അന്ധകാരത്തിൽനിന്ന് വിളിച്ചിരിക്കുന്നു
‘യഹോവ അന്ധകാരത്തിൽനിന്ന് തന്റെ അത്ഭുതപ്രകാശത്തിലേക്ക് നിങ്ങളെ വിളിച്ചിരിക്കുന്നു.’—1 പത്രോ. 2:9.
ഗീതം: 116, 102
1. യരുശലേമിനെ നശിപ്പിച്ച സമയത്തുണ്ടായ സംഭവങ്ങൾ വിവരിക്കുക.
ബി.സി. 607-ൽ നെബൂഖദ്നേസർ രണ്ടാമൻ രാജാവിന്റെ നേതൃത്വത്തിലുള്ള ബാബിലോൺസൈന്യം യരുശലേം നഗരം പിടിച്ചടക്കി. തുടർന്നുണ്ടായ രക്തച്ചൊരിച്ചിലിനെക്കുറിച്ച് ബൈബിൾ ഇങ്ങനെ പറയുന്നു: ‘നെബൂഖദ്നേസർ അവരുടെ യൌവനക്കാരെ അവരുടെ വിശുദ്ധമന്ദിരമായ ആലയത്തിൽവെച്ചു വാൾകൊണ്ടു കൊന്നു; അവൻ യൌവനക്കാരനെയോ കന്യകയെയോ വൃദ്ധനെയോ കിഴവനെയോ ആദരിച്ചില്ല. അവർ ദൈവാലയം ചുട്ടു, യെരൂശലേമിന്റെ മതിൽ ഇടിച്ചു, അതിലെ അരമനകൾ എല്ലാം തീക്കിരയാക്കി അതിലെ മനോഹരസാധനങ്ങളൊക്കെയും നശിപ്പിച്ചുകളഞ്ഞു.’—2 ദിന. 36:17, 19.
2. യരുശലേമിന്റെ നാശത്തെക്കുറിച്ച് യഹോവ എന്തു മുന്നറിയിപ്പാണു കൊടുത്തത്, ജൂതന്മാർക്ക് എന്തു സംഭവിക്കുമായിരുന്നു?
2 യരുശലേമിന്റെ നാശം അവിടുത്തെ നിവാസികളെ അതിശയിപ്പിക്കേണ്ടതില്ലായിരുന്നു. അവർ ദൈവനിയമത്തോട് അനുസരണക്കേടു കാണിക്കുന്നതിൽ തുടർന്നാൽ അവരെ ബാബിലോൺകാരുടെ കൈകളിൽ ഏൽപ്പിച്ചുകൊടുക്കുമെന്നു ദൈവത്തിന്റെ പ്രവാചകന്മാർ വർഷങ്ങളായി അവർക്കു മുന്നറിയിപ്പു കൊടുക്കുന്നുണ്ടായിരുന്നു. പല ജൂതന്മാരെയും വാളുകൊണ്ട് കൊല്ലും, കൊല്ലപ്പെടാത്തവർ സാധ്യതയനുസരിച്ച് തുടർന്നുള്ള ജീവിതം ബാബിലോണിൽ പ്രവാസികളായി കഴിച്ചുകൂട്ടേണ്ടിവരും. (യിരെ. 15:2) അവിടെ പ്രവാസികളായുള്ള അവരുടെ ജീവിതം എങ്ങനെയുള്ളതായിരുന്നു? ബാബിലോണിലെ അടിമത്തത്തിനു സമാനമായ എന്തെങ്കിലും ക്രിസ്ത്യാനികൾക്കു സംഭവിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ എപ്പോൾ?
പ്രവാസികളായുള്ള ജീവിതം
3. ബാബിലോണിലെ പ്രവാസം ഈജിപ്തിലെ അടിമത്തത്തിൽനിന്ന് വ്യത്യസ്തമായിരുന്നത് എങ്ങനെ?
3 പ്രവാചകന്മാർ മുൻകൂട്ടിപ്പറഞ്ഞത് അതുപോലെതന്നെ സംഭവിച്ചു. ഭാവിയിൽ പ്രവാസത്തിനു പോകാനിരുന്നവരോട് അവിടുത്തെ പുതിയ സാഹചര്യവുമായി ഇണങ്ങിച്ചേരാനും കഴിയുന്നിടത്തോളം നന്നായി അവിടെ ജീവിക്കാനും യിരെമ്യയിലൂടെ യഹോവ അവരെ ഉപദേശിച്ചു. യഹോവ അവരോടു പറഞ്ഞു: “നിങ്ങൾ വീടുകളെ പണിതു പാർപ്പിൻ; തോട്ടങ്ങളെ ഉണ്ടാക്കി ഫലം അനുഭവിപ്പിൻ. ഞാൻ നിങ്ങളെ ബദ്ധന്മാരായി കൊണ്ടുപോകുമാറാക്കിയ പട്ടണത്തിന്റെ നന്മ അന്വേഷിച്ചു അതിന്നുവേണ്ടി യഹോവയോടു പ്രാർത്ഥിപ്പിൻ; അതിന്നു നന്മ ഉണ്ടെങ്കിൽ നിങ്ങൾക്കും നന്മ ഉണ്ടാകും.” (യിരെ. 29:5, 7) ദൈവത്തിന്റെ നിർദേശങ്ങൾ അനുസരിച്ചവർ ബാബിലോണിൽ താരതമ്യേന ഒരു സാധാരണ ജീവിതം നയിച്ചു. അവരുടെ പ്രശ്നങ്ങൾ ഒരു പരിധിവരെ സ്വന്തമായി കൈകാര്യം ചെയ്യാൻ ബാബിലോൺകാർ അവരെ അനുവദിച്ചു. രാജ്യത്ത് ഉടനീളം സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യവും അവർക്കുണ്ടായിരുന്നു. പുരാതനകാലത്തെ ഒരു വ്യാപാരകേന്ദ്രമായിരുന്നു ബാബിലോൺ. അവിടെനിന്ന് കുഴിച്ചെടുത്ത രേഖകൾ കാണിക്കുന്നതനുസരിച്ച് പ്രവാസത്തിലായിരുന്ന പല ജൂതന്മാരും വ്യാപാരം നടത്താൻ പഠിച്ചു, മറ്റു ചിലർ ചില കൈത്തൊഴിലുകളിൽ വിദഗ്ധരായി. ചില ജൂതന്മാർ സമ്പന്നരായിത്തീർന്നു. നൂറ്റാണ്ടുകൾക്കു മുമ്പ് ഇസ്രായേല്യർ അനുഭവിച്ച ഈജിപ്തിലെ അടിമത്തംപോലെയായിരുന്നില്ല ബാബിലോണിലെ പ്രവാസം.—പുറപ്പാട് 2:23-25 വായിക്കുക.
4. അവിശ്വസ്തരായ ജൂതന്മാർ മാത്രമാണോ ബാബിലോണിലെ അടിമത്തം അനുഭവിക്കേണ്ടിവന്നത്, ദൈവം ആവശ്യപ്പെട്ട വിധത്തിൽ ദൈവത്തെ ആരാധിക്കാൻ അവർക്കു കഴിയാതിരുന്നത് എന്തുകൊണ്ട്?
4 പ്രവാസികളായ ജൂതന്മാരുടെ ഭൗതികാവശ്യങ്ങൾ നടന്നിരുന്നു, പക്ഷേ അവരുടെ ആത്മീയാവശ്യങ്ങളോ? യഹോവയുടെ ആലയവും അതിന്റെ യാഗപീഠവും എല്ലാം നശിപ്പിക്കപ്പെട്ടിരുന്നു. ക്രമീകൃതമായ ഒരു വിധത്തിൽ പുരോഹിതശുശ്രൂഷ നടക്കില്ലായിരുന്നു. ശിക്ഷാർഹമായതൊന്നും ചെയ്യാതെ പ്രവാസികളാകേണ്ടിവന്ന ദൈവത്തിന്റെ വിശ്വസ്തരായ ദാസരും അക്കൂട്ടത്തിലുണ്ടായിരുന്നു. ബാക്കിയുള്ളവരുടെകൂടെ അവരും കഷ്ടപ്പെടേണ്ടിവന്നു. എങ്കിലും ദൈവനിയമം അനുസരിക്കാൻ അവർ അവർക്കാകുന്നതെല്ലാം ചെയ്തു. ഉദാഹരണത്തിന്, ബാബിലോണിലായിരുന്നപ്പോഴും, ദാനിയേലും കൂട്ടുകാരായ ശദ്രക്കും മേശക്കും അബേദ്-നെഗൊയും ജൂതന്മാർക്കു വിലക്കിയിരുന്ന ഭക്ഷണസാധനങ്ങൾ ഒഴിവാക്കി. അതുപോലെ ദാനിയേൽ ദൈവത്തോടു പതിവായി പ്രാർഥിക്കുകയും ചെയ്തിരുന്നെന്നു നമുക്ക് അറിയാം. (ദാനി. 1:8; 6:10) എങ്കിലും ഒരു പുറജാതീയ ഭരണത്തിൻകീഴിൽ ദൈവഭയമുള്ള ഒരു ജൂതന്, മോശയുടെ നിയമം അനുശാസിച്ചിരുന്ന എല്ലാ കാര്യങ്ങളും പിൻപറ്റാൻ കഴിയില്ലായിരുന്നു.
5. യഹോവ തന്റെ ജനത്തിന് എന്തു പ്രത്യാശയാണു കൊടുത്തത്, ആ വാഗ്ദാനം എന്തുകൊണ്ടാണു ശ്രദ്ധേയമായിരിക്കുന്നത്?
5 ദൈവം അംഗീകരിക്കുന്ന വിധത്തിൽ ദൈവത്തെ ആരാധിക്കാൻ ഇസ്രായേല്യർക്ക് എന്നെങ്കിലും കഴിയുമായിരുന്നോ? അതു നടക്കാത്ത കാര്യമാണെന്ന് അന്നു തോന്നിക്കാണും. കാരണം, അടിമകളെ മോചിപ്പിക്കുന്ന ഒരു രീതി ബാബിലോൺകാർക്കില്ലായിരുന്നു. പക്ഷേ അത് യഹോവയ്ക്കു ബാധകമാകുകയില്ലായിരുന്നു. തന്റെ ജനത്തെ മോചിപ്പിക്കുമെന്ന് യഹോവ പറഞ്ഞിരുന്നു, അവർ മോചിതരാകുകതന്നെ ചെയ്തു. ദൈവത്തിന്റെ വാഗ്ദാനങ്ങൾ ഒരിക്കലും പരാജയപ്പെടുകയില്ല.—യശ. 55:11.
ആധുനികകാലത്ത് സമാനമായ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ?
6, 7. ആധുനികകാല ബാബിലോണിന്റെ അടിമത്തത്തെക്കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യത്തിനു പൊരുത്തപ്പെടുത്തൽ ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?
6 ബാബിലോണിലെ അടിമത്തത്തിനു സമാനമായ എന്തെങ്കിലും ക്രിസ്ത്യാനികൾക്ക് എന്നെങ്കിലും സംഭവിച്ചിട്ടുണ്ടോ? ആധുനികകാലത്തെ ദൈവദാസർ 1918-ൽ ബാബിലോണിന്റെ അടിമത്തത്തിലേക്കു പോയെന്നും 1919-ൽ ആ അടിമത്തത്തിൽനിന്ന് മോചിതരായെന്നും ഈ മാസിക അനേകവർഷങ്ങളായി പറഞ്ഞിരുന്നു. എന്നാൽ ഈ വിഷയത്തെക്കുറിച്ച് വീണ്ടും പരിശോധിക്കുന്നത് ആവശ്യമാണ്. അതിന്റെ ചില കാരണങ്ങൾ ഈ ലേഖനത്തിലും അടുത്ത ലേഖനത്തിലും നമ്മൾ ചർച്ച ചെയ്യും.
7 ഇതു ചിന്തിക്കുക: മഹതിയാം ബാബിലോൺ വ്യാജമതങ്ങളുടെ ലോകസാമ്രാജ്യമാണ്. അതുകൊണ്ട് 1918-ൽ ദൈവജനം ബാബിലോണിന്റെ അടിമത്തത്തിലായിരുന്നെന്നു പറയണമെങ്കിൽ, ആ സമയത്ത് അവർ ഏതെങ്കിലും വിധത്തിൽ
വ്യാജമതത്തിന്റെ അടിമകളായിരിക്കണമായിരുന്നു. പക്ഷേ, ഒന്നാം ലോകമഹായുദ്ധത്തിനു മുമ്പുള്ള ദശകങ്ങളിൽ അവർ ബാബിലോണിൽനിന്ന് സ്വതന്ത്രരാകുകയാണു ചെയ്തത്, അല്ലാതെ അതിന്റെ അടിമകൾ ആയിത്തീരുകയല്ലായിരുന്നു എന്നു വസ്തുതകൾ കാണിക്കുന്നു. ഒന്നാം ലോകമഹായുദ്ധത്തിന്റെ സമയത്ത് അഭിഷിക്തർക്കു പീഡനം സഹിക്കേണ്ടിവന്നു എന്നതു ശരിയാണ്. പക്ഷേ ലൗകികാധികാരികളാണ് അവരെ പീഡിപ്പിച്ചത്, അല്ലാതെ മഹതിയാം ബാബിലോൺ ആയിരുന്നില്ല. അതുകൊണ്ട്, യഹോവയുടെ ജനം ബാബിലോണിന്റെ അടിമത്തത്തിലേക്കു പോയത് 1918-ലാണെന്നു തോന്നുന്നില്ല.ബാബിലോൺ അടിമത്തം—പക്ഷേ എന്ന്?
8. സത്യക്രിസ്ത്യാനിത്വം ദുഷിപ്പിക്കപ്പെടാൻ തുടങ്ങിയത് എങ്ങനെ? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
8 എ.ഡി. 33-ലെ പെന്തിക്കോസ്തിൽ ആയിരക്കണക്കിനു ജൂതന്മാരും ജൂതമതത്തിലേക്കു പരിവർത്തനം ചെയ്തവരും പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെട്ടു. ഈ പുതിയ ക്രിസ്ത്യാനികൾ “തിരഞ്ഞെടുക്കപ്പെട്ട ഒരു വർഗവും രാജകീയ പുരോഹിതഗണവും വിശുദ്ധജനതയും ദൈവത്തിന്റെ സ്വന്തജനവും” ആയിത്തീർന്നു. (1 പത്രോസ് 2:9, 10 വായിക്കുക.) അപ്പോസ്തലന്മാർ അവരുടെ ജീവിതകാലത്തെല്ലാം സഭകളുടെ കാര്യത്തിൽ ജാഗ്രത കാണിച്ചു. എന്നാൽ അവരുടെ മരണശേഷം “ശിഷ്യന്മാരെ തങ്ങളുടെ പിന്നാലെ വശീകരിച്ചുകൊണ്ടുപോകാനായി ഉപദേശങ്ങളെ വളച്ചൊടിക്കുന്ന പുരുഷന്മാർ” എഴുന്നേറ്റു. (പ്രവൃ. 20:30; 2 തെസ്സ. 2:6-8) സഭകളിൽ ഉത്തരവാദിത്വസ്ഥാനം വഹിച്ചിരുന്നവരായിരുന്നു അവരിൽ പലരും. മേൽവിചാരകന്മാരായിരുന്ന അവർ പിന്നീടു “ബിഷപ്പുമാർ” എന്ന് അറിയപ്പെടാൻതുടങ്ങി. ‘നിങ്ങൾ എല്ലാവരും സഹോദരന്മാർ’ എന്നാണു യേശു ശിഷ്യന്മാരോടു പറഞ്ഞിരുന്നതെങ്കിലും ഒരു പുരോഹിതവർഗം രൂപംകൊള്ളുകയായിരുന്നു. (മത്താ. 23:8) അരിസ്റ്റോട്ടിലിന്റെയും പ്ലേറ്റോയുടെയും തത്ത്വചിന്തകളിൽ മുഴുകിയിരുന്ന സഭയിലെ പ്രമുഖരായ വ്യക്തികൾ, ദൈവവചനത്തിലെ വിശുദ്ധമായ പഠിപ്പിക്കലുകളുടെ സ്ഥാനത്ത് തെറ്റായ ആശയങ്ങൾ സഭയിലേക്കു കൊണ്ടുവന്നു.
9. വിശ്വാസത്യാഗം സംഭവിച്ച ക്രിസ്ത്യാനിത്വത്തിനു റോമൻ സാമ്രാജ്യത്തിന്റെ പിന്തുണ ലഭിച്ചത് എങ്ങനെ, എന്തു ഫലമുണ്ടായി?
9 റോമൻ ചക്രവർത്തിയായ കോൺസ്റ്റന്റൈൻ എ.ഡി. 313-ൽ ക്രിസ്ത്യാനിത്വത്തിന്റെ ഈ വിശ്വാസത്യാഗപരമായ രൂപത്തിനു നിയമാംഗീകാരം നൽകി. അന്നുമുതൽ സഭയും രാഷ്ട്രവും കൈ കോർത്ത് പ്രവർത്തിക്കാൻതുടങ്ങി. അതിന്റെ ഒരു ഉദാഹരണം നോക്കാം. നിഖ്യാ സുന്നഹദോസിൽ കോൺസ്റ്റന്റൈൻ ചക്രവർത്തിയും പങ്കെടുത്തിരുന്നു. സുന്നഹദോസിനു ശേഷം യേശുവിനെ ദൈവമായി അംഗീകരിക്കാൻ കൂട്ടാക്കാതിരുന്ന അരിയൂസ് എന്ന പുരോഹിതനെ നാടുകടത്താൻ ചക്രവർത്തി ഉത്തരവിട്ടു. ക്രിസ്ത്യാനിത്വത്തിന്റെ മായം ചേർത്ത ഈ രൂപത്തിനു പിന്നീടു കത്തോലിക്കാസഭ എന്നു പേരുവന്നു. തിയോഡോഷസ് ഒന്നാമൻ (എ.ഡി. 379-395) ചക്രവർത്തിയുടെ ഭരണകാലത്ത് അതു റോമാസാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമായി. റോം നാലാം നൂറ്റാണ്ടിൽ ‘ക്രിസ്തീയമാക്കപ്പെട്ടു’ എന്നു ചരിത്രകാരന്മാർ പറയുന്നു. പക്ഷേ സത്യം ഇതാണ്, ആ കാലമായപ്പോഴേക്കും വിശ്വാസത്യാഗം ഭവിച്ച ക്രിസ്ത്യാനിത്വം റോമാസാമ്രാജ്യത്തിന്റെ മറ്റു മതങ്ങളോടൊപ്പം ചേർന്ന് മഹതിയാം ബാബിലോണിന്റെ ഭാഗമായിത്തീർന്നിരുന്നു. എങ്കിലും ആ സമയത്തും ഗോതമ്പുതുല്യരായ ഒരു കൂട്ടം അഭിഷിക്തക്രിസ്ത്യാനികൾ ദൈവത്തെ ആരാധിക്കാൻ തങ്ങളാലാകുന്നതു ചെയ്യുന്നുണ്ടായിരുന്നു. പക്ഷേ അവരുടെ ശബ്ദം ആരും കേൾക്കുന്നുണ്ടായിരുന്നില്ല. (മത്തായി 13:24, 25, 37-39 വായിക്കുക.) ആ ക്രിസ്ത്യാനികൾ ശരിക്കും ബാബിലോണിന്റെ അടിമത്തത്തിലായിക്കഴിഞ്ഞിരുന്നു!
10. ആത്മാർഥഹൃദയരായ ആളുകൾക്ക് എന്തിന്റെ അടിസ്ഥാനത്തിൽ സഭാപഠിപ്പിക്കലുകൾ ചോദ്യം ചെയ്യാനാകുമായിരുന്നു?
10 എങ്കിലും ആദ്യത്തെ ചില നൂറ്റാണ്ടുകളിൽ പല ആളുകൾക്കും ഗ്രീക്കിലോ ലാറ്റിനിലോ ബൈബിൾ വായിക്കാനാകുമായിരുന്നു. അങ്ങനെ അവർക്കു സഭയുടെ ഉപദേശങ്ങൾ ദൈവവചനവുമായി ചേരുന്നുണ്ടോ എന്നു പരിശോധിക്കാൻ കഴിഞ്ഞിരുന്നു. ബൈബിളിൽനിന്ന് അവർ വായിച്ച കാര്യങ്ങളുടെ അടിസ്ഥാനത്തിൽ സഭയുടെ തിരുവെഴുത്തുപരമല്ലാത്ത വിശ്വാസങ്ങൾ അവരിൽ ചിലർ തള്ളിക്കളഞ്ഞു. പക്ഷേ അത്തരം അഭിപ്രായങ്ങൾ തുറന്ന് പ്രകടിപ്പിക്കുന്നത് അങ്ങേയറ്റം അപകടകരമായിരുന്നു, ചിലപ്പോൾ അതു മരണത്തിലേക്കുപോലും നയിക്കുമായിരുന്നു.
11. ബൈബിൾ പുരോഹിതന്മാരുടെ നിയന്ത്രണത്തിലായത് എങ്ങനെ?
11 കാലം കടന്നുപോയപ്പോൾ, ബൈബിൾ ലഭ്യമായിരുന്ന ഭാഷകൾ പൊതുജനങ്ങൾ ഉപയോഗിക്കാതായി. ആളുകൾ സംസാരിക്കുന്ന ഭാഷകളിലേക്കു
ദൈവവചനം പരിഭാഷപ്പെടുത്താനുള്ള ശ്രമങ്ങളെ സഭ എതിർക്കാനും തുടങ്ങി. അതിന്റെ ഫലമായി പുരോഹിതന്മാർക്കും നല്ല വിദ്യാഭ്യാസമുള്ള ചിലർക്കും മാത്രമേ ബൈബിൾ വായിച്ചുമനസ്സിലാക്കാൻ കഴിയൂ എന്ന അവസ്ഥയായി. പുരോഹിതന്മാരിൽത്തന്നെ എല്ലാവർക്കും നന്നായി എഴുതാനും വായിക്കാനും അറിയില്ലായിരുന്നുതാനും! സഭ പഠിപ്പിക്കുന്നതിനെ ആരെങ്കിലും എതിർത്താൽ അവരെ കഠിനമായി ശിക്ഷിക്കുമായിരുന്നു. ദൈവത്തിന്റെ വിശ്വസ്തരായ അഭിഷിക്തദാസർക്കു കൂടിവരാൻ കഴിയുമായിരുന്നെങ്കിൽത്തന്നെ അതു വളരെ ശ്രദ്ധയോടെ വേണമായിരുന്നു. പുരാതനനാളിൽ ബാബിലോണിൽ പ്രവാസത്തിലായിരുന്ന സമയത്തെപ്പോലെ അഭിഷിക്തരായ ‘രാജകീയ പുരോഹിതഗണത്തിനും’ സംഘടിതമായ വിധത്തിൽ പ്രവർത്തിക്കാൻ കഴിയുമായിരുന്നില്ല. ജനങ്ങൾ മഹതിയാം ബാബിലോണിന്റെ നീരാളിപ്പിടുത്തത്തിലായി.വെളിച്ചം കണ്ടുതുടങ്ങുന്നു
12, 13. മഹതിയാം ബാബിലോണിന് ആളുകളുടെ മേലുള്ള നിയന്ത്രണം അൽപ്പം അയയാൻ ഇടയാക്കിയ രണ്ടു കാര്യങ്ങൾ ഏതൊക്കെ? വിശദീകരിക്കുക.
12 ദൈവം അംഗീകരിക്കുന്ന വിധത്തിൽ സ്വതന്ത്രരായി ആരാധന നടത്താൻ സത്യക്രിസ്ത്യാനികൾക്ക് എന്നെങ്കിലും കഴിയുമായിരുന്നോ? തീർച്ചയായും. അന്ധകാരത്തിലേക്ക് ആത്മീയവെളിച്ചം പതിയെപ്പതിയെ അരിച്ചെത്താൻ തുടങ്ങി. അതിന് ഇടയാക്കിയ രണ്ടു പ്രധാനകാര്യങ്ങളുണ്ട്. ഒന്ന്, പെറുക്കിവെക്കാവുന്ന അച്ചുകൾ ഉപയോഗിച്ചുള്ള അച്ചടിയന്ത്രത്തിന്റെ കണ്ടുപിടുത്തം. 15-ാം നൂറ്റാണ്ടിന്റെ മധ്യത്തോടെയായിരുന്നു അത്. പാശ്ചാത്യലോകം അച്ചടി ആരംഭിക്കുന്നതിനു മുമ്പ് ബൈബിളിന്റെ പകർപ്പു കൈകൊണ്ട് എഴുതിയാണ് ഉണ്ടാക്കിയിരുന്നത്. അതു വളരെ ബുദ്ധിമുട്ടുള്ള ഒരു ജോലിയായിരുന്നു. അതുകൊണ്ടുതന്നെ ബൈബിളിന്റെ പകർപ്പുകൾ അങ്ങനെ ലഭ്യമല്ലായിരുന്നു, ലഭിച്ചാൽത്തന്നെ നല്ല വിലയും കൊടുക്കണമായിരുന്നു. വിദഗ്ധനായ ഒരു പകർപ്പെഴുത്തുകാരനു മുഴുബൈബിളിന്റെയും ഒരു കൈയെഴുത്തുപ്രതി പൂർത്തിയാക്കണമെങ്കിൽ പത്തു മാസം വേണമായിരുന്നു. ഇനി എഴുതാൻ ഉപയോഗിച്ചിരുന്ന മൃഗങ്ങളുടെ തോലുകൊണ്ട് ഉണ്ടാക്കിയ വസ്തുക്കളാണെങ്കിൽ വളരെ വില കൂടിയതും. അതേസമയം, അച്ചടിയന്ത്രവും പേപ്പറും ഉപയോഗിച്ച് അച്ചടിക്കുന്ന വിദഗ്ധനായ ഒരാൾക്ക്, ദിവസം 1300 പേജുകൾ പൂർത്തിയാക്കാൻ കഴിയുമായിരുന്നു.
13 രണ്ടാമത്തെ കാര്യം, 16-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, പൊതുജനങ്ങൾ സംസാരിക്കുന്ന ഭാഷയിലേക്കു
ദൈവവചനം പരിഭാഷപ്പെടുത്താൻ ധീരരായ ചില ആളുകളെടുത്ത തീരുമാനമായിരുന്നു. ജീവൻ പണയം വെച്ചുകൊണ്ടാണു പല പരിഭാഷകരും ഇതു ചെയ്തത്. സഭ പകച്ചുപോയി. ദൈവഭയമുള്ള ഒരു പുരുഷന്റെയോ സ്ത്രീയുടെയോ കൈയിൽ ബൈബിൾ കിട്ടുന്നത് അപകടം വരുത്തിവെക്കുമായിരുന്നു. അല്ലെങ്കിൽ അങ്ങനെയാണു സഭാനേതാക്കന്മാർ കരുതിയത്. ബൈബിൾ കൈയിൽ കിട്ടിയപ്പോൾ ആളുകൾ അതു വായിക്കുകതന്നെ ചെയ്തു. വായിച്ചപ്പോൾ അവർക്കു ചോദ്യങ്ങളുണ്ടായി: ദൈവവചനത്തിൽ എവിടെയാണു ശുദ്ധീകരണസ്ഥലത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്? മരിച്ചവർക്കുവേണ്ടി പണം കൊടുത്ത് കർമങ്ങൾ നടത്തുന്നതിനെക്കുറിച്ചോ? ഇനി, പാപ്പാമാരെയും കർദിനാൾമാരെയും കുറിച്ചോ? സഭ ഇതിനെ ഒരു ധിക്കാരമായാണു കണ്ടത്. സഭാനേതാക്കന്മാരെ ആളുകൾ ചോദ്യം ചെയ്യുന്നോ? സഭ തിരിച്ചടിച്ചു. സഭയുടെ പഠിപ്പിക്കലുകളെ തള്ളിക്കളഞ്ഞെന്ന കുറ്റത്തിനു സ്ത്രീകളെയും പുരുഷന്മാരെയും മതനിന്ദകരായി കുറ്റം വിധിച്ചു. ആ പഠിപ്പിക്കലുകളിൽ പലതും യേശു ജനിക്കുന്നതിനു മുമ്പ് ജീവിച്ചിരുന്ന അരിസ്റ്റോട്ടിലിന്റെയും പ്ലേറ്റോയുടെയും പുറജാതീയ തത്ത്വചിന്തകളെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നു. കുറ്റക്കാരായി കണ്ടവരെ സഭ വധശിക്ഷയ്ക്കു വിധിച്ചു. ഭരണകൂടം അതു നടപ്പാക്കി. ആളുകൾ ബൈബിൾ വായിക്കുന്നതും സഭയെ ചോദ്യം ചെയ്യുന്നതും നിരുത്സാഹപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യം. ഒരു പരിധിവരെ ആ പദ്ധതി വിജയിക്കുകയും ചെയ്തു. എങ്കിലും മഹതിയാം ബാബിലോൺ തങ്ങളെ ഭയപ്പെടുത്താൻ ധീരരായ ചില വ്യക്തികൾ സമ്മതിച്ചില്ല. ദൈവവചനത്തിന്റെ ഉള്ളടക്കം അവർക്ക് ഏതാണ്ട് മനസ്സിലായിരുന്നു. പക്ഷേ അവർ കൂടുതൽ അറിയാൻ ആഗ്രഹിച്ചു. അങ്ങനെ വ്യാജമതത്തിന്റെ പിടിയിൽനിന്ന് പുറത്ത് കടക്കാനുള്ള വേദി ഒരുങ്ങി.14. (എ) 1800-കളുടെ അവസാനത്തോടെ ബൈബിൾസത്യം മെച്ചമായി മനസ്സിലാക്കാൻ ഇടയാക്കിയ കാര്യങ്ങൾ എന്തൊക്കെ? (ബി) സത്യത്തിനുവേണ്ടിയുള്ള റസ്സൽ സഹോദരന്റെ അന്വേഷണം വിശദീകരിക്കുക.
14 സഭയ്ക്ക് അധികം നിയന്ത്രണമില്ലാത്ത രാജ്യങ്ങളിലേക്കു ബൈബിൾസത്യത്തിനായി ദാഹിച്ചവർ പലായനം ചെയ്തു. സ്വതന്ത്രമായി വായിക്കാനും പഠിക്കാനും മറ്റുള്ളവരുമായി അതെക്കുറിച്ച് സംസാരിക്കാനും അവർ ആഗ്രഹിച്ചു. അങ്ങനെയുള്ള ഒരു രാജ്യമായിരുന്നു ഐക്യനാടുകൾ. അവിടെ ചാൾസ് റ്റെയ്സ് റസ്സലും ഏതാനും ചില സഹകാരികളും ചേർന്ന് 1800-കളുടെ അവസാനത്തോടെ ബൈബിൾ ചിട്ടയായ വിധത്തിൽ പഠിക്കാൻതുടങ്ങി. അപ്പോഴുള്ള മതങ്ങളിൽ ഏതാണു സത്യം പഠിപ്പിക്കുന്ന മതമെന്നു കണ്ടുപിടിക്കാനായിരുന്നു ആദ്യം റസ്സൽ സഹോദരൻ ശ്രമിച്ചത്. ക്രൈസ്തവലോകത്തിൽപ്പെടാത്ത ചില മതങ്ങളുടേതടക്കം വ്യത്യസ്ത മതങ്ങളുടെ പഠിപ്പിക്കലുകളെ അദ്ദേഹം ബൈബിൾ പറയുന്നതുമായി ഒത്തുനോക്കി. ഒരു മതവും ബൈബിൾ പറയുന്നതിനോടു പൂർണമായി യോജിക്കുന്നില്ലെന്ന് അദ്ദേഹം പെട്ടെന്നു മനസ്സിലാക്കി. ഒരു ഘട്ടത്തിൽ അദ്ദേഹം ആ പ്രദേശത്തെ ചില പുരോഹിതന്മാരുമായി സംസാരിച്ചു. താനും തന്റെ സഹകാരികളും ബൈബിളിൽനിന്ന് മനസ്സിലാക്കിയ സത്യങ്ങൾ അവരുമായി പങ്കുവെച്ചു. ആ പുരോഹിതന്മാർ അവരുടെ സഭകളിൽ ആ സത്യങ്ങൾ പഠിപ്പിക്കുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചു. പക്ഷേ അവർക്കു താത്പര്യമില്ലായിരുന്നു. ബൈബിൾവിദ്യാർഥികൾ ഒരു കാര്യം മനസ്സിലാക്കണമായിരുന്നു: വ്യാജമതത്തിന്റെ പഠിപ്പിക്കലുകൾ മുറുകെ പിടിക്കുന്നവരുമായി ഒരു പങ്കാളിത്തവും സാധിക്കില്ല.—2 കൊരിന്ത്യർ 6:14 വായിക്കുക.
15. (എ) എന്നാണു ക്രിസ്ത്യാനികൾ മഹതിയാം ബാബിലോണിന്റെ നിയന്ത്രണത്തിലായത്? (ബി) അടുത്ത ലേഖനത്തിൽ ഏതു ചോദ്യങ്ങൾ ചർച്ച ചെയ്യും?
15 ഇതുവരെ പഠിച്ചതിൽനിന്ന് ഒരു കാര്യം മനസ്സിലാക്കാൻ കഴിയും. അവസാനത്തെ അപ്പോസ്തലന്റെ മരണത്തിനു ശേഷം അധികം വൈകാതെ സത്യക്രിസ്ത്യാനികൾ ബാബിലോണിന്റെ അടിമത്തത്തിലായി. എന്നാൽ ഇതു ചില ചോദ്യങ്ങൾ ഉയർത്തുന്നു: 1914-നു മുമ്പുള്ള വർഷങ്ങളിൽ അഭിഷിക്തർ മഹതിയാം ബാബിലോണിന്റെ അടിമത്തത്തിലേക്കു പോകുന്നതിനു പകരം ആ അടിമത്തം പൊട്ടിച്ചെറിയുകയായിരുന്നു എന്നതിനു കൂടുതലായ എന്തു തെളിവുകളുണ്ട്? ഒന്നാം ലോകമഹായുദ്ധകാലത്ത് തന്റെ ദാസരുടെ പ്രസംഗപ്രവർത്തനം മന്ദഗതിയിലായതിനാൽ ദൈവം അവരോടു കോപിച്ചെന്നതു സത്യമാണോ? ആ സമയത്ത് നമ്മുടെ ചില സഹോദരങ്ങൾ ക്രിസ്തീയനിഷ്പക്ഷതയിൽ വിട്ടുവീഴ്ച ചെയ്യുകയും യഹോവയുടെ അപ്രീതിക്കു പാത്രമാകുകയും ചെയ്തോ? ഇനി, ക്രിസ്ത്യാനികൾ എ.ഡി. രണ്ടാം നൂറ്റാണ്ടിൽ വ്യാജമതത്തിന്റെ അടിമത്തത്തിലേക്കു പോയെങ്കിൽ എന്നാണ് അവർ സ്വതന്ത്രരായത്? ചിന്തിക്കേണ്ട ചോദ്യങ്ങൾതന്നെയാണ് ഇവ. ഇതിനുള്ള ഉത്തരങ്ങൾ അടുത്ത ലേഖനത്തിലുണ്ട്.