കുടുംബാരാധന—ഏറെ ആസ്വാദ്യമാക്കാൻ. . .
“ഞങ്ങളുടെ കുടുംബാരാധനവേളകൾ പലപ്പോഴും രാത്രി ഏറെ വൈകുംവരെ നീണ്ടുപോകാറുണ്ട്. മിക്കവാറും ഞാനായിട്ടു മുൻകൈയെടുത്തു നിറുത്തുകയാണു ചെയ്യാറ്,” ബ്രസീലിൽനിന്നുള്ള ഒരു പിതാവ് പറയുന്നു. ജപ്പാനിലെ ഒരു കുടുംബനാഥൻ പറയുന്നത് തന്റെ പത്തു വയസ്സുകാരൻ മകന് കുടുംബാരാധന ഏറെ ഇഷ്ടമാണ്, സമയം പോകുന്നത് അവൻ അറിയാറേയില്ല എന്നാണ്. എന്താണു കാരണം? “അത് അവനെ ഏറെ ആവേശഭരിതനും സന്തുഷ്ടനും ആക്കുന്നു,” അദ്ദേഹം പ്രസ്താവിക്കുന്നു.
എന്നാൽ, എല്ലാ കുട്ടികളും അത്ര ആവേശഭരിതരല്ല എന്നതാണു സത്യം. ചിലർ കുടുംബാരാധന ആസ്വദിക്കാറേയില്ല. എന്തുകൊണ്ട്? അതിന്റെ കാരണത്തെക്കുറിച്ചു സൂചന നൽകുന്നതാണ് ടോഗോയിൽനിന്നുള്ള ഒരു പിതാവിന്റെ അഭിപ്രായം. “യഹോവയുടെ ആരാധന ഒരിക്കലും വിരസമാകരുത്” എന്നാണ് അദ്ദേഹം പറഞ്ഞത്. നിങ്ങളുടെ കുടുംബാരാധന വിരസമാകുന്നുണ്ടെങ്കിൽ, അതു നടത്തുന്ന വിധത്തിന് എന്തോ കുഴപ്പമുണ്ട് എന്നതിന്റെ സൂചനയായിരിക്കുമോ അത്? ശബത്തിനെക്കുറിച്ച് യെശയ്യാവ് പറഞ്ഞതുപോലെ കുടുംബാരാധനവേളകളും ‘സന്തോഷകരം’ ആക്കിത്തീർക്കാനാകുമെന്ന് അനേകം കുടുംബങ്ങളും തിരിച്ചറിഞ്ഞിരിക്കുന്നു.—യെശ. 58:13, 14.
കുടുംബാരാധന എല്ലാവർക്കും ആസ്വാദ്യമായിരിക്കണമെങ്കിൽ പിരിമുറുക്കമില്ലാത്ത ഒരു അന്തരീക്ഷം വേണമെന്ന് ക്രിസ്തീയ പിതാക്കന്മാർ കണ്ടെത്തിയിരിക്കുന്നു. മൂന്നു പെൺമക്കളും ഒരു മകനും ഉള്ള റാൽഫ് പറയുന്നത്, തങ്ങളുടെ കുടുംബാരാധന വെറുമൊരു പഠനത്തെക്കാൾ, അനുദിന സംഭാഷണംപോലെയാണെന്നാണ്; അതിൽ എല്ലാവരും സജീവമായി ഉൾപ്പെടുന്നു. എന്നാൽ, ഇത്തരത്തിൽ എല്ലാവരുടെയും താത്പര്യം നിലനിറുത്തിക്കൊണ്ട് ചർച്ചയിൽ അവരെ ഉൾപ്പെടുത്തിനിറുത്തുക അത്ര എളുപ്പമല്ല എന്നതു ശരിതന്നെ. ഒരു മാതാവ് ഇങ്ങനെ സമ്മതിച്ചു പറയുന്നു: “കുടുംബാരാധനവേളകൾ ഞാൻ ആഗ്രഹിക്കുന്നത്ര സന്തോഷകരമാക്കാൻ എനിക്കു പലപ്പോഴും കഴിയാറില്ല.” ആകട്ടെ, ഇത്തരമൊരു സാഹചര്യത്തിൽ നിങ്ങൾക്ക് എന്തു ചെയ്യാനാകും?
വഴക്കവും വൈവിധ്യവും
“നാം വഴക്കമുള്ളവരായിരിക്കണം” എന്ന് ജർമനിയിൽനിന്നുള്ള, രണ്ടു കുട്ടികളുടെ പിതാവു പറയുന്നു. “വൈവിധ്യം! വൈവിധ്യം! വൈവിധ്യം! ഞങ്ങളുടെ കുടുംബത്തിന് അതു കൂടിയേ തീരൂ,” രണ്ടു കുട്ടികളുടെ മാതാവായ നത്താലിയ. അനേക കുടുംബങ്ങളും കുടുംബാരാധനവേളയെ വ്യത്യസ്ത ഭാഗങ്ങളായി തിരിക്കുന്നു. “അത് ആ ചർച്ചയെ അത്യന്തം ആവേശഭരിതമാക്കുന്നു, എല്ലാവരും ഉത്സാഹത്തോടെ അതിൽ ഉൾപ്പെടുന്നു,” രണ്ടു കൗമാരക്കാരുടെ പിതാവായ ബ്രസീലിൽനിന്നുള്ള ക്ലേറ്റൺ പറയുന്നു. പഠനവേള വ്യത്യസ്ത ഭാഗങ്ങളായി തിരിക്കുന്നതിലൂടെ ഓരോ കുട്ടിയുടെയും ആവശ്യത്തിനു പ്രത്യേക ശ്രദ്ധ നൽകാനാകുന്നു, വിശേഷിച്ച് അവർ തമ്മിൽ ഏറെ പ്രായവ്യത്യാസമുളളപ്പോൾ. ഓരോ കുടുംബാംഗത്തിന്റെയും ആവശ്യം കണക്കിലെടുത്തുകൊണ്ട്, പഠിക്കേണ്ട വിഷയങ്ങൾ തിരഞ്ഞെടുക്കുന്ന കാര്യത്തിലും അതു നടത്തുന്ന വിധത്തിലും മാതാപിതാക്കൾക്കു വഴക്കമുള്ളവരായിരിക്കാം.
വ്യത്യസ്തത കൊണ്ടുവരാൻ ചില കുടുംബങ്ങൾ എന്താണു ചെയ്യുന്നത്? യഹോവയ്ക്കു സ്തുതിഗീതങ്ങൾ പാടിക്കൊണ്ടാണു ചിലർ തങ്ങളുടെ കുടുംബാരാധന ആരംഭിക്കുന്നത്. “അത് ഒരു നല്ല അന്തരീക്ഷം സൃഷ്ടിക്കുന്നു. മാത്രമല്ല, പഠിക്കാൻ പോകുന്ന കാര്യങ്ങൾക്കുവേണ്ടി മാനസികമായി ഒരുങ്ങാനും അതുമൂലം സാധ്യമാകുന്നു,” മെക്സിക്കോയിൽനിന്നുള്ള ച്വാൻ പറയുന്നു. ആ സായാഹ്നത്തിൽ പഠിക്കാൻ പോകുന്ന വിഷയവുമായി ബന്ധപ്പെട്ട പാട്ടുകളാണ് അവർ തിരഞ്ഞെടുക്കാറ്.
അനേകം കുടുംബങ്ങളും ബൈബിളിലെ ഏതെങ്കിലും ഒരു ഭാഗം ഒരുമിച്ചു വായിക്കാറുണ്ട്. വ്യത്യസ്തതയ്ക്കുവേണ്ടി, വായിക്കുന്ന തിരുവെഴുത്തുകളിലെ ഓരോ കഥാപാത്രത്തിന്റെയും ഭാഗങ്ങൾ കുടുംബാംഗങ്ങൾ മാറിമാറി വായിക്കും. “ഈ രീതിയിലുള്ള വായന ആദ്യമൊക്കെ എനിക്ക് ഒരൽപ്പം ബുദ്ധിമുട്ടായിരുന്നു” എന്ന് ജപ്പാനിൽനിന്നുള്ള ഒരു പിതാവു സമ്മതിക്കുന്നു. എന്നാൽ മാതാപിതാക്കൾ സന്തോഷത്തോടെ തങ്ങളോടൊപ്പം പങ്കുചേർന്നതു മക്കൾക്ക് ആനന്ദമേകി. ചില കുടുംബങ്ങൾ ബൈബിൾ കഥകൾ അഭിനയിക്കുകപോലും ചെയ്യാറുണ്ട്. ‘ബൈബിൾ ഭാഗങ്ങളിൽ തങ്ങൾ ശ്രദ്ധിക്കാതെപോകുന്ന ചില കാര്യങ്ങൾപോലും കുട്ടികൾ കണ്ടെത്തുന്നു’ എന്ന് രണ്ട് ആൺകുട്ടികളുടെ പിതാവായ സൗത്ത് ആഫ്രിക്കയിൽനിന്നുള്ള റോജർ അഭിപ്രായപ്പെടുന്നു.
കുടുംബാരാധനയിൽ വൈവിധ്യം കൊണ്ടുവരുന്നതിനായി നോഹയുടെ പെട്ടകത്തിന്റെയോ ശലോമോന്റെ ആലയത്തിന്റെയോ മാതൃക നിർമിക്കുന്നതുപോലുള്ള എന്തെങ്കിലും കുടുംബങ്ങൾക്കു ചെയ്യാവുന്നതാണ്. അതിനു ഗവേഷണം വേണ്ടിവരും. അതു പലപ്പോഴും ആവേശകരമായിരിക്കും. ഉദാഹരണത്തിന് ഏഷ്യയിൽനിന്നുള്ള ഒരു അഞ്ചു വയസ്സുകാരിയും അവളുടെ മാതാപിതാക്കളും വല്യമ്മയും ചേർന്ന് പൗലോസ് അപ്പൊസ്തലന്റെ മിഷനറി യാത്രകളെ അടിസ്ഥാനമാക്കിയുള്ള ഒരു ഗെയിം ഉണ്ടാക്കി. മറ്റു ചില കുടുംബങ്ങളാകട്ടെ പുറപ്പാടു പുസ്തകത്തിലെ വിവരണങ്ങളെ അധികരിച്ചു ഗെയിമുകൾ ഉണ്ടാക്കിയിരിക്കുന്നു. “വ്യത്യസ്തത ഞങ്ങളുടെ കുടുംബാരാധനയ്ക്കും കുടുംബത്തിനുതന്നെയും നവജീവൻ പകർന്നിരിക്കുന്നു” എന്ന് ടോഗോയിൽനിന്നുള്ള 19 വയസ്സുകാരൻ ഡൊണാൾഡ്. കുടുംബാരാധന ഏറെ ആസ്വാദ്യമാക്കാൻ ഇങ്ങനെ എന്തെങ്കിലും നിങ്ങൾക്കു ചെയ്യാനാകുമോ?
തയ്യാറാകൽ അനിവാര്യം
വഴക്കവും വൈവിധ്യവും കുടുംബാരാധനയെ രസകരമാക്കുമെങ്കിലും അതു പ്രബോധനാത്മകമാക്കാൻ എല്ലാവരും നന്നായി തയ്യാറാകേണ്ടതുണ്ട്. ചിലപ്പോൾ കൊച്ചുകുട്ടികൾ പെട്ടെന്നു ക്ഷീണിതരാകും. അതുകൊണ്ട്, പഠിക്കാൻ തിരഞ്ഞെടുത്തിരിക്കുന്ന വിഷയത്തെക്കുറിച്ചു പിതാക്കന്മാർ മുന്നമേ ചിന്തിക്കണം. അതു നന്നായി തയ്യാറാകാൻ സമയം എടുക്കുകയും വേണം. “ഞാൻ നന്നായി തയ്യാറാകുമ്പോൾ പഠനത്തിൽനിന്ന് എല്ലാവർക്കും പ്രയോജനം ലഭിക്കുന്നു,” ഒരു പിതാവ് അഭിപ്രായപ്പെടുന്നു. ജർമനിയിലുള്ള ഒരു പിതാവ് വരും വാരങ്ങളിൽ പരിചിന്തിക്കാൻ പോകുന്നതെന്താണെന്ന് മുന്നമേ കുടുംബത്തെ അറിയിക്കും. ബെനിനിൽനിന്നുള്ള, 13-നും 9-നും ഇടയ്ക്കു പ്രായമുള്ള ആറു മക്കളുടെ പിതാവ് കുടുംബാരാധനയുടെ ഭാഗമായി ഒരു ബൈബിളധിഷ്ഠിത വീഡിയോ കാണാൻ പട്ടികപ്പെടുത്തുമ്പോൾ പരിചിന്തിക്കാൻ പോകുന്ന ചോദ്യങ്ങൾ നേരത്തേതന്നെ അവർക്കു നൽകുന്നു. തയ്യാറാകൽ കുടുംബാരാധനയുടെ ഗുണനിലവാരത്തെ സ്വാധീനിക്കുകതന്നെ ചെയ്യും.
എന്താണു പഠിക്കാൻ പോകുന്നതെന്നു നേരത്തേ അറിയാമെങ്കിൽ കുടുംബാംഗങ്ങൾക്ക് അതിനു മുമ്പുള്ള ദിവസങ്ങളിൽ അതേക്കുറിച്ച് ഇടയ്ക്കിടെ സംസാരിക്കാനാകും. അത് അവരെ ഉത്സാഹം കൊള്ളിക്കും. ഇനി, ഓരോരുത്തർക്കും നിയമനമുണ്ടെങ്കിലോ, ‘ഇത് എന്റെ സ്വന്തം കുടുംബാരാധന ആണ്’ എന്നൊരു ഒരു തോന്നൽ അവരിൽ ഉളവാകും.
മുടക്കം കൂടാതെ നടത്തുക
മുടക്കം കൂടാതെ കുടുംബാരാധന നടത്താനാകുന്നില്ല എന്നത് പല കുടുംബങ്ങളും നേരിടുന്ന ഒരു പ്രശ്നമാണ്.
നിത്യവൃത്തിക്കുള്ള വക കണ്ടെത്താൻതന്നെ മിക്ക കുടുംബനാഥന്മാർക്കും ദീർഘസമയം ജോലി ചെയ്യേണ്ടതുണ്ട്. ഉദാഹരണത്തിന്, മെക്സിക്കോയിലുള്ള ഒരു പിതാവ് രാവിലെ ആറു മണിക്കു വീട്ടിൽനിന്നു പോയാൽ തിരികെയെത്തുന്നതു വൈകുന്നേരം എട്ടു മണിക്കാണ്. ഇനി, മറ്റു ദിവ്യാധിപത്യ പരിപാടികൾ നിമിത്തവും ചിലർക്കു കുടുംബാരാധന മറ്റൊരു സമയത്തേക്കു മാറ്റിവെക്കേണ്ടതായി വന്നേക്കാം.
എന്തുതന്നെയായാലും കുടുംബാരാധന ക്രമമായി നടത്തുന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്തുകൂടാ. ഇതേക്കുറിച്ചുള്ള തന്റെ കുടുംബത്തിന്റെ തീരുമാനത്തെക്കുറിച്ച് ടോഗോയിൽനിന്നുള്ള പതിനൊന്നു വയസ്സുകാരിയായ ലോവിസ് പറയുന്നത് ഇങ്ങനെയാണ്: “ചിലപ്പോൾ എന്തെങ്കിലും കാരണത്താൽ കുടുംബാരാധന തുടങ്ങാൻ വൈകിയേക്കാം. പക്ഷേ, ഞങ്ങൾ അതു നടത്താതിരിക്കില്ല.” ചില കുടുംബങ്ങളാകട്ടെ, വാരത്തിൽ നേരത്തേതന്നെ കുടുംബാരാധന ക്രമീകരിക്കുന്നു. അങ്ങനെയാകുമ്പോൾ, അവിചാരിതമായി എന്തെങ്കിലും സംഭവിച്ചാലും ആ വാരത്തിൽത്തന്നെ മറ്റൊരു ദിവസം അതു നടത്താനാകും.
‘കുടുംബാരാധന’ എന്ന പേരുതന്നെ സൂചിപ്പിക്കുന്നതുപോലെ അത് യഹോവയ്ക്കുള്ള നിങ്ങളുടെ ആരാധനയുടെ ഭാഗമാണ്. നിങ്ങളുടെ കുടുംബത്തിലെ ഓരോരുത്തരും ആഴ്ചതോറും “അധരാർപ്പണമായ കാളകളെ” യഹോവയ്ക്കു കൊണ്ടുവരട്ടെ. (ഹോശേ. 14:2) അതു നിങ്ങളുടെ കുടുംബത്തിലെ ഓരോ അംഗത്തിനും സന്തോഷകരമായ ഒരു സമയമായിരിക്കട്ടെ. കാരണം, “യഹോവയിങ്കലെ സന്തോഷം നിങ്ങളുടെ ബലം ആകുന്നുവല്ലോ.”—നെഹെ. 8:9, 10.