വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയോട്‌ അടുത്തുചെല്ലുക

യഹോവയോട്‌ അടുത്തുചെല്ലുക

“ദൈവത്തോട്‌ അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോട്‌ അടുത്തു വരും.”—യാക്കോ. 4:8.

1, 2. (എ) സാത്താന്റെ “തന്ത്രങ്ങൾ” ഏവയാണ്‌? (ബി) ദൈവത്തോട്‌ അടുത്തുചെല്ലാൻ നമ്മെ എന്തു സഹായിക്കും?

 ദൈവത്തോട്‌ അടുക്കുക. അങ്ങനെ ഒരു ആവശ്യം സഹിതമാണ്‌ ദൈവം മനുഷ്യനെ സൃഷ്ടിച്ചത്‌. എന്നാൽ സാത്താൻ ആഗ്രഹിക്കുന്നത്‌ നാം അവനെപ്പോലെ ചിന്തിക്കണമെന്നാണ്‌. അതായത്‌ യഹോവയാംദൈവത്തെ നമുക്ക്‌ ആവശ്യമില്ലെന്ന്‌ നാം ചിന്തിക്കണം. ഏദെൻതോട്ടത്തിൽവെച്ച്‌ ഹവ്വായെ വഞ്ചിച്ചതു മുതൽ അവൻ ഈ നുണ പ്രചരിപ്പിക്കുകയാണ്‌. (ഉല്‌പ. 3:4-6) ചരിത്രത്തിലുടനീളം, മനുഷ്യവർഗത്തിൽ നല്ലൊരു പങ്കും ആ നുണ വിശ്വസിച്ചിരിക്കുന്നു.

2 എന്നാൽ, സാത്താന്റെ ആ കെണിയിൽപ്പെടാതിരിക്കാൻ നമുക്കു കഴിയും. കാരണം, “നാം അവന്റെ തന്ത്രങ്ങൾ അറിയാത്തവരല്ലല്ലോ.” (2 കൊരി. 2:11) യഹോവയിൽനിന്നു നമ്മെ അകറ്റിക്കളഞ്ഞേക്കാവുന്ന തെറ്റായ തിരഞ്ഞെടുപ്പുകൾ നടത്താൻ സാത്താൻ നമ്മെ പ്രേരിപ്പിക്കുന്നു. എന്നാൽ ജോലി, വിനോദം, കുടുംബബന്ധങ്ങൾ എന്നീ മേഖലകളിൽ ശരിയായ തിരഞ്ഞെടുപ്പുകൾ നടത്താൻ നമുക്കു കഴിയുമെന്ന്‌ കഴിഞ്ഞ ലേഖനത്തിൽ നാം കണ്ടല്ലോ. സാങ്കേതികവിദ്യ, ആരോഗ്യം, പണം, അഭിമാനം എന്നിവയെ ഉചിതമായ സ്ഥാനത്തു നിറുത്തുന്നത്‌ ‘ദൈവത്തോട്‌ അടുത്തുചെല്ലാൻ’ നമ്മെ സഹായിക്കുന്നത്‌ എങ്ങനെയാണെന്ന്‌ ഈ ലേഖനത്തിൽ നാം മനസ്സിലാക്കും.—യാക്കോ. 4:8.

സാങ്കേതികവിദ്യ

3. സാങ്കേതികവിദ്യയുടെ നല്ലതും തീയതും ആയ വശങ്ങൾ ദൃഷ്ടാന്തീകരിക്കുക.

3 ലോകമെങ്ങും നൂതന ഇലക്‌ട്രോണിക്‌ ഉപകരണങ്ങൾ ഇന്ന്‌ സർവസാധാരണമാണ്‌. ഉചിതമായി ഉപയോഗിച്ചാൽ ഇവ പലവിധങ്ങളിൽ ഉപകാരപ്രദമാണ്‌. ഉചിതമായല്ല ഉപയോഗിക്കുന്നതെങ്കിൽ സ്വർഗീയ പിതാവിൽനിന്നു നമ്മെ വേർപെടുത്താൻ ഇവയ്‌ക്കു കഴിയും. കമ്പ്യൂട്ടറുകളുടെ കാര്യമെടുക്കാം. നിങ്ങൾ ഇപ്പോൾ വായിച്ചുകൊണ്ടിരിക്കുന്ന മാസിക തയ്യാറാക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്‌തിരിക്കുന്നത്‌ കമ്പ്യൂട്ടറുകളുടെ സഹായത്തോടെയാണ്‌. ഗവേഷണങ്ങൾക്കും ആശയവിനിമയത്തിനും ഉപകരിക്കുന്ന ഫലകരമായ ഒരു ഉപാധിയാണ്‌ കമ്പ്യൂട്ടർ. അതുപോലെ നല്ല ചില വിനോദങ്ങളും അതു മുഖേന ആസ്വദിക്കാം. എന്നാൽ ഈ സാങ്കേതികവിദ്യയോട്‌ ഒരുതരം ആസക്തി വളർന്നുവരാൻ സാധ്യതയുണ്ട്‌. ഏറ്റവും നൂതനമായ ഉത്‌പന്നംതന്നെ സ്വന്തമാക്കണം എന്ന ചിന്താഗതി വളരെ സമർഥമായി ആളുകളിൽ കുത്തിവെക്കുകയാണ്‌ ഇന്ന്‌ വ്യാപാരലോകം. ഒരു പ്രത്യേകതരം ടാബ്‌ലറ്റ്‌ കമ്പ്യൂട്ടറിൽ കമ്പംമൂത്ത്‌ അത്‌ വാങ്ങാനായി ഒരു യുവാവ്‌ രഹസ്യമായി തന്റെ ഒരു വൃക്ക വിൽക്കുകപോലും ചെയ്‌തു. എത്ര ബുദ്ധിശൂന്യം!

4. കമ്പ്യൂട്ടറിന്റെ അമിതോപയോഗത്തെ ഒരു ക്രിസ്‌ത്യാനി നിയന്ത്രിച്ചത്‌ എങ്ങനെ?

4 സാങ്കേതികവിദ്യയുടെ ദുരുപയോഗമോ അമിതോപയോഗമോ മൂലം യഹോവയുമായുള്ള നിങ്ങളുടെ ബന്ധം ബലികഴിക്കേണ്ടിവരുന്നതാണ്‌ അതിലും ദാരുണം. 28 വയസ്സുള്ള യോൺ * പറയുന്നു: “ആത്മീയകാര്യങ്ങൾക്കു വേണ്ടി സമയം ‘വിലയ്‌ക്കുവാങ്ങണമെന്ന്‌’ എനിക്കറിയാം. പക്ഷേ കമ്പ്യൂട്ടറിന്റെ മുമ്പിലിരിക്കുമ്പോൾ ഞാൻ അതെല്ലാം മറക്കും.” രാവേറെച്ചെന്നാലും യോൺ മിക്കവാറും ഇന്റർനെറ്റിലായിരിക്കും. “ക്ഷീണിതനാകുന്തോറും വിട്ടുപോരുക എനിക്കു കൂടുതൽ ബുദ്ധിമുട്ടായിതോന്നും. ചാറ്റിങ്ങിൽ മുഴുകിയും വീഡിയോകൾ കണ്ടും അങ്ങനെയങ്ങ്‌ ഇരുന്നുപോകും. ചിലപ്പോഴൊക്കെ അത്ര നല്ല വീഡിയോകളൊന്നും ആയിരിക്കില്ല,” യോൺ പറയുന്നു. ഈ ദുശ്ശീലത്തിൽനിന്നു പുറത്തുകടക്കാൻ, ഒരു നിശ്ചിതസമയം കഴിഞ്ഞാൽ തനിയെ ഓഫാകുന്ന വിധത്തിൽ യോൺ കമ്പ്യൂട്ടർ ക്രമീകരിച്ചുവെച്ചു.—എഫെസ്യർ 5:15, 16 വായിക്കുക.

ഇലക്‌ട്രോണിക്‌ ഉപകരണങ്ങൾ ജ്ഞാനപൂർവം ഉപയോഗിക്കാൻ കുട്ടികളെ സഹായിക്കുക

5, 6. (എ) മക്കളുടെ കാര്യത്തിൽ മാതാപിതാക്കൾക്ക്‌ എന്ത്‌ ഉത്തരവാദിത്വങ്ങളുണ്ട്‌? (ബി) കുട്ടികൾക്ക്‌ നല്ല സഹവാസത്തിനുള്ള അവസരങ്ങളുണ്ടെന്ന്‌ മാതാപിതാക്കൾക്ക്‌ എങ്ങനെ ഉറപ്പുവരുത്താം?

5 മാതാപിതാക്കളേ, കുട്ടികളുടെ ഓരോ ചലനവും നിയന്ത്രിക്കേണ്ടതില്ലെങ്കിലും അവർ കമ്പ്യൂട്ടർ ഉപയോഗിക്കുന്നുണ്ടെങ്കിൽ എപ്പോഴും അവരുടെമേൽ ഒരു കണ്ണുണ്ടായിരിക്കണം. നിങ്ങളുടെ ജോലി തടസ്സപ്പെടാതിരിക്കാൻ കുട്ടികളെ കമ്പ്യൂട്ടറിനു മുമ്പിൽ തനിയെ വിട്ടിട്ടുപോന്നാൽ ചില അപകടങ്ങളുണ്ട്‌. ഇന്റർനെറ്റിലൂടെ അധാർമികകാര്യങ്ങൾ, ഭൂതവിദ്യ എന്നിവയുമായി ബന്ധപ്പെട്ട വെബ്‌സൈറ്റുകൾ സന്ദർശിക്കാനോ അക്രമാസക്ത വീഡിയോ ഗെയിമുകൾ കളിക്കാനോ മോശക്കാരായ ആളുകളുമായി സമ്പർക്കത്തിൽവരാനോ ഇടയായേക്കാം. യാതൊരു നിയന്ത്രണവും വെക്കുന്നില്ലെങ്കിൽ, ഇതെല്ലാം കുഴപ്പമില്ലാത്ത കാര്യങ്ങളാണെന്ന്‌ കുട്ടികൾ ചിന്തിച്ചേക്കാം. നിങ്ങളുടെ മക്കളെ—കുട്ടികളാണെങ്കിലും കൗമാരപ്രായത്തിലുള്ളവരാണെങ്കിലും—സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം മാതാപിതാക്കളായ നിങ്ങൾക്കാണ്‌. അവരെ യഹോവയിൽനിന്ന്‌ അകറ്റിക്കളയുന്ന എല്ലാറ്റിൽനിന്നും സംരക്ഷിക്കുക. മൃഗങ്ങൾപോലും അവയുടെ കുഞ്ഞുങ്ങൾ അപകടത്തിൽപ്പെടാതെ കാക്കാറുണ്ട്‌. കുഞ്ഞുങ്ങളെ ആക്രമിച്ചാൽ തള്ളക്കരടി എങ്ങനെ പ്രതികരിക്കുമെന്നു ചിന്തിച്ചുനോക്കൂ.—ഹോശേ. 13:8 താരതമ്യംചെയ്യുക.

6 ചെറുപ്പക്കാരും പ്രായമായവരും ഉൾപ്പെടെ, നല്ല മാതൃകകളായിരിക്കുന്ന ക്രിസ്‌ത്യാനികളുമായി നിങ്ങളുടെ കുട്ടികൾക്ക്‌ ആരോഗ്യകരമായ സഹവാസത്തിനുള്ള അവസരം ഒരുക്കണം. എന്നാൽ ഒരു കാര്യം ഓർക്കുക: നിങ്ങളോടൊപ്പം സമയം ചെലവഴിക്കാൻ കുട്ടികൾ ആഗ്രഹിക്കുന്നു. അതുകൊണ്ട്‌, ചിരിക്കാനും കളിക്കാനും ഒരുമിച്ചു ജോലിചെയ്യാനും സമയം കണ്ടെത്തുക. അങ്ങനെ ഒരുമിച്ച്‌ ‘ദൈവത്തോട്‌ അടുത്തുചെല്ലുക.’ *

ആരോഗ്യം

7. നാമെല്ലാം ആരോഗ്യം പരിരക്ഷിക്കാനാഗ്രഹിക്കുന്നത്‌ എന്തുകൊണ്ട്‌?

7 “എങ്ങനെയുണ്ട്‌, സുഖമാണോ?” ആളുകൾ തമ്മിൽ കാണുമ്പോൾ ചോദിക്കുന്ന ഈ കുശലാന്വേഷണം പക്ഷേ സങ്കടകരമായ ഒരു യാഥാർഥ്യം വെളിപ്പെടുത്തുന്നു. നമ്മുടെ ആദ്യമാതാപിതാക്കൾ യഹോവയിൽനിന്നു തങ്ങളെ അകറ്റാൻ സാത്താനെ അനുവദിച്ചതു മൂലം നാമെല്ലാം രോഗത്തിന്‌ അധീനരാകേണ്ടിവന്നു. നമ്മുടെ രോഗാവസ്ഥ സാത്താന്റെ ഉദ്ദേശ്യം നിറവേറാൻ ഇടയാക്കുന്നു. കാരണം, രോഗാവസ്ഥയിലായിരിക്കുമ്പോൾ യഹോവയെ സേവിക്കുന്നത്‌ നമുക്കു ബുദ്ധിമുട്ടായി തോന്നും; മാത്രമല്ല, മരിച്ചുകഴിഞ്ഞാൽ, നമുക്ക്‌ യഹോവയെ സേവിക്കാനേ കഴിയില്ല. (സങ്കീ. 115:17) അതുകൊണ്ട്‌, ആരോഗ്യമുള്ളവരായിരിക്കാൻ നമ്മളാൽ കഴിയുന്നതെല്ലാം നാം ചെയ്യണം. * അതുപോലെതന്നെ നമ്മുടെ സഹോദരീസഹോദരന്മാരുടെ ആരോഗ്യത്തിലും ക്ഷേമത്തിലും നാം തത്‌പരരായിരിക്കണം.

8, 9. (എ) ആരോഗ്യകാര്യങ്ങളിൽ അങ്ങേയറ്റം പോകാതിരിക്കാൻ എങ്ങനെ കഴിയും? (ബി) സന്തോഷം വളർത്തിയെടുക്കുന്നതിന്റെ പ്രയോജനങ്ങളേവ?

8 എന്നാൽ ആരോഗ്യകാര്യങ്ങളിൽ അങ്ങേയറ്റം പോകുന്നത്‌ ഒഴിവാക്കേണ്ടതുണ്ട്‌. ചിലർ ചില പ്രത്യേക ആഹാരക്രമങ്ങൾ, ചികിത്സകൾ, ഉത്‌പന്നങ്ങൾ എന്നിവ വളരെ ശുഷ്‌കാന്തിയോടെ ആളുകൾക്കു ശുപാർശ ചെയ്യാറുണ്ട്‌. സുവാർത്ത അവതരിപ്പിക്കുന്നതിനെക്കാൾ ശുഷ്‌കാന്തിയോടെയാണ്‌ അവർ ഇതു പ്രചരിപ്പിക്കുന്നത്‌. മറ്റുള്ളവരെ സഹായിക്കുകയാണ്‌ എന്ന്‌ അവർ ആത്മാർഥമായി വിശ്വസിക്കുന്നുമുണ്ടായിരിക്കാം. എന്തായിരുന്നാലും, ആരോഗ്യപരിരക്ഷയ്‌ക്കോ സൗന്ദര്യവർധനയ്‌ക്കോ ഉള്ള ഉത്‌പന്നങ്ങളും ചികിത്സാവിധികളും യോഗങ്ങൾക്കു മുമ്പോ ശേഷമോ പരസ്യപ്പെടുത്തുകയും വിൽക്കുകയും ചെയ്യുന്നത്‌ ഉചിതമല്ല; രാജ്യഹാളിലോ സമ്മേളനഹാളിലോ കൺവെൻഷൻ സ്ഥലത്തോ ഒന്നും. എന്തുകൊണ്ട്‌?

9 ആത്മീയകാര്യങ്ങൾ സംസാരിക്കാനും പരിശുദ്ധാത്മാവിന്റെ ഉത്‌പന്നമായ സന്തോഷം വർധിപ്പിക്കാനും ആയിട്ടാണ്‌ നാം യോഗങ്ങൾക്കു കൂടിവരുന്നത്‌. (ഗലാ. 5:22) ഇത്തരം സന്ദർഭങ്ങളിൽ, ആരോഗ്യരക്ഷയ്‌ക്കുള്ള ഉത്‌പന്നങ്ങളോ ഉപദേശങ്ങളോ, അത്‌ ആരെങ്കിലും ആവശ്യപ്പെട്ടിട്ടാണെങ്കിലും അല്ലെങ്കിലും, നൽകുന്നത്‌ നമ്മുടെ കൂടിവരവിന്റെ ഉദ്ദേശ്യത്തിൽനിന്നു വ്യതിചലിക്കാനും മറ്റുള്ളവരുടെ സന്തോഷം കവർന്നെടുക്കാനും ഇടയാക്കും. (റോമ. 14:17) ആരോഗ്യപ്രശ്‌നങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന്‌ തീരുമാനിക്കേണ്ടത്‌ ഓരോ വ്യക്തിയുമാണ്‌. മാത്രമല്ല, എല്ലാ രോഗങ്ങൾക്കുമുള്ള പ്രതിവിധി ആരുടെയും പക്കലില്ല. അതിസമർഥരായ ഡോക്‌ടർമാർപോലും വാർധക്യം പ്രാപിക്കുകയും രോഗികളാകുകയും മരിക്കുകയും ചെയ്യുന്നു. ആരോഗ്യത്തെക്കുറിച്ച്‌ അമിതമായി ആകുലപ്പെടുന്നതുകൊണ്ട്‌ ആയുസ്സുകൂട്ടാൻ നമുക്കു കഴിയുമോ? (ലൂക്കോ. 12:25) എന്നാൽ, “സന്തുഷ്ടഹൃദയം നല്ലോരു ഔഷധമാകുന്നു” എന്ന്‌ ബൈബിൾ പറയുന്നു.—സദൃ. 17:22.

10. (എ) യഹോവ മനോഹരമായി കാണുന്ന ഗുണങ്ങളേവ? (ബി) പൂർണ ആരോഗ്യം പ്രാപിക്കാനാകുന്നത്‌ എങ്ങനെ?

10 നമ്മുടെ ആകാരത്തെയും സൗന്ദര്യത്തെയും കുറിച്ച്‌ ചിന്തയുള്ളവരായിരിക്കുന്നത്‌ ഉചിതമാണ്‌. എന്നാൽ പ്രായമാകുന്നതിന്റെ എല്ലാ അടയാളങ്ങളും മായ്‌ച്ചുകളയാൻ വ്യഗ്രത കാണിക്കേണ്ടതില്ല. ആ അടയാളങ്ങൾക്ക്‌ പക്വതയും അന്തസ്സും ആന്തരികസൗന്ദര്യവും വിളിച്ചോതാനാകും. ഉദാഹരണത്തിന്‌ ബൈബിൾ ഇങ്ങനെ പറയുന്നു: “നരച്ച തല ശോഭയുള്ള കിരീടമാകുന്നു; നീതിയുടെ മാർഗ്ഗത്തിൽ അതിനെ പ്രാപിക്കാം.” (സദൃ. 16:31) യഹോവ നമ്മെ വീക്ഷിക്കുന്ന വിധമാണ്‌ ഈ വാക്കുകളിൽ പ്രതിഫലിക്കുന്നത്‌. നമ്മളും സ്വയം അങ്ങനെ വീക്ഷിക്കാൻ പഠിക്കണം. (1 പത്രോസ്‌ 3:3, 4 വായിക്കുക.) അങ്ങനെയാണെങ്കിൽ, ശാരീരികസൗന്ദര്യം വർധിപ്പിക്കാൻ മാത്രമായി അനാവശ്യവും അപകടസാധ്യതയുള്ളതും ആയ ശസ്‌ത്രക്രിയകൾക്കും ചികിത്സാരീതികൾക്കും വിധേയരാകുന്നത്‌ ബുദ്ധിയായിരിക്കുമോ? ‘യഹോവയിങ്കലെ സന്തോഷമാണ്‌’ യഥാർഥ സൗന്ദര്യത്തിന്റെ ഉറവിടം. അത്‌ ഉള്ളിൽനിന്നു സ്‌ഫുരിക്കുന്നതാണ്‌. പ്രായമോ ആരോഗ്യസ്ഥിതിയോ അതിനൊരു തടസ്സമല്ല. (നെഹെ. 8:10) പുതിയ ലോകത്തിൽ മാത്രമേ പൂർണമായ ആരോഗ്യം ആസ്വദിക്കാനും യൗവനചൈതന്യം വീണ്ടെടുക്കാനും സാധിക്കൂ. (ഇയ്യോ. 33:25; യെശ. 33:24) ആ കാലം വരുന്നതുവരെ, ജ്ഞാനത്തോടെയുള്ള തീരുമാനങ്ങളെടുക്കുകയും യഹോവയുടെ വാഗ്‌ദാനങ്ങളിൽ വിശ്വാസമർപ്പിക്കുകയും ചെയ്യുക. ഇപ്പോഴത്തെ ജീവിതം ആസ്വദിക്കാനും ആരോഗ്യകാര്യങ്ങളെക്കുറിച്ച്‌ പരിധിവിട്ട്‌ ആകുലപ്പെടാതിരിക്കാനും അതു സഹായിക്കും.—1 തിമൊ. 4:8.

പണം

11. പണം ഒരു കെണിയായിത്തീരുന്നത്‌ എങ്ങനെ?

11 പണമുണ്ടായിരിക്കുന്നത്‌ തെറ്റല്ല; സത്യസന്ധമായ വ്യാപാരങ്ങളിൽ ഏർപ്പെടുന്നതിലും കുഴപ്പമില്ല. (സഭാ. 7:12; ലൂക്കോ. 19:12, 13) എന്നാൽ ഉള്ളിൽ “പണസ്‌നേഹം” വളർന്നുതുടങ്ങിയാൽ അത്‌ യഹോവയിൽനിന്നു നമ്മെ അകറ്റിക്കളയും, തീർച്ച! (1 തിമൊ. 6:9, 10) ‘ഈ ലോകത്തിന്റെ ആകുലതകൾ’ അതായത്‌, ജീവിതാവശ്യങ്ങൾ നിറവേറ്റുന്നതിനെക്കുറിച്ചുള്ള വേവലാതി നമ്മുടെ ആത്മീയതയെ ഞെരുക്കിക്കളഞ്ഞേക്കാം. “ധനത്തിന്റെ വഞ്ചകശക്തി”ക്കും, അതായത്‌ ശാശ്വതസന്തോഷവും സുരക്ഷിതത്വവും നൽകാൻ ധനത്തിനു കഴിയുമെന്നുള്ള മിഥ്യാധാരണയ്‌ക്കും അതുതന്നെ ചെയ്യാനാകും. (മത്താ. 13:22) ഒരേസമയം ദൈവത്തെയും ധനത്തെയും സേവിക്കാൻ “ആർക്കും” കഴിയില്ലെന്ന്‌ യേശു സുവ്യക്തമായി പ്രസ്‌താവിച്ചു.—മത്താ. 6:24.

12. ഏതു വിധങ്ങളിലുള്ള കെണികൾ ഇന്നു സാധാരണമാണ്‌, അവയെ എങ്ങനെ ഒഴിവാക്കാം?

12 പണത്തെക്കുറിച്ചുള്ള തെറ്റായ കാഴ്‌ചപ്പാട്‌ തെറ്റായ നടപടികൾ സ്വീകരിക്കുന്നതിലേക്കു നയിക്കും. (സദൃ. 28:20) ചിലർ ലോട്ടറി ടിക്കറ്റുകൾ വാങ്ങുകയും അധികം അധ്വാനിക്കാതെ പെട്ടെന്നു പണക്കാരാകാമെന്ന്‌ മോഹനവാഗ്‌ദാനങ്ങൾ നൽകുന്ന സംരംഭങ്ങളിൽ ചെന്നുചാടുകയും ചെയ്‌തിട്ടുണ്ട്‌. സഭയിലെ ചില സഹോദരങ്ങളെക്കൂടെ അവർ പറഞ്ഞു വശത്താക്കിയിരിക്കുന്നു. തങ്ങളുടെ നിക്ഷേപങ്ങൾക്ക്‌ ഭീമമായ ലാഭവിഹിതം കിട്ടുമെന്ന വാഗ്‌ദാനങ്ങൾ വിശ്വസിച്ചാണ്‌ വേറെ ചിലർ കബളിപ്പിക്കപ്പെട്ടത്‌. സൂക്ഷിക്കുക! അത്യാർത്തി നിങ്ങളെ അബദ്ധത്തിൽ ചാടിക്കും. സുബോധത്തോടെ ചിന്തിക്കുക. അവിശ്വസനീയമാംവിധം ‘നല്ല’ വാഗ്‌ദാനമാണ്‌ നിങ്ങൾക്കു ലഭിക്കുന്നതെങ്കിൽ, അത്‌ തട്ടിപ്പായിരിക്കാനുള്ള സാധ്യതയേറെയാണ്‌.

13. നാം പണത്തെ എങ്ങനെ വീക്ഷിക്കണമെന്നാണ്‌ യഹോവ ആഗ്രഹിക്കുന്നത്‌?

13 “ഒന്നാമത്‌ രാജ്യവും അവന്റെ നീതിയും അന്വേഷിക്കു”മ്പോൾ അവശ്യകാര്യങ്ങൾ നിറവേറ്റാനായി നാം സമനിലയോടെ ചെയ്യുന്ന ശ്രമങ്ങളെ യഹോവ അനുഗ്രഹിക്കും. (മത്താ. 6:33; എഫെ. 4:28) എങ്ങനെ പണം കണ്ടെത്തുമെന്ന്‌ ആവലാതിപ്പെട്ടുകൊണ്ട്‌ നാം രാജ്യഹാളിലിരിക്കുന്നതോ ജോലിഭാരത്താൽ ക്ഷീണിതരായി നാം യോഗങ്ങൾക്കിടയിൽ ഉറക്കംതൂങ്ങുന്നതോ കാണാൻ യഹോവ ആഗ്രഹിക്കുന്നില്ല. ഇപ്പോൾ രാപകലില്ലാതെ കഷ്ടപ്പെട്ട്‌ കുറച്ചു പണമുണ്ടാക്കിയാലേ ഭാവി ഭദ്രമാകൂ, ശിഷ്ടകാലം അല്ലലില്ലാതെ കഴിയാനാകൂ എന്ന ധാരണയാണ്‌ ലോകത്തിൽ പലർക്കുമുള്ളത്‌. പലപ്പോഴും അവർ തങ്ങളുടെ മക്കളെയും അതേ പാതയിലേക്കാണ്‌ തള്ളിവിടുന്നത്‌. അത്തരം ചിന്താഗതി മൗഢ്യമാണെന്ന്‌ യേശു വ്യക്തമാക്കി. (ലൂക്കോസ്‌ 12:15-21 വായിക്കുക.) യഹോവയുമായുള്ള നല്ല ബന്ധം നിലനിറുത്തിക്കൊണ്ടുതന്നെ തന്റെ അത്യാഗ്രഹം തൃപ്‌തിപ്പെടുത്താം എന്നു വിചാരിച്ച ഒരാളാണ്‌ ഗേഹസി.—2 രാജാ. 5:20-27.

14, 15. സുരക്ഷിതത്വത്തിനായി ലോകത്തിന്റെ സമ്പദ്‌വ്യവസ്ഥയിലേക്ക്‌ നോക്കരുതാത്തത്‌ എന്തുകൊണ്ട്‌? ഉദാഹരിക്കുക.

14 വളരെ ഭാരമുള്ള മത്സ്യത്തെ നഖത്തിൽ കൊരുത്ത്‌ പൊങ്ങാൻ ശ്രമിച്ച ചില കഴുകന്മാർ ഇരയുടെ ഭാരത്താൽ മുങ്ങിപ്പോയിട്ടുണ്ട്‌. ഇരയെ വിട്ടുകളയാൻ അവ കൂട്ടാക്കിയില്ല. ഒരു ക്രിസ്‌ത്യാനിക്ക്‌ ഇതുപോലെ സംഭവിക്കാൻ സാധ്യതയുണ്ടോ? അലക്‌സിന്റെ അനുഭവം നോക്കാം. ഒരു മൂപ്പനായ അദ്ദേഹം പറയുന്നു: “ഒന്നും വെറുതെ ചെലവാക്കിക്കളയാത്ത സ്വഭാവക്കാരനാണ്‌ ഞാൻ. ഷാംപൂ എടുത്തത്‌ ഒരൽപ്പം കൂടിപ്പോയാൽ ഞാൻ അത്‌ കുപ്പിയിൽ തിരിച്ച്‌ ഒഴിക്കും.” പക്ഷേ, അലക്‌സ്‌ ഓഹരികൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന ബിസിനെസിൽ ചെന്നുപെട്ടു; ജോലി രാജിവെച്ച്‌ താമസിയാതെ പയനിയറിങ്ങ്‌ തുടങ്ങാൻ ഇതു സഹായിക്കും എന്ന്‌ അദ്ദേഹം ചിന്തിച്ചു. ഓഹരിവിപണിയുടെ ഏറ്റിറക്കങ്ങളെയും ഓഹരിയുടെ ക്രയവിക്രയത്തെയും കുറിച്ചുള്ള വിവരങ്ങൾ സമ്പാദിക്കുന്നതിൽ അദ്ദേഹം മുഴുകി. സ്വന്തം സമ്പാദ്യങ്ങളും ഇടനിലക്കാർവഴി കടം വാങ്ങിയ പണവും ഉപയോഗിച്ച്‌ അദ്ദേഹം ഓഹരികൾ വാങ്ങിക്കൂട്ടി. ചില ഓഹരികളുടെ വില കുത്തനെ ഉയരുമെന്ന വിദഗ്‌ധരുടെ അഭിപ്രായം കേട്ടിട്ടാണ്‌ അദ്ദേഹം ഇതു ചെയ്‌തത്‌. പക്ഷേ, പ്രവചനം പാളി, ഓഹരിവില കുത്തനെ ഇടിഞ്ഞു. “എങ്ങനെയും പണം തിരിച്ചുപിടിക്കണമെന്നായി എനിക്ക്‌,” അലക്‌സ്‌ പറയുന്നു. “അൽപ്പം കാത്തിരുന്നാൽ വിപണി മെച്ചപ്പെടുമെന്നു ഞാൻ വിചാരിച്ചു.”

15 പിന്നെ കുറെ മാസത്തേക്ക്‌ ഇതുതന്നെയായി അലക്‌സിന്റെ ചിന്ത. ആത്മീയകാര്യങ്ങളിൽ മനസ്സുകേന്ദ്രീകരിക്കാൻ കഴിയാതെയായി, ഉറക്കം നഷ്ടപ്പെട്ടു. പക്ഷേ അദ്ദേഹം വാങ്ങിയ ഓഹരികളുടെ വില മെച്ചപ്പെട്ടില്ല. അലക്‌സിന്‌ സമ്പാദ്യം നഷ്ടപ്പെട്ടു, വീടും വിൽക്കേണ്ടിവന്നു. “എന്റെ കുടുംബത്തിന്‌ വലിയ ഹൃദയവേദനയാണ്‌ ഞാൻ വരുത്തിവെച്ചത്‌,” അദ്ദേഹം പറയുന്നു. എന്നാൽ അദ്ദേഹം വലിയൊരു പാഠം പഠിച്ചു. “സാത്താന്റെ വ്യവസ്ഥിതിയിൽ ആശ്രയംവെക്കുന്നവർക്കെല്ലാം കടുത്ത നിരാശയായിരിക്കും ഫലം എന്നു ഞാൻ മനസ്സിലാക്കി.” (സദൃ. 11:28) സമ്പാദ്യങ്ങളിലും നിക്ഷേപങ്ങളിലും പണമുണ്ടാക്കാനുള്ള നമ്മുടെ സ്വന്തം കഴിവിലും ആശ്രയിക്കുന്നത്‌ ‘ഈ ലോകത്തിന്റെ ദൈവമായ’ സാത്താനിൽ ആശ്രയംവെക്കുന്നതിനു തുല്യമാണ്‌. (2 കൊരി. 4:4; 1 തിമൊ. 6:17) അതിനു ശേഷം അലക്‌സ്‌ ‘സുവിശേഷത്തെ പ്രതി’ ജീവിതം ലളിതമാക്കി. അങ്ങനെ ചെയ്‌തത്‌ അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും സന്തോഷം വർധിപ്പിച്ചെന്നും അവരെ യഹോവയോട്‌ കൂടുതൽ അടുപ്പിച്ചെന്നും അദ്ദേഹം പറയും.—മർക്കോസ്‌ 10:29, 30 വായിക്കുക.

അഭിമാനം

16. അഭിമാനം നല്ലതായിരിക്കുന്നത്‌ എപ്പോൾ? നമ്മെക്കുറിച്ച്‌ വേണ്ടതിലധികം ഭാവിച്ചാൽ എന്തു സംഭവിക്കാം?

16 ശരിയായ കാര്യങ്ങളെപ്രതി അഭിമാനംകൊള്ളുന്നതിൽ തെറ്റില്ല. ഉദാഹരണത്തിന്‌, യഹോവയുടെ ഒരു സാക്ഷിയായിരിക്കുന്നതിൽ നാം എല്ലായ്‌പോഴും അഭിമാനിക്കണം. (യിരെ. 9:24) ഉചിതമായ അളവിലുള്ള ആത്മാഭിമാനം നല്ല തീരുമാനങ്ങളെടുക്കാനും നമ്മുടെ ധാർമികനിലവാരങ്ങളിൽ വിട്ടുവീഴ്‌ച ചെയ്യാതിരിക്കാനും സഹായിക്കും. എന്നാൽ നമ്മുടെ സ്ഥാനത്തിനോ വീക്ഷണങ്ങൾക്കോ അളവിൽക്കവിഞ്ഞ ശ്രേഷ്‌ഠത കൽപ്പിക്കുന്നത്‌ യഹോവയിൽനിന്നു നമ്മളെ അകറ്റിക്കളഞ്ഞേക്കാം —സങ്കീ. 138:6; റോമ. 12:3.

പദവികൾ ലഭിക്കാത്തതിൽ ആശങ്കപ്പെടാതെ ശുശ്രൂഷയിൽ സന്തോഷം കണ്ടെത്തുക

17, 18. (എ) അഹങ്കാരത്തിന്റെയും താഴ്‌മയുടെയും ഏതു ദൃഷ്ടാന്തങ്ങൾ ബൈബിളിലുണ്ട്‌? (ബി) യഹോവയിൽനിന്ന്‌ തന്നെ അകറ്റിക്കളയാൻ ഒരു സഹോദരൻ ദുരഭിമാനത്തെ അനുവദിക്കാതിരുന്നത്‌ എങ്ങനെ?

17 അഹങ്കാരികളുടെയും താഴ്‌മയുള്ളവരുടെയും ദൃഷ്ടാന്തങ്ങൾ ബൈബിളിലുണ്ട്‌. ദാവീദുരാജാവ്‌ താഴ്‌മയോടെ മാർഗനിർദേശത്തിനായി യഹോവയിലേക്കു നോക്കി, യഹോവ അവനെ അനുഗ്രഹിച്ചു. (സങ്കീ. 131:1-3) ഗർവികളായ രാജാക്കന്മാരായിരുന്ന നെബൂഖദ്‌നേസരിനെയും ബേൽശസ്സരിനെയും യഹോവ താഴ്‌ത്തി. (ദാനീ. 4:30-37; 5:22-30) നമ്മുടെ താഴ്‌മ പരിശോധിക്കപ്പെടുന്ന സന്ദർഭങ്ങൾ ഇന്നും ഉയർന്നുവന്നേക്കാം. 32 വയസ്സുള്ള റയൻ പുതിയൊരു സഭയിലേക്ക്‌ മാറി, അപ്പോൾ അദ്ദേഹം ഒരു ശുശ്രൂഷാദാസനായിരുന്നു. റയൻ പറയുന്നു: “പെട്ടെന്നുതന്നെ മൂപ്പനാകുമെന്നാണ്‌ ഞാൻ പ്രതീക്ഷിച്ചത്‌. പക്ഷേ ഒരുവർഷം കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല.” മൂപ്പന്മാർ തന്നോട്‌ വേണ്ടത്ര ബഹുമാനം കാണിച്ചില്ല എന്നു ചിന്തിച്ച്‌ റയൻ നീരസപ്പെടുകയോ കുപിതനാകുകയോ ചെയ്‌തോ? യോഗങ്ങൾക്കു പോകുന്നതു നിറുത്തിക്കൊണ്ട്‌ യഹോവയിൽനിന്നും അവന്റെ ജനത്തിൽനിന്നും അകന്നുനിൽക്കാൻ അദ്ദേഹം ദുരഭിമാനത്തെ അനുവദിച്ചോ? നിങ്ങളായിരുന്നെങ്കിൽ എന്തു ചെയ്യുമായിരുന്നു?

18 “പ്രതീക്ഷകൾ സഫലമാകാൻ വൈകുമ്പോൾ എന്താണു ചെയ്യേണ്ടത്‌ എന്നതിനെക്കുറിച്ച്‌ നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ കിട്ടാവുന്ന വിവരങ്ങളത്രയും ഞാൻ വായിച്ചു,” റയൻ ഓർക്കുന്നു. (സദൃ. 13:12) “ക്ഷമയും താഴ്‌മയും പഠിക്കേണ്ടതുണ്ടെന്ന്‌ ഞാൻ മനസ്സിലാക്കി. എന്നെ പരിശീലിപ്പിക്കാൻ ഞാൻ യഹോവയെ അനുവദിക്കേണ്ടതുണ്ടായിരുന്നു.” തന്നെക്കുറിച്ചുതന്നെ ചിന്തിക്കുന്നതിനുപകരം, സഭയിലുള്ളവരെയും ശുശ്രൂഷയിൽ കണ്ടുമുട്ടുന്നവരെയും സേവിക്കുന്നതിൽ റയൻ ശ്രദ്ധകേന്ദ്രീകരിച്ചു. താമസിയാതെ അദ്ദേഹത്തിന്‌ നിരവധി നല്ല അധ്യയനങ്ങൾ ലഭിച്ചു. റയൻ പറയുന്നു: “ഒന്നരവർഷത്തിനുശേഷം എന്നെ മൂപ്പനാക്കിക്കൊണ്ടുള്ള നിയമനം വന്നു. എന്നെ സംബന്ധിച്ചിടത്തോളം അതു തികച്ചും അപ്രതീക്ഷിതമായിരുന്നു! കാരണം അതേക്കുറിച്ചുള്ള ചിന്തയെല്ലാം ഞാൻ പണ്ടേ വിട്ടുകളഞ്ഞിരുന്നു, ശുശ്രൂഷ ഞാൻ അത്രയ്‌ക്ക്‌ ആസ്വദിക്കുകയായിരുന്നു!”—സങ്കീർത്തനം 37:3, 4 വായിക്കുക.

യഹോവയോടു പറ്റിനിൽക്കുക!

19, 20. (എ) അനുദിനകാര്യാദികളൊന്നും യഹോവയിൽനിന്ന്‌ നമ്മെ അകറ്റിക്കളയുന്നില്ലെന്ന്‌ എങ്ങനെ ഉറപ്പാക്കാം? (ബി) യഹോവയോടു പറ്റിനിന്ന ആരുടെയെല്ലാം ദൃഷ്ടാന്തങ്ങൾ നമുക്കുണ്ട്‌?

19 ഈ ലേഖനത്തിലും കഴിഞ്ഞ ലേഖനത്തിലും നാം പരിചിന്തിച്ച കാര്യങ്ങൾക്ക്‌ നമ്മുടെ ജീവിതത്തിൽ ഉചിതമായ സ്ഥാനമുണ്ട്‌. യഹോവയുടെ ദാസന്മാരായിരിക്കുന്നതിൽ നാം അഭിമാനംകൊള്ളുന്നു. സന്തുഷ്ടകുടുംബവും നല്ല ആരോഗ്യവും യഹോവയിൽനിന്നുള്ള മഹത്തായ അനുഗ്രഹങ്ങൾതന്നെയാണ്‌. ജോലിയും പണവും ജീവിതാവശ്യങ്ങൾ നിറവേറ്റാൻ ഉതകുമെന്ന്‌ നമുക്കറിയാം. വിനോദം നമുക്ക്‌ ഉന്മേഷം പകരുമെന്നതും സാങ്കേതികവിദ്യ പല വിധങ്ങളിൽ നമുക്ക്‌ ഉപകരിക്കുമെന്നതും വാസ്‌തവമാണ്‌. എന്നാൽ ഈ പറഞ്ഞ കാര്യങ്ങളൊക്കെ പരിധിവിട്ടോ സമയബോധമില്ലാതെയോ നമ്മുടെ ആരാധനയെ ബാധിക്കുന്ന വിധത്തിലോ ആയിത്തീരുമ്പോൾ അവയ്‌ക്ക്‌ നമ്മെ യഹോവയിൽനിന്ന്‌ അകറ്റിക്കളയാനാകും.

യാതൊന്നും നിങ്ങളെ യഹോവയിൽനിന്ന്‌ അകറ്റിക്കളയാതിരിക്കട്ടെ!

20 സാത്താൻ അതാണ്‌ ആഗ്രഹിക്കുന്നത്‌. എന്നാൽ അങ്ങനെയൊരു ദുരന്തം നിങ്ങൾക്കും കുടുംബത്തിനും വന്നുഭവിക്കാതെ തടയാൻ മാർഗമുണ്ട്‌. (സദൃ. 22:3) യഹോവയോട്‌ അടുത്തുചെല്ലുക, അവനോടു പറ്റിനിൽക്കുക. ഇക്കാര്യത്തിൽ നമുക്ക്‌ മാതൃകയാക്കാൻ നിരവധി ബൈബിൾ ദൃഷ്ടാന്തങ്ങളുണ്ട്‌. ഹാനോക്കും നോഹയും “ദൈവത്തോടുകൂടെ നടന്നു.” (ഉല്‌പ. 5:22; 6:9) മോശ “അദൃശ്യനായവനെ കണ്ടാലെന്നപോലെ ഉറച്ചുനിന്നു.” (എബ്രാ. 11:27) യേശു എല്ലായ്‌പോഴും പിതാവിനു പ്രസാദകരമായതു ചെയ്‌തതിനാൽ പിതാവിന്റെ പിന്തുണ എപ്പോഴും അവനുണ്ടായിരുന്നു. (യോഹ. 8:29) ഇങ്ങനെയുള്ള മാതൃകകൾ പകർത്തുക. “എപ്പോഴും സന്തോഷിക്കുവിൻ. ഇടവിടാതെ പ്രാർഥിക്കുവിൻ. എല്ലാറ്റിനും കൃതജ്ഞതാസ്‌തോത്രം അർപ്പിക്കുവിൻ.” (1 തെസ്സ. 5:16-18) അതെ, യാതൊന്നും നിങ്ങളെ യഹോവയിൽനിന്ന്‌ അകറ്റിക്കളയാതിരിക്കട്ടെ!

^ പേരുകൾ മാറ്റിയിരിക്കുന്നു.

^ “വളർച്ചയുടെ പടവുകളിൽ മക്കളെ കൈപിടിച്ചു നടത്താം” എന്ന 2011 ഒക്‌ടോബർ-ഡിസംബർ ലക്കം ഉണരുക! കാണുക.

^ 2011 ജൂലൈ-സെപ്‌റ്റംബർ ഉണരുക!-യിലെ “നല്ല ആരോഗ്യത്തിന്‌ അഞ്ചുവഴികൾ” എന്ന ലേഖനപരമ്പര കാണുക.