വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്ഷമയോടെ കാത്തിരിക്കാൻ നിങ്ങൾ തയ്യാറാണോ?

ക്ഷമയോടെ കാത്തിരിക്കാൻ നിങ്ങൾ തയ്യാറാണോ?

“നിങ്ങളും ക്ഷമയോടിരിക്കുക.”—യാക്കോ. 5:8.

ഗീതങ്ങൾ: 114, 79

1, 2. (എ) “എത്ര കാലം” എന്നു നമ്മൾ ചോദിച്ചുപോകാനുള്ള കാരണം എന്തായിരിക്കാം? (ബി) പുരാതനകാലത്തെ വിശ്വസ്‌തദാസരുടെ മാതൃക നമുക്ക് ആശ്വാസം തരുന്നത്‌ എന്തുകൊണ്ട്?

“എത്ര നാൾ?” “എത്ര കാലം?” വിശ്വസ്‌തപ്രവാചകന്മാരായ യശയ്യയും ഹബക്കൂക്കും ചോദിച്ച ചോദ്യങ്ങളാണ്‌ ഇവ. (യശ. 6:11; ഹബ. 1:2) 13-‍ാ‍ം സങ്കീർത്തനത്തിൽ ദാവീദ്‌ രാജാവും ഇതേ ചോദ്യങ്ങൾ നാലു പ്രാവശ്യം ചോദിച്ചു. (സങ്കീ. 13: 1, 2) എന്തിന്‌, നമ്മുടെ കർത്താവായ യേശുക്രിസ്‌തുപോലും ചുറ്റുമുള്ളവരുടെ വിശ്വാസമില്ലായ്‌മ കണ്ടപ്പോൾ അതുപോലെ ചോദിച്ചുപോയി. (മത്താ. 17:17) അതുകൊണ്ട് നമ്മുടെ മനസ്സിലും ഇടയ്‌ക്കൊക്കെ ഇതേ ചോദ്യം ഉയർന്നുവന്നാൽ അതിൽ അത്ഭുതപ്പെടാനില്ല.

2 ആകട്ടെ, “എത്ര കാലം” എന്നു നമ്മൾ ചോദിച്ചുപോകാനുള്ള കാരണം എന്തായിരിക്കാം? ചിലപ്പോൾ നമുക്ക് ഏതെങ്കിലും അന്യായം സഹിക്കേണ്ടിവന്നുകാണും. അല്ലെങ്കിൽ പ്രായത്തിന്‍റെ അവശതകൾ, രോഗങ്ങൾ, ഇപ്പോഴത്തെ ‘ബുദ്ധിമുട്ടു നിറഞ്ഞ സമയത്ത്‌’ ജീവിക്കുന്നതിന്‍റെ സമ്മർദങ്ങൾ എന്നിവയുമായി നമ്മൾ മല്ലിടുകയായിരിക്കും. (2 തിമൊ. 3:1) ചുറ്റുമുള്ള ആളുകളുടെ മോശമായ മനോഭാവവും നമ്മളെ മടുപ്പിക്കുകയും തളർത്തുകയും ചെയ്യുന്നുണ്ടാകും. കാരണം എന്തുതന്നെയായാലും, നമ്മുടെ മനസ്സിൽ ഉയർന്നുവന്നേക്കാവുന്ന ഇതേ ചോദ്യങ്ങൾ മുൻകാലങ്ങളിലെ വിശ്വസ്‌തരായ ദൈവദാസരും തുറന്നുചോദിച്ചെന്നും അങ്ങനെ ചോദിച്ചതിന്‌ യഹോവ അവരെ കുറ്റപ്പെടുത്തിയില്ലെന്നും അറിയുന്നത്‌ എത്ര ആശ്വാസമാണ്‌.

3. ബുദ്ധിമുട്ടുകളുണ്ടാകുമ്പോൾ നമ്മളെ എന്തു സഹായിക്കും?

3 പക്ഷേ ബുദ്ധിമുട്ടു നിറഞ്ഞ സാഹചര്യങ്ങൾ ജീവിതത്തിലുണ്ടായാൽ നമ്മളെ എന്തു സഹായിക്കും? യേശുവിന്‍റെ അർധസഹോദരനായ യാക്കോബ്‌ ദൈവപ്രചോദനത്താൽ ഇങ്ങനെ രേഖപ്പെടുത്തി: “സഹോദരങ്ങളേ, കർത്താവിന്‍റെ സാന്നിധ്യംവരെ ക്ഷമയോടിരിക്കുക.” (യാക്കോ. 5:7) അതെ, നമുക്കെല്ലാം വേണ്ട ഗുണമാണു ക്ഷമ. എന്നാൽ നമുക്ക് ഈ ദൈവികഗുണമുണ്ടെന്ന് എങ്ങനെ തെളിയിക്കാം?

എന്താണു ക്ഷമ?

4, 5. (എ) ക്ഷമയുള്ളവരായിരിക്കുക എന്നാൽ എന്താണ്‌ അർഥം? (ബി) ക്ഷമയുടെ ഒരു വശത്തെക്കുറിച്ച് വിശദീകരിക്കാൻ യാക്കോബ്‌ ഏതു ദൃഷ്ടാന്തം ഉപയോഗിച്ചു? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)

4 ബൈബിൾ പറയുന്നതനുസരിച്ച് പരിശുദ്ധാത്മാവ്‌ നൽകുന്ന ഒരു ഗുണമാണു ക്ഷമ. ദൈവത്തിന്‍റെ സഹായമില്ലാതെ അപൂർണമനുഷ്യർക്ക് അങ്ങേയറ്റം വിഷമംപിടിച്ച സാഹചര്യങ്ങളിൽ ക്ഷമ കാണിക്കുക ബുദ്ധിമുട്ടായിരിക്കും. ക്ഷമ ദൈവത്തിൽനിന്നുള്ള ഒരു സമ്മാനമാണ്‌. ക്ഷമ കാണിക്കുന്നെങ്കിൽ നമ്മൾ ദൈവത്തെ സ്‌നേഹിക്കുന്നെന്നു തെളിയിക്കുകയായിരിക്കും. ക്ഷമ മറ്റുള്ളവരോടുള്ള സ്‌നേഹത്തിന്‍റെയും തെളിവാണ്‌. എപ്പോഴും മറ്റുള്ളവരോടു ക്ഷമയില്ലാതെ പെരുമാറുന്നതു സ്‌നേഹബന്ധങ്ങൾ തകർക്കും. ക്ഷമയാകട്ടെ, സ്‌നേഹബന്ധങ്ങൾ ശക്തമാക്കും. (1 കൊരി. 13:4; ഗലാ. 5:22) ക്ഷമയിൽ പ്രധാനപ്പെട്ട മറ്റു പല ക്രിസ്‌തീയഗുണങ്ങളും ഇഴുകിച്ചേർന്നിട്ടുണ്ട്. ഉദാഹരണത്തിന്‌, അതിനു സഹനശക്തിയുമായി അടുത്ത ബന്ധമുണ്ട്. പ്രശ്‌നപൂരിതമായ സാഹചര്യങ്ങളിലും ശുഭാപ്‌തിവിശ്വാസം നഷ്ടപ്പെടാതെ പിടിച്ചുനിൽക്കാൻ സഹനശക്തിയെന്ന ആ ഗുണം സഹായിക്കും. (കൊലോ. 1:11; യാക്കോ. 1:3, 4) ഇനി, മോശമായ പെരുമാറ്റത്തിന്‌ ഇരയായാലും പകരത്തിനു പകരം ചെയ്യാതിരിക്കുന്നതും എന്തൊക്കെ സംഭവിച്ചാലും യഹോവയോടുള്ള വിശ്വസ്‌തതയ്‌ക്ക് ഇളക്കംതട്ടാതെ നോക്കുന്നതും ക്ഷമയിൽ ഉൾപ്പെട്ടിരിക്കുന്നു. ക്ഷമയുടെ മറ്റൊരു വശത്തെക്കുറിച്ചും ബൈബിൾ നമ്മളോടു പറയുന്നുണ്ട്. കാത്തിരിക്കേണ്ടിവരുമെന്ന വസ്‌തുത നമ്മൾ മനസ്സോടെ അംഗീകരിക്കണം എന്നതാണ്‌ അത്‌. ഇതെക്കുറിച്ചാണു യാക്കോബ്‌ 5:7, 8-ൽ (വായിക്കുക.) പറഞ്ഞിരിക്കുന്നത്‌.

5 യഹോവ കാര്യങ്ങൾ ചെയ്യുന്നതിനുവേണ്ടി നമ്മൾ കാത്തിരിക്കണം. ഈ വസ്‌തുത നമ്മൾ മനസ്സോടെ അംഗീകരിക്കേണ്ടത്‌ എന്തുകൊണ്ട്? യാക്കോബ്‌ നമ്മുടെ സാഹചര്യത്തെ ഒരു കൃഷിക്കാരന്‍റേതുമായി താരതമ്യപ്പെടുത്തുന്നു. കൃഷിക്കാരൻ വിത്തു വിതയ്‌ക്കാൻ വളരെ അധ്വാനിക്കുന്നെങ്കിലും അദ്ദേഹത്തിനു കാലാവസ്ഥയുടെ മേൽ നിയന്ത്രണമില്ല, ചെടികൾ പെട്ടെന്നു വളരാൻ അധികമൊന്നും ചെയ്യാനുമാകില്ല. അതുപോലെ സമയം പെട്ടെന്നു കടന്നുപോകാൻ എന്തെങ്കിലും ചെയ്യാനും അദ്ദേഹത്തിനു കഴിയില്ല. “ഭൂമിയിലെ വിലയേറിയ ഫലങ്ങൾക്കായി” ക്ഷമയോടെ കാത്തിരിക്കണമെന്ന വസ്‌തുത അദ്ദേഹം അംഗീകരിക്കുന്നു. യഹോവയുടെ വാഗ്‌ദാനങ്ങൾ നിറവേറിക്കാണാനുള്ള നമ്മുടെ കാത്തിരിപ്പും അതുപോലെതന്നെയാണ്‌. കാരണം പല കാര്യങ്ങളും നമ്മുടെ നിയന്ത്രണത്തിന്‌ അപ്പുറമാണ്‌. (മർക്കോ. 13:32, 33; പ്രവൃ. 1:7) ആ കൃഷിക്കാരനെപ്പോലെ നമ്മളും ക്ഷമയോടെ കാത്തിരിക്കണം.

6. മീഖ പ്രവാചകന്‍റെ മാതൃകയിൽനിന്ന് നമുക്ക് എന്തു പഠിക്കാം?

6 ഇന്നത്തെ സാഹചര്യങ്ങൾ പ്രവാചകനായ മീഖയുടെ കാലത്തേതുപോലെയാണ്‌. ദുഷ്ടനായ ആഹാസ്‌ രാജാവ്‌ ഭരണം നടത്തിയിരുന്ന കാലത്താണ്‌ ആ പ്രവാചകൻ ജീവിച്ചിരുന്നത്‌. എല്ലാ തരം വഷളത്തവും കൊടികുത്തിവാണിരുന്ന ഒരു കാലം. അന്നുണ്ടായിരുന്ന ആളുകൾക്കു “തെറ്റു ചെയ്യാൻ . . . പ്രത്യേകമിടുക്കാണ്‌” എന്നുപോലും ബൈബിൾ പറയുന്നു. (മീഖ 7:1-3 വായിക്കുക.) ഈ അവസ്ഥ മാറ്റാൻ തനിക്കു പ്രത്യേകിച്ച് ഒന്നും ചെയ്യാനാകില്ലെന്നു മീഖ മനസ്സിലാക്കി. പിന്നെ അദ്ദേഹത്തിന്‌ എന്തു ചെയ്യാൻ കഴിയുമായിരുന്നു? മീഖ പറയുന്നു: “എന്നാൽ ഞാൻ യഹോവയ്‌ക്കായി കാത്തുകാത്തിരിക്കും. എനിക്കു രക്ഷയേകുന്ന ദൈവത്തിനായി ഞാൻ ക്ഷമയോടെ കാത്തിരിക്കും. എന്‍റെ ദൈവം എന്‍റെ വിളി കേൾക്കും.” (മീഖ 7:7) മീഖയെപ്പോലെ നമ്മളും ‘ക്ഷമയോടെ കാത്തിരിക്കണം.’

7. നമ്മൾ യഹോവയുടെ വാഗ്‌ദാനങ്ങൾ നിറവേറിക്കാണാൻ വെറുതേ കാത്തിരിക്കുന്നതുകൊണ്ട് മാത്രമായില്ല എന്നു പറയുന്നത്‌ എന്തുകൊണ്ട്?

7 മീഖയെപ്പോലെ വിശ്വാസമുണ്ടെങ്കിൽ യഹോവയ്‌ക്കുവേണ്ടി കാത്തിരിക്കാൻ നമ്മൾ സന്തോഷമുള്ളവരായിരിക്കും. വധശിക്ഷയും കാത്ത്‌ ജയിലിൽ കഴിയുന്ന ഒരു തടവുകാരനെപ്പോലെയല്ല നമ്മൾ. മറ്റു നിർവാഹമൊന്നുമില്ലാത്തതുകൊണ്ടാണ്‌ അയാൾ കാത്തിരിക്കുന്നത്‌. വധശിക്ഷയുടെ ആ ദിവസം വന്നുകാണാൻ അയാൾ തീരെ ആഗ്രഹിക്കുന്നുമില്ല. എന്നാൽ നമ്മുടെ കാര്യം അതുപോലെയല്ല. നമുക്കു തന്നിരിക്കുന്ന നിത്യജീവന്‍റെ വാഗ്‌ദാനം തക്കസമയത്ത്‌ യഹോവ നിറവേറ്റുമെന്ന് ഉറപ്പുള്ളതുകൊണ്ട് നമ്മൾ സന്തോഷത്തോടെയാണ്‌ യഹോവയ്‌ക്കുവേണ്ടി കാത്തിരിക്കുന്നത്‌. അതെ, നമ്മൾ ‘എല്ലാം സന്തോഷത്തോടെയും ക്ഷമയോടെയും സഹിക്കുന്നു.’ (കൊലോ. 1:11, 12) എന്നാൽ അതിനു പകരം, യഹോവ നടപടിയെടുക്കാൻ വൈകുകയാണെന്ന പരാതിയോടെയും പരിഭവത്തോടെയും ആണ്‌ നമ്മൾ കാത്തിരിക്കുന്നതെങ്കിൽ ദൈവത്തിന്‌ അത്‌ ഇഷ്ടമാകില്ല.—കൊലോ. 3:12.

ക്ഷമ കാണിച്ചതിന്‍റെ നല്ല മാതൃകകൾ

8. പണ്ടുകാലത്തെ വിശ്വസ്‌തരായ സ്‌ത്രീപുരുഷന്മാരെക്കുറിച്ച് പഠിക്കുമ്പോൾ ഏതെല്ലാം കാര്യങ്ങൾ മനസ്സിൽപ്പിടിക്കുന്നതു നല്ലതാണ്‌?

8 യഹോവയുടെ വാഗ്‌ദാനങ്ങൾ നിറവേറിക്കാണാൻ ക്ഷമയോടെ കാത്തിരുന്ന പണ്ടുകാലത്തെ വിശ്വസ്‌തരായ സ്‌ത്രീപുരുഷന്മാരെക്കുറിച്ച് ഓർക്കുന്നതു സന്തോഷത്തോടെ കാത്തിരിക്കാൻ നമ്മളെ സഹായിക്കും. (റോമ. 15:4) അവരെക്കുറിച്ച് പഠിക്കുമ്പോൾ പിൻവരുന്ന കാര്യങ്ങൾക്കു പ്രത്യേകശ്രദ്ധ കൊടുക്കുക: എത്ര കാലം അവർക്കു കാത്തിരിക്കേണ്ടിവന്നു? അവർ സന്തോഷത്തോടെ കാത്തിരുന്നത്‌ എന്തുകൊണ്ട്? ക്ഷമയോടെ കാത്തിരുന്നതുകൊണ്ട് അവർക്ക് എന്തൊക്കെ അനുഗ്രഹങ്ങൾ ലഭിച്ചു?

പേരക്കുട്ടികളായ ഏശാവിന്‍റെയും യാക്കോബിന്‍റെയും ജനനം കാണാൻ അബ്രാഹാമിന്‌ ഏറെ നാൾ കാത്തിരിക്കേണ്ടിവന്നു (9, 10 ഖണ്ഡികകൾ കാണുക)

9, 10. യഹോവ പറഞ്ഞ ചില കാര്യങ്ങൾ നിറവേറുന്നതു കാണാൻ അബ്രാഹാമിനും സാറയ്‌ക്കും എത്രനാൾ കാത്തിരിക്കേണ്ടിവന്നു?

9 നമുക്ക് ആദ്യം അബ്രാഹാമിന്‍റെയും സാറയുടെയും മാതൃക നോക്കാം. ‘വിശ്വാസത്തിലൂടെയും ക്ഷമയിലൂടെയും വാഗ്‌ദാനങ്ങൾ അവകാശമാക്കിയവരിൽപ്പെട്ടവരാണ്‌’ ഇവരും. യഹോവ തന്നെ അനുഗ്രഹിക്കുമെന്നും തന്‍റെ സന്തതിയെ വർധിപ്പിക്കുമെന്നും ഉള്ള വാഗ്‌ദാനം അബ്രാഹാമിനു ലഭിച്ചതു “ക്ഷമയോടെ കാത്തിരുന്നശേഷമാണ്‌” എന്നു ബൈബിൾ പറയുന്നു. (എബ്രാ. 6:12, 15) വാഗ്‌ദാനം നിറവേറുന്നതിനും സമയമെടുത്തു. അതുകൊണ്ട് അബ്രാഹാം വീണ്ടും ക്ഷമയോടെ കാത്തിരിക്കണമായിരുന്നു. എന്തുകൊണ്ടാണ്‌ അങ്ങനെ പറയുന്നത്‌? യഹോവ അബ്രാഹാമിനോടു ചെയ്‌ത ഉടമ്പടി പ്രാബല്യത്തിൽ വന്നത്‌ അബ്രാഹാമും സാറയും വീട്ടിലുള്ളവരും യൂഫ്രട്ടീസ്‌ നദി കുറുകെ കടന്ന് വാഗ്‌ദത്തദേശത്ത്‌ പ്രവേശിച്ച ബി.സി. 1943 നീസാൻ 14-നാണ്‌. അതിനു ശേഷം 25 വർഷം കാത്തിരുന്നിട്ടാണ്‌ അബ്രാഹാമിനു മകനായ യിസ്‌ഹാക്ക് ജനിച്ചത്‌. ബി.സി. 1918-ലായിരുന്നു അത്‌. ഇനി, പേരക്കിടാങ്ങളായ ഏശാവും യാക്കോബും ജനിച്ചതോ? അതിന്‌ അബ്രാഹാമിനു ബി.സി. 1858 വരെ കാത്തിരിക്കേണ്ടിവന്നു, വീണ്ടും ഒരു 60 വർഷം.—എബ്രാ. 11:9.

10 വാഗ്‌ദത്തദേശത്തിന്‍റെ എത്രത്തോളം ഭാഗം അബ്രാഹാമിന്‌ ഓഹരിയായി കിട്ടി? ബൈബിൾ പറയുന്നു: “ആ സമയത്ത്‌ ദൈവം അബ്രാഹാമിന്‌ അവിടെ ഒരു ഓഹരിയും കൊടുത്തില്ല, ഒരു അടി മണ്ണുപോലും. എന്നാൽ അബ്രാഹാമിനും അബ്രാഹാമിന്‍റെ ശേഷം അദ്ദേഹത്തിന്‍റെ സന്തതിക്കും ആ ദേശം അവകാശമായി കൊടുക്കുമെന്ന് അബ്രാഹാമിനു മക്കളില്ലാതിരിക്കെത്തന്നെ ദൈവം വാഗ്‌ദാനം ചെയ്‌തു.” (പ്രവൃ. 7:5) ആ ദേശം കൈവശമാക്കുമായിരുന്ന അബ്രാഹാമിന്‍റെ പിൻതലമുറക്കാർ ഒരു ജനതയായി സംഘടിതരായത്‌ അബ്രാഹാം യൂഫ്രട്ടീസ്‌ കടന്ന് 430 വർഷം കഴിഞ്ഞിട്ടാണ്‌.—പുറ. 12:40-42; ഗലാ. 3:17.

11. യഹോവയ്‌ക്കുവേണ്ടി കാത്തിരിക്കാൻ അബ്രാഹാം തയ്യാറായത്‌ എന്തുകൊണ്ട്, ക്ഷമ കാണിച്ചതുകൊണ്ട് എന്തെല്ലാം അനുഗ്രഹങ്ങളാണ്‌ അബ്രാഹാമിനെ കാത്തിരിക്കുന്നത്‌?

11 അബ്രാഹാം കാത്തിരിക്കാൻ തയ്യാറായിരുന്നത്‌ എന്തുകൊണ്ടാണ്‌? കാരണം അബ്രാഹാമിന്‍റെ ക്ഷമയുടെ അടിസ്ഥാനം യഹോവയിലുള്ള വിശ്വാസമായിരുന്നു. (എബ്രായർ 11:8-12 വായിക്കുക.) യഹോവ കൊടുത്ത എല്ലാ വാഗ്‌ദാനങ്ങളും നിറവേറുന്നതു കാണാൻ തന്‍റെ ജീവിതകാലത്ത്‌ അബ്രാഹാമിനു കഴിഞ്ഞില്ലെങ്കിലും കാത്തിരിക്കാൻ അബ്രാഹാമിനു സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. ഇനി, അബ്രാഹാം പറുദീസാഭൂമിയിലേക്കു പുനരുത്ഥാനപ്പെട്ടുവരുമ്പോഴോ? അദ്ദേഹത്തിനു സന്തോഷിക്കാൻ നിരവധി കാരണങ്ങളുണ്ടായിരിക്കും. തന്‍റെ ജീവിതകഥയും തന്‍റെ പിൻതലമുറക്കാരുടെ ചരിത്രവും രേഖപ്പെടുത്താൻവേണ്ടി മാത്രം ബൈബിളിന്‍റെ നല്ലൊരു ഭാഗം നീക്കിവെച്ചെന്ന് അറിയുമ്പോൾ അദ്ദേഹം അത്ഭുതപ്പെട്ടുപോകും. * വാഗ്‌ദത്തസന്തതിയുമായി ബന്ധപ്പെട്ട യഹോവയുടെ ഉദ്ദേശ്യം നിറവേറുന്നതിൽ തന്‍റെ പങ്ക് എത്ര വലുതായിരുന്നെന്ന് ആദ്യമായി അറിയുമ്പോൾ അദ്ദേഹത്തിനുണ്ടാകുന്ന ആവേശം ഒന്ന് ഓർത്തുനോക്കൂ! കുറച്ചധികം നാൾ കാത്തിരിക്കേണ്ടിവന്നെങ്കിലും അതിനു മൂല്യമുണ്ടായിരുന്നെന്ന് അദ്ദേഹം തിരിച്ചറിയും.

12, 13. യോസേഫിനു ക്ഷമ ആവശ്യമായിരുന്നത്‌ എന്തുകൊണ്ട്, ഏതു നല്ല മനോഭാവമാണു യോസേഫിനുണ്ടായിരുന്നത്‌?

12 അബ്രാഹാമിന്‍റെ പേരക്കിടാവിന്‍റെ മകനായ യോസേഫും ക്ഷമയോടെ കാത്തിരിക്കാൻ തയ്യാറായിരുന്നു. കടുത്ത ചില അനീതികൾക്കിരയാകേണ്ടിവന്ന വ്യക്തിയായിരുന്നു അദ്ദേഹം. ഏതാണ്ട് 17 വയസ്സുണ്ടായിരുന്നപ്പോൾ ചേട്ടന്മാർ അദ്ദേഹത്തെ ഒരു അടിമയായി വിറ്റുകളഞ്ഞു. പിന്നീട്‌ യജമാനന്‍റെ ഭാര്യയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചു എന്നൊരു വ്യാജാരോപണം ഉയർന്നു. ഒടുവിൽ യോസേഫ്‌ ജയിലിലുമായി. (ഉൽപ. 39:11-20; സങ്കീ. 105:17, 18) ശരിയായ കാര്യങ്ങൾ ചെയ്‌തിട്ടും അദ്ദേഹത്തിന്‌ അനുഗ്രഹങ്ങൾക്കു പകരം ശിക്ഷകളാണു കിട്ടിയതെന്ന് ആർക്കും തോന്നിപ്പോകുമായിരുന്നു. എന്നാൽ 13 വർഷം കഴിഞ്ഞപ്പോൾ എല്ലാം പെട്ടെന്നു മാറിമറിഞ്ഞു. ജയിൽമോചിതനായ അദ്ദേഹം, ഈജിപ്‌തിലെ രാജാവ്‌ കഴിഞ്ഞാൽ ഏറ്റവും അധികാരമുള്ള വ്യക്തിയായിത്തീർന്നു.—ഉൽപ. 41:14, 37-43; പ്രവൃ. 7:9, 10.

13 അത്തരം അനീതികൾ നേരിട്ടപ്പോൾ യോസേഫിനു രോഷം തോന്നിയോ? ദൈവമായ യഹോവയിലുള്ള ആശ്രയം നഷ്ടമായോ? ഇല്ല. യോസേഫ്‌ ക്ഷമയോടെ കാത്തിരുന്നു. എന്താണ്‌ അതിനു സഹായിച്ചത്‌? യഹോവയിലുള്ള വിശ്വാസം. യഹോവയുടെ കൈ, കാര്യങ്ങളെ നയിക്കുന്നതു യോസേഫിനു കാണാനായി. അതു വ്യക്തമാക്കുന്നതാണു സഹോദരന്മാരോടുള്ള യോസേഫിന്‍റെ ഈ വാക്കുകൾ: “എന്തിനാണു നിങ്ങൾ ഭയപ്പെടുന്നത്‌, ഞാൻ എന്താ ദൈവത്തിന്‍റെ സ്ഥാനത്താണോ? നിങ്ങൾ എന്നെ ദ്രോഹിക്കാൻ ശ്രമിച്ചെങ്കിലും അതു ഗുണമായിത്തീരാനും അനേകരുടെ ജീവരക്ഷയ്‌ക്കു കാരണമാകാനും ദൈവം ഇടയാക്കി, അതാണു ദൈവം ഇന്നു ചെയ്‌തുകൊണ്ടിരിക്കുന്നത്‌.” (ഉൽപ. 50:19, 20) അതെ, താൻ കാത്തിരുന്നതു വെറുതേയായില്ലെന്നും അതിനു മൂല്യമുണ്ടായിരുന്നെന്നും യോസേഫ്‌ തിരിച്ചറിഞ്ഞു.

14, 15. (എ) ദാവീദ്‌ കാണിച്ച ക്ഷമ ശ്രദ്ധേയമായിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌? (ബി) ക്ഷമയോടെ കാത്തിരിക്കാൻ ദാവീദിനെ സഹായിച്ചത്‌ എന്ത്?

14 ദാവീദ്‌ രാജാവിനും ധാരാളം അനീതികൾ സഹിക്കേണ്ടിവന്നു. യഹോവ ദാവീദിനെ നന്നേ ചെറുപ്പത്തിൽത്തന്നെ ഇസ്രായേലിന്‍റെ ഭാവിരാജാവായി അഭിഷേകം ചെയ്‌തെങ്കിലും ദാവീദ്‌ സ്വന്തഗോത്രക്കാരുടെ മേൽ രാജാവായതുതന്നെ 15 വർഷത്തോളം കാത്തിരുന്നതിനു ശേഷമാണ്‌. (2 ശമു. 2:3, 4) ആ കാലഘട്ടം എങ്ങനെയുള്ളതായിരുന്നു? തന്‍റെ ജീവനെടുക്കാൻ തക്കംപാർത്ത്‌ നടക്കുന്ന ശൗൽ രാജാവിന്‍റെ കണ്ണിൽപ്പെടാതെ ദാവീദിനു കുറെക്കാലം ഒളിച്ച് കഴിയേണ്ടിവന്നു. * അന്യനാട്ടിലും വിജനഭൂമിയിലെ ഗുഹകളിലും ഒക്കെ ഒരു അഭയാർഥിയെപ്പോലെ ദാവീദ്‌ അലഞ്ഞുനടന്നു. പിന്നീട്‌ ശൗൽ യുദ്ധത്തിൽ കൊല്ലപ്പെട്ടെങ്കിലും ഇസ്രായേൽ ജനതയെ ഒട്ടാകെ ഭരിക്കാൻ ദാവീദിനു വീണ്ടും ഏഴു വർഷംകൂടെ കാത്തിരിക്കേണ്ടിവന്നു.—2 ശമു. 5:4, 5.

15 ക്ഷമയോടെ കാത്തിരിക്കാൻ ദാവീദ്‌ തയ്യാറായിരുന്നത്‌ എന്തുകൊണ്ട്? “എത്ര നാൾ,” “എത്ര കാലം” എന്നീ ചോദ്യങ്ങൾ നാലു പ്രാവശ്യം ചോദിച്ച അതേ സങ്കീർത്തനത്തിൽത്തന്നെ ദാവീദ്‌ അതിനുള്ള ഉത്തരം നൽകുന്നുണ്ട്. ദാവീദ്‌ പറയുന്നു: “ഞാനോ, അങ്ങയുടെ അചഞ്ചലമായ സ്‌നേഹത്തിൽ ആശ്രയിക്കുന്നു. അങ്ങയുടെ രക്ഷാപ്രവൃത്തികളിൽ എന്‍റെ ഹൃദയം സന്തോഷിക്കും. എന്നോടു കാണിച്ച അളവറ്റ നന്മയെപ്രതി ഞാൻ യഹോവയ്‌ക്കു പാട്ടു പാടും.” (സങ്കീ. 13:5, 6) ദാവീദ്‌ യഹോവയുടെ അചഞ്ചലസ്‌നേഹത്തിൽ ആശ്രയിച്ചു, തന്നെ യഹോവ ദുരിതങ്ങളിൽനിന്ന് വിടുവിക്കുന്ന കാലത്തിനായി സന്തോഷത്തോടെ നോക്കിയിരുന്നു, മുൻകാലങ്ങളിൽ യഹോവ ചെയ്‌തുതന്ന നന്മകളെക്കുറിച്ച് ഓർക്കുകയും ചെയ്‌തു. അതെ, തന്‍റെ കാത്തിരിപ്പു വെറുതെയാകില്ലെന്നും അതിനു മൂല്യമുണ്ടെന്നും ദാവീദ്‌ തിരിച്ചറിഞ്ഞു.

താൻ ചെയ്യാൻ ഒരുക്കമല്ലാത്ത ഒരു കാര്യം നമ്മൾ ചെയ്യണമെന്ന് യഹോവ ഒരിക്കലും പ്രതീക്ഷിക്കില്ല. ക്ഷമയുടെ കാര്യവും അങ്ങനെതന്നെ

16, 17. കാത്തിരിക്കുന്ന കാര്യത്തിൽ യഹോവയും യേശുക്രിസ്‌തുവും മികച്ച മാതൃകകളായിരിക്കുന്നത്‌ എങ്ങനെ?

16 താൻ ചെയ്യാൻ ഒരുക്കമല്ലാത്ത ഒരു കാര്യം നമ്മൾ ചെയ്യണമെന്ന് യഹോവ ഒരിക്കലും പ്രതീക്ഷിക്കില്ല. ക്ഷമയുടെ കാര്യവും അങ്ങനെതന്നെ. കാത്തിരിക്കാൻ മനസ്സു കാണിക്കുന്നതിൽ ഏറ്റവും നല്ല മാതൃക യഹോവയാണ്‌. (2 പത്രോസ്‌ 3:9 വായിക്കുക.) ഏദെൻ തോട്ടത്തിൽ ഉയർന്നുവന്ന വിവാദവിഷയത്തിന്‌ അന്തിമമായ ഒരു തീർപ്പുണ്ടാകാൻ ആയിരക്കണക്കിനു വർഷങ്ങളായി യഹോവ കാത്തിരിക്കുകയാണ്‌. തന്‍റെ പേരിനു വന്നിരിക്കുന്ന നിന്ദ മുഴുവനായി നീങ്ങുന്ന കാലത്തിനായി ‘ക്ഷമയോടെ കാത്തിരിക്കുകയാണ്‌’ യഹോവ. അക്കാലം വന്നെത്തുമ്പോൾ യഹോവയ്‌ക്കുവേണ്ടി “ആകാംക്ഷയോടെ കാത്തിരിക്കുന്ന” എല്ലാവർക്കും ലഭിക്കുന്നത്‌, അവർ സ്വപ്‌നംപോലും കണ്ടിട്ടില്ലാത്ത അനുഗ്രഹങ്ങളായിരിക്കും.—യശ. 30:18, അടിക്കുറിപ്പ്.

17 യേശുവും കാത്തിരിക്കാൻ തയ്യാറായിരുന്നു. ഭൂമിയിൽവെച്ച് വിശ്വസ്‌തതയുടെ പരിശോധന വിജയകരമായി അതിജീവിച്ച യേശു, താൻ അർപ്പിച്ച ബലിയുടെ മൂല്യം എ.ഡി. 33-ൽ യഹോവയുടെ മുമ്പാകെ സമർപ്പിച്ചു. എങ്കിലും രാജാവായി ഭരണം തുടങ്ങാൻ യേശുവിന്‌ 1914 വരെ കാത്തിരിക്കേണ്ടിവന്നു. (പ്രവൃ. 2:33-35; എബ്രാ. 10:12, 13) ഇനി, യേശുവിന്‍റെ ശത്രുക്കളെല്ലാം പൂർണമായി നശിപ്പിക്കപ്പെടുന്നത്‌ എപ്പോഴായിരിക്കും? അതിനായി യേശുവിനു തന്‍റെ ആയിരംവർഷഭരണത്തിന്‍റെ അവസാനംവരെ കാത്തിരിക്കേണ്ടിവരും. (1 കൊരി. 15:25) അതൊരു നീണ്ട കാത്തിരിപ്പുതന്നെ. പക്ഷേ ആ കാത്തിരിപ്പു വെറുതേയാകില്ലെന്ന് ഉറപ്പാണ്‌.

നമുക്കുള്ള സഹായം

18, 19. ക്ഷമയോടെ കാത്തിരിക്കാൻ നമ്മളെ എന്തു സഹായിക്കും?

18 നമ്മൾ ഓരോരുത്തരും ക്ഷമയോടെ കാത്തിരിക്കാൻ തയ്യാറായിരിക്കണം എന്നു പഠിച്ചു. അതിനു നമ്മളെ എന്തു സഹായിക്കും? യഹോവയുടെ ആത്മാവിനുവേണ്ടി പ്രാർഥിക്കുക. കാരണം ക്ഷമയെന്നത്‌ ആത്മാവിന്‍റെ ഫലത്തിന്‍റെ ഒരു വശമാണ്‌. (എഫെ. 3:16; 6:18; 1 തെസ്സ. 5:17-19) അതുകൊണ്ട് ക്ഷമയോടെ പിടിച്ചുനിൽക്കാൻ സഹായിക്കേണമേ എന്ന് യഹോവയോടു യാചിക്കുക.

19 യഹോവയുടെ വാഗ്‌ദാനങ്ങൾ നിറവേറിക്കാണുന്നതിനു ക്ഷമയോടെ കാത്തിരിക്കാൻ അബ്രാഹാമിനെയും യോസേഫിനെയും ദാവീദിനെയും സഹായിച്ചത്‌ എന്താണെന്നും ഓർക്കുക. യഹോവയിലുള്ള വിശ്വാസവും ആശ്രയവും ആണ്‌ അതിന്‌ അവരെ സഹായിച്ചത്‌. തങ്ങളെക്കുറിച്ചും തങ്ങളുടെ ആവശ്യങ്ങളെക്കുറിച്ചും മാത്രമായിരുന്നില്ല അവരുടെ ചിന്ത. ഒടുവിൽ അവരുടെ ജീവിതത്തിൽ എല്ലാം കലങ്ങിത്തെളിഞ്ഞു. അവർക്കു ലഭിച്ച ആ അനുഗ്രഹങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ ക്ഷമയോടെ കാത്തിരിക്കാനുള്ള മനോഭാവം നമുക്കുമുണ്ടാകും.

20. എന്തു ചെയ്യാൻ നമ്മൾ ഉറച്ച തീരുമാനമെടുക്കണം?

20 അതുകൊണ്ട് ബുദ്ധിമുട്ടുകളും പരീക്ഷണങ്ങളും ഉണ്ടായാലും ‘ക്ഷമയോടെ കാത്തിരിക്കാൻ’ നമുക്ക് ഉറച്ച തീരുമാനമെടുക്കാം. ചില പ്രത്യേകസാഹചര്യങ്ങളിൽ “യഹോവേ, എത്ര നാൾ” എന്നു നമ്മൾ ചോദിച്ചുപോയേക്കാം എന്നതു ശരിയാണ്‌. (യശ. 6:11) എന്നാൽ യഹോവയുടെ പരിശുദ്ധാത്മാവിന്‍റെ സഹായമുണ്ടെങ്കിൽ നമ്മളും യിരെമ്യയെപ്പോലെ ഇങ്ങനെ പറയും: “യഹോവയാണ്‌ എന്‍റെ ഓഹരി; അതുകൊണ്ട് ഞാൻ ദൈവത്തിനായി ക്ഷമയോടെ കാത്തിരിക്കും.”—വിലാ. 3:21, 24.

^ ഖ. 11 ഉൽപത്തി പുസ്‌തകത്തിലെ 15-ഓളം അധ്യായങ്ങൾ അബ്രാഹാമിന്‍റെ ജീവിതം വിവരിക്കാൻ മാത്രമായി മാറ്റിവെച്ചിരിക്കുകയാണ്‌. കൂടാതെ, ഗ്രീക്ക് തിരുവെഴുത്തുകളുടെ എഴുത്തുകാർ 70-ലധികം പ്രാവശ്യം അബ്രാഹാമിനെക്കുറിച്ച് പരാമർശിക്കുന്നുണ്ട്.

^ ഖ. 14 ഭരണം തുടങ്ങി ഏതാണ്ട് രണ്ടു വർഷം കഴിഞ്ഞപ്പോൾത്തന്നെ ശൗലിനെ യഹോവ തള്ളിക്കളഞ്ഞെങ്കിലും മരിക്കുന്നതുവരെ വീണ്ടുമൊരു 38 വർഷംകൂടെ രാജാവായി ഭരിക്കാൻ യഹോവ ശൗലിനെ അനുവദിച്ചു.—1 ശമു. 13:1; പ്രവൃ. 13:21.