മക്കളെ പഠിപ്പിക്കാൻ
ആദ്യം അവൻ ദുശ്ശാഠ്യം കാണിച്ചു, പിന്നെ അനുസരിച്ചു
നിങ്ങൾ എപ്പോഴെങ്കിലും ശാഠ്യം പിടിച്ച് അനുസരിക്കാതിരുന്നിട്ടുണ്ടോ?— a ഒരു ടിവി പരിപാടി കാണരുതെന്ന് അച്ഛനോ അമ്മയോ നിങ്ങളോടു പറഞ്ഞിരുന്നു. പക്ഷേ നിങ്ങൾ അത് അനുസരിച്ചില്ല. എന്നാൽ അതു തെറ്റായിപ്പോയെന്ന് പിന്നീടു നിങ്ങൾക്കു തോന്നി. ഇതുപോലെ ദുശ്ശാഠ്യം കാണിച്ച ഒരു വ്യക്തിയെക്കുറിച്ച് ബൈബിൾ പറയുന്നുണ്ട്. അയാളുടെ പേര് നയമാൻ എന്നാണ്. ദുശ്ശാഠ്യം കാണിക്കാൻ പാടില്ലെന്ന് പിന്നീട് അവനു മനസ്സിലായി. എങ്ങനെ? നമുക്കു നോക്കാം.
3,000 വർഷങ്ങൾക്കു മുമ്പാണ് നാം ജീവിക്കുന്നതെന്ന് വിചാരിക്കുക. നയമാൻ സിറിയൻ പട്ടാളത്തിലെ വലിയൊരു ഉദ്യോഗസ്ഥനാണ്. അവൻ പറയുന്നതെല്ലാം പട്ടാളക്കാർ അനുസരിക്കുന്നു. പക്ഷേ അവന് ഭയങ്കരമായ ഒരു രോഗമുണ്ട്; കുഷ്ഠം എന്നു വിളിക്കുന്ന ത്വക്കിലുണ്ടാകുന്ന ഒരുതരം രോഗം. ഇതു കാരണം അവൻ വളരെ വിരൂപനാണ്. മാത്രമല്ല വല്ലാത്ത വേദന ഉണ്ടാക്കുന്ന ഒരു അസുഖവുമാണ് ഇത്.
നയമാന്റെ ഭാര്യയുടെ അടുക്കൽ ഇസ്രായേലിൽനിന്നുള്ള ഒരു ചെറിയ പെൺകുട്ടി ജോലി ചെയ്യുന്നുണ്ട്. തന്റെ രാജ്യത്തുള്ള ഏലീശാ എന്ന മനുഷ്യൻ നയമാന്റെ അസുഖം മാറ്റുമെന്ന് ഒരു ദിവസം അവൾ യജമാനത്തിയോടു പറയുന്നു. ഇത് അറിഞ്ഞ നയമാന് ഉടൻ ഏലീശായെ കാണണമെന്നായി. അനവധി സമ്മാനങ്ങളുമായി അവൻ പടയാളികളോടൊപ്പം ഇസ്രായേലിലേക്കു യാത്രയായി. ആദ്യം അവൻ ഇസ്രായേൽ രാജാവിനെ ചെന്നുകണ്ട് താൻ വന്നിരിക്കുന്നത് എന്തിനാണെന്ന് രാജാവിനെ അറിയിക്കുന്നു.
ഏലീശാ ഇതേക്കുറിച്ച് കേട്ടു; നയമാനെ തന്റെ അടുക്കൽ അയയ്ക്കാൻ പറഞ്ഞുകൊണ്ട് അവൻ രാജാവിന് ഒരു സന്ദേശം അയയ്ക്കുന്നു. വീട്ടിലെത്തിയ നയമാനോട് യോർദാൻ നദിയിൽ ഏഴുപ്രാവശ്യം കുളിക്കാൻ ഒരു ദൂതനെക്കൊണ്ട് ഏലീശാ പറയിക്കുന്നു. ഇങ്ങനെ ചെയ്താൽ നയമാന്റെ അസുഖം ഭേദമാകുമെന്നാണ്
ഏലീശാ പറയുന്നത്. ഇതു കേട്ടപ്പോൾ നയമാന് എന്തു തോന്നിയിട്ടുണ്ടാകും?—അവനു വല്ലാതെ ദേഷ്യം വന്നു. ദൈവത്തിന്റെ പ്രവാചകൻ പറഞ്ഞത് അനുസരിക്കാൻ അവൻ കൂട്ടാക്കിയില്ല. ‘നാട്ടിൽ നല്ല നദികൾ വേറെയുണ്ട്’ എന്ന് പടയാളികളോട് പറഞ്ഞിട്ട് അവൻ തിരിച്ചുപോകാൻ ഒരുങ്ങി. പക്ഷേ അവന്റെ പടയാളികൾ എന്താണ് പറഞ്ഞതെന്ന് അറിയാമോ?— ‘പ്രയാസമുള്ള ഒരു കാര്യമാണ് പ്രവാചകൻ പറഞ്ഞിരുന്നതെങ്കിൽ അങ്ങ് അത് ചെയ്യുമായിരുന്നില്ലേ? എങ്കിൽപ്പിന്നെ ഈ നിസ്സാര കാര്യം ഒന്ന് അനുസരിച്ചുകൂടെ?’
പടയാളികൾ പറഞ്ഞത് നയമാൻ അനുസരിക്കുന്നു. ആറുതവണ അദ്ദേഹം നദിയിൽ മുങ്ങി. ഏഴാമത്തെ പ്രാവശ്യം വെള്ളത്തിൽനിന്നു പൊങ്ങിവന്നപ്പോൾ അവൻ അത്ഭുതപ്പെട്ടുപോയി—അവന്റെ രോഗം ഭേദമായിരിക്കുന്നു! ഉടൻതന്നെ നന്ദി പറയാൻ അവൻ ഏലീശായുടെ വീട്ടിലേക്കു തിരിച്ചു; അവിടെനിന്ന് ഏതാണ്ട് 48 കിലോമീറ്റർ അകലെയാണ് ഏലീശായുടെ വീട്. അവൻ ഏലീശായ്ക്ക് വിലപിടിപ്പുള്ള സമ്മാനങ്ങൾ കൊടുക്കുന്നു; പ്രവാചകൻ പക്ഷേ അതൊന്നും സ്വീകരിക്കുന്നില്ല.
എന്നാൽ നയമാൻ ഏലീശായോട് മറ്റൊരു കാര്യം ആവശ്യപ്പെടുന്നു. അത് എന്താണെന്ന് അറിയാമോ?— ‘രണ്ടു കോവർക്കഴുതയ്ക്കു ചുമക്കാവുന്നത്രയും മണ്ണ് അടിയനു വീട്ടിലേക്കു തന്നയയ്ക്കേണമേ.’ അവൻ എന്തിനാണ് അത് ചോദിച്ചതെന്ന് അറിയാമോ?— ദൈവജനത്തിന്റെ ദേശമായ ഇസ്രായേലിൽനിന്നു കൊണ്ടുവന്ന മണ്ണിൽ ദൈവത്തിനു യാഗം അർപ്പിക്കുന്നതിനുവേണ്ടി. മേലാൽ യഹോവയെ അല്ലാതെ മറ്റൊരു ദൈവത്തെയും താൻ ആരാധിക്കില്ലെന്ന് നയമാൻ ശപഥം ചെയ്യുന്നു! അങ്ങനെ, അവന്റെ ദുശ്ശാഠ്യം മാറി, സത്യദൈവത്തെ അനുസരിക്കാൻ അവൻ തയ്യാറാകുന്നു.
നിങ്ങൾക്ക് എങ്ങനെ നയമാനെപ്പോലെ ആകാനാകും?— എപ്പോഴെങ്കിലും നയമാനെപ്പോലെ ശാഠ്യം കാണിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് മാറ്റം വരുത്താനാകും. മറ്റുള്ളവരുടെ ബുദ്ധിയുപദേശം സ്വീകരിക്കുക; മേലാൽ ദുശ്ശാഠ്യം കാണിക്കാതിരിക്കുക. (w12-E 06/01)
നിങ്ങളുടെ ബൈബിളിൽനിന്നു വായിക്കുക
a നിങ്ങൾ കുട്ടിക്കു വായിച്ചുകൊടുക്കുകയാണെങ്കിൽ ചോദ്യചിഹ്നത്തിനു ശേഷം നെടുവര വരുന്നിടത്തു നിറുത്തി അഭിപ്രായം പറയാൻ കുട്ടിയെ പ്രോത്സാഹിപ്പിക്കുക.