന്ധപ്പെട്ട പുസ്‌തകങ്ങൾ, ചിത്രങ്ങൾ, വിലകൂടിയ മറ്റു സാധനങ്ങൾ അവയെല്ലാം ഞാൻ കത്തിച്ചുകളഞ്ഞു. രണ്ടാമത്‌, ഞാൻ പറ്റുമ്പോഴെല്ലാം സാക്ഷികളോടൊപ്പം സമയം ചെലവഴിക്കാൻ ശ്രമിച്ചു. അവരുടെ സൗഹൃദവും പിന്തുണയും എന്നെ ഒരുപാട്‌ സഹായിച്ചു. പതിയെയാണെങ്കിലും ആ പഴയ ഓർമകളെല്ലാം എന്റെ മനസ്സിൽനിന്ന്‌ മാഞ്ഞുപോയി.

എനിക്കു ലഭിച്ച പ്രയോജനങ്ങൾ: എന്റെ ഭാര്യയും മക്കളും ഒറ്റപ്പെടലിന്റെ വേദന ഒരുപാട്‌ അനുഭവിച്ചിട്ടുണ്ട്‌. കാരണം ഞാൻ അവരെ ഒട്ടും ശ്രദ്ധിച്ചിരുന്നില്ല. ബൈബിൾ പഠിച്ചപ്പോൾ ഒരു ഭർത്താവും പിതാവും ആയ ഞാൻ എന്താണ്‌ ചെയ്യേണ്ടതെന്ന്‌ എനിക്കു മനസ്സിലായി. ഞാൻ അവരോടൊപ്പം സമയം ചെലവഴിക്കാൻ തുടങ്ങി. അങ്ങനെ ഞങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമായി. കുറച്ച്‌ കഴിഞ്ഞപ്പോൾ എന്റെ ഭാര്യയും എന്നോടൊപ്പം യഹോവയെ സേവിക്കാൻതുടങ്ങി. എന്റെ മോനും മോളും മോളുടെ ഭർത്താവും, ഞങ്ങൾ എല്ലാവരും ഒരുമിച്ച്‌ ഇപ്പോൾ സത്യദൈവത്തെ സേവിക്കുന്നു.

എന്റെ കുട്ടിക്കാലത്തെ സ്വപ്‌നത്തെക്കുറിച്ച്‌ ഞാൻ ഓർക്കുകയാണ്‌. അത്‌ ദൈവത്തെ സേവിക്കണമെന്നും ആളുകളെ സഹായിക്കണമെന്നും ആയിരുന്നു. എനിക്കിപ്പോൾ അതും അതിൽ കൂടുതലും ചെയ്യാനാകുന്നു. യഹോവയോട്‌ എത്ര നന്ദി പറഞ്ഞാലും മതിയാകില്ല!

“ജീവിതത്തിൽ എന്തിന്റെയോ ഒരു കുറവ്‌ എനിക്ക്‌ അനുഭവപ്പെട്ടു.”—ലിനെറ്റ്‌ ഹൗട്ടിങ്ങ്‌

ജനനം: 1958

രാജ്യം: സൗത്ത്‌ ആഫ്രിക്ക

ചരിത്രം: ഉപേക്ഷിക്കപ്പെട്ടതിന്റെ വേദന

മുൻകാലജീവിതം: ഖനിത്തൊഴിലാളികൾ താമസിക്കുന്ന ജർമിസ്റ്റൺ എന്നൊരു ചെറിയ പട്ടണത്തിലാണ്‌ ഞാൻ ജനിച്ചത്‌, വലിയ കുറ്റകൃത്യങ്ങളൊന്നും ഇല്ലാത്ത ഒരു സ്ഥലം. എന്നെ വളർത്താനുള്ള നിവൃത്തിയില്ലെന്ന്‌ എന്റെ മാതാപിതാക്കൾക്കു തോന്നി. അതുകൊണ്ട്‌ അവർ എന്നെ മറ്റൊരു ദമ്പതികൾക്ക്‌ കൊടുത്തു. വെറും 14 ദിവസം പ്രായമുള്ളപ്പോൾ ആ ദമ്പതികൾ എന്നെ ദത്തെടുത്തു. അവരായിരുന്നു പിന്നെ എനിക്ക്‌ അച്ഛനും അമ്മയും. അവർ എന്നെ ഒരുപാട്‌ സ്‌നേഹിച്ചു. വലുതായപ്പോൾ ഞാൻ അറിഞ്ഞു എന്നെ അവർ ദത്തെടുത്തതാണെന്ന്‌. എന്റെ ശരിക്കുമുള്ള മാതാപിതാക്കൾ എന്നെ ഉപേക്ഷിച്ചല്ലോ എന്ന ചിന്ത അന്നുമുതൽ എന്നെ അലട്ടാൻതുടങ്ങി. എന്നെ ദത്തെടുത്തവർ ശരിക്കും എന്റെ ആരുമല്ലല്ലോ, അതുകൊണ്ട്‌ അവർക്ക്‌ എന്നെ ഒരിക്കലും മനസ്സിലാക്കാൻ പറ്റില്ല എന്നൊക്കെ ഞാൻ ചിന്തിച്ചു.

16 വയസ്സുള്ളപ്പോൾത്തന്നെ ഞാൻ കൂട്ടുകാരുടെകൂടെ ബാറുകളിൽ പോകുമായിരുന്നു. മദ്യവും പാട്ടും ഡാൻസും ഒക്കെയുണ്ടായിരുന്നു അവിടെ. 17-ാം വയസ്സിൽ സിഗററ്റ്‌ വലിക്കാൻ തുടങ്ങി. സിഗററ്റിന്റെ പരസ്യത്തിൽ കാണുന്ന മോഡലുകളെപ്പോലെ മെലിഞ്ഞിരിക്കാൻ ഞാൻ ആഗ്രഹിച്ചു. 19 വയസ്സായപ്പോൾ ഞാൻ ജോഹന്നാസ്‌ബർഗിൽ ഒരു ജോലിക്ക്‌ പോകാൻതുടങ്ങി. അവിടെയുള്ള എന്റെ കൂട്ടുകാരൊക്കെ വളരെ മോശം ആളുകളായിരുന്നു. എന്റെ സംസാരരീതിയൊക്കെ ശരിക്കും തരംതാണു, പുകവലിക്ക്‌ ഞാൻ അടിമയായി. ശനിയും ഞായറും ഒക്കെ കുടിച്ച്‌ ലക്കുകെടുന്ന അവസ്ഥയായി.

പക്ഷേ ഇങ്ങനെയൊക്കെയാണെങ്കിലും ഞാൻ അത്യാവശ്യം വ്യായാമം ഒക്കെ ചെയ്യുമായിരുന്നു. ഏറോബിക്‌സ്‌ ചെയ്യും, ഫുട്‌ബോൾ കളിക്കും; അതൊക്കെ ഞാൻ സ്ഥിരമായി ചെയ്‌തു. ഞാൻ ജോലി ചെയ്‌തിരുന്നത്‌ കമ്പ്യൂട്ടർ മേഖലയിലായിരുന്നു. ഞാൻ എന്റെ ജോലിയിൽ കഠിനാധ്വാനം ചെയ്‌തു. അതുകൊണ്ട്‌ എനിക്ക്‌ പണത്തിനു ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല. പല ആളുകളും എന്നെ കണ്ടിരുന്നത്‌ ജീവിതത്തിൽ വിജയിച്ച ഒരാളായിട്ടാണ്‌. പക്ഷേ എനിക്ക്‌ ഒരു സന്തോഷവും ഇല്ലായിരുന്നു. ആകപ്പാടെ നിരാശ മാത്രം. ജീവിതത്തിൽ എന്തിന്റെയോ ഒരു കുറവ്‌ എനിക്ക്‌ അനുഭവപ്പെട്ടു.

ബൈബിൾ എന്റെ ജീവിതത്തിനു മാറ്റം വരുത്തുന്നു: ബൈബിൾ പഠിച്ചപ്പോൾ യഹോവ എത്ര സ്‌നേഹവാനായ ദൈവമാണെന്ന്‌ എനിക്കു മനസ്സിലായി. തന്റെ വചനമായ ബൈബിൾ നമുക്ക്‌ തന്നുകൊണ്ട്‌ നമ്മളോടു സ്‌നേഹമുണ്ടെന്ന്‌ യഹോവ കാണിച്ചിരിക്കുന്നു. നമുക്കുവേണ്ടി യഹോവ എഴുതിയിരിക്കുന്ന ഒരു കത്തുപോലെയാണ്‌ അത്‌. യഹോവ അത്‌ ഉപയോഗിച്ച്‌ പോകേണ്ട വഴിയിലൂടെ നമ്മളെ നടത്തുന്നു. (യശയ്യ 48:17, 18) പക്ഷേ എനിക്ക്‌ അതിന്റെ പ്രയോജനം കിട്ടണമെങ്കിൽ ഞാൻ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തണമെന്ന്‌ എനിക്കു മനസ്സിലായി.

എന്റെ കൂട്ടുകെട്ടുകളായിരുന്നു ഞാൻ ആദ്യംതന്നെ മാറ്റേണ്ടിയിരുന്നത്‌. സുഭാഷിതങ്ങൾ 13:20-ാം വാക്യം എന്നെ ചിന്തിപ്പിച്ചു: “ജ്ഞാനികളുടെകൂടെ നടക്കുന്നവൻ ജ്ഞാനിയാകും; എന്നാൽ വിഡ്‌ഢികളോടു കൂട്ടുകൂടുന്നവൻ ദുഃഖിക്കേണ്ടിവരും.” അങ്ങനെ ഞാൻ എന്റെ പഴയ കൂട്ടുകെട്ടുകളെല്ലാം അവസാനിപ്പിച്ചു. യഹോവയുടെ സാക്ഷികൾക്കിടയിൽ പുതിയ കൂട്ടുകാരെ കണ്ടെത്തി.

പുകവലി നിറുത്താനാണ്‌ ഞാൻ ശരിക്കും പാടുപെട്ടത്‌. ആ ദുശ്ശീലത്തിന്‌ ഞാൻ അത്രയ്‌ക്ക്‌ അടിമയായി പോയിരുന്നു. എന്നാലും പതിയെപ്പതിയെ ഞാൻ അതു നിറുത്തി. പക്ഷേ അപ്പോൾ മറ്റൊരു പ്രശ്‌നം പൊങ്ങിവന്നു. പുകവലി നിറുത്തിയതോടെ ഞാൻ വല്ലാതെ വണ്ണം വെക്കാൻതുടങ്ങി. 13 കിലോയിൽ അധികമാണ്‌ ഒറ്റയടിക്ക്‌ കൂടിയത്‌! ഞാൻ ശരിക്കും നിരാശയിലായിപ്പോയി. ഏതാണ്ട്‌ 10 വർഷമെടുത്തു അമിതഭാരം കുറയ്‌ക്കാൻ. എന്നാലും പുകവലി ഉപേക്ഷിക്കുന്നതാണ്‌ ശരിയായ തീരുമാനമെന്ന്‌ എനിക്കു നന്നായി അറിയാമായിരുന്നു. സഹായത്തിനായി ഞാൻ എപ്പോഴും യഹോവയോടു പ്രാർഥിച്ചു. പുകവലി നിറുത്താനുള്ള ശക്തി യഹോവയാണ്‌ എനിക്കു തന്നത്‌.

എനിക്കു ലഭിച്ച പ്രയോജനങ്ങൾ: എന്റെ ആരോഗ്യം മെച്ചപ്പെട്ടു. മുമ്പ്‌ ഞാൻ പ്രാധാന്യം കൊടുത്തിരുന്നത്‌ ഉയർന്ന ജോലിക്കും സമൂഹത്തിൽ നിലയും വിലയും ഉണ്ടായിരിക്കുന്നതിനും പണം സമ്പാദിക്കുന്നതിനും ഒക്കെയായിരുന്നു. പക്ഷേ അന്ന്‌ സന്തോഷം എന്താണെന്ന്‌ ഞാൻ അറിഞ്ഞിട്ടില്ല. എന്നാൽ ഇന്ന്‌ ബൈബിൾസത്യത്തെക്കുറിച്ച്‌ ആളുകളോട്‌ പറയുമ്പോൾ എനിക്ക്‌ യഥാർഥസന്തോഷം കിട്ടുന്നു. എന്റെ കൂടെ ജോലി ചെയ്‌തിരുന്ന മൂന്നു പേരെ യഹോവയെക്കുറിച്ച്‌ അറിയാൽ ഞാൻ സഹായിച്ചു. അവർ ഇപ്പോൾ തീക്ഷ്‌ണതയോടെ യഹോവയെ സേവിക്കുന്നു. യഹോവയെ സ്‌നേഹിക്കുന്ന ഒരു ഭർത്താവിനെയും എനിക്ക്‌ കിട്ടി. എന്നെ വളർത്തിയ അച്ഛനും അമ്മയും മരിക്കുന്നതിനു മുമ്പ്‌ അവരോട്‌ പറുദീസയെക്കുറിച്ചും പുനരുത്ഥാനത്തെക്കുറിച്ചും ഒക്കെ പറയാൻ എനിക്കു കഴിഞ്ഞു.

മാതാപിതാക്കൾ ഉപേക്ഷിച്ചതിന്റെ വേദന ഞാൻ മറന്നത്‌ യഹോവയോട്‌ അടുത്തപ്പോഴാണ്‌. യഹോവയുടെ ജനത്തിന്റെ ഭാഗമായതുമുതൽ എനിക്ക്‌ സ്വന്തമായി ആരൊക്കെയോ ഉണ്ട്‌ എന്നു തോന്നാൻതുടങ്ങി. ലോകവ്യാപകമായുള്ള തന്റെ കുടുംബത്തിലേക്ക്‌ യഹോവ എന്നെയും കൊണ്ടുവന്നു. ഇവിടെ എനിക്ക്‌ അമ്മമാരും അച്ഛന്മാരും ആങ്ങളമാരും അനിയത്തിമാരും ചേച്ചിമാരും ഒക്കെയുണ്ട്‌.—മർക്കോസ്‌ 10:29, 30.

[ചിത്രം]

യഹോവയുടെ ജനത്തിനിടയിൽ ഞാൻ ക്രിസ്‌തീയസ്‌നേഹം അനുഭവിച്ചറിഞ്ഞു

[ചിത്രം]

ഞാൻ പണ്ട്‌ പോയിരുന്ന ഷിന്റോ ക്ഷേത്രം