വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“ഓരോരുത്തരോടും യഥോചിതം സംസാരിക്കാൻ” നമുക്ക് എങ്ങനെ കഴിയും?

“ഓരോരുത്തരോടും യഥോചിതം സംസാരിക്കാൻ” നമുക്ക് എങ്ങനെ കഴിയും?

“നിങ്ങളുടെ സംസാരം . . . ഹൃദ്യമായിരിക്കട്ടെ; അങ്ങനെ, ഓരോരുത്തരോടും യഥോചിതം സംസാരിക്കാൻ അറിയുന്നവരായിരിക്കുക.”—കൊലോ. 4:6.

1, 2. (എ) ചോദ്യങ്ങൾ ശ്രദ്ധാപൂർവം തിരഞ്ഞെടുത്ത്‌ ഉപയോഗിക്കുന്നതിന്‍റെ പ്രയോജനം വ്യക്തമാക്കുന്ന ഒരു അനുഭവം പറയുക. (ലേഖനാരംഭത്തിലെ ചിത്രം കാണുക.) (ബി) വെല്ലുവിളി നിറഞ്ഞ വിഷയങ്ങൾ ചർച്ച ചെയ്യാൻ നാം ഒട്ടുംതന്നെ ഭയപ്പെടേണ്ടതില്ലാത്തത്‌ എന്തുകൊണ്ട്?

വർഷങ്ങൾക്കു മുമ്പ്, ഒരു സഹോദരി അവിശ്വാസിയായ ഭർത്താവുമൊത്ത്‌ ബൈബിൾവിഷയങ്ങൾ ചർച്ച ചെയ്യുകയായിരുന്നു. പേരിനു മാത്രം പള്ളിയിൽപ്പോയിരുന്ന ഒരു വ്യക്തിയായിരുന്നു അദ്ദേഹം. സംസാരത്തിനിടെ, താൻ ത്രിത്വത്തിലാണ്‌ വിശ്വസിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ത്രിത്വവിശ്വാസംതന്നെ എന്താണെന്ന് അദ്ദേഹം മുഴുവനായി മനസ്സിലാക്കിയിരിക്കാൻ സാധ്യതയില്ലെന്ന് സഹോദരിക്ക് തോന്നി. അതുകൊണ്ട് അവൾ നയപൂർവം ഇങ്ങനെ ചോദിച്ചു: “ദൈവവും ദൈവമാണ്‌, യേശുവും ദൈവമാണ്‌, പരിശുദ്ധാത്മാവും ദൈവമാണ്‌, എങ്കിലും മൂന്നു ദൈവങ്ങളില്ല, ഒന്നേ ഉള്ളൂ എന്നാണോ ചേട്ടൻ വിശ്വസിക്കുന്നത്‌?” അല്‌പം ആശ്ചര്യപ്പെട്ടുപോയ ഭർത്താവ്‌, “ഹേയ്‌, അങ്ങനെയൊന്നും ഞാൻ വിശ്വസിക്കുന്നില്ല!” എന്നാണ്‌ പ്രതികരിച്ചത്‌. ദൈവത്തിന്‍റെ യഥാർഥപ്രകൃതി സംബന്ധിച്ച ഒരു സജീവചർച്ചയ്‌ക്ക് ഈ ചോദ്യം വഴിതെളിച്ചു.

2 ചോദ്യങ്ങൾ ശ്രദ്ധാപൂർവം തിരഞ്ഞെടുത്ത്‌ നയത്തോടെ ചോദിക്കുന്നതിന്‍റെ പ്രയോജനം ആ അനുഭവം വരച്ചുകാണിക്കുന്നു. കൂടാതെ, മറ്റൊരു സുപ്രധാനസംഗതിയും അത്‌ എടുത്തുകാണിക്കുന്നു: ത്രിത്വം, തീനരകം, സ്രഷ്ടാവിന്‍റെ അസ്‌തിത്വം എന്നിവപോലുള്ള വെല്ലുവിളി നിറഞ്ഞ വിഷയങ്ങൾ ചർച്ചചെയ്യാൻ നാം ഒട്ടുംതന്നെ ഭയപ്പെടേണ്ട ആവശ്യമില്ല. യഹോവയിലും അവൻ നൽകുന്ന പരിശീലനത്തിലും ആശ്രയിക്കുന്നെങ്കിൽ, ശ്രോതാക്കളിൽ വിശ്വാസം ഉളവാക്കാൻപോന്ന ഒരു മറുപടി  നൽകാനും അവരുടെ ഹൃദയത്തിൽ എത്തിച്ചേരാനും മിക്കപ്പോഴുംതന്നെ നമുക്ക് സാധിക്കും. (കൊലോ. 4:6) സമർഥരായ ശുശ്രൂഷകർ ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യുമ്പോൾ എന്താണ്‌ ചെയ്യുന്നതെന്ന് നമുക്ക് ഇപ്പോൾ പരിശോധിക്കാം. (1) ശ്രോതാവിന്‍റെ മനസ്സിലുള്ളത്‌ കോരിയെടുക്കാൻപോന്ന ചോദ്യങ്ങൾ ഉപയോഗിക്കാനും (2) തിരുവെഴുത്തുകളുടെ അർഥത്തെക്കുറിച്ച് ന്യായവാദം ചെയ്യാനും (3) ആശയം വ്യക്തമാക്കാനായി ദൃഷ്ടാന്തങ്ങൾ ഉപയോഗിക്കാനും എങ്ങനെ സാധിക്കുമെന്ന് നമുക്ക് നോക്കാം.

മനസ്സിലുള്ളത്‌ കോരിയെടുക്കാൻപോന്ന ചോദ്യങ്ങൾ ഉപയോഗിക്കുക

3, 4. ഒരു വ്യക്തി എന്താണ്‌ വിശ്വസിക്കുന്നതെന്ന് മനസ്സിലാക്കാൻ ചോദ്യങ്ങൾ ഉപയോഗിക്കേണ്ടത്‌ പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്? ഒരു ഉദാഹരണം പറയുക.

3 ഒരു വ്യക്തിയുടെ വിശ്വാസം എന്താണെന്ന് മനസ്സിലാക്കാൻ ചോദ്യങ്ങൾക്ക് നമ്മെ സഹായിക്കാൻ കഴിയും. എന്തുകൊണ്ടാണ്‌ അത്‌ പ്രധാനമായിരിക്കുന്നത്‌? “കേൾക്കുംമുമ്പെ ഉത്തരം പറയുന്നവന്നു അതു ഭോഷത്വവും ലജ്ജയും ആയിത്തീരുന്നു” എന്ന് സദൃശവാക്യങ്ങൾ 18:13 പ്രസ്‌താവിക്കുന്നു. അതെ, ഏതെങ്കിലും ഒരു പ്രത്യേകവിഷയത്തിൽ ബൈബിളിന്‍റെ വീക്ഷണം വിശദമായി ചർച്ച ചെയ്യുന്നതിനു മുമ്പ് നമ്മുടെ ശ്രോതാവ്‌ വാസ്‌തവത്തിൽ എന്താണ്‌ വിശ്വസിക്കുന്നതെന്നു മനസ്സിലാക്കാൻ ശ്രമിക്കുന്നത്‌ നന്നായിരിക്കും. അല്ലാത്തപക്ഷം അദ്ദേഹം ഒരിക്കലും വിശ്വസിച്ചിട്ടില്ലാത്ത ഒരു കാര്യം തെറ്റാണെന്ന് തെളിയിക്കാൻ ശ്രമിച്ചുകൊണ്ട് നാം വെറുതെ സമയം പാഴാക്കുകയായിരിക്കും!—1 കൊരി. 9:26.

4 ദൃഷ്ടാന്തത്തിന്‌, നരകത്തെക്കുറിച്ച് നമ്മൾ ആരോടെങ്കിലും ചർച്ച ചെയ്യുകയാണെന്നിരിക്കട്ടെ. അഗ്നിദണ്ഡനത്തിന്‍റെ ഒരു അക്ഷരീയസ്ഥലമാണ്‌ നരകം എന്ന് എല്ലാവരുമൊന്നും വിശ്വസിക്കുന്നില്ല. ജീവിച്ചിരിക്കെത്തന്നെ ദൈവത്തിൽനിന്ന് അന്യപ്പെട്ട് കഴിയുന്ന ഒരു അവസ്ഥാവിശേഷമാണ്‌ നരകമെന്ന് അനേകർ കരുതുന്നു. അതുകൊണ്ട്, നമുക്ക് ഇങ്ങനെ ചോദിക്കാനാകും: “നരകത്തെക്കുറിച്ചുള്ള ആളുകളുടെ ധാരണ പലവിധമാണ്‌. അതെക്കുറിച്ച് നിങ്ങൾ എന്താണ്‌ വിചാരിക്കുന്നത്‌?” ഉത്തരം കേട്ടുകഴിയുമ്പോൾ, ബൈബിൾ ആ വിഷയത്തെക്കുറിച്ച് എന്താണ്‌ പറയുന്നതെന്ന് മനസ്സിലാക്കാൻ അദ്ദേഹത്തെ സഹായിക്കുക ഏറെ എളുപ്പമായിരിക്കും.

5. ഒരു വ്യക്തി ഒരു പ്രത്യേക വിശ്വാസം വെച്ചുപുലർത്തുന്നത്‌ എന്തുകൊണ്ടാണെന്ന് കണ്ടെത്താൻ ചോദ്യങ്ങൾ നമ്മെ സഹായിക്കുന്നത്‌ എങ്ങനെ?

5 നയപരമായ ചോദ്യങ്ങൾ ചോദിക്കുകവഴി, ഒരു വ്യക്തി ഒരു പ്രത്യേകവിശ്വാസം വെച്ചുപുലർത്തുന്നത്‌ എന്തുകൊണ്ടാണ്‌ എന്നും നമുക്ക് കണ്ടെത്താനാകും. ദൃഷ്ടാന്തത്തിന്‌, താൻ ദൈവത്തിൽ വിശ്വസിക്കുന്നില്ലെന്ന് ആരെങ്കിലും പറയുന്നുവെന്ന് കരുതുക. ലൗകികചിന്താഗതികളും പരിണാമസിദ്ധാന്തവും അദ്ദേഹത്തെ സ്വാധീനിച്ചിരിക്കുകയാണ്‌ എന്ന് നാം ചിന്തിച്ചുപോയേക്കാം. (സങ്കീ. 10:4) പക്ഷേ, വ്യക്തിപരമായി അനുഭവിക്കുകയോ ദൃക്‌സാക്ഷിയാകേണ്ടി വരികയോ ചെയ്‌തിട്ടുള്ള കൊടുംയാതനകൾ നിമിത്തമായിരിക്കാം ചിലർക്ക് ദൈവത്തിൽ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നത്‌. സ്‌നേഹവാനായ ഒരു സ്രഷ്ടാവുണ്ടെങ്കിൽ അത്തരം ദുരിതങ്ങൾ ഒരിക്കലും ഉണ്ടാകാൻ പാടില്ല എന്നാണ്‌ അവരുടെ ലളിതമായ യുക്തി. അതുകൊണ്ട്, ദൈവത്തിന്‍റെ അസ്‌തിത്വം സംബന്ധിച്ച് വീട്ടുകാരൻ സംശയം പ്രകടിപ്പിക്കുന്നെങ്കിൽ, “പണ്ടുമുതലേ താങ്കൾ ഇങ്ങനെയായിരുന്നോ വിശ്വസിച്ചിരുന്നത്‌” എന്ന് നമുക്കു ചോദിക്കാനാകും. അല്ല എന്നാണ്‌ മറുപടിയെങ്കിൽ, “ദൈവമുണ്ടോ എന്ന് സംശയിക്കാൻ എന്തെങ്കിലും പ്രത്യേകസംഗതി ഇടയാക്കിയിട്ടുണ്ടോ” എന്ന് അടുത്തതായി ചോദിക്കാം. ലഭിക്കുന്ന ഉത്തരത്തിൽനിന്ന് അദ്ദേഹത്തെ ആത്മീയമായി സഹായിക്കാനുള്ള ഏറ്റവും മെച്ചമായ വിധം ഏതാണെന്ന് നമുക്ക് തീരുമാനിക്കാൻ കഴിയും.—സദൃശവാക്യങ്ങൾ 20:5 വായിക്കുക.

6. വീട്ടുകാരനോട്‌ ഒരു ചോദ്യം ചോദിച്ചശേഷം നാം എന്താണ്‌ ചെയ്യേണ്ടത്‌?

6 നമ്മുടെ ചോദ്യത്തിന്‌ വീട്ടുകാരൻ നൽകുന്ന ഉത്തരം നാം അടുത്തു ശ്രദ്ധിക്കുകയും അദ്ദേഹത്തിന്‍റെ വികാരങ്ങളോടും വീക്ഷണങ്ങളോടും ആദരവു കാണിക്കുകയും വേണം. ദൃഷ്ടാന്തത്തിന്‌, ജീവിതത്തിലുണ്ടായ ഒരു ദുരന്തമാണ്‌ സ്‌നേഹവാനായ ഒരു സ്രഷ്ടാവ്‌ സ്ഥിതിചെയ്യുന്നുണ്ടോ എന്ന് സംശയിച്ചുതുടങ്ങാൻ ഇടയാക്കിയതെന്ന് ഒരു വ്യക്തി പറഞ്ഞേക്കാം. അങ്ങനെയുള്ള ഒരാളുടെ മുന്നിൽ ദൈവാസ്‌തിത്വത്തിന്‌ തെളിവുകൾ നിരത്തുന്നതിനു മുമ്പ്, നാം അദ്ദേഹത്തോട്‌ സഹാനുഭൂതി പ്രകടിപ്പിക്കുന്നത്‌ ഉചിതമാണ്‌. ദൈവമുണ്ടെങ്കിൽപ്പിന്നെ എന്തുകൊണ്ടാണ്‌ നമ്മൾ കഷ്ടപ്പെടുന്നതെന്ന് ചിന്തിക്കുന്നത്‌ സ്വാഭാവികമാണെന്ന് നമുക്ക് പറയാം. (ഹബ. 1:2, 3) ക്ഷമയോടും സ്‌നേഹത്തോടും കൂടെയുള്ള നമ്മുടെ സമീപനം ദൈവത്തെക്കുറിച്ച് കൂടുതൽ പഠിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചേക്കാം.

 തിരുവെഴുത്തുകളുടെ അർഥത്തെക്കുറിച്ച് ന്യായവാദം ചെയ്യുക

7. ശുശ്രൂഷയിലെ നമ്മുടെ ഫലപ്രദത്വം നിശ്ചയിക്കുന്നത്‌ മുഖ്യമായും എന്താണ്‌?

7 തിരുവെഴുത്തുകളുടെ അർഥത്തെക്കുറിച്ച് എങ്ങനെ ന്യായവാദം ചെയ്യാമെന്ന് നമുക്കു നോക്കാം. ശുശ്രൂഷയിൽ നമ്മുടെ പ്രധാന ഉപകരണം ബൈബിൾതന്നെയാണ്‌. “സകല സത്‌പ്രവൃത്തികളും ചെയ്യാൻ പര്യാപ്‌തനായി തികഞ്ഞവൻ ആയിത്തീരേണ്ടതിന്‌” ബൈബിൾ നമ്മെ ഓരോരുത്തരെയും സഹായിക്കുന്നു. (2 തിമൊ. 3:16, 17) എന്നുവരികിലും, വായിച്ച വാക്യങ്ങളുടെ എണ്ണമല്ല, പ്രത്യുത വായിച്ചവ നാം എങ്ങനെ വിശദീകരിക്കുന്നു, അവയുടെ അർഥത്തെക്കുറിച്ച് നാം എങ്ങനെ ന്യായവാദം ചെയ്യുന്നു എന്നുള്ളതാണ്‌ ശുശ്രൂഷയിൽ നമ്മുടെ ഫലപ്രദത്വം നിർണയിക്കുന്നത്‌. (പ്രവൃത്തികൾ 17:2, 3 വായിക്കുക.) ഉദാഹരണത്തിന്‌, പിൻവരുന്ന മൂന്ന് സാഹചര്യങ്ങൾ പരിഗണിക്കുക.

8, 9. (എ) യേശു ദൈവത്തിനു തുല്യനാണെന്ന് വിശ്വസിക്കുന്ന ഒരാളോട്‌ ന്യായവാദം ചെയ്യാനുള്ള ഒരു വിധം ഏതാണ്‌? (ബി) ഈ വിഷയത്തിൽ നിങ്ങൾക്ക് ഫലപ്രദമായി തോന്നിയിട്ടുള്ള മറ്റു ചില ന്യായവാദങ്ങൾ എന്തൊക്കെയാണ്‌?

8 സാഹചര്യം 1: യേശു ദൈവത്തോട്‌ സമനാണെന്ന് വിശ്വസിക്കുന്ന ഒരു വ്യക്തിയെ ശുശ്രൂഷയിൽ നാം കണ്ടുമുട്ടുന്നു. ഈ വിഷയത്തെക്കുറിച്ച് ന്യായവാദം ചെയ്യാൻ ഏതു തിരുവെഴുത്ത്‌ ഉപയോഗിക്കാനാകും? യോഹന്നാൻ 6:38 നമുക്ക് അദ്ദേഹത്തെ കാണിച്ചുകൊടുക്കാനാകും. യേശുവിന്‍റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് ആ തിരുവെഴുത്ത്‌ ഇങ്ങനെ പ്രസ്‌താവിക്കുന്നു: “ഞാൻ സ്വർഗത്തിൽനിന്ന് ഇറങ്ങിവന്നിരിക്കുന്നത്‌ എന്‍റെ ഇഷ്ടം ചെയ്യാനല്ല, എന്നെ അയച്ചവന്‍റെ ഇഷ്ടം ചെയ്യാനത്രേ.” ആ വാക്യം വായിച്ചശേഷം നമുക്ക് ഇങ്ങനെ ചോദിക്കാം: “യേശു ദൈവമാണെങ്കിൽ, സ്വർഗത്തിൽനിന്ന് അവനെ ഭൂമിയിലേക്ക് അയച്ചത്‌ ആരാണ്‌? ആ വ്യക്തി യേശുവിനെക്കാൾ ഉയർന്നവൻ ആയിരിക്കില്ലേ? ഏതായാലും അയയ്‌ക്കപ്പെട്ടവനെക്കാൾ വലിയവനാണല്ലോ അയച്ചവൻ.”

9 സമാനമായി, ഫിലിപ്പിയർ 2:9-ഉം നമുക്ക് വായിക്കാനാകും. യേശു മരിച്ച് ഉയർപ്പിക്കപ്പെട്ടശേഷം ദൈവം ചെയ്‌തതിനെപ്പറ്റി അപ്പൊസ്‌തലനായ പൗലോസ്‌ അവിടെ വിവരിക്കുന്നു. വാക്യം ഇങ്ങനെയാണ്‌: “ദൈവവും അവനെ (യേശുവിനെ) മുമ്പത്തെക്കാൾ ഉന്നതമായ സ്ഥാനത്തേക്ക് ഉയർത്തി അവന്‌ മറ്റെല്ലാ നാമങ്ങൾക്കും മേലായ ഒരു നാമം കനിഞ്ഞുനൽകി.” ആ വാക്യത്തെക്കുറിച്ച് യുക്തിയുക്തം ചിന്തിക്കാൻ വീട്ടുകാരനെ സഹായിച്ചുകൊണ്ട് ഇങ്ങനെ ചോദിക്കാനായേക്കും: “മരിക്കുന്നതിനു മുമ്പ് യേശു ദൈവത്തോട്‌ സമനായിരുന്നെങ്കിൽ, പിന്നീട്‌ ദൈവം അവനെ മുമ്പത്തെക്കാൾ ഉന്നതമായ ഒരു സ്ഥാനത്തേക്ക് ഉയർത്തി എന്നു പറയുമ്പോൾ അത്‌ യേശുവിനെ ദൈവത്തിനും മീതെയാക്കുകയില്ലേ? പക്ഷേ, ആർക്കെങ്കിലും ദൈവത്തെക്കാൾ ഉന്നതനാകാൻ സാധിക്കുമോ?” ദൈവവചനത്തെ ആദരിക്കുന്ന ഒരു ആത്മാർഥമനസ്‌കനാണ്‌ ആ വ്യക്തിയെങ്കിൽ ഈ വിഷയം കൂടുതൽ പഠിച്ചുനോക്കാൻ അത്തരം ന്യായവാദം അദ്ദേഹത്തെ പ്രേരിപ്പിക്കും.—പ്രവൃ. 17:11.

10. (എ) അഗ്നിനരകത്തിൽ വിശ്വസിക്കുന്ന ഒരു വ്യക്തിയോട്‌ എങ്ങനെ ന്യായവാദം ചെയ്യാനാകും? (ബി) നരകാഗ്നിയെക്കുറിച്ച് ചർച്ച ചെയ്യവെ ഏതു ന്യായവാദങ്ങളാണ്‌ നിങ്ങൾ ഫലപ്രദമായി കണ്ടിട്ടുള്ളത്‌?

10 സാഹചര്യം 2: ദുഷ്ടന്മാർ തീനരകത്തിൽ  നിത്യം ദണ്ഡിപ്പിക്കപ്പെടുകയില്ലെന്ന് വിശ്വസിക്കാൻ മതഭക്തനായ ഒരു വ്യക്തിക്ക് ബുദ്ധിമുട്ടു തോന്നുന്നു. ദുഷ്‌ചെയ്‌തികളെപ്രതി ദുഷ്ടന്മാർക്ക് കണിശമായും ശിക്ഷ ലഭിച്ചുകാണാനുള്ള ആഗ്രഹം നിമിത്തമായിരിക്കാം അദ്ദേഹം അഗ്നിനരകത്തിൽ വിശ്വസിക്കുന്നത്‌. അത്തരത്തിൽ ചിന്തിക്കുന്ന ഒരു വ്യക്തിയോട്‌ നമുക്ക് എങ്ങനെ ന്യായവാദം ചെയ്യാൻ കഴിയും? ദുഷ്ടന്മാർ നിശ്ചയമായും ശിക്ഷിക്കപ്പെടും എന്ന് ആദ്യംതന്നെ നമുക്ക് അദ്ദേഹത്തിന്‌ ഉറപ്പുകൊടുക്കാൻ സാധിക്കും. (2 തെസ്സ. 1:9) തുടർന്ന്, ഉല്‌പത്തി 2:16, 17 അദ്ദേഹത്തെക്കൊണ്ട് വായിപ്പിക്കുക. പാപത്തിന്‍റെ ശമ്പളം മരണമാണെന്ന് അതു ചൂണ്ടിക്കാണിക്കുന്നു. മുഴുമനുഷ്യവർഗവും പാപികളായി ജനിക്കാൻ കാരണം ആദാമിന്‍റെ പാപമാണെന്ന് വിശദീകരിക്കാവുന്നതാണ്‌. (റോമ. 5:12) എന്നാൽ ഒരു തീനരകത്തിൽ ദണ്ഡിപ്പിക്കുന്നതിനെക്കുറിച്ച് ദൈവം ഒന്നും പറഞ്ഞില്ല എന്ന് നമുക്ക് എടുത്തുപറയാനാകും. തുടർന്ന് അവരോട്‌ ഇങ്ങനെ ചോദിക്കാം: “ആദാമിന്‍റെയും ഹവ്വായുടെയും മുന്നിൽ നിത്യദണ്ഡനത്തിനുള്ള സാധ്യതയുണ്ടായിരുന്നെങ്കിൽ, അതെക്കുറിച്ച് ദൈവം ന്യായമായും അവർക്ക് മുന്നറിയിപ്പ് നൽകേണ്ടതല്ലായിരുന്നോ?” അടുത്തതായി, ഉല്‌പത്തി 3:19 വായിക്കുക. അവർ പാപം ചെയ്‌തശേഷം ദൈവം ഉച്ചരിച്ച ശിക്ഷാവിധിയാണ്‌ അത്‌. അഗ്നിനരകത്തെക്കുറിച്ച് അവൻ അതിൽ യാതൊന്നും പറഞ്ഞില്ല. പകരം ആദാം “പൊടിയിൽ തിരികെ ചേരും” എന്നാണ്‌ ദൈവം അവനോട്‌ പറഞ്ഞത്‌. “ആദാം യഥാർഥത്തിൽ ഒരു അഗ്നിനരകത്തിലേക്കാണ്‌ പോകാനിരുന്നതെങ്കിൽ, ‘നീ പൊടിയിലേക്ക് പോകും’ എന്ന് പറയുന്നത്‌ നീതിക്കു നിരക്കുന്നത്‌ ആയിരിക്കുമായിരുന്നോ?” തുറന്ന മനഃസ്ഥിതിയുള്ള ഒരു വ്യക്തിയാണ്‌ അദ്ദേഹമെങ്കിൽ, ഈ വിഷയത്തെക്കുറിച്ച് ആഴത്തിൽ ചിന്തിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നതിന്‌ അത്തരമൊരു ചോദ്യം മതിയാകും.

11. (എ) സകല നല്ല ആളുകളും സ്വർഗത്തിൽ പോകുമെന്ന് വിശ്വസിക്കുന്നവരോട്‌ ന്യായവാദം ചെയ്യാനുള്ള ഒരു വിധം ഏതാണ്‌? (ബി) ഈ വിഷയത്തിൽ എന്തു ന്യായവാദമാണ്‌ നിങ്ങൾ ഫലപ്രദമെന്ന് കണ്ടിരിക്കുന്നത്‌?

11 സാഹചര്യം 3: സകല നല്ല ആളുളും സ്വർഗത്തിൽ പോകുമെന്ന് വിശ്വസിക്കുന്ന ഒരാളെ നാം ശുശ്രൂഷയിൽ കണ്ടുമുട്ടുന്നു. അത്തരം വിശ്വാസം വീട്ടുകാരൻ ബൈബിൾ ശരിയായ രീതിയിൽ മനസ്സിലാക്കുന്നതിന്‌ തടസ്സമായേക്കാം. ദൃഷ്ടാന്തത്തിന്‌, അദ്ദേഹത്തോടൊപ്പം നാം വെളിപാട്‌ 21:4 വായിച്ച് ചർച്ച ചെയ്യുകയാണെന്നിരിക്കട്ടെ. (വെളിപാട്‌ 21:4 വായിക്കുക.) ആ വാക്യം വർണിക്കുന്ന അനുഗ്രഹങ്ങൾ സ്വർഗീയജീവനെക്കുറിച്ചുള്ളതാണെന്ന് അദ്ദേഹം അനുമാനിച്ചേക്കാം. അദ്ദേഹത്തോട്‌ നമുക്ക് എങ്ങനെ ന്യായവാദം ചെയ്യാനാകും? കൂടുതൽ തെളിവുകൾക്കായി മറ്റു വാക്യങ്ങളിലേക്കു പോകുന്നതിനു പകരം ഈ വാക്യത്തിൽത്തന്നെയുള്ള ഒരു വിശദാംശത്തിൽ നമുക്കു ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും. “മേലാൽ മരണം ഉണ്ടായിരിക്കുകയില്ല” എന്നാണ്‌ ആ വാക്യം പറയുന്നത്‌. നമുക്ക് ഇങ്ങനെ ചോദിക്കാനാകും: ഒരു കാര്യം എവിടെയെങ്കിലും മേലാൽ ഉണ്ടായിരിക്കില്ല എന്നു പറയണമെങ്കിൽ അത്‌ നേരത്തേ അവിടെ ഉണ്ടായിരിക്കേണ്ടതല്ലേ? വീട്ടുകാരൻ അതിനോട്‌ യോജിച്ചേക്കാം. തുടർന്ന്, സ്വർഗത്തിൽ ഒരിക്കലും മരണം ഉണ്ടായിരുന്നിട്ടില്ലെന്നും ഭൂമിയിൽ മാത്രമാണ്‌ ആളുകൾ മരിക്കുന്നതെന്നും ഉള്ള വസ്‌തുത നമുക്ക് എടുത്തുപറയാൻ കഴിയും. അങ്ങനെയെങ്കിൽ, വെളിപാട്‌ 21:4-ൽ പരാമർശിച്ചിരിക്കുന്നത്‌ യുക്തിസഹമായും ഭൂമിയിലെ ഭാവി അനുഗ്രഹങ്ങളെക്കുറിച്ചായിരിക്കണം.—സങ്കീ. 37:29.

ആശയം വ്യക്തമാക്കാനായി ദൃഷ്ടാന്തങ്ങൾ ഉപയോഗിക്കുക

12. യേശു ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ചത്‌ എന്തുകൊണ്ട്?

12 യേശു തന്‍റെ പ്രസംഗവേലയിൽ ചോദ്യങ്ങൾക്കു പുറമേ ദൃഷ്ടാന്തങ്ങളും ഉപയോഗിച്ചു. (മത്തായി 13:34, 35 വായിക്കുക.) യേശുവിന്‍റെ ദൃഷ്ടാന്തങ്ങൾ അവന്‍റെ ശ്രോതാക്കളുടെ ആന്തരം വെളിപ്പെടുത്താൻ ഉതകി. (മത്താ. 13:10-15) ദൃഷ്ടാന്തങ്ങൾ യേശുവിന്‍റെ പഠിപ്പിക്കലിനെ ഹൃദ്യവും സ്വീകാര്യവും മനസ്സിൽ തങ്ങിനിൽക്കുന്നതും ആക്കി. നമ്മുടെ പഠിപ്പിക്കലിൽ നമുക്ക് എങ്ങനെ ദൃഷ്ടാന്തങ്ങൾ ഉപയോഗിക്കാനാകും?

13. ദൈവം യേശുവിനെക്കാൾ വലിയവനാണെന്ന് ഒരു ദൃഷ്ടാന്തത്തിലൂടെ എങ്ങനെ വ്യക്തമാക്കാനാകും?

13 ലളിതമായ ദൃഷ്ടാന്തങ്ങളാണ്‌ ഏറ്റവും മികച്ചത്‌. ഉദാഹരണത്തിന്‌, ദൈവം യേശുവിനെക്കാൾ വലിയവനാണെന്ന് വിശദീകരിക്കാൻ പിൻവരുന്ന സമീപനം പരീക്ഷിച്ചുനോക്കാവുന്നതാണ്‌. നമുക്ക് ഇങ്ങനെ തുടങ്ങാം: യേശുവും ദൈവവും തങ്ങൾക്ക് അന്യോന്യമുള്ള ബന്ധം വ്യക്തമാക്കാൻ കുടുംബവൃത്തത്തിലെ ഒരു ബന്ധം ദൃഷ്ടാന്തമായി ഉപയോഗിച്ചു. ദൈവം യേശുവിനെ പുത്രനെന്നും യേശു ദൈവത്തെ പിതാവെന്നും പരിചയപ്പെടുത്തി. (ലൂക്കോ. 3:21, 22; യോഹ. 14:28) ഇനി നമുക്ക് വീട്ടുകാരനോട്‌ ഇങ്ങനെ ചോദിക്കാം: “രണ്ട് വ്യക്തികൾ സമന്മാരാണെന്ന് കാണിക്കാൻ കുടുംബബന്ധങ്ങളിൽ  ഏതായിരിക്കും നിങ്ങൾ ദൃഷ്ടാന്തമായി ഉപയോഗിക്കുക?” കൂടപ്പിറപ്പുകൾ തമ്മിലുള്ള ബന്ധം, ഇരട്ടകൾ തമ്മിലുള്ള ബന്ധം എന്നൊക്കെ അദ്ദേഹം പറഞ്ഞേക്കാം. അദ്ദേഹം അങ്ങനെ പറയുന്നെങ്കിൽ, ‘അത്‌ വളരെ യോജിച്ച ഒരു താരതമ്യമാണ്‌’ എന്ന് നമുക്ക് പറയാൻ കഴിയും. അതിനു ശേഷം ഇങ്ങനെ ചോദിക്കാനാകും: “നമുക്ക് രണ്ടുപേർക്കും ഇത്ര പെട്ടെന്ന് ഇയ്യൊരു ദൃഷ്ടാന്തത്തെക്കുറിച്ച് ചിന്തിക്കാൻ സാധിച്ചെങ്കിൽ മഹാഗുരുവായ യേശുവിന്‌ ഇങ്ങനെയൊരു ദൃഷ്ടാന്തം ചിന്തിച്ചെടുക്കുക ബുദ്ധിമുട്ടായിരുന്നിരിക്കും എന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടോ? ദൈവം തന്‍റെ പിതാവാണെന്നാണ്‌ യേശു പറഞ്ഞത്‌. അതിലൂടെ ദൈവത്തെ തന്നെക്കാൾ പ്രായമേറിയ, അധികാരമുള്ള ഒരു വ്യക്തിയായി യേശു വരച്ചുകാണിക്കുകയായിരുന്നു.”

14. തീനരകത്തിൽ ആളുകളെ ദണ്ഡിപ്പിക്കാൻ ദൈവം പിശാചിനെ ഏർപ്പെടുത്തിയിരിക്കുകയാണ്‌ എന്നുള്ള വിശ്വാസം യുക്തിസഹമല്ലെന്ന് ഏതു ദൃഷ്ടാന്തം തെളിയിക്കുന്നു?

14 മറ്റൊരു ഉദാഹരണം പരിഗണിക്കുക. സാത്താനാണ്‌ അഗ്നിനരകത്തിന്‍റെ അധിപൻ എന്ന് ചില ആളുകൾ വിശ്വസിക്കുന്നു. കുട്ടികളുള്ള ഒരാളോടാണ്‌ നിങ്ങൾ സംസാരിക്കുന്നതെന്നിരിക്കട്ടെ. തീനരകത്തിലിട്ട് ആളുകളെ ദണ്ഡിപ്പിക്കാൻ ദൈവം പിശാചിനെ ആക്കിവെച്ചിരിക്കുകയാണ്‌ എന്ന വിശ്വാസം എത്ര യുക്തിഹീനമാണെന്ന് കാണാൻ ഒരു ദൃഷ്ടാന്തം ആ വ്യക്തിയെ സഹായിച്ചേക്കും. നമുക്ക് ഇങ്ങനെ പറയാം: “നിങ്ങളുടെ കുട്ടി അനുസരണക്കേട്‌ കാണിക്കാനും മോശമായി പെരുമാറാനും തുടങ്ങുന്നുവെന്നു കരുതുക. എന്തായിരിക്കും നിങ്ങളുടെ പ്രതികരണം?” കുട്ടിയെ തിരുത്താൻ ശ്രമിക്കും എന്ന് അദ്ദേഹം പറയാനാണ്‌ സാധ്യത. കുട്ടിക്ക് ആവശ്യമായ തിരുത്തലും ഉപദേശവും നൽകാൻ ഒരുപക്ഷേ അദ്ദേഹം ആവർത്തിച്ച് ശ്രമിച്ചേക്കും. (സദൃ. 22:15) എന്നാൽ, പറഞ്ഞുമനസ്സിലാക്കാൻ എത്രയൊക്കെ ശ്രമിച്ചിട്ടും കുട്ടി വഴങ്ങുന്നില്ലെങ്കിൽ പിന്നെ എന്തുചെയ്യും എന്ന് അടുത്തതായി അദ്ദേഹത്തോട്‌ ചോദിക്കാം. അങ്ങനെയായാൽപ്പിന്നെ അവനെ ശിക്ഷിക്കുകയല്ലാതെ വേറെ നിവൃത്തിയില്ലെന്ന് മിക്ക മാതാപിതാക്കളും പറയും. അപ്പോൾ നമ്മൾ ഇങ്ങനെ ചോദിക്കുന്നു: “നിങ്ങളുടെ കുട്ടി ഇത്ര മോശമായിത്തീരാൻ കാരണം അവൻ ദുഷ്ടനായ ഒരു വ്യക്തിയുടെ സ്വാധീനത്തിൽപ്പെട്ടതാണെന്ന് നിങ്ങൾ തിരിച്ചറിയുന്നെങ്കിൽ, എന്തായിരിക്കും നിങ്ങളുടെ പ്രതികരണം?” അദ്ദേഹത്തിന്‌ വഷളനായ ആ വ്യക്തിയോട്‌ കടുത്ത ദേഷ്യം തോന്നുമെന്നതിൽ സംശയമില്ല. ദൃഷ്ടാന്തത്തിന്‍റെ സാരാംശം വ്യക്തമാക്കിക്കൊണ്ട് ഒടുവിൽ ഇങ്ങനെ ചോദിക്കാനാകും: “കുട്ടിയെ വഷളാക്കിയത്‌ ആ ദുഷ്ടനായ വ്യക്തിയാണെന്ന് അറിയുമ്പോൾ, കുട്ടിയെ ശിക്ഷിക്കാനായി നിങ്ങൾ അയാളെത്തന്നെ ഏൽപ്പിക്കുമോ?” ഒരിക്കലും ഇല്ല എന്നായിരിക്കും ഉത്തരം. അങ്ങനെയെങ്കിൽ, ദുഷ്‌പ്രവൃത്തികളിലേക്ക് സാത്താൻ വഴിതെറ്റിച്ചിരിക്കുന്ന ആളുകളെ ശിക്ഷിക്കാൻ ദൈവം ഒരിക്കലും സാത്താനെത്തന്നെ ഉപയോഗിക്കുകയില്ല എന്നതു വ്യക്തമല്ലേ!

സമനിലയുള്ള ഒരു വീക്ഷണം വെച്ചുപുലർത്തുക

15, 16. (എ) നാം പ്രസംഗിക്കുന്ന എല്ലാവരും രാജ്യസുവാർത്ത സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കരുതാത്തത്‌ എന്തുകൊണ്ട്? (ബി) ഫലകരമായി പഠിപ്പിക്കാൻ നമുക്ക് എന്തെങ്കിലും സവിശേഷപ്രാപ്‌തിയുടെ ആവശ്യമുണ്ടോ? വിശദീകരിക്കുക.

15 നാം പ്രസംഗിക്കുന്ന എല്ലാവരും രാജ്യസന്ദേശം സ്വീകരിക്കുകയില്ലെന്ന് നമുക്കറിയാം. (മത്താ. 10:11-14) എത്ര കുറിക്കുകൊള്ളുന്ന ചോദ്യങ്ങൾ ചോദിച്ചാലും എത്ര യുക്തിസഹമായ വാദമുഖങ്ങൾ നിരത്തിയാലും എത്ര മികച്ച ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ചാലും സകലരെയും ബോധ്യപ്പെടുത്താൻ നമുക്കാവില്ല. എക്കാലത്തെയും ഏറ്റവും മികച്ച അധ്യാപകനായ യേശു പഠിപ്പിച്ചപ്പോൾപോലും ഒരു ന്യൂനപക്ഷം മാത്രമാണ്‌ അനുകൂലമായി പ്രതികരിച്ചത്‌.—യോഹ. 6:66; 7:45-48.

16 അതേസമയം സവിശേഷപ്രാപ്‌തികളൊന്നും നമുക്കില്ലെന്ന് തോന്നുന്നെങ്കിൽപ്പോലും ശുശ്രൂഷയിൽ നമുക്ക് ഫലപ്രദരായിരിക്കാൻ കഴിയും. (പ്രവൃത്തികൾ 4:13 വായിക്കുക.) “നിത്യജീവനുവേണ്ട ഹൃദയനില” ഉള്ള സകലരും സുവാർത്ത സ്വീകരിക്കുമെന്ന് വിശ്വസിക്കാൻ ദൈവവചനം നമുക്ക് ഈടുറ്റ കാരണങ്ങൾ നൽകുന്നു. (പ്രവൃ. 13:48) അതുകൊണ്ട് നമ്മെക്കുറിച്ചും നാം രാജ്യസുവാർത്ത പങ്കുവെക്കാൻ ആഗ്രഹിക്കുന്നവരെക്കുറിച്ചും സമനിലയുള്ള ഒരു വീക്ഷണം വളർത്തിയെടുക്കാനും നിലനിറുത്താനും നമുക്ക് ശ്രമിക്കാം. യഹോവ നൽകുന്ന പരിശീലനം പൂർണമായി പ്രയോജനപ്പെടുത്താം. നമുക്കും നമ്മുടെ പ്രസംഗം കേൾക്കുന്നവർക്കും അത്‌ നിത്യപ്രയോജനങ്ങൾ കൈവരുത്തും എന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാനാകും. (1 തിമൊ. 4:16) “ഓരോരുത്തരോടും യഥോചിതം സംസാരി”ക്കേണ്ടത്‌ എങ്ങനെയെന്ന് തിരിച്ചറിയാൻ യഹോവ നമ്മെ സഹായിക്കും. അടുത്തതായി കാണാൻപോകുന്നതുപോലെ ശുശ്രൂഷയിൽ വിജയം വരിക്കാനാകുന്ന ഒരു വിധം ‘സുവർണനിയമം’ പിൻപറ്റുക എന്നതാണ്‌.