വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവ: ‘രഹസ്യങ്ങളെ വെളിപ്പെടുത്തുന്നവൻ’

യഹോവ: ‘രഹസ്യങ്ങളെ വെളിപ്പെടുത്തുന്നവൻ’

യഹോവ: ‘രഹസ്യങ്ങളെ വെളിപ്പെടുത്തുന്നവൻ’

“നിങ്ങളുടെ ദൈവം ദൈവാധിദൈവവും രാജാധികർത്താവും രഹസ്യങ്ങളെ വെളിപ്പെടുത്തുന്നവനും ആകുന്നു സത്യം.”—ദാനീ. 2:47.

ഉത്തരം പറയാമോ?

ഭാവിയെക്കുറിച്ച്‌ എന്തെല്ലാം വിശദാംശങ്ങൾ യഹോവ നമുക്ക്‌ വെളിപ്പെടുത്തിയിരിക്കുന്നു?

കാട്ടുമൃഗത്തിന്റെ ആദ്യത്തെ ആറുതലകൾ എന്തിനെയാണ്‌ പ്രതിനിധാനം ചെയ്യുന്നത്‌?

കാട്ടുമൃഗവും നെബൂഖദ്‌നേസർ കണ്ട ബിംബവും തമ്മിൽ എന്തു ബന്ധമുണ്ട്‌?

1, 2. യഹോവ നമുക്ക്‌ എന്തു വെളിപ്പെടുത്തിയിരിക്കുന്നു, എന്തുകൊണ്ട്‌?

 ദൈവരാജ്യം മാനുഷഭരണത്തിന്‌ അന്ത്യംകുറിക്കുമ്പോൾ ഏതു ഗവണ്മെന്റുകളായിരിക്കും ഭൂമിയിൽ ആധിപത്യം നടത്തുന്നത്‌? അതിന്റെ ഉത്തരം നമുക്ക്‌ അറിയാം; ‘രഹസ്യങ്ങളെ വെളിപ്പെടുത്തുന്നവനായ’ യഹോവയാംദൈവം ദാനിയേൽപ്രവാചകന്റെയും യോഹന്നാൻ അപ്പൊസ്‌തലന്റെയും രേഖകളിലൂടെ നമുക്ക്‌ അത്‌ വെളിപ്പെടുത്തിയിരിക്കുന്നു.

2 ഒന്നിനു പുറകെ ഒന്നായി വരുന്ന മൃഗങ്ങളെക്കുറിച്ചുള്ള പല ദർശനങ്ങൾ യഹോവ ആ പുരുഷന്മാരെ കാണിക്കുകയുണ്ടായി. കൂടാതെ, ഒരു പടുകൂറ്റൻ ലോഹപ്രതിമയെക്കുറിച്ചുള്ള സ്വപ്‌നത്തിന്റെ പൊരുളും ദൈവം ദാനിയേലിനു വെളിപ്പെടുത്തിക്കൊടുത്തു. നമ്മുടെ പ്രയോജനത്തിനായി ആ വിവരണങ്ങൾ ബൈബിളിൽ രേഖപ്പെടുത്തി സൂക്ഷിക്കാൻ വേണ്ട ക്രമീകരണവും യഹോവ ചെയ്‌തു. (റോമ. 15:4) ദൈവരാജ്യം വൈകാതെ എല്ലാ മാനുഷഗവണ്മെന്റുകളെയും തകർത്തു നശിപ്പിക്കുമെന്നുള്ള നമ്മുടെ പ്രത്യാശ കരുത്തുറ്റതാക്കാനാണ്‌ അവൻ അതു ചെയ്‌തത്‌.—ദാനീ. 2:44.

3. തിരുവെഴുത്തുപ്രവചനങ്ങൾ കൃത്യമായി മനസ്സിലാകണമെങ്കിൽ നാം ആദ്യം എന്ത്‌ ഗ്രഹിക്കേണ്ടതുണ്ട്‌, എന്തുകൊണ്ട്‌?

3 ദാനിയേലിന്റെയും യോഹന്നാന്റെയും വിവരണങ്ങൾ ചേർത്തു വായിച്ചാൽ, എട്ട്‌ രാജാക്കന്മാർ അഥവാ മാനുഷഭരണാധിപത്യങ്ങൾ ഏവയാണെന്നും അവ അധികാരം പ്രാപിക്കുന്നത്‌ ഏതു ക്രമത്തിലാണെന്നും തിരിച്ചറിയാൻ കഴിയും. എന്നാൽ ആ പ്രവചനങ്ങളുടെ അർഥം കൃത്യമായി മനസ്സിലാകണമെങ്കിൽ ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന ആദ്യപ്രവചനത്തിന്റെ അർഥം നാം ഗ്രഹിക്കേണ്ടതുണ്ട്‌. എന്തുകൊണ്ട്‌? എന്തുകൊണ്ടെന്നാൽ ബൈബിളിനെ ഏകീകരിക്കുന്ന അതിന്റെ കേന്ദ്രവിഷയത്തിന്‌ ആധാരം ആ പ്രവചനമാണ്‌. ഒരു തരത്തിൽ പറഞ്ഞാൽ, മറ്റെല്ലാ പ്രവചനങ്ങളെയും കോർത്തിണക്കുന്ന ചരടാണ്‌ അത്‌.

സർപ്പത്തിന്റെ സന്തതിയും കാട്ടുമൃഗവും

4. ആരൊക്കെ ചേർന്നതാണ്‌ സ്‌ത്രീയുടെ സന്തതി, ആ സന്തതി എന്തു ചെയ്യും?

4 “സ്‌ത്രീ” ഒരു “സന്തതി”ക്കു ജന്മം നൽകുമെന്ന്‌ ഏദെനിലെ മത്സരത്തിനു തൊട്ടുപിന്നാലെ യഹോവ വാഗ്‌ദാനം ചെയ്‌തു. a (ഉല്‌പത്തി 3:15 വായിക്കുക.) ആ സന്തതി കാലാന്തരത്തിൽ സാത്താൻ എന്ന സർപ്പത്തിന്റെ തല തകർക്കും. പ്രസ്‌തുത സന്തതി അബ്രാഹാമിലൂടെ വരുമെന്നും ഇസ്രായേൽജനത്തിന്റെ ഭാഗമായിരിക്കുമെന്നും യെഹൂദാഗോത്രത്തിൽനിന്ന്‌ ഉത്ഭവിക്കുമെന്നും ദാവീദുരാജാവിന്റെ വംശപരമ്പരയിൽപ്പെട്ടവനായിരിക്കുമെന്നും യഹോവ പിന്നീട്‌ വെളിപ്പെടുത്തി. (ഉല്‌പ. 22:15-18; 49:10; സങ്കീ. 89:3, 4; ലൂക്കോ. 1:30-33) സന്തതിയുടെ മുഖ്യഭാഗം ക്രിസ്‌തുയേശുവാണെന്ന്‌ കാലാന്തരത്തിൽ വ്യക്തമായി. (ഗലാ. 3:16) ക്രിസ്‌തീയ സഭയിലെ ആത്മാഭിഷിക്ത അംഗങ്ങൾ അടങ്ങുന്നതാണ്‌ സന്തതിയുടെ ഉപഭാഗം. (ഗലാ. 3:26-29) യേശുവും ഈ അഭിഷിക്ത അംഗങ്ങളും ചേർന്ന്‌ രൂപംകൊള്ളുന്ന ദൈവരാജ്യത്തെയാണ്‌ സാത്താനെ തകർക്കാൻ യഹോവ ഉപയോഗിക്കുന്നത്‌.—ലൂക്കോ. 12:32; റോമ. 16:20.

5, 6. (എ) ദാനിയേലും യോഹന്നാനും എത്ര വൻശക്തികളെക്കുറിച്ച്‌ പരാമർശിച്ചിട്ടുണ്ട്‌? (ബി) വെളിപാടുപുസ്‌തകത്തിലെ കാട്ടുമൃഗത്തിന്റെ തലകൾ എന്തിനെ കുറിക്കുന്നു?

5 ഏദെനിൽ ദൈവം ഉച്ചരിച്ച ആദ്യപ്രവചനത്തിൽ സാത്താന്റെ “സന്തതി”യെക്കുറിച്ചും പറയുന്നുണ്ട്‌. അവന്റെ സന്തതി സ്‌ത്രീയുടെ സന്തതിയോടു ശത്രുത അഥവാ വിദ്വേഷം കാണിക്കുമായിരുന്നു. ആരാണ്‌ സാത്താന്റെ ഈ സന്തതി? സാത്താനെപ്പോലെ ദൈവത്തെ ദ്വേഷിക്കുകയും ദൈവജനത്തെ എതിർക്കുകയും ചെയ്യുന്ന എല്ലാവരും അതിന്റെ ഭാഗമാണ്‌. ചരിത്രത്തിലുടനീളം സാത്താൻ തന്റെ സന്തതിയെ വിവിധ രാഷ്‌ട്രീയ പ്രസ്ഥാനങ്ങളും ഭരണകൂടങ്ങളും ആയി സംഘടിപ്പിച്ചിട്ടുണ്ട്‌. (ലൂക്കോ. 4:5, 6) എന്നാൽ, ചുരുക്കം ചില മാനുഷഭരണകൂടങ്ങൾ മാത്രമേ ദൈവജനത്തിന്റെമേൽ—ഇസ്രായേൽജനതയുടെയോ അഭിഷിക്ത ക്രിസ്‌ത്യാനികളുടെ സഭയുടെയോ മേൽ—ശക്തമായ സ്വാധീനം ചെലുത്തിയിട്ടുള്ളൂ. ദാനിയേലിന്റെയും യോഹന്നാന്റെയും ദർശനത്തിൽ എട്ട്‌ വൻശക്തികളെക്കുറിച്ചു മാത്രം പരാമർശിക്കുന്നതിന്റെ കാരണം ഇതാണ്‌.

6 പുനരുത്ഥാനം പ്രാപിച്ച യേശു, ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തിങ്കൽ യോഹന്നാൻ അപ്പൊസ്‌തലനെ അമ്പരപ്പിക്കുന്ന ഒരു ദർശനപരമ്പര കാണിച്ചു. (വെളി. 1:1) അവയിൽ ഒന്നിൽ, പിശാചിനെ പ്രതിനിധാനം ചെയ്യുന്ന ഒരു മഹാസർപ്പം ഒരു കടൽപ്പുറത്ത്‌ നിൽക്കുന്നതായി യോഹന്നാൻ കണ്ടു. (വെളിപാട്‌ 13:1, 2 വായിക്കുക.) വിചിത്രരൂപിയായ ഒരു കാട്ടുമൃഗം കടലിൽനിന്ന്‌ കയറിവരുന്നത്‌ വെളിപാട്‌ 13:1-ൽ അവൻ ദർശിച്ചു. അത്‌ പിശാചിൽനിന്ന്‌ വലിയ അധികാരം കൈപ്പറ്റുന്നതായും അവൻ കണ്ടു. ഈ കാട്ടുമൃഗത്തിന്റെ പ്രതിമയായ കടുഞ്ചുവപ്പു നിറമുള്ള കാട്ടുമൃഗത്തിന്റെ ഏഴുതല എന്തിനെയാണ്‌ അർഥമാക്കുന്നത്‌? അത്‌ “ഏഴ്‌” ‘രാജാക്കന്മാരെ’ അഥവാ ഭരണകൂടങ്ങളെയാണ്‌ കുറിക്കുന്നതെന്ന്‌ ഒരു ദൂതൻ പിന്നീട്‌ യോഹന്നാനു വെളിപ്പെടുത്തി. (വെളി. 13:14, 15; 17:3, 9, 10) യോഹന്നാൻ ഇത്‌ എഴുതുന്ന സമയത്ത്‌ അതിൽ അഞ്ചുപേർ വീണുപോയിരുന്നു, ഒരുവൻ അധികാരത്തിലുണ്ടായിരുന്നു, മറ്റവൻ ‘വന്നിട്ടുണ്ടായിരുന്നില്ല.’ ആ ഭരണകൂടങ്ങൾ അഥവാ ലോകശക്തികൾ ഏതൊക്കെയായിരുന്നു? വെളിപാടുപുസ്‌തകത്തിൽ വർണിച്ചിരിക്കുന്ന കാട്ടുമൃഗത്തിന്റെ ഓരോ തലയും എന്തിനെ അർഥമാക്കുന്നുവെന്ന്‌ നമുക്കു നോക്കാം. ഈ ഭരണകൂടങ്ങളിൽ പലതിനെയുംകുറിച്ച്‌ ദാനിയേലിന്റെ രേഖകളിൽ കാണുന്ന വിശദാംശങ്ങളും നാം പരിശോധിക്കും; അവയിൽ പലതും അധികാരത്തിൽ വരുന്നതിനു നൂറ്റാണ്ടുകൾക്കു മുമ്പു രേഖപ്പെടുത്തിയതാണ്‌ ആ വിവരങ്ങൾ.

ആദ്യത്തെ തലകൾ: ഈജിപ്‌തും അസീറിയയും

7. കാട്ടുമൃഗത്തിന്റെ ഒന്നാമത്തെ തല എന്തിനെ കുറിക്കുന്നു, എന്തുകൊണ്ട്‌?

7 കാട്ടുമൃഗത്തിന്റെ ഒന്നാമത്തെ തല കുറിക്കുന്നത്‌ ഈജിപ്‌തിനെയാണ്‌. ദൈവജനത്തോടു ശത്രുത കാണിച്ച ആദ്യത്തെ പ്രമുഖശക്തി ഈജിപ്‌തായിരുന്നു എന്നതുതന്നെ കാരണം. വാഗ്‌ദാനം ചെയ്‌തിരുന്ന സന്തതി വരാനിരുന്നത്‌ അബ്രാഹാമിലൂടെയാണ്‌. ഈജിപ്‌തിൽവെച്ച്‌, അവന്റെ പിൻതലമുറക്കാരായ ഇസ്രായേല്യർ എണ്ണത്തിൽ പെരുകി. അതോടെ ഈജിപ്‌തുകാർ ഇസ്രായേല്യരെ അടിച്ചമർത്താൻ തുടങ്ങി. സന്തതിയുടെ ആഗമനത്തിനു മുമ്പുതന്നെ ദൈവജനത്തെ ഭൂമുഖത്തുനിന്നു തുടച്ചുനീക്കുക എന്ന ലക്ഷ്യത്തിൽ, ഇസ്രായേല്യർക്കു ജനിക്കുന്ന സകല ആൺകുഞ്ഞുങ്ങളെയും വധിക്കാൻ സാത്താൻ ഫറവോനെ പ്രേരിപ്പിച്ചു. എന്നാൽ, യഹോവ ആ ശ്രമത്തെ വിഫലമാക്കി; തന്റെ ജനത്തെ ഈജിപ്‌തിന്റെ അടിമത്തത്തിൽനിന്ന്‌ വിടുവിക്കുകയും ചെയ്‌തു. (പുറ. 1:15-20; 14:13) പിന്നീട്‌, അവൻ അവരെ വാഗ്‌ദത്ത ദേശത്ത്‌ പാർപ്പിച്ചു.

8. കാട്ടുമൃഗത്തിന്റെ രണ്ടാമത്തെ തല ഏതാണ്‌, അത്‌ എന്തിനു മുതിർന്നു?

8 കാട്ടുമൃഗത്തിന്റെ രണ്ടാമത്തെ തല അസീറിയയാണ്‌. ഈ സാമ്രാജ്യവും യഹോവയുടെ ജനത്തെ നാമാവശേഷമാക്കാൻ ഒരു ശ്രമം നടത്തി. വിഗ്രഹാരാധനയും മത്സരവും നിമിത്തം പത്തുഗോത്രരാജ്യത്തെ ശിക്ഷിക്കാൻ അസീറിയയെ യഹോവ ഉപയോഗിച്ചു എന്നതു ശരിതന്നെ. എന്നാൽ, അസീറിയ പിന്നീട്‌ യെരുശലേം ആക്രമിച്ചു. യേശു ജനിക്കേണ്ടിയിരുന്ന രാജപരമ്പരയെ ഇല്ലാതാക്കുക എന്നതായിരുന്നിരിക്കാം അതിനു പിന്നിലെ സാത്താന്റെ ലക്ഷ്യം. ആ ആക്രമണം തന്റെ ഉദ്ദേശ്യത്തിന്റെ ഭാഗമല്ലാഞ്ഞതിനാൽ യഹോവ ആ സൈന്യത്തെ നശിപ്പിക്കുകയും തന്റെ വിശ്വസ്‌തജനത്തെ അത്ഭുതകരമായി രക്ഷിക്കുകയും ചെയ്‌തു.—2 രാജാ. 19:32-35; യെശ. 10:5, 6, 12-15.

മൂന്നാമത്തെ തല: ബാബിലോൺ

9, 10. (എ) എന്തു ചെയ്യാൻ യഹോവ ബാബിലോണിയരെ അനുവദിച്ചു? (ബി) പ്രവചനം നിവൃത്തിയേറണമെങ്കിൽ എന്തു സംഭവിക്കേണ്ടിയിരുന്നു?

9 യോഹന്നാൻ കണ്ട കാട്ടുമൃഗത്തിന്റെ മൂന്നാമത്തെ തല ബാബിലോൺ തലസ്ഥാനമായ സാമ്രാജ്യമാണ്‌. യെരുശലേമിനെ പിടിച്ചടക്കി തന്റെ ജനത്തെ അടിമകളായി കൊണ്ടുപോകാൻ യഹോവ ബാബിലോണിയരെ അനുവദിച്ചു. എന്നാൽ അതിനു മുമ്പ്‌, മത്സരികളായ ഇസ്രായേല്യർക്ക്‌ ആ ദുരന്തത്തെക്കുറിച്ച്‌ യഹോവ മുന്നറിയിപ്പ്‌ നൽകിയിരുന്നു. (2 രാജാ. 20:16-18) യെരുശലേമിൽ “യഹോവയുടെ സിംഹാസനത്തിൽ” ഇരുന്ന്‌ ഭരണം നടത്തുന്നവരായി കണക്കാക്കപ്പെട്ട രാജപരമ്പരയുടെ അധികാരം എടുത്തുകളയുമെന്ന്‌ അവൻ മുൻകൂട്ടിപ്പറഞ്ഞു. (1 ദിന. 29:23) എന്നാൽ, ദാവീദുരാജാവിന്റെ പിൻഗാമിയും “അവകാശമുള്ള”വനും ആയ ഒരുവൻ വന്ന്‌ അധികാരം വീണ്ടെടുക്കുമെന്നും യഹോവ വാഗ്‌ദാനം ചെയ്‌തു.—യെഹെ. 21:25-27.

10 ഈ വാഗ്‌ദത്ത മിശിഹാ അഥവാ അഭിഷിക്തൻ വരുമ്പോൾ യഹൂദന്മാർ യെരുശലേമിലെ ആലയത്തിൽ ആരാധിക്കുന്നുണ്ടാകുമെന്ന്‌ മറ്റൊരു പ്രവചനം സൂചിപ്പിച്ചു. (ദാനീ. 9:24-27) ഇസ്രായേല്യരെ ബാബിലോണിലേക്ക്‌ പിടിച്ചുകൊണ്ടുപോകുന്നതിനു മുമ്പു രേഖപ്പെടുത്തിയ ഒരു പ്രവചനം ഈ വ്യക്തി ബേത്ത്‌ലെഹെമിൽ ജനിക്കുമെന്ന്‌ പറഞ്ഞിരുന്നു. (മീഖാ 5:2) ആ പ്രവചനങ്ങൾ നിവൃത്തിയേറണമെങ്കിൽ യഹൂദന്മാർ അടിമത്തത്തിൽനിന്ന്‌ വിടുതൽ പ്രാപിച്ച്‌ സ്വദേശത്ത്‌ എത്തുകയും ആലയം പുനർനിർമിക്കുകയും ചെയ്യേണ്ടിയിരുന്നു. എന്നാൽ, അടിമകളെ മോചിപ്പിക്കുന്ന പതിവ്‌ ബാബിലോണിയർക്കുണ്ടായിരുന്നില്ല. ഈ ഒരവസ്ഥയിൽ കാര്യങ്ങൾ എങ്ങനെ മുന്നോട്ടുനീങ്ങും? ഉത്തരം യഹോവ തന്റെ പ്രവാചകന്മാരിലൂടെ വെളിപ്പെടുത്തി.—ആമോ. 3:7.

11. ബാബിലോണിയൻ സാമ്രാജ്യത്തെ ഏതെല്ലാം വിധങ്ങളിൽ ചിത്രീകരിച്ചിരിക്കുന്നു? (രണ്ടാമത്തെ അടിക്കുറിപ്പ്‌ കാണുക.)

11 ബാബിലോണിലേക്കു പിടിച്ചുകൊണ്ടുപോയ അടിമകളുടെ കൂട്ടത്തിൽ ദാനിയേൽപ്രവാചകനും ഉണ്ടായിരുന്നു. (ദാനീ. 1:1-6) ആ ലോകശക്തിക്കു ശേഷം വരുന്ന ഭരണകൂടങ്ങളെക്കുറിച്ച്‌ യഹോവ ദാനിയേലിലൂടെ വെളിപ്പെടുത്തി. ആ രഹസ്യങ്ങൾ വെളിപ്പെടുത്താൻ യഹോവ വ്യത്യസ്‌ത സൂചകങ്ങൾ ഉപയോഗിച്ചു. അതിൽ ഒന്നാണ്‌, യഹോവ ബാബിലോണിയൻ രാജാവായ നെബൂഖദ്‌നേസറിന്‌ സ്വപ്‌നത്തിൽ കാണിച്ചുകൊടുത്ത വ്യത്യസ്‌ത ലോഹങ്ങളാൽ നിർമിതമായ പടുകൂറ്റൻ ബിംബം. [ദാനീയേൽ 2:1, 19, (31-34, പി.ഒ.സി. ബൈബിൾ) b, 35-38 വായിക്കുക.] ആ ബിംബത്തിന്റെ സ്വർണംകൊണ്ടുള്ള തല ബാബിലോണിയൻ സാമ്രാജ്യത്തിന്റെ പ്രതീകമാണെന്ന്‌ യഹോവ ദാനിയേൽ മുഖാന്തരം വെളിപ്പെടുത്തി. c അതിന്റെ വെള്ളികൊണ്ടുള്ള നെഞ്ചും കൈകളും ബാബിലോണിനു ശേഷമുള്ള ലോകശക്തിയെ സൂചിപ്പിച്ചു. ആ ലോകശക്തി ഏതായിരുന്നു, അത്‌ ദൈവജനത്തോട്‌ എങ്ങനെ പെരുമാറി?

നാലാമത്തെ തല: മേദോ-പേർഷ്യ

12, 13. (എ) ബാബിലോണിന്റെ പതനത്തെക്കുറിച്ച്‌ യഹോവ എന്തു വെളിപ്പെടുത്തിയിരുന്നു? (ബി) മേദോ-പേർഷ്യയെ കാട്ടുമൃഗത്തിന്റെ നാലാമത്തെ തലയായി ചിത്രീകരിച്ചിരിക്കുന്നത്‌ എന്തുകൊണ്ട്‌?

12 ദാനിയേലിന്റെ കാലത്തിന്‌ ഏതാണ്ട്‌ ഒരു നൂറ്റാണ്ടു മുമ്പുതന്നെ, ബാബിലോണിനെ കീഴടക്കുമായിരുന്ന ലോകശക്തിയെക്കുറിച്ച്‌ യെശയ്യാപ്രവാചകനിലൂടെ യഹോവ വെളിപ്പെടുത്തിയിരുന്നു. ആ നഗരത്തെ പിടിച്ചടക്കുന്നത്‌ എങ്ങനെയായിരിക്കുമെന്നു മാത്രമല്ല പട നയിക്കുന്നത്‌ ആരായിരിക്കുമെന്നും യഹോവ മുൻകൂട്ടി അറിയിച്ചു. പേർഷ്യക്കാരനായ കോരെശ്‌ ആയിരുന്നു ആ പടനായകൻ. (യെശ. 44:28–45:2) മേദോ-പേർഷ്യൻ ലോകശക്തിയെക്കുറിച്ച്‌ ദാനിയേലിന്‌ രണ്ടുദർശനങ്ങൾ ലഭിക്കുകയുണ്ടായി. അതിൽ ഒന്നിൽ, ഒരു പാർശ്വമുയർത്തി നിൽക്കുന്ന കരടിയോടു സാദൃശ്യമുള്ള ഒരു മൃഗമായി ഈ ഭരണകൂടത്തെ ചിത്രീകരിച്ചിരിക്കുന്നു. “മാംസം ധാരാളം തിന്നുക” എന്ന്‌ അതിനോടു പറയുകയുണ്ടായി. (ദാനീ. 7:5) മറ്റൊരു ദർശനത്തിൽ, ഈ ദ്വിലോകശക്തിയെ പ്രതിനിധാനം ചെയ്യുന്ന രണ്ടുകൊമ്പുള്ള ഒരു ആട്ടുകൊറ്റനെ ദാനിയേൽ കണ്ടു.—ദാനീ. 8:3, 20.

13 ബാബിലോണിനെ മറിച്ചിടുകയും ഇസ്രായേല്യരെ സ്വദേശത്തേക്ക്‌ മടക്കിക്കൊണ്ടുവരുകയും ചെയ്യുന്നതിനെക്കുറിച്ചുള്ള പ്രവചനം നിവർത്തിക്കാൻ യഹോവ മേദോ-പേർഷ്യൻ സാമ്രാജ്യത്തെ ഉപയോഗിച്ചു. (2 ദിന. 36:22, 23) എന്നാൽ, പിൽക്കാലത്ത്‌ ഈ ലോകശക്തിതന്നെ ദൈവജനത്തെ തുടച്ചുനീക്കുമെന്ന അവസ്ഥയിലെത്തി. പേർഷ്യയുടെ പ്രധാനമന്ത്രിയായിരുന്ന ഹാമാൻ നടത്തിയ ഒരു ഗൂഢാലോചനയെക്കുറിച്ച്‌ ബൈബിൾപുസ്‌തകമായ എസ്ഥേർ വിവരിക്കുന്നുണ്ട്‌. വിശാലമായ പേർഷ്യൻ സാമ്രാജ്യത്തിലെമ്പാടും വസിച്ചിരുന്ന യഹൂദന്മാരെ വധിക്കാൻ ഏർപ്പാടാക്കിയ അവൻ ആ കൂട്ടക്കുരുതിക്ക്‌ ഒരു തീയതിയും കുറിച്ചു. യഹോവ ഇടപെട്ടതുകൊണ്ടു മാത്രമാണ്‌ ദൈവജനം സാത്താന്റെ സന്തതിയുടെ ഉഗ്രവിദ്വേഷത്തിൽനിന്ന്‌ ഇപ്രാവശ്യവും രക്ഷപ്പെട്ടത്‌. (എസ്ഥേ. 1:1-3; 3:8, 9; 8:3, 9-14) വെളിപാടുപുസ്‌തകത്തിലെ കാട്ടുമൃഗത്തിന്റെ നാലാമത്തെ തലയായി മേദോ-പേർഷ്യയെ ചിത്രീകരിക്കുന്നത്‌ എന്തുകൊണ്ടും ഉചിതമാണ്‌.

അഞ്ചാമത്തെ തല: ഗ്രീസ്‌

14, 15. പുരാതന ഗ്രീക്ക്‌ സാമ്രാജ്യത്തെക്കുറിച്ചുള്ള എന്തെല്ലാം വിശദാംശങ്ങൾ യഹോവ വെളിപ്പെടുത്തി?

14 വെളിപാടുപുസ്‌തകത്തിലെ കാട്ടുമൃഗത്തിന്റെ അഞ്ചാമത്തെ തല ചിത്രീകരിക്കുന്നത്‌ ഗ്രീസിനെയാണ്‌. നെബൂഖദ്‌നേസറിന്റെ സ്വപ്‌നം വ്യാഖ്യാനിച്ചപ്പോൾ, അദ്ദേഹം കണ്ട ബിംബത്തിന്റെ താമ്രംകൊണ്ടുള്ള അഥവാ ഓടുകൊണ്ടുള്ള “വയറും തുടകളും” ഇതേ ലോകശക്തിയെ കുറിക്കുന്നതായി ദാനിയേൽ വെളിപ്പെടുത്തിയിരുന്നു. ഈ സാമ്രാജ്യത്തിന്റെ സ്വഭാവത്തെയും അതിന്റെ പ്രമുഖഭരണാധികാരിയെയും കുറിച്ചുള്ള ശ്രദ്ധേയമായ വിവരങ്ങൾ നൽകുന്ന രണ്ടുദർശനങ്ങൾ ദാനിയേലും കാണുകയുണ്ടായി.

15 ഒരു ദർശനത്തിൽ, ഗ്രീസിനെ ചിത്രീകരിക്കുന്ന നാലുചിറകുള്ള പുള്ളിപ്പുലിയെ ദാനിയേൽ കണ്ടു. ആ സാമ്രാജ്യം അതിവേഗം രാജ്യങ്ങളെ വെട്ടിപ്പിടിക്കുമെന്നതിന്റെ സൂചനയായിരുന്നു അത്‌. (ദാനീ. 7:6) മറ്റൊരു ദർശനത്തിൽ, ഒരു വലിയ കൊമ്പുള്ള കോലാട്ടുകൊറ്റൻ രണ്ടുകൊമ്പുള്ള ആട്ടുകൊറ്റനെ, മേദോ-പേർഷ്യയെ, ക്ഷണനേരത്തിൽ കൊന്നുകളയുന്നതായി ദാനിയേൽ വർണിക്കുന്നു. ആ കോലാട്ടുകൊറ്റൻ ഗ്രീസാണെന്നും അതിന്റെ വലിയ കൊമ്പ്‌ ആ സാമ്രാജ്യത്തിലെ ഒരു രാജാവാണെന്നും യഹോവ ദാനിയേലിനോടു പറഞ്ഞു. ആ വലിയ കൊമ്പ്‌ തകരുമെന്നും തൽസ്ഥാനത്ത്‌ നാല്‌ ചെറിയ കൊമ്പുകൾ മുളച്ചുവരുമെന്നും ദാനിയേൽ പ്രവചിച്ചു. ഗ്രീസ്‌ മേൽക്കോയ്‌മ നേടുന്നതിന്‌ ഏതാണ്ട്‌ രണ്ടുനൂറ്റാണ്ടു മുമ്പാണ്‌ ഈ പ്രവചനം രേഖപ്പെടുത്തിയതെങ്കിലും അതിലെ സകല വിശദാംശങ്ങളും അതേപടി നിവൃത്തിയേറി. പുരാതന ഗ്രീസിലെ പ്രമുഖരാജാവായിരുന്ന മഹാനായ അലക്‌സാണ്ടർ മേദോ-പേർഷ്യക്കെതിരെ പട നയിച്ചു. എന്നാൽ ആ കൊമ്പ്‌ വൈകാതെ തകർന്നു; കീർത്തിയുടെ കൊടുമുടിയിലായിരുന്ന പ്രതാപശാലിയായ ആ രാജാവ്‌ മരണമടഞ്ഞപ്പോൾ വെറും 32 വയസ്സേ ഉണ്ടായിരുന്നുള്ളൂ. കാലാന്തരത്തിൽ ആ രാജ്യം അദ്ദേഹത്തിന്റെ നാലുജനറൽമാർ പങ്കിട്ടെടുത്തു.—ദാനീയേൽ 8:20-22 വായിക്കുക.

16. ആന്റിയോക്കസ്‌ നാലാമൻ എന്തു ചെയ്‌തു?

16 ഗ്രീസ്‌ പേർഷ്യയെ കീഴടക്കിയതോടെ ദൈവജനം വസിച്ചിരുന്ന പ്രദേശവും ഗ്രീസിന്റെ അധികാരപരിധിയിലായി. അതിനകം യഹൂദന്മാർ വാഗ്‌ദത്ത ദേശത്ത്‌ മടങ്ങിവരുകയും യെരുശലേമിൽ ആലയം പുനർനിർമിക്കുകയും ചെയ്‌തിരുന്നു. അവർ അപ്പോഴും ദൈവം തിരഞ്ഞെടുത്ത ജനമായിരുന്നു; പുനർനിർമിക്കപ്പെട്ട ആലയം സത്യാരാധനയുടെ കേന്ദ്രവും. ബി.സി. രണ്ടാം നൂറ്റാണ്ടിൽ, കാട്ടുമൃഗത്തിന്റെ അഞ്ചാമത്തെ തലയായ ഗ്രീസ്‌ ദൈവജനത്തെ ആക്രമിച്ചു. അലക്‌സാണ്ടറിന്റെ വിഭജിച്ചുപോയ സാമ്രാജ്യത്തിന്റെ അനന്തരാവകാശികളിൽ ഒരാളായ ആന്റിയോക്കസ്‌ നാലാമൻ യെരുശലേമിലെ ആലയത്തിൽ പുറജാതീയ യാഗപീഠം സ്ഥാപിക്കുകയും യഹൂദമതം ആചരിക്കുന്നത്‌ മരണയോഗ്യമായ ഒരു കുറ്റമായി പ്രഖ്യാപിക്കുകയും ചെയ്‌തു. സാത്താന്റെ സന്തതിയുടെ ഒരു ഭാഗം ദൈവജനത്തോടുള്ള തങ്ങളുടെ കടുത്ത വിദ്വേഷം പ്രകടിപ്പിക്കുകയായിരുന്നു! എന്നാൽ, വൈകാതെ ഗ്രീസിന്റെ സ്ഥാനത്ത്‌ മറ്റൊരു ലോകശക്തി രംഗത്തുവന്നു. കാട്ടുമൃഗത്തിന്റെ ഈ ആറാമത്തെ തല ഏതായിരുന്നു?

“ഘോരവും ഭയങ്കരവും” ആയ ആറാമത്തെ തല: റോം

17. ഉല്‌പത്തി 3:15-ന്റെ നിവൃത്തിയിൽ ആറാമത്തെ തല എന്തു നിർണായക പങ്കു വഹിച്ചു?

17 യോഹന്നാന്‌ കാട്ടുമൃഗത്തെക്കുറിച്ചുള്ള ദർശനം ലഭിക്കുമ്പോൾ റോം ആയിരുന്നു ലോകശക്തി. (വെളി. 17:10) ഉല്‌പത്തി 3:15-ലെ പ്രവചനനിവൃത്തിയിൽ ഈ ആറാമത്തെ തല നിർണായക പങ്കു വഹിച്ചു. “കുതികാൽ” തകർത്തുകൊണ്ട്‌ സന്തതിക്ക്‌ താത്‌കാലിക ക്ഷതമേൽപ്പിക്കാൻ സാത്താൻ ഉപയോഗിച്ചത്‌ റോമൻ അധികാരികളെയാണ്‌. അത്‌ എങ്ങനെയാണ്‌ സംഭവിച്ചത്‌? രാജ്യദ്രോഹക്കുറ്റം ആരോപിച്ച്‌ യേശുവിനെ അവർ വിചാരണ ചെയ്യുകയും വധിക്കുകയും ചെയ്‌തു. (മത്താ. 27:26) എന്നാൽ, യഹോവ യേശുവിനെ ഉയിർപ്പിച്ചതിനാൽ ആ ക്ഷതം വേഗം ഭേദമായി.

18. (എ) യഹോവ ഏതു പുതിയ ജനതയെ തിരഞ്ഞെടുത്തു, എന്തുകൊണ്ട്‌? (ബി) സർപ്പത്തിന്റെ സന്തതി സ്‌ത്രീയുടെ സന്തതിയോടു ശത്രുത കാണിക്കുന്നതിൽ തുടർന്നത്‌ എങ്ങനെ?

18 ഇസ്രായേലിലെ മതനേതാക്കന്മാർ റോമിനോടൊപ്പം ചേർന്ന്‌ യേശുവിന്‌ എതിരെ ഗൂഢാലോചന നടത്തി. ഭൂരിപക്ഷം ജനതയും അവനെ തിരസ്‌കരിച്ചു. അതുകൊണ്ട്‌ യഹോവ സ്വാഭാവിക ഇസ്രായേലിനെ തന്റെ ജനമായി പിന്നീട്‌ അംഗീകരിച്ചില്ല. (മത്താ. 23:38; പ്രവൃ. 2:22, 23) പകരം അവൻ പുതിയൊരു ജനതയെ, ‘ദൈവത്തിന്റെ ഇസ്രായേലിനെ’ തിരഞ്ഞെടുത്തു. (ഗലാ. 3:26-29; 6:16) യഹൂദന്മാരും വിജാതീയരും അടങ്ങിയ അഭിഷിക്ത ക്രിസ്‌ത്യാനികളുടെ സഭയായിരുന്നു ആ ജനത. (എഫെ. 2:11-18) യേശുവിന്റെ മരണത്തിനും പുനരുത്ഥാനത്തിനും ശേഷം സർപ്പത്തിന്റെ സന്തതി സ്‌ത്രീയുടെ സന്തതിയോടു ശത്രുത കാണിക്കുന്നത്‌ നിറുത്തിയില്ല. സന്തതിയുടെ ഉപഭാഗമായ ക്രിസ്‌തീയ സഭയെ ഉന്മൂലനം ചെയ്യാൻ ഒന്നിലധികം തവണ റോം ശ്രമിച്ചു. d

19. (എ) ആറാമത്തെ ലോകശക്തിയെ ദാനിയേൽ വർണിക്കുന്നത്‌ എങ്ങനെ? (ബി) അടുത്ത അധ്യയന ലേഖനം ഏതു ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകും?

19 ദാനിയേൽ വ്യാഖ്യാനിച്ച സ്വപ്‌നത്തിലെ ബിംബത്തിന്റെ “കാലുകൾ” ചിത്രീകരിക്കുന്നത്‌ റോമിനെയാണ്‌. (ദാനീ. 2:33, പി.ഒ.സി.) റോമാസാമ്രാജ്യത്തെ മാത്രമല്ല, റോമിൽനിന്ന്‌ ഉത്ഭവിക്കാനിരുന്ന അടുത്ത ലോകശക്തിയെയും കുറിച്ചുള്ള വിശദമായ ഒരു ദർശനം ദാനിയേലും കാണുകയുണ്ടായി. (ദാനീയേൽ 7:7, 8 വായിക്കുക.) നൂറ്റാണ്ടുകളോളം റോം അതിന്റെ ശത്രുക്കളുടെ ദൃഷ്ടിയിൽ “ഘോരവും ഭയങ്കരവും അതിബലവും” ഉള്ളതായിരുന്നു. എന്നാൽ ഈ സാമ്രാജ്യത്തിൽനിന്ന്‌ “പത്തു കൊമ്പു”കൾ മുളച്ചുവരുമെന്നും അവയുടെ ഇടയിൽ മുളച്ചുവരുന്ന ഒരു ചെറിയ കൊമ്പ്‌ മറ്റുള്ളവയെക്കാൾ പ്രബലമായിത്തീരുമെന്നും ആ പ്രവചനം മുൻകൂട്ടിപ്പറഞ്ഞു. ഈ പത്തുകൊമ്പുകൾ ഏതായിരിക്കും, മുളച്ചുവന്ന ചെറിയ കൊമ്പ്‌ ഏതാണ്‌? ആ ചെറിയ കൊമ്പിന്‌ നെബൂഖദ്‌നേസർ കണ്ട പടുകൂറ്റൻ ബിംബവുമായുള്ള ബന്ധം എന്താണ്‌? 14-ാം പേജിലെ ലേഖനത്തിൽ ഇവയ്‌ക്കുള്ള ഉത്തരം ലഭിക്കും.

[അടിക്കുറിപ്പ്‌],[അടിക്കുറിപ്പുകൾ]

a സ്വർഗത്തിലെ ആത്മജീവികൾ അടങ്ങിയ യഹോവയുടെ ഭാര്യാസമാന സംഘടനയെയാണ്‌ ഈ സ്‌ത്രീ പ്രതിനിധാനം ചെയ്യുന്നത്‌.—യെശ. 54:1; ഗലാ. 4:26; വെളി. 12:1, 2.

b പി.ഒ.സി. ബൈബിൾ, ദാനീയേൽ 2:31-34 കൂടുതൽ കൃത്യതയോടെ പിൻവരുന്നപ്രകാരം പരിഭാഷപ്പെടുത്തിയിരിക്കുന്നു: “രാജാവേ, നീ വലിയ ഒരു പ്രതിമ കണ്ടു. തിളങ്ങുന്ന ആ വലിയ പ്രതിമ നിന്റെ മുമ്പിൽ നിന്നു; അതിന്റെ രൂപം ഭയങ്കരം ആയിരുന്നു. ആ പ്രതിമയുടെ ശിരസ്സ്‌ തങ്കംകൊണ്ടും, മാറിടവും കരങ്ങളും വെള്ളികൊണ്ടും, വയറും തുടകളും ഓടുകൊണ്ടും, കാലുകൾ ഇരുമ്പുകൊണ്ടും ആയിരുന്നു; പാദങ്ങൾ ഇരുമ്പും കളിമണ്ണും ചേർന്നതും. നീ നോക്കിക്കൊണ്ടിരിക്കെ, ഒരു കല്ല്‌ ആരും തൊടാതെ അടർന്നു വന്നു ബിംബത്തിന്റെ ഇരുമ്പും കളിമണ്ണും ചേർന്ന പാദങ്ങളിൽ പതിച്ച്‌, അതിനെ ഛിന്നഭിന്നമാക്കി.”

c ദാനീയേൽപ്രവചനത്തിൽ പറഞ്ഞിരിക്കുന്ന ബിംബത്തിന്റെ തലയും വെളിപാടുപുസ്‌തകത്തിൽ വർണിച്ചിരിക്കുന്ന കാട്ടുമൃഗത്തിന്റെ മൂന്നാമത്തെ തലയും ബാബിലോണിനെ ചിത്രീകരിക്കുന്നു. 12, 13 പേജുകൾ കാണുക.

d എ.ഡി. 70-ൽ റോം യെരുശലേമിനെ നശിപ്പിച്ചെങ്കിലും ആ ആക്രമണത്തിന്‌ ഉല്‌പത്തി 3:15-ന്റെ നിവൃത്തിയുമായി ബന്ധമില്ലായിരുന്നു. ആ സമയത്ത്‌ ജഡിക ഇസ്രായേൽ മേലാൽ ദൈവത്തിന്റെ തിരഞ്ഞെടുത്ത ജനത ആയിരുന്നില്ല.

[അധ്യയന ചോദ്യങ്ങൾ]