ചരിത്രസ്മൃതികൾ
“വേല ഭരമേൽപ്പിക്കപ്പെട്ടവർക്ക്”
കാറ്റും മഴയും കഴിഞ്ഞു. മാനം തെളിഞ്ഞു. 1919 സെപ്റ്റംബർ 1 തിങ്കൾ. യു.എസ്.എ.-യിലെ ഒഹായോയിലുള്ള സീഡാർ പോയിന്റിലെ, 2,500 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയത്തിൽവെച്ച് നടന്ന കൺവെൻഷനിൽ പങ്കെടുക്കാനായി ഉച്ച കഴിഞ്ഞപ്പോഴേക്കും 1,000-ത്തോളം പേർ എത്തി. വൈകുന്നേരമായപ്പോഴേക്കും ബോട്ടുകളിലും കാറുകളിലും ട്രെയിനുകളിലും ആയി 2,000-ത്തിലധികം ആളുകളുംകൂടെ എത്തിച്ചേർന്നു. ചൊവ്വാഴ്ച ആയപ്പോഴേക്കും ആളുകളുടെ എണ്ണം വീണ്ടും കൂടി. അതുകൊണ്ട് കൺവെൻഷൻ പരിപാടികൾ പുറത്തുള്ള വലിയ മരങ്ങളുടെ ചുവട്ടിൽ നടത്തേണ്ടിവന്നു.
ഇലകൾക്കിടയിലൂടെ അരിച്ചിറങ്ങിയ സൂര്യകിരണങ്ങൾ പുരുഷന്മാരുടെ നീളൻ കുപ്പായങ്ങളിൽ നിഴൽകൊണ്ട് ചിത്രം വരച്ചു. എറീ തടാകത്തെ തഴുകിയെത്തിയ ഇളംകാറ്റ് സ്ത്രീകളുടെ തൂവൽത്തൊപ്പികളെ തലോടിക്കൊണ്ട് കടന്നുപോയി. “ലോകത്തിന്റെ ഒച്ചപ്പാടിൽനിന്നെല്ലാം അകന്നുനിന്ന പ്രശാന്ത സുന്ദരമായ ആ അന്തരീക്ഷം ശരിക്കും ഒരു പറുദീസ തന്നെയായിരുന്നു,” ഒരു സഹോദരൻ ഓർക്കുന്നു.
സന്തോഷത്താൽ പ്രഭാപൂരിതമായ മുഖങ്ങൾക്കു മുന്നിൽ ചുറ്റുമുള്ള പ്രകൃതിയുടെ ഭംഗി മങ്ങിപ്പോയി. ഒരു പ്രാദേശിക ദിനപത്രം ഇങ്ങനെ റിപ്പോർട്ട് ചെയ്തു: “എല്ലാവരും വളരെ ഭക്തിയുള്ളവരായിരുന്നെന്ന് മാത്രമല്ല, പ്രസന്നതയുള്ളവരും സന്തുഷ്ടരും” ആയിരുന്നു. കഴിഞ്ഞുപോയ വർഷങ്ങളിലെ കയ്പേറിയ കഠിനപരിശോധനകൾക്കു ശേഷം ബൈബിൾവിദ്യാർഥികൾക്ക് അതൊരു മധുരമുള്ള അനുഭവമായിരുന്നു. ആ കഠിനമായ പരിശോധനകളിൽ യുദ്ധകാലത്തെ എതിർപ്പുകൾ, സഭയിലെ ഭിന്നതകൾ, ബ്രൂക്ലിൻ ബെഥേലിന്റെ അടച്ചുപൂട്ടൽ, ദൈവരാജ്യത്തെപ്രതി അനേകരെ തടവിലാക്കൽ എന്നിവയെല്ലാം ഉൾപ്പെട്ടിരുന്നു. തടവിലായവരിൽ 20 വർഷത്തോളം ജയിൽ ശിക്ഷയ്ക്കു വിധിക്കപ്പെട്ട, നേതൃത്വം വഹിച്ചിരുന്ന എട്ടു സഹോദരന്മാരും ഉണ്ടായിരുന്നു. *
ആ പ്രയാസഘട്ടങ്ങളിൽ നിരുത്സാഹവും ഭയവും തോന്നിയ ചില ബൈബിൾവിദ്യാർഥികൾ പ്രസംഗവേല നിറുത്തിക്കളഞ്ഞു. എന്നാൽ മറ്റുള്ളവർ നിരോധനമുണ്ടായിരുന്നിട്ടും പിന്മാറാതെ അവരുടെ കഴിവിന്റെ പരമാവധി ശ്രമിച്ചു. കർശനമായ മുന്നറിയിപ്പുകൾ ഉണ്ടായിരുന്നിട്ടും, ചോദ്യം ചെയ്തപ്പോൾ “അന്ത്യത്തോളം ദൈവവചനം പ്രസംഗിക്കും” എന്ന് ബൈബിൾവിദ്യാർഥികൾ പറഞ്ഞതായി ഒരു അന്വേഷണ ഉദ്യോഗസ്ഥൻ റിപ്പോർട്ട് ചെയ്തു.
പരിശോധനയുടെ ഈ കാലഘട്ടത്തിലുടനീളം വിശ്വസ്തരായ ബൈബിൾവിദ്യാർഥികൾ “കർത്താവിന്റെ നേതൃത്വം തിരിച്ചറിയുകയും ... പിതാവിന്റെ വഴിനടത്തിപ്പിനായി പ്രാർഥിക്കുകയും” ചെയ്തിരുന്നു. ഇപ്പോൾ അവർ വീണ്ടും സീഡാർ പോയിന്റിൽ ഒന്നിച്ചുകൂടിയിരിക്കുകയാണ്. ഒരു സഹോദരി ഇങ്ങനെ പറഞ്ഞു: “ഊർജിതമായ പ്രസംഗപ്രവർത്തനത്തിന്റെ ചക്രങ്ങൾ എങ്ങനെയാണ് ഇനി ഉരുണ്ടുതുടങ്ങുക?” ഇതായിരുന്നു പലരുടെയും മനസ്സിലൂടെ കടന്നുപോയ ചിന്തയും. എത്രയും പെട്ടെന്ന് പ്രസംഗപ്രവർത്തനം പുനരാരംഭിക്കാനാണ് അവരെല്ലാം ആഗ്രഹിച്ചത്.
“GA”—ഒരു പുതുപുത്തൻ ഉപകരണം!
കൺവെൻഷൻ കാര്യപരിപാടിയിലും സ്വാഗതകാർഡിലും കൺവെൻഷൻ മൈതാനത്ത് സ്ഥാപിച്ചിരുന്ന ബോർഡുകളിലും “GA” എന്ന ഇംഗ്ലീഷ് അക്ഷരങ്ങൾ കണ്ടപ്പോൾ കൂടിവന്നവർ അത് എന്താണെന്ന് അറിയാനുള്ള ആകാംക്ഷയിലായി. വെള്ളിയാഴ്ച ജോസഫ് എഫ്. റഥർഫോർഡ് സഹോദരൻ നടത്തിയ “രാജ്യത്തെ പ്രസിദ്ധമാക്കൽ” എന്ന പ്രസംഗത്തിൽ കൺവെൻഷന് എത്തിയിരുന്ന 6,000 പേർക്ക് മുന്നിൽ ആ രഹസ്യം വെളിപ്പെടുത്തി. “GA” എന്നത് ശുശ്രൂഷയിൽ ഉപയോഗിക്കാനുള്ള സുവർണയുഗം (The Golden Age) എന്ന പുതിയ മാസികയുടെ ചുരുക്കരൂപമായിരുന്നു. *
റഥർഫോർഡ് സഹോദരൻ സഹ അഭിഷിക്തരെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “പ്രശ്നങ്ങൾ നിറഞ്ഞ കാലത്തിന് അപ്പുറത്തേക്ക് വിശ്വാസക്കണ്ണുകൾകൊണ്ട് നോക്കുമ്പോൾ മിശിഹായുടെ മഹത്തായ ഭരണത്തിന്റെ സുവർണയുഗം അവർ കാണുന്നു. ... വരാനിരിക്കുന്ന സുവർണയുഗത്തെക്കുറിച്ച് ലോകത്തോട് പറയേണ്ടത് തങ്ങളുടെ പ്രധാന ഉത്തരവാദിത്വവും പദവിയും ആണെന്ന് അവർ കണക്കാക്കുന്നു. ദൈവം കൊടുത്ത നിയോഗത്തിന്റെ ഭാഗമാണ് ഇത്.”
“വസ്തുതയുടെയും പ്രത്യാശയുടെയും തികഞ്ഞ ബോധ്യത്തിന്റെയും ഒരു പ്രസിദ്ധീകരണം” ആയ സുവർണയുഗം സത്യം അറിയിക്കുന്നതിനുള്ള പുതിയ വഴി തുറന്നുകൊടുത്തു. അതായത്, മാസികയുടെ വരിക്കാരാകാൻ വീടുതോറും പോയി ആളുകളെ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള ഒരു പ്രചാരണപരിപാടി. ആരൊക്കെ ഈ പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നുണ്ടെന്ന് ചോദിച്ചപ്പോൾ എല്ലാവരും മുന്നോട്ടുവന്നു. “യേശുവിന്റെ കാൽച്ചുവടുകൾ പിന്തുടരുന്നവരിൽ മാത്രം കാണുന്ന ആവേശത്തോടെയും ഉത്സാഹത്തോടെയും” അവർ ഇങ്ങനെ പാടി: “കർത്താവേ, അങ്ങയുടെ പ്രഭയും സത്യവും ചൊരിയേണമേ.” “അവിടെ നിന്ന മരങ്ങൾപോലും പ്രകമ്പനംകൊണ്ട കാര്യം ഒരിക്കലും മറക്കാൻ കഴിയില്ല” എന്ന് ജെ.എം.നോറിസ് അനുസ്മരിക്കുന്നു.
ആ സെഷന് ശേഷം കൂടിവന്നവർ മാസികയുടെ ആദ്യവരിക്കാരാകാൻ മണിക്കൂറുകളോളം വരിവരിയായി കാത്തുനിന്നു. “ഇനിയും ഒരു വേല ചെയ്യാനുണ്ടെന്ന് അറിഞ്ഞപ്പോൾ ഞങ്ങൾ എത്ര പുളകിതരായെന്നോ!” എന്നു പറഞ്ഞ മേബെൽ ഫിൽബ്രിക്ക് സഹോദരന്റെ അതേ അഭിപ്രായമായിരുന്നു അനേകർക്കും.
“വേല ഭരമേൽപ്പിക്കപ്പെട്ടവർക്ക്”
ഏകദേശം 7,000 ബൈബിൾവിദ്യാർഥികൾ പ്രവർത്തനത്തിന് തയ്യാറായി. സംഘടനാക്രമം എന്ന പേരിലുള്ള നോട്ടീസിലും വേല ഭരമേൽപ്പിക്കപ്പെട്ടവർക്ക് എന്ന ചെറുപുസ്തകത്തിലും വിശദവിവരങ്ങൾ ഉണ്ടായിരുന്നു: ലോകാസ്ഥാനത്തുള്ള പുതിയ സേവന ഡിപ്പാർട്ടുമെന്റ് ഈ പ്രവർത്തനത്തിന് നേതൃത്വം നൽകുമായിരുന്നു. സഭകളിൽ ഒരു സർവീസ് കമ്മിറ്റി രൂപീകരിക്കുകയും നിർദേശങ്ങൾ നൽകാനായി ഒരു ഡയറക്ടറെ നിയമിക്കുകയും വേണമായിരുന്നു.150 മുതൽ 200 വരെ വീടുകൾ ഉൾപ്പെടുന്ന ഭാഗങ്ങളായി പ്രദേശം തിരിക്കണമായിരുന്നു. അനുഭവങ്ങൾ പങ്കുവെക്കാനും വയൽസേവനറിപ്പോർട്ട് കൊടുക്കാനും വ്യാഴാഴ്ച വൈകുന്നേരം സേവനയോഗം നടത്തിയിരുന്നു.
“വീടുകളിലേക്ക് മടങ്ങുന്ന വഴിക്ക് ഞങ്ങൾ മാസികയുടെ വരിസംഖ്യാപ്രചാരണപരിപാടിയിൽ മുഴുകി” എന്ന് ഹെർമൻ ഫിൽബ്രിക്ക് പറയുന്നു. ശ്രദ്ധിക്കുന്ന കാതുകൾ എല്ലായിടത്തും കണ്ടെത്തി. “യുദ്ധത്തിനും ഒരുപാട് ഹൃദയവേദനകൾക്കും ശേഷം സുവർണയുഗം എന്ന ആശയംപോലും ആളുകൾ സ്വാഗതം ചെയ്തു” എന്ന് ബ്യൂള കോവെ പറയുന്നു. ആർദർ ക്ലോസ് ഇങ്ങനെ എഴുതി: “വരിക്കാരുടെ എണ്ണം കണ്ട് മുഴുസഭയും അതിശയിച്ചുപോയി.” ആദ്യലക്കം പുറത്തിറങ്ങി രണ്ടു മാസത്തിനുള്ളിൽ സുവർണയുഗത്തിന്റെ അഞ്ചു ലക്ഷം കോപ്പികൾ വിതരണം ചെയ്യപ്പെട്ടു. വരിക്കാരുടെ എണ്ണം 50,000-ത്തിലും എത്തി.
1920 ജൂലൈ 1 ലക്കം വീക്ഷാഗോപുരത്തിൽ വന്ന “രാജ്യത്തിന്റെ സുവിശേഷം” എന്ന ലേഖനത്തെ മാക്മില്ലൻ സഹോദരൻ പിന്നീട് “ഇന്ന് ലോകവ്യാപകമായി നടക്കുന്ന പ്രസംഗവേലയ്ക്കുവേണ്ടിയുള്ള ആദ്യത്തെ ഔദ്യോഗിക ആഹ്വാനം” എന്ന് വിശേഷിപ്പിച്ചു. ആ ലേഖനത്തിൽ “സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു എന്ന് ലോകത്തിന് സാക്ഷ്യം കൊടുക്കാൻ” എല്ലാ അഭിഷിക്തക്രിസ്ത്യാനികളെയും പ്രോത്സാഹിപ്പിച്ചു. ഇന്ന് ‘വേല ഭരമേൽപ്പിക്കപ്പെട്ടിരിക്കുന്ന’ ക്രിസ്തുവിന്റെ സഹോദരന്മാരോടൊപ്പം ദശലക്ഷങ്ങൾ ചേർന്നിരിക്കുന്നു. മിശിഹൈക സുവർണയുഗത്തിനായി കാത്തിരിക്കവെ വചനം പ്രസംഗിക്കുന്ന തീക്ഷ്ണതയുള്ള ക്രിസ്ത്യാനികളാണ് അവർ.