കുട്ടികൾക്ക് ശിക്ഷണം നൽകേണ്ടത് എങ്ങനെ?
“ഇതു മൂന്നാം തവണയാണ് ജോർഡൻ സമയം തെറ്റിക്കുന്നത്. കടന്നുപോകുന്ന ഓരോ വണ്ടിയുടെ ശബ്ദത്തിനും ഞാൻ കാതോർത്തു. ‘അവൻ എവിടെയാണ്? അവനു വല്ലതും പറ്റിയോ? ഞങ്ങൾ വിഷമിക്കുമെന്ന് അവന് അറിയില്ലേ?’ എന്നൊക്കെ ഞാൻ ചിന്തിച്ചു. അവൻ എത്തിയപ്പോഴേക്കും എന്റെ ക്ഷമ നശിച്ചിരുന്നു.”—ജോർജ്.
“എന്റെ മകളുടെ നിലവിളി കേട്ടപ്പോൾ എന്റെ ഉള്ളിൽ ഒരു ആധി പടർന്നു. തിരിഞ്ഞുനോക്കിയപ്പോൾ അവൾ തല തിരുമ്മിക്കൊണ്ട് കരയുന്നതാണ് ഞാൻ കണ്ടത്. അവളുടെ അനുജൻ അവളെ അടിച്ചതായിരുന്നു കാരണം.”—നിക്കോൾ.
“‘ഞാൻ അത് മോഷ്ടിച്ചതല്ല. എനിക്ക് അത് താഴെ കിടന്നു കിട്ടിയതാ!’ ഞങ്ങളുടെ ആറു വയസ്സു പ്രായമുള്ള മകൾ നാറ്റ്ലി പറഞ്ഞു. അവളുടെ കണ്ണുകൾ അവൾ നിരപരാധിയാണെന്നു പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഞാൻ അത് എടുത്തിട്ടില്ല എന്നു അവൾ ആവർത്തിച്ചുപറഞ്ഞത് ഞങ്ങളെ വളരെയധികം വേദനിപ്പിച്ചു. കാരണം, അവൾ നുണ പറയുകയാണെന്നു ഞങ്ങൾക്ക് അറിയാമായിരുന്നു.”—സ്റ്റീഫൻ.
നിങ്ങൾ ഒരു മാതാവോ പിതാവോ ആണെങ്കിൽ മുകളിൽ പറഞ്ഞിരിക്കുന്ന വാക്കുകളിലെ വികാരങ്ങൾ നിങ്ങൾക്കു മനസ്സിലാക്കാൻ കഴിയുന്നുണ്ടോ? സമാനമായ സാഹചര്യങ്ങൾ അഭിമുഖീകരിക്കവെ, എങ്ങനെ ശിക്ഷണം നൽകണം അല്ലെങ്കിൽ ശിക്ഷണം കൊടുക്കേണ്ടതിന്റെ ആവശ്യമുണ്ടോ എന്നൊക്കെ നിങ്ങൾ ചിന്തിക്കാറുണ്ടോ? കുട്ടികൾക്കു ശിക്ഷണം നൽകുന്നത് തെറ്റാണോ?
എന്താണ് ശിക്ഷണം?
കേവലം ശിക്ഷയെക്കുറിക്കുന്നതിനുള്ള ഒരു വാക്കായിട്ടല്ല ബൈബിളിൽ “ശിക്ഷണം” എന്ന പദം ഉപയോഗിച്ചിരിക്കുന്നത്. സത്യവേദപുസ്തകത്തിൽ “പ്രബോധനം” എന്നാണ് ഈ വാക്ക് പരിഭാഷ ചെയ്തിരിക്കുന്നത്. അഭ്യസനം, തിരുത്തൽ എന്നിവയോടും ഇതു ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ മര്യാദാരഹിതമായി പെരുമാറുന്നതും ക്രൂരതകാണിക്കുന്നതും ആയി അതിനു യാതൊരു ബന്ധവുമില്ല.—സദൃശവാക്യങ്ങൾ 4:1, 2.
മാതാപിതാക്കൾ നൽകുന്ന ശിക്ഷണത്തെ ഒരു പൂന്തോട്ടം പരിപാലിക്കുന്നതിനോടു താരതമ്യപ്പെടുത്താൻ കഴിയും. പൂന്തോട്ടക്കാരൻ ചെടികൾക്കുവേണ്ടി മണ്ണ് ഒരുക്കുകയും, അവയ്ക്കു വെള്ളവും പോഷണങ്ങളും നൽകുകയും ക്രിമികീടങ്ങളിൽനിന്നു അവയെ സംരക്ഷിക്കുകയും ചെയ്യുന്നു. ചെടി വളർന്നുവരുമ്പോൾ അത് ശരിയായ ദിശയിൽ വളരേണ്ടതിന് ചെടിയുടെ ചില ചില്ലകൾ വെട്ടി ഒതുക്കേണ്ടതുണ്ടായിരിക്കാം. ഇങ്ങനെ പല കാര്യങ്ങൾ ശ്രദ്ധാപൂർവം ചെയ്യുമ്പോഴാണ് ഒരു ചെടി ആരോഗ്യമുള്ളതായി വളരുന്നതെന്ന് ഒരു പൂന്തോട്ടക്കാരന് അറിയാം. സമാനമായി, കുട്ടികൾക്കായി മാതാപിതാക്കളും പലവിധങ്ങളിൽ കരുതുന്നു. എന്നാൽ, ചില അവസരങ്ങളിൽ അവർക്കു ശിക്ഷണം നൽകേണ്ടതുണ്ടായിരിക്കാം. ശരിയായ ദിശയിൽ വളരാൻ ചില ചില്ലകൾ വെട്ടി ഒതുക്കുന്നതുപോലെ, ശിക്ഷണം നൽകുന്നത്, കുട്ടികളിലെ തെറ്റായ ചായ്വുകൾ നേരത്തെ കണ്ടുപിടിച്ച് തിരുത്താനും അവരെ ശരിയായ ദിശയിൽ വളരാനും സഹായിക്കും. ഒരു ചെടി വെട്ടി ഒതുക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ അത് ചെടിക്കു സ്ഥിരമായ കേടുവരുത്തിയേക്കാം. അതുപോലെ, സ്നേഹപൂർവമായ കരുതലോടെവേണം മാതാപിതാക്കളും ശിക്ഷണം നൽകാൻ.
സ്രഷ്ടാവായ യഹോവ ഇക്കാര്യത്തിൽ മാതാപിതാക്കൾക്കു നല്ലൊരു മാതൃകവെക്കുന്നു. ഭൂമിയിലെ അനുസരണമുള്ള തന്റെ ആരാധകർക്ക് അവൻ നൽകുന്ന ശിക്ഷണം വളരെ ഫലപ്രദവും ഉചിതവും ആയതിനാൽ അവർ “ശിക്ഷണം” അഥവാ ‘പ്രബോധനം ഇഷ്ടപ്പെടാൻ’ പ്രേരിതരായിത്തീരുന്നു. (സദൃശവാക്യങ്ങൾ 12:1) അവർ ‘പ്രബോധനം വിട്ടുകളയാതെ’ ‘മുറുകെ പിടിക്കുന്നു.’ (സദൃശവാക്യങ്ങൾ 4:13) ദൈവത്തിന്റെ ശിക്ഷണത്തിലെ മൂന്ന് അടിസ്ഥാനഘടകങ്ങളായ (1) സ്നേഹം (2) ന്യായബോധം (3) ദൃഢത എന്നിവ അടുത്തു പിൻപറ്റിക്കൊണ്ടു ശിക്ഷണത്തോട് ക്രിയാത്മകമായി പ്രതികരിക്കാൻ നിങ്ങൾക്കു നിങ്ങളുടെ കുട്ടിയെ സഹായിക്കാനാകും.
സ്നേഹപൂർവമായ ശിക്ഷണം
ദൈവത്തിന്റെ ശിക്ഷണത്തിന്റെ അടിസ്ഥാനവും പ്രേരണയും സ്നേഹമാണ്. ബൈബിൾ പറയുന്നു: “അപ്പൻ ഇഷ്ടപുത്രനോടു ചെയ്യുന്നതുപോലെ യഹോവ താൻ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു.” (സദൃശവാക്യങ്ങൾ 3:12) കൂടാതെ ‘യഹോവ, കരുണയും കൃപയും ദീർഘക്ഷമയും’ ഉള്ളവനാണ്. (പുറപ്പാടു 34:6) അതുകൊണ്ട്, യഹോവ ഒരിക്കലും ക്രൂരമായോ മര്യാദാരഹിതമായോ പെരുമാറുന്നില്ല. അവൻ “വാളുകൊണ്ടു കുത്തുംപോലെ” മുറിപ്പെടുത്തുന്ന വാക്കുകൾ ഉപയോഗിക്കുകയോ നിരന്തരം വിമർശിക്കുകയോ വ്രണപ്പെടുത്തുന്ന രീതിയിൽ പരിഹസിക്കുകയോ ചെയ്യുന്നില്ല.—സദൃശവാക്യങ്ങൾ 12:18.
മാതാപിതാക്കൾക്ക്, ആത്മനിയന്ത്രണത്തിന്റെ ഉത്തമമാതൃകയായ ദൈവത്തെ പൂർണമായി അനുകരിക്കുക സാധ്യമല്ല എന്നത് ശരിയാണ്. പലപ്പോഴും ക്ഷമയുടെ നെല്ലിപ്പലക കാണേണ്ടിവരുന്ന സാഹചര്യങ്ങളുണ്ടായേക്കാം. എന്നാൽ അത്തരം സാഹചര്യങ്ങളിൽ ദേഷ്യത്തോടെയുള്ള ശിക്ഷ മിക്കപ്പോഴും കുട്ടികളെ അടിച്ചമർത്തുന്നതും അമിതവും വിപരീതഫലമുളവാക്കുന്നതും ആയിരിക്കുമെന്ന് എല്ലായ്പോഴും ഓർക്കുക. ദേഷ്യത്താലോ നിരാശയാലോ പ്രേരിതമായ ഒരു ശിക്ഷ, ശിക്ഷണമാണെന്നു പറയാനാകില്ല. അത് ആത്മനിയന്ത്രണം നഷ്ടപ്പെട്ടതിന്റെ ഒരു പ്രകടനം മാത്രമാണ്.
നേരെമറിച്ച് സ്നേഹത്തോടെയും ആത്മനിയന്ത്രണത്തോടെയും ശിക്ഷണം നൽകുമ്പോൾ നിങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട ഫലം ലഭിക്കാനാണു സാധ്യത. തുടക്കത്തിൽ പരാമർശിച്ച മാതാപിതാക്കളായ ജോർജും നിക്കോളും പ്രശ്നം കൈകാര്യം ചെയ്തത് എങ്ങനെയെന്നു കാണുക.
“ഒടുവിൽ ജോർഡൻ വീട്ടിൽ എത്തിയപ്പോൾ ഞങ്ങൾ ദേഷ്യംകൊണ്ട് പൊട്ടിത്തെറിക്കുന്ന അവസ്ഥയിലായിരുന്നു. എന്നാൽ, അവൻ കാര്യങ്ങൾ വിശദീകരിച്ചപ്പോൾ ഞങ്ങൾ സമനിലയോടെ കേട്ടു. രാത്രി ഏറെ വൈകിയിരുന്നതിനാൽ, ഈ വിഷയം അടുത്ത ദിവസം രാവിലെ ചർച്ച ചെയ്യാമെന്നു തീരുമാനിച്ചു. ഞങ്ങൾ ഒരുമിച്ചു പ്രാർഥിച്ചശേഷം കിടന്നുറങ്ങി. പിറ്റേ ദിവസം, അവന്റെ ഹൃദയത്തിൽ എത്തിച്ചേരാനാകും വിധം ശാന്തമായി പ്രശ്നം ചർച്ച ചെയ്യാനുള്ള ഒരു അവസ്ഥയിലായിരുന്നു ഞങ്ങൾ. അവൻ ഞങ്ങൾ വെച്ച നിയന്ത്രണങ്ങൾക്കു മനസ്സോടെ കീഴ്പെടുകയും താൻ വൈകി വന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു. മനസ്സ് അസ്വസ്ഥമായിരിക്കുമ്പോൾ, പെട്ടെന്നു പ്രതികരിക്കുന്നത് വിപരീതഫലം ഉളവാക്കുമെന്നു തിരിച്ചറിയാനായതിൽ ഞങ്ങൾ സന്തുഷ്ടരാണ്. ആദ്യപടിയെന്ന നിലയിൽ ഞങ്ങൾ ശ്രദ്ധിക്കാൻ തയ്യാറായപ്പോഴൊക്കെ കാര്യങ്ങൾ നല്ല രീതിയിൽ അവസാനിക്കാറുണ്ടായിരുന്നു.”—ജോർജ്.
“എന്റെ മകൻ അവന്റെ ചേച്ചിയുടെ തലയിൽ ഉണ്ടാക്കിയ മുറിവ് കണ്ടപ്പോൾ എനിക്കു ദേഷ്യം സഹിക്കാനായില്ല. ന്യായമായ ഒരു തീരുമാനമെടുക്കാൻ കഴിയാത്ത വിധം ഞാൻ അത്ര ദേഷ്യത്തിലായിരുന്നതിനാൽ പെട്ടെന്നു പ്രതികരിക്കുന്നതിനു പകരം ഞാൻ അവനെ അവന്റെ മുറിയിലേക്കു പറഞ്ഞുവിട്ടു. പിന്നീട് ഞാൻ ശാന്തയായപ്പോൾ, അക്രമം ഒന്നിനും ഒരു പരിഹാരമല്ലെന്ന് അവനു വിശദീകരിച്ചുകൊടുത്തു. കൂടാതെ അവൻ അവൾക്കു വരുത്തിവെച്ച മുറിവും ഞാൻ അവനെ കാണിച്ചു. ഈ സമീപനം ഫലം കണ്ടു. തന്റെ ചേച്ചിയോട് അവൻ ക്ഷമ ചോദിക്കുകയും അവളെ കെട്ടിപ്പിടിക്കുകയും ചെയ്തു.”— നിക്കോൾ.
അതെ, ഉചിതമായ ശിക്ഷണം അതിൽ ശിക്ഷ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽപ്പോലും എല്ലായ്പോഴും സ്നേഹത്താൽ പ്രേരിതമായിരിക്കും.
ന്യായബോധത്തോടെയുള്ള ശിക്ഷണം
യഹോവ ‘ന്യായമായ’ അളവിലാണ് ശിക്ഷണം നൽകുന്നത്. (യിരെമ്യാവു 30:11; 46:28) അത്ര വ്യക്തമല്ലാത്ത കാര്യങ്ങൾ ഉൾപ്പെടെ എല്ലാ സാഹചര്യങ്ങളും അവൻ കണക്കിലെടുക്കുന്നു. മാതാപിതാക്കൾക്ക് ഇത് എങ്ങനെ അനുകരിക്കാം? തുടക്കത്തിൽ പരാമർശിച്ച സ്റ്റീഫൻ വിശദീകരിക്കുന്നു: “മോതിരത്തിന്റെ കാര്യം നാറ്റ്ലി ആവർത്തിച്ച് നിഷേധിക്കുന്നതിന്റെ കാരണം ഞങ്ങൾക്കു മനസ്സിലായില്ല. മാത്രമല്ല, അവൾ ചെയ്ത പ്രവൃത്തി ഞങ്ങളെ അത്യധികം വേദനിപ്പിക്കുകയും ചെയ്തു. എന്നിരുന്നാലും അവളുടെ പ്രായവും പക്വതക്കുറവും കണക്കിലെടുത്തുകൊണ്ട് ഞങ്ങൾ അവളെ മനസ്സിലാക്കാൻ ശ്രമിച്ചു.”
നിക്കോളിന്റെ ഭർത്താവായ റോബർട്ടും എല്ലാ സാഹചര്യങ്ങളും കണക്കിലെടുക്കാൻ ശ്രമിക്കുന്നു. കുട്ടികൾ മോശമായി പെരുമാറുമ്പോൾ അദ്ദേഹം തന്നോടുതന്നെ ഇങ്ങനെ ചോദിക്കും: ‘ഇത് ആദ്യമായിട്ടാണോ ഇങ്ങനെ സംഭവിക്കുന്നത് അതോ ഇത് അവരുടെ ശീലമാണോ? കുട്ടി ക്ഷീണിതനാണോ അല്ലെങ്കിൽ അവനു സുഖമില്ലേ? ഈ പെരുമാറ്റം മറ്റ് ഏതെങ്കിലും പ്രശ്നത്തിന്റെ ലക്ഷണമാണോ?’
ന്യായബോധമുള്ള മാതാപിതാക്കൾ കുട്ടികൾ മുതിർന്നവരെപോലെയല്ല എന്നു മനസ്സിൽപിടിക്കുന്നു. “ഞാൻ ശിശുവായിരുന്നപ്പോൾ ശിശുവിനെപ്പോലെ സംസാരിച്ചു, ശിശുവിനെപ്പോലെ ചിന്തിച്ചു” എന്ന് പറഞ്ഞപ്പോൾ മേൽപ്പറഞ്ഞ വസ്തുത അംഗീകരിക്കുകയായിരുന്നു യേശുവിന്റെ ശിഷ്യനായ പൗലോസ്. (1 കൊരിന്ത്യർ 13:11) “ശരിയായ കാഴ്ചപ്പാടുണ്ടായിരിക്കാനും അമിതമായി പ്രതികരിക്കാതിരിക്കാനും എന്നെ സഹായിക്കുന്ന ഒരു കാര്യം, കുട്ടിയായിരുന്നപ്പോൾ ഞാൻ എന്താണ് ചെയ്തിരുന്നത് എന്നു ചിന്തിക്കുന്നതാണ്,” റോബർട്ട് പറയുന്നു.
ന്യായബോധത്തോടെയുള്ള പ്രതീക്ഷകൾ വെച്ചുപുലർത്തുന്നതും അതേസമയംതന്നെ, മോശമായ പെരുമാറ്റമോ മനോഭാവമോ കാണുമ്പോൾ അവയെ ന്യായീകരിക്കുകയോ അതിനുനേരെ കണ്ണടയ്ക്കുകയോ ചെയ്യാതിരിക്കുന്നതും വളരെ പ്രധാനമാണ്. കുട്ടികളുടെ പ്രാപ്തികൾ, പരിമിതികൾ, അതുപോലെ മറ്റു സാഹചര്യങ്ങൾ എന്നിവ കണക്കിലെടുക്കുമ്പോൾ ശിക്ഷണം സമനിലയുള്ളതും ന്യായബോധത്തോടുകൂടിയുള്ളതും ആണെന്നു നിങ്ങൾ ഉറപ്പാക്കുകയായിരിക്കും ചെയ്യുന്നത്.
പറഞ്ഞാൽ പറഞ്ഞതുപോലെ ചെയ്യുക
“യഹോവയായ ഞാൻ മാറാത്തവൻ” എന്ന് മലാഖി 3:6 പറയുന്നു. ദൈവദാസന്മാർ ഈ വസ്തുത വിശ്വസിക്കുന്നു. അതുകൊണ്ട്, അവർക്കു സുരക്ഷിതത്വം തോന്നുന്നു. ശിക്ഷണത്തിന്റെ കാര്യത്തിൽ മാതാപിതാക്കൾ ദൈവത്തെപ്പോലെ ദൃഢതയുള്ളവരായിരിക്കണം. നിങ്ങൾ പറഞ്ഞാൽ പറഞ്ഞതുപോലെ ശിക്ഷണം കൊടുക്കണം. മൂഡ് മാറുന്നത് അനുസരിച്ച് നിങ്ങളുടെ നിലവാരങ്ങളും മാറിക്കൊണ്ടേയിരിക്കുന്നെങ്കിൽ കുട്ടികളിൽ അത് അരിശവും ആശയക്കുഴപ്പവും ഉളവാക്കിയേക്കാം.
“നിങ്ങളുടെ വാക്കു ഉവ്വു, ഉവ്വു എന്നും ഇല്ല, ഇല്ല എന്നും ആയിരിക്കട്ടെ” എന്ന യേശുവിന്റെ വാക്കുകൾ ഓർക്കുക. (മത്തായി 5:37) കുട്ടികളെ വളർത്തുന്ന കാര്യത്തിൽ ഇതു വിശേഷാൽ ബാധകമാണ്. നിങ്ങൾ ശിക്ഷിക്കുമെന്നു പറഞ്ഞാൽ പറഞ്ഞ ശിക്ഷതന്നെ കൊടുക്കണം. കൊടുക്കാൻ ഉദ്ദേശിക്കാത്ത ശിക്ഷയെക്കുറിച്ചു പറയാതിരിക്കുക.
മാതാപിതാക്കൾ ഇത്തരം കാര്യങ്ങൾ പരസ്പരം സംസാരിക്കുന്നെങ്കിൽ മാത്രമേ ഈ രീതിയിൽ ശിക്ഷണം കൊടുക്കാനാകൂ. റോബർട്ട് പറയുന്നു: “ഭാര്യ അനുവദിക്കാത്ത ഒരു കാര്യം സാധിച്ചെടുക്കാൻ ചിലപ്പോൾ കുട്ടികൾ എന്റെ അനുവാദം വാങ്ങും. പിന്നീട്, കാര്യം മനസ്സിലാക്കുമ്പോൾ ഭാര്യയെ പിന്തുണയ്ക്കുന്നതിനുവേണ്ടി ഞാൻ എന്റെ തീരുമാനം മാറ്റും.” ഒരു പ്രശ്നം എങ്ങനെ കൈകാര്യം ചെയ്യണം എന്നതു സംബന്ധിച്ച് മാതാപിതാക്കൾക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ സ്വകാര്യമായി അവ ചർച്ച ചെയ്ത് ഒരേ അഭിപ്രായത്തിൽ എത്തേണ്ടത് ആവശ്യമാണ്.
ശിക്ഷണം അത്യന്താപേക്ഷിതം
സ്നേഹത്തോടെയും ന്യായബോധത്തോടെയും ദൃഢതയോടെയും യഹോവ ശിക്ഷണം നൽകുന്ന രീതി അനുകരിക്കുന്നെങ്കിൽ, നിങ്ങളുടെ പ്രയത്നം കുട്ടികൾക്കു പ്രയോജനം ചെയ്യുമെന്ന കാര്യത്തിൽ ഉറപ്പുണ്ടായിരിക്കാനാകും. സ്നേഹപൂർവം നൽകുന്ന മാർഗനിർദ്ദേശം, പക്വതയും ഉത്തരവാദിത്വബോധവും സമനിലയും ഉള്ള വ്യക്തികളായിത്തീരാൻ കുട്ടികളെ സഹായിക്കും. ബൈബിൾ ഇങ്ങനെ പറയുന്നു, “ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക; അവൻ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല.”—സദൃശവാക്യങ്ങൾ 22:6. ▪ (w14-E 07/01)