വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ചരിത്രസ്‌മൃതികൾ

“ബ്രിട്ടനിലെ രാജ്യപ്രചാരകരേ, ഉണരൂ!!”

“ബ്രിട്ടനിലെ രാജ്യപ്രചാരകരേ, ഉണരൂ!!”

ശക്തവും ആവേശം പകരുന്നതും ആയ ഒരു ആഹ്വാനമായിരുന്നു മുഴങ്ങിക്കേട്ടത്‌: “ബ്രിട്ടനിലെ രാജ്യപ്രചാരകരേ, ഉണരൂ!!” (1937 ഡിസംബർ ലക്കം ഇൻഫോർമന്‍റ്, * ലണ്ടൻ പതിപ്പ്) ചിന്തിപ്പിക്കുന്ന ആ ഉപതലക്കെട്ട് ഇങ്ങനെ കൂട്ടിച്ചേർത്തു: “പത്തു വർഷമായി ശ്രദ്ധേയമായ പുരോഗതിയൊന്നുമില്ല.” 1928 മുതൽ 1937 വരെയുള്ള പത്തു വർഷത്തെ സേവനറിപ്പോർട്ടിന്‍റെ ആദ്യപേജ്‌ ഈ വസ്‌തുത ശരിവെച്ചു.

ഇത്രയും മുൻനിരസേവകർ വേണോ?

ബ്രിട്ടനിൽ ശുശ്രൂഷ മന്ദഗതിയിലാകാൻ എന്താണു കാരണം? സഭകൾ അവരുടെ പഴയരീതിയിൽ അങ്ങനെയങ്ങു മുന്നോട്ടുപോകുകയായിരുന്നു. കൂടാതെ, അവിടുത്തെ പ്രദേശത്ത്‌ പ്രവർത്തിക്കാൻ ഇപ്പോഴുള്ള 200-ഓളം മുൻനിരസേവകർ മതിയാകുമെന്നു ബ്രാഞ്ച് കണക്കുകൂട്ടിയിരുന്നു. ആ മുൻനിരസേവകരാകട്ടെ സഭയോടൊത്ത്‌ പ്രവർത്തിക്കുന്നതിനെക്കാളും ഒറ്റപ്പെട്ട പ്രദേശങ്ങളിലാണു പ്രവർത്തിച്ചിരുന്നത്‌. അങ്ങനെ ബ്രാഞ്ച്, ഭാവിയിൽ മുൻനിരസേവകരാകാൻ സാധ്യതയുള്ളവരോടു ബ്രിട്ടനിൽ പ്രവർത്തനപ്രദേശം കുറവായതിനാൽ മറ്റു യൂറോപ്യൻ രാജ്യങ്ങളിൽ പോയി സേവിക്കാൻ പ്രോത്സാഹിപ്പിച്ചു. ചിലർക്കു ഭാഷ വശമില്ലാതിരുന്നിട്ടുപോലും ഫ്രാൻസുപോലുള്ള യൂറോപ്യൻ രാജ്യങ്ങളിലേക്കു മുൻനിരസേവകർ പ്രവഹിച്ചു എന്നത്‌ അഭിനന്ദനാർഹമാണ്‌.

“ഊർജിതമായ പ്രവർത്തനത്തിനുള്ള ആഹ്വാനം”

1937-ൽ ഇൻഫോർമന്‍റിൽ വന്ന ആ ലേഖനം കഠിനപ്രയത്‌നം വേണ്ടിവരുന്ന ഒരു ലക്ഷ്യം മുന്നോട്ടുവെച്ചു: 1938-ൽ പത്തുലക്ഷം മണിക്കൂർ! പ്രചാരകർ ഓരോ മാസവും 15 മണിക്കൂറും മുൻനിരസേവകർ 110 മണിക്കൂറും പ്രവർത്തിച്ചാൽ ഈ ലക്ഷ്യം നേടാമായിരുന്നു. ചില ദിവസങ്ങളിൽ അഞ്ചു മണിക്കൂർ പ്രവർത്തിക്കുന്നവരുടെ കൂട്ടങ്ങൾ രൂപീകരിക്കാനും, കഴിയുന്നെങ്കിൽ മധ്യവാരസായാഹ്നങ്ങളിൽ മടക്കസന്ദർശനങ്ങൾ നടത്താനും നിർദേശിച്ചു.

തീക്ഷ്ണതയുള്ള മുൻനിരസേവകർ ഉത്സാഹത്തോടെ വയൽശുശ്രൂഷയിൽ ഏർപ്പെടുന്നു

ശുശ്രൂഷയിലുണ്ടായ ഈ പുതിയ ഉണർവ്‌ അനേകരെ ആവേശഭരിതരാക്കി. ഹിൽഡ പജെറ്റ്‌ * എന്ന സഹോദരി ഇങ്ങനെ പറയുന്നു: “കൂടുതൽ പ്രവർത്തിക്കാനായി ലോകാസ്ഥാനത്തുനിന്നുണ്ടായ ഒരു ക്ഷണമായിരുന്നു ഇത്‌. ഞങ്ങളിൽ മിക്കവരും ആഗ്രഹിച്ചിരുന്ന ഈ ക്ഷണം അത്ഭുതകരമായ ഫലങ്ങളുണ്ടാക്കി.” ഇ. എഫ്‌. വാലിസ്‌ എന്ന സഹോദരി ഇങ്ങനെ റിപ്പോർട്ട് ചെയ്യുന്നു: “ദിവസം അഞ്ചു മണിക്കൂർ പ്രവർത്തിക്കുകയെന്നതു നല്ല ഒരു നിർദേശമായിരുന്നു. കർത്താവിന്‍റെ വേലയിൽ ദിവസം മുഴുവൻ ഏർപ്പെടുക! അതിലേറെ സന്തോഷം നൽകുന്ന വേറെ എന്താണുള്ളത്‌? . . . ഞാൻ ക്ഷീണിച്ചായിരിക്കാം മടങ്ങിവരുന്നത്‌. പക്ഷേ നിറഞ്ഞ സന്തോഷത്തോടെയായിരിക്കും!” യുവാവായ സ്റ്റീഫൻ മില്ലർ സഹോദരനും സാഹചര്യത്തിന്‍റെ ഗൗരവം തിരിച്ചറിഞ്ഞ് ആ ക്ഷണത്തെ പൂർണമായി പിന്തുണച്ചു. അവസരം ലഭിച്ച ഈ സമയത്ത്‌ അദ്ദേഹം അതു ചെയ്യാൻ ആഗ്രഹിച്ചു. സഹോദരങ്ങൾ സൈക്കിളുകളിൽ ദിവസം മുഴുവൻ ശുശ്രൂഷയിൽ ചെലവഴിക്കുന്നതും വേനൽക്കാലത്ത്‌ വൈകുന്നേരങ്ങളിൽ റെക്കോർഡ്‌ ചെയ്‌ത പ്രസംഗങ്ങൾ ആളുകളെ കേൾപ്പിക്കുന്നതും അദ്ദേഹം ഓർക്കുന്നു. രാജ്യസന്ദേശങ്ങൾ എഴുതിയ പ്ലാക്കാർഡുകൾ പിടിച്ചുള്ള വിജ്ഞാപന ജാഥകളിലും മാസികകൾ ഉപയോഗിച്ചുള്ള തെരുവുസാക്ഷീകരണത്തിലും അവർ ഉത്സാഹത്തോടെ ഏർപ്പെട്ടിരുന്നു.

കൂടാതെ ഇൻഫോർമന്‍റ് ഇങ്ങനെ ഒരു അഭ്യർഥനയും നടത്തി: “നമുക്ക് ആയിരംപേരുള്ള ഒരു മുൻനിരസൈന്യം വേണം.” പ്രദേശം സംബന്ധിച്ചുള്ള ഒരു പുതിയ നിർദേശവും ലഭിച്ചു. മുൻനിരസേവകർ ഇനിമുതൽ സഭകളിൽനിന്ന് വേറിട്ട് പ്രവർത്തിക്കേണ്ടതില്ലെന്നും അവർ സഭകളെ പിന്തുണയ്‌ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്‌തുകൊണ്ട് സഭയോടൊത്ത്‌ പ്രവർത്തിക്കണമെന്നും ആയിരുന്നു അത്‌. ജോയ്‌സ്‌ എലിസ്‌ എന്ന സഹോദരി ഇങ്ങനെ പറയുന്നു: “തങ്ങൾ മുൻനിരസേവനം ചെയ്യേണ്ടതാണെന്ന് ഒരുപാടു സഹോദരന്മാർ മനസ്സിലാക്കി. ആ സമയത്ത്‌ എനിക്ക് 13 വയസ്സു മാത്രമായിരുന്നെങ്കിലും ഞാനും മുൻനിരസേവനം ചെയ്യാൻ ആഗ്രഹിച്ചു.” 1940-ൽ 15-‍ാമത്തെ വയസ്സിൽ സഹോദരിയുടെ ആഗ്രഹം സഫലമായി. പിന്നീട്‌ ജോയ്‌സ്‌ സഹോദരിയുടെ ഭർത്താവായിത്തീർന്ന പീറ്ററും ‘ഉണരാനുള്ള’ ആഹ്വാനം കേൾക്കുകയും “മുൻനിരസേവനത്തെക്കുറിച്ച് ചിന്തിച്ചുതുടങ്ങാൻ” പ്രേരിതനാകുകയും ചെയ്‌തു. 1940 ജൂണിൽ അദ്ദേഹത്തിന്‌ 17 വയസ്സുള്ളപ്പോൾ 105 കി.മീ. (65 മൈൽ) സൈക്കിൾ ചവിട്ടി സ്‌കാർബറ എന്ന സ്ഥലത്ത്‌ പോയി മുൻനിരസേവനം ആരംഭിച്ചു.

സിറിൽ ജോൺസണും കിറ്റി ജോൺസണും ത്യാഗം ചെയ്യാൻ മനസ്സൊരുക്കമുള്ള മുൻനിരസേവകരായിരുന്നു. മുഴുസമയസേവനം ചെയ്യാനുള്ള പണത്തിനായി അവർ വീടും വീട്ടുസാമാനങ്ങളും വിൽക്കാൻ തീരുമാനിച്ചു. സിറിൽ ജോലി ഉപേക്ഷിച്ചു, അങ്ങനെ ഒരു മാസത്തിനകം അവർ മുൻനിരസേവനം തുടങ്ങുകയും ചെയ്‌തു. അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ഞങ്ങൾക്കു നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. ഞങ്ങൾ നിറഞ്ഞ മനസ്സോടെയും സന്തോഷത്തോടെയും ആണ്‌ അങ്ങനെ ചെയ്‌തത്‌.”

താമസിക്കാൻ ഒരിടം

മുൻനിരസേവകരുടെ എണ്ണം പെട്ടെന്നു കൂടിയപ്പോൾ ഉത്തരവാദിത്വപ്പെട്ട സഹോദരന്മാർ, വളരുന്ന ഈ സൈന്യത്തെ പിന്തുണയ്‌ക്കാനായി പല പ്രായോഗികമാർഗങ്ങളും കണ്ടെത്തി. 1938-ൽ ഒരു മേഖലാദാസനായി (ഇപ്പോൾ സർക്കിട്ട് മേൽവിചാരകൻ എന്ന് അറിയപ്പെടുന്നു) സേവിച്ചിരുന്ന ജിം കാർ സഹോദരൻ മുൻനിരസേവകർക്കു നഗരങ്ങളിൽ പാർപ്പിടസൗകര്യം ക്രമീകരിക്കാനുള്ള നിർദേശം പിൻപറ്റി. കൂട്ടമായി താമസിക്കാനും ഒരുമിച്ച് പ്രവർത്തിക്കാനും മുൻനിരസേവകരെ പ്രോത്സാഹിപ്പിച്ചു. ചെലവ്‌ ചുരുക്കാനായിരുന്നു ഇത്‌. ഷെഫീൽഡ്‌ നഗരത്തിൽ ഒരു വലിയ വീടു വാടകയ്‌ക്കെടുത്തു. ഉത്തരവാദിത്വപ്പെട്ട ഒരു സഹോദരനായിരുന്നു അതിന്‍റെ മേൽനോട്ടം. പ്രാദേശികസഭ ഇതിനായി പണവും വീട്ടുപകരണങ്ങളും സംഭാവന ചെയ്‌തു. ജിം സഹോദരൻ ഇങ്ങനെ പറയുന്നു: “ഇതു വിജയിപ്പിക്കാൻ എല്ലാവരും പ്രയത്‌നിച്ചു.” ഒരു നല്ല ആത്മീയദിനചര്യ പാലിച്ചുകൊണ്ട് കഠിനാധ്വാനികളായ പത്തു മുൻനിരസേവകർ അവിടെ താമസിച്ചു. “പ്രഭാതഭക്ഷണസമയത്ത്‌ ദിനവാക്യചർച്ച നടത്തിയിരുന്നു. നഗരത്തിന്‍റെ പല ഭാഗങ്ങളിലുള്ള പ്രദേശങ്ങളിൽ പ്രവർത്തിക്കാനായി ഈ മുൻനിരസേവകർ ദിവസവും പോകുമായിരുന്നു.”

ബ്രിട്ടനിലെ വയലിലേക്കു പുതിയ ധാരാളം മുൻനിരസേവകർ ഒഴുകിയെത്തി

പ്രചാരകരും മുൻനിരസേവകരും ഐക്യത്തോടെ പ്രവർത്തിച്ചുകൊണ്ട് 1938-ൽ പത്തുലക്ഷം മണിക്കൂർ എന്ന ലക്ഷ്യം കൈവരിച്ചു. യഥാർഥത്തിൽ വയൽസേവനത്തിന്‍റെ എല്ലാ മേഖലകളിലും പുരോഗതിയുണ്ടായെന്നു റിപ്പോർട്ടുകൾ കാണിക്കുന്നു. അഞ്ചു വർഷത്തിനുള്ളിൽ ബ്രിട്ടനിലെ പ്രചാരകരുടെ എണ്ണം ഏകദേശം മൂന്നു മടങ്ങായി വർധിച്ചു. സേവനത്തിലെ ഈ പുത്തൻ ഉണർവ്‌ വരാനിരുന്ന യുദ്ധകാലത്തെ വെല്ലുവിളികളെ നേരിടാനായി യഹോവയുടെ ജനത്തെ ശക്തരാക്കി.

അർമഗെദോൻ യുദ്ധം അടുത്തടുത്ത്‌ വരുന്ന ഇക്കാലത്ത്‌ ബ്രിട്ടനിലെ മുൻനിരസേവകരുടെ എണ്ണം വർധിച്ചുകൊണ്ടേയിരിക്കുന്നു. കഴിഞ്ഞ പത്തു വർഷമായി മുൻനിരസേവകരുടെ എണ്ണം കൂടിക്കൂടി വരുകയാണ്‌. 2015 ഒക്‌ടോബറിലെ കണക്കനുസരിച്ച് 13,224 മുൻനിരസേവകരാണ്‌ അവിടെയുള്ളത്‌. ജീവിതം ഏറ്റവും നല്ല രീതിയിൽ ഉപയോഗിക്കാനുള്ള മാർഗങ്ങളിലൊന്നു മുഴുസമയസേവനമാണെന്ന് ഈ മുൻനിരസേവകർ തിരിച്ചറിഞ്ഞിരിക്കുന്നു.

^ ഖ. 3 പിന്നീട്‌ നമ്മുടെ രാജ്യശുശ്രൂഷ എന്നറിയപ്പെട്ടു.

^ ഖ. 8 ഹിൽഡ പജെറ്റ്‌ സഹോദരിയുടെ ജീവിതകഥ 1995 ഒക്‌ടോബർ 1 ലക്കം വീക്ഷാഗോപുരത്തിന്‍റെ 19-24 പേജുകളിൽ വായിക്കാം.