യേശുവിന്റെ പുനരുത്ഥാനം—നമ്മുടെ ജീവിതത്തിൽ അതിനുള്ള പ്രസക്തി
“അവൻ ഉയിർപ്പിക്കപ്പെട്ടു.”—മത്താ. 28:6.
1, 2. (എ) ചില മതനേതാക്കന്മാർ പത്രോസിനോട് എന്ത് വിശദീകരണം ആവശ്യപ്പെട്ടു, അവൻ എങ്ങനെയാണ് അതിനോട് പ്രതികരിച്ചത്? (ലേഖനാരംഭത്തിലെ ചിത്രം കാണുക.) (ബി) എന്തായിരുന്നു പത്രോസിന്റെ അസാമാന്യധൈര്യത്തിനു പിന്നിൽ?
യേശു മരിച്ച് ഏതാനും ദിവസങ്ങൾ കഴിഞ്ഞതേയുള്ളൂ. അപ്പൊസ്തലനായ പത്രോസ് ഇപ്പോൾ ശക്തരായ ഒരുകൂട്ടം ശത്രുക്കളുടെ മുന്നിലാണ്. യേശുവിനെ വധിക്കാൻ ഒത്താശ ചെയ്ത അതേ യഹൂദ മതനേതാക്കന്മാരായിരുന്നു അവർ. അവർക്ക് ഒരു വിശദീകരണം വേണമത്രേ. ജന്മനാ മുടന്തനായ ഒരു വ്യക്തിയെ പത്രോസ് സുഖപ്പെടുത്തിയിരുന്നു. എന്ത് അധികാരത്തിൽ, ആരുടെ നാമത്തിൽ ആണ് പത്രോസ് ഇത് ചെയ്തതെന്ന് അവർക്ക് അറിയണം! ധൈര്യത്തോടെ അപ്പൊസ്തലൻ ഇങ്ങനെ മറുപടി നൽകി: “ഈ മനുഷ്യൻ സുഖം പ്രാപിച്ചവനായി നിങ്ങളുടെ മുമ്പിൽ നിൽക്കുന്നത് നിങ്ങൾ സ്തംഭത്തിൽ തറച്ചുകൊല്ലുകയും എന്നാൽ ദൈവം മരിച്ചവരിൽനിന്ന് ഉയിർപ്പിക്കുകയും ചെയ്ത നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിലാണ്.”—പ്രവൃ. 4:5-10.
2 കുറച്ചുനാളുകൾക്കു മുമ്പാണ് പത്രോസ് ഭയപ്പെട്ട് യേശുവിനെ മൂന്നുപ്രാവശ്യം തള്ളിപ്പറഞ്ഞത്. (മർക്കോ. 14:66-72) എന്നാൽ ഈ മതനേതാക്കന്മാരുടെ മുമ്പാകെ ഇത്ര പെട്ടെന്ന് ഈ അസാമാന്യധൈര്യം കാണിക്കാൻ അവന് എങ്ങനെ കഴിഞ്ഞു? പരിശുദ്ധാത്മാവ് ഒരു നിർണായക പങ്കുവഹിച്ചു എന്നതിൽ തർക്കമില്ല. എന്നാൽ യേശുവിനെ ദൈവം പുനരുത്ഥാനപ്പെടുത്തി എന്ന അടിയുറച്ച ബോധ്യവും അവനിൽ ധൈര്യം നിറച്ചു. യേശു ജീവിച്ചിരിക്കുന്നെന്ന് അത്ര ഉറപ്പോടെ വിശ്വസിക്കാൻ അപ്പൊസ്തലനെ സഹായിച്ചത് എന്താണ്? നമുക്കും അതേ ബോധ്യം ഉണ്ടായിരിക്കാനാകുന്നത് എന്തുകൊണ്ട്?
3, 4. (എ) അപ്പൊസ്തലന്മാരുടെ നാളുകൾക്കുമുമ്പ് ഏതെല്ലാം പുനരുത്ഥാനങ്ങൾ നടന്നിട്ടുണ്ട്? (ബി) യേശു ആരെയൊക്കെ ഉയിർപ്പിച്ചു?
3 മരിച്ചവർക്കു വീണ്ടും ജീവനിലേക്കുവരാൻ കഴിയുമെന്നത് യേശുവിന്റെ അപ്പൊസ്തലന്മാർക്ക് ഒരു പുതിയ ആശയമായിരുന്നില്ല. അവരൊക്കെ ജനിക്കുന്നതിനു മുമ്പുതന്നെ പല പുനരുത്ഥാനങ്ങളും നടന്നിട്ടുണ്ട്. പ്രവാചകരായ ഏലിയാവിനെയും എലീശായെയും അത്തരം അത്ഭുതങ്ങൾ ചെയ്യാൻ ദൈവം ശക്തീകരിച്ചതിനെക്കുറിച്ച് അവർക്ക് അറിയാമായിരുന്നു. (1 രാജാ. 17:17-24; 2 രാജാ. 4:32-37) എലീശാ പ്രവാചകനെ അടക്കിയിരുന്ന കല്ലറയിലേക്ക് എറിഞ്ഞ ഒരു മൃതശരീരം പ്രവാചകന്റെ അസ്ഥികളിൽ മുട്ടിയപ്പോൾ ജീവനിലേക്കു വന്ന കാര്യവും അവർക്ക് അറിയാം. (2 രാജാ. 13:20, 21) ദൈവത്തിന്റെ വചനം സത്യമാണെന്ന് നാം ഇന്ന് വിശ്വസിക്കുന്നതുപോലെ, ഈ തിരുവെഴുത്തുവിവരണങ്ങൾ ആദിമക്രിസ്ത്യാനികളും വിശ്വസിച്ചിരുന്നു.
4 യേശു ആളുകളെ പുനരുത്ഥാനപ്പെടുത്തിയതിനെക്കുറിച്ചുള്ള വിവരണങ്ങൾ നമ്മെയെല്ലാം ആഴത്തിൽ സ്വാധീനിച്ചിരിക്കാൻ സാധ്യതയുണ്ട്. ഒരു വിധവയുടെ ഏകമകനെ യേശു ഉയിർപ്പിച്ചപ്പോൾ അവൾ അത്ഭുതസ്തബ്ധയായി നിന്നുപോയിട്ടുണ്ടാകണം. (ലൂക്കോ. 7:11-15) മറ്റൊരു സാഹചര്യത്തിൽ 12 വയസ്സുള്ള ഒരു പെൺകുട്ടിയെ യേശു പുനരുത്ഥാനപ്പെടുത്തി. അവളെ തിരികെ ലഭിച്ചപ്പോൾ, ദുഃഖാർത്തരായിരുന്ന മാതാപിതാക്കൾക്ക് ഉണ്ടായ വിസ്മയവും സന്തോഷവും ഒന്നു സങ്കൽപ്പിച്ചുനോക്കൂ! (ലൂക്കോ. 8:49-56) ലാസർ കല്ലറയിൽനിന്ന് ആരോഗ്യവാനായി ജീവൻപ്രാപിച്ച് വരുന്നതു കണ്ട ജനക്കൂട്ടം എത്ര ആവേശഭരിതരായിരുന്നിരിക്കണം!—യോഹ. 11:38-44.
യേശുവിന്റെ പുനരുത്ഥാനം സമാനതകളില്ലാത്തതായിരുന്നത് എന്തുകൊണ്ട്?
5. യേശുവിന്റെ പുനരുത്ഥാനം അതിന് മുമ്പു നടന്ന പുനരുത്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായിരുന്നത് എങ്ങനെ?
5 യേശുവിന്റെ പുനരുത്ഥാനം അതിന് മുമ്പു നടന്ന പുനരുത്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായിരുന്നെന്ന് അപ്പൊസ്തലന്മാർക്ക് അറിയാമായിരുന്നു. മുമ്പ് പുനരുത്ഥാനത്തിൽ വന്നവർ ഭൗതികശരീരത്തിലാണ് ഉയിർത്തെഴുന്നേറ്റത്. അവരെല്ലാം പിന്നീട് മരിക്കുകയും ചെയ്തു. എന്നാൽ യേശുവിനെ ദൈവം പുനരുത്ഥാനപ്പെടുത്തിയത് ഒരിക്കലും നശിക്കാത്ത, അനശ്വരമായ, ഒരു ആത്മശരീരത്തോടെയാണ്. (പ്രവൃത്തികൾ 13:34 വായിക്കുക.) യേശു “ജഡത്തിൽ മരണശിക്ഷ ഏൽക്കുകയും ആത്മാവിൽ ജീവിപ്പിക്കപ്പെടുകയും ചെയ്തു. . . . അവൻ സ്വർഗത്തിലേക്കു പോയി ദൈവത്തിന്റെ വലത്തുഭാഗത്ത് ഇരിക്കുന്നു. ദൂതന്മാരും അധികാരങ്ങളും ശക്തികളും അവനു വിധേയമാക്കപ്പെട്ടിരിക്കുന്നു” എന്ന് പത്രോസ് എഴുതി. (1 പത്രോ. 3:18-22) മുമ്പു നടന്ന പുനരുത്ഥാനങ്ങളെല്ലാം അത്ഭുതങ്ങളായിരുന്നു എന്നതിന് സംശയമില്ല. എന്നാൽ യേശുവിന്റെ പുനരുത്ഥാനം സമാനതകളില്ലാത്ത ഒരു മഹാത്ഭുതമായിരുന്നു.
6. യേശുവിന്റെ പുനരുത്ഥാനം ശിഷ്യന്മാരെ സ്വാധീനിച്ചത് എങ്ങനെ?
6 യേശുവിന്റെ പുനരുത്ഥാനം അവന്റെ ശിഷ്യന്മാരെ ആഴത്തിൽ സ്വാധീനിച്ചു. അവന്റെ കഥകഴിഞ്ഞു എന്നാണ് എതിരാളികൾ വിശ്വസിച്ചിരുന്നത്. എന്നാൽ വസ്തുത അതായിരുന്നില്ല. ഒരു മനുഷ്യനും ഹാനിവരുത്താൻ കഴിയാത്ത, ശക്തനായ ഒരു ആത്മവ്യക്തിയായി യേശു ജീവിച്ചിരിപ്പുണ്ടായിരുന്നു. യേശു ദൈവപുത്രനാണെന്ന് അവന്റെ പുനരുത്ഥാനം തെളിയിച്ചു. ഈ തിരിച്ചറിവ് അഗാധമായ ദുഃഖത്തിൽനിന്ന് അതിരറ്റ ആനന്ദത്തിലേക്ക് അവന്റെ ശിഷ്യന്മാരെ കൈപിടിച്ചുയർത്തി. ഭയം ധൈര്യത്തിനു വഴിമാറി. അവർ ദേശമെങ്ങും സധൈര്യം പ്രസംഗിച്ച സുവാർത്തയുടെ കേന്ദ്രബിന്ദു യേശുവിന്റെ പുനരുത്ഥാനമായിരുന്നു. യഹോവയുടെ ഉദ്ദേശ്യനിവൃത്തിയിലും ആ പുനരുത്ഥാനം വളരെ നിർണായകമായ ഒരു പങ്കു വഹിച്ചു.
7. യേശു ഇന്ന് എന്തു ചെയ്തുകൊണ്ടിരിക്കുന്നു, ഏതു ചോദ്യങ്ങൾ ഉയരുന്നു?
7 എന്നോ ജീവിച്ചിരുന്ന മഹാനായ ഒരു മനുഷ്യൻ മാത്രമല്ല യേശു എന്ന് ദൈവദാസരായ നമുക്ക് അറിയാം. അവൻ ഇന്നും ജീവനോടെയിരിക്കുന്നു; സകല മനുഷ്യരുടെയും ഭാവി നിർണയിക്കുന്ന ഒരു വേലയ്ക്ക് നേതൃത്വം കൊടുത്തുകൊണ്ടിരിക്കുകയുമാണ്. യേശു ഇപ്പോൾ ദൈവത്തിന്റെ സ്വർഗീയരാജ്യത്തിന്റെ വാഴുന്ന രാജാവാണ്. അവൻ ഉടൻതന്നെ സകല ദുഷ്ടതയും നീക്കി ഭൂമിയെ ശുദ്ധീകരിക്കുകയും അനുസരണമുള്ള മനുഷ്യർ എന്നേക്കും ജീവിക്കുന്ന ഒരു പറുദീസയാക്കി അതിനെ മാറ്റുകയും ചെയ്യും. (ലൂക്കോ. 23:43) ദൈവം യേശുവിനെ ഉയിർപ്പിച്ചില്ലായിരുന്നെങ്കിൽ ഇവയൊന്നും സാധ്യമാകില്ലായിരുന്നു. അങ്ങനെയെങ്കിൽ, യേശു മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടു എന്നു വിശ്വസിക്കാൻ നമുക്ക് എന്തെല്ലാം കാരണങ്ങളുണ്ട്? യേശുവിന്റെ പുനരുത്ഥാനത്തിന് നമ്മുടെ ജീവിതത്തിൽ എന്തു പ്രസക്തിയാണുള്ളത്?
യഹോവ മരണത്തിന്മേലുള്ള തന്റെ ശക്തി തെളിയിക്കുന്നു
8, 9. (എ) യേശുവിന്റെ കല്ലറയ്ക്കൽ കാവൽ ഏർപ്പെടുത്താൻ യഹൂദമതനേതാക്കന്മാർ ആവശ്യപ്പെട്ടത് എന്തുകൊണ്ട്? (ബി) സ്ത്രീകൾ കല്ലറയ്ക്കൽ വന്നപ്പോൾ എന്താണ് സംഭവിച്ചത്?
8 യേശു വധിക്കപ്പെട്ടതിനുശേഷം മുഖ്യപുരോഹിതന്മാരും പരീശന്മാരും പീലാത്തൊസിന്റെ അടുക്കൽവന്ന് ഇങ്ങനെ പറഞ്ഞു: ‘“യജമാനനേ, ‘മൂന്നുദിവസം കഴിഞ്ഞ് ഞാൻ ഉയിർപ്പിക്കപ്പെടേണ്ടതാണ്’ എന്ന് ആ വഞ്ചകൻ ജീവനോടിരുന്നപ്പോൾ പറഞ്ഞതു ഞങ്ങൾ ഓർക്കുന്നു. അതിനാൽ മൂന്നാം ദിവസംവരെ കല്ലറ ഭദ്രമാക്കി സൂക്ഷിക്കാൻ കൽപ്പിക്കേണം. അല്ലാത്തപക്ഷം അവന്റെ ശിഷ്യന്മാർ വന്ന് അവനെ മോഷ്ടിച്ചിട്ട്, ‘അവൻ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടു’ എന്ന് ജനങ്ങളോടു പറയും. അങ്ങനെ, ഈ ചതിവ് ആദ്യത്തേതിനെക്കാൾ ദോഷകരമായിത്തീരും” എന്നു പറഞ്ഞു. പീലാത്തൊസ് അവരോട്, “നിങ്ങൾക്ക് ഒരു കാവൽസൈന്യമുണ്ടല്ലോ; പോയി നിങ്ങളാലാകുന്നതുപോലെ അതു ഭദ്രമാക്കിക്കൊള്ളുക” എന്നു പറഞ്ഞു.’ അവർ പോയി അങ്ങനെതന്നെ ചെയ്തു.—മത്താ. 27:62-66.
9 യേശുവിന്റെ മൃതശരീരം പാറയിൽ വെട്ടിയെടുത്ത ഒരു കല്ലറയിൽ വെച്ചിട്ട് വലിയ ഒരു കല്ലുകൊണ്ട് അത് അടച്ച് മുദ്രവെച്ചു. ആ കല്ലറയ്ക്കുള്ളിൽ യേശു എന്നേക്കുമായി ഇല്ലാതായിത്തീരാനാണ് ആ യഹൂദമതനേതാക്കന്മാർ ആഗ്രഹിച്ചിരുന്നത്. പക്ഷേ യഹോവയുടെ ഉദ്ദേശ്യം തികച്ചും വ്യത്യസ്തമായിരുന്നു. മഗ്ദലന മറിയയും വേറൊരു മറിയയും മൂന്നാംനാൾ യേശുവിന്റെ കല്ലറയ്ക്കൽ എത്തിയപ്പോൾ, ഒരു ദൈവദൂതൻ ആ കല്ല് ഉരുട്ടിമാറ്റിയിരിക്കുന്നതും അതിന്മേൽ ഇരിക്കുന്നതും കണ്ടു. കല്ലറയ്ക്കുള്ളിലേക്ക് നോക്കി അത് ഒഴിഞ്ഞുകിടക്കുന്നത് കാണാൻ ദൂതൻ സ്ത്രീകളോടു പറഞ്ഞു. “അവൻ ഇവിടെയില്ല; . . . അവൻ ഉയിർപ്പിക്കപ്പട്ടു,” ദൂതൻ വ്യക്തമാക്കി. (മത്താ. 28:1-6) അതെ, യേശു ജീവനോടെയുണ്ടായിരുന്നു!
10. യേശുവിന്റെ പുനരുത്ഥാനത്തിന് പൗലോസ് എന്തു തെളിവുകൾ നിരത്തി?
10 തുടർന്നുവന്ന 40 ദിവസത്തെ സംഭവങ്ങൾ യേശു ഉയിർപ്പിക്കപ്പെട്ടു എന്നുള്ളതിന് സംശയത്തിന് ഇടനൽകാത്ത തെളിവു നൽകി. ആ തെളിവുകൾ സംഗ്രഹിച്ചുകൊണ്ട് അപ്പൊസ്തലനായ പൗലോസ് കൊരിന്ത്യർക്ക് എഴുതി: “എനിക്കു ലഭിച്ചത് സർവപ്രധാനമായി കരുതി ഞാൻ നിങ്ങൾക്ക് ഏൽപ്പിച്ചുതന്നുവല്ലോ: ക്രിസ്തു നമ്മുടെ പാപങ്ങൾക്കായി മരിച്ച് അടക്കപ്പെട്ട് തിരുവെഴുത്തുകളിൻപ്രകാരം മൂന്നാംനാൾ ഉയിർപ്പിക്കപ്പെട്ട് കേഫായ്ക്കും പിന്നെ പന്തിരുവർക്കും പ്രത്യക്ഷനായി. അതിനുശേഷം അവൻ ഒരേസമയത്ത് അഞ്ഞൂറിലധികം സഹോദരന്മാർക്കു പ്രത്യക്ഷനായി. അവരിൽ മിക്കവരും ഇന്നും ജീവിച്ചിരിക്കുന്നു. ചിലരോ മരണനിദ്ര പ്രാപിച്ചിരിക്കുന്നു. പിന്നീട് അവൻ യാക്കോബിനും പിന്നെ അപ്പൊസ്തലന്മാർക്കെല്ലാവർക്കും പ്രത്യക്ഷനായി. ഏറ്റവുമൊടുവിൽ അകാലജാതനെപ്പോലെയുള്ള എനിക്കും അവൻ പ്രത്യക്ഷനായി.”—1 കൊരി. 15:3-8.
യേശു ഉയിർപ്പിക്കപ്പെട്ടെന്ന് നമുക്ക് എങ്ങനെ അറിയാം?
11. യേശുവിന്റെ പുനരുത്ഥാനം നടന്നത് “തിരുവെഴുത്തുകളിൻപ്രകാരം” ആയിരിക്കുന്നത് എങ്ങനെ?
11 ഒന്നാമത്തെ കാരണം: അവന്റെ പുനരുത്ഥാനം നടന്നത് “തിരുവെഴുത്തുകളിൻപ്രകാര”മാണ്. ഈ പുനരുത്ഥാനത്തെക്കുറിച്ച് ദൈവവചനം മുൻകൂട്ടി പ്രസ്താവിച്ചിരുന്നു. ഉദാഹരണത്തിന്, ദൈവം തന്റെ “വിശ്വസ്ത”രിൽ മുഖ്യനായവനെ ശവക്കുഴിയിൽ ഉപേക്ഷിക്കില്ലെന്ന് ഒരു സങ്കീർത്തനത്തിൽ ദാവീദ് എഴുതി. (പ്രവൃത്തികൾ 13:35 വായിക്കുക.) എ.ഡി. 33-ലെ പെന്തെക്കൊസ്ത് ദിനത്തിൽ, അപ്പൊസ്തലനായ പത്രോസ് ഈ പ്രാവചനികവാക്കുകൾ യേശുവിന് ബാധകമാക്കിക്കൊണ്ട് ഇങ്ങനെ പറഞ്ഞു: “‘അവൻ പാതാളത്തിൽ ഉപേക്ഷിക്കപ്പെട്ടില്ല; അവന്റെ ജഡം ജീർണിച്ചതുമില്ല’ എന്ന് ക്രിസ്തുവിന്റെ പുനരുത്ഥാനം മുൻകൂട്ടിക്കണ്ട് (ദാവീദ്) പ്രസ്താവിച്ചു.”—പ്രവൃ. 2:23-27, 31.
12. ഉയിർപ്പിക്കപ്പെട്ട യേശുവിനെ ആരെല്ലാം കണ്ടു?
12 രണ്ടാമത്തെ കാരണം: അതിന് അനേകം ദൃക്സാക്ഷികളുണ്ട്. പുനരുത്ഥാനത്തിനു ശേഷമുള്ള 40 ദിവസക്കാലയളവിൽ, കല്ലറ സ്ഥിതിചെയ്തിരുന്ന തോട്ടത്തിലും എമ്മാവുസിലേക്കുള്ള വഴിയിലും മറ്റു ചില ഇടങ്ങളിലും ആയി പല പ്രാവശ്യം യേശു തന്റെ ശിഷ്യന്മാർക്ക് പ്രത്യക്ഷപ്പെട്ടു. (ലൂക്കോ. 24:13-15) ആ സാഹചര്യങ്ങളിൽ, പത്രോസ് ഉൾപ്പെടെ ചില വ്യക്തികളോടും കൂട്ടങ്ങളോടും അവൻ സംസാരിച്ചു. ഒരു അവസരത്തിൽ 500-ലധികം പേരുടെ ഒരു കൂട്ടത്തിന് യേശു പ്രത്യക്ഷപ്പെടുകയുണ്ടായി! ഇത്രയധികം ദൃക്സാക്ഷികൾ ഉൾപ്പെട്ടിരിക്കുന്ന ഒരു സംഭവത്തിനു നേരെ എങ്ങനെ കണ്ണടയ്ക്കാനാകും?
13. യേശു ഉയിർപ്പിക്കപ്പെട്ടെന്ന് ശിഷ്യന്മാർക്ക് ഉറപ്പുണ്ടായിരുന്നുവെന്ന് അവരുടെ തീക്ഷ്ണത തെളിയിക്കുന്നത് എങ്ങനെ?
13 മൂന്നാമത്തെ കാരണം: യേശുവിന്റെ ശിഷ്യന്മാർ അവന്റെ പുനരുത്ഥാനത്തെക്കുറിച്ച് തീക്ഷ്ണതയോടെ പ്രസംഗിച്ചു. യേശുവിന്റെ പുനരുത്ഥാനത്തെക്കുറിച്ച് സതീക്ഷ്ണം സാക്ഷ്യം നൽകിയതു നിമിത്തം അവർക്ക് പീഡനവും കഷ്ടപ്പാടും മരണംപോലും നേരിടേണ്ടിവന്നു. യേശുവിനെ വെറുക്കുകയും അവനെ കൊല്ലാൻ പദ്ധതിയൊരുക്കുകയും ചെയ്ത മതനേതാക്കന്മാരുടെ മുമ്പാകെയാണ് പത്രോസ് അവന്റെ പുനരുത്ഥാനത്തെക്കുറിച്ച് പ്രസംഗിച്ചത്. യേശു പുനരുത്ഥാനപ്പെട്ടു എന്നുള്ളത് ഒരു കപടനാടകമായിരുന്നെങ്കിൽ തന്റെ ജീവൻപോലും പണയപ്പെടുത്തി പത്രോസ് അതിന് മുതിരുമായിരുന്നോ? യേശു വാസ്തവമായും ജീവിച്ചിരിക്കുന്നുണ്ടെന്നും ദൈവം നിർവഹിക്കാൻ ഉദ്ദേശിക്കുന്ന വേലയെ അവൻ നയിച്ചുകൊണ്ടിരിക്കുകയാണെന്നും പത്രോസിനും മറ്റു ശിഷ്യന്മാർക്കും ബോധ്യമുണ്ടായിരുന്നതിനാലാണ് അവർ അത് ചെയ്തത്. മാത്രമല്ല, യേശുവിന്റെ പുനരുത്ഥാനം, തങ്ങൾക്കും പുനരുത്ഥാനം ലഭിക്കുമെന്ന് അവന്റെ ശിഷ്യന്മാർക്ക് ഉറപ്പുനൽകി. ഉദാഹരണത്തിന്, മരിച്ചവർക്കു പുനരുത്ഥാനം ലഭിക്കുമെന്ന പൂർണബോധ്യത്തോടെയാണ് സ്തെഫാനൊസ് മരിച്ചത്.—പ്രവൃ. 7:55-60.
14. യേശു ജീവനോടിരിക്കുന്നെന്ന് നിങ്ങൾ വിശ്വസിക്കുന്നത് എന്തുകൊണ്ട്?
14 നാലാമത്തെ കാരണം: യേശു ഇപ്പോൾ വാഴുന്ന രാജാവും ക്രിസ്തീയസഭയുടെ ശിരസ്സും ആണ് എന്നുള്ളതിന് നമുക്ക് തെളിവുണ്ട്. അതിന്റെ ഫലമായാണ് സത്യക്രിസ്ത്യാനിത്വം തഴച്ചുവളരുന്നത്. യേശു മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടില്ലായിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കുമായിരുന്നോ? അവൻ ഉയിർപ്പിക്കപ്പെട്ടില്ലായിരുന്നെങ്കിൽ ഇന്ന് നാം അവനെക്കുറിച്ച് ഒരുപക്ഷേ കേൾക്കുകപോലുമില്ലായിരുന്നു. എന്നാൽ യേശു ഇപ്പോൾ ജീവിച്ചിരിക്കുന്നെന്നും ആഗോള സുവാർത്താപ്രസംഗവേലയിൽ അവൻ നമ്മെ പരിശീലിപ്പിക്കുകയും വഴിനയിക്കുകയും ചെയ്യുന്നുവെന്നും വിശ്വസിക്കാൻ നമുക്ക് ഈടുറ്റ കാരണങ്ങളുണ്ട്.
നമ്മുടെ ജീവിതത്തിൽ യേശുവിന്റെ പുനരുത്ഥാനത്തിനുള്ള പ്രസക്തി
15. യേശുവിന്റെ പുനരുത്ഥാനം നമുക്ക് പ്രസംഗിക്കാൻ ധൈര്യം നൽകുന്നത് എന്തുകൊണ്ട്?
15 യേശുവിന്റെ പുനരുത്ഥാനം നമുക്കു പ്രസംഗിക്കാനുള്ള ധൈര്യം നൽകുന്നു. കഴിഞ്ഞ 2,000 വർഷമായി ദൈവത്തിന്റെ ശത്രുക്കൾ സുവാർത്ത കുഴിച്ചമൂടാനായി സകലതരം ആയുധങ്ങളും എടുത്ത് പയറ്റിയിട്ടുണ്ട്. വിശ്വാസത്യാഗം, പരിഹാസം, ജനക്കൂട്ടത്തിന്റെ ആക്രമണം, നിരോധനങ്ങൾ, പീഡനങ്ങൾ, വധശിക്ഷകൾ എന്നിവയൊക്കെ. എന്നാൽ അത്തരത്തിൽ നമുക്കു ‘വിരോധമായി ഉണ്ടാക്കിയ യാതൊരു ആയുധവും ഫലിച്ചിട്ടില്ല;’ ഇവയ്ക്കൊന്നും രാജ്യപ്രസംഗ-ശിഷ്യരാക്കൽ വേല നിറുത്തലാക്കാനായിട്ടില്ല. (യെശ. 54:17) സാത്താന്റെ അണികളെയും അവന്റെ അടിമകളെയും നാം ഭയപ്പെടുന്നില്ല. വാഗ്ദാനം ചെയ്തതുപോലെതന്നെ നമ്മെ പിന്തുണച്ചുകൊണ്ട് യേശു നമ്മോടൊപ്പമുണ്ട്. (മത്താ. 28:20) അതെ, നാം അധൈര്യപ്പെടേണ്ട ഒരു ആവശ്യവുമില്ല. എത്രതന്നെ ശ്രമിച്ചാലും ശത്രുക്കൾക്കു നമ്മെ നിശ്ശബ്ദരാക്കാനാകില്ല!
16, 17. (എ) പുനരുത്ഥാനം യേശുവിന്റെ പഠിപ്പിക്കലുകൾക്ക് ഉറപ്പുനൽകുന്നത് എങ്ങനെ? (ബി) യോഹന്നാൻ 11:25 പ്രകാരം എന്ത് അധികാരമാണ് ദൈവം യേശുവിന് നൽകിയിരിക്കുന്നത്?
16 യേശുവിന്റെ പുനരുത്ഥാനം അവന്റെ പഠിപ്പിക്കലുകൾക്ക് ഉറപ്പുനൽകുന്നു. ക്രിസ്തു മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടില്ലായിരുന്നെങ്കിൽ ക്രിസ്തീയവിശ്വാസവും പ്രസംഗവേലയും അർഥശൂന്യമാകുമായിരുന്നെന്ന് പൗലോസ് എഴുതി. ഒരു ബൈബിൾപണ്ഡിതൻ ഇങ്ങനെ എഴുതി: “ക്രിസ്തു ഉയിർപ്പിക്കപ്പെട്ടിട്ടില്ലെങ്കിൽ, . . . ശുദ്ധതട്ടിപ്പിനിരയായി ജീവിതം തള്ളിനീക്കുന്ന ഭോഷന്മാരാണു ക്രിസ്ത്യാനികൾ എന്നു വരും.” യേശുവിന്റെ പുനരുത്ഥാനം നടന്നിട്ടില്ല എങ്കിൽ, നല്ലവനും ജ്ഞാനിയുമായ ഒരു മനുഷ്യൻ ശത്രുക്കളാൽ അതിദാരുണമായി കൊല്ലപ്പെട്ടതിന്റെ ഒരു ദുഃഖകഥ മാത്രമാകും സുവിശേഷവിവരണങ്ങൾ. എന്നാൽ യേശു ജീവനിലേക്ക് ഉയിർപ്പിക്കപ്പെട്ടു. ഭാവിയെക്കുറിച്ചു പറഞ്ഞത് ഉൾപ്പെടെ അവൻ പഠിപ്പിച്ച എല്ലാ കാര്യങ്ങളുടെയും സത്യതയ്ക്ക് അത് അടിവരയിട്ടു.—1 കൊരിന്ത്യർ 15:14, 15, 20 വായിക്കുക.
17 യേശു ഇങ്ങനെ പറഞ്ഞു: “ഞാൻതന്നെ പുനരുത്ഥാനവും ജീവനും ആകുന്നു. എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവനിലേക്കു വരും.” (യോഹ. 11:25) അമ്പരപ്പിക്കുന്ന ആ വാക്കുകൾ സത്യമായി ഭവിക്കും, പരാജയമടയില്ല. സ്വർഗീയപ്രത്യാശയുള്ളവരെ ആത്മജീവനിലേക്ക് ഉയിർപ്പിക്കാനും ഭൂമിയിൽ നിത്യം ജീവിക്കാനുള്ള പ്രത്യാശയിലേക്ക് കോടിക്കണക്കിന് ആളുകളെ ഉയിർപ്പിക്കാനും യഹോവ യേശുവിന് അധികാരം നൽകിയിരിക്കുന്നു. യേശുവിന്റെ പാപപരിഹാരബലിയുടെയും പുനരുത്ഥാനത്തിന്റെയും ഫലമായി മരണം എന്നേക്കും ഇല്ലാതാകും. ഈ തിരിച്ചറിവ്, ഏതു പരിശോധനയുടെ മധ്യേയും സഹിച്ചുനിൽക്കാനും മരണത്തെപ്പോലും ധൈര്യത്തോടെ നേരിടാനും നമ്മെ ശക്തിപ്പെടുത്തുന്നില്ലേ?
18. യേശുവിന്റെ പുനരുത്ഥാനം എന്ത് ഉറപ്പുനൽകുന്നു?
18 ഭൂവാസികൾ യഹോവയുടെ സ്നേഹത്തിലധിഷ്ഠിതമായ നിലവാരങ്ങൾക്കു ചേർച്ചയിൽ ന്യായംവിധിക്കപ്പെടുമെന്ന് യേശുവിന്റെ പുനരുത്ഥാനം ഉറപ്പുനൽകുന്നു. പുരാതന ആതൻസിലുള്ള ഒരു കൂട്ടം സ്ത്രീപുരുഷന്മാരെ സംബോധന ചെയ്തുകൊണ്ട് പൗലോസ് പറഞ്ഞു: “താൻ നിയമിച്ച ഒരു പുരുഷൻ മുഖാന്തരം ഭൂലോകത്തെ മുഴുവനും നീതിയിൽ ന്യായംവിധിക്കാൻ ഉദ്ദേശിച്ച് (ദൈവം) ഒരു ദിവസം നിശ്ചയിച്ചിരിക്കുന്നു. അവനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചിരിക്കുകവഴി അവൻ സകലർക്കും അതിന് ഉറപ്പുനൽകുകയും ചെയ്തിരിക്കുന്നു.” (പ്രവൃ. 17:31) അതെ, ദൈവം യേശുവിനെ ന്യായാധിപനായി നിയമിച്ചിരിക്കുന്നു. അവന്റെ ന്യായവിധി നീതിയുള്ളതും അതേസമയം സ്നേഹപൂർവകവും ആയിരിക്കുമെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും.—യെശയ്യാവു 11:2-4 വായിക്കുക.
19. ക്രിസ്തുവിന്റെ പുനരുത്ഥാനത്തിലുള്ള നമ്മുടെ വിശ്വാസം നമ്മെ എങ്ങനെ സ്വാധീനിക്കുന്നു?
19 യേശുവിന്റെ പുനരുത്ഥാനത്തിലുള്ള നമ്മുടെ വിശ്വാസം ദൈവേഷ്ടം ചെയ്യാൻ നമ്മെ പ്രേരിപ്പിക്കുന്നു. യേശുവിന്റെ ത്യാഗപൂർണമായ മരണവും തുടർന്ന് പുനരുത്ഥാനവും നടന്നില്ലായിരുന്നെങ്കിൽ നാം പാപത്തിന്റെയും മരണത്തിന്റെയും അടിമത്തത്തിൽ എന്നേക്കും തുടരുമായിരുന്നു. (റോമ. 5:12; 6:23) യേശു ഉയിർപ്പിക്കപ്പെട്ടില്ലായിരുന്നെങ്കിൽ, “നമുക്കു തിന്നാം, കുടിക്കാം; നാളെ നാം മരിക്കുമല്ലോ” എന്ന ചിന്ത നമ്മെയും സ്വാധീനിച്ചനെ. (1 കൊരി. 15:32) എന്നാൽ നാം ജീവിതസുഖങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല. പകരം, മരിച്ചാലും ജീവനിലേക്കു തിരികെ വരും എന്ന പ്രത്യാശ നമുക്ക് ഒരു യാഥാർഥ്യമായതിനാൽ എല്ലാക്കാര്യങ്ങളിലും യഹോവയുടെ മാർഗനിർദേശങ്ങൾ അനുസരിക്കാൻ നാം ശുഷ്കാന്തിയുള്ളവരാണ്.
20. യേശുവിന്റെ പുനരുത്ഥാനം എങ്ങനെയാണ് ദൈവത്തിന്റെ മഹത്ത്വത്തിന് സാക്ഷ്യം വഹിക്കുന്നത്?
20 ‘തന്നെ ആത്മാർഥമായി അന്വേഷിക്കുന്നവർക്ക് പ്രതിഫലം നൽകുന്ന’ യഹോവയുടെ മഹത്ത്വത്തിന് ക്രിസ്തുവിന്റെ പുനരുത്ഥാനം നിശ്ശബ്ദസാക്ഷ്യം നൽകുന്നു. (എബ്രാ. 11:6) യേശുവിനെ അമർത്യ സ്വർഗീയജീവനിലേക്ക് ഉയിർപ്പിക്കാൻ യഹോവ എത്രമാത്രം ശക്തിയും ജ്ഞാനവും ആണ് പ്രകടമാക്കിയത്! കൂടാതെ, തന്റെ സകല വാഗ്ദാനങ്ങളും നിവർത്തിക്കാനുള്ള കഴിവ് തനിക്കുണ്ടെന്ന് യഹോവ അങ്ങനെ തെളിയിച്ചിരിക്കുന്നു. അഖിലാണ്ഡപരമാധികാരം സംബന്ധിച്ചുള്ള വിവാദവിഷയത്തിന് തീർപ്പുകല്പിക്കുന്നതിൽ സുപ്രധാനപങ്ക് വഹിക്കുന്ന “സന്തതി”യെക്കുറിച്ചുള്ള ദൈവത്തിന്റെ വാഗ്ദാനവും ഇതിൽ ഉൾപ്പെടുന്നു. ഈ വാഗ്ദാനം നിവൃത്തിയേറുന്നതിന് യേശു മരിക്കുകയും തുടർന്ന് ഉയിർപ്പിക്കപ്പെടുകയും ചെയ്യേണ്ടിയിരുന്നു.—ഉല്പ. 3:15.
21. പുനരുത്ഥാനപ്രത്യാശ നിങ്ങൾക്ക് എന്ത് അർഥമാക്കുന്നു?
21 പുനരുത്ഥാനം എന്ന ഉറച്ച പ്രത്യാശ നമുക്ക് നൽകിയിരിക്കുന്ന യഹോവയോട് നിങ്ങൾ നന്ദിയുള്ളവരല്ലേ? തിരുവെഴുത്തുകൾ ഈ ഉറപ്പ് നൽകുന്നു: “ഇതാ, ദൈവത്തിന്റെ കൂടാരം മനുഷ്യരോടുകൂടെ. അവൻ അവരോടൊത്തു വസിക്കും. അവർ അവന്റെ ജനമായിരിക്കും. ദൈവംതന്നെ അവരോടുകൂടെ ഉണ്ടായിരിക്കും. അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീരെല്ലാം തുടച്ചുകളയും. മേലാൽ മരണം ഉണ്ടായിരിക്കുകയില്ല. വിലാപമോ മുറവിളിയോ വേദനയോ ഇനി ഉണ്ടായിരിക്കുകയില്ല. ഒന്നാമത്തേതു കഴിഞ്ഞുപോയി.” ഈ വിസ്മയകരമായ വാഗ്ദാനം വിശ്വസ്ത അപ്പൊസ്തലനായ യോഹന്നാനിലൂടെയാണ് നൽകിയത്. അവനോട് ഇങ്ങനെ പറഞ്ഞു: “എഴുതുക, ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു.” ഈ നിശ്ശ്വസ്തവെളിപാട് യോഹന്നാന് ആരിൽനിന്നാണ് ലഭിച്ചത്? ഉയിർപ്പിക്കപ്പെട്ട യേശുക്രിസ്തുവിലൂടെത്തന്നെ.—വെളി. 1:1; 21:3-5.