അവർ വ്യാജമതത്തിൽനിന്ന് വിട്ടുപോന്നു
“എന്റെ ജനമേ . . . അവളെ വിട്ട് പോരുവിൻ.”—വെളി. 18:4.
ഗീതം: 101, 93
1. ദൈവജനം മഹതിയാം ബാബിലോണിൽനിന്ന് സ്വതന്ത്രരാകുമെന്നു പ്രതീക്ഷിക്കാൻ കഴിയുന്നതിന്റെ കാരണമെന്തായിരുന്നു, നമ്മൾ ഏതു ചോദ്യങ്ങൾ ചർച്ച ചെയ്യും?
മുൻലേഖനത്തിൽ, വിശ്വസ്തരായ ക്രിസ്ത്യാനികൾ ബാബിലോണിന്റെ അടിമത്തത്തിലായത് എങ്ങനെയാണെന്നു നമ്മൾ പഠിച്ചു. പക്ഷേ, അവർ ആ അവസ്ഥയിൽ എക്കാലവും തുടരില്ല എന്നതായിരുന്നു സന്തോഷകരമായ കാര്യം. ആർക്കും വ്യാജമതലോകസാമ്രാജ്യത്തിൽനിന്ന് വിട്ടുപോരാൻ കഴിയില്ലെങ്കിൽ ‘എന്റെ ജനമേ അവളെ വിട്ട് പോരുവിൻ’ എന്ന ദൈവത്തിന്റെ കല്പന അർഥമില്ലാത്തതായേനേ. (വെളിപാട് 18:4 വായിക്കുക.) ബാബിലോണിന്റെ പിടിയിൽനിന്ന് ദൈവജനം എന്നാണു മോചിതരായതെന്ന് അറിയാൻ നമ്മളെല്ലാം ആകാംക്ഷയുള്ളവരല്ലേ? എന്നാൽ അതിനു മുമ്പ് നമുക്കു പിൻവരുന്ന ചോദ്യങ്ങളുടെ ഉത്തരം ചിന്തിക്കാം: 1914-നു മുമ്പ് മഹതിയാം ബാബിലോണിനോടുള്ള ബന്ധത്തിൽ ബൈബിൾവിദ്യാർഥികൾ എന്തു നിലപാടാണെടുത്തത്? ഒന്നാം ലോകമഹായുദ്ധകാലത്ത് നമ്മുടെ സഹോദരങ്ങൾ എത്ര ഉത്സാഹത്തോടെയാണു പ്രവർത്തിച്ചിരുന്നത്? ആ സമയത്ത് അവർക്കു തിരുത്തൽ ആവശ്യമായിരുന്നു. എന്നാൽ അതും അവർ ബാബിലോണിന്റെ അടിമത്തത്തിലായിരുന്നതും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?
“ബാബിലോണിന്റെ പതനം”
2. വ്യാജമതങ്ങളെ മനസ്സിലാക്കിയപ്പോൾ ആദ്യകാല ബൈബിൾവിദ്യാർഥികൾ എന്തു നിലപാടെടുത്തു?
2 ക്രൈസ്തവസഭകളൊന്നും ബൈബിൾസത്യം പഠിപ്പിക്കുന്നില്ലെന്ന് വെളിപാട് 17:1, 2 വായിക്കുക.
ഒന്നാം ലോകമഹായുദ്ധത്തിനു മുമ്പുള്ള വർഷങ്ങളിൽ ചാൾസ് റ്റെയ്സ് റസ്സലും സഹകാരികളും മനസ്സിലാക്കി. വ്യാജമതത്തിൽനിന്ന് വിട്ടുപോരുന്നതിൽ എന്താണ് ഉൾപ്പെട്ടിരുന്നതെന്ന് അവർക്കു പൂർണമായി മനസ്സിലായിരുന്നില്ലെങ്കിലും ആ വ്യാജമതങ്ങളുമായി ഒരു ഇടപാടും വേണ്ടെന്ന് അവർ ഉറച്ചു. തങ്ങളുടെ തിരുവെഴുത്തുനിലപാട് എന്താണെന്ന് ആദ്യംമുതൽത്തന്നെ അവർ വ്യക്തമാക്കി. 1879 നവംബർ ലക്കം സീയോന്റെ വീക്ഷാഗോപുരത്തിലൂടെ (ഇംഗ്ലീഷ്) അവർ ഇങ്ങനെ തുറന്നുപറഞ്ഞു: “ക്രിസ്തുവിനോടു വിവാഹബന്ധത്തിലായിരിക്കുന്ന നിർമലകന്യകയാണു തങ്ങളെന്ന് ഓരോ സഭയും അവകാശപ്പെടുന്നു. എന്നാൽ അവ യഥാർഥത്തിൽ ഈ ലോകവുമായി (കാട്ടുമൃഗവുമായി) യോജിപ്പിലായിരിക്കുകയും അതിന്റെ പിന്തുണ സ്വീകരിക്കുകയും ചെയ്യുന്നു. ഇവയെ തിരുവെഴുത്തിന്റെ ഭാഷയിൽ ഒരു ഒറ്റ വേശ്യാസഭയായി (മഹതിയാം ബാബിലോണിനെ കുറിക്കാൻ ഉപയോഗിക്കുന്ന പദം) നമ്മൾ കുറ്റം വിധിക്കണം.”—3. വ്യാജമതത്തിന്റെ ഭാഗമല്ലെന്നു കാണിക്കാൻ ബൈബിൾവിദ്യാർഥികൾ എന്താണു ചെയ്തത്? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
3 ദൈവഭയമുള്ള സ്ത്രീപുരുഷന്മാർക്ക് എന്താണു ചെയ്യേണ്ടതെന്ന് അറിയാമായിരുന്നു. വ്യാജമതങ്ങളെ തുടർന്നും പിന്തുണച്ചാൽ അവർക്ക് യഹോവയുടെ അനുഗ്രഹം പ്രതീക്ഷിക്കാൻ കഴിയില്ലായിരുന്നു. അതുകൊണ്ട് പല ബൈബിൾവിദ്യാർഥികളും, അവർ പൊയ്ക്കൊണ്ടിരുന്ന സഭകളിൽനിന്ന് രാജിവെക്കുന്നതായി അറിയിച്ചുകൊണ്ടുള്ള കത്തുകൾ തയ്യാറാക്കി. ചിലർ അവരുടെ രാജിക്കത്തുകൾ പള്ളിയിൽവെച്ച് പരസ്യമായി വായിച്ചു. എന്നാൽ ചില പള്ളികളിൽ പരസ്യമായി വായിക്കാൻ അനുവാദം ലഭിച്ചിരുന്നില്ല. അങ്ങനെയുള്ള പള്ളികളിലെ ഓരോ അംഗത്തിനും ചില ബൈബിൾവിദ്യാർഥികൾ കത്തിന്റെ കോപ്പികൾ അയച്ചുകൊടുത്തു. വ്യാജമതവുമായി ഒരു ഇടപാടുമുണ്ടായിരിക്കാൻ അവർ ആഗ്രഹിച്ചില്ല. വർഷങ്ങൾക്കു മുമ്പായിരുന്നെങ്കിൽ അത് അവരുടെ മരണത്തിൽ കലാശിച്ചേനേ! എന്നാൽ 1800-കളുടെ അവസാനമായപ്പോഴേക്കും പല രാജ്യങ്ങളിലും സഭയ്ക്കു ഗവൺമെന്റിൽനിന്നുള്ള പിന്തുണ കുറഞ്ഞിരുന്നു. അതുകൊണ്ട്, ആ രാജ്യങ്ങളിലെ ആളുകൾക്കു ശിക്ഷയെ പേടിക്കാതെ മതപരമായ കാര്യങ്ങൾ ചർച്ച ചെയ്യാനും സഭകളുടെ പഠിപ്പിക്കലുകളോടുള്ള വിയോജിപ്പു തുറന്ന് പ്രകടിപ്പിക്കാനും കഴിയുമായിരുന്നു.
4. ഒന്നാം ലോകമഹായുദ്ധകാലത്ത് ദൈവജനവും മഹതിയാം ബാബിലോണും തമ്മിലുള്ള ബന്ധം എങ്ങനെയുള്ളതായിരുന്നു?
4 വ്യാജമതത്തെ പിന്തുണയ്ക്കുന്നില്ലെന്നു ബന്ധുക്കളെയും അടുത്ത കൂട്ടുകാരെയും സഭാംഗങ്ങളെയും മാത്രം അറിയിച്ചാൽ പോരെന്നു ബൈബിൾവിദ്യാർഥികൾ മനസ്സിലാക്കി. മഹതിയാം ബാബിലോൺ ഒരു മതവേശ്യയാണെന്നു ലോകം മുഴുവനും അറിയണമായിരുന്നു. ക്രൈസ്തവലോകത്തെ ശക്തമായി കുറ്റം വിധിക്കുന്ന “ബാബിലോണിന്റെ പതനം” എന്ന വിഷയത്തിലുള്ള ഒരു ലഘുലേഖ അവർ തയ്യാറാക്കി. ഏതാനും ആയിരങ്ങൾവരുന്ന ആ ബൈബിൾവിദ്യാർഥികൾ 1917 ഡിസംബറിനും 1918-ന്റെ ആരംഭത്തിനും ഇടയിൽ ഈ ലഘുലേഖയുടെ ഒരു കോടി പ്രതികൾ ഉത്സാഹത്തോടെ വിതരണം ചെയ്തു. പുരോഹിതന്മാർ എത്രത്തോളം കോപാകുലരായെന്നു നമുക്കു മനസ്സിലാക്കാവുന്നതേ ഉള്ളൂ. പക്ഷേ ബൈബിൾവിദ്യാർഥികൾക്ക് ഒരു കുലുക്കവുമുണ്ടായില്ല. അവർ ഈ പ്രധാനപ്പെട്ട വേലയുമായി മുന്നോട്ടുപോയി. ‘മനുഷ്യരെയല്ല, ദൈവത്തെ അധിപതിയായി അനുസരിക്കാൻ’ അവർ തീരുമാനിച്ചുറച്ചിരുന്നു. (പ്രവൃ. 5:29) അതുകൊണ്ട് നമുക്ക് എന്തു നിഗമനത്തിലെത്താം? യുദ്ധകാലത്ത് ദൈവജനം മഹതിയാം ബാബിലോണിന്റെ അടിമകളാകുകയായിരുന്നോ? അല്ലേ അല്ല. യഥാർഥത്തിൽ അതിന്റെ സ്വാധീനത്തിൽനിന്ന് ഈ ക്രിസ്തീയ സ്ത്രീപുരുഷന്മാർ സ്വതന്ത്രരാകുകയായിരുന്നു, അങ്ങനെ ചെയ്യാൻ മറ്റുള്ളവരെ സഹായിക്കുകയുമായിരുന്നു.
ഒന്നാം ലോകമഹായുദ്ധകാലത്തെ തീക്ഷ്ണമായ പ്രവർത്തനം
5. ഒന്നാം ലോകമഹായുദ്ധകാലത്ത് സഹോദരങ്ങൾ തീക്ഷ്ണതയോടെ പ്രവർത്തിച്ചെന്നു പറയാൻ കഴിയുന്നത് എന്തുകൊണ്ട്?
5 ഒന്നാം ലോകമഹായുദ്ധകാലത്ത് ദൈവജനം ഉത്സാഹത്തോടെ പ്രസംഗവേല ചെയ്തില്ലെന്നും അതു കാരണം യഹോവയ്ക്ക് അവരോട് അപ്രീതി തോന്നിയെന്നും ആണ് മുൻകാലങ്ങളിൽ നമ്മൾ വിശ്വസിച്ചിരുന്നത്. അതുകൊണ്ട് അവരെ കുറച്ച് കാലത്തേക്ക് അടിമകളാക്കാൻ മഹതിയാം ബാബിലോണിനെ യഹോവ അനുവദിച്ചെന്നു നമ്മൾ കരുതി. എന്നാൽ, 1914 മുതൽ 1918 വരെയുള്ള കാലത്തും കർത്താവിന്റെ ജനം ഒരു കൂട്ടമെന്ന നിലയിൽ പ്രസംഗവേല മുന്നോട്ടുകൊണ്ടുപോകാൻ തങ്ങളാലാകുന്നതെല്ലാം
ചെയ്തെന്നാണ് ആ കാലത്ത് വിശ്വസ്തതയോടെ സേവിച്ചിരുന്ന സഹോദരങ്ങൾ പിന്നീടു പറഞ്ഞത്. ഇതു സത്യമാണെന്നതിനു ശക്തമായ പല തെളിവുകളുമുണ്ട്. നമ്മുടെ ദിവ്യാധിപത്യ ചരിത്രം കുറെക്കൂടി കൃത്യമായി മനസ്സിലാക്കിയതു ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന ചില കാര്യങ്ങൾ കൂടുതൽ വ്യക്തമായി ഗ്രഹിക്കാൻ നമ്മളെ സഹായിച്ചിരിക്കുന്നു.6, 7. (എ) ഒന്നാം ലോകമഹായുദ്ധകാലത്ത് ബൈബിൾവിദ്യാർഥികൾ നേരിട്ട വെല്ലുവിളികൾ എന്തെല്ലാം? (ബി) ബൈബിൾവിദ്യാർഥികളുടെ തീക്ഷ്ണത വ്യക്തമാക്കുന്ന ഉദാഹരണങ്ങൾ പറയുക.
6 വസ്തുത ഇതാണ്, 1914 മുതൽ 1918 വരെ നടന്ന ഒന്നാം ലോകമഹായുദ്ധകാലത്ത് ജീവിച്ചിരുന്ന ബൈബിൾവിദ്യാർഥികൾ ആ സമയത്ത് സാക്ഷീകരണവേലയിൽ ഉത്സാഹത്തോടെ ഏർപ്പെട്ടു. പല കാരണങ്ങൾകൊണ്ടും അത് അത്ര എളുപ്പമല്ലായിരുന്നു. അതിൽ രണ്ടു കാര്യം നമുക്ക് ഇപ്പോൾ നോക്കാം. ഒന്നാമതായി, പ്രസിദ്ധീകരണങ്ങൾ വിതരണം ചെയ്തുകൊണ്ടാണ് അക്കാലത്തെ പ്രവർത്തനം പ്രധാനമായും നടന്നിരുന്നത്. 1918-ന്റെ തുടക്കത്തിൽ പൂർത്തിയായ മർമ്മം (ഇംഗ്ലീഷ്) എന്ന പുസ്തകം അധികാരികൾ നിരോധിച്ചപ്പോൾ പല സഹോദരങ്ങൾക്കും പ്രസംഗവേല ബുദ്ധിമുട്ടായിത്തീർന്നു. ബൈബിൾ മാത്രം ഉപയോഗിച്ച് പ്രസംഗിക്കാൻ അവർക്ക് അറിയില്ലായിരുന്നു. പൂർത്തിയായ മർമ്മം എന്ന പുസ്തകത്തിലൂടെ ആളുകൾ കാര്യങ്ങൾ മനസ്സിലാക്കിക്കൊള്ളുമെന്നാണ് അവർ പ്രതീക്ഷിച്ചിരുന്നത്. രണ്ടാമത്തേത്, 1918-ൽ പൊട്ടിപ്പുറപ്പെട്ട സ്പാനിഷ് ഇൻഫ്ളുവൻസയായിരുന്നു. മാരകമായ ഈ പകർച്ചവ്യാധി പടർന്നുപിടിച്ചതോടെ സ്വതന്ത്രമായി യാത്ര ചെയ്യുന്നതു പ്രചാരകർക്കു ബുദ്ധിമുട്ടായിത്തീർന്നു. ഇതും മറ്റു പ്രശ്നങ്ങളും ഒക്കെയുണ്ടായിരുന്നെങ്കിലും പ്രസംഗപ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാൻ ബൈബിൾവിദ്യാർഥികൾ ആകുന്നതെല്ലാം ചെയ്തു.
ആ ബൈബിൾവിദ്യാർഥികൾ എത്ര തീക്ഷ്ണതയുള്ളവരായിരുന്നു! (6, 7 ഖണ്ഡികകൾ കാണുക)
7 ആ ചെറിയകൂട്ടം ബൈബിൾവിദ്യാർഥികൾ, 1914-ൽ മാത്രം 90 ലക്ഷത്തിലധികം ആളുകളെയാണ് “സൃഷ്ടിപ്പിൻ ഫോട്ടോ നാടകം” കാണിച്ചത്. ആദാം മുതൽ ആയിരം വർഷവാഴ്ചയുടെ അവസാനംവരെയുള്ള മനുഷ്യകുടുംബത്തിന്റെ കഥ ചിത്രങ്ങളും സ്ലൈഡുകളും ശബ്ദവുമായി സംയോജിപ്പിച്ച് ഇതിൽ അവതരിപ്പിച്ചിരുന്നു. അക്കാലത്ത് അതു ശ്രദ്ധേയമായ നേട്ടമായിരുന്നു. ഒന്നു ചിന്തിച്ചുനോക്കൂ. 1914-ൽ മാത്രം ആ ഫോട്ടോ നാടകം കണ്ടവരുടെ എണ്ണം ഇന്നു ലോകത്തെല്ലായിടത്തുമുള്ള മൊത്തം രാജ്യപ്രചാരകരുടെ എണ്ണത്തെക്കാൾ കൂടുതലാണ്. ഐക്യനാടുകളിൽ 1916-ൽ മൊത്തം 8,09,393 പേർ മീറ്റിങ്ങുകൾക്കു ഹാജരായെന്നും 1918-ൽ ആ എണ്ണം 9,49,444 ആയെന്നും കണക്കുകൾ കാണിക്കുന്നു. ബൈബിൾവിദ്യാർഥികൾ ഉത്സാഹത്തോടെ പ്രവർത്തിച്ചു, സംശയമില്ല!
8. ഒന്നാം ലോകമഹായുദ്ധകാലത്ത് സഹോദരങ്ങളുടെ ആത്മീയാവശ്യങ്ങൾ നിറവേറ്റിയത് എങ്ങനെ?
8 ഒന്നാം ലോകമഹായുദ്ധകാലത്ത് ബൈബിൾവിദ്യാർഥികൾക്കെല്ലാം പ്രസിദ്ധീകരണങ്ങൾ ലഭ്യമാക്കാനും അവരെ പ്രോത്സാഹിപ്പിക്കാനും നേതൃത്വമെടുത്തിരുന്ന സഹോദരങ്ങൾ കഠിനമായി പ്രയത്നിച്ചു. ഈ കരുതലുകൾ പ്രസംഗപ്രവർത്തനവുമായി മുന്നോട്ടുപോകാൻ സഹോദരങ്ങളെ ശക്തിപ്പെടുത്തി. അക്കാലത്ത് തീക്ഷ്ണതയോടെ
പ്രവർത്തിച്ച ഒരു സഹോദരനായ റിച്ചാർഡ് എച്ച്. ബാർബർ ഓർക്കുന്നു: “ചില സഹോദരന്മാർ സഞ്ചാരവേലയിൽ തുടർന്നു. വീക്ഷാഗോപുരം തുടർന്നും അച്ചടിക്കുന്നതിനും ഈ മാസിക നിരോധിച്ചിരുന്ന കനഡയിലേക്ക് അത് അയയ്ക്കുന്നതിനും ഞങ്ങൾക്കു കഴിഞ്ഞു. പൂർത്തിയായ മർമ്മത്തിന്റെ പോക്കറ്റ് സൈസ് പ്രതികൾ ഒട്ടനവധി സുഹൃത്തുക്കൾക്ക് അയച്ചുകൊടുക്കാനുള്ള പദവിയാണ് എനിക്കു കിട്ടിയത്. അവരുടെ കൈയിലുണ്ടായിരുന്ന പ്രതികൾ അധികാരികൾ പിടിച്ചെടുത്തിരുന്നു. പടിഞ്ഞാറൻ ഐക്യനാടുകളിലുള്ള ചില പട്ടണങ്ങളിൽ കൺവെൻഷനുകൾ സംഘടിപ്പിക്കാനും പ്രസംഗകരെ അയച്ച് അവിടെയുള്ള സുഹൃത്തുക്കളെ ആകുന്നവിധത്തിൽ പ്രോത്സാഹിപ്പിക്കാനും റഥർഫോർഡ് സഹോദരൻ അഭ്യർഥിച്ചു.”ചില തിരുത്തലുകൾ ആവശ്യമായിരുന്നു
9. (എ) 1914-നും 1919-നും ഇടയിലുള്ള കാലഘട്ടത്തിൽ ദൈവജനത്തിനു തിരുത്തൽ ആവശ്യമായിരുന്നത് എന്തുകൊണ്ട്? (ബി) എന്നാൽ ഇത് എന്തിന്റെ സൂചനയായിരുന്നില്ല?
9 ബൈബിൾവിദ്യാർഥികൾ 1914-നും 1919-നും ഇടയിൽ നടത്തിയ എല്ലാ പ്രവർത്തനങ്ങളും തിരുവെഴുത്തുതത്ത്വങ്ങൾക്കു ചേർച്ചയിലായിരുന്നോ? അല്ല. ഗവൺമെന്റുകൾക്കു കീഴ്പെടുന്നതിൽ എന്തെല്ലാം കാര്യങ്ങൾ ഉൾപ്പെടുമെന്ന് അവർക്കു മുഴുവനായി മനസ്സിലായിരുന്നില്ല. (റോമ. 13:1) അതുകൊണ്ട്, ഒരു കൂട്ടമെന്ന നിലയിൽ യുദ്ധവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അവർ എല്ലായ്പോഴും നിഷ്പക്ഷരായിരുന്നില്ല. ഉദാഹരണത്തിന്, 1918 മെയ് 30 സമാധാനത്തിനുവേണ്ടിയുള്ള പ്രാർഥനാദിനമായി മാറ്റിവെക്കാൻ ഐക്യനാടുകളുടെ പ്രസിഡന്റ് ആവശ്യപ്പെട്ടപ്പോൾ ആ ആചരണത്തിൽ പങ്കുചേരാൻ വീക്ഷാഗോപുരം ബൈബിൾവിദ്യാർഥികളെ പ്രേരിപ്പിച്ചു. യുദ്ധത്തെ സാമ്പത്തികമായി പിന്തുണയ്ക്കാൻ ചില സഹോദരങ്ങൾ ഗവൺമെന്റിന്റെ ചില നിക്ഷേപപദ്ധതികളിൽ പണം അടച്ചു. ചില സഹോദരങ്ങൾ തോക്കുകളും മറ്റ് ആയുധങ്ങളും ആയി യുദ്ധത്തിനു പോകുകപോലും ചെയ്തു. ഇതെല്ലാം കാണിക്കുന്നതു ബൈബിൾവിദ്യാർഥികൾക്കു തിരുത്തൽ ആവശ്യമായിരുന്നെന്നാണ്. എന്നാൽ, രാഷ്ട്രീയകാര്യങ്ങളിൽ നിഷ്പക്ഷത പാലിക്കുന്നതിൽ തെറ്റുപറ്റിയെന്നു കരുതി അവർ മഹതിയാം ബാബിലോണിന്റെ അടിമത്തത്തിലേക്കു പോകാനിടയായെന്നു ചിന്തിക്കുന്നതു തെറ്റാണ്. നേരെ മറിച്ച്, വ്യാജമതത്തിൽനിന്ന് വേർപെട്ടിരിക്കേണ്ടത് അവരുടെ കടപ്പാടാണെന്ന് അവർ മനസ്സിലാക്കി. ഒന്നാം ലോകമഹായുദ്ധകാലത്ത് അവർ ഏതാണ്ട് പൂർണമായും അതിൽനിന്ന് വേർപെടുകയും ചെയ്തിരുന്നു.—ലൂക്കോസ് 12:47, 48 വായിക്കുക.
10. ജീവന്റെ പവിത്രതയുമായി ബന്ധപ്പെട്ട് ബൈബിൾവിദ്യാർഥികൾ എന്ത് ഉറച്ച നിലപാടാണ് എടുത്തത്?
10 ക്രിസ്തീയനിഷ്പക്ഷതയുടെ എല്ലാ വശങ്ങളും അറിയില്ലായിരുന്നെങ്കിലും ബൈബിൾവിദ്യാർഥികൾക്കു വ്യക്തമായി അറിയാവുന്ന ഒരു കാര്യമുണ്ടായിരുന്നു, ആരെയെങ്കിലും കൊല്ലുന്നതു ബൈബിൾ കുറ്റം വിധിക്കുന്നെന്ന്. അതുകൊണ്ട്, ആയുധങ്ങളുമായി യുദ്ധക്കളത്തിലേക്കു പോയ ആ സഹോദരങ്ങൾപോലും അത് ഉപയോഗിച്ച് മറ്റൊരാളെ കൊല്ലാൻ വിസമ്മതിച്ചു. ചില അധികാരികൾ അങ്ങനെയുള്ള ചില സഹോദരങ്ങളെ കൊല്ലപ്പെടുന്നതിനായി യുദ്ധത്തിന്റെ മുൻനിരയിലേക്ക് അയച്ചു.
11. യുദ്ധത്തിന് എതിരെയുള്ള ബൈബിൾവിദ്യാർഥികളുടെ നിലപാടിനോട് അധികാരികൾ എങ്ങനെയാണു പ്രതികരിച്ചത്?
11 യുദ്ധവുമായി ബന്ധപ്പെട്ട് സഹോദരങ്ങൾ എടുത്ത നിലപാടു സാത്താനെ കോപിപ്പിച്ചു. അതിന്റെ ഫലമായി അവൻ ‘നിയമംവഴി ദുരിതമുണ്ടാക്കി.’ (സങ്കീ. 94:20, പി.ഒ.സി.) ഐക്യനാടുകളിലെ നിയമവകുപ്പ് യുദ്ധത്തിൽ ആയുധമെടുത്ത് പോരാടാൻ കൂട്ടാക്കാത്ത വ്യക്തികൾക്കു വധശിക്ഷ കൊടുക്കാനുള്ള നിയമം പാർലമെന്റിൽ പാസ്സാക്കാൻ ശ്രമിച്ചെന്നു ജെ. എഫ്. റഥർഫോർഡ് സഹോദരനോടും ഡബ്ലിയു. ഇ. വാൻ ആംബേർഗ് സഹോദരനോടും, യു. എസ്. ആർമിയിലെ മേജർ ജനറലായ ഫ്രാങ്ക്ളിൻ ബെൽ പറഞ്ഞു. ബൈബിൾവിദ്യാർഥികളുടെ കാര്യം അദ്ദേഹം പ്രത്യേകം പറഞ്ഞു. ജനറൽ ബെൽ ദേഷ്യത്തോടെ റഥർഫോർഡ് സഹോദരനോടു പറഞ്ഞു: “വിൽസൺ (അന്നത്തെ അമേരിക്കൻ പ്രസിഡന്റ്) തടഞ്ഞതു കാരണം ആ നിയമം പാസ്സായില്ല. പക്ഷേ നിങ്ങളെയൊക്കെ എന്തു ചെയ്യണമെന്നു ഞങ്ങൾക്ക് അറിയാം. അതുതന്നെയാണു ഞങ്ങൾ ചെയ്യാൻപോകുന്നതും.”
12, 13. (എ) നേതൃത്വം വഹിച്ച എട്ടു സഹോദരങ്ങളെ ദീർഘകാല തടവിനു ശിക്ഷിച്ചത് എന്തുകൊണ്ട്? (ബി) തടവുശിക്ഷ യഹോവയെ അനുസരിക്കാനുള്ള സഹോദരങ്ങളുടെ ദൃഢതീരുമാനം ഇല്ലാതാക്കിയോ, വിശദീകരിക്കാമോ?
12 അധികാരികൾ അവരുടെ ഭീഷണി നടപ്പിലാക്കി.
വാച്ച്ടവർ സൊസൈറ്റിയുടെ പ്രതിനിധികളായ റഥർഫോർഡ് സഹോദരനെയും വാൻ ആംബേർഗ് സഹോദരനെയും മറ്റ് ആറു സഹോദരന്മാരെയും അവർ അറസ്റ്റ് ചെയ്തു. ശിക്ഷ വിധിച്ചപ്പോൾ ജഡ്ജി ഇങ്ങനെ പ്രഖ്യാപിച്ചു: “ഈ ആളുകൾ ഉൾപ്പെട്ടിരിക്കുന്ന മതവിഭാഗം ഒരു ഡിവിഷൻ ജർമൻ പടയാളികളെക്കാൾ ദോഷം ചെയ്യുന്നവരാണ്. . . . അവർ ഗവൺമെന്റിന്റെ നിയമ ഉദ്യോഗസ്ഥരെയും സൈന്യത്തിന്റെ ഇന്റലിജൻസ് ബ്യൂറോയെയും മാത്രമല്ല ചോദ്യം ചെയ്തിരിക്കുന്നത്. പിന്നെയോ എല്ലാ സഭകളിലെയും എല്ലാ ശുശ്രൂഷകരെയും ആക്ഷേപിച്ചിരിക്കുകയാണ്. അവർക്കു കടുത്ത ശിക്ഷ കൊടുക്കണം.” [എ. എച്ച്. മാക്മില്ലന്റെ വിശ്വാസം മുന്നേറുന്നു (ഇംഗ്ലീഷ്) എന്ന പുസ്തകത്തിന്റെ 99-ാം പേജ്] ശിക്ഷ കടുത്തതുതന്നെയായിരുന്നു. ആ എട്ടു പേരെയും ദീർഘകാലതടവിനു വിധിച്ചുകൊണ്ട് ജോർജിയയിലെ അറ്റ്ലാന്റായിലുള്ള ജയിലിലേക്ക് അയച്ചു. യുദ്ധം അവസാനിച്ചപ്പോൾ അവരെ വിട്ടയച്ചു, അവർക്കെതിരെയുള്ള കുറ്റങ്ങളും തള്ളിക്കളഞ്ഞു.13 ജയിലിലായിരുന്നപ്പോഴും ആ എട്ടു പേരും തിരുവെഴുത്തുകളിൽനിന്ന് മനസ്സിലാക്കിയ കാര്യങ്ങളോടു പറ്റിനിന്നു. ശിക്ഷയിൽ ഇളവ് കിട്ടാനായി ഐക്യനാടുകളിലെ പ്രസിഡന്റിന് അയച്ച ഒരു ദയാഹർജിയിൽ അവർ ഇങ്ങനെ എഴുതി: “കർത്താവിന്റെ ഹിതം എന്താണെന്നു തിരുവെഴുത്തുകളിൽ അറിയിച്ചിട്ടുണ്ട്: ‘നീ കൊല്ലരുത്.’ അതുകൊണ്ട് കർത്താവിനു സമർപ്പിച്ചിരിക്കുന്ന (അന്താരാഷ്ട്ര ബൈബിൾവിദ്യാർഥി) സംഘടനയിലെ ഒരംഗം സമർപ്പണകരാർ മനഃപൂർവം ലംഘിച്ചാൽ നഷ്ടപ്പെടുത്തുന്നതു ദൈവപ്രീതിയായിരിക്കും, ചിലപ്പോൾ നിത്യനാശവും സംഭവിച്ചേക്കാം. അതുകൊണ്ട് അതിലെ അംഗങ്ങൾക്കു മനസ്സോടെയും മനസ്സാക്ഷിയോടെയും സഹജീവികളുടെ ജീവനെടുക്കാൻ കഴിയില്ല.” എത്ര ധീരമായ വാക്കുകൾ! വിട്ടുവീഴ്ച ചെയ്യാൻ ആ സഹോദരങ്ങൾക്കു യാതൊരു ഉദ്ദേശ്യവുമില്ലായിരുന്നു.
ഒടുവിൽ വിമോചനം!
14. 1914 മുതൽ 1919 വരെ എന്തു സംഭവിച്ചെന്നു തിരുവെഴുത്തുകളിൽനിന്ന് വിശദീകരിക്കുക.
14 മലാഖി 3:1-3 വായിക്കുക. ഈ വാക്യങ്ങൾ ‘ലേവിപുത്രന്മാർ’ കടന്നുപോകുന്ന, 1914 മുതൽ 1919-ന്റെ ആരംഭംവരെയുള്ള ഒരു ശുദ്ധീകരണകാലഘട്ടത്തെക്കുറിച്ച് പറയുന്നു. ആ സമയത്ത് ‘കർത്താവായ’ യഹോവ ‘നിയമദൂതനായ’ യേശുക്രിസ്തുവിനോടൊപ്പം ആത്മീയാലയത്തിൽ സേവിക്കുന്നവരെ പരിശോധിക്കാനായി അവിടേക്കു വന്നു. ആവശ്യമായ തിരുത്തൽ ലഭിച്ചതിനു ശേഷം യഹോവയുടെ ശുദ്ധീകരിക്കപ്പെട്ട ജനത കൂടുതലായ നിയമനങ്ങൾക്കു സജ്ജരായി. 1919-ൽ ദൈവത്തിന്റെ ദാസർക്ക് ആത്മീയാഹാരം കൊടുക്കുന്നതിനു ‘വിശ്വസ്തനും വിവേകിയുമായ അടിമയെ’ നിയമിച്ചു. (മത്താ. 24:45) ദൈവജനം ഇപ്പോൾ മഹതിയാം ബാബിലോണിന്റെ സ്വാധീനത്തിൽനിന്ന് സ്വതന്ത്രരായി. അന്നുമുതൽ ദൈവജനം ദൈവത്തെക്കുറിച്ച് കൂടുതൽ പഠിക്കുകയും ദൈവത്തോടുള്ള സ്നേഹം ആഴമുള്ളതാക്കുകയും ചെയ്തിരിക്കുന്നു. ദൈവം അനുഗ്രഹിച്ചതിന് അവർ എത്ര നന്ദിയുള്ളവരാണ്! [1]
15. മഹതിയാം ബാബിലോണിൽനിന്ന് മോചിതരായ നമ്മൾ എന്തു ചെയ്യണം?
15 മഹതിയാം ബാബിലോണിന്റെ അടിമത്തത്തിൽനിന്ന് മോചിതരായിരിക്കുന്നത് എത്ര സന്തോഷകരമാണ്! ഈ ഭൂമിയിൽനിന്ന് സത്യക്രിസ്ത്യാനിത്വം ഇല്ലാതാക്കാനുള്ള സാത്താന്റെ ശ്രമങ്ങൾ പാടേ പരാജയപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും, യഹോവ നമുക്ക് ഈ സ്വാതന്ത്ര്യം നൽകിയിരിക്കുന്നതിന്റെ ഉദ്ദേശ്യം നമ്മൾ മറന്നുകളയരുത്. (2 കൊരി. 6:1) ആത്മാർഥഹൃദയരായ അനേകം ആളുകൾ ഇപ്പോഴും വ്യാജമതത്തിന്റെ അടിമത്തത്തിലാണ്. അവർക്ക് അതിൽനിന്ന് പുറത്ത് കടക്കാനുള്ള വഴി കാണിച്ചുകൊടുക്കണം. നമുക്ക് അതിനു കഴിയും. അതുകൊണ്ട്, കടന്നുപോയ നൂറ്റാണ്ടിലെ നമ്മുടെ വിശ്വസ്തസഹോദരങ്ങളെ അനുകരിച്ചുകൊണ്ട് സ്വതന്ത്രരാകാൻ ആളുകളെ സഹായിക്കുന്നതിനു നമ്മളാലാകുന്നതെല്ലാം ചെയ്യാം.
^ [1] (ഖണ്ഡിക 14) ബാബിലോണിലുള്ള ജൂതന്മാരുടെ 70 വർഷത്തെ അടിമത്തവും വിശ്വാസത്യാഗമുണ്ടായതിനു ശേഷം ക്രിസ്ത്യാനികൾക്കു സംഭവിച്ചതും തമ്മിൽ അനേകം സമാനതകളുണ്ട്. എന്നിരുന്നാലും ജൂതന്മാരുടെ അടിമത്തം ക്രിസ്ത്യാനികൾക്കു സംഭവിച്ചതിന്റെ ഒരു പ്രാവചനികമാതൃകയാണെന്നു തോന്നുന്നില്ല. അതിന്റെ ഒരു കാരണം അടിമത്തത്തിന്റെ കാലയളവിലുള്ള വ്യത്യാസമാണ്. അതുകൊണ്ട്, ജൂതന്മാരുടെ അടിമത്തത്തിന്റെ എല്ലാ വിശദാംശങ്ങൾക്കും പ്രാവചനികമായി എന്തെങ്കിലും അർഥമുണ്ടെന്നോ അത് 1919-നു മുമ്പ് ജീവിച്ചിരുന്ന ക്രിസ്ത്യാനികൾക്കു ബാധകമാകുമെന്നോ ചിന്തിക്കേണ്ട ആവശ്യമില്ല.