വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ കരുതലുകളിൽനിന്ന് പൂർണമായി പ്രയോജനം നേടുക

യഹോവയുടെ കരുതലുകളിൽനിന്ന് പൂർണമായി പ്രയോജനം നേടുക

‘ശുഭകരമായി പ്രവർത്തിക്കാൻ നിന്നെ അഭ്യസിപ്പിക്കുന്ന നിന്‍റെ ദൈവമായ യഹോവ ഞാൻ തന്നേ.’—യശ. 48:17.

ഗീതം: 117, 114

1, 2. (എ) യഹോവയുടെ സാക്ഷികൾ ബൈബിളിനെ എങ്ങനെയാണ്‌ കാണുന്നത്‌? (ബി) ബൈബിളിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഭാഗം ഏതാണ്‌?

യഹോവയുടെ സാക്ഷികളായ നമ്മൾ ബൈബിളിനെ സ്‌നേഹിക്കുന്നു. അത്‌ നമുക്ക് ആശ്വാസവും പ്രത്യാശയും ആശ്രയയോഗ്യമായ നിർദേശങ്ങളും തരുന്നു. (റോമ. 15:4) മനുഷ്യചിന്തകൾ അടങ്ങുന്ന വെറുമൊരു പുസ്‌തകമല്ല അത്‌, പകരം “ദൈവത്തിന്‍റെതന്നെ വചനം” ആണ്‌.—1 തെസ്സ. 2:13.

2 നമുക്കെല്ലാവർക്കും പ്രിയപ്പെട്ട ഓരോരോ ബൈബിൾഭാഗം കാണും. ചിലർക്ക് ഇഷ്ടം സുവിശേഷഭാഗങ്ങളാണ്‌. കാരണം അത്‌ യഹോവയുടെ മനോഹരമായ വ്യക്തിത്വം യേശുവിലൂടെ പ്രതിഫലിപ്പിക്കുന്നു. (യോഹ. 14:9) മറ്റുചിലർക്ക് വെളിപാട്‌ പോലെയുള്ള പ്രവചന പുസ്‌തകങ്ങളാണ്‌ ഇഷ്ടം. കാരണം അതിൽ “വേഗത്തിൽ സംഭവിക്കാനുള്ള” കാര്യങ്ങളാണ്‌ എഴുതിയിരിക്കുന്നത്‌. (വെളി. 1:1) വേറെ ചിലർക്ക് സങ്കീർത്തനങ്ങൾ വായിക്കുമ്പോൾ ആശ്വാസം ലഭിക്കുന്നു. ഇനിയും ചിലർ സദൃശവാക്യങ്ങളിൽനിന്നുള്ള ജ്ഞാനമൊഴികൾ വായിച്ച് ആസ്വദിക്കുന്നു. വ്യക്തമായും, ബൈബിൾ എല്ലാവർക്കും വേണ്ടിയുള്ള പുസ്‌തകമാണ്‌.

3, 4. (എ) നമ്മുടെ പ്രസിദ്ധീകരണങ്ങളെ നിങ്ങൾ എങ്ങനെയാണ്‌ കാണുന്നത്‌? (ബി) ആർക്കെല്ലാംവേണ്ടിയുള്ള പ്രസിദ്ധീകരണങ്ങൾ നമുക്കുണ്ട്?

3 ബൈബിളിനെ സ്‌നേഹിക്കുന്നതുകൊണ്ട് അതിന്‍റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയിരിക്കുന്ന നമ്മുടെ പ്രസിദ്ധീകരണങ്ങളും നമുക്ക് ഇഷ്ടമാണ്‌. എല്ലാ പുസ്‌തകങ്ങളും ലഘുപത്രികകളും മാസികകളും മറ്റു പ്രസിദ്ധീകരണങ്ങളും യഹോവയിൽനിന്ന് ലഭിച്ചിരിക്കുന്ന കരുതലുകളാണ്‌. യഹോവയോട്‌ അടുത്തിരിക്കാനും നമ്മുടെ വിശ്വാസം ശക്തമാക്കി നിറുത്താനും അവ നമ്മളെ സഹായിക്കുന്നു.—തീത്തോ. 2:2.

4 നമ്മുടെ മിക്ക പ്രസിദ്ധീകരണങ്ങളും യഹോവയുടെ സാക്ഷികളിൽ എല്ലാവരെയും ഉദ്ദേശിച്ചുള്ളതാണ്‌. എന്നാൽ ചില പ്രസിദ്ധീകരണങ്ങൾ എഴുതിയിരിക്കുന്നത്‌ ചെറുപ്പക്കാരെയും മാതാപിതാക്കളെയും പോലുള്ള ചില പ്രത്യേക കൂട്ടങ്ങൾക്കുവേണ്ടിയാണ്‌. നമ്മുടെ വെബ്‌സൈറ്റിൽ കാണുന്ന പല ലേഖനങ്ങളും വീഡിയോകളും സാക്ഷികളല്ലാത്തവരെ മനസ്സിൽക്കണ്ടാണ്‌ തയ്യാറാക്കിയിരിക്കുന്നത്‌. എല്ലാ തരം ആളുകൾക്കും ‘മേദസ്സുനിറഞ്ഞ മൃഷ്ടഭോജനങ്ങൾ കൊണ്ടുള്ള’ സമൃദ്ധമായ ആത്മീയഭക്ഷണം നൽകുമെന്നുള്ള വാക്ക് യഹോവ പാലിച്ചിരിക്കുന്നുവെന്നാണ്‌ വിവരങ്ങളുടെ ഈ വൈവിധ്യം കാണിക്കുന്നത്‌.—യശ. 25:6.

5. യഹോവ എന്ത് വിലമതിക്കുമെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാം?

5 ബൈബിളും ബൈബിളധിഷ്‌ഠിതപ്രസിദ്ധീകരണങ്ങളും വായിക്കാൻ കുറച്ചുകൂടി സമയം കിട്ടിയിരുന്നെങ്കിൽ എന്ന് നമ്മളിൽ പലരും ആഗ്രഹിച്ചേക്കാം. കിട്ടുന്ന എല്ലാ പ്രസിദ്ധീകരണങ്ങൾക്കും ഒരേ പ്രാധാന്യം നൽകിക്കൊണ്ട് അവ പഠിക്കാൻ നമുക്ക് എല്ലായ്‌പോഴും കഴിഞ്ഞെന്നുവരില്ല. ക്രമമായ ബൈബിൾവായനയ്‌ക്കും പഠനത്തിനും വേണ്ടി സമയം ചെലവഴിച്ചുകൊണ്ട് ‘സമയം പൂർണമായി പ്രയോജനപ്പെടുത്താൻ’ ചെയ്യുന്ന ശ്രമങ്ങളെ യഹോവ വിലമതിക്കുമെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാം. (എഫെ. 5:15, 16) എങ്കിലും ഒഴിവാക്കേണ്ട ഒരു അപകടം ഒളിഞ്ഞിരിപ്പുണ്ട്. എന്ത് അപകടം?

6. യഹോവയുടെ ചില കരുതലുകളിൽനിന്ന് പ്രയോജനം നേടുന്നതിൽനിന്ന് എന്ത് തടഞ്ഞേക്കാം?

6 ശ്രദ്ധയുള്ളവരല്ലെങ്കിൽ ബൈബിളിന്‍റെയോ മറ്റ്‌ പ്രസിദ്ധീകരണങ്ങളുടെയോ ചില ഭാഗങ്ങൾ നമുക്ക് ബാധകമല്ലെന്ന് നമ്മൾ ചിന്തിച്ചേക്കാം. ഉദാഹരണത്തിന്‌, ബൈബിളിലെ ഒരു ഭാഗം നമ്മുടെ സാഹചര്യത്തിൽ പ്രാവർത്തികമാക്കാൻ പറ്റില്ലെന്നു തോന്നുന്നെങ്കിലോ? ഒരു പ്രസിദ്ധീകരണം പ്രധാനമായും മറ്റുള്ളവരെ ഉദ്ദേശിച്ച് തയ്യാറാക്കിയിരിക്കുന്നതിനാൽ ‘ഞാൻ അത്‌ വായിക്കേണ്ടതില്ല’ എന്ന് നമുക്ക് തോന്നുമോ? അല്ലെങ്കിൽ നമ്മൾ അത്‌ വെറുതെ ഓടിച്ച് വായിക്കുമോ? അങ്ങനെയാണെങ്കിൽ പ്രയോജനം ചെയ്യുന്ന പല വിവരങ്ങളും നമുക്ക് നഷ്ടമായേക്കാം. ആ അപകടം നമുക്ക് എങ്ങനെ ഒഴിവാക്കാം? നമുക്കു കിട്ടുന്നതെല്ലാം യഹോവയിൽനിന്നുള്ളതാണെന്ന് ഓർക്കണം. ബൈബിളിൽ നമ്മൾ ഇങ്ങനെ വായിക്കുന്നു: ‘ശുഭകരമായി പ്രവർത്തിക്കാൻ നിന്നെ അഭ്യസിപ്പിക്കുന്ന നിന്‍റെ ദൈവമായ യഹോവ ഞാൻ തന്നേ.’ (യശ. 48:17) യഹോവയുടെ എല്ലാ കരുതലുകളിൽനിന്നും പ്രയോജനം നേടാൻ സഹായിക്കുന്ന മൂന്നു നിർദേശങ്ങൾ ഈ ലേഖനത്തിൽ നമ്മൾ പഠിക്കും.

പ്രയോജനപ്രദമായ ബൈബിൾവായനയ്‌ക്കുള്ള നിർദേശങ്ങൾ

7. ഒരു തുറന്ന മനസ്സോടെ ബൈബിൾ വായിക്കേണ്ടത്‌ എന്തുകൊണ്ട്?

7 തുറന്ന മനസ്സോടെ വായിക്കുക. ബൈബിളിലെ ചില ഭാഗങ്ങൾ ഏതെങ്കിലും ഒരു വ്യക്തിക്കോ ഒരു വിഭാഗത്തിനോ വേണ്ടി എഴുതപ്പെട്ടിട്ടുള്ളതാണ്‌ എന്നത്‌ സത്യംതന്നെ. എന്നിരുന്നാലും, “എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്‌തമാണ്‌” എന്ന് ബൈബിൾ വ്യക്തമായി പറയുന്നു. (2 തിമൊ. 3:16) അതുകൊണ്ടാണ്‌ ഒരു തുറന്ന മനസ്സോടെ ബൈബിൾ വായിക്കേണ്ടത്‌. ഒരു സഹോദരൻ പറയുന്നു: “ബൈബിളിന്‍റെ ഒരു ഭാഗത്തുനിന്നുതന്നെ പല പാഠങ്ങൾ പഠിക്കാൻ കഴിയുമെന്ന് ചിന്തിച്ചുകൊണ്ടാണ്‌ ഞാൻ ആ ഭാഗം വായിക്കുന്നത്‌. ഇങ്ങനെ ചിന്തിക്കുന്നത്‌ ആഴത്തിലേക്കിറങ്ങി കാര്യങ്ങൾ വിശകലനം ചെയ്യാൻ എന്നെ പ്രേരിപ്പിക്കുന്നു.” അതുകൊണ്ട് ബൈബിൾ വായിക്കുന്നതിനു മുമ്പ് ഒരു തുറന്ന മനസ്സു തരാനും നമ്മൾ പഠിക്കാൻ യഹോവ ആഗ്രഹിക്കുന്ന പാഠങ്ങൾ മനസ്സിലാക്കാനും ഉള്ള ജ്ഞാനത്തിനായി യഹോവയോട്‌ പ്രാർഥിക്കണം.—എസ്ര 7:10; യാക്കോബ്‌ 1:5 വായിക്കുക.

ബൈബിൾവായനയിൽനിന്ന് നിങ്ങൾ പൂർണപ്രയോജനം നേടുന്നുണ്ടോ? (7-‍ാ‍ം ഖണ്ഡിക കാണുക)

8, 9. (എ) ബൈബിൾ വായിക്കുമ്പോൾ ഏത്‌ ചോദ്യങ്ങൾ സ്വയം ചോദിക്കണം? (ബി) മൂപ്പന്മാർക്കു വേണ്ട യോഗ്യതകൾ യഹോവയെക്കുറിച്ച് നമ്മളെ എന്ത് പഠിപ്പിക്കുന്നു?

8 ചോദ്യങ്ങൾ ചോദിക്കുക. നിങ്ങൾ ബൈബിൾ വായിക്കുമ്പോൾ അല്‌പം ഒന്നു നിറുത്തി, പിൻവരുന്ന ചോദ്യങ്ങൾ സ്വയം ചോദിക്കുക: ‘ഇത്‌ യഹോവയെക്കുറിച്ച് എന്നെ എന്ത് പഠിപ്പിക്കുന്നു? ഈ വിവരം എന്‍റെ ജീവിതത്തിൽ എങ്ങനെ ഉപയോഗിക്കാം? മറ്റുള്ളവരെ സഹായിക്കാൻ എനിക്ക് ഈ വിവരം എങ്ങനെ ഉപയോഗിക്കാം?’ ഈ ചോദ്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ ബൈബിൾവായനയിൽനിന്ന് കൂടുതൽ പ്രയോജനം നേടാൻ കഴിയും. ഒരു ഉദാഹരണം നോക്കാം. ക്രിസ്‌തീയമൂപ്പന്മാർക്കു വേണ്ട യോഗ്യതകളെക്കുറിച്ച് ബൈബിളിൽ പറയുന്നുണ്ട്. (1 തിമൊഥെയൊസ്‌ 3:2-7 വായിക്കുക.) നമ്മളിൽ മിക്കവരും മൂപ്പന്മാർ അല്ലാത്തതിനാൽ ഈ വിവരം നമുക്ക് ഒരു തരത്തിലും പ്രയോജനം ചെയ്യില്ലെന്ന് നമ്മൾ ചിന്തിച്ചേക്കാം. എന്നാൽ മൂപ്പന്മാരുടെ യോഗ്യതകളെക്കുറിച്ച് പറഞ്ഞിരിക്കുന്ന ഈ ബൈബിൾഭാഗം, മുമ്പു പറഞ്ഞ മൂന്നു ചോദ്യങ്ങൾ ഉപയോഗിച്ച് പരിചിന്തിക്കുമ്പോൾ അത്‌ എല്ലാവർക്കും പ്രയോജനം ചെയ്യുന്ന ഒന്നാണെന്ന് നമ്മൾ മനസ്സിലാക്കും.

9 ഇത്‌ യഹോവയെക്കുറിച്ച് എന്നെ എന്ത് പഠിപ്പിക്കുന്നു? മൂപ്പന്മാർക്കു വേണ്ട യോഗ്യതകൾ എന്തൊക്കെയാണെന്ന് യഹോവ പറഞ്ഞിട്ടുണ്ട്. സഭയെ പരിപാലിക്കേണ്ട പുരുഷന്മാർ ഉയർന്ന നിലവാരമുള്ളവരായിരിക്കണമെന്ന് യഹോവ പ്രതീക്ഷിക്കുന്നു. സഭയെ യഹോവ അത്ര വിലയേറിയതായി കാണുന്നു എന്നല്ലേ ഇത്‌ കാണിക്കുന്നത്‌! “സ്വപുത്രന്‍റെ രക്തത്താൽ” യഹോവ സഭയെ വിലയ്‌ക്കുവാങ്ങി എന്ന് ബൈബിൾ പറയുന്നു. (പ്രവൃ. 20:28) അതുകൊണ്ട് മൂപ്പന്മാർ മറ്റുള്ളവർക്ക് നല്ല മാതൃകകളായിരിക്കാൻ ദൈവം പ്രതീക്ഷിക്കുന്നു. കൂടാതെ, മറ്റുള്ളവരോടുള്ള ഇടപെടലുകളെപ്രതി അവർ ദൈവത്തോട്‌ കണക്കു ബോധിപ്പിക്കേണ്ടവരാണ്‌. അവരുടെ സംരക്ഷണത്തിൻകീഴിൽ നമുക്ക് സുരക്ഷിതത്വം തോന്നണമെന്ന് യഹോവ ആഗ്രഹിക്കുന്നു. (യശ. 32:1, 2) അതുകൊണ്ട് മൂപ്പന്മാരുടെ യോഗ്യതകളെക്കുറിച്ച് വായിക്കുമ്പോൾ യഹോവ നമുക്കുവേണ്ടി എത്രത്തോളം കരുതുന്നുണ്ടെന്ന് നമ്മൾ പഠിക്കും.

10, 11. (എ) മൂപ്പന്മാർക്കു വേണ്ട യോഗ്യതകളെക്കുറിച്ച് വായിക്കുമ്പോൾ അത്‌ നമ്മുടെ ജീവിതത്തിൽ എങ്ങനെ പ്രയോജനപ്പെടുത്താം? (ബി) മറ്റുള്ളവരെ സഹായിക്കാൻ നമുക്ക് ഈ വിവരം എങ്ങനെ ഉപയോഗിക്കാം?

10 ഈ വിവരം എന്‍റെ ജീവിതത്തിൽ എങ്ങനെ ഉപയോഗിക്കാം? നിങ്ങൾ ഇപ്പോൾത്തന്നെ ഒരു മൂപ്പൻ ആണെങ്കിൽ ഈ യോഗ്യതകളുടെ പട്ടിക ക്രമമായി പരിശോധിക്കുകയും മെച്ചപ്പെടാൻ ശ്രമിക്കുകയും വേണം. നിങ്ങൾ “മേൽവിചാരകപദത്തിലെത്താൻ യത്‌നിക്കുന്ന” ഒരാളാണെങ്കിൽ ഈ യോഗ്യതകളിൽ എത്തിച്ചേരാൻ കഴിവിന്‍റെ പരമാവധി ശ്രമിക്കുക. (1 തിമൊ. 3:1) എന്നാൽ എല്ലാ ക്രിസ്‌ത്യാനികൾക്കും ഈ യോഗ്യതകളിൽനിന്ന് പഠിക്കാനാകും. ഉദാഹരണത്തിന്‌, നമ്മൾ എല്ലാവരും ന്യായബോധവും സുബോധവും ഉള്ളവരായിരിക്കാൻ യഹോവ പ്രതീക്ഷിക്കുന്നു. (ഫിലി. 4:5; 1 പത്രോ. 4:7) മൂപ്പന്മാർ “അജഗണത്തിനു മാതൃക”യായിരിക്കുമ്പോൾ നമുക്ക് അവരിൽനിന്ന് പഠിക്കാനും ‘അവരുടെ വിശ്വാസം അനുകരിക്കാനും’ കഴിയും.—1 പത്രോ. 5:3; എബ്രാ. 13:7.

11 മറ്റുള്ളവരെ സഹായിക്കാൻ എനിക്ക് ഈ വിവരം എങ്ങനെ ഉപയോഗിക്കാം? യോഗ്യതകളെക്കുറിച്ചുള്ള ഈ പട്ടിക ഉപയോഗിച്ച് ക്രിസ്‌തീയസഭയിലെ മൂപ്പന്മാർ ക്രൈസ്‌തവലോകത്തിലെ പുരോഹിതന്മാരിൽനിന്ന് വ്യത്യസ്‌തരായിരിക്കുന്നത്‌ എങ്ങനെയാണെന്ന് ബൈബിൾവിദ്യാർഥികൾക്കും താത്‌പര്യക്കാർക്കും നമുക്ക് കാണിച്ചുകൊടുക്കാം. മൂപ്പന്മാർ സഭയിൽ ചെയ്യുന്ന കഠിനാധ്വാനത്തെക്കുറിച്ച് ഓർക്കാനും ഈ യോഗ്യതകൾ നമ്മളെ സഹായിക്കുന്നു. അത്‌, അവരെ ആദരിക്കാൻ നമ്മളെ പ്രേരിപ്പിക്കും. (1 തെസ്സ. 5:12) നമ്മൾ അവരെ എത്രത്തോളം ആദരിക്കുന്നുവോ അത്രത്തോളം അവർ അവരുടെ നിയമനം ആസ്വദിക്കും.—എബ്രാ. 13:17.

12, 13. (എ) ഗവേഷണസഹായികൾ ഉപയോഗിച്ച് എങ്ങനെ ഗവേഷണം നടത്താനാകും? (ബി) പെട്ടെന്ന് ശ്രദ്ധയിൽപ്പെടാത്ത പാഠങ്ങൾ കണ്ടെത്താൻ പശ്ചാത്തലവിവരങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്നത്‌ എങ്ങനെ സഹായിക്കുമെന്നതിന്‌ ഒരു ഉദാഹരണം പറയുക.

12 ഗവേഷണം ചെയ്യുക. ബൈബിൾ പഠിക്കുമ്പോൾ താഴെ പറഞ്ഞിരിക്കുന്നതുപോലുള്ള ചോദ്യങ്ങൾക്ക് നമുക്ക് ഉത്തരം കണ്ടെത്താം:

  • ഈ ബൈബിൾഭാഗം എഴുതിയത്‌ ആരാണ്‌?

  • എപ്പോൾ, എവിടെവെച്ച് എഴുതി?

  • ഈ പുസ്‌തകം എഴുതിയ സമയത്ത്‌ പ്രധാനപ്പെട്ട ഏതെല്ലാം സംഭവങ്ങൾ നടന്നു?

ഇത്തരത്തിലുള്ള പശ്ചാത്തലവിവരങ്ങൾ, പെട്ടെന്ന് ശ്രദ്ധയിൽപ്പെടാത്ത പാഠങ്ങൾ കണ്ടെത്താൻ നമ്മളെ സഹായിച്ചേക്കാം.

13 ഉദാഹരണത്തിന്‌, യഹസ്‌കേൽ 14:13, 14-ൽ ഇങ്ങനെ പറയുന്നു: “ഒരു ദേശം എന്നോടു ദ്രോഹിച്ചു പാപം ചെയ്യുമ്പോൾ ഞാൻ അതിന്‍റെനേരെ കൈ നീട്ടി, അപ്പം എന്ന കോൽ ഒടിച്ചു, ക്ഷാമം വരുത്തി, മനുഷ്യനെയും മൃഗത്തെയും അതിൽനിന്നു ഛേദിച്ചുകളയും. നോഹ, ദാനീയേൽ, ഇയ്യോബ്‌ എന്നീ മൂന്നു പുരുഷന്മാർ അതിൽ ഉണ്ടായിരുന്നാലും അവർ തങ്ങളുടെ നീതിയാൽ സ്വന്തജീവനെ മാത്രമേ രക്ഷിക്കയുള്ളു എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാടു.” ഇതെക്കുറിച്ച് ഗവേഷണം നടത്തിയാൽ, ഏകദേശം ബി.സി. 612-ലാണ്‌ യഹസ്‌കേൽ ഈ ഭാഗം എഴുതിയതെന്ന് മനസ്സിലാകും. നോഹയും ഇയ്യോബും മരിച്ചിട്ട് അപ്പോൾത്തന്നെ നൂറുകണക്കിന്‌ വർഷങ്ങൾ കഴിഞ്ഞിരുന്നെങ്കിലും അവരുടെ വിശ്വസ്‌തത യഹോവ അപ്പോഴും ഓർക്കുന്നുണ്ടായിരുന്നു. എന്നാൽ ആ സമയത്ത്‌ ദാനിയേൽ ജീവിച്ചിരിപ്പുണ്ടായിരുന്നു. നോഹയെയും ഇയ്യോബിനെയും പോലെ നീതിമാൻ എന്ന് യഹോവ ദാനിയേലിനെക്കുറിച്ച് പറഞ്ഞപ്പോൾ സാധ്യതയനുസരിച്ച് അദ്ദേഹം കൗമാരത്തിലോ 20-കളുടെ തുടക്കത്തിലോ ആയിരുന്നു. ഇതിൽനിന്ന് നമുക്ക് എന്തു പഠിക്കാം? യുവജനങ്ങൾ ഉൾപ്പെടെ തന്‍റെ എല്ലാ ദാസരുടെയും വിശ്വസ്‌തത യഹോവ ശ്രദ്ധിക്കുകയും വിലമതിക്കുകയും ചെയ്യുന്നു.—സങ്കീ. 148:12-14.

വിവിധ പ്രസിദ്ധീകരണങ്ങളിൽനിന്ന് പ്രയോജനം നേടുക

14. യുവപ്രായക്കാർക്കുവേണ്ടിയുള്ള പ്രസിദ്ധീകരണങ്ങൾ അവർക്ക് പ്രയോജനം ചെയ്യുന്നത്‌ എങ്ങനെ, മറ്റുള്ളവർക്കും അതിൽനിന്ന് എങ്ങനെ പ്രയോജനം നേടാം? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)

14 യുവപ്രായക്കാർക്കുവേണ്ടിയുള്ള പ്രസിദ്ധീകരണങ്ങൾ. മുഴുബൈബിളിൽനിന്നും പ്രയോജനം നേടാനാകുമെന്ന് നമ്മൾ പഠിച്ചു. ഇതുപോലെ നമ്മുടെ എല്ലാ പ്രസിദ്ധീകരണങ്ങളിൽനിന്നും നമുക്ക് പ്രയോജനം നേടാം. ചില ഉദാഹരണങ്ങൾ നോക്കാം. സമീപവർഷങ്ങളിൽ യഹോവ യുവപ്രായക്കാർക്കുവേണ്ടി ധാരാളം വിവരങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. [1] സ്‌കൂളിലെ സമ്മർദവും വളർന്നുവരവെ നേരിടുന്ന പ്രശ്‌നങ്ങളും തരണംചെയ്യാൻ ഇത്‌ അവരെ സഹായിക്കുന്നു. എന്നാൽ ഈ പുസ്‌തകങ്ങളിൽനിന്നും ലേഖനങ്ങളിൽനിന്നും നമുക്ക് എല്ലാവർക്കും ഒരുപോലെ എങ്ങനെ പ്രയോജനം നേടാം? ഈ വിവരങ്ങൾ വായിക്കുമ്പോൾ യുവപ്രായക്കാരുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കാനും അവരെ പ്രോത്സാഹിപ്പിക്കാനും കൂടുതൽ മെച്ചമായി സഹായിക്കാനും നമുക്ക് കഴിയും.

15. യുവജനങ്ങളെ ഉദ്ദേശിച്ച് തയ്യാറാക്കുന്ന വിവരങ്ങളിൽ മുതിർന്ന ക്രിസ്‌ത്യാനികൾ താത്‌പര്യമെടുക്കേണ്ടത്‌ എന്തുകൊണ്ട്?

15 യുവജനങ്ങൾക്കുവേണ്ടിയുള്ള ലേഖനങ്ങളിൽ ചർച്ച ചെയ്യുന്ന മിക്ക പ്രശ്‌നങ്ങളും അവർ മാത്രം നേരിടുന്ന പ്രശ്‌നങ്ങളല്ല. നമുക്ക് എല്ലാവർക്കും വിശ്വാസത്തിനുവേണ്ടി വാദിക്കേണ്ടിവരും, വികാരങ്ങൾ നിയന്ത്രിക്കേണ്ടിവരും, സമപ്രായക്കാരിൽനിന്നുള്ള ഹാനികരമായ സമ്മർദവും ചെറുത്തുനിൽക്കേണ്ടിവരും. കൂടാതെ, ചീത്ത സഹവാസവും മോശമായ വിനോദവും ഒക്കെ ഒഴിവാക്കുകയും വേണം. യുവജനങ്ങൾക്കുവേണ്ടിയുള്ള ലേഖനങ്ങളിൽ ഇവയും മറ്റനേകം വിഷയങ്ങളും ചർച്ച ചെയ്യാറുണ്ട്. എന്നാൽ ഇതൊക്കെ വായിക്കുന്നത്‌ ഒരു കുറച്ചിലാണെന്ന് മുതിർന്നവർ ചിന്തിക്കേണ്ടതുണ്ടോ? ഒരിക്കലുമില്ല. വിവരങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്‌ യുവജനങ്ങൾക്ക് സ്വീകാര്യമായ വിധത്തിലാണെങ്കിലും ആ വിവരങ്ങൾ അടിസ്ഥാനപ്പെട്ടിരിക്കുന്നത്‌ ഒരിക്കലും കാലഹരണപ്പെടാത്ത തിരുവെഴുത്തുതത്ത്വങ്ങളിലാണ്‌. ഈ ആത്മീയകരുതലുകളിൽനിന്ന് നമുക്ക് എല്ലാവർക്കും പ്രയോജനം നേടാവുന്നതാണ്‌.

16. നമ്മുടെ പ്രസിദ്ധീകരണങ്ങൾ യുവജനങ്ങളെ മറ്റ്‌ എന്തിനുംകൂടെ സഹായിക്കുന്നു?

16 ചെറുപ്പക്കാർക്കുവേണ്ടി തയ്യാറാക്കിയിരിക്കുന്ന പ്രസിദ്ധീകരണങ്ങൾ യഹോവയുമായുള്ള അവരുടെ സൗഹൃദം ശക്തമാക്കാനും ഉപകരിക്കും. (സഭാപ്രസംഗി 12:1, 13 വായിക്കുക.) മുതിർന്നവർക്കും ഇതിൽനിന്ന് പ്രയോജനം നേടാനാകും. ഉദാഹരണത്തിന്‌, 2009 ജൂലൈ ലക്കം ഉണരുക!-യിൽ “യുവജനങ്ങൾ ചോദിക്കുന്നു . . . ബൈബിൾവായന രസകരമാക്കാൻ എങ്ങനെ കഴിയും?” എന്ന ഒരു ലേഖനമുണ്ട്. ആ ലേഖനത്തിൽ സഹായകമായ പല നിർദേശങ്ങളുമുണ്ടായിരുന്നു. വെട്ടിയെടുത്ത്‌ ഉപയോഗിക്കാനുള്ള ഒരു ചതുരവും ഉണ്ടായിരുന്നു. മുതിർന്നവർ ആ ലേഖനത്തിൽനിന്ന് പ്രയോജനം നേടിയോ? 24 വയസ്സുള്ള ഒരു അമ്മ പറഞ്ഞത്‌ “ബൈബിൾ വായിക്കുന്നത്‌ എന്നും എനിക്ക് ഒരു പ്രശ്‌നമായിരുന്നു” എന്നാണ്‌. എന്നാൽ അവർ ആ ലേഖനത്തിലെ നിർദേശങ്ങൾ പിൻപറ്റി. അങ്ങനെ, ബൈബിൾപുസ്‌തകങ്ങൾ പരസ്‌പരം ഒത്തുചേർന്ന് ഒരു മനോഹരചിത്രമായി രൂപംകൊണ്ടിരിക്കുന്നത്‌ എങ്ങനെയാണെന്ന് അവർ മനസ്സിലാക്കി. ആ സ്‌ത്രീ പറയുന്നു: “ഇപ്പോൾ ഞാൻ ബൈബിൾവായനയ്‌ക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. ബൈബിൾ വായിക്കാൻ എനിക്ക് മുമ്പൊരിക്കലും ഇത്രയധികം ആഗ്രഹം തോന്നിയിട്ടില്ല.”

17, 18. പൊതുജനങ്ങൾക്കുവേണ്ടിയുള്ള പ്രസിദ്ധീകരണങ്ങൾ വായിക്കുന്നതിൽനിന്ന് നമുക്ക് എങ്ങനെ പ്രയോജനം നേടാം? ഉദാഹരണം നൽകുക.

17 പൊതുജനങ്ങൾക്കുവേണ്ടിയുള്ള പ്രസിദ്ധീകരണങ്ങൾ. 2008 മുതൽ നമ്മൾ വീക്ഷാഗോപുരത്തിന്‍റെ പഠനപ്പതിപ്പ് നന്നായി ആസ്വദിച്ച് പഠിക്കുന്നു. ഈ പതിപ്പ് മുഖ്യമായും യഹോവയുടെ സാക്ഷികളെ ഉദ്ദേശിച്ചുള്ളതാണ്‌. എന്നാൽ പൊതുജനങ്ങൾക്കുവേണ്ടിയുള്ള പതിപ്പും നമുക്കുണ്ട്. അവയിൽനിന്ന് നമുക്ക് എങ്ങനെ പ്രയോജനം നേടാം? ഒരു ഉദാഹരണം നോക്കാം. നിങ്ങൾ ക്ഷണിച്ച ഒരാൾ രാജ്യഹാളിൽ വരുമ്പോൾ നിങ്ങൾക്ക് സന്തോഷം തോന്നും. പ്രസംഗം നടക്കുമ്പോൾ കേൾക്കുന്ന കാര്യങ്ങളെക്കുറിച്ച് ആ വ്യക്തി എന്തായിരിക്കും ചിന്തിക്കുന്നതെന്നും അദ്ദേഹത്തിന്‍റെ ജീവിതത്തിൽ അത്‌ എന്ത് മാറ്റങ്ങൾ വരുത്തുമെന്നും ഒക്കെ നമ്മൾ ചിന്തിച്ചേക്കാം. അങ്ങനെ ആ വിഷയം നമ്മുടെ ഹൃദയത്തെ സ്‌പർശിക്കുകയും അതെക്കുറിച്ച് ഒരു പുതിയ വീക്ഷണം തരികയും ചെയ്യും.

18 പൊതുജനങ്ങൾക്കുള്ള പ്രസിദ്ധീകരണങ്ങൾ വായിക്കുമ്പോഴും ഇതുപോലെതന്നെയാണ്‌ അനുഭവപ്പെടുന്നത്‌. ഉദാഹരണത്തിന്‌, വീക്ഷാഗോപുരത്തിന്‍റെ പൊതുജനങ്ങൾക്കുള്ള പതിപ്പും jw.org-ൽ, “ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ,” “സാധാരണ ചോദിക്കാറുള്ള ചോദ്യങ്ങൾ” എന്നിവയ്‌ക്കു കീഴിൽ വരുന്ന ലേഖനങ്ങളും ബൈബിൾ ലളിതമായി മനസ്സിലാക്കാൻ സഹായിക്കുന്നു. ഈ വിവരങ്ങൾ വായിക്കുമ്പോൾ നമുക്ക് അപ്പോൾത്തന്നെ അറിയാവുന്ന ബൈബിൾസത്യങ്ങളെക്കുറിച്ചുള്ള അറിവ്‌ വർധിക്കുകയും അവയോടുള്ള നമ്മുടെ സ്‌നേഹം ആഴമുള്ളതായിത്തീരുകയും ചെയ്യും. ശുശ്രൂഷയിൽ നമ്മുടെ വിശ്വാസത്തെക്കുറിച്ച് വിശദീകരിക്കാനുള്ള പുതിയ രീതികളും നമ്മൾ പഠിച്ചേക്കാം. സമാനമായി ഉണരുക! മാസിക ഒരു സ്രഷ്ടാവുണ്ടെന്നുള്ള നമ്മുടെ വിശ്വാസം ശക്തമാക്കുന്നു. ഇത്‌ വിശ്വാസത്തിനുവേണ്ടി എങ്ങനെ പ്രതിവാദം നടത്താമെന്ന് പഠിക്കാനും സഹായിക്കുന്നു.—1 പത്രോസ്‌ 3:15 വായിക്കുക.

19. യഹോവയുടെ കരുതലുകളോട്‌ നമുക്ക് എങ്ങനെ നന്ദി കാണിക്കാം?

19 നമ്മുടെ ‘ആത്മീയ ആവശ്യങ്ങൾക്കുവേണ്ടി’ യഹോവ സമൃദ്ധമായ കരുതലുകളാണ്‌ ചെയ്‌തിരിക്കുന്നത്‌. (മത്താ. 5:3) യഹോവ തന്നിട്ടുള്ള എല്ലാ ആത്മീയകരുതലുകളിൽനിന്നും പൂർണപ്രയോജനം നേടുന്നതിൽ നമുക്ക് തുടരാം. അങ്ങനെ ചെയ്യുന്നതിലൂടെ ശുഭകരമായി പ്രവർത്തിക്കാൻ നമ്മളെ പഠിപ്പിക്കുന്ന യഹോവയോട്‌ നമ്മൾ നന്ദി കാണിക്കുകയായിരിക്കും.—യശ. 48:17.

^ [1] (ഖണ്ഡിക 14) യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്ന പുസ്‌തകത്തിന്‍റെ 1-ഉം 2-ഉം വാല്യങ്ങളും (ഇംഗ്ലീഷ്‌) നമ്മുടെ വെബ്‌സൈറ്റിലെ “യുവജനങ്ങൾ ചോദിക്കുന്നു” (“Young People Ask”) എന്ന പരമ്പരയും ഇത്തരം വിവരങ്ങളിൽ ഉൾപ്പെടുന്നു.