ധൈര്യമായിരിക്കുക—യഹോവ നിനക്കു തുണ!
‘“യഹോവ എനിക്കു തുണ” എന്നു ധൈര്യത്തോടെ നമുക്കു പറയാം.’—എബ്രാ. 13:6.
1, 2. നാട്ടിലേക്ക് മടങ്ങാൻ തീരുമാനിക്കുന്ന പ്രവാസികൾ തിരിച്ചെത്തുമ്പോൾ എന്തെല്ലാം വെല്ലുവിളികൾ അഭിമുഖീകരിക്കുന്നു? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
“വിദേശത്ത്, വളരെ ഉത്തരവാദിത്വപ്പെട്ട ഒരു ജോലിയായിരുന്നു എനിക്ക്, നല്ല ശമ്പളവും ഉണ്ടായിരുന്നു,” എഡ്വേർഡ് ഓർക്കുന്നു. * “പക്ഷേ, യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിക്കാൻ തുടങ്ങിയപ്പോൾ, അതിനെക്കാൾ പ്രാധാന്യമേറിയ മറ്റുചില ഉത്തരവാദിത്വങ്ങൾ എനിക്കുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു: എന്റെ കുടുംബത്തിനുവേണ്ടി ഭൗതികമായി മാത്രമല്ല ആത്മീയമായും ഞാൻ കരുതേണ്ടതുണ്ടായിരുന്നു. അതുകൊണ്ട് ഞാൻ നാട്ടിൽ അവരുടെ അടുക്കലേക്ക് തിരിച്ചുപോന്നു.”—എഫെ. 6:4.
2 കുടുംബവുമായി വീണ്ടും ഒത്തുചേർന്നതിലൂടെ താൻ യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിച്ചിരിക്കുകയാണ് എന്ന് എഡ്വേർഡിന് അറിയാമായിരുന്നു. പക്ഷേ കഴിഞ്ഞ ലേഖനത്തിൽ പ്രതിപാദിച്ച മെർളിനെപ്പോലെ, ശിഥിലമായ കുടുംബബന്ധങ്ങളെ പുനരുദ്ധരിക്കാനുള്ള സുദീർഘയത്നത്തിന് എഡ്വേർഡ് തുടക്കമിടേണ്ടിയിരുന്നു. സ്വദേശത്തെ ഏറെ ദുർബലമായ സമ്പദ്വ്യവസ്ഥയിൽ കുടുംബത്തെ പോറ്റുക എന്ന വെല്ലുവിളിയും അദ്ദേഹം അഭിമുഖീകരിച്ചു. ഒരു ഉപജീവനമാർഗം അദ്ദേഹം എങ്ങനെ കണ്ടെത്തുമായിരുന്നു? സഭയിലെ മറ്റുള്ളവരിൽനിന്ന് അദ്ദേഹത്തിന് എന്തു സഹായം പ്രതീക്ഷിക്കാനാകുമായിരുന്നു?
ആത്മീയചര്യയിലും കുടുംബബന്ധങ്ങളിലും ആവശ്യമായ കേടുപോക്കൽ
3. മാതാവിന്റെയോ പിതാവിന്റെയോ അസാന്നിധ്യം മക്കളെ ബാധിക്കുന്നത് എങ്ങനെ?
3 “കുഞ്ഞുങ്ങൾക്ക് എന്റെ വാത്സല്യവും വഴിനയിക്കലും ഏറ്റവും ആവശ്യമായിരുന്ന സമയത്ത് ഞാൻ അത് അവർക്ക് നിഷേധിക്കുകയായിരുന്നു,” എഡ്വേർഡ് അല്പം കുറ്റബോധത്തോടെ സമ്മതിക്കുന്നു. “അവർക്ക് ബൈബിൾ കഥകൾ വായിച്ചുകൊടുക്കാനോ അവരോടൊപ്പം പ്രാർഥിക്കാനോ അവരെയെടുത്ത് ഒന്ന് ഓമനിക്കാനോ ഒപ്പം കളിക്കാനോ ഒന്നും ഞാൻ ഉണ്ടായിരുന്നില്ല.” (ആവ. 6:7) മൂത്തമകളായ ആൻ പറയുന്നു: “പപ്പ വീട്ടിലില്ലായിരുന്നതിനാൽ വൈകാരികമായി എനിക്ക് എപ്പോഴും ഒരു അരക്ഷിതബോധമായിരുന്നു. പപ്പ തിരിച്ചുവന്നപ്പോഴോ? മുഖവും ശബ്ദവും മാത്രം പരിചിതമായ ഒരാൾ! പപ്പ എന്നെ കെട്ടിപ്പിടിച്ചപ്പോൾ ഒരു അപരിചിതത്വമാണ് എനിക്ക് അനുഭവപ്പെട്ടത്.”
4. വീട്ടിൽനിന്ന് അകന്നു കഴിയുന്നത് ശിരസ്ഥാനം പ്രയോഗിക്കാനുള്ള ഒരു ഭർത്താവിന്റെ പ്രാപ്തിയെ ബാധിക്കുന്നത് എങ്ങനെ?
4 കൂടാതെ, കുറെക്കാലം കുടുംബത്തിൽനിന്ന് വിട്ടുനിൽക്കുന്നത് ശിരസ്ഥാനം പ്രയോഗിക്കാനുള്ള ഒരു പിതാവിന്റെ പ്രാപ്തിയെയും പ്രതികൂലമായി ബാധിക്കും. എഡ്വേർഡിന്റെ ഭാര്യ റൂബി പറയുന്നത് ഇങ്ങനെയാണ്: “ഇക്കാലമത്രയും എനിക്ക് ‘ഡബിൾറോളായിരുന്നു’—മമ്മിയുടെയും ഡാഡിയുടെയും. കുടുംബത്തിൽ പ്രധാനപ്പെട്ട മിക്ക തീരുമാനങ്ങളും ഞാൻ സ്വയം എടുക്കുക പതിവായി. അതുകൊണ്ട് ‘ചേട്ടൻ’ നാട്ടിൽ തിരിച്ചെത്തിയപ്പോൾ ക്രിസ്തീയകീഴ്പെടൽ എനിക്ക് പുതുതായി പഠിക്കേണ്ടിവന്നു. ഇപ്പോൾപ്പോലും ഭർത്താവ് സ്ഥലത്തുണ്ടെന്ന് ഇടയ്ക്കൊക്കെ ഞാൻ എന്നെത്തന്നെ ഓർമിപ്പിക്കേണ്ടിവരാറുണ്ട്!” (എഫെ. 5:22, 23) എഡ്വേർഡ് ഇങ്ങനെ തുടരുന്നു: “എല്ലാറ്റിനും എന്റെ പെൺമക്കൾ അവരുടെ അമ്മയോടായിരുന്നു അനുവാദം ചോദിച്ചിരുന്നത്. മാതാപിതാക്കളെന്നനിലയിൽ, ഞങ്ങൾ ഇനിമേൽ ഒരു ‘ഐക്യമുന്നണിയായി’ കുട്ടികളുടെ മുന്നിൽ നിൽക്കണമെന്ന് ഞങ്ങൾ മനസ്സിലാക്കി; ഞാനാകട്ടെ, ക്രിസ്തീയവിധത്തിൽ നേതൃത്വം എടുക്കാൻ ശീലിക്കേണ്ടതുമുണ്ടായിരുന്നു.”
5. തന്റെ അസാന്നിധ്യംമൂലം ഉണ്ടായ കേടുപാടുകൾ തീർക്കാൻ ഒരു പിതാവ് പരിശ്രമിച്ചത് എങ്ങനെ, ഫലമെന്തായിരുന്നു?
5 കുടുംബബന്ധത്തിൽ ആവശ്യമായ കേടുപോക്കാനും കുടുംബത്തിന്റെ ആത്മീയശക്തി വീണ്ടെടുക്കാനും ആവുന്നതെല്ലാം ചെയ്യാൻ എഡ്വേർഡ് നിശ്ചയിച്ചുറച്ചു. “വാക്കാലും മാതൃകയാലും എന്റെ മക്കളുടെ ഹൃദയത്തിൽ സത്യം ഉൾനടുക എന്നതായിരുന്നു എന്റെ ലക്ഷ്യം. യഹോവയെ സ്നേഹിക്കുന്നുവെന്ന് കേവലം പറയുകമാത്രമല്ല, അത് ജീവിതംകൊണ്ട് കാണിച്ചുകൊടുക്കാൻ ഞാൻ തീരുമാനിച്ചു.” (1 യോഹ. 3:18) എഡ്വേർഡിന്റെ വിശ്വാസത്തിലൂന്നിയ പ്രവൃത്തികളെ യഹോവ അനുഗ്രഹിച്ചോ? “ഒരു നല്ല പിതാവായിരിക്കാനും ഞങ്ങളോട് വീണ്ടും അടുക്കാനും വേണ്ടി പപ്പ കിണഞ്ഞു പരിശ്രമിക്കുന്നതു കണ്ടത് ഞങ്ങളുടെ കരളലിയിച്ചു,” ആൻ പറയുന്നു. “സഭയിൽ ഉത്തരവാദിത്വസ്ഥാനങ്ങളിൽ എത്തിച്ചേരാൻ അദ്ദേഹം ലക്ഷ്യംവെച്ച് പ്രവർത്തിക്കുന്നത് കണ്ടപ്പോൾ ഞങ്ങൾക്ക് അഭിമാനം തോന്നി. അപ്പോഴും ലോകം ഞങ്ങളെ യഹോവയിൽനിന്ന് പുറകോട്ടു വലിച്ചുകൊണ്ടേയിരുന്നു. പക്ഷേ, ഞങ്ങളുടെ മാതാപിതാക്കൾ സത്യത്തിൽ ചുവടുറപ്പിച്ച് മുന്നോട്ടുനീങ്ങുന്നത് ഞങ്ങൾ നിരീക്ഷിച്ചു. ഞങ്ങളും അതിനുതന്നെ ശ്രമിച്ചു. ഇനി ഒരിക്കലും ഞങ്ങളെ വിട്ട് പോകില്ലെന്ന് പപ്പ ഞങ്ങൾക്ക് വാക്കുതന്നു; ആ വാക്ക് അദ്ദേഹം പാലിക്കുകയും ചെയ്തു. പപ്പ ഞങ്ങളെ വിട്ട് പോയിരുന്നെങ്കിൽ, ഞാൻ ഇന്ന് യഹോവയുടെ സംഘടനയിൽ ഉണ്ടാകുമായിരുന്നോ എന്നുപോലും സംശയമാണ്.”
വന്നുപോയ പിഴവിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുക
6. ഒരു യുദ്ധകാലത്ത് ചില മാതാപിതാക്കൾ എന്തു പാഠമാണ് പഠിച്ചത്?
6 ബാൾക്കൻ യുദ്ധകാലത്ത്, ജീവിതസാഹചര്യങ്ങൾ മോശമായിരുന്നെങ്കിലും അവിടത്തെ യഹോവയുടെ സാക്ഷികളുടെ കുട്ടികൾ സന്തുഷ്ടരായിരുന്നതായി ചില അനുഭവങ്ങൾ കാണിക്കുന്നു! എന്തായിരുന്നു കാരണം? ജോലിക്കു പോകാൻ സാധിക്കാതെ വീട്ടിലിരുന്നുപോയ മാതാപിതാക്കൾ കുട്ടികളോടൊപ്പം പഠിക്കാനും കളിക്കാനും വർത്തമാനങ്ങളിൽ മുഴുകാനും തുടങ്ങി. എന്താണ് ഇതു നൽകുന്ന പാഠം? പണവും സമ്മാനങ്ങളും അല്ല, കുട്ടികൾക്കു വേണ്ടത് മാതാപിതാക്കളുടെ സാന്നിധ്യവും സാമീപ്യവും ആണ്. അതെ,ദൈവവചനം പ്രസ്താവിക്കുന്നതുപോലെ, മാതാപിതാക്കളുടെ ശ്രദ്ധയും പരിശീലനവും കുട്ടികൾക്ക് ലഭിക്കുന്നെങ്കിൽ അവർ തീർച്ചയായും അതിൽനിന്ന് പ്രയോജനം നേടും.—സദൃ. 22:6.
7, 8. (എ) പ്രവാസജീവിതം അവസാനിപ്പിച്ച് തിരിച്ചെത്തുന്ന ചില മാതാപിതാക്കൾ എന്ത് പിഴവ് വരുത്താറുണ്ട്? (ബി) നിഷേധാത്മകവികാരങ്ങൾ മറികടക്കാൻ മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടികളെ എങ്ങനെ സഹായിക്കാനാവും?
7 സങ്കടകരമെന്നു പറയട്ടെ, നാട്ടിലേക്കു മടങ്ങുന്ന ചില മാതാപിതാക്കൾ മക്കളുമായി ഇടപഴകുമ്പോൾ കുട്ടികളുടെ പക്ഷത്തെ നിസ്സംഗതയോ നീരസമോ കണ്ടിട്ട്, “നിങ്ങൾക്കുവേണ്ടി ഞാൻ ഇത്രയേറെ പാടുപെട്ടിട്ട് നിങ്ങൾക്കതിന്റെ അല്പം പോലും നന്ദി എന്നോടില്ലല്ലോ,” എന്ന് പറഞ്ഞുപോകാറുണ്ട്. എന്നിരുന്നാലും, മക്കളുടെ മനസ്സിൽ ഊറിക്കൂടിയിരിക്കുന്ന നിഷേധാത്മക മനോഭാവത്തിന്റെ മുഖ്യനിദാനം മാതാവോ പിതാവോ അത്രയുംകാലം അവരോടൊപ്പം ഇല്ലാതിരുന്നതുതന്നെയാണ്. അകന്നുപോയ കണ്ണികൾ വിളക്കിച്ചേർക്കാൻ എന്തു ചെയ്യാനാകും?
8 കുടുംബാംഗങ്ങളുടെ മാനസികാവസ്ഥ മനസ്സിലാക്കി അവരോട് ഏറെ പരിഗണനയോടെ ഇടപെടാനുള്ള സഹായത്തിനായി യഹോവയോട് അപേക്ഷിക്കുക. ഈ സ്ഥിതിവിശേഷം സംജാതമായത് നല്ലൊരളവോളം നിങ്ങളുടെതന്നെ പിഴവുകൊണ്ടാണെന്ന് അംഗീകരിച്ച് കുടുംബത്തോട് അത് ഏറ്റുപറയുക. അവരോട് ആത്മാർഥമായി ക്ഷമാപണം നടത്തുന്നത് ഫലംചെയ്തേക്കും. കാര്യങ്ങൾ നേരെയാക്കാനുള്ള നിങ്ങളുടെ നിരന്തരശ്രമങ്ങൾ നിരീക്ഷിക്കുമ്പോൾ ഇണയും കുട്ടികളും നിങ്ങളുടെ ആത്മാർഥത മനസ്സിലാക്കാതിരിക്കില്ല. സ്ഥിരോത്സാഹത്തോടും സഹിഷ്ണുതയോടും കൂടെ പ്രവർത്തിക്കുന്നെങ്കിൽ കുടുംബത്തിന്റെ സ്നേഹവും ആദരവും ക്രമേണ നേടിയെടുക്കാൻ നിങ്ങൾക്കായേക്കും.
‘തനിക്കുള്ളവർക്കുവേണ്ടി കരുതുക’
9. ‘തനിക്കുള്ളവർക്ക് വേണ്ടി കരുതുന്നതിന്’ അധികമധികം ഭൗതികവസ്തുക്കളുടെ പുറകെ നാം നെട്ടോട്ടം ഓടേണ്ടതില്ലാത്തത് എന്തുകൊണ്ട്?
9 പ്രായംചെന്ന ക്രിസ്ത്യാനികൾക്ക് നിത്യവൃത്തി ബുദ്ധിമുട്ടായിത്തുടങ്ങുമ്പോൾ, അവരുടെ മക്കളും കൊച്ചുമക്കളും “തങ്ങളുടെ അമ്മയപ്പന്മാർക്കും വലിയമ്മവലിയപ്പന്മാർക്കും കടപ്പെട്ടിരിക്കുന്നതു ചെയ്യട്ടെ” എന്ന് അപ്പൊസ്തലനായ പൗലോസ് നിർദേശിച്ചു. അതേസമയംതന്നെ ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നീ അനുദിന ജീവിതാവശ്യങ്ങൾ നടന്നുപോകുന്നുണ്ടെങ്കിൽ, ‘മതി എന്നു വിചാരിക്കാൻ’ പൗലോസ് ക്രിസ്ത്യാനികളെ ഉദ്ബോധിപ്പിക്കുകയും ചെയ്തു. അതുകൊണ്ട്, ജീവിതനിലവാരം കൂടുതൽക്കൂടുതൽ ഉയർത്തിക്കൊണ്ടുവരാനോ പണംകൊണ്ട് ഭാവി ഭദ്രമാക്കാനോ ആയി നാം ആരും പരക്കംപായരുത്. (1 തിമൊഥെയൊസ് 5:4, 8; 6:6-10 വായിക്കുക.) ‘തനിക്കുള്ളവർക്കു വേണ്ടി കരുതുന്നതിന്’ ഒരു ക്രിസ്ത്യാനി സമ്പത്ത് വാരിക്കൂട്ടേണ്ട ആവശ്യമില്ല; തൊട്ടടുത്തുതന്നെ ഒഴിഞ്ഞുപോകാനിരിക്കുന്നതാണ് ഈ ലോകവും അതിന്റെ ഭൗതികധനവും. (1 യോഹ. 2:15-17) ദൈവത്തിന്റെ നീതിപുലരുന്ന പുതിയ ലോകത്തിലെ ‘യഥാർഥ ജീവന്മേലുള്ള’ നമ്മുടെ കുടുംബത്തിന്റെ ദൃഢമായ “പിടി” അയച്ചുകളയാൻ “ധനത്തിന്റെ വഞ്ചകശക്തി”യെയോ “ജീവിതത്തിന്റെ ആകുലതകളെ”യോ നമ്മൾ ഒരിക്കലും അനുവദിക്കരുത്.—മർക്കോ. 4:19; ലൂക്കോ. 21:34-36; 1 തിമൊ. 6:19.
10. കടബാധ്യത വരുത്തിവെക്കാതിരിക്കുന്നത് ബുദ്ധിയായിരിക്കുന്നത് എന്തുകൊണ്ട്?
10 നമുക്കു ജീവിക്കാൻ കുറെയൊക്കെ പണം ആവശ്യമാണെന്ന് യഹോവയ്ക്ക് അറിയാം. പക്ഷേ, നമ്മെ കാത്തുപരിപാലിക്കാനും പുലർത്താനും ദൈവികജ്ഞാനത്തിന് കഴിയുന്നതുപോലെ പണത്തിന് ഒരിക്കലും കഴിയില്ല. (സഭാ. 7:12; ലൂക്കോ. 12:15) ജോലിക്കുവേണ്ടി വിദേശത്തുപോകുമ്പോൾ ഒടുക്കേണ്ടിവരുന്ന വില പലരും ആദ്യമൊന്നും തിരിച്ചറിയാറില്ല. മാത്രമല്ല, ‘അക്കരകടന്നാൽ’ പണം സമ്പാദിക്കാനാകുമെന്ന് യാതൊരു ഉറപ്പുമില്ല. വാസ്തവത്തിൽ, ഗുരുതരമായ പല അപകടങ്ങളും അതിൽ പതിയിരിപ്പുണ്ട്. പോയതിനെക്കാൾ അധികം കടത്തിൽ മുങ്ങിയാണ് പല പ്രവാസികളും തിരികെയെത്തുന്നത്. ദൈവസേവനത്തിൽ തികവോടെ ഏർപ്പെടാൻ കഴിയത്തക്കവിധം സ്വതന്ത്രനായിരിക്കുന്നതിനു പകരം, കടം നൽകിയവനെ സേവിച്ച് കാലംകഴിക്കേണ്ട ഗതികേടിൽ പലപ്പോഴും കാര്യങ്ങൾ പര്യവസാനിക്കുന്നു. (സദൃശവാക്യങ്ങൾ 22:7 വായിക്കുക.) കടബാധ്യത വരുത്തിവെക്കാതിരിക്കുന്നതുതന്നെയാണ് ബുദ്ധി.
11. ഒരു ബജറ്റ് തയ്യാറാക്കി അതിനോട് പറ്റിനിൽക്കുന്നത് സാമ്പത്തികസമ്മർദം കുറയ്ക്കാൻ കുടുംബങ്ങളെ എങ്ങനെ സഹായിക്കും?
11 കുടുംബത്തോടൊപ്പം കഴിയാനുള്ള തന്റെ തീരുമാനം വിജയിക്കണമെങ്കിൽ, പണത്തോടുള്ള ബന്ധത്തിൽ താൻ ചില പ്രായോഗികനടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്ന് എഡ്വേർഡിന് അറിയാമായിരുന്നു. കുടുംബത്തിന് ശരിക്കും ആവശ്യമുള്ള കാര്യങ്ങൾ മാത്രം ഉൾപ്പെടുത്തി അദ്ദേഹവും ഭാര്യയും ഒരു ബജറ്റ് തയ്യാറാക്കി. സ്വാഭാവികമായും, കുടുംബം ശീലിച്ചുപഴകിയതിൽനിന്ന് വ്യത്യസ്തമായി ഏറെ നിയന്ത്രിതമായ ഒരു ബജറ്റായിരുന്നു അത്. എന്നിട്ടും, പാഴ്ചെലവുകൾ ഒഴിവാക്കിക്കൊണ്ട് കുടുംബാംഗങ്ങളെല്ലാം അതിനോട് സഹകരിച്ചു. * “ഉദാഹരണത്തിന്, ഞാൻ എന്റെ കുട്ടികളെ സ്വകാര്യസ്കൂളിൽനിന്ന് നിലവാരമുള്ള സർക്കാർ സ്കൂളിലേക്ക് മാറ്റി,” എഡ്വേർഡ് പറയുന്നു. തങ്ങളുടെ ആത്മീയദിനചര്യക്ക് ഇടങ്കോലിടാത്ത തരത്തിലുള്ള ഒരു ജോലി കണ്ടെത്താൻ തനിക്കു കഴിയണമേ എന്ന് അദ്ദേഹവും കുടുംബവും പ്രാർഥിച്ചു. അവരുടെ പ്രാർഥനയ്ക്ക് യഹോവ എങ്ങനെയാണ് ഉത്തരം നൽകിയത്?
12, 13. കുടുംബം പുലർത്താൻ ഒരു പിതാവ് എന്തു പ്രായോഗികനടപടികളാണ്കൈക്കൊണ്ടത്, ജീവിതം ലളിതമാക്കാനുള്ള അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യത്തെ യഹോവ അനുഗ്രഹിച്ചത് എങ്ങനെ?
12 “ആദ്യത്തെ രണ്ടുവർഷം ഞങ്ങൾ കഷ്ടിപിഷ്ടി കഴിഞ്ഞുകൂടിയെന്നു പറയാം,” എഡ്വേർഡ് ഓർക്കുന്നു. “നാൾക്കുനാൾ എന്റെ സമ്പാദ്യമെല്ലാം തീർന്നുകൊണ്ടിരുന്നു, ലഭിച്ചിരുന്ന തുച്ഛമായ വരുമാനംകൊണ്ട് കാര്യങ്ങൾ ‘ഓടിക്കാൻ’ ഞാൻ നന്നേ ബുദ്ധിമുട്ടി. ശാരീരികമായും ഞാൻ തളർന്നിരുന്നു. ഇതൊക്കെയാണെങ്കിലും, എല്ലാ യോഗങ്ങൾക്കും സംബന്ധിക്കാനും ഒരുമിച്ച് സേവനത്തിൽ പങ്കെടുക്കാനും ഞങ്ങൾക്ക് കഴിഞ്ഞിരുന്നു.” മാസങ്ങളോ വർഷങ്ങളോ കുടുംബത്തെ ഒറ്റയ്ക്കാക്കിയിട്ട് പോകേണ്ടിവരുന്ന തരത്തിലുള്ള ജോലിവാഗ്ദാനങ്ങൾ വന്നാൽ കേൾക്കാൻപോലും താൻ നിന്നുകൊടുക്കില്ലെന്ന് എഡ്വേർഡ് നിശ്ചയിച്ചുറച്ചിരുന്നു. “പകരം, ഒന്ന് ലഭ്യമല്ലാത്തപ്പോൾ മറ്റൊന്ന് ചെയ്യാനാകുംവിധം പല കൈത്തൊഴിലുകൾ ഞാൻ അഭ്യസിച്ചു” എന്ന് അദ്ദേഹം പറയുന്നു.
കുടുംബത്തെ പുലർത്താൻവേണ്ടി പലതരം കൈത്തൊഴിലുകൾ പരിശീലിക്കാൻ നിങ്ങൾക്കാകുമോ? (12-ാം ഖണ്ഡിക കാണുക)
13 തിരിച്ചടവ് സാവധാനമായിരുന്നതിനാൽ വായ്പയുടെമേൽ എഡ്വേർഡിന് അധികപ്പലിശ നൽകേണ്ടതുണ്ടായിരുന്നു. പക്ഷേ, യഹോവ മാതാപിതാക്കളിൽനിന്ന് ആവശ്യപ്പെടുന്നതുപോലെ ജീവിതത്തിന്റെ സമസ്തമണ്ഡലങ്ങളിലും ഒരു കുടുംബമെന്നനിലയിൽ ഒരുമിച്ചായിരിക്കാൻവേണ്ടി താൻ ചെയ്യുന്ന ചെറിയ ഒരു ത്യാഗം മാത്രമായാണ് അദ്ദേഹം അതിനെ കണ്ടത്. “വിദേശത്ത് കിട്ടിയിരുന്നതിന്റെ പത്തിലൊന്നുപോലും എനിക്കിപ്പോൾ കിട്ടുന്നില്ല,” എഡ്വേർഡ് പറയുന്നു. “എങ്കിലും, ഞങ്ങൾക്ക് പട്ടിണിയൊന്നുമില്ല. ‘യഹോവയുടെ കൈ കുറുകീട്ടില്ലല്ലോ!’ അതുകൊണ്ട് പയനിയറിങ് ചെയ്യാൻതന്നെ ഞങ്ങൾ തീരുമാനിച്ചു. ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട്, നാട്ടിലെ സമ്പദ്വ്യവസ്ഥ അതേത്തുടർന്ന് മെച്ചപ്പെടുകയും അവശ്യസാധനങ്ങൾ വലിയ ബുദ്ധിമുട്ടില്ലാതെ ലഭ്യമായിത്തുടങ്ങുകയും ചെയ്തു.”—യെശ. 59:1.
ബന്ധുക്കളുടെ സമ്മർദം
14, 15. ആത്മീയകാര്യങ്ങൾക്കുമീതെ ഭൗതികകാര്യങ്ങൾ പ്രതിഷ്ഠിക്കാൻ സമ്മർദം നേരിടുമ്പോൾ കുടുംബങ്ങൾക്ക് അത് എങ്ങനെകൈകാര്യം ചെയ്യാനാകും, അക്കാര്യത്തിൽ അവർ ഒരു നല്ല മാതൃക വെക്കുമ്പോൾ അത് എന്ത് ഫലം ഉളവാക്കിയേക്കാം?
14 ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും പണവും സമ്മാനങ്ങളും കൊടുക്കാനുള്ള ഒരു കടപ്പാട് തങ്ങൾക്കുണ്ടെന്ന് പല നാടുകളിലും ആളുകൾ കരുതുന്നു. “അത് ഞങ്ങളുടെ സംസ്കാരത്തിന്റെ ഭാഗമാണ്, മറ്റുള്ളവർക്ക് സമ്മാനങ്ങൾ നൽകാൻ ഞങ്ങൾക്ക് ഇഷ്ടമാണുതാനും,” എഡ്വേർഡ് പറയുന്നു. “പക്ഷേ ഒരു പരിധി ആവശ്യമാണല്ലോ,” അദ്ദേഹം കൂട്ടിച്ചേർത്തു. തന്നെക്കൊണ്ട് കഴിയുന്നതുപോലൊക്കെ മറ്റുള്ളവരെ സഹായിക്കാൻ ഒരുക്കമാണെങ്കിലും ആ ലക്ഷ്യത്തിൽ സ്വന്തം കുടുംബത്തിന്റെ ആവശ്യങ്ങളും ആത്മീയചര്യയും അവഗണിച്ചുകൊണ്ട് തനിക്ക് പ്രവർത്തിക്കാനാകില്ല എന്ന് അദ്ദേഹം ബന്ധുക്കളോട് നയപൂർവം വിശദീകരിച്ചു.
15 തിരിച്ചുപോരാൻ തീരുമാനിക്കുന്ന പ്രവാസികൾക്കും കുടുംബത്തെ വിട്ട് വിദേശത്ത് പോകുന്നില്ല എന്നു തീരുമാനിക്കുന്നവർക്കും മിക്കപ്പോഴും ബന്ധുക്കളുടെ ‘കറുത്ത മുഖവും’ പരിഹാസവും പരിഭവങ്ങളും സഹിക്കേണ്ടതായിവരുന്നു. സ്നേഹശൂന്യരായിപ്പോലും അവർ മുദ്രകുത്തപ്പെടുന്നു. എന്തുകൊണ്ട്? അവരുടെ പണത്തിലായിരിക്കാം അത്തരം ബന്ധുക്കളുടെ കണ്ണ്. (സദൃ. 19:6, 7) എഡ്വേർഡിന്റെ മകളായ ആൻ പറയുന്നു: “ഭൗതികനേട്ടങ്ങൾക്കുവേണ്ടി ഞങ്ങൾ ആത്മീയകാര്യങ്ങൾ ബലികഴിക്കാൻ വിസമ്മതിക്കുന്നതു കാണുമ്പോൾ ഞങ്ങളുടെ ക്രിസ്തീയജീവിതം വാസ്തവത്തിൽ എത്ര പ്രധാനമാണെന്ന് ഞങ്ങളുടെ ബന്ധുക്കൾ കാലാന്തരത്തിൽ തിരിച്ചറിഞ്ഞേക്കാം. അതേസമയം, ഞങ്ങൾ അവരുടെ താളത്തിന് നിന്നുകൊടുക്കുകയാണെങ്കിൽ അവർ എന്നെങ്കിലും അത് തിരിച്ചറിയാൻപോകുന്നുണ്ടോ?”—1 പത്രോ. 3:1, 2 താരതമ്യപ്പെടുത്തുക.
ദൈവത്തിൽ വിശ്വാസം അർപ്പിക്കുക
16. (എ) ഒരു വ്യക്തി “സത്യവിരുദ്ധമായ വാദങ്ങളാൽ സ്വയം വഞ്ചി”ക്കാൻ സാധ്യതയുള്ളത് എങ്ങനെ? (യാക്കോ. 1:22) (ബി) എങ്ങനെയുള്ള തീരുമാനങ്ങളെയാണ് യഹോവ അനുഗ്രഹിക്കുന്നത്?
16 ഭർത്താവിനെയും മക്കളെയും നാട്ടിലാക്കി സമ്പദ്സമൃദ്ധമായ ഒരു രാജ്യത്തേക്ക് സാമ്പത്തിക സ്വപ്നങ്ങളുമായി ചേക്കേറിയ ഒരു സഹോദരി ഒരിക്കൽ മൂപ്പന്മാരോട് ഇങ്ങനെ പറഞ്ഞു: “ഞങ്ങൾ എന്തെല്ലാം ത്യാഗംകഴിച്ചിട്ടാണെന്നറിയാമോ ഞാൻ ഇവിടെയൊന്ന് വന്നുപറ്റിയത്. എന്റെ ഭർത്താവിനാണെങ്കിൽ അദ്ദേഹത്തിന്റെ മൂപ്പൻ സ്ഥാനം പോലും ഒഴിയേണ്ടിവന്നു. അതുകൊണ്ട് ഞങ്ങളുടെ ഈ നീക്കത്തെ യഹോവ തീർച്ചയായും അനുഗ്രഹിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്.” യഥാർഥ വിശ്വാസത്തിലൂന്നിയ തീരുമാനങ്ങളെ യഹോവ എല്ലായ്പോഴും അനുഗ്രഹിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. പക്ഷേ, തന്റെ ഹിതത്തിനും ഉദ്ദേശ്യത്തിനും കടകവിരുദ്ധമായ ഒരു തീരുമാനത്തെ യഹോവ എങ്ങനെ അനുഗ്രഹിക്കും! വിശേഷിച്ചും പവിത്രമായ സേവനപദവികളെ അനാവശ്യമായി വലിച്ചെറിഞ്ഞുകൊണ്ട് ആരെങ്കിലും പ്രവർത്തിക്കുമ്പോൾ അവൻ അനുഗ്രഹിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?—എബ്രായർ 11:6; 1 യോഹന്നാൻ 5:13-15 വായിക്കുക.
17. തീരുമാനങ്ങൾ എടുക്കുന്നതിനു മുമ്പ് യഹോവയുടെ മാർഗനിർദേശം ആരായേണ്ടത് എന്തുകൊണ്ട്, നമുക്ക് അത് എങ്ങനെ ചെയ്യാനാകും?
17 തീരുമാനങ്ങൾ കൈക്കൊള്ളുകയും പ്രതിബദ്ധതകളിലേക്ക് കാലെടുത്തു വെക്കുകയും ചെയ്യുന്നതിന് മുമ്പാണ് യഹോവയുടെ മാർഗനിർദേശം ആരായേണ്ടത്, അതിനു ശേഷമല്ല. അവന്റെ ആത്മാവിനും ജ്ഞാനത്തിനും മാർഗനിർദേശത്തിനും വേണ്ടി പ്രാർഥിക്കുക. (2 തിമൊ. 1:7) നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കുക: ‘ഏതു സാഹചര്യങ്ങളിലും ഞാൻ യഹോവയെ അനുസരിക്കാൻ തയ്യാറാണോ, പീഡനം അനുഭവിക്കുമ്പോൾ പോലും?’ അതിനുപോലും നിങ്ങൾ തയ്യാറാണെങ്കിൽ, ഇപ്പോൾ ജീവിതനിലവാരം കേവലമൊന്നു താഴ്ത്തുകമാത്രം ചെയ്യേണ്ടതുള്ള ഒരു സാഹചര്യത്തിൽ അവനെ അനുസരിക്കാൻ നിങ്ങൾ തയ്യാറല്ലേ? (ലൂക്കോ. 14:33) തിരുവെഴുത്തു മാർഗനിർദേശത്തിനായി മൂപ്പന്മാരിലേക്ക് തിരിയുക, യഹോവ നൽകുന്ന ബുദ്ധിയുപദേശം ശിരസ്സാവഹിക്കുക. അങ്ങനെ നിങ്ങളെ സഹായിക്കുമെന്നുള്ള യഹോവയുടെ വാഗ്ദാനത്തിൽ നിങ്ങളുടെ വിശ്വാസവും ആശ്രയവും തെളിയിക്കുക. നിങ്ങൾക്കുവേണ്ടി തീരുമാനങ്ങൾ എടുക്കാൻ മൂപ്പന്മാർക്ക് സാധിക്കില്ല, പക്ഷേ ആത്യന്തികമായി സന്തോഷത്തിലേക്കു നയിക്കുന്ന തീരുമാനങ്ങളെടുക്കാൻ നിങ്ങളെ സഹായിക്കാൻ അവർക്കാകും.—2 കൊരി. 1:24.
18. കുടുംബം പുലർത്താനുള്ള ഉത്തരവാദിത്വം ആർക്കാണ്, എന്നാൽ എങ്ങനെയുള്ള സാഹചര്യങ്ങളിൽ മറ്റുള്ളവർക്ക് സഹായിക്കാനാകും?
18 അനുദിനജീവിതത്തിൽ ഉത്തരവാദിത്വങ്ങളുടെ “ചുമടു” ചുമക്കാൻ യഹോവ ചുമതലപ്പെടുത്തിയിരിക്കുന്നത് കുടുംബത്തലവന്മാരെയാണ്. ഇണയെയോ കുട്ടികളെയോ തനിച്ചാക്കി മറുനാട്ടിലേക്കു പോകാനുള്ള സമ്മർദവും പ്രലോഭനവും ഉണ്ടായിരുന്നിട്ടും അങ്ങനെചെയ്യാതെതന്നെ തങ്ങളുടെ ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റുന്നവരെ നാം അഭിനന്ദിക്കണം. കൂടാതെ അവർക്കായി നാം പ്രാർഥിക്കുകയും വേണം. നിനച്ചിരിക്കാതെ ദുരന്തങ്ങൾ ആഞ്ഞടിക്കുകയോ അടിയന്തിരചികിത്സ ആവശ്യമായി വരുകയോ ചെയ്യുന്ന സാഹചര്യങ്ങൾ യഥാർഥ ക്രിസ്തീയസ്നേഹവും സഹോദരപ്രീതിയും കാണിക്കാനുള്ള അവസരങ്ങളാണ്. (ഗലാ. 6:2, 5; 1 പത്രോ. 3:8) ഒരു അടിയന്തിരസാഹചര്യത്തിൽ കുറച്ച് പണം ഏർപ്പാടാക്കിക്കൊടുക്കാൻ നിങ്ങൾക്കു കഴിയുമോ? നാട്ടിൽത്തന്നെ ജോലികണ്ടെത്താൻ ഒരു സഹക്രിസ്ത്യാനിയെ സഹായിക്കാൻ നിങ്ങൾക്കാകുമോ? അങ്ങനെയെങ്കിൽ, കുടുംബത്തെ തനിച്ചാക്കി മറ്റെവിടെയെങ്കിലും തൊഴിൽ തേടിപ്പോകാൻ അവർ നേരിട്ടേക്കാവുന്ന സമ്മർദം ഒട്ടൊന്നു കുറച്ചുകൊടുക്കാൻ നിങ്ങൾക്കാകും.—സദൃ. 3:27, 28; 1 യോഹ. 3:17.
‘യഹോവ നിനക്കു തുണ!’
19, 20. യഹോവ തങ്ങളെ സഹായിക്കുമെന്ന അറിവ് ക്രിസ്ത്യാനികളെ സംതൃപ്തരായിരിക്കാൻ സഹായിക്കുന്നത് എങ്ങനെ?
19 തിരുവെഴുത്തുകൾ നമ്മെ ഇങ്ങനെ ഉദ്ബോധിപ്പിക്കുന്നു: ‘നിങ്ങളുടെ ജീവിതം ദ്രവ്യാഗ്രഹമില്ലാത്തതായിരിക്കട്ടെ. ഉള്ളതുകൊണ്ട് തൃപ്തിപ്പെടുവിൻ. “ഞാൻ നിന്നെ ഒരുനാളും കൈവിടുകയില്ല; ഒരുപ്രകാരത്തിലും ഉപേക്ഷിക്കുകയുമില്ല” എന്ന് (ദൈവം) അരുളിച്ചെയ്തിരിക്കുന്നുവല്ലോ. അതുകൊണ്ട്, “യഹോവ എനിക്കു തുണ. ഞാൻ ഭയപ്പെടുകയില്ല. മനുഷ്യന് എന്നോട് എന്തു ചെയ്യാൻ കഴിയും?” എന്നു ധൈര്യത്തോടെ നമുക്കു പറയാം.’ (എബ്രാ. 13:5, 6) അനുദിനജീവിതത്തിൽ ഈ വാക്കുകൾ എങ്ങനെയാണ് അന്വർഥമാകുന്നത്?
20 “‘സാക്ഷികൾക്ക് എപ്പോഴും എന്തൊരു സന്തോഷമാണ്’ എന്ന് മിക്കപ്പോഴും ആളുകൾ പറയാറുണ്ട്,” ഒരു വികസ്വരരാജ്യത്ത് ദീർഘകാലം മൂപ്പനായി സേവിച്ചുവരുന്ന ഒരു സഹോദരൻ പറയുന്നു. “കൂടാതെ, തീരെ പാവപ്പെട്ടവരായ സാക്ഷികൾപോലും എല്ലായ്പോഴും മാന്യമായി വസ്ത്രം ധരിക്കുന്നതുനിമിത്തം മറ്റുള്ളവരെക്കാൾ വലിയ നിലയിൽ ജീവിക്കുന്നവരാണ് അവരെന്ന് ആളുകൾക്ക് തോന്നിപ്പോകാറുണ്ട്.” ഒന്നാമത് രാജ്യം അന്വേഷിക്കുന്നവർക്ക് യേശു വാഗ്ദാനം ചെയ്തത് അതുതന്നെയാണ്. (മത്താ. 6:28-30, 33) അതെ, നിങ്ങളുടെ സ്വർഗീയപിതാവായ യഹോവ നിങ്ങളെ സ്നേഹിക്കുന്നു; നിങ്ങൾക്കും കുട്ടികൾക്കുംവേണ്ടി ഏറ്റവും മികച്ചതാണ് അവൻ ആഗ്രഹിക്കുന്നത്. “യഹോവയുടെ കണ്ണു തങ്കൽ ഏകാഗ്രചിത്തന്മാരായിരിക്കുന്നവർക്കു വേണ്ടി തന്നെത്താൻ ബലവാനെന്നു കാണിക്കേണ്ടതിന്നു ഭൂമിയിലെല്ലാടവും ഊടാടിക്കൊണ്ടിരിക്കുന്നു.” (2 ദിന. 16:9) നമ്മുടെ നന്മയ്ക്കായി തന്റെ കല്പനകൾ—കുടുംബജീവിതത്തോടും ഭൗതികാവശ്യങ്ങളോടും ബന്ധപ്പെട്ടുള്ളത് ഉൾപ്പെടെ—അവൻ നൽകിയിരിക്കുന്നു. ആ കല്പനകൾ അനുസരിക്കുമ്പോൾ നാം അവനെ സ്നേഹിക്കുകയും അവനിൽ ആശ്രയിക്കുകയും ചെയ്യുന്നു എന്ന് നമ്മൾ തെളിയിക്കുകയാണ്. “ദൈവത്തോടുള്ള സ്നേഹമോ, അവന്റെ കൽപ്പനകൾ അനുസരിക്കുന്നതാകുന്നു; അവന്റെ കൽപ്പനകൾ ഭാരമുള്ളവയല്ലതാനും.”—1 യോഹ. 5:3.
21, 22. യഹോവയിലുള്ള നിങ്ങളുടെ ആശ്രയം തെളിയിക്കാൻ നിങ്ങൾ നിശ്ചയിച്ചുറച്ചിരിക്കുന്നത് എന്തുകൊണ്ട്?
21 “ഭാര്യയെയും മക്കളെയും പിരിഞ്ഞ് പ്രവാസിയായി കഴിഞ്ഞ് ഞാൻ കളഞ്ഞുകുളിച്ച ആ വിലപ്പെട്ട സമയം ഒരിക്കലും തിരിച്ചുപിടിക്കാനാവില്ലെന്ന് എനിക്കറിയാം,” എഡ്വേർഡ് പറയുന്നു. “പക്ഷേ, ആ മണ്ടത്തരത്തെക്കുറിച്ച് മനസ്തപിച്ചിരുന്ന് ഇനിയും സമയം പാഴാക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. എന്റെ പഴയ സഹപ്രവർത്തകർ പലരും ഇഷ്ടംപോലെ കാശുണ്ടാക്കിയിട്ടുണ്ട്, പക്ഷേ സന്തോഷം മാത്രം അവർക്ക് അന്യമാണ്. പലരും കുടുംബപ്രശ്നങ്ങളിൽ നീറിക്കഴിയുന്നു. പക്ഷേ, ഞങ്ങളുടെ കുടുംബം വളരെ സന്തുഷ്ടമാണ്! ഞങ്ങളുടെ രാജ്യത്തെ സഹോദരങ്ങൾ സാധുക്കളാണെങ്കിലും അവർ ആത്മീയകാര്യങ്ങൾക്ക് ഒന്നാം സ്ഥാനം കൊടുക്കുന്നതു കാണുമ്പോൾ എനിക്ക് അവരോട് ആദരവ് തോന്നുന്നു. അതെ, യേശു ചെയ്ത വാഗ്ദാനത്തിന്റെ സത്യത ഞങ്ങളെല്ലാം രുചിച്ചറിയുകയാണ്.”—മത്തായി 6:33 വായിക്കുക.
22 അതുകൊണ്ട് ധൈര്യമുള്ളവരായിരിക്കുക! യഹോവയെ അനുസരിക്കാനും അവനിൽ ആശ്രയം അർപ്പിക്കാനും തീരുമാനിച്ചുറയ്ക്കുക. കുടുംബത്തോടുള്ള നിങ്ങളുടെ ആത്മീയ ഉത്തരവാദിത്വം നിറവേറ്റാൻ ദൈവത്തോടും ഇണയോടും മക്കളോടുമുള്ള നിങ്ങളുടെ സ്നേഹം നിങ്ങളെ പ്രചോദിപ്പിക്കട്ടെ. അപ്പോൾ, ‘യഹോവ നിനക്ക് തുണ’ എന്ന വാക്കുകളുടെ സത്യത നിങ്ങളും രുചിച്ചറിയും.