‘നിന്റെ ദൈവമായ യഹോവയെ നീ സ്നേഹിക്കണം’
“നിന്റെ ദൈവമായ യഹോവയെ നീ മുഴുഹൃദയത്തോടും മുഴുദേഹിയോടും മുഴുമനസ്സോടുംകൂടെ സ്നേഹിക്കണം.”—മത്താ. 22:37.
1. ദൈവവും പുത്രനും തമ്മിൽ ഗാഢമായ സ്നേഹബന്ധം വളരാൻ ഇടയായത് എങ്ങനെ?
യഹോവയുടെ പുത്രനായ യേശുക്രിസ്തു ഇങ്ങനെ പ്രസ്താവിച്ചു: “ഞാൻ പിതാവിനെ സ്നേഹിക്കുന്നു.” (യോഹ. 14:31) യേശു ഇങ്ങനെയും പറഞ്ഞു: “പിതാവിനു പുത്രനോടു പ്രിയമുണ്ട്.” (യോഹ. 5:20) ഇത് നമ്മെ ആശ്ചര്യപ്പെടുത്തേണ്ടതില്ല. കാരണം, തന്റെ മനുഷ്യപൂർവ അസ്തിത്വത്തിൽ യുഗങ്ങളോളം യേശു ദൈവത്തിന്റെ “ശില്പി” ആയി വർത്തിച്ചിരുന്നു. (സദൃ. 8:30) യഹോവയും യേശുവും ഒരുമിച്ചു പ്രവർത്തിക്കവെ പിതാവിന്റെ ഗുണങ്ങളെക്കുറിച്ച് പുത്രന് വളരെയധികം പഠിക്കാനായി. അങ്ങനെ പിതാവിനെ സ്നേഹിക്കുന്നതിനുള്ള എണ്ണമറ്റ കാരണങ്ങൾ അവനുണ്ടായിരുന്നു. വാസ്തവത്തിൽ, പരസ്പരം അടുത്ത് ഇടപഴകിയത് അവർക്കിടയിലെ സ്നേഹം വളരാൻ ഇടയാക്കി.
2. (എ) സ്നേഹിക്കുന്നതിൽ എന്താണ് ഉൾപ്പെടുന്നത്? (ബി) നാം ഏത് ചോദ്യങ്ങൾ ചർച്ച ചെയ്യും?
2 സ്നേഹിക്കുക എന്നതിൽ ഒരു വ്യക്തിയോട് ആഴമായ പ്രിയമുണ്ടായിരിക്കുന്നത് ഉൾപ്പെടുന്നു. സങ്കീർത്തനക്കാരനായ ദാവീദ് ഇങ്ങനെ പാടി: “എന്റെ ബലമായ യഹോവേ, ഞാൻ നിന്നെ സ്നേഹിക്കുന്നു.” (സങ്കീ. 18:1) നമുക്കും അതേ വികാരമാണ് ദൈവത്തോടു തോന്നേണ്ടത്, എന്തെന്നാൽ അവനു നമ്മോട് പ്രിയമുണ്ട്. നാം യഹോവയെ അനുസരിക്കുന്നെങ്കിൽ അവൻ നമ്മോടും സ്നേഹം പ്രകടമാക്കും. (ആവർത്തനപുസ്തകം 7:12, 13 വായിക്കുക.) എന്നാൽ ദൈവത്തെ കാണാൻ കഴിയില്ലെന്നിരിക്കെ നമുക്ക് അവനെ യഥാർഥത്തിൽ സ്നേഹിക്കാനാകുമോ? യഹോവയെ സ്നേഹിക്കുക എന്നാൽ എന്താണ് അർഥം? നാം അവനെ സ്നേഹിക്കേണ്ടത് എന്തുകൊണ്ടാണ്? ദൈവത്തോടുള്ള സ്നേഹം നമുക്ക് എങ്ങനെ പ്രകടിപ്പിക്കാനാകും?
ദൈവത്തെ സ്നേഹിക്കാനാകുന്നതിന്റെ കാരണം
3, 4. നമുക്കു ദൈവത്തെ സ്നേഹിക്കാനാകുന്നത് എന്തുകൊണ്ട്?
3 “ദൈവം ആത്മാവ് ആകുന്നു;” അതുകൊണ്ട് നമുക്ക് അവനെ കാണാനാവില്ല. (യോഹ. 4:24) എന്നിരുന്നാലും, യഹോവയെ സ്നേഹിക്കുക സാധ്യമാണ്. അവനോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ തിരുവെഴുത്തുകൾ നമ്മോട് കല്പിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന്, മോശ ഇസ്രായേല്യരോട് ഇങ്ങനെ പറഞ്ഞു: “നിന്റെ ദൈവമായ യഹോവയെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം.”—ആവ. 6:5.
4 നമുക്കു ദൈവത്തോട് ആഴമായ സ്നേഹമുണ്ടായിരിക്കാനാകുന്നത് എന്തുകൊണ്ടാണ്? എന്തുകൊണ്ടെന്നാൽ ദൈവം നമ്മെ സൃഷ്ടിച്ചിരിക്കുന്നത്, അവനുമായി ഒരു ബന്ധം ആവശ്യമുള്ള വിധത്തിലാണ്. സ്നേഹം പ്രകടിപ്പിക്കാനുള്ള പ്രാപ്തിയും അവൻ നമുക്ക് പ്രദാനം ചെയ്തിട്ടുണ്ട്. നമ്മുടെ ഈ ആത്മീയ ആവശ്യം യഥോചിതം തൃപ്തിപ്പെടുത്തുമ്പോൾ യഹോവയോടുള്ള നമ്മുടെ സ്നേഹം വളരുകയും നമുക്ക് യഥാർഥ സന്തോഷം ആസ്വദിക്കാനാകുകയും ചെയ്യും. “തങ്ങളുടെ ആത്മീയ ആവശ്യത്തെക്കുറിച്ചു ബോധമുള്ളവർ അനുഗൃഹീതർ; എന്തെന്നാൽ സ്വർഗരാജ്യം അവർക്കുള്ളത്” എന്ന് യേശു പറഞ്ഞു. (മത്താ. 5:3) ആരാധിക്കാനുള്ള മനുഷ്യന്റെ ജന്മനായുള്ള ആഗ്രഹത്തെക്കുറിച്ച് ഒരു പുസ്തകത്തിൽ ഇങ്ങനെ പറഞ്ഞിരിക്കുന്നു: “ഒരു പരമോന്നതനു വേണ്ടിയുള്ള മനുഷ്യരുടെ അന്വേഷണവും അങ്ങനെ ഒരുവനുണ്ട് എന്ന അവരുടെ വിശ്വാസവും സമസ്തവ്യാപകമാണ് എന്നു കാണുന്നത് നമ്മിൽ അത്ഭുതവും ഭയാദരവും നിറയ്ക്കേണ്ടതാണ്.”—മനുഷ്യന് പരാശ്രയമില്ലാതെ നിലനിൽക്കാനാവില്ല (ഇംഗ്ലീഷ്), എ. സി. മോറിസൺ എഴുതിയത്.
5. ദൈവത്തെ അന്വേഷിക്കുന്നത് വ്യർഥമല്ലെന്ന് നമുക്ക് എങ്ങനെ അറിയാം?
5 ദൈവത്തെ അന്വേഷിക്കുന്നത് വ്യർഥമാണോ? അല്ല, പകരം നാം അവനെ കണ്ടെത്താനാണ് ദൈവം ആഗ്രഹിക്കുന്നത്. അപ്പൊസ്തലനായ പൗലോസ് അരയോപഗസിൽവെച്ച് പറഞ്ഞ വാക്കുകൾ ഈ ആശയം വ്യക്തമാക്കുന്നു. അവിടെനിന്നു നോക്കിയാൽ പുരാതന ആതൻസിലെ സംരക്ഷകദേവിയായ അഥേനയ്ക്ക് സമർപ്പിച്ചിരുന്ന പാർഥിനോൻ ക്ഷേത്രം കാണാനാകുമായിരുന്നു. അരയോപഗസിൽ കൂടിയിരുന്ന ആളുകളോട് “ലോകവും അതിലുള്ളതൊക്കെയും ഉണ്ടാക്കിയ ദൈവ”ത്തെക്കുറിച്ച് പൗലോസ് സംസാരിക്കുമ്പോൾ നിങ്ങൾ അവിടെയുണ്ടായിരുന്നെന്ന് സങ്കല്പിക്കുക. ദൈവം “കൈപ്പണിയായ ആലയങ്ങളിൽ വസിക്കുന്നില്ല” എന്ന് അവൻ വിശദീകരിക്കുന്നു. തുടർന്ന് അപ്പൊസ്തലൻ ഇങ്ങനെ പറയുന്നു: “ഭൂതലത്തിലെങ്ങും അധിവസിക്കാനായി അവൻ ഒരു മനുഷ്യനിൽനിന്നു മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി, അവരുടെ അധിവാസത്തിന് നിശ്ചിത കാലഘട്ടങ്ങളും അതിർത്തികളും നിർണയിച്ചു; അവർ അവനെ അന്വേഷിക്കേണ്ടതിനും തപ്പിത്തിരഞ്ഞ് അവനെ കണ്ടെത്തേണ്ടതിനുംതന്നെ; അവനോ നമ്മിൽ ആരിൽനിന്നും അകന്നിരിക്കുന്നില്ല.” (പ്രവൃ. 17:24-27) അതെ, ആളുകൾക്ക് ദൈവത്തെ കണ്ടെത്താനാകും. എഴുപത്തിയഞ്ച് ലക്ഷത്തിലധികം വരുന്ന യഹോവയുടെ സാക്ഷികൾ ‘അവനെ കണ്ടത്തിയിരിക്കുന്നു;’ അവനെ ആത്മാർഥമായി സ്നേഹിക്കുകയും ചെയ്യുന്നു.
ദൈവത്തെ സ്നേഹിക്കുക എന്നതിന്റെ അർഥം
6. “ഏറ്റവും വലിയതും ഒന്നാമത്തേതുമായ കൽപ്പന” ഏതാണെന്നാണ് യേശു പറഞ്ഞത്?
6 യഹോവയോടുള്ള സ്നേഹം ഹൃദയത്തിൽനിന്നാണ് അങ്കുരിക്കേണ്ടത്. “ഗുരോ, ന്യായപ്രമാണത്തിലെ ഏറ്റവും വലിയ കൽപ്പന ഏതാണ്” എന്ന ഒരു പരീശന്റെ ചോദ്യത്തിന് ഉത്തരം പറയവെ യേശു ഇത് വ്യക്തമാക്കി: “‘നിന്റെ ദൈവമായ യഹോവയെ നീ മുഴുഹൃദയത്തോടും മുഴുദേഹിയോടും മുഴുമനസ്സോടുംകൂടെ സ്നേഹിക്കണം.’ ഇതാകുന്നു ഏറ്റവും വലിയതും ഒന്നാമത്തേതുമായ കൽപ്പന.”—മത്താ. 22:34-38.
7. (എ) ‘മുഴുഹൃദയത്തോടെ’ (ബി) ‘മുഴുദേഹിയോടെ’ (സി) ‘മുഴുമനസ്സോടെ’ ദൈവത്തെ സ്നേഹിക്കുക എന്നാൽ എന്താണ് അർഥം?
7 മുഴുഹൃദയത്തോടും മുഴുദേഹിയോടും മുഴുമനസ്സോടും കൂടെ ദൈവത്തെ സ്നേഹിക്കുക എന്നു പറഞ്ഞപ്പോൾ എന്താണ് യേശു അർഥമാക്കിയത്? ‘മുഴുഹൃദയം’ എന്നത് നമ്മുടെ യഥാർഥ വികാരങ്ങളെയും അനുഭൂതികളെയും മോഹങ്ങളെയും കുറിക്കുന്നു. ‘മുഴുദേഹി’ എന്നതുകൊണ്ട് അർഥമാക്കുന്നത് നാം ജീവിതത്തിൽ ചെയ്യുന്ന സർവ പ്രവൃത്തികളും ഉൾപ്പെടെ നാമാകുന്ന മുഴുവ്യക്തിയെയുമാണ്. ‘മുഴുമനസ്സ്’ എന്നു പറയുന്നത് മാനസികവും ബുദ്ധിപരവും ആയ നമ്മുടെ മുഴുപ്രാപ്തികളെയുമാണ്. ഇങ്ങനെ, നമ്മെ മുഴുവനായും, നമുക്കുള്ള സർവസ്വവും ഉപയോഗിച്ച് നാം യഹോവയെ സ്നേഹിക്കണം എന്നാണ് യേശു പഠിപ്പിച്ചത്.
8. ദൈവത്തെ പൂർണമായി സ്നേഹിക്കുന്നത് എന്തു ചെയ്യാൻ നമ്മെ പ്രേരിപ്പിക്കും?
8 മുഴു ഹൃദയത്തോടും ദേഹിയോടും മനസ്സോടും കൂടെ ദൈവത്തെ സ്നേഹിക്കുന്നവരാണെങ്കിൽ നാം അവന്റെ വചനം ഉത്സാഹത്തോടെ പഠിക്കുകയും അവന്റെ ഉദ്ദേശങ്ങൾക്കനുസൃതമായി സർവാത്മനാ പ്രവർത്തിക്കുകയും രാജ്യസുവാർത്ത തീക്ഷ്ണമായി പ്രസംഗിക്കുകയും ചെയ്യും. (മത്താ. 24:14; റോമ. 12:1, 2) യഹോവയോടുള്ള യഥാർഥമായ സ്നേഹം നമ്മെ അവനിലേക്ക് അധികമധികം അടുപ്പിക്കും. (യാക്കോ. 4:8) നാം ദൈവത്തെ സ്നേഹിക്കേണ്ടതിന്റെ എല്ലാ കാരണങ്ങളും വിശദീകരിക്കാനാകില്ലെങ്കിലും അവയിൽ ചിലത് നമുക്ക് ഇപ്പോൾ പരിചിന്തിക്കാം.
യഹോവയെ സ്നേഹിക്കേണ്ടതിന്റെ കാരണം
9. സ്രഷ്ടാവും ദാതാവും എന്നനിലയിൽ യഹോവയെ നിങ്ങൾ സ്നേഹിക്കുന്നത് എന്തുകൊണ്ട്?
9 യഹോവ നമ്മുടെ സ്രഷ്ടാവും ദാതാവും ആണ്. “അവൻ മുഖാന്തരമല്ലോ നാം ജീവിക്കുകയും ചരിക്കുകയും നിലനിൽക്കുകയും ചെയ്യുന്നത്” എന്നു പൗലോസ് പറഞ്ഞു. (പ്രവൃ. 17:28) പ്രൗഢമനോഹരമായ ഈ ഭൂമി യഹോവ നമുക്കായി നൽകിയിരിക്കുന്നു. (സങ്കീ. 115:16) കൂടാതെ, നമ്മുടെ ജീവൻ നിലനിറുത്താൻ ആവശ്യമായ ഭക്ഷണവും മറ്റു വസ്തുക്കളും അവൻ പ്രദാനം ചെയ്തിരിക്കുന്നു. അതുകൊണ്ട്, ലുസ്ത്രയിലെ വിഗ്രഹാരാധികളായ നിവാസികളോട് പൗലോസിന് ഇങ്ങനെ പറയാൻ കഴിഞ്ഞു: ‘ജീവനുള്ള ദൈവം . . . തന്നെക്കുറിച്ചു സാക്ഷ്യം നൽകാതിരുന്നിട്ടില്ല. ആകാശത്തുനിന്നു മഴയും ഫലപുഷ്ടിയുള്ള കാലങ്ങളും നിങ്ങൾക്കു തരുകയും ആഹാരവും ആനന്ദവും നൽകി നിങ്ങളുടെ ഹൃദയങ്ങളെ നിറയ്ക്കുകയും ചെയ്തുകൊണ്ട് അവൻ നന്മ കാണിച്ചിരിക്കുന്നുവല്ലോ.’ (പ്രവൃ. 14:15-17) നമ്മുടെ മഹാസ്രഷ്ടാവും സ്നേഹനിധിയായ ദാതാവും എന്നനിലയിൽ അവനെ സ്നേഹിക്കാൻ എത്രയധികം കാരണങ്ങളാണ് നമുക്കുള്ളത്!—സഭാ. 12:1.
10. പാപവും മരണവും തുടച്ചുനീക്കാനുള്ള ദൈവത്തിന്റെ കരുതലിനോട് നാം എങ്ങനെ പ്രതികരിക്കണം?
10 ആദാമിൽനിന്ന് നാം അവകാശപ്പെടുത്തിയ പാപവും മരണവും ഇല്ലാതാക്കാനുള്ള ക്രമീകരണം ദൈവം ചെയ്തിരിക്കുന്നു. (റോമ. 5:12) “ക്രിസ്തുവോ നാം പാപികളായിരിക്കുമ്പോൾത്തന്നെ നമുക്കുവേണ്ടി മരിച്ചു.” വാസ്തവത്തിൽ “ഇതിലൂടെ ദൈവം നമ്മോടുള്ള തന്റെ സ്നേഹം കാണിച്ചുതരുന്നു.” (റോമ. 5:8) നാം മാനസാന്തരപ്പെട്ട് യേശുവിന്റെ മറുവിലയാഗത്തിൽ വിശ്വാസം അർപ്പിക്കുന്നെങ്കിൽ പാപങ്ങളുടെ ക്ഷമ സാധ്യമാണ്. യഹോവ നമുക്കായി ചെയ്തിരിക്കുന്ന ഈ കരുതലിനെപ്രതി അവനോടുള്ള സ്നേഹത്താൽ നമ്മുടെ ഹൃദയം നിറഞ്ഞുതുളുമ്പുന്നില്ലേ?—യോഹ. 3:16.
11, 12. യഹോവ നമുക്ക് ഏതെല്ലാം പ്രത്യാശ നൽകിയിരിക്കുന്നു?
11 യഹോവ ‘നൽകുന്ന പ്രത്യാശ നമ്മെ സന്തോഷവും സമാധാനവും കൊണ്ടു നിറയ്ക്കുന്നു.’ (റോമ. 15:13) വിശ്വാസത്തിന്റെ പരിശോധനകൾ സഹിച്ചുനിൽക്കാൻ ദൈവദത്തപ്രത്യാശ നമ്മെ പ്രാപ്തരാക്കുന്നു. “മരണപര്യന്തം വിശ്വസ്ത”രെന്ന് തെളിയിക്കുന്ന അഭിഷിക്തർക്ക് അവൻ സ്വർഗീയ ‘ജീവകിരീടം നൽകും.’ (വെളി. 2:10) ഭൗമികപ്രത്യാശയുള്ള നിർമലതാപാലകർ ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന ആഗോളപറുദീസയിൽ നിത്യാനുഗ്രഹങ്ങൾ ആസ്വദിക്കും. (ലൂക്കോ. 23:43) അത്തരം പ്രതീക്ഷകൾ നമ്മിൽ ഉണർത്തുന്ന സ്വാഭാവികമായ പ്രതികരണം എന്താണ്? സന്തോഷത്താലും സമാധാനത്താലും ‘എല്ലാ നല്ല ദാനങ്ങളുടെയും തികഞ്ഞ വരങ്ങളുടെയും’ ദാതാവിനോടുള്ള സ്നേഹത്താലും നമ്മുടെ ഹൃദയം നിറയുന്നില്ലേ?—യാക്കോ. 1:17.
12 ഹൃദയത്തിന് സാന്ത്വനമേകുന്ന പുനരുത്ഥാനപ്രത്യാശ ദൈവം നമുക്കു നൽകിയിരിക്കുന്നു. (പ്രവൃ. 24:15) പ്രിയപ്പെട്ട ഒരു വ്യക്തി മരണത്തിൽ നഷ്ടമാകുമ്പോൾ നാം അതീവദുഃഖിതരായിത്തീരുന്നത് സ്വാഭാവികമാണ്. എന്നിരുന്നാലും നമുക്കു പുനരുത്ഥാനപ്രത്യാശ ഉള്ളതുകൊണ്ട്, നാം ‘പ്രത്യാശയില്ലാത്ത മറ്റുള്ളവരെപ്പോലെ ദുഃഖിക്കുന്നില്ല.’ (1 തെസ്സ. 4:13) നമ്മളോടുള്ള ആഴമായ സ്നേഹംനിമിത്തം, മരിച്ചുപോയവരെ ജീവനിലേക്ക് കൊണ്ടുവരാൻ യഹോവയാം ദൈവം അതിയായി വാഞ്ഛിക്കുന്നു; വിശേഷാൽ, നേരുള്ളവനായ ഇയ്യോബിനെപ്പോലുള്ള തന്റെ വിശ്വസ്തദാസരെ. (ഇയ്യോ. 14:15) പുനരുത്ഥാനത്തിൽ വരുന്നവരെ ഭൂമിയിലെ ജീവിതത്തിലേക്ക് തിരികെ സ്വാഗതം ചെയ്യുമ്പോൾ അരങ്ങേറാൻപോകുന്ന, സന്തോഷം അലതല്ലുന്ന പുനസ്സമാഗമ രംഗങ്ങൾ ഒന്നു ഭാവനയിൽ കണ്ടു നോക്കൂ! പുനരുത്ഥാനം എന്ന വിസ്മയകരമായ പ്രത്യാശ നൽകിയ നമ്മുടെ സ്വർഗീയപിതാവിനോടുള്ള സ്നേഹത്താൽ നമ്മുടെ ഹൃദയം തുടിക്കുന്നില്ലേ?
13. ദൈവം യഥാർഥത്തിൽ നമുക്കായി കരുതുന്നു എന്നതിന് എന്ത് തെളിവുണ്ട്?
13 യഹോവ യഥാർഥത്തിൽ നമുക്കായി കരുതുന്നു. (സങ്കീർത്തനം 34:6, 18, 19; 1 പത്രോസ് 5:6, 7 വായിക്കുക.) തന്നോടു വിശ്വസ്തരായിരിക്കുന്നവരെ സഹായിക്കാൻ സദാ സന്നദ്ധനാണ് നമ്മുടെ സ്നേഹവാനായ ദൈവം എന്നു നമുക്ക് അറിയാവുന്നതിനാൽ, ‘അവന്റെ മേച്ചല്പുറത്തെ ആടുകളുടെ’ ഭാഗമെന്ന നിലയിൽ നമുക്ക് സുരക്ഷിതത്വം അനുഭവപ്പെടുന്നു. (സങ്കീ. 79:13) മിശിഹൈകരാജ്യം മുഖേന ദൈവം നമുക്കുവേണ്ടി സാക്ഷാത്കരിക്കുന്ന കാര്യങ്ങളിലൂടെ നമ്മോടുള്ള ദൈവത്തിന്റെ സ്നേഹം കൂടുതൽ ദൃശ്യമാകും. അവൻ തിരഞ്ഞെടുത്തിരിക്കുന്ന രാജാവായ യേശുക്രിസ്തു, അക്രമവും അടിച്ചമർത്തലും ദുഷ്ടതയും ഭൂമിയിൽനിന്ന് നിർമൂലമാക്കിക്കഴിയുമ്പോൾ അനുസരണമുള്ള മനുഷ്യവർഗം ശാശ്വത സമാധാനവും ഐശ്വര്യവും ആസ്വദിക്കും. (സങ്കീ. 72:7, 12-14, 16) ഈ പ്രത്യാശ നൽകിയിരിക്കുന്ന കരുതലുള്ള നമ്മുടെ ദൈവത്തെ മുഴു ഹൃദയത്തോടും ദേഹിയോടും ശക്തിയോടും മനസ്സോടും കൂടെ സ്നേഹിക്കാൻ നാം പ്രചോദിതരായിത്തീരുന്നില്ലേ?—ലൂക്കോ. 10:27.
14. അമൂല്യമായ ഏത് പദവി നൽകി യഹോവ നമ്മോട് പ്രീതി കാണിച്ചിരിക്കുന്നു?
14 തന്റെ സാക്ഷികളായി സേവിക്കാനുള്ള അമൂല്യമായ പദവി നൽകി യഹോവ നമ്മോട് പ്രീതി കാണിച്ചിരിക്കുന്നു. (യെശ. 43:10-12) തന്റെ പരമാധികാരത്തെ പിന്തുണയ്ക്കാനും പ്രക്ഷുബ്ധമായ ഈ ലോകത്തിൽ ആളുകൾക്ക് യഥാർഥ പ്രത്യാശ വെച്ചുനീട്ടാനും യഹോവ നൽകിയ ഈ അവസരത്തെപ്രതി നാം അവനെ സ്നേഹിക്കുന്നു. കൂടാതെ, വിശ്വാസത്തോടും ബോധ്യത്തോടും കൂടെ നമുക്ക് പ്രസംഗിക്കാനാകുന്നു. കാരണം, നാം ഘോഷിക്കുന്ന സുവാർത്ത സത്യദൈവത്തിന്റെ വചനത്തിൽ അധിഷ്ഠിതമാണ്. അവന്റെ വാഗ്ദാനങ്ങളാകട്ടെ, പ്രത്യാശ നിറയ്ക്കുന്നതും ഒരിക്കലും പരാജയപ്പെടാത്തതും ആണ്. (യോശുവ 21:45; 23:14 വായിക്കുക.) അതെ, നമുക്കുള്ള അനുഗ്രഹങ്ങളുടെയും യഹോവയെ സ്നേഹിക്കാനാകുന്നതിന്റെ കാരണങ്ങളുടെയും പട്ടിക അനന്തമായി നീളുന്നു. അങ്ങനെയെങ്കിൽ അവനോടുള്ള സ്നേഹം നമുക്ക് എങ്ങനെ കാണിക്കാൻ കഴിയും?
നമുക്കു ദൈവത്തോട് സ്നേഹം കാണിക്കാനാകുന്ന വിധം
15. ദൈവവചനം പഠിക്കുന്നതും ബാധകമാക്കുന്നതും നമ്മെ എങ്ങനെയൊക്കെ സഹായിക്കും?
15 ഉത്സാഹപൂർവം ദൈവവചനം പഠിക്കുക, ബാധകമാക്കുക. അങ്ങനെ ചെയ്യുന്നതിലൂടെ, യഹോവയെ സ്നേഹിക്കുന്നുണ്ടെന്നും അവന്റെ വചനം നമ്മുടെ “പാതെക്കു പ്രകാശ”മായിരിക്കാൻ യഥാർഥത്തിൽ ആഗ്രഹിക്കുന്നുണ്ടെന്നും നാം തെളിയിക്കുകയാണ്. (സങ്കീ. 119:105) മനസ്സ് തകർന്നിരിക്കുന്ന ഒരു അവസ്ഥയിലാണു നമ്മളെങ്കിൽ പിൻവരുന്നതു പോലുള്ള സ്നേഹസാന്ത്വനങ്ങളിൽനിന്ന് നമുക്ക് ആശ്വാസം കൈക്കൊള്ളാൻ കഴിയും: “തകർന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ, ദൈവമേ, നീ നിരസിക്കയില്ല.” “യഹോവേ, നിന്റെ ദയ എന്നെ താങ്ങി. എന്റെ ഉള്ളിലെ വിചാരങ്ങളുടെ ബഹുത്വത്തിൽ നിന്റെ ആശ്വാസങ്ങൾ എന്റെ പ്രാണനെ തണുപ്പിക്കുന്നു.” (സങ്കീ. 51:17; 94:18, 19) അതെ, കഷ്ടത അനുഭവിക്കുന്നവരോട് യഹോവ കരുണ കാണിക്കുന്നു. സമാനമായി യേശുവും ആളുകളോട് അലിവുള്ളവനാണ്. (യെശ. 49:13; മത്താ. 15:32) ബൈബിൾ പഠിക്കുന്നതിലൂടെ യഹോവയ്ക്കു നമ്മോടുള്ള സ്നേഹപൂർവമായ കരുതലിനെക്കുറിച്ച് നാം കൂടുതൽ ബോധവാന്മാരാകും. അതുവഴി അവനോട് ആഴമായ സ്നേഹം കാണിക്കാൻ നാം പ്രചോദിതരായിത്തീരുകയും ചെയ്യും.
16. പതിവായ പ്രാർഥനകൾ ദൈവത്തോടുള്ള നമ്മുടെ സ്നേഹം വളരാൻ സഹായിക്കുന്നത് എങ്ങനെ?
16 പതിവായി ദൈവത്തോടു പ്രാർഥിക്കുക. “പ്രാർത്ഥന കേൾക്കുന്നവനായ” ദൈവത്തിങ്കലേക്ക് നമ്മുടെ പ്രാർഥനകൾ നമ്മെ കൂടുതൽക്കൂടുതൽ അടുപ്പിക്കുന്നു. (സങ്കീ. 65:2) നമ്മുടെ പ്രാർഥനകൾക്ക് ദൈവം ഉത്തരം നൽകുന്നെന്നു തിരിച്ചറിയുമ്പോൾ അവനോടുള്ള നമ്മുടെ സ്നേഹം ആഴമുള്ളതായിത്തീരും. ഉദാഹരണത്തിന്, നമുക്കു ചെറുക്കാനാവാത്ത ഒരു പ്രലോഭനവും അവൻ അനുവദിക്കുകയില്ലെന്ന് ഇതിനോടകംതന്നെ നാം മനസ്സിലാക്കിയിട്ടുണ്ടാകും. (1 കൊരി. 10:13) എപ്പോഴെങ്കിലും ഉത്കണ്ഠപ്പെട്ടിരുന്ന നേരത്ത് യഹോവയിങ്കലേക്കു തിരിഞ്ഞ് അവനോടു കേണപേക്ഷിച്ചിട്ടുണ്ടെങ്കിൽ, അനുപമമായ “ദൈവസമാധാനം” നാം തീർച്ചയായും അനുഭവിച്ചറിഞ്ഞിട്ടുണ്ടാകും. (ഫിലി. 4:6, 7) ചിലപ്പോഴൊക്കെ നാം നെഹെമ്യാവ് ചെയ്തതുപോലെ മൗനമായി പ്രാർഥിച്ചിരിക്കാം; ഉത്തരം ലഭിച്ചതായി തിരിച്ചറിഞ്ഞിട്ടുമുണ്ടാകാം. (നെഹെ. 2:1-6) “പ്രാർഥനയിൽ ഉറ്റിരിക്കു”കയും യഹോവ നമ്മുടെ യാചനകളോടു പ്രതികരിക്കുന്നുണ്ടെന്ന് അറിയുകയും ചെയ്യുമ്പോൾ അവനോടുള്ള നമ്മുടെ സ്നേഹം വളരുന്നു. അതോടൊപ്പം വിശ്വാസത്തിന്റെ കൂടുതലായ പരിശോധനകൾ സഹിച്ചുനിൽക്കാനുള്ള സഹായം അവൻ നമുക്കു നൽകുമെന്ന ആത്മവിശ്വാസവും വർധിക്കുന്നു.—റോമ. 12:12.
17. നാം ദൈവത്തെ സ്നേഹിക്കുന്നെങ്കിൽ യോഗങ്ങളിൽ സംബന്ധിക്കുന്നതിനെ എങ്ങനെ വീക്ഷിക്കും?
17 ക്രിസ്തീയ യോഗങ്ങളിലും സമ്മേളനങ്ങളിലും കൺവെൻഷനുകളിലും സംബന്ധിക്കുന്നത് നിങ്ങളുടെ ശീലമാക്കുക. (എബ്രാ. 10:24, 25) യഹോവയെ ഭയപ്പെടുകയും അവന്റെ കല്പനകൾ പ്രമാണിക്കുകയും ചെയ്യേണ്ടതിന് യിസ്രായേല്യർ അവനെക്കുറിച്ച് കേട്ട് പഠിക്കാൻ കൂടിവന്നിരുന്നു. (ആവ. 31:12) നാം ദൈവത്തെ യഥാർഥത്തിൽ സ്നേഹിക്കുന്നെങ്കിൽ അവന്റെ ഇഷ്ടത്തോട് അനുരൂപപ്പെടുന്നത് നമുക്ക് ഒരിക്കലും ഭാരമായി തോന്നുകയില്ല. (1 യോഹന്നാൻ 5:3 വായിക്കുക.) അതുകൊണ്ട്, യോഗങ്ങളിൽ സംബന്ധിക്കുന്നതിനെ നിസ്സാരമട്ടിൽ കാണാൻ ഇടയാകുംവിധം ജീവിതത്തിൽ മേൽക്കൈ നേടാൻ മറ്റൊന്നിനെയും നാം അനുവദിക്കരുത്. യഹോവയോട് നമുക്കുണ്ടായിരുന്ന ആദ്യസ്നേഹം യാതൊരു കാരണവശാലും നഷ്ടമാകാൻ ഇടയാകരുതേ എന്നാണ് നമ്മുടെ പ്രാർഥന.—വെളി. 2:4.
18. ദൈവത്തോടുള്ള സ്നേഹം എന്തു ചെയ്യാൻ നമ്മെ പ്രേരിപ്പിക്കുന്നു?
18 “സുവിശേഷസത്യം” തീക്ഷ്ണതയോടെ പ്രസംഗിക്കുക. (ഗലാ. 2:5) അർമ്മഗെദ്ദോനിൽ ‘സത്യം പാലിക്കേണ്ടതിന്നു വാഹനമേറി എഴുന്നെള്ളുന്ന’ ദൈവപുത്രന്റെ മിശിഹൈകരാജ്യത്തെക്കുറിച്ച് സംസാരിക്കാൻ ദൈവത്തോടുള്ള സ്നേഹം നമ്മെ പ്രേരിപ്പിക്കുന്നു. (സങ്കീ. 45:4; വെളി. 16:14, 16) ദൈവത്തിന്റെ സ്നേഹത്തെക്കുറിച്ചും അവൻ വാഗ്ദാനം ചെയ്തിരിക്കുന്ന പുതിയലോകത്തെക്കുറിച്ചും പഠിക്കാൻ ആളുകളെ സഹായിച്ചുകൊണ്ട് ശിഷ്യരെ ഉളവാക്കുന്നതിൽ ഒരു പങ്കുണ്ടായിരിക്കുന്നത് എത്ര ആനന്ദകരമാണ്!—മത്താ. 28:19, 20.
19. തന്റെ ആട്ടിൻകൂട്ടത്തെ മേയിക്കാനുള്ള യഹോവയുടെ ക്രമീകരണത്തെ നാം വിലമതിപ്പോടെ കാണേണ്ടത് എന്തുകൊണ്ട്?
19 തന്റെ ആട്ടിൻകൂട്ടത്തെ മേയിക്കാനുള്ള ദൈവത്തിന്റെ ക്രമീകരണത്തോട് വിലമതിപ്പു കാണിക്കുക. (പ്രവൃ. 20:28) ക്രിസ്തീയമൂപ്പന്മാർ യഹോവയിൽനിന്നുള്ള ഒരു കരുതലാണ്; അവർ എല്ലായ്പോഴും നമ്മുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്നു. മൂപ്പന്മാർ “കാറ്റിന്നു ഒരു മറവും പിശറിന്നു ഒരു സങ്കേതവും ആയി വരണ്ട നിലത്തു നീർത്തോടുകൾപോലെയും ക്ഷീണമുള്ള ദേശത്തു ഒരു വൻപാറയുടെ തണൽപോലെയും” ആണ്. (യെശ. 32:1, 2) ശക്തമായ കാറ്റത്തും കോരിച്ചൊരിയുന്ന മഴയത്തും തണുത്തു വിറയ്ക്കുമ്പോൾ ഒരു അഭയസ്ഥാനം നമ്മൾ എത്രമാത്രം വിലമതിക്കും! എരിവേനൽച്ചൂടിൽ വാടിത്തളരുമ്പോൾ ഒരു വൻപാറയുടെ തണൽ നമുക്ക് എത്ര ആശ്വാസപ്രദമായിരിക്കും! നമുക്ക് ആവശ്യമായ ആത്മീയസഹായവും നവോന്മേഷവും മൂപ്പന്മാർ നൽകുന്നുണ്ടെന്നു മനസ്സിലാക്കാൻ ഈ ആലങ്കാരികപ്രയോഗങ്ങൾ നമ്മെ സഹായിക്കുന്നു. നമ്മുടെയിടയിൽ നേതൃത്വം വഹിക്കുന്നവരെ അനുസരിക്കുന്നതിലൂടെ “മനുഷ്യരാകുന്ന ദാനങ്ങളെ” എത്രയധികം വിലമതിക്കുന്നെന്നു നാം കാണിക്കുന്നു. ഒപ്പം, ദൈവത്തോടും സഭയുടെ ശിരസ്സായ ക്രിസ്തുവിനോടും ഉള്ള സ്നേഹം നാം തെളിയിക്കുകയും ചെയ്യുന്നു.—എഫെ. 4:8; 5:23; എബ്രാ. 13:17.
അജഗണത്തോട് ആത്മാർഥതാത്പര്യമുള്ള ഇടയന്മാരെ യഹോവ നൽകിയിരിക്കുന്നു (19-ാം ഖണ്ഡിക കാണുക)
ദൈവത്തോടുള്ള സ്നേഹത്തിൽ വളർന്നുകൊണ്ടേയിരിക്കുക
20. നിങ്ങൾ ദൈവത്തെ സ്നേഹിക്കുന്നെങ്കിൽ യാക്കോബ് 1:22-25-ലെ വാക്കുകളോട് നിങ്ങൾ എങ്ങനെ പ്രതികരിക്കും?
20 യഹോവയുമായി ഒരു സ്നേഹബന്ധമുണ്ടെങ്കിൽ നിങ്ങൾ “വചനം കേൾക്കുന്നവർമാത്രം ആയിരിക്കാതെ അതു പ്രവർത്തിക്കുന്നവരും ആയിരി”ക്കും. (യാക്കോബ് 1:22-25 വായിക്കുക.) അങ്ങനെ “പ്രവർത്തിക്കുന്ന” ഒരു വ്യക്തിക്ക് പ്രസംഗവേലയിൽ തീക്ഷ്ണമായി ഏർപ്പെടുന്നതും ക്രിസ്തീയയോഗങ്ങളിൽ പങ്കുപറ്റുന്നതും പോലുള്ള കാര്യങ്ങൾ ചെയ്യുന്നതിനുള്ള വിശ്വാസമുണ്ടായിരിക്കും. ദൈവത്തെ യഥാർഥമായി സ്നേഹിക്കുന്നതുകൊണ്ട് നിങ്ങൾ യഹോവയുടെ ‘തികവുള്ള ന്യായപ്രമാണം’ അനുസരിക്കും. അവൻ നിങ്ങളിൽനിന്ന് ആവശ്യപ്പെടുന്ന സകല കാര്യങ്ങളും അതിൽ ഉൾക്കൊള്ളുന്നു.—സങ്കീ. 19:7-11.
21. നിങ്ങളുടെ ഹൃദയംഗമമായ പ്രാർഥനകൾ എന്തുപോലെയായിരിക്കണം?
21 യഹോവയാം ദൈവത്തോടുള്ള സ്നേഹം ഹൃദയംഗമമായ പ്രാർഥനയിലൂടെ പതിവായി അവനെ സമീപിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്നു. ന്യായപ്രമാണ ഉടമ്പടി അനുശാസിച്ചപ്രകാരം ദിവസേന കത്തിച്ചിരുന്ന ധൂപവർഗത്തെ സൂചിപ്പിച്ചുകൊണ്ട് സങ്കീർത്തനക്കാരനായ ദാവീദ് ഇങ്ങനെ പാടി: ‘എന്റെ പ്രാർത്ഥന (യഹോവയുടെ) തിരുസന്നിധിയിൽ ധൂപമായും എന്റെ കൈകളെ മലർത്തുന്നതു സന്ധ്യായാഗമായും തീരട്ടെ.’ (സങ്കീ. 141:2; പുറ. 30:7, 8) ദൈവത്തോടുള്ള നിങ്ങളുടെ അർഥനകളും അഭയയാചനകളും അകമഴിഞ്ഞ കൃതജ്ഞതാസ്തോത്രങ്ങളും സ്തുതികളും സൗരഭ്യവാസനയായ ധൂപവർഗം പോലെ അവന് സ്വീകാര്യമായ പ്രാർഥനകളായ് ഉയരട്ടെ!—വെളി. 5:8.
22. ആരോടുള്ള സ്നേഹത്തെക്കുറിച്ചാണ് നാം അടുത്തതായി ചർച്ച ചെയ്യാൻപോകുന്നത്?
22 നാം ദൈവത്തെയും അയൽക്കാരനെയും സ്നേഹിക്കണമെന്ന് യേശു പറഞ്ഞു. (മത്താ. 22:37-39) യഹോവയോടും അവന്റെ തത്ത്വങ്ങളോടും സ്നേഹമുണ്ടായിരിക്കുന്നത് അയൽക്കാരോടു സ്നേഹം പ്രകടമാക്കാനും സഹമനുഷ്യരോടു ഹൃദ്യമായി ഇടപഴകാനും നമ്മെ സഹായിക്കും. അത് എങ്ങനെയെന്ന് സ്നേഹത്തെക്കുറിച്ചു അടുത്ത ലേഖനത്തിൽ കൂടുതലായി ചർച്ച ചെയ്യവെ നാം മനസ്സിലാക്കും.