കൃത്യമായ പ്രവചനത്തിന്റെ നിശ്ശബ്ദസാക്ഷി
ഇറ്റലിയിലെ റോമിൽ ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള സന്ദർശകരെ ആകർഷിച്ചുകൊണ്ട് തല ഉയർത്തി നിൽക്കുന്ന ഒരു വിജയകമാനം കാണാം. റോമിന്റെ പ്രിയങ്കരനായ ടൈറ്റസ് ചക്രവർത്തിയെ ആദരിച്ചുകൊണ്ടുള്ളതാണ് അത്.
ഒരു പ്രധാന ചരിത്രസംഭവത്തെ ചിത്രീകരിക്കുന്ന ചില കൊത്തുപണികൾ ഈ കമാനത്തിൽ കാണാം. അത്ര അറിയപ്പെടാത്ത രസകരമായ ഒരു ബന്ധം ഈ കമാനവും ബൈബിളും തമ്മിലുണ്ട്. ബൈബിൾപ്രവചനത്തിന്റെ ശ്രദ്ധേയമായ കൃത്യതയ്ക്ക് ടൈറ്റസിന്റെ ഈ കമാനം ഒരു നിശബ്ദസാക്ഷിയാണ്.
ശിക്ഷ വിധിക്കപ്പെട്ട നഗരം
ഒന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ റോമാസാമ്രാജ്യം ബ്രിട്ടനും ഗോളും (ഇപ്പോഴത്തെ ഫ്രാൻസ്) ഈജിപ്തുമെല്ലാം അടങ്ങുന്നതായിരുന്നു. അന്ന് ആ പ്രദേശത്തെ ആളുകൾക്ക് അതുവരെ ഇല്ലാത്ത സുരക്ഷിതത്വവും സമൃദ്ധിയും ഉണ്ടായിരുന്നു. എന്നാൽ റോമിൽനിന്ന് അകലെയുള്ള യഹൂദ്യസംസ്ഥാനം റോമിന് എന്നും ഒരു തലവേദനയായിരുന്നു.
പുരാതന റോമിന്റെ വിജ്ഞാനകോശം (ഇംഗ്ലീഷ്) ഇങ്ങനെ പറയുന്നു: “യഹൂദ്യപോലെ അത്രത്തോളം പ്രശ്നങ്ങൾ നിറഞ്ഞ അപൂർവം പ്രദേശങ്ങളേ റോമാസാമ്രാജ്യത്തിലുണ്ടായിരുന്നുള്ളൂ. തങ്ങളുടെ പാരമ്പര്യത്തിന് ഒരു വിലയും കല്പിക്കാതിരുന്ന വിദേശ യജമാനന്മാരെ ജൂതന്മാർ വെറുത്തിരുന്നു. ഈ കടുത്ത അസഹിഷ്ണുതയ്ക്കു കാരണം ജൂതന്മാരുടെ കടുംപിടുത്തമാണെന്നു റോമാക്കാർ കരുതി.” ഒരു വിമോചകൻ റോമാക്കാരെ പുറന്തള്ളി ഇസ്രായേലിനെ അതിന്റെ പഴയ പ്രതാപത്തിലേക്കു കൊണ്ടുവരുമെന്നു പല ജൂതന്മാരും പ്രതീക്ഷിച്ചു. പക്ഷേ യരുശലേം വലിയൊരു ദുരന്തത്തിന് ഇരയാകാൻ പോകുകയാണെന്നാണ് എ.ഡി. 33-ൽ യേശു മുൻകൂട്ടിപ്പറഞ്ഞത്.
യേശു പറഞ്ഞു: “നിന്റെ ശത്രുക്കൾ നിനക്കു ചുറ്റും കൂർത്ത മരത്തൂണുകൾകൊണ്ട് കോട്ട കെട്ടി നിന്നെ വളഞ്ഞ് എല്ലാ വശത്തുനിന്നും നിന്നെ ഉപരോധിക്കുന്ന കാലം വരാൻപോകുന്നു. അവർ നിന്നെയും നിന്റെ മതിൽക്കെട്ടിനുള്ളിൽ കഴിയുന്ന നിന്റെ മക്കളെയും നിലംപരിചാക്കും. ഒരു കല്ലിന്മേൽ അവർ മറ്റൊരു കല്ല് അവശേഷിപ്പിക്കില്ല.”—ലൂക്കോസ് 19:43, 44.
യേശുവിന്റെ വാക്കുകൾ കേട്ട ശിഷ്യന്മാർ അമ്പരന്നുപോയിട്ടുണ്ടാകും. രണ്ടു ദിവസം കഴിഞ്ഞ് യരുശലേമിലെ ആലയം കണ്ടപ്പോൾ അവരിൽ ഒരാൾ പറഞ്ഞു: “ഗുരുവേ, എത്ര മനോഹരമായ കെട്ടിടങ്ങളും കല്ലുകളും.” ആലയത്തിലെ ചില കല്ലുകൾക്ക് 11 മീറ്റർ (36 അടി) നീളവും 5 മീറ്റർ (16 അടി) വീതിയും 3 മീറ്റർ (10 അടി) ഉയരവും ഉണ്ടായിരുന്നതായി പറയപ്പെടുന്നു. എന്നാൽ യേശു പറഞ്ഞത്, “നിങ്ങൾ ഈ കാണുന്നതെല്ലാം തകർന്നുപോകും. ഈ കല്ലുകളിൽ ഒന്നുപോലും മറ്റൊരു കല്ലിന്മേൽ കാണാത്ത രീതിയിൽ ഇതെല്ലാം ഇടിച്ചുതകർക്കുന്ന കാലം വരുന്നു” എന്നാണ്.—മർക്കോസ് 13:1; ലൂക്കോസ് 21:6.
കൂടാതെ യേശു ഇങ്ങനെയും പറഞ്ഞു: “സൈന്യങ്ങൾ യരുശലേമിനു ചുറ്റും പാളയമടിച്ചിരിക്കുന്നതു കാണുമ്പോൾ അവളുടെ നാശം അടുത്തിരിക്കുന്നു എന്ന് അറിഞ്ഞുകൊള്ളുക. അപ്പോൾ യഹൂദ്യയിലുള്ളവർ മലകളിലേക്ക് ഓടിപ്പോകട്ടെ. യരുശലേമിലുള്ളവർ അവിടം വിട്ട് പോകട്ടെ. നാട്ടിൻപുറങ്ങളിലുള്ളവർ അവളിൽ കടക്കുകയുമരുത്.” (ലൂക്കോസ് 21:20, 21) യേശുവിന്റെ വാക്കുകൾ സത്യമായോ?
ഒരു നഗരത്തിന്റെ അന്ത്യം
33 വർഷം കടന്നുപോയി. അപ്പോഴും യഹൂദ്യ റോമിന്റെ കീഴിലായിരുന്നു. എന്നാൽ എ.ഡി. 66-ൽ യഹൂദ്യയിലെ റോമൻ നാടുവാഴിയായിരുന്ന ഗെഷ്യസ് ഫ്ലോറസ് ദേവാലയത്തിന്റെ ഖജനാവിൽനിന്ന് നിക്ഷേപങ്ങൾ പിടിച്ചെടുത്തു. ഇത് ജൂതന്മാർക്കു സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. പെട്ടെന്നുതന്നെ യരുശലേമിലേക്ക് ഇരച്ചുകയറിയ ജൂതപ്പോരാളികൾ അവിടെയുണ്ടായിരുന്ന റോമൻ കാവൽസൈന്യത്തെ കൊന്നൊടുക്കിക്കൊണ്ട് റോമിൽനിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
എന്നാൽ ഏകദേശം മൂന്നു മാസം കഴിഞ്ഞ് സെസ്റ്റ്യസ് ഗാലസിന്റെ നേതൃത്വത്തിൽ 30,000-ത്തിലധികം റോമൻ പടയാളികൾ ജൂതന്മാരുടെ പോരാട്ടത്തിന് അറുതിവരുത്താൻ യരുശലേമിലേക്കു നീങ്ങി. അതിവേഗം നഗരത്തിനുള്ളിൽ മത്തായി 24:15, 16.
കടന്ന റോമാക്കാർ ആലയത്തിന്റെ പുറംമതിൽ പൊളിക്കാൻ തുടങ്ങി. പക്ഷേ, എന്തോ കാരണത്താൽ അവർ മടങ്ങിപ്പോയി. വിജയാഹ്ലാദത്തോടെ ജൂതമത്സരികൾ അവരെ പിന്തുടർന്നു. റോമൻ പടയാളികളും മത്സരികളായ ജൂതന്മാരും പോയ തക്കത്തിൽ, യേശുവിന്റെ മുന്നറിയിപ്പു ശ്രദ്ധിച്ച ക്രിസ്ത്യാനികൾ യരുശലേമിൽനിന്ന് യോർദാൻ നദിക്ക് അപ്പുറമുള്ള മലകളിലേക്ക് ഓടിപ്പോയി.—തൊട്ടടുത്ത വർഷം റോമാക്കാർ വീണ്ടും യഹൂദ്യക്കെതിരെ വന്നു. ഇത്തവണ ജനറലായിരുന്ന വെസ്പേഷ്യന്റെയും മകൻ ടൈറ്റസിന്റെയും നേതൃത്വത്തിലായിരുന്നു വരവ്. എ.ഡി. 68-ൽ നീറോ ചക്രവർത്തി മരിച്ചപ്പോൾ വെസ്പേഷ്യൻ അധികാരം ഉറപ്പിക്കുന്നതിനുവേണ്ടി റോമിലേക്കു പോയി. ടൈറ്റസും ഏകദേശം 60,000 പടയാളികളും യഹൂദ്യക്കെതിരെയുള്ള പോരാട്ടം തുടർന്നു.
എ.ഡി. 70 ജൂണിൽ യഹൂദ്യനാട്ടിൻപുറത്തെ മരങ്ങൾ വെട്ടാൻ ടൈറ്റസ് പടയാളികളോടു കല്പിച്ചു. കൂർത്ത മരത്തൂണുകൾകൊണ്ട് യരുശലേമിനു ചുറ്റും ഏഴു കിലോമീറ്റർ നീളം വരുന്ന ഒരു മതിൽ പണിയാനായിരുന്നു ഇത്. യേശു നേരത്തേ പറഞ്ഞതുപോലെ റോമാക്കാർ യരുശലേം നഗരവും ദേവാലയവും സെപ്റ്റംബറോടെ കൊള്ളയടിക്കുകയും ചുട്ടെരിക്കുകയും ചെയ്തു. അങ്ങനെ ദേവാലയം കല്ലിന്മേൽ കല്ലു ശേഷിക്കാതെ നിലംപരിചായി. (ലൂക്കോസ് 19:43, 44) ഒരു കണക്കനുസരിച്ച് കുറഞ്ഞത് “രണ്ടര ലക്ഷത്തിനും അഞ്ചു ലക്ഷത്തിനും ഇടയ്ക്ക് ആളുകൾ യെരുശലേമിലും ദേശത്തിന്റെ പല ഇടങ്ങളിലുമായി കൊല്ലപ്പെട്ടു.”
ഒരു രാജകീയ വിജയം
എ.ഡി. 71-ൽ ടൈറ്റസ് ഇറ്റലിയിൽ തിരിച്ചെത്തിയപ്പോൾ റോമൻ ജനത അതിഗംഭീരമായ വരവേൽപ്പു നൽകി. ആ ആഘോഷത്തിൽ ചേരാനായി അവിടെയുള്ള ജനങ്ങളെല്ലാം കൂടിവന്നു. റോമിൽ നടന്നിട്ടുള്ളതിലേക്കും വെച്ച് ഏറ്റവും വലിയ ജയഘോഷയാത്രകളിൽ ഒന്നായിരുന്നു അത്.
കണക്കറ്റ കൊള്ളമുതലുമായി റോമൻ നഗരത്തിലൂടെ നടന്ന ഘോഷയാത്ര ജനക്കൂട്ടത്തെ വിസ്മയഭരിതരാക്കി. പിടിച്ചെടുത്ത കപ്പലുകളും യുദ്ധഭൂമിയിലെ ചില രംഗങ്ങളുടെ ദൃശ്യാവിഷ്കാരവും യരുശലേം ദേവാലയത്തിൽനിന്ന് കൊള്ളയടിച്ച വസ്തുക്കളും എല്ലാം റോമാക്കാർക്ക് ഒരു ദൃശ്യവിരുന്നായിരുന്നു.
വെസ്പേഷ്യനു ശേഷം അദ്ദേഹത്തിന്റെ മകനായ ടൈറ്റസ് എ.ഡി. 79-ൽ ചക്രവർത്തിയായി. എന്നാൽ വെറും രണ്ടു വർഷം കഴിഞ്ഞപ്പോൾ ടൈറ്റസ് അപ്രതീക്ഷിതമായി മരിച്ചു. അദ്ദേഹത്തിന്റെ സഹോദരനായ ഡൊമിഷ്യൻ സ്ഥാനം ഏറ്റെടുക്കുകയും ടൈറ്റസിന് ആദരസൂചകമായി ഒരു വിജയകമാനം പണിയുകയും ചെയ്തു.
കമാനം ഇപ്പോൾ
ഓരോ വർഷവും റോം സന്ദർശിക്കുന്ന ലക്ഷക്കണക്കിന് ആളുകൾ ഇന്ന് ഈ കമാനം കൗതുകത്തോടെ കാണുന്നു. ചിലരുടെ കണ്ണിൽ അത് അതിമനോഹരമായ ഒരു കലാസൃഷ്ടിയാണ്. മറ്റു ചിലർക്ക് അത് റോമൻ ശക്തിയുടെ പ്രതാപത്തിന്റെ ഒരു സ്മാരകമാണ്. നിലംപതിച്ച യരുശലേമിന്റെയും ആലയത്തിന്റെയും സ്മരണക്കുറിപ്പായി ഇതിനെ കാണുന്നവരും ഉണ്ട്.
എങ്കിലും ശ്രദ്ധാപൂർവം ബൈബിൾ വായിക്കുന്നവർ ടൈറ്റസിന്റെ കമാനത്തെ അതിലും പ്രാധാന്യമുള്ള ഒന്നായി കാണുന്നു. ബൈബിൾപ്രവചനങ്ങളുടെ വിശ്വാസ്യതയ്ക്കും കൃത്യതയ്ക്കും ഉറപ്പു നൽകുന്ന ഒരു നിശ്ശബ്ദസാക്ഷിയായി ഇത് ഉയർന്നുനിൽക്കുന്നു. ബൈബിൾപ്രവചനങ്ങൾ ദൈവപ്രചോദിതമാണെന്ന കാര്യത്തിനും അത് അടിവരയിടുന്നു.—2 പത്രോസ് 1:19-21.