വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“മനുഷ്യബുദ്ധിക്ക് അതീതമായ ദൈവസമാധാനം”

“മനുഷ്യബുദ്ധിക്ക് അതീതമായ ദൈവസമാധാനം”

‘മനുഷ്യബുദ്ധിക്ക് അതീതമായ ദൈവസമാധാനം നിങ്ങളുടെ ഹൃദയത്തെ കാക്കും.’—ഫിലി. 4:7.

ഗീതങ്ങൾ: 112, 58

1, 2. പൗലോസും ശീലാസും ഫിലിപ്പിയിൽ തടവിലായത്‌ എങ്ങനെ? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)

പാതിരാത്രിയോട്‌ അടുത്ത സമയം. മിഷനറിമാരായ പൗലോസും ശീലാസും ഫിലിപ്പി നഗരത്തിലെ ജയിലിലാണ്‌. അതിന്‍റെ ഏറ്റവും ഉള്ളിലത്തെ ഇരുട്ടറയിലാണ്‌ അവർ ഇപ്പോൾ. കാലുകൾ തടിവിലങ്ങിൽ ബന്ധിച്ചിരിക്കുന്നു. പുറത്തേറ്റ അടിയുടെ വേദന ഇപ്പോഴും വിട്ടുമാറിയിട്ടില്ല. (പ്രവൃ. 16:23, 24) എല്ലാം എത്ര പെട്ടെന്നാണു സംഭവിച്ചത്‌! ഒരു ജനക്കൂട്ടം അവരെ ബലമായി ചന്തസ്ഥലത്തേക്കു പിടിച്ചുകൊണ്ടുപോകുകയായിരുന്നു. എന്നിട്ട് അവിടെ ധൃതിയിൽ വിളിച്ചുകൂട്ടിയ ഒരു കോടതിയുടെ മുന്നിൽ ഹാജരാക്കി. അവിടെവെച്ച് അവരുടെ വസ്‌ത്രങ്ങൾ വലിച്ചുകീറി, അവരെ വടികൊണ്ട് മൃഗീയമായി അടിച്ചു. (പ്രവൃ. 16:16-22) ഒരു റോമൻ പൗരനായിരുന്നിട്ടും പൗലോസിനു ശരിയായ ഒരു വിചാരണ നിഷേധിച്ചു എന്നതായിരുന്നു ഏറ്റവും വലിയ അനീതി. *

2 ആ ഇരുട്ടിലിരുന്നപ്പോൾ അന്നത്തെ സംഭവങ്ങൾ ഒന്നൊന്നായി പൗലോസിന്‍റെ മനസ്സിലൂടെ കടന്നുപോയി. ഫിലിപ്പിയിലെ ആളുകളെക്കുറിച്ച് പൗലോസ്‌ ചിന്തിച്ചു. പൗലോസ്‌ സന്ദർശിച്ച മറ്റു പല നഗരങ്ങളിലും ഒരു ജൂതസിനഗോഗ്‌ ഉണ്ടായിരുന്നെങ്കിലും ഫിലിപ്പിയിൽ അതില്ലായിരുന്നു. അതുകൊണ്ട് നഗരകവാടത്തിനു പുറത്ത്‌ ഒരു നദിക്കരികിലായിരുന്നു ജൂതന്മാർ ആരാധനയ്‌ക്കായി കൂടിവന്നിരുന്നത്‌. (പ്രവൃ. 16:13, 14) ഒരു സിനഗോഗ്‌ രൂപീകരിക്കണമെങ്കിൽ ജൂതന്മാരായ പത്തു പുരുഷന്മാരെങ്കിലും വേണമെന്നിരിക്കെ, അത്രയും ജൂതന്മാർ ഇല്ലാഞ്ഞതുകൊണ്ടാണോ ഫിലിപ്പി നഗരത്തിൽ ഒരു സിനഗോഗ്‌ ഇല്ലാതിരുന്നത്‌? തങ്ങളുടെ റോമൻ പൗരത്വം ഭാഗികമോ രണ്ടാം തരമോ ആണെങ്കിൽപ്പോലും അതിന്‍റെ പേരിൽ അഭിമാനിച്ചിരുന്നവരായിരുന്നു ഫിലിപ്പിക്കാർ. (പ്രവൃ. 16:21) ജൂതന്മാരായ പൗലോസും ശീലാസും റോമൻ പൗരന്മാരായിരിക്കാനുള്ള സാധ്യതപോലും ഫിലിപ്പിക്കാരുടെ മനസ്സിൽ വന്നുകാണില്ല. എന്താണെങ്കിലും പൗലോസിനെയും ശീലാസിനെയും ഇപ്പോൾ അന്യായമായി ജയിലിലടച്ചിരിക്കുകയാണ്‌.

3. ജയിലിലായതു പൗലോസിനെ അമ്പരപ്പിച്ചുകാണുമെന്നു പറയാവുന്നത്‌ എന്തുകൊണ്ട്, പക്ഷേ പൗലോസിന്‍റെ മനോഭാവം എന്തായിരുന്നു?

3 കഴിഞ്ഞ ഏതാനും മാസങ്ങളിൽ നടന്ന സംഭവങ്ങളെക്കുറിച്ചും പൗലോസ്‌ ചിന്തിച്ചിട്ടുണ്ടാകും. പൗലോസ്‌, ഈജിയൻ കടലിന്‌ അക്കരെ ഏഷ്യാമൈനറിലായിരുന്ന കാലം. അവിടെയായിരുന്നപ്പോൾ ചില പ്രദേശങ്ങളിൽ പ്രസംഗിക്കുന്നതിൽനിന്ന് പൗലോസിനെ പരിശുദ്ധാത്മാവ്‌ പലവട്ടം തടഞ്ഞു. മറ്റ്‌ എവിടേക്കോ പോകാൻ അദ്ദേഹത്തെ പരിശുദ്ധാത്മാവ്‌ നിർബന്ധിക്കുകയായിരുന്നോ? (പ്രവൃ. 16:6, 7) പക്ഷേ എവിടേക്ക്? ത്രോവാസിലായിരുന്നപ്പോൾ ഒരു ദിവ്യദർശനത്തിലൂടെ അതിനുള്ള ഉത്തരം കിട്ടി. ‘മാസിഡോണിയയിലേക്കു ചെല്ലാനായിരുന്നു’ പൗലോസിനു കിട്ടിയ നിർദേശം. യഹോവയുടെ ഇഷ്ടം എന്താണെന്നു വ്യക്തമായിരുന്നു. ഉടനടി പൗലോസ്‌ ആ ക്ഷണം സ്വീകരിച്ചു. (പ്രവൃത്തികൾ 16:8-10 വായിക്കുക.) പക്ഷേ പിന്നീട്‌ എന്തുണ്ടായി? മാസിഡോണിയയിൽ എത്തിയ ഉടനെ പൗലോസ്‌ ജയിലിലായി. ഇങ്ങനെ സംഭവിക്കാൻ യഹോവ എന്തുകൊണ്ടാണ്‌ അനുവദിച്ചത്‌? ഇനി എത്ര കാലം ജയിലിൽ കിടക്കേണ്ടിവരും? ഇത്തരം ചോദ്യങ്ങൾ പൗലോസിനെ അലട്ടിക്കാണുമെങ്കിലും തന്‍റെ വിശ്വാസവും സന്തോഷവും നഷ്ടമാകാൻ പൗലോസ്‌ അനുവദിച്ചില്ല. ‘പൗലോസും ശീലാസും പ്രാർഥിക്കാനും ദൈവത്തെ പാടി സ്‌തുതിക്കാനും’ തുടങ്ങി എന്നാണു വിവരണം പറയുന്നത്‌. (പ്രവൃ. 16:25) ദൈവസമാധാനം അവരുടെ മനസ്സിനെയും ഹൃദയത്തെയും ശാന്തമാക്കി.

4, 5. (എ) പൗലോസിന്‍റേതുപോലുള്ള സാഹചര്യം നമ്മുടെ ജീവിതത്തിലുമുണ്ടായേക്കാവുന്നത്‌ എങ്ങനെ? (ബി) പൗലോസിന്‍റെ സാഹചര്യം അപ്രതീക്ഷിതമായി മാറിയത്‌ എങ്ങനെ?

4 ചില സാഹചര്യങ്ങളിൽ പൗലോസിനെപ്പോലെ, പരിശുദ്ധാത്മാവ്‌ നയിക്കുന്ന വഴിയിലൂടെയാണു പോകുന്നതെന്നു നിങ്ങൾക്കും തോന്നിയിട്ടുണ്ടാകും. എന്നാൽ പിന്നീടു കാര്യങ്ങൾ പ്രതീക്ഷിച്ചതുപോലൊന്നും നടന്നുകാണില്ല, നിങ്ങൾക്കു പല പ്രശ്‌നങ്ങളും നേരിടേണ്ടിവന്നിരിക്കാം. അല്ലെങ്കിൽ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തേണ്ടിവന്നിട്ടുണ്ടാകാം. (സഭാ. 9:11) പിന്തിരിഞ്ഞുനോക്കുമ്പോൾ യഹോവ എന്തുകൊണ്ടാണ്‌ ചില കാര്യങ്ങൾ ഇങ്ങനെയൊക്കെ സംഭവിക്കാൻ അനുവദിച്ചതെന്നു നിങ്ങൾ ചിന്തിച്ചിട്ടുണ്ടാകും. അങ്ങനെയെങ്കിൽ തുടർന്നും, യഹോവയിലുള്ള പൂർണവിശ്വാസത്തോടെ പിടിച്ചുനിൽക്കാൻ നിങ്ങളെ എന്തു സഹായിക്കും? അതിനുള്ള ഉത്തരത്തിനായി നമുക്കു പൗലോസിനെയും ശീലാസിനെയും കുറിച്ചുള്ള വിവരണത്തിലേക്ക് ഒന്നു മടങ്ങിപ്പോകാം.

5 പൗലോസും ശീലാസും സ്‌തുതിഗീതങ്ങൾ പാടിക്കൊണ്ടിരുന്നപ്പോൾ അപ്രതീക്ഷിതമായ ചില കാര്യങ്ങൾ സംഭവിച്ചുതുടങ്ങി. ആദ്യം, ഭയാനകമായ ഒരു ഭൂകമ്പമുണ്ടായി. ജയിലിന്‍റെ വാതിലുകൾ മലർക്കെ തുറന്നു. തടവുകാരെ ബന്ധിച്ചിരുന്ന വിലങ്ങുകൾ അഴിഞ്ഞു. ആത്മഹത്യയ്‌ക്കു തുനിഞ്ഞ ജയിലധികാരിയെ പൗലോസ്‌ തടഞ്ഞു. തുടർന്ന്, ജയിലധികാരിയും അദ്ദേഹത്തിന്‍റെ കുടുംബം മുഴുവനും സ്‌നാനമേറ്റു. നേരം പുലർന്നപ്പോൾ പൗലോസിനെയും ശീലാസിനെയും മോചിപ്പിക്കാൻ മജിസ്‌ട്രേറ്റുമാർ ഭടന്മാരെ അയച്ചു. എന്നിട്ട് അവരോടു സമാധാനത്തോടെ നഗരം വിട്ടുപോകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ പൗലോസും ശീലാസും റോമൻ പൗരന്മാരാണെന്നു മനസ്സിലായപ്പോൾ തങ്ങൾ കാണിച്ചത്‌ ഒരു വലിയ അബദ്ധമാണെന്ന് മജിസ്‌ട്രേറ്റുമാർ തിരിച്ചറിഞ്ഞു. തുടർന്ന് പൗലോസിനെയും ശീലാസിനെയും പുറത്ത്‌ കൊണ്ടുവരാൻ തയ്യാറായി മജിസ്‌ട്രേറ്റുമാർതന്നെ അവിടെ നേരിട്ട് എത്തി. പക്ഷേ പുതുതായി സ്‌നാനമേറ്റ ലുദിയ സഹോദരിയോടു യാത്ര പറയാതെ അവിടം വിടാൻ അവർ ഒരുക്കമല്ലായിരുന്നു. ഫിലിപ്പിയിലെ മറ്റു സഹോദരങ്ങളെ ബലപ്പെടുത്താനും അവർ ആ അവസരം ഉപയോഗിച്ചു. (പ്രവൃ. 16:26-40) കാര്യങ്ങളെല്ലാം എത്ര പെട്ടെന്നാണു കീഴ്‌മേൽ മറിഞ്ഞത്‌!

അതു ‘മനുഷ്യബുദ്ധിക്ക് അതീതമാണ്‌’

6. നമ്മൾ എന്താണ്‌ ഇപ്പോൾ ചർച്ച ചെയ്യാൻപോകുന്നത്‌?

6 ഈ സംഭവങ്ങൾ നമ്മളെ എന്താണു പഠിപ്പിക്കുന്നത്‌? നമ്മൾ ഒട്ടും പ്രതീക്ഷിക്കാത്ത ചില കാര്യങ്ങൾ ചെയ്യാൻ യഹോവയ്‌ക്കാകും. അതുകൊണ്ട്, പരിശോധനകളുണ്ടാകുമ്പോൾ ഉത്‌കണ്‌ഠപ്പെടേണ്ടതില്ല. ആ പാഠം പൗലോസിന്‍റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു. ഉത്‌കണ്‌ഠയെയും ദൈവസമാധാനത്തെയും കുറിച്ച് പൗലോസ്‌ പിന്നീടു ഫിലിപ്പിയിലെ സഹോദരങ്ങൾക്ക് എഴുതിയ വാക്കുകൾ അതാണു സൂചിപ്പിക്കുന്നത്‌. നമുക്ക് ഇപ്പോൾ ഫിലിപ്പിയർ 4:6, 7-ലെ (വായിക്കുക.) പൗലോസിന്‍റെ വാക്കുകൾ ചർച്ച ചെയ്യാം. അതിനു ശേഷം, ആരും ഒട്ടും പ്രതീക്ഷിക്കാത്ത ചില കാര്യങ്ങൾ യഹോവ ചെയ്‌തതിന്‍റെ മറ്റു ചില തിരുവെഴുത്തുദൃഷ്ടാന്തങ്ങളും നോക്കാം. അവസാനമായി, പരിശോധനകളുണ്ടാകുമ്പോഴും യഹോവയിലുള്ള വിശ്വാസം നഷ്ടപ്പെടാതെ പിടിച്ചുനിൽക്കാൻ “ദൈവസമാധാനം” എങ്ങനെ സഹായിക്കുമെന്നും നമ്മൾ പഠിക്കും.

7. തന്‍റെ കത്തിലൂടെ പൗലോസ്‌ ഫിലിപ്പിയിലെ സഹോദരങ്ങളെ എന്തു പാഠം പഠിപ്പിച്ചു, അതിൽനിന്ന് നമുക്ക് എന്തു പഠിക്കാം?

7 പൗലോസിന്‍റെ കത്തു വായിച്ചപ്പോൾ ഫിലിപ്പിയിലെ സഹോദരങ്ങൾക്ക് എന്ത് ഓർമ വന്നുകാണും? ഫിലിപ്പിയിൽവെച്ച് മുമ്പ് പൗലോസിനുണ്ടായ അനുഭവങ്ങളെക്കുറിച്ചും അപ്പോൾ ആരും പ്രതീക്ഷിക്കാത്ത രീതിയിൽ യഹോവ സഹായിച്ചതിനെക്കുറിച്ചും അവർ ഓർത്തുകാണും. അവരെ എന്തു പഠിപ്പിക്കാനാണു പൗലോസ്‌ ശ്രമിച്ചത്‌? ഉത്‌കണ്‌ഠപ്പെടരുത്‌, പ്രാർഥിക്കുക! അപ്പോൾ നിങ്ങൾക്കു ദൈവസമാധാനം ലഭിക്കും. പക്ഷേ ‘ദൈവസമാധാനം മനുഷ്യബുദ്ധിക്ക് അതീതമാണ്‌’ എന്നു പറഞ്ഞതിന്‍റെ അർഥം എന്താണ്‌? ചില പരിഭാഷകർ ഈ പ്രയോഗത്തെ “നമ്മുടെ ഭാവനകൾക്കെല്ലാം അതീതം” എന്നും “മനുഷ്യന്‍റെ എല്ലാ പദ്ധതികളെയും കടത്തിവെട്ടുന്നത്‌” എന്നും പരിഭാഷപ്പെടുത്തിയിട്ടുണ്ട്. നമുക്കു ചിന്തിക്കാനോ ഊഹിക്കാനോ കഴിയാത്ത വിധത്തിൽ നമുക്കു “ദൈവസമാധാനം” കിട്ടും എന്നാണു പൗലോസ്‌ പറഞ്ഞതിന്‍റെ അർഥം. അതുകൊണ്ട് ചിലപ്പോഴൊക്കെ നമ്മുടെ പ്രശ്‌നങ്ങൾക്ക് ഒരു പോംവഴിയുമില്ലെന്നു തോന്നിയേക്കാമെങ്കിലും അതിനുള്ള പരിഹാരം യഹോവയ്‌ക്ക് അറിയാം. നമ്മൾ ആരും ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിൽ കാര്യങ്ങൾ ചെയ്യാൻ കഴിയുന്നവനാണ്‌ യഹോവ.2 പത്രോസ്‌ 2:9 വായിക്കുക.

8, 9. (എ) ഫിലിപ്പിയിൽവെച്ച് പൗലോസ്‌ അനീതിക്കിരയായെങ്കിലും അതുകൊണ്ട് എന്തു പ്രയോജനമുണ്ടായി? (ബി) ഫിലിപ്പിയിലെ സഹോദരങ്ങൾ പൗലോസിന്‍റെ വാക്കുകൾക്കു വേണ്ട ഗൗരവം കൊടുത്തത്‌ എന്തുകൊണ്ട്?

8 അന്നത്തെ ആ സംഭവത്തിനു ശേഷമുള്ള പത്തു വർഷക്കാലം എന്തെല്ലാം നടന്നെന്ന് ഓർത്തതു ഫിലിപ്പിയിലെ സഹോദരങ്ങളുടെ വിശ്വാസത്തെ ശക്തിപ്പെടുത്തിക്കാണും. പൗലോസ്‌ എഴുതിയതു സത്യമാണെന്ന് അവർക്കു ബോധ്യമായി. പൗലോസും ശീലാസും അനീതിക്കിരയാകാൻ യഹോവ അനുവദിച്ചെങ്കിലും അതുകൊണ്ട് ഒരു പ്രയോജനമുണ്ടായി. ‘സന്തോഷവാർത്ത നിയമപരമായി സ്ഥാപിച്ചെടുക്കാൻ’ ആ സംഭവം ഉപകരിച്ചു. (ഫിലി. 1:7) തങ്ങളുടെ നഗരത്തിൽ പുതുതായി രൂപംകൊണ്ട ക്രിസ്‌തീയസഭയ്‌ക്കെതിരെ എന്തെങ്കിലും ചെയ്യാൻ ആ മജിസ്‌ട്രേറ്റുമാർക്ക് ഇനി അത്ര പെട്ടെന്നു ധൈര്യം വരില്ലായിരുന്നു. ഇനി, പൗലോസ്‌ ഈ രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്‌തതുകൊണ്ട് പൗലോസും ശീലാസും ഫിലിപ്പിയിൽനിന്ന് യാത്രയായിട്ടും ശിഷ്യനായ ലൂക്കോസിന്‌ അവിടെത്തന്നെ തുടരാൻ കഴിഞ്ഞുകാണും. അതിന്‍റെ പ്രയോജനമോ? പുതുതായി ക്രിസ്‌ത്യാനികളായ ആ നഗരത്തിലെ സഹോദരങ്ങൾക്കു കൂടുതൽ സഹായം കൊടുക്കാൻ ലൂക്കോസിന്‌ അതുവഴി കഴിഞ്ഞു.

9 എവിടെയോ ഒരു ഓഫീസിൽ സ്വസ്ഥമായിരുന്ന് തങ്ങൾക്കു കത്ത്‌ എഴുതുന്ന ഒരു ബുദ്ധിജീവിയുടെ ചിത്രമല്ല പൗലോസിനെക്കുറിച്ച് ഫിലിപ്പിയിലെ സഹോദരങ്ങളുടെ മനസ്സിലുണ്ടായിരുന്നത്‌. കഠിനയാതനകൾ അനുഭവിച്ചിട്ടുള്ള ആളായിരുന്നു പൗലോസ്‌. എന്നിട്ടും തനിക്കു ‘ദൈവസമാധാനമുണ്ടെന്നു’ പൗലോസ്‌ തെളിയിച്ചു. വാസ്‌തവത്തിൽ ഫിലിപ്പിയിലെ സഹോദരങ്ങൾക്കു കത്ത്‌ എഴുതുന്ന സമയത്ത്‌ പൗലോസ്‌ റോമിൽ വീട്ടുതടങ്കലിലായിരുന്നു. പക്ഷേ അപ്പോൾപ്പോലും അദ്ദേഹത്തിനു ‘ദൈവസമാധാനമുണ്ടെന്ന്’ വ്യക്തമായിരുന്നു.—ഫിലി. 1:12-14; 4:7, 11, 22.

“ഒന്നിനെക്കുറിച്ചും ഉത്‌കണ്‌ഠപ്പെടേണ്ടാ”

10, 11. ഒരു പ്രശ്‌നം നമ്മളെ അമിതമായി ഉത്‌കണ്‌ഠപ്പെടുത്തുന്നെങ്കിൽ എന്തു ചെയ്യണം, നമുക്കു ന്യായമായും എന്തു പ്രതീക്ഷിക്കാം?

10 ഒന്നിനെക്കുറിച്ചും ഉത്‌കണ്‌ഠപ്പെടാതിരിക്കാനും ജീവിതത്തിൽ “ദൈവസമാധാനം” അനുഭവിച്ചറിയാനും എന്തു സഹായിക്കും? ഉത്‌കണ്‌ഠയ്‌ക്കുള്ള മറുമരുന്നു പ്രാർഥനയാണെന്നു ഫിലിപ്പിയിലുള്ളവർക്കു പൗലോസ്‌ എഴുതിയ കത്തു സൂചിപ്പിക്കുന്നു. അതുകൊണ്ട് ഉത്‌കണ്‌ഠ തോന്നുമ്പോൾ നമ്മുടെ ആകുലതകളെ പ്രാർഥനകളാക്കിമാറ്റുക. (1 പത്രോസ്‌ 5:6, 7 വായിക്കുക.) യഹോവയ്‌ക്കു നിങ്ങളെക്കുറിച്ച് ചിന്തയുണ്ടെന്ന് ഓർക്കുക, പൂർണവിശ്വാസത്തോടെ യഹോവയോടു പ്രാർഥിക്കുക. പ്രാർഥനയിൽ, നിങ്ങൾക്കു കിട്ടിയ അനുഗ്രഹങ്ങളെപ്രതി ‘നന്ദിവാക്കുകൾ’ അറിയിക്കുക. ‘നമ്മൾ ചോദിക്കുകയോ ചിന്തിക്കുകയോ ചെയ്യുന്നതിനെക്കാളെല്ലാം വളരെയധികമായി ചെയ്‌തുതരാൻ കഴിയുന്നവനാണു’ ദൈവം എന്ന് എപ്പോഴും ഓർത്താൽ ദൈവത്തിലുള്ള നമ്മുടെ ആശ്രയം കൂടുതൽ ശക്തമാകും.—എഫെ. 3:20.

11 നമുക്കായി യഹോവ ചെയ്‌തുതരുന്ന കാര്യങ്ങൾ കാണുമ്പോൾ പൗലോസിനെയും ശീലാസിനെയും പോലെ നമുക്കും അതിശയം തോന്നിയേക്കാം. അത്തരം കാര്യങ്ങൾ എപ്പോഴും ഒരു അത്ഭുതമായിരിക്കണമെന്നില്ല. പകരം നമുക്ക് ഓരോ സാഹചര്യത്തിലും വേണ്ടത്‌ എന്താണോ അതായിരിക്കും യഹോവ നമുക്കു തരുന്നത്‌. (1 കൊരി. 10:13) എന്നാൽ അതിന്‌ അർഥം യഹോവ കാര്യങ്ങളെല്ലാം നേരെയാക്കിക്കൊള്ളുമെന്നോ നമ്മുടെ പ്രശ്‌നം പരിഹരിക്കുമെന്നോ വിചാരിച്ച് നമ്മൾ വെറുതേ ഒരിടത്ത്‌ ഇരുന്നാൽ മതിയെന്നല്ല. നമ്മുടെ പ്രാർഥനകൾക്കനുസരിച്ച് നമ്മളും കാര്യങ്ങൾ ചെയ്യണം. (റോമ. 12:11) അത്തരം പ്രവൃത്തികൾ നമ്മുടെ ആത്മാർഥത തെളിയിക്കും. ഒപ്പം, നമ്മളെ അനുഗ്രഹിക്കാൻ യഹോവയ്‌ക്ക് ഒരു അവസരം തുറന്നുകൊടുക്കുകയും ചെയ്യും. എന്നാൽ നമ്മുടെ അപേക്ഷകൾക്കും പദ്ധതികൾക്കും പ്രതീക്ഷകൾക്കും അപ്പുറം പോകാൻ കഴിവുള്ളവനാണ്‌ യഹോവ എന്ന കാര്യം മറക്കരുത്‌. നമ്മുടെ പ്രതീക്ഷകളെ കടത്തിവെട്ടുന്ന വിധത്തിൽ കാര്യങ്ങൾ ചെയ്‌തുകൊണ്ട് യഹോവ ചിലപ്പോൾ നമ്മളെ അതിശയിപ്പിച്ചേക്കാം. നമുക്ക് ഇപ്പോൾ ചില ബൈബിൾവിവരണങ്ങൾ നോക്കാം. നമ്മളെപ്പോലും അത്ഭുതപ്പെടുത്തുന്ന കാര്യങ്ങൾ ചെയ്യാൻ കഴിവുള്ളവനാണ്‌ യഹോവ എന്ന ബോധ്യത്തെ അതു കൂടുതൽ ശക്തമാക്കും.

പ്രതീക്ഷകളെ കടത്തിവെട്ടുന്നവനാണ്‌ യഹോവ

12. (എ) അസീറിയൻ രാജാവായ സൻഹെരീബിന്‍റെ ഭീഷണിയുണ്ടായപ്പോൾ ഹിസ്‌കിയ രാജാവ്‌ എന്തു ചെയ്‌തു? (ബി) യഹോവ ആ പ്രശ്‌നം പരിഹരിച്ച വിധത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം?

12 യഹോവ മനുഷ്യരുടെ പ്രതീക്ഷകളെ വെല്ലുന്ന രീതിയിൽ പ്രവർത്തിച്ചതിന്‍റെ നിരവധി ഉദാഹരണങ്ങൾ തിരുവെഴുത്തുകളിലുണ്ട്. ഹിസ്‌കിയ രാജാവിന്‍റെ കാലത്ത്‌ നടന്ന ഒരു സംഭവം അതിലൊന്നാണ്‌. ഹിസ്‌കിയയുടെ കാലത്താണ്‌ അസീറിയൻ രാജാവായ സൻഹെരീബ്‌ യഹൂദയെ ആക്രമിച്ചത്‌. യരുശലേം ഒഴികെ യഹൂദയിലെ കോട്ടമതിലുള്ള നഗരങ്ങളെല്ലാം സൻഹെരീബ്‌ പിടിച്ചടക്കി. (2 രാജാ. 18:1-3, 13) തുടർന്ന് അയാൾ യരുശലേമിനു നേരെ തിരിഞ്ഞു. ഹിസ്‌കിയ രാജാവ്‌ എന്തു ചെയ്‌തു? അദ്ദേഹം യഹോവയോടു പ്രാർഥിച്ചു. ഒപ്പം യഹോവയുടെ പ്രവാചകനായ യശയ്യയുടെ ഉപദേശവും തേടി. (2 രാജാ. 19:5, 15-20) സൻഹെരീബ്‌ ആവശ്യപ്പെട്ട പിഴയൊടുക്കിക്കൊണ്ട് താൻ വിവേകമുള്ളവനാണെന്നും ഹിസ്‌കിയ തെളിയിച്ചു. (2 രാജാ. 18:14, 15) നീണ്ട കാലത്തെ ഉപരോധത്തെ നേരിടാനുള്ള തയ്യാറെടുപ്പുകളും നടത്തി. (2 ദിന. 32:2-4) പക്ഷേ ഒടുവിൽ പ്രശ്‌നം എങ്ങനെയാണു പരിഹരിക്കപ്പെട്ടത്‌? യഹോവ ഒരു ദൂതനെ അയച്ച് ഒറ്റ രാത്രികൊണ്ട് സൻഹെരീബിന്‍റെ 1,85,000 പടയാളികളെ കൊന്നുകളഞ്ഞു. ഹിസ്‌കിയപോലും ഇങ്ങനെയൊരു കാര്യം പ്രതീക്ഷിച്ചിട്ടുണ്ടാകില്ല.—2 രാജാ. 19:35.

യോസേഫിനു സംഭവിച്ചതിൽനിന്ന് നമുക്ക് എന്തു പഠിക്കാം?—ഉൽപ. 41:42 (13-‍ാ‍ം ഖണ്ഡിക കാണുക)

13. (എ) യോസേഫിന്‍റെ അനുഭവത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം? (ബി) അബ്രാഹാമിന്‍റെ ഭാര്യയായ സാറയുടെ ജീവിതത്തിൽ അപ്രതീക്ഷിതമായ എന്തു കാര്യം സംഭവിച്ചു?

13 അടുത്തതായി നമുക്കു യാക്കോബിന്‍റെ മകനായ യോസേഫിന്‍റെ കാര്യം നോക്കാം. താൻ എന്നെങ്കിലും ഈജിപ്‌ത്‌ ദേശത്തെ രണ്ടാം സ്ഥാനത്തേക്ക് ഉയരുമെന്നോ തന്‍റെ കുടുംബത്തെ പട്ടിണിയിൽനിന്ന് രക്ഷിക്കാൻ യഹോവ ഭാവിയിൽ തന്നെ ഉപയോഗിക്കുമെന്നോ ഈജിപ്‌തിലെ തടവറയിൽ കിടന്ന കാലത്ത്‌ ആ ചെറുപ്പക്കാരൻ സ്വപ്‌നത്തിൽപ്പോലും ചിന്തിച്ചിട്ടുണ്ടാകില്ല. (ഉൽപ. 40:15, അടിക്കുറിപ്പ്; 41:39-43; 50:20) എന്നാൽ യോസേഫിന്‍റെ സകല പ്രതീക്ഷകളെയും വെല്ലുന്ന രീതിയിലായിരുന്നു യഹോവ കാര്യങ്ങൾ ചെയ്‌തത്‌. ഇനി, യോസേഫിന്‍റെ മുതുമുത്തശ്ശിയായിരുന്ന സാറയുടെ കാര്യമോ? ദാസിയുടെ കുഞ്ഞിനെ മകനായി വളർത്താമെന്നല്ലാതെ എന്നെങ്കിലും സ്വന്തം കുഞ്ഞിനു ജന്മം നൽകാൻ യഹോവ അവസരം തരുമെന്നു വൃദ്ധയായ സാറ ഒരിക്കലും ചിന്തിച്ചിട്ടുണ്ടാകില്ല. സാറയുടെ എല്ലാ പ്രതീക്ഷകളെയും കടത്തിവെട്ടുന്നതായിരുന്നു യിസ്‌ഹാക്കിന്‍റെ ജനനം.—ഉൽപ. 21:1-3, 6, 7.

14. നമുക്ക് യഹോവയെക്കുറിച്ച് എന്ത് ഉറപ്പുണ്ടായിരിക്കാം?

14 വാഗ്‌ദാനം ചെയ്‌തിരിക്കുന്ന പുതിയ ഭൂമി വന്നെത്തുന്നതിനു മുമ്പ് യഹോവ അത്ഭുതകരമായി നമ്മുടെ എല്ലാ പ്രശ്‌നങ്ങളും നീക്കുമെന്നു നമ്മൾ പ്രതീക്ഷിക്കുന്നില്ല. നമ്മുടെ ജീവിതത്തിൽ യഹോവ വലിയവലിയ അത്ഭുതങ്ങൾ പ്രവർത്തിക്കണമെന്ന് ആവശ്യപ്പെടുന്നവരുമല്ല നമ്മൾ. എന്നാൽ അതിശയകരമായ രീതിയിൽ തന്‍റെ ദാസരെ സഹായിച്ചിട്ടുള്ള വ്യക്തിയാണു നമ്മുടെ ദൈവമായ യഹോവ എന്നു നമുക്ക് അറിയാം. യഹോവയ്‌ക്കു മാറ്റമില്ല. (യശയ്യ 43:10-13 വായിക്കുക.) ഈ ബോധ്യമുണ്ടെങ്കിൽ നമ്മൾ യഹോവയിൽ വിശ്വാസമർപ്പിക്കും. തന്‍റെ ഇഷ്ടം ചെയ്യാൻ വേണ്ട ശക്തി നമുക്കു തരാൻ യഹോവയ്‌ക്കു കഴിയുമെന്ന് ഓർക്കുക. (2 കൊരി. 4:7-9) ഈ ബൈബിൾവിവരണങ്ങളിൽനിന്ന് എന്തെല്ലാം പാഠങ്ങൾ പഠിക്കാം? ഹിസ്‌കിയയുടെയും യോസേഫിന്‍റെയും സാറയുടെയും അനുഭവങ്ങൾ കാണിക്കുന്നതുപോലെ യഹോവയോടു വിശ്വസ്‌തരായിരുന്നാൽ അസാധ്യമെന്നു തോന്നിയേക്കാവുന്ന കാര്യങ്ങൾപോലും യഹോവയുടെ സഹായത്താൽ നമുക്കു സാധ്യമാകും.

യഹോവയോടു വിശ്വസ്‌തരായിരുന്നാൽ അസാധ്യമെന്നു തോന്നിയേക്കാവുന്ന കാര്യങ്ങൾപോലും യഹോവയുടെ സഹായത്താൽ നമുക്കു സാധ്യമാകും

15. “ദൈവസമാധാനം” നഷ്ടമാകാതിരിക്കാൻ എന്തു സഹായിക്കും, അത്‌ എങ്ങനെയാണു സാധ്യമാകുന്നത്‌?

15 പ്രശ്‌നങ്ങൾ നേരിടുമ്പോഴും നമുക്ക് എങ്ങനെ “ദൈവസമാധാനം” ഉള്ളവരായിരിക്കാൻ കഴിയും? അതിനു നമ്മുടെ ദൈവമായ യഹോവയുമായി ഒരു നല്ല ബന്ധം നിലനിറുത്തണം. തന്‍റെ ജീവൻ മോചനവിലയായി നൽകിയ “ക്രിസ്‌തുയേശു മുഖാന്തരം” മാത്രമേ അങ്ങനെയൊരു ബന്ധം സാധ്യമാകൂ. നമ്മുടെ പിതാവ്‌ ചെയ്‌തിരിക്കുന്ന അതിശയകരമായ കാര്യങ്ങളിൽ ഒന്നാണു മോചനവില. ആ മോചനവില ഉപയോഗിച്ച് യഹോവ നമ്മുടെ പാപങ്ങൾ മറയ്‌ക്കുന്നു. അതുവഴി ഒരു ശുദ്ധമനസ്സാക്ഷിയുണ്ടായിരിക്കാനും യഹോവയോടു കൂടുതൽ അടുക്കാനും നമുക്കു സാധിക്കുന്നു.—യോഹ. 14:6; യാക്കോ. 4:8; 1 പത്രോ. 3:21.

അതു നമ്മുടെ ഹൃദയത്തെയും മനസ്സിനെയും കാക്കും

16. “ദൈവസമാധാനം” ലഭിക്കുന്നതുകൊണ്ടുള്ള പ്രയോജനം എന്ത്? ഉദാഹരണം പറയുക.

16 “മനുഷ്യബുദ്ധിക്ക് അതീതമായ ദൈവസമാധാനം” ലഭിക്കുന്നതുകൊണ്ടുള്ള പ്രയോജനം എന്താണ്‌? അതു നമ്മുടെ “ഹൃദയത്തെയും മനസ്സിനെയും ക്രിസ്‌തുയേശു മുഖാന്തരം കാക്കും” എന്നാണു തിരുവെഴുത്തുകൾ പറയുന്നത്‌. (ഫിലി. 4:7) “കാക്കും” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന മൂലഭാഷാപദത്തിനു സൈന്യവുമായി ബന്ധമുണ്ട്. പണ്ടുകാലങ്ങളിൽ കാവൽസേനാകേന്ദ്രത്തിലെ സൈനികർ കോട്ടമതിലുള്ള ഒരു നഗരത്തിനു കാവൽ നിന്നിരുന്നതിനെയാണ്‌ അതു കുറിക്കുന്നത്‌. അത്തരത്തിലുള്ള ഒരു നഗരമായിരുന്നു ഫിലിപ്പി. നഗരകവാടങ്ങളിൽ സൈനികർ കാവൽ നിൽപ്പുണ്ടെന്ന് അറിയാമായിരുന്നതുകൊണ്ട് ഫിലിപ്പിക്കാർ രാത്രിയിൽ സമാധാനത്തോടെ കിടന്നുറങ്ങി. “ദൈവസമാധാനം” ഉണ്ടെങ്കിൽ നമ്മുടെ ഹൃദയവും മനസ്സും അതുപോലെ സ്വസ്ഥമായിരിക്കും. യഹോവയ്‌ക്കു നമ്മളെക്കുറിച്ച് ചിന്തയുണ്ടെന്നും നമ്മൾ വിജയിച്ചുകാണാനാണ്‌ യഹോവ ആഗ്രഹിക്കുന്നതെന്നും നമുക്ക് അറിയാം. (1 പത്രോ. 5:10) ഈ അറിവ്‌, ഉത്‌കണ്‌ഠയോ നിരുത്സാഹമോ തളർത്തിക്കളയുന്നതിൽനിന്ന് നമ്മളെ കാക്കും.

17. നല്ല ധൈര്യത്തോടെ ഭാവിയെ നേരിടാൻ നമ്മളെ എന്തു സഹായിക്കും?

17 ഭൂമിയിൽ ഇതുവരെ സംഭവിച്ചിട്ടില്ലാത്തതും ഇനി ഒരിക്കലും സംഭവിക്കാത്തതും ആയ ഏറ്റവും വലിയ കഷ്ടത പെട്ടെന്നുതന്നെ മനുഷ്യർ നേരിടാൻപോകുകയാണ്‌. (മത്താ. 24:21, 22) ആ സമയത്ത്‌ നമുക്ക് ഓരോരുത്തർക്കും എന്താണു സംഭവിക്കാൻപോകുന്നതെന്നു കൃത്യമായി പറയാനാകില്ല. എന്നാൽ അതെക്കുറിച്ച് ഓർത്ത്‌ നമ്മൾ അമിതമായി ഉത്‌കണ്‌ഠപ്പെടേണ്ടതില്ല. യഹോവ ആ സമയത്ത്‌ എന്തൊക്കെയാണു ചെയ്യുകയെന്നു നമുക്ക് അറിയില്ലെങ്കിലും നമ്മുടെ ദൈവത്തെ നമുക്ക് അറിയാം. എന്തുതന്നെ സംഭവിച്ചാലും യഹോവ എപ്പോഴും തന്‍റെ ഉദ്ദേശ്യം നടപ്പാക്കുമെന്നു കഴിഞ്ഞ കാലത്ത്‌ യഹോവ ചെയ്‌ത കാര്യങ്ങൾ പഠിപ്പിക്കുന്നു. ചിലപ്പോൾ നമ്മൾ ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിൽ യഹോവ കാര്യങ്ങൾ ചെയ്‌തേക്കാം. നമുക്കുവേണ്ടി യഹോവ അങ്ങനെ ചെയ്യുന്ന ഓരോ സാഹചര്യത്തിലും “മനുഷ്യബുദ്ധിക്ക് അതീതമായ ദൈവസമാധാനം” ഒരു പുതിയ വിധത്തിൽ നമ്മൾ അനുഭവിച്ചറിയും.

^ ഖ. 1 ശീലാസും ഒരു റോമൻ പൗരനായിരുന്നിരിക്കാം.—പ്രവൃ. 16:37.