‘ലോകത്തിന്റെ ഭാഗമല്ല’
‘ലോകത്തിന്റെ ഭാഗമല്ല’
‘അവർ ലോകത്തിന്റെ ഭാഗമല്ലാത്തതുകൊണ്ട് ലോകം അവരെ വെറുക്കുന്നു.’—യോഹന്നാൻ 17:14.
യേശു പറഞ്ഞതിന്റെ അർഥം: യേശു ലോകത്തിന്റെ ഭാഗമാകാതെ നിന്നു. അതുകൊണ്ടുതന്നെ അക്കാലത്തെ രാഷ്ട്രീയകാര്യങ്ങളിൽ യേശു ഉൾപ്പെട്ടില്ല, സമൂഹത്തിൽ നടന്ന പ്രക്ഷോഭങ്ങളിലൊന്നും പങ്കെടുത്തുമില്ല. യേശു ഇങ്ങനെ പറഞ്ഞു: “എന്റെ രാജ്യം ഈ ലോകത്തിന്റെ ഭാഗമായിരുന്നെങ്കിൽ എന്നെ ജൂതന്മാരുടെ കൈയിലേക്കു വിട്ടുകൊടുക്കാതിരിക്കാൻ എന്റെ സേവകർ പോരാടിയേനേ. എന്നാൽ എന്റെ രാജ്യം ഈ ലോകത്തുനിന്നുള്ളതല്ല.” (യോഹന്നാൻ 18:36) ദൈവവചനം കുറ്റംവിധിക്കുന്ന തരത്തിലുള്ള മനോഭാവങ്ങളും സംസാരരീതിയും പെരുമാറ്റവും ഒഴിവാക്കേണ്ടതാണെന്നും യേശു തന്റെ അനുഗാമികളോടു പറഞ്ഞു.—മത്തായി 20:25-27.
ആദ്യകാലത്തെ ക്രിസ്ത്യാനികൾ അനുസരിച്ചു: ആദ്യകാലത്തെ ക്രിസ്ത്യാനികൾ “[യുദ്ധത്തിൽ] പങ്കെടുക്കാൻ വിസമ്മതിച്ചു. നിന്ദയോ തടവോ മരണമോ ഒന്നും അവർക്ക് പ്രശ്നമല്ലായിരുന്നു” എന്ന് എഴുത്തുകാരനായ ജോനഥൻ ഡൈമൺഡ് എഴുതി. അവർ ഒരു വിട്ടുവീഴ്ചയും ചെയ്തില്ല. നിഷ്പക്ഷതയുടെ പേരിൽ എന്തും സഹിക്കാൻ അവർ തയ്യാറായിരുന്നു. ധാർമികമൂല്യങ്ങൾ പാലിക്കുന്ന കാര്യത്തിലും അവർ മറ്റെല്ലാവരിലുംനിന്ന് വ്യത്യസ്തരായിരുന്നു. “അധഃപതിച്ചതും കുത്തഴിഞ്ഞതും ആയ ജീവിതരീതിയിൽ നിങ്ങൾ ഇപ്പോൾ അവരോടൊപ്പം ചേരാത്തതിൽ ജനതകളിൽപ്പെട്ടവർ അതിശയിക്കുകയും നിങ്ങളെക്കുറിച്ച് മോശമായി സംസാരിക്കുകയും ചെയ്യുന്നു” എന്ന് അന്നത്തെ ക്രിസ്ത്യാനികളോട് പത്രോസ് പറഞ്ഞു. (1 പത്രോസ് 4:4) ക്രിസ്ത്യാനികളുടെ “ദൈവഭക്തിയും മാന്യതയും സുഖലോലുപതയിൽ ആണ്ടിരുന്ന പുറജാതികളുടെ ഉറക്കം കെടുത്തി” എന്ന് ചരിത്രകാരനായ വിൽ ഡ്യൂറന്റ് എഴുതി.
ആരാണ് ഇന്ന് അനുസരിക്കുന്നത്?: ക്രിസ്തീയ നിഷ്പക്ഷത പാലിക്കുന്നതിനെക്കുറിച്ച് പുതിയ കത്തോലിക്കാ സർവവിജ്ഞാനകോശം (ഇംഗ്ലീഷ്) പറയുന്നത് ഇങ്ങനെയാണ്: “മനസ്സാക്ഷിപരമായ കാരണം പറഞ്ഞ് വിട്ടുനിൽക്കുന്നത് ധാർമികമൂല്യങ്ങൾക്ക് നിരക്കുന്നതല്ല. അതിനെ ന്യായീകരിക്കാനാകില്ല.” എന്നാൽ ഒരു മനുഷ്യാവകാശ സംഘടനയുടെ റിപ്പോർട്ടിനെക്കുറിച്ച് ഒരു മാസിക (Reformierte Presse) പറഞ്ഞത് ശ്രദ്ധേയമാണ്. അതനുസരിച്ച് 1994-ൽ റുവാണ്ടയിൽ നടന്ന വംശീയ കൂട്ടക്കൊലയിൽ “യഹോവയുടെ സാക്ഷികൾക്ക് ഒരു പങ്കുമില്ലായിരുന്നു.” എന്നാൽ മറ്റെല്ലാ ക്രിസ്തീയസഭകൾക്കും അതിൽ പങ്കുണ്ടായിരുന്നു.
നാസി കൂട്ടക്കൊലയെക്കുറിച്ച് ഒരു ഹൈസ്കൂൾ അധ്യാപകൻ പറഞ്ഞതു നോക്കാം. “നാസികളുടെ നുണപ്രചാരണങ്ങൾക്കും അവർ പിന്നീട് ചെയ്തുകൂട്ടിയ കൊടുംക്രൂരതകൾക്കും കൂട്ടക്കുരുതികൾക്കും നേരെ സാധാരണ ജനങ്ങൾ ആരും, അവരുടെ ഒരു സംഘടനയും ശബ്ദമുയർത്തിയില്ല” എന്ന് അദ്ദേഹം വിഷമത്തോടെ പറഞ്ഞു. എന്നാൽ ഐക്യനാടുകളിലുള്ള പ്രസിദ്ധമായ ഒരു മ്യൂസിയത്തിൽനിന്ന് നാസി കൂട്ടക്കൊലയെക്കുറിച്ചുള്ള കൂടുതലായ വിവരങ്ങൾ അറിഞ്ഞപ്പോൾ അദ്ദേഹത്തിന് തന്റെ അഭിപ്രായം മാറ്റേണ്ടിവന്നു. കാരണം എന്തൊക്കെ ഉപദ്രവങ്ങൾ നേരിടേണ്ടിവന്നിട്ടും യഹോവയുടെ സാക്ഷികൾ അവരുടെ വിശ്വാസങ്ങളിൽനിന്ന് അണുവിട വ്യതിചലിച്ചില്ലെന്ന് അദ്ദേഹം മനസ്സിലാക്കി.
ഇനി, ധാർമികമൂല്യങ്ങൾ പാലിക്കുന്ന കാര്യമോ? “വിവാഹം കഴിക്കാതെ ഒന്നിച്ച് താമസിക്കുന്നതിനെക്കുറിച്ചും വിവാഹത്തിനു മുമ്പുള്ള ലൈംഗികതയെക്കുറിച്ചും ഉള്ള സഭയുടെ ഉപദേശങ്ങളോട് കത്തോലിക്കരായ മിക്ക ചെറുപ്പക്കാരും ഇന്ന് യോജിക്കുന്നില്ല” എന്ന് ഒരു കത്തോലിക്കാ മാസിക (U.S. Catholic) പറയുന്നു. ഒരു പുരോഹിതൻ ഇങ്ങനെ പറഞ്ഞതായി അതേ മാസിക റിപ്പോർട്ടു ചെയ്തു: “കുറെ നാൾ ഒരുമിച്ച് താമസിച്ചിട്ടാണ് മിക്കവരും വിവാഹം കഴിക്കാൻ വരുന്നത്. എനിക്കു തോന്നുന്നത്, 50 ശതമാനത്തിലധികം പേരും അങ്ങനെയാണെന്നാണ്.” എന്നാൽ “സ്വകാര്യജീവിതത്തിൽ ഉയർന്ന ധാർമികമൂല്യങ്ങൾ പാലിക്കണമെന്ന് നിർബന്ധമുള്ളവരാണ്” യഹോവയുടെ സാക്ഷികൾ എന്ന് പുതിയ ബ്രിട്ടാനിക്ക സർവവിജ്ഞാനകോശം (ഇംഗ്ലീഷ്) പറയുന്നു.