വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഇപ്പോഴും ബൈബിൾ നിങ്ങളുടെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്തുന്നുണ്ടോ?

ഇപ്പോഴും ബൈബിൾ നിങ്ങളുടെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്തുന്നുണ്ടോ?

“മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ.”—റോമ. 12:2.

ഗീതം: 61, 52

1-3. (എ) സ്‌നാനമേറ്റതിനു ശേഷം ഏത്‌ മാറ്റങ്ങൾ വരുത്തുന്നത്‌ നമുക്ക് ബുദ്ധിമുട്ടായിരുന്നേക്കാം? (ബി) മാറ്റങ്ങൾ വരുത്താൻ പ്രതീക്ഷിച്ചതിനെക്കാൾ ബുദ്ധിമുട്ടായിരിക്കുമ്പോൾ നമ്മൾ സ്വയം ഏത്‌ ചോദ്യങ്ങൾ ചോദിച്ചേക്കാം? (ലേഖനാരംഭത്തിലെ ചിത്രങ്ങൾ കാണുക.)

വർഷങ്ങളായി ചൂതാട്ടം, പുകവലി, മദ്യം, മയക്കുമരുന്ന് ഇതിനൊക്കെ അടിമയായിരുന്നു കെവിൻ. [1] പിന്നീട്‌ അദ്ദേഹം യഹോവയെക്കുറിച്ച് പഠിക്കുകയും യഹോവയുടെ സുഹൃത്താകാൻ ആഗ്രഹിക്കുകയും ചെയ്‌തു. എന്നാൽ അതിന്‌ അദ്ദേഹം ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തണമായിരുന്നു. യഹോവയുടെ സഹായത്താലും ദൈവവചനമായ ബൈബിളിന്‍റെ ശക്തിയാലും അദ്ദേഹത്തിന്‌ ഈ മാറ്റങ്ങൾ വരുത്താൻ കഴിഞ്ഞു.—എബ്രാ. 4:12.

2 സ്‌നാനമേറ്റതിനു ശേഷവും ഒരു ക്രിസ്‌ത്യാനിയെന്ന നിലയിൽ പുരോഗമിക്കാൻ കെവിന്‌ വ്യക്തിത്വത്തിൽ മാറ്റം വരുത്തണമായിരുന്നു. (എഫെ. 4:31, 32) അദ്ദേഹം പെട്ടെന്ന് കോപിക്കുന്ന ഒരാളായിരുന്നു. കോപം നിയന്ത്രിക്കുന്നത്‌ അദ്ദേഹത്തിന്‌ വളരെ ബുദ്ധിമുട്ടായി തോന്നി. സ്‌നാനമേൽക്കുന്നതിന്‌ മുമ്പുണ്ടായിരുന്ന ദുശ്ശീലങ്ങൾ നിറുത്തുന്നതിനെക്കാൾ ബുദ്ധിമുട്ടായിരുന്നു കോപത്തെ നിയന്ത്രിക്കുന്നത്‌! സഹായത്തിനായി യഹോവയോട്‌ കേണപേക്ഷിച്ചുകൊണ്ടും ബൈബിൾ ഗഹനമായി പഠിച്ചുകൊണ്ടും കെവിന്‌ ഈ മാറ്റങ്ങൾ വരുത്താനായി.

3 ബൈബിൾ ആവശ്യപ്പെടുന്ന വിധത്തിൽ ജീവിക്കുന്നതിന്‌, സ്‌നാനമേൽക്കുന്നതിനു മുമ്പ് നമ്മളിൽ പലർക്കും ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തേണ്ടിവന്നിട്ടുണ്ട്. എന്നാൽ ദൈവത്തെയും ക്രിസ്‌തുവിനെയും കൂടുതൽ മെച്ചമായി അനുകരിക്കുന്നതിന്‌ ചെറിയചെറിയ പല മാറ്റങ്ങൾ ഇനിയും വരുത്തേണ്ടതുണ്ടെന്ന് നമുക്ക് അറിയാം. (എഫെ. 5:1, 2; 1 പത്രോ. 2:21) ഉദാഹരണത്തിന്‌ നമ്മൾ, തൊട്ടതിനും പിടിച്ചതിനും ഒക്കെ പരാതി പറയുന്നവരും കുശുകുശുക്കുന്നവരും ദയയില്ലാതെ സംസാരിക്കുന്നവരും മറ്റുള്ളവരെ ഭയക്കുന്നവരും ഒക്കെയായിരിക്കാം. ഇക്കാര്യത്തിൽ മാറ്റങ്ങൾ വരുത്താൻ, വിചാരിച്ചതിനെക്കാൾ കൂടുതൽ ബുദ്ധിമുട്ടുള്ളതായി നമുക്ക് തോന്നിയിട്ടുണ്ടോ? ഒരുപക്ഷേ നമ്മൾ ഇങ്ങനെ ചിന്തിച്ചേക്കാം: ‘വലിയവലിയ മാറ്റങ്ങൾ വരുത്താൻ കഴിഞ്ഞെങ്കിലും ചെറിയചെറിയ പൊരുത്തപ്പെടുത്തലുകൾ വരുത്താൻ എനിക്ക് ബുദ്ധിമുട്ട് തോന്നുന്നത്‌ എന്തുകൊണ്ടാണ്‌? എന്‍റെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്താൻ ബൈബിളിനെ അനുവദിച്ചുകൊണ്ട് കൂടുതൽ പുരോഗതി വരുത്താൻ എനിക്ക് എങ്ങനെ കഴിയും?’

നിങ്ങൾക്ക് യഹോവയെ പ്രസാദിപ്പിക്കാനാകും

4. എല്ലാ കാര്യത്തിലും നമുക്ക് യഹോവയെ പ്രസാദിപ്പിക്കാൻ കഴിയാത്തത്‌ എന്തുകൊണ്ട്?

4 നമ്മൾ യഹോവയെ സ്‌നേഹിക്കുന്നു, അതുപോലെ യഹോവയെ പ്രസാദിപ്പിക്കാൻ മുഴുഹൃദയത്തോടെ ആഗ്രഹിക്കുന്നു. എന്നാൽ നമ്മൾ അപൂർണരായതുകൊണ്ട് എല്ലായ്‌പോഴും യഹോവയെ പ്രസാദിപ്പിക്കാനാകില്ല എന്നതാണ്‌ സങ്കടകരമായ കാര്യം. പിൻവരുന്ന വാക്കുകൾ എഴുതിയ അപ്പൊസ്‌തലനായ പൗലോസിനെപ്പോലെ മിക്കപ്പോഴും നമുക്ക് തോന്നിയേക്കാം: “നന്മ ചെയ്യാൻ ഞാൻ ഇച്ഛിക്കുന്നെങ്കിലും അതു പ്രവർത്തിക്കാൻ എനിക്കു കഴിയുന്നില്ല.”—റോമ. 7:18; യാക്കോ. 3:2.

5. സ്‌നാനമേൽക്കുന്നതിനു മുമ്പ് നമ്മൾ ഏതെല്ലാം മാറ്റങ്ങൾ വരുത്തി, എന്നാൽ ഇപ്പോഴും നമ്മൾ ഏത്‌ ബലഹീനതകളുമായി പോരാടേണ്ടിവന്നേക്കാം?

5 സഭയിലെ ഒരു അംഗം ആകുന്നതിന്‌ മുമ്പ് യഹോവ വെറുക്കുന്ന കാര്യങ്ങൾ പലതും നമ്മൾ ഉപേക്ഷിച്ചു. (1 കൊരി. 6:9, 10) എന്നാൽ നമ്മൾ ഇപ്പോഴും അപൂർണരാണ്‌. (കൊലോ. 3:9, 10) അതുകൊണ്ടുതന്നെ സ്‌നാനമേറ്റിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇപ്പോഴും നമുക്ക് പിഴവുകൾ പറ്റാറുണ്ട്. ഇടയ്‌ക്കൊക്കെ തെറ്റായ ആഗ്രഹങ്ങളും ചിന്തകളും നമുക്ക് ഉണ്ടായേക്കാം, അല്ലെങ്കിൽ നമ്മുടെ ചില ബലഹീനതകളോ ചായ്‌വുകളോ നിയന്ത്രിക്കാൻ നമ്മൾ നന്നേ പാടുപെടുന്നുണ്ടാകാം. ഒരേ പ്രശ്‌നവുമായി വർഷങ്ങളായി നമ്മൾ പോരാടുന്നവരായിരിക്കാം.

6, 7. (എ) അപൂർണരാണെങ്കിലും യഹോവയുടെ സുഹൃത്തുക്കളായിരിക്കാൻ നമുക്ക് എങ്ങനെ കഴിയും? (ബി) യഹോവയോട്‌ ക്ഷമ ചോദിക്കാൻ മടികാണിക്കേണ്ടതില്ലാത്തത്‌ എന്തുകൊണ്ട്?

6 അപൂർണരാണെങ്കിലും, യഹോവയുമായി സൗഹൃദം നിലനിറുത്താനും യഹോവയെ ആരാധിക്കാനും നമുക്ക് കഴിയും. നിങ്ങൾ യഹോവയുടെ സുഹൃത്തായിത്തീർന്ന ആ സമയത്തെക്കുറിച്ച് എല്ലായ്‌പോഴും ഓർക്കുക. യഹോവയാണ്‌ നിങ്ങളിലെ നന്മ കാണുകയും നിങ്ങൾ യഹോവയെ അറിയണമെന്ന് ആഗ്രഹിക്കുകയും ചെയ്‌തത്‌. (യോഹ. 6:44) നിങ്ങൾക്ക് പല ബലഹീനതകളുണ്ടെന്നും നിങ്ങൾ പല പിഴവുകൾ വരുത്തിയേക്കാമെന്നും യഹോവയ്‌ക്ക് അറിയാമായിരുന്നു. എന്നിട്ടും യഹോവ നിങ്ങളെ സുഹൃത്താക്കാൻ ആഗ്രഹിച്ചു.

7 നമ്മളെ അതിയായി സ്‌നേഹിച്ചതുകൊണ്ട് യഹോവ നമുക്ക് അമൂല്യമായ ഒരു സമ്മാനം, അതായത്‌ തന്‍റെ പ്രിയപുത്രന്‍റെ ജീവൻ, ഒരു മറുവിലയായി നൽകി. (യോഹ. 3:16) നമുക്ക് ഒരു തെറ്റ്‌ പറ്റുമ്പോൾ ക്ഷമയ്‌ക്കായി യഹോവയോട്‌ യാചിക്കാനാകും. മറുവിലയെന്ന വിലയേറിയ ക്രമീകരണത്തിന്‍റെ അടിസ്ഥാനത്തിൽ യഹോവ ക്ഷമ തരുമെന്നും തന്‍റെ സുഹൃത്തായി തുടരാൻ നമ്മളെ അനുവദിക്കുമെന്നും നമുക്ക് ഉറപ്പുണ്ടായിരിക്കാനാകും. (റോമ. 7:24, 25; 1 യോഹ. 2:1, 2) യേശു മാനസാന്തരമുള്ള പാപികൾക്കുവേണ്ടിയാണ്‌ മരിച്ചതെന്ന് ഓർക്കുക. അതുകൊണ്ട് പാപികളാണെന്ന് നമുക്ക് തോന്നിയാൽപ്പോലും ക്ഷമയ്‌ക്കായി യഹോവയോട്‌ പ്രാർഥിക്കുന്നത്‌ നിറുത്തിക്കളയരുത്‌. ക്ഷമ ചോദിക്കാത്തത്‌ കൈയിൽ പറ്റിയ ചെളി കഴുകിക്കളയാൻ വിസമ്മതിക്കുന്നതിന്‌ തുല്യമാണ്‌. അപൂർണരാണെങ്കിലും യഹോവയുടെ സുഹൃത്തുക്കളായിരിക്കാൻ യഹോവ അനുവദിച്ചിരിക്കുന്നതിൽ നമ്മൾ എത്ര നന്ദിയുള്ളവരാണ്‌!—1 തിമൊഥെയൊസ്‌ 1:15 വായിക്കുക.

8. നമ്മുടെ ബലഹീനതകൾ കണ്ടില്ലെന്ന് നടിക്കാൻ പാടില്ലാത്തത്‌ എന്തുകൊണ്ട്?

8 അതുകൊണ്ട് നമ്മുടെ ബലഹീനതകൾ കണ്ടില്ലെന്നു നടിക്കാനോ അവയ്‌ക്ക് ഒഴികഴിവുകൾ പറയാനോ നമുക്കാകില്ല എന്നതാണ്‌ സത്യം. തന്‍റെ സുഹൃത്തുക്കൾ എങ്ങനെയുള്ളവരായിരിക്കാനാണ്‌ താൻ ആഗ്രഹിക്കുന്നതെന്ന് യഹോവ പറഞ്ഞിട്ടുണ്ട്. (സങ്കീ. 15:1-5) അതുകൊണ്ട് യഹോവയോട്‌ അടുത്തു ചെല്ലാൻ ആഗ്രഹിക്കുന്നെങ്കിൽ യഹോവയെയും യേശുവിനെയും അനുകരിക്കാൻ നമ്മൾ ശ്രമിച്ചുകൊണ്ടേയിരിക്കണം. തെറ്റായ മോഹങ്ങളെ നിയന്ത്രിക്കാൻ നമ്മൾ ശ്രമിക്കണം. അവയിൽ ചിലത്‌ നമുക്ക് പൂർണമായി ഉപേക്ഷിക്കാനും കഴിഞ്ഞേക്കും. സ്‌നാനമേറ്റിട്ട് എത്ര വർഷം കഴിഞ്ഞാലും ശരി, നമ്മുടെ വ്യക്തിത്വത്തിന്‌ മാറ്റം വരുത്തിക്കൊണ്ടേയിരിക്കണം.—2 കൊരി. 13:11.

9. വ്യക്തിത്വം പുതുക്കിക്കൊണ്ടിരിക്കാൻ കഴിയുമെന്ന് നമുക്ക് എങ്ങനെ അറിയാം?

9 അപ്പൊസ്‌തലനായ പൗലോസ്‌ ക്രിസ്‌ത്യാനികളോട്‌ ഇങ്ങനെ പറഞ്ഞു: “മുൻകാല ജീവിതഗതിക്കൊത്തതും വഞ്ചനയുടെ മോഹങ്ങളാൽ ജീർണിച്ചുകൊണ്ടിരിക്കുന്നതുമായ പഴയ വ്യക്തിത്വം ഉരിഞ്ഞുകളഞ്ഞ് നിങ്ങളുടെ മനസ്സുകളെ ഭരിക്കുന്ന ശക്തിസംബന്ധമായി പുതുക്കം പ്രാപിച്ച് ശരിയായ നീതിയിലും വിശ്വസ്‌തതയിലും ദൈവഹിതപ്രകാരം സൃഷ്ടിക്കപ്പെട്ട പുതിയ വ്യക്തിത്വം ധരിച്ചുകൊള്ളണം എന്നത്രേ നിങ്ങൾ പഠിച്ചത്‌.” (എഫെ. 4:22-24) “പുതുക്കം പ്രാപിച്ച്” എന്നതിന്‍റെ മൂലഭാഷാപദം സൂചിപ്പിക്കുന്നത്‌ ഇത്‌ ഒരു തുടർച്ചയായ പ്രക്രിയയാണ്‌ എന്നാണ്‌. നമ്മൾ എത്ര കാലമായി യഹോവയെ സേവിക്കുന്നവരാണെങ്കിലും ശരി, നമുക്ക് എല്ലായ്‌പോഴും യഹോവയുടെ ഗുണങ്ങളെക്കുറിച്ച് കൂടുതൽ പഠിക്കാനാകും. നമ്മുടെ വ്യക്തിത്വത്തിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ട് ദൈവത്തെ കൂടുതൽ മെച്ചമായി അനുകരിക്കാൻ ബൈബിളിന്‌ നമ്മളെ സഹായിക്കാനാകും.

അത്‌ ബുദ്ധിമുട്ടായിരിക്കുന്നത്‌ എന്തുകൊണ്ട്?

10. ബൈബിളിന്‍റെ സഹായത്തോടെ തുടർച്ചയായ മാറ്റങ്ങൾ വരുത്താൻ നമ്മൾ എന്തു ചെയ്യണം, ഇതിനോട്‌ ബന്ധപ്പെട്ട് ഏത്‌ ചോദ്യങ്ങൾ ഉയർന്നുവരുന്നു?

10 നമ്മളെല്ലാവരും ആഗ്രഹിക്കുന്നത്‌ ബൈബിൾ പറയുന്നത്‌ അനുസരിക്കാനാണ്‌. മാറ്റങ്ങൾ വരുത്തുന്നതിൽ തുടരണമെങ്കിൽ നമ്മൾ കഠിനശ്രമം ചെയ്യണം. എന്തുകൊണ്ടാണ്‌ അത്തരം ഒരു ശ്രമം നടത്തേണ്ടത്‌? നമ്മൾ ശരി ചെയ്യുന്നത്‌ യഹോവ എളുപ്പമാക്കിത്തരാത്തത്‌ എന്തുകൊണ്ട്?

11-13. ബലഹീനതകളെ മറികടക്കാൻ നമ്മൾ ശ്രമിക്കണമെന്ന് യഹോവ ആഗ്രഹിക്കുന്നത്‌ എന്തുകൊണ്ട്?

11 ഈ പ്രപഞ്ചവും അതിലുള്ളതൊക്കെയും സൃഷ്ടിച്ച യഹോവയ്‌ക്ക് എന്തും ചെയ്യാനുള്ള ശക്തിയുണ്ടെന്ന കാര്യത്തിൽ സംശയമില്ല. ഉദാഹരണത്തിന്‌, യഹോവ സൃഷ്ടിച്ച സൂര്യൻ അളവറ്റ ഊർജത്തിന്‍റെ ഉറവിടമാണ്‌. സൂര്യൻ ഓരോ സെക്കൻഡിലും ഭീമമായ അളവിൽ ചൂടും പ്രകാശവും ഉത്‌പാദിപ്പിക്കുന്നു. ഭൂമിയിലെ ജീവൻ നിലനിറുത്താൻ ആ ഊർജത്തിന്‍റെ വളരെ ചെറിയൊരു അംശം മാത്രം മതി. (സങ്കീ. 74:16; യശ. 40:26) തന്‍റെ ആരാധകർക്ക് ശക്തി ആവശ്യമായിരിക്കുമ്പോൾ യഹോവ അത്‌ കൊടുക്കുന്നു. (യശ. 40:29) ബലഹീനതകൾക്ക് എതിരെയുള്ള നമ്മുടെ പോരാട്ടം എളുപ്പമാക്കിത്തീർക്കാനും തെറ്റായ മോഹങ്ങൾ നമ്മുടെ മനസ്സിൽ ജനിക്കുന്നതിന്‌ തടയിടാനും ഒക്കെ യഹോവയ്‌ക്ക് കഴിയും. പക്ഷേ യഹോവ എന്തുകൊണ്ടാണ്‌ അങ്ങനെ ചെയ്യാത്തത്‌?

12 യഹോവ നമുക്ക് സ്വതന്ത്രമായ ഇച്ഛാശക്തി തന്നിട്ടുണ്ട്. യഹോവയെ അനുസരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ യഹോവ നമ്മളെ അനുവദിക്കുന്നു. യഹോവയെ അനുസരിക്കാൻ തീരുമാനിക്കുകയും യഹോവയുടെ ഇഷ്ടം ചെയ്യാൻ കഠിനമായി ശ്രമിക്കുകയും ചെയ്യുമ്പോൾ നമ്മൾ യഹോവയെ സ്‌നേഹിക്കുന്നെന്നും യഹോവയെ സന്തോഷിപ്പിക്കാൻ ആഗ്രഹിക്കുന്നെന്നും തെളിയിക്കുകയാണ്‌. യഹോവയ്‌ക്ക് ഭരിക്കാനുള്ള അവകാശം ഇല്ലെന്നാണ്‌ സാത്താൻ പറയുന്നത്‌. എന്നാൽ നമ്മൾ യഹോവയെ അനുസരിക്കുമ്പോൾ സാത്താന്‍റെ ആ അവകാശവാദം തെറ്റാണെന്ന് തെളിയിക്കുന്നു. തന്നെ അനുസരിക്കാൻ നമ്മൾ ചെയ്യുന്ന ഓരോ ശ്രമത്തെയും സ്‌നേഹവാനായ പിതാവ്‌ വിലപ്പെട്ടതായി കാണുന്നു എന്ന കാര്യത്തിൽ നമുക്ക് ഉറപ്പുണ്ടായിരിക്കാം. (ഇയ്യോ. 2:3-5; സദൃ. 27:11) ബലഹീനതകളെ നിയന്ത്രിക്കാൻ എളുപ്പമല്ല, എങ്കിലും അതിനായി കഠിനശ്രമം ചെയ്യുമ്പോൾ നമ്മൾ യഹോവയോട്‌ വിശ്വസ്‌തരാണെന്നും യഹോവയെ നമ്മുടെ ഭരണാധികാരിയായി അംഗീകരിക്കുന്നുവെന്നും തെളിയിക്കുന്നു.

13 തന്‍റെ ഗുണങ്ങൾ അനുകരിക്കാൻ കഠിനമായി ശ്രമിക്കണമെന്ന് യഹോവ പറയുന്നു. (കൊലോ. 3:12; 2 പത്രോസ്‌ 1:5-7 വായിക്കുക.) നമ്മൾ ചിന്തകളെയും വികാരങ്ങളെയും നിയന്ത്രിക്കാൻ പ്രയത്‌നിക്കണമെന്നും യഹോവ പ്രതീക്ഷിക്കുന്നു. (റോമ. 8:5; 12:9) കഠിനശ്രമം ചെയ്‌ത്‌ ഒരു മാറ്റം വരുത്തുന്നതിൽ വിജയിക്കുമ്പോൾ നമുക്ക് സന്തോഷം തോന്നും.

നിങ്ങളിൽ മാറ്റങ്ങൾ വരുത്താൻ ദൈവവചനത്തെ അനുവദിക്കുക

14, 15. യഹോവ ഇഷ്ടപ്പെടുന്ന ഗുണങ്ങൾ വളർത്തിയെടുക്കാൻ നമുക്ക് എന്ത് ചെയ്യാനാകും? (“ ബൈബിളും പ്രാർഥനയും അവരുടെ ജീവിതത്തിന്‌ മാറ്റം വരുത്തി” എന്ന ചതുരം കാണുക.)

14 യഹോവ ഇഷ്ടപ്പെടുന്ന ഗുണങ്ങൾ വളർത്തിയെടുക്കാൻ നമ്മൾ എന്തു ചെയ്യണം? എന്ത് മാറ്റം വരുത്തണമെന്ന് സ്വയം തീരുമാനിക്കുന്നതിനു പകരം നമ്മളെ നയിക്കാൻ യഹോവയെ അനുവദിക്കണം. റോമർ 12:2 ഇങ്ങനെ പറയുന്നു: “ഈ ലോകത്തോട്‌ അനുരൂപപ്പെടാതെ നല്ലതും സ്വീകാര്യവും പരിപൂർണവുമായ ദൈവഹിതം എന്തെന്നു തിരിച്ചറിയേണ്ടതിന്‌ മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ.” യഹോവ ആഗ്രഹിക്കുന്നത്‌ എന്താണെന്ന് കണ്ടെത്താൻ യഹോവ തരുന്ന സഹായത്തിൽ ആശ്രയിക്കണം. ദിവസവും ബൈബിൾ വായിക്കുകയും വായിച്ചതിനെക്കുറിച്ച് ധ്യാനിക്കുകയും പരിശുദ്ധാത്മാവിനുവേണ്ടി യഹോവയോട്‌ പ്രാർഥിക്കുകയും വേണം. (ലൂക്കോ. 11:13; ഗലാ. 5:22, 23) യഹോവയെ സന്തോഷിപ്പിക്കുന്നത്‌ എന്താണെന്ന് മനസ്സിലാക്കാൻ ഈ വിധങ്ങളിൽ യഹോവ സഹായിക്കും. അങ്ങനെ ചെയ്യുമ്പോൾ നമ്മുടെ ചിന്തകളും സംസാരവും പ്രവൃത്തികളും യഹോവയെ കൂടുതൽ പ്രസാദിപ്പിക്കും. നമ്മുടെ ബലഹീനതകൾ എങ്ങനെ നിയന്ത്രിക്കാനാകും എന്ന് നമ്മൾ പഠിക്കും. എന്നാൽ അപ്പോഴും നമ്മൾ അവയുമായി പോരാടേണ്ടിവരും.—സദൃ. 4:23.

ബലഹീനതകളുമായി പോരാടാൻ സഹായിച്ച തിരുവെഴുത്തുകളും ലേഖനങ്ങളും ശേഖരിച്ച് അവലോകനം ചെയ്യുക (15-‍ാ‍ം ഖണ്ഡിക കാണുക)

15 ബൈബിൾ ദിവസവും വായിക്കുന്നതോടൊപ്പം വീക്ഷാഗോപുരം, ഉണരുക! പോലെയുള്ള നമ്മുടെ പ്രസിദ്ധീകരണങ്ങൾ ഉപയോഗിച്ച് അത്‌ പഠിക്കുകയും വേണം. ഈ മാസികകളിലെ പല ലേഖനങ്ങളും യഹോവയുടെ ഗുണങ്ങൾ എങ്ങനെ അനുകരിക്കാൻ കഴിയുമെന്നും ബലഹീനതകളോട്‌ എങ്ങനെ പോരാടാമെന്നും നമ്മളെ പഠിപ്പിക്കുന്നു. വിശേഷിച്ച്, വ്യക്തിപരമായി പ്രയോജനം ചെയ്യുന്ന ചില ലേഖനങ്ങളും തിരുവെഴുത്തുകളും നമ്മൾ കണ്ടെത്തിയേക്കാം. അത്‌ പിന്നീട്‌ ഉപയോഗിക്കാനായി ശേഖരിച്ചു വെക്കുകയും ചെയ്യാം.

16. പെട്ടെന്ന് മാറ്റം വരുത്താൻ പറ്റുന്നില്ലെങ്കിൽ നമ്മൾ നിരുത്സാഹിതരാകരുതാത്തത്‌ എന്തുകൊണ്ട്?

16 യഹോവയുടെ ഗുണങ്ങൾ അനുകരിക്കാൻ പഠിക്കുന്നതിന്‌ സമയമെടുക്കും. നിങ്ങൾ ആഗ്രഹിച്ചത്ര മാറ്റങ്ങൾ വരുത്താൻ നിങ്ങൾക്കായില്ലെങ്കിൽ ക്ഷമയോടെ കാത്തിരിക്കുക. ആദ്യമൊക്കെ, ബൈബിൾ പറയുന്ന കാര്യങ്ങൾ ചെയ്യാൻ നിങ്ങളുടെ പക്ഷത്ത്‌ നല്ല ശ്രമം ആവശ്യമായിരുന്നേക്കാം. യഹോവ ആഗ്രഹിക്കുന്ന വിധത്തിൽ ചിന്തിക്കാനും പ്രവർത്തിക്കാനും എത്രത്തോളം ശ്രമം നടത്തുന്നുവോ അത്രത്തോളം യഹോവ ചിന്തിക്കുന്ന വിധത്തിൽ ചിന്തിക്കാനും ശരിയായതു ചെയ്യാനും നമുക്ക് എളുപ്പമായിത്തീരും.—സങ്കീ. 37:31; സദൃ. 23:12; ഗലാ. 5:16, 17.

നമ്മുടെ മഹത്തായ ഭാവിയെക്കുറിച്ച് ചിന്തിക്കുക

17. യഹോവയോട്‌ വിശ്വസ്‌തരാണെങ്കിൽ ഏത്‌ മഹത്തായ ഭാവിക്കായി നമുക്ക് കാത്തിരിക്കാം?

17 പൂർണരായി യഹോവയെ എന്നെന്നും സേവിക്കുന്ന ആ കാലത്തിനായി വിശ്വസ്‌തരായ നമ്മൾ കാത്തിരിക്കുകയാണ്‌. അന്ന് നമുക്ക് യാതൊരു ബലഹീനതകളുമായും പോരാടേണ്ടിവരില്ല, യഹോവയെ അനുകരിക്കുന്നത്‌ കൂടുതൽ എളുപ്പമാകുകയും ചെയ്യും. എന്നാൽ മറുവില എന്ന സമ്മാനം തന്നിരിക്കുന്നതുകൊണ്ട് ഇപ്പോൾപ്പോലും നമുക്ക് യഹോവയെ ആരാധിക്കാൻ കഴിയുന്നു. അപൂർണരാണെങ്കിലും മാറ്റങ്ങൾ വരുത്താനും ബൈബിളിലൂടെ യഹോവ പഠിപ്പിക്കുന്ന കാര്യങ്ങൾ അനുസരിക്കാനും പരമാവധി ശ്രമിക്കുമ്പോൾ നമുക്ക് യഹോവയെ സന്തോഷിപ്പിക്കാൻ കഴിയും.

18, 19. ജീവിതത്തിൽ മാറ്റങ്ങൾ വരുത്താനുള്ള ശക്തി ബൈബിളിനുണ്ടെന്ന് നമുക്ക് എങ്ങനെ അറിയാം?

18 കോപം നിയന്ത്രിക്കാൻ പഠിക്കുന്നതിന്‌ കെവിൻ തന്നാലാവുന്നതെല്ലാം ചെയ്‌തു. അദ്ദേഹം ബൈബിളിൽനിന്ന് വായിച്ച കാര്യങ്ങളെക്കുറിച്ചു ധ്യാനിക്കുകയും ജീവിതത്തിൽ മാറ്റങ്ങൾ വരുത്താൻ കഠിനമായി ശ്രമിക്കുകയും ചെയ്‌തു. സഹവിശ്വാസികൾ കൊടുത്ത ഉപദേശങ്ങളും നിർദേശങ്ങളും കെവിൻ പിൻപറ്റി. പുരോഗമിക്കാൻ കുറച്ച് വർഷങ്ങളെടുത്തെങ്കിലും പിന്നീട്‌ അദ്ദേഹത്തിന്‌ ഒരു ശുശ്രൂഷാദാസനായി സേവിക്കാൻ കഴിഞ്ഞു. കഴിഞ്ഞ 20 വർഷമായി അദ്ദേഹം ഒരു മൂപ്പനായും സേവിക്കുന്നു. എന്നാൽ തന്‍റെ ബലഹീനതകളുമായുള്ള പോരാട്ടം തുടരേണ്ടതുണ്ടെന്ന് അദ്ദേഹത്തിന്‌ ഇപ്പോഴും അറിയാം.

19 കെവിനെപ്പോലെ, നമുക്കും വ്യക്തിത്വം മെച്ചപ്പെടുത്തിക്കൊണ്ടിരിക്കാം. അപ്പോൾ നമ്മൾ യഹോവയോട്‌ കൂടുതൽക്കൂടുതൽ അടുത്തു ചെല്ലും. (യാക്കോ. 4:8) യഹോവയെ പ്രസാദിപ്പിക്കാനായി മാറ്റങ്ങൾ വരുത്താൻ നമ്മളാൽ ആകുന്നതെല്ലാം ചെയ്യുമ്പോൾ വിജയം നേടാൻ യഹോവ നമ്മളെ സഹായിക്കും. അങ്ങനെയാകുമ്പോൾ ബൈബിളിന്‍റെ സഹായത്തോടെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കാനാകും എന്ന കാര്യത്തിൽ സംശയമില്ല!—സങ്കീ. 34:8.

^ [1] (ഖണ്ഡിക 1) പേരിനു മാറ്റം വരുത്തിയിരിക്കുന്നു.