“യഹോവ തനിക്കുള്ളവരെ അറിയുന്നു”
“ഒരുവൻ ദൈവത്തെ സ്നേഹിക്കുന്നെങ്കിൽ ദൈവം അവനെ അറിഞ്ഞിരിക്കുന്നു.”—1 കൊരി. 8:3.
1. ദൈവജനത്തിൽ ചിലരെ ബാധിച്ചിരിക്കുന്ന ഒരുതരം മിഥ്യാധാരണ മനസ്സിലാക്കിത്തരുന്ന ഒരു ബൈബിൾവൃത്താന്തം പറയുക. (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
ഒരു പ്രഭാതത്തിൽ, ധൂപവർഗം എരിയുന്ന അഗ്നികലശം പിടിച്ചുകൊണ്ട് മഹാപുരോഹിതനായ അഹരോൻ യഹോവയുടെ സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ നിന്നു. സമീപത്ത്, കോരഹും 250 പുരുഷന്മാരും, ഓരോരുത്തനും താന്താന്റെ ധൂപകലശം എടുത്ത് യഹോവയ്ക്ക് ധൂപം കാട്ടുന്നുണ്ടായിരുന്നു. (സംഖ്യാ. 16:16-18) ഒറ്റനോട്ടത്തിൽ അവരെല്ലാവരും യഹോവയുടെ വിശ്വസ്താരാധകരായി കാണപ്പെട്ടു. പക്ഷേ, അഹരോനെപ്പോലെയായിരുന്നില്ല അവിടെ നിന്ന മറ്റുള്ളവർ. പൗരോഹിത്യം കൈക്കലാക്കാൻ ശ്രമിച്ച ധിക്കാരികളായ വിശ്വാസത്യാഗികളായിരുന്നു അവർ. (സംഖ്യാ. 16:1-11) ദൈവം തങ്ങളുടെ ആരാധന സ്വീകരിക്കും എന്ന അബദ്ധധാരണ വെച്ചുപുലർത്തിയ അവർ വാസ്തവത്തിൽ സ്വയം വഞ്ചിക്കുകയായിരുന്നു. എന്നാൽ അവരുടെ ആ പ്രതീക്ഷ, ഹൃദയങ്ങളെ വായിച്ചറിയുന്നവനും അവരുടെ കപടഭക്തി കണ്ടുകൊണ്ടിരുന്നവനും ആയ യഹോവയെ അധിക്ഷേപിക്കുന്നതിനു തുല്യമായിരുന്നു.—യിരെ. 17:10.
2. മോശ എന്താണ് പ്രവചിച്ചിരുന്നത്, അവന്റെ വാക്കുകൾ സത്യമായി ഭവിച്ചോ?
2 തലേദിവസം മോശ ഉചിതമായിത്തന്നെ ഇങ്ങനെ മുൻകൂട്ടിപ്പറഞ്ഞിരുന്നു: “നാളെ രാവിലെ യഹോവ തനിക്കുള്ളവർ ആരെന്നു . . . കാണിക്കും.” (സംഖ്യാ. 16:5) അതുതന്നെയാണ് സംഭവിച്ചത്. “യഹോവയിങ്കൽനിന്നു തീ പുറപ്പെട്ടു ധൂപംകാട്ടിയ (കോരഹിനെയും) ഇരുനൂറ്റമ്പതുപേരെയും ദഹിപ്പിച്ച”പ്പോൾ യഥാർഥ ആരാധകരെയും കപടഭക്തരെയും തമ്മിൽ യഹോവ വ്യക്തമായും വേർതിരിച്ച് കാണിച്ചു. (സംഖ്യാ. 16:35; 26:10) അതേസമയം, അഹരോനെ മാത്രം ജീവനോടെ പരിരക്ഷിക്കുകവഴി യഥാർഥ പുരോഹിതനും സത്യാരാധകനും ആയി അവനെ യഹോവ തിരിച്ചറിയിക്കുകയും അവന്റെ മേലുള്ള അംഗീകാരം വ്യക്തമാക്കുകയും ചെയ്തു.—1 കൊരിന്ത്യർ 8:3 വായിക്കുക.
3. (എ) പൗലോസ് അപ്പൊസ്തലന്റെ നാളിൽ ഏതു സാഹചര്യം ഉടലെടുത്തു? (ബി) മത്സരികളെ കൈകാര്യം ചെയ്യാൻ നൂറ്റാണ്ടുകൾക്കു മുമ്പേ യഹോവ എന്തു കീഴ്വഴക്കം ഏർപ്പെടുത്തിയിരുന്നു?
2 തിമൊ. 2:16-18) എന്നാൽ യഹോവ കേവലം ഒരു പുറംകാഴ്ചക്കാരനല്ല. മത്സരികളായ കോരഹിനെയും കൂട്ടാളികളെയും ദൈവം നൂറ്റാണ്ടുകൾക്കു മുമ്പ് കൈകാര്യം ചെയ്ത വിധത്തിൽനിന്ന് പൗലോസ് ഇത് മനസ്സിലാക്കിയിട്ടുണ്ടാകണം. ഇതിനോടുള്ള ബന്ധത്തിൽ ജിജ്ഞാസാജനകമായ ഒരു തിരുവെഴുത്തുഭാഗം നമുക്കു പരിശോധിക്കാം. അത് എന്തു പ്രായോഗികപാഠം പകർന്നു നൽകുന്നുവെന്നും നമുക്കു പരിചിന്തിക്കാം.
3 ഏകദേശം 1500 വർഷങ്ങൾക്കു ശേഷം പൗലോസ് അപ്പൊസ്തലന്റെ നാളിൽ സമാനമായ ഒരു സാഹചര്യം ഉടലെടുത്തു. ക്രിസ്ത്യാനികളെന്ന് അവകാശപ്പെട്ടിരുന്ന ചിലർ വ്യാജോപദേശങ്ങൾ കടമെടുത്തു; അതേസമയം, സഭയോടൊത്തു സഹവസിക്കുന്നതിൽ അവർ തുടരുകയും ചെയ്തു. പുറംകാഴ്ചക്കാരനായ ഒരാൾക്ക് ഈ വിശ്വാസത്യാഗികളും സഭയിലെ മറ്റുള്ളവരും തമ്മിൽ പ്രത്യക്ഷത്തിൽ വ്യത്യാസമൊന്നും തോന്നിയിരിക്കില്ല. പക്ഷേ അവരുടെ വിശ്വാസത്യാഗം വിശ്വസ്തക്രിസ്ത്യാനികൾക്ക് ശക്തമായ ഭീഷണി ഉയർത്തി. ആട്ടിൻതോലിട്ട ഈ ചെന്നായ്ക്കൾ “ചിലരുടെ വിശ്വാസത്തെ മറിച്ചുകള”യാൻ തുടങ്ങി. (“യഹോവയായ ഞാൻ മാറാത്തവൻ”
4. എന്തു സംബന്ധിച്ച് പൗലോസിന് തികഞ്ഞ ബോധ്യമുണ്ടായിരുന്നു, തന്റെ ബോധ്യം അവൻ തിമൊഥെയൊസിന് വെളിപ്പെടുത്തിയത് എങ്ങനെ?
4 കപടഭക്തി യഹോവയ്ക്ക് മനസ്സിലാക്കാനാകും എന്ന് പൗലോസിന് ഉറപ്പായിരുന്നു. അതുപോലെ, തന്നോട് അനുസരണമുള്ളവരെ വിവേചിച്ചറിയാൻ യഹോവയ്ക്കാകും എന്നും അവന് ബോധ്യപ്പെട്ടിരുന്നു. നിശ്ശ്വസ്തതയിൽ തിമൊഥെയൊസിന് എഴുതവെ തിരഞ്ഞെടുത്ത വാക്കുകളിലൂടെ അവൻ തന്റെ ശക്തമായ ബോധ്യം വെളിപ്പെടുത്തുകയുണ്ടായി. വിശ്വാസത്യാഗികൾ അതിനോടകംതന്നെ സഭയിൽ ചിലരുടെ മേൽ വരുത്തിവെച്ച ആത്മീയഹാനിയെക്കുറിച്ച് പരാമർശിച്ചശേഷം പൗലോസ് എഴുതി: ‘എന്നാൽ ദൈവം ഉറപ്പിച്ച അടിസ്ഥാനം (“ദൈവത്തിന്റെ ഉറപ്പുള്ള അടിസ്ഥാനം,” NIBV) ഇളകാതെ നിൽക്കുന്നു. “യഹോവ തനിക്കുള്ളവരെ അറിയുന്നു” എന്നും “യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്ന ഏവനും അനീതി വിട്ടകന്നുകൊള്ളട്ടെ” എന്നും ആ അടിസ്ഥാനത്തിന്മേൽ മുദ്ര കുത്തിയിരിക്കുന്നു.’—2 തിമൊ. 2:18, 19.
5, 6. “ദൈവത്തിന്റെ ഉറപ്പുള്ള അടിസ്ഥാനം” എന്ന പദപ്രയോഗം പൗലോസ് ഉപയോഗിച്ചതിന്റെ പ്രസക്തി എന്താണ്, ആ വാക്കുകൾ തിമൊഥെയൊസിൽ എന്ത് പ്രഭാവം ചെലുത്തിയിരിക്കണം?
5 ഈ തിരുവെഴുത്തിൽ പൗലോസ് തിരഞ്ഞെടുത്തിരിക്കുന്ന വാക്കുകളുടെ പ്രസക്തി എന്താണ്? “ദൈവത്തിന്റെ ഉറപ്പുള്ള അടിസ്ഥാന”ത്തെക്കുറിച്ച് ബൈബിളിലെ ഏകപരാമർശമാണ് ഇത്. “അടിസ്ഥാനം” എന്ന പദം, വ്യത്യസ്ത സംഗതികളെ സൂചിപ്പിക്കുന്നതിന് ഒരു രൂപകമായി ബൈബിൾ ഉപയോഗിക്കുന്നുണ്ട്. പുരാതന ഇസ്രായേലിന്റെ തലസ്ഥാനമെന്ന നിലയിൽ അക്ഷരീയ യെരുശലേമിനെ “അടിസ്ഥാനം” എന്ന് പരാമർശിച്ചിരിക്കുന്നു. (സങ്കീ. 87:1, 2, NW) യഹോവയുടെ ഉദ്ദേശ്യത്തിൽ യേശു വഹിക്കുന്ന പങ്കിനെയും ഒരു അടിസ്ഥാനത്തോട് താരതമ്യം ചെയ്തിരിക്കുന്നു. (1 കൊരി. 3:11; 1 പത്രോ. 2:6) “ദൈവത്തിന്റെ ഉറപ്പുള്ള അടിസ്ഥാന”ത്തെക്കുറിച്ച് എഴുതിയപ്പോൾ പൗലോസിന്റെ മനസ്സിലുണ്ടായിരുന്നത് എന്താണ്?
6 സംഖ്യാപുസ്തകം 16:5-ൽ രേഖപ്പെടുത്തിയിരിക്കുന്ന, കോരഹിനെയും കൂട്ടാളികളെയും കുറിച്ചുള്ള മോശയുടെ വാക്കുകൾ ഉദ്ധരിക്കുന്ന അതേ സന്ദർഭത്തിൽത്തന്നെയാണ് “ദൈവം ഉറപ്പിച്ച അടിസ്ഥാന”ത്തെക്കുറിച്ച് പൗലോസ് പരാമർശിക്കുന്നത്. മത്സരപ്രവർത്തനങ്ങൾ വിവേചിക്കാനും അവയെ നിഷ്ഫലമാക്കാനും ഉള്ള യഹോവയുടെ പ്രാപ്തി തിമൊഥെയൊസിനെ ഓർമപ്പെടുത്താനും അതിലൂടെ അവനെ ധൈര്യപ്പെടുത്താനും ഉദ്ദേശിച്ചായിരിക്കണം മോശയുടെ നാളിലെ സംഭവങ്ങൾ പൗലോസ് പരാമർശിച്ചത്. നൂറ്റാണ്ടുകൾക്കു മുമ്പ് കോരഹിന് സാധിക്കാഞ്ഞതുപോലെതന്നെ വിശ്വാസത്യാഗികൾക്ക് യഹോവയുടെ ഉദ്ദേശ്യം പരാജയപ്പെടുത്താൻ കഴിയില്ലായിരുന്നു. “ദൈവത്തിന്റെ ഉറപ്പുള്ള അടിസ്ഥാനം” എന്തിനെയാണ് അർഥമാക്കുന്നതെന്ന് കൂടുതലായ വിശദാംശങ്ങൾ സഹിതം പൗലോസ് വിശദീകരിച്ചില്ല. എങ്കിലും അവൻ ഉപയോഗിച്ച വാക്കുകൾ, യഹോവയുടെ വഴികളിൽ ആശ്രയിക്കാനും വിശ്വാസമർപ്പിക്കാനും ഉള്ള ശക്തമായ പ്രചോദനം തിമൊഥെയൊസിൽ ഉളവാക്കിയിരിക്കണം.
7. യഹോവ നീതിയോടും വിശ്വസ്തതയോടും കൂടെ പ്രവർത്തിക്കും എന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാനാകുന്നത് എന്തുകൊണ്ട്?
7 യഹോവയുടെ ഉദാത്തമായ മൗലികതത്ത്വങ്ങൾക്ക് ഒരിക്കലും ഇളക്കം തട്ടുകയില്ല. “യഹോവയുടെ ആലോചന ശാശ്വതമായും അവന്റെ ഹൃദയവിചാരങ്ങൾ തലമുറതലമുറയായും നില്ക്കുന്നു” എന്ന് സങ്കീർത്തനം 33:11 പ്രസ്താവിക്കുന്നു. മറ്റു തിരുവെഴുത്തുകൾ യഹോവയുടെ ഭരണാധിപത്യം, വിശ്വസ്തസ്നേഹം, നീതി, വിശ്വസ്തത എന്നിവ എന്നേക്കും നിലനിൽക്കുന്നതായി പറയുന്നു. (പുറ. 15:18; സങ്കീ. 106:1; 111:3; 117:2) മലാഖി 3:6 ഇങ്ങനെ പറയുന്നു: “യഹോവയായ ഞാൻ മാറാത്തവൻ.” സമാനമായി, യഹോവ “മാറിക്കൊണ്ടിരിക്കുന്ന നിഴൽപോലെയല്ല; അവൻ മാറ്റമില്ലാത്തവനത്രേ” എന്ന് യാക്കോബ് 1:17 പ്രസ്താവിക്കുന്നു.
യഹോവയിൽ വിശ്വാസം പടുത്തുയർത്തുന്ന ഒരു “മുദ്ര”
8, 9. പൗലോസിന്റെ ദൃഷ്ടാന്തത്തിലെ “മുദ്ര”യിൽനിന്ന് നമുക്ക് എന്തു പഠിക്കാനാകും?
8 ഒരു കെട്ടിടത്തിന്റെ അടിസ്ഥാനത്തിന്മേൽ ഒരു മുദ്ര പതിപ്പിച്ചാലെന്നവണ്ണം ഒരു സന്ദേശം കൊത്തിവെച്ചിരിക്കുന്നു. അതാണ് 2 തിമൊഥെയൊസ് 2:19-ൽ പൗലോസ് ഉപയോഗിച്ച വാങ്മയചിത്രം. പുരാതനകാലത്ത് അങ്ങനെ കെട്ടിടങ്ങളുടെ അടിസ്ഥാനത്തിന്മേൽ ലിഖിതങ്ങൾ മുദ്രണം ചെയ്യുന്നത് സാധാരണമായിരുന്നു. കെട്ടിടം ആരാണ് പണിതതെന്നോ അത് ആരുടേതാണെന്നോ അത്തരം ആലേഖനങ്ങൾ സൂചിപ്പിച്ചിരുന്നു. ഈ വാങ്മയചിത്രം ഉപയോഗിച്ച ആദ്യത്തെ ബൈബിളെഴുത്തുകാരൻ പൗലോസായിരുന്നു. * “ദൈവത്തിന്റെ ഉറപ്പുള്ള അടിസ്ഥാന”ത്തിലെ മുദ്രണത്തിൽ രണ്ടു പ്രഖ്യാപനങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നു. ഒന്നാമതായി, “യഹോവ തനിക്കുള്ളവരെ അറിയുന്നു.” രണ്ടാമതായി, “യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്ന ഏവനും അനീതി വിട്ടകന്നുകൊള്ളട്ടെ.” സംഖ്യാപുസ്തകം 16:5-ൽ വായിക്കുന്ന കാര്യങ്ങൾ ഇത് നമ്മുടെ മനസ്സിലേക്ക് കൊണ്ടുവരുന്നു.—സംഖ്യാപുസ്തകം 16:5 വായിക്കുക.
9 പൗലോസിന്റെ വാങ്മയചിത്രത്തിലെ “മുദ്ര”യിൽനിന്ന് നമുക്ക് എന്തു പഠിക്കാനാകും? ദൈവത്തിനുള്ളവരെ സംബന്ധിച്ചിടത്തോളം യഹോവയുടെ മൂല്യങ്ങളും തത്ത്വങ്ങളും രണ്ട് അടിസ്ഥാനസത്യങ്ങളിൽ സംക്ഷേപിക്കാം: (1) തന്നോട് വിശ്വസ്തരായവരെ യഹോവ സ്നേഹിക്കുന്നു, (2) യഹോവ അനീതി വെറുക്കുന്നു. സഭയ്ക്കുള്ളിലെ വിശ്വാസത്യാഗം എന്ന പ്രശ്നത്തോടുള്ള ബന്ധത്തിൽ ഈ പാഠം എങ്ങനെയാണ് പ്രസക്തമായിരിക്കുന്നത്?
10. പൗലോസിന്റെ നാളിൽ വിശ്വാസത്യാഗികളുടെ പ്രവർത്തനങ്ങൾ വിശ്വസ്തരായവരെ എങ്ങനെ ബാധിച്ചു?
10 സഭയ്ക്കുള്ളിൽ വിശ്വാസത്യാഗികളുടെ കുത്സിതപ്രവർത്തനങ്ങൾ നിമിത്തം തിമൊഥെയൊസും വിശ്വസ്തരായ മറ്റുള്ളവരും ഒരുപക്ഷേ അസ്വസ്ഥരായിട്ടുണ്ടാകും. അത്തരക്കാരെ സഭയിൽ തുടരാൻ അനുവദിക്കുന്നതിനെ ചില ക്രിസ്ത്യാനികൾ ചോദ്യം ചെയ്തിട്ടുമുണ്ടാകാം. യഹോവയിലുള്ള തങ്ങളുടെ അചഞ്ചലവിശ്വാസത്തെയും വിശ്വാസത്യാഗികളുടെ കപടഭക്തിയെയും നെല്ലും പതിരും പോലെ യഹോവ വാസ്തവത്തിൽ വേർതിരിച്ചറിയുന്നുണ്ടോ എന്ന് വിശ്വസ്തരായവർ ശങ്കിച്ചിരിക്കാം.—പ്രവൃ. 20:29, 30.
വിശ്വാസത്യാഗ പ്രവണതയുള്ളവരുടെ പ്രവർത്തനങ്ങളാൽ തിമൊഥെയൊസ് ചഞ്ചലചിത്തനാകുമായിരുന്നില്ല (10-12 ഖണ്ഡികകൾ കാണുക)
11, 12. പൗലോസിന്റെ ലേഖനം നിസ്സംശയമായും തിമൊഥെയൊസിന്റെ വിശ്വാസത്തെ ബലപ്പെടുത്തിയത് എങ്ങനെ?
11 യഹോവ വിശ്വസ്തനായ അഹരോനെ അപവാദവിമുക്തനാക്കുകയും കപടഭക്തരായ കോരഹിന്റെയും സഹകാരികളുടെയും കള്ളി വെളിച്ചത്തുകൊണ്ടുവന്ന് അവരെ തള്ളിക്കളയുകയും നശിപ്പിക്കുകയും ചെയ്തതിനെക്കുറിച്ച് പൗലോസ് തിമൊഥെയൊസിനെ ഓർമപ്പെടുത്തി. പൗലോസിന്റെ ആ ലേഖനം തിമൊഥെയൊസിന്റെ വിശ്വാസത്തെ ബലപ്പെടുത്തിയെന്നതിനു സംശയമില്ല. അവർക്കിടയിൽ കപടക്രിസ്ത്യാനികളുണ്ടായിരുന്നെങ്കിലും മോശയുടെ നാളിലേതുപോലെതന്നെ യഹോവ തനിക്കുള്ളവരെ വാസ്തവമായും തിരിച്ചറിയുന്നുണ്ട് എന്നായിരുന്നു ഫലത്തിൽ പൗലോസ് പറയാൻ ഉദ്ദേശിച്ചത്.
12 യഹോവ മാറ്റമില്ലാത്തവനാണ്; അതുകൊണ്ടുതന്നെ ആശ്രയയോഗ്യനും. അവൻ അനീതി വെറുക്കുന്നു, മാനസാന്തരപ്പെടാതെ തെറ്റിൽ *
തുടരുന്നവരെ അവൻ തക്കസമയത്ത് ന്യായംവിധിക്കും. “യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്ന” ഒരുവനെന്നനിലയിൽ, വ്യാജക്രിസ്ത്യാനികളുടെ ദുസ്സ്വാധീനം തള്ളിക്കളയാൻ തനിക്കുതന്നെ ഉണ്ടായിരുന്ന ഉത്തരവാദിത്വത്തെ കുറിച്ച് തിമൊഥെയൊസിനും ഓർമിപ്പിക്കൽ ലഭിച്ചു.ആത്മാർഥമായ ആരാധന ഒരിക്കലും വൃഥാവാകില്ല
13. നമുക്ക് എന്തു ബോധ്യം ഉണ്ടായിരിക്കാനാകും?
13 സമാനമായി, പൗലോസിന്റെ നിശ്ശ്വസ്തവചനങ്ങളിൽനിന്ന് നമുക്കും ആത്മീയബലം ആർജിക്കാനാകും. ഒന്നാമതായിത്തന്നെ, നമുക്ക് യഹോവയോടുള്ള വിശ്വസ്തത സംബന്ധിച്ച് അവന് പൂർണ അവബോധമുണ്ടെന്ന് മനസ്സിലാക്കുന്നത് നമുക്കു പ്രോത്സാഹനം പകരുന്നു. ഇത് കേവലം നിഷ്ക്രിയമായ ഒരു അവബോധമല്ല. മറിച്ച്, തനിക്കുള്ളവരിൽ യഹോവ ആത്മാർഥമായ താത്പര്യമുള്ളവനാണ്. ബൈബിൾ ഇങ്ങനെ പറയുന്നു: “യഹോവയുടെ കണ്ണു തങ്കൽ ഏകാഗ്രചിത്തന്മാരായിരിക്കുന്നവർക്കു വേണ്ടി തന്നെത്താൻ ബലവാനെന്നു കാണിക്കേണ്ടതിന്നു ഭൂമിയിലെല്ലാടവും ഊടാടിക്കൊണ്ടിരിക്കുന്നു.” (2 ദിന. 16:9) അതുകൊണ്ട്, ഒരു “ശുദ്ധമായ ഹൃദയ”ത്തോടെ നാം യഹോവയ്ക്കുവേണ്ടി ചെയ്യുന്ന കാര്യങ്ങൾ ഒരിക്കലും വൃഥാവാകില്ല എന്ന് നമുക്ക് പരിപൂർണബോധ്യം ഉണ്ടായിരിക്കാനാകും.—1 തിമൊ. 1:5; 1 കൊരി. 15:58.
14. ഏതു തരം ആരാധന യഹോവ വെച്ചുപൊറുപ്പിക്കുകയില്ല?
14 കപടഭക്തി യഹോവ വെച്ചുപൊറുപ്പിക്കില്ല എന്ന വസ്തുതയും നാം വളരെ ഗൗരവത്തോടെ കാണുന്നു. യഹോവയുടെ കണ്ണ് “ഭൂമിയിലെല്ലാടവും ഊടാടിക്കൊണ്ടിരിക്കുന്ന”തിനാൽ “തങ്കൽ ഏകാഗ്രചിത്തന്മാ”ർ അല്ലാത്തവരെ അവനു വേർതിരിച്ചു മനസ്സിലാക്കാനാകും. “വക്രതയുള്ളവൻ യഹോവെക്കു വെറുപ്പാകുന്നു” എന്ന് സദൃശവാക്യങ്ങൾ 3:32 പറയുന്നു. അനുസരണത്തിന്റെ മുഖംമൂടി എടുത്തണിഞ്ഞ് രഹസ്യത്തിൽ പാപം ചെയ്യുന്നതിൽ തുടരുന്നവരെ അവൻ വെറുക്കുന്നു. വക്രതയുള്ള ഒരു വ്യക്തി കുറച്ചുനാളത്തേക്ക് സഹമനുഷ്യരെ വിദഗ്ധമായി കബളിപ്പിച്ചേക്കാമെങ്കിലും “തന്റെ ലംഘനങ്ങളെ മറെക്കുന്നവന്നു ശുഭം വരികയില്ല.” യഹോവ സർവശക്തനും നീതിമാനും ആണെന്ന വസ്തുത അക്കാര്യം നമുക്ക് ഉറപ്പുനൽകുന്നു.—സദൃ. 28:13; 1 തിമൊഥെയൊസ് 5:24; എബ്രായർ 4:13 വായിക്കുക.
15. നാം എന്ത് ഒഴിവാക്കണം, എന്തുകൊണ്ട്?
15 യഹോവയുടെ ജനത്തിൽ ബഹുഭൂരിപക്ഷവും നിഷ്കപടമായ ഭക്തിയുള്ളവരാണ്. സഭയിലുള്ള ആരെങ്കിലും കാപട്യം നിറഞ്ഞ ഒരു ആരാധനാരീതി മനഃപൂർവം സ്വീകരിക്കാനുള്ള സാധ്യത വളരെ വിരളമാണ്. എന്നിരുന്നാലും, മോശയുടെ നാളിലും ആദിമക്രിസ്തീയസഭയിലും അങ്ങനെ സംഭവിച്ചെങ്കിൽ ഇന്നും അത് സംഭവിക്കാം. (2 തിമൊ. 3:1, 5) എന്നുകരുതി, സഹവിശ്വാസികൾക്ക് യഹോവയോടുള്ള വിശ്വസ്തത ആത്മാർഥമല്ലെന്ന് ഊഹിച്ചുകൊണ്ട് ആരെയെങ്കിലും നാം സംശയദൃഷ്ട്യാ വീക്ഷിക്കുന്നത് ഉചിതമായിരിക്കുമോ? ഒരിക്കലുമല്ല! നമ്മുടെ സഹോദരീസഹോദരന്മാരെക്കുറിച്ച് അടിസ്ഥാനരഹിതമായ അഭ്യൂഹങ്ങൾ വെച്ചുപുലർത്തുന്നത് തെറ്റാണ്. (റോമർ 14:10-12; 1 കൊരിന്ത്യർ 13:7 വായിക്കുക.) മാത്രവുമല്ല, സഭയിലെ മറ്റുള്ളവരുടെ വിശ്വസ്തതയെ സംശയിക്കുന്ന പ്രവണത നമ്മുടെതന്നെ ആത്മീയതയ്ക്ക് ഹാനി വരുത്തിയേക്കാം.
16. (എ) കാപട്യം ഹൃദയത്തിൽ വേരുപിടിക്കുന്നത് തടയാൻ നാം ഓരോരുത്തരും എന്തു ചെയ്യേണ്ടതുണ്ട്? (ബി) “പരിശോധിച്ചുകൊണ്ടിരിക്കുവിൻ . . . ശോധനചെയ്തുകൊണ്ടിരിക്കുവിൻ . . . ” എന്ന ചതുരം എന്തെല്ലാം പാഠങ്ങൾ നൽകുന്നു?
16 ക്രിസ്ത്യാനികൾ ഓരോരുത്തരും “താന്താന്റെ പ്രവൃത്തി ശോധന” ചെയ്യേണ്ടതുണ്ട്. (ഗലാ. 6:4) നമ്മുടെ പാപപ്രവണതകൾ നിമിത്തം അത്ര ആത്മാർഥമല്ലാത്ത ചില സ്വഭാവരീതികൾ, അറിഞ്ഞുകൊണ്ടല്ലാതെ സ്വീകരിക്കാനുള്ള സാധ്യത എപ്പോഴും നമുക്കു മുന്നിലുണ്ട്. (എബ്രാ. 3:12, 13) അതുകൊണ്ട്, യഹോവയെ സേവിക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ എന്തെല്ലാമാണെന്ന് ഇടയ്ക്കെല്ലാം നാം വ്യക്തിപരമായി പരിശോധിക്കുന്നത് നല്ലതാണ്. നമുക്ക് സ്വയം ഇങ്ങനെ ചോദിക്കാനാകും: ‘യഹോവയോടുള്ള സ്നേഹംകൊണ്ടും, അവന്റെ പരമാധികാരത്തെ അംഗീകരിക്കുന്നതുകൊണ്ടും ആണോ ഞാൻ അവനെ ആരാധിക്കുന്നത്? അതോ പറുദീസയിൽ ആസ്വദിക്കാമെന്നു പ്രത്യാശിക്കുന്ന ഭൗതിക അനുഗ്രഹങ്ങൾക്കാണോ ഞാൻ കൂടുതൽ പ്രാധാന്യം നൽകുന്നത്?’ (വെളി. 4:11) സ്വന്തം പ്രവർത്തനങ്ങൾ പരിശോധിച്ച് നോക്കുന്നതും ഹൃദയത്തിൽനിന്ന് കാപട്യത്തിന്റെ കണികകൾ പരിപൂർണമായി നീക്കിക്കളയുന്നതും നമുക്ക് എല്ലാവർക്കും തീർച്ചയായും പ്രയോജനം കൈവരുത്തും.
വിശ്വസ്തത സന്തുഷ്ടിയിൽ കലാശിക്കുന്നു
17, 18. യഹോവയുടെ ആരാധനയിൽ നാം സത്യസന്ധരും ആത്മാർഥതയുള്ളവരും ആയിരിക്കേണ്ടത് എന്തുകൊണ്ട്?
17 ആരാധനയിൽ സത്യസന്ധരും ആത്മാർഥതയുള്ളവരും ആകാൻ ശ്രമിക്കുമ്പോൾ നമുക്ക് ധാരാളം പ്രയോജനങ്ങൾ കൊയ്യാനാകും. “യഹോവ സങ്കീ. 32:2) അതെ, തങ്ങളുടെ ഹൃദയത്തിൽനിന്ന് കാപട്യം തുടച്ചുനീക്കുന്നവർ വർധിച്ച സന്തോഷം ആസ്വദിക്കുന്നു. ഭാവിയിൽ അപരിമേയമായ ആനന്ദം ആസ്വദിക്കാനുള്ളവരുടെ പട്ടികയിൽ അവർ തങ്ങൾക്കുതന്നെ ഇടം ഉറപ്പിക്കുകയാണ്.
അകൃത്യം കണക്കിടാതെയും ആത്മാവിൽ കപടം ഇല്ലാതെയും ഇരിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ” എന്ന് സങ്കീർത്തനക്കാരൻ പറയുന്നു. (18 തിന്മ ശീലമാക്കുകയോ ഇരട്ടജീവിതം നയിക്കുകയോ ചെയ്യുന്നവരെ യഥാസമയം യഹോവ തുറന്നുകാട്ടും. അങ്ങനെ, ‘നീതിമാനും ദുഷ്ടനും തമ്മിലും ദൈവത്തെ സേവിക്കുന്നവനും സേവിക്കാത്തവനും തമ്മിലും ഉള്ള വ്യത്യാസം’ യഹോവ വ്യക്തമാക്കും. (മലാ. 3:18) എന്നാൽ ആ സമയംവരെ, “യഹോവയുടെ കണ്ണ് നീതിമാന്മാരുടെമേൽ ഉണ്ട്; അവന്റെ ചെവി അവരുടെ യാചനയ്ക്കു തുറന്നിരിക്കുന്നു” എന്ന് അറിയുന്നത് നമുക്കു പ്രോത്സാഹനം പകരുന്നു.—1 പത്രോ. 3:12.
^ ഖ. 8 തിമൊഥെയൊസിനുള്ള പൗലോസിന്റെ ലേഖനങ്ങൾ എഴുതപ്പെട്ട് പതിറ്റാണ്ടുകൾക്കു ശേഷം രചിതമായ വെളിപാട് 21:14-ൽ, 12 അപ്പൊസ്തലന്മാരുടെ പേരുകൾ ആലേഖനം ചെയ്ത 12 “അടിസ്ഥാനശിലക”ളെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്.
^ ഖ. 12 അനീതി വിട്ടകന്നുകൊണ്ട് നമുക്ക് യഹോവയെ എങ്ങനെ അനുകരിക്കാനാകുമെന്ന് അടുത്ത ലേഖനം ചർച്ച ചെയ്യും.