വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയെ അറിയുക—നോഹയെയും ദാനിയേലിനെയും ഇയ്യോബിനെയും പോലെ

യഹോവയെ അറിയുക—നോഹയെയും ദാനിയേലിനെയും ഇയ്യോബിനെയും പോലെ

“ദുഷ്ടന്മാർക്കു ന്യായം മനസ്സിലാക്കാനാകില്ല; എന്നാൽ യഹോവയെ തേടുന്നവർക്കു സകലവും മനസ്സിലാകും.”—സുഭാ. 28:5.

ഗീതങ്ങൾ: 126, 150

1-3. (എ) ഈ അവസാനകാലത്ത്‌ ദൈവത്തോടു വിശ്വസ്‌തരായി നിൽക്കാൻ നമ്മളെ എന്തു സഹായിക്കും? (ബി) ഈ ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?

ഈ അവസാനകാലത്ത്‌ ‘ദുഷ്ടന്മാർ കളപോലെ മുളച്ചുപൊങ്ങുകയാണ്‌.’ (സങ്കീ. 92:7, അടിക്കുറിപ്പ്) അതുകൊണ്ടുതന്നെ ധാർമികനിലവാരങ്ങൾ അധഃപതിക്കുന്നതിൽ നമ്മൾ അതിശയിക്കേണ്ടതില്ല. ഇത്തരമൊരു ചുറ്റുപാടിൽ ‘തിന്മ സംബന്ധിച്ച് കുട്ടികളായിരിക്കാനും കാര്യങ്ങൾ ഗ്രഹിക്കുന്നതിൽ മുതിർന്നവരായിരിക്കാനും’ നമുക്ക് എങ്ങനെ കഴിയും?—1 കൊരി. 14:20.

2 അതിനുള്ള ഉത്തരം നമ്മുടെ ആധാരവാക്യത്തിലുണ്ട്. അതിന്‍റെ ഒരു ഭാഗം ഇങ്ങനെ പറയുന്നു: “യഹോവയെ തേടുന്നവർക്കു സകലവും മനസ്സിലാകും,” അതായത്‌ യഹോവയെ പ്രസാദിപ്പിക്കുന്നതിന്‌ എന്തൊക്കെയാണു ചെയ്യേണ്ടതെന്ന് അവർ തിരിച്ചറിയും. (സുഭാ. 28:5) അതേ ആശയംതന്നെയാണു സുഭാഷിതങ്ങൾ 2:7, 9-ൽ കാണുന്നത്‌. അവിടെ പറയുന്നു: “നേരുള്ളവർക്കായി ദൈവം ജ്ഞാനം സൂക്ഷിച്ചുവെക്കുന്നു.” അങ്ങനെ നേരുള്ളവർ “നീതിയും ന്യായവും ശരിയും എന്താണെന്നു മനസ്സിലാക്കും; സകല സന്മാർഗവും തിരിച്ചറിയും.”

3 നോഹയും ദാനിയേലും ഇയ്യോബും അങ്ങനെയുള്ള ജ്ഞാനം നേടിയവരാണ്‌. (യഹ. 14:14) ഇന്നത്തെ ദൈവജനത്തിന്‍റെ കാര്യത്തിലും അതു സത്യമാണ്‌. എന്നാൽ നിങ്ങളുടെ ഓരോരുത്തരുടെയും കാര്യത്തിലോ? യഹോവയെ പ്രസാദിപ്പിക്കാൻ ആവശ്യമായിരിക്കുന്ന ‘സകലവും നിങ്ങൾക്കു മനസ്സിലാകുന്നുണ്ടോ?’ അതിനു നിങ്ങൾ യഹോവയെക്കുറിച്ചുള്ള ശരിയായ അറിവ്‌ നേടണം. നമ്മൾ ഇപ്പോൾ മൂന്നു കാര്യങ്ങളെക്കുറിച്ച് പഠിക്കും. (1) നോഹയും ദാനിയേലും ഇയ്യോബും എങ്ങനെയാണു ദൈവത്തെക്കുറിച്ച് അറിഞ്ഞത്‌? (2) ആ അറിവ്‌ അവർക്ക് എങ്ങനെ പ്രയോജനം ചെയ്‌തു? (3) അവർക്കുണ്ടായിരുന്നതുപോലുള്ള വിശ്വാസം നമുക്ക് എങ്ങനെ വളർത്തിയെടുക്കാം?

നോഹ ദൈവത്തോടുകൂടെ നടന്നു

4. നോഹ എങ്ങനെയാണ്‌ യഹോവയെക്കുറിച്ച് അറിഞ്ഞത്‌, ശരിയായ അറിവ്‌ നോഹയെ എങ്ങനെയാണു സഹായിച്ചത്‌?

4 നോഹ എങ്ങനെയാണ്‌ യഹോവയെക്കുറിച്ച് അറിഞ്ഞത്‌? മനുഷ്യചരിത്രത്തിന്‍റെ ആദ്യകാലങ്ങളിൽ വിശ്വസ്‌തരായ സ്‌ത്രീപുരുഷന്മാർ ദൈവത്തെക്കുറിച്ച് പ്രധാനപ്പെട്ട മൂന്നു വിധങ്ങളിലൂടെ പഠിച്ചു: സൃഷ്ടിയെ നിരീക്ഷിച്ചുകൊണ്ട്, ദൈവഭയമുള്ള മറ്റു വ്യക്തികളിൽനിന്ന്, ദൈവത്തെ അനുസരിക്കുന്നതിന്‍റെ പ്രയോജനങ്ങൾ അനുഭവിച്ചറിഞ്ഞതിലൂടെ. (യശ. 48:18) സൃഷ്ടിയെ നിരീക്ഷിച്ചപ്പോൾ ദൈവമുണ്ട് എന്നതിന്‍റെ തെളിവ്‌ മാത്രമല്ല, “നിത്യശക്തിയും ദിവ്യത്വവും” പോലുള്ള ദൈവത്തിന്‍റെ അദൃശ്യഗുണങ്ങളും നോഹ കണ്ടിരിക്കാം. (റോമ. 1:20) ഇതൊക്കെ കണ്ടപ്പോൾ, ദൈവമുണ്ട് എന്ന അറിവിലുപരി, ദൈവത്തിൽ ശക്തമായ വിശ്വാസം വളർത്തിയെടുക്കാൻ നോഹയ്‌ക്കു കഴിഞ്ഞു.

5. മനുഷ്യരെക്കുറിച്ചുള്ള ദൈവത്തിന്‍റെ ഉദ്ദേശ്യം നോഹ എങ്ങനെയാണു മനസ്സിലാക്കിയത്‌?

5 “വചനം കേട്ടതിനു ശേഷമാണു വിശ്വാസം വരുന്നത്‌.” (റോമ. 10:17) എങ്ങനെയാണു നോഹ യഹോവയെക്കുറിച്ച് കേട്ടത്‌? പിതാവായ ലാമെക്കിൽനിന്നും മറ്റു കുടുംബാംഗങ്ങളിൽനിന്നും നോഹ വളരെയധികം കാര്യങ്ങൾ പഠിച്ചിരിക്കാം. ദൈവത്തിൽ വിശ്വാസമുണ്ടായിരുന്ന ലാമെക്ക് ജനിച്ചതിനു ശേഷമാണ്‌ ആദാം മരിക്കുന്നത്‌. (ലേഖനാരംഭത്തിലെ ചിത്രം കാണുക.) അതുപോലെ മുത്തച്ഛനായ മെഥൂശലഹിൽനിന്നും മെഥൂശലഹിന്‍റെ മുത്തച്ഛനായ യാരെദിൽനിന്നും നോഹ പഠിച്ചിരിക്കണം. നോഹ ജനിച്ച് 366 വർഷം കഴിഞ്ഞാണു യാരെദ്‌ മരിക്കുന്നത്‌. * (ലൂക്കോ. 3:36, 37) ഇവരിൽനിന്നും സാധ്യതയനുസരിച്ച് ഇവരുടെ ഭാര്യമാരിൽനിന്നും മനുഷ്യവർഗത്തിന്‍റെ തുടക്കത്തെക്കുറിച്ചും നീതിയുള്ള മനുഷ്യരെക്കൊണ്ട് ഭൂമി നിറയ്‌ക്കാനുള്ള ദൈവത്തിന്‍റെ ഉദ്ദേശ്യത്തെക്കുറിച്ചും നോഹ മനസ്സിലാക്കിയിരിക്കണം. അതുപോലെ ഏദെൻ തോട്ടത്തിൽവെച്ച് ആദ്യമാതാപിതാക്കൾ ദൈവത്തെ ധിക്കരിച്ചതിനെക്കുറിച്ചും നോഹ പഠിച്ചു. ആ ധിക്കാരത്തിന്‍റെ ഭവിഷ്യത്തുകൾ മനുഷ്യർ അനുഭവിക്കുന്നത്‌ അദ്ദേഹത്തിനു സ്വന്തം കണ്ണുകൊണ്ട് കാണാമായിരുന്നു. (ഉൽപ. 1:28; 3:16-19, 24) എന്താണെങ്കിലും പഠിച്ച കാര്യങ്ങൾ നോഹയുടെ ഹൃദയത്തെ സ്വാധീനിച്ചു, ദൈവത്തെ സേവിക്കാൻ അത്‌ അദ്ദേഹത്തെ പ്രചോദിപ്പിച്ചു.—ഉൽപ. 6:9.

6, 7. പ്രത്യാശ എങ്ങനെയാണു നോഹയുടെ വിശ്വാസം ബലപ്പെടുത്തിയത്‌?

6 പ്രത്യാശ വിശ്വാസത്തിനു കൂടുതൽ ബലമേകും. നോഹ എന്ന തന്‍റെ പേരിൽ പ്രത്യാശ എന്ന ആശയം അടങ്ങിയിരിക്കുന്നെന്നു മനസ്സിലാക്കിയപ്പോൾ നോഹയ്‌ക്ക് എന്തു തോന്നിക്കാണുമെന്നു ചിന്തിച്ചുനോക്കുക. ആ പേരിന്‍റെ അർഥം, “വിശ്രമം,” “ആശ്വാസം” എന്നൊക്കെയായിരിക്കാം. (ഉൽപ. 5:29, അടിക്കുറിപ്പ്) ദൈവപ്രചോദിതനായി ലാമെക്ക് ഇങ്ങനെ പറഞ്ഞു: “യഹോവ ശപിച്ച ഈ ഭൂമിയിൽ നമുക്കു ചെയ്യേണ്ടിവരുന്ന പണികളിൽനിന്നും നമ്മുടെ കൈകളുടെ കഠിനാധ്വാനത്തിൽനിന്നും ഇവൻ (നോഹ) നമുക്ക് ആശ്വാസം തരും.” നോഹ ദൈവത്തിൽ പ്രത്യാശവെച്ചു. ഒരു “സന്തതി” സർപ്പത്തിന്‍റെ തല തകർക്കുമെന്നു തനിക്കു മുമ്പുണ്ടായിരുന്ന ഹാബേലിനെയും ഹാനോക്കിനെയും പോലെ നോഹ വിശ്വസിച്ചു.—ഉൽപ. 3:15.

7 ഉൽപത്തി 3:15-ൽ പറഞ്ഞിരിക്കുന്ന പ്രവചനത്തിന്‍റെ മുഴുവൻ വിശദാംശങ്ങളും നോഹയ്‌ക്കു മനസ്സിലായിട്ടുണ്ടാകില്ല. എങ്കിലും ഈ പ്രവചനം, വിടുതലിന്‍റെ പ്രത്യാശ നൽകുന്നുണ്ടെന്നു നോഹ മനസ്സിലാക്കി. ദുഷ്ടമനുഷ്യർക്കു നാശം സംഭവിക്കുമെന്നു മുൻകൂട്ടിപ്പറഞ്ഞ ഹാനോക്കിന്‍റെ സന്ദേശം ഏദെനിലെ വാഗ്‌ദാനവുമായി ബന്ധമുള്ളതായിരുന്നു. (യൂദ 14, 15) അർമഗെദോനിൽ അന്തിമമായി നിറവേറാനിരിക്കുന്ന ഹാനോക്കിന്‍റെ ആ സന്ദേശവും നോഹയുടെ വിശ്വാസവും പ്രത്യാശയും ഉറപ്പായും ശക്തമാക്കിയിരിക്കണം.

8. ശരിയായ അറിവ്‌ നോഹയെ ഏതെല്ലാം വിധങ്ങളിലാണു സംരക്ഷിച്ചത്‌?

8 ദൈവത്തെക്കുറിച്ചുള്ള ശരിയായ അറിവ്‌ നോഹയ്‌ക്ക് എങ്ങനെയാണു പ്രയോജനം ചെയ്‌തത്‌? ശരിയായ അറിവുണ്ടായിരുന്നതുകൊണ്ട് വിശ്വാസവും ദൈവികജ്ഞാനവും വളർത്തിയെടുക്കാൻ നോഹയ്‌ക്കു കഴിഞ്ഞു. അത്‌ അപകടങ്ങളിൽനിന്ന്, പ്രത്യേകിച്ച് ആത്മീയഹാനിയിൽനിന്ന് നോഹയെ സംരക്ഷിച്ചു. ഉദാഹരണത്തിന്‌, ‘സത്യദൈവത്തോടുകൂടെ നടന്നതുകൊണ്ട്’ ദൈവഭക്തിയില്ലാത്തവരെ നോഹ സുഹൃത്തുക്കളാക്കിയില്ല. മനുഷ്യശരീരമെടുത്ത്‌ ഭൂമിയിൽ വന്ന ഭൂതങ്ങൾ തങ്ങളുടെ അമാനുഷകഴിവുകൾ പ്രദർശിപ്പിച്ചപ്പോൾ വിശ്വാസഹീനരായ ആളുകൾ പെട്ടെന്ന് അവരുടെ വലയിൽ വീണു. ചിലയാളുകൾ ആ ഭൂതങ്ങളെ ആരാധിക്കുന്ന അളവോളം പോയിരിക്കാം. പക്ഷേ ഇതുകൊണ്ടൊന്നും നോഹ വഞ്ചിക്കപ്പെട്ടില്ല. (ഉൽപ. 6:1-4, 9) മക്കളെ ജനിപ്പിച്ച് ഭൂമി നിറയ്‌ക്കാൻ ദൈവം മനുഷ്യരോടാണു പറഞ്ഞിരിക്കുന്നതെന്നു നോഹയ്‌ക്ക് അറിയാമായിരുന്നു. (ഉൽപ. 1:27, 28) അതുകൊണ്ട്, സ്‌ത്രീകളും മനുഷ്യശരീരമെടുത്ത ആത്മവ്യക്തികളും തമ്മിലുള്ള ലൈംഗികബന്ധം പ്രകൃതിവിരുദ്ധവും തെറ്റും ആണെന്നു നോഹ മനസ്സിലാക്കിയിരിക്കണം. ഇവർക്കുണ്ടായ മക്കളുടെ അസാധാരണ വലുപ്പവും ശക്തിയും കണ്ടപ്പോൾ നോഹയ്‌ക്ക് ഇക്കാര്യം ഉറപ്പായിക്കാണും. പിന്നീട്‌, താൻ ഒരു പ്രളയം വരുത്താൻപോകുകയാണെന്നു ദൈവം നോഹയോടു പറഞ്ഞു. യഹോവ തന്ന ആ മുന്നറിയിപ്പു പൂർണമായി വിശ്വസിച്ച നോഹ ഒരു പെട്ടകം പണിതു, അങ്ങനെ തന്‍റെ കുടുംബത്തെ രക്ഷിച്ചു.—എബ്രാ. 11:7.

9, 10. നോഹയുടെ വിശ്വാസം നമുക്ക് എങ്ങനെ അനുകരിക്കാം?

9 നമുക്ക് എങ്ങനെ നോഹയുടേതുപോലുള്ള വിശ്വാസം വളർത്തിയെടുക്കാം? ദൈവവചനം നന്നായി പഠിക്കുക എന്നതാണു പ്രധാനമായും നമ്മൾ ചെയ്യേണ്ടത്‌. പഠിക്കുന്ന കാര്യങ്ങൾ പ്രിയപ്പെടുക. ആ അറിവിനനുസരിച്ച് ജീവിതത്തിൽ മാറ്റങ്ങൾ വരുത്തുകയും ശരിയായ തീരുമാനങ്ങൾ എടുക്കുകയും ചെയ്യുക. (1 പത്രോ. 1:13-15) അങ്ങനെ വളർത്തിയെടുക്കുന്ന വിശ്വാസവും ദൈവികജ്ഞാനവും സാത്താന്‍റെ തന്ത്രങ്ങളിൽനിന്നും ലോകത്തിന്‍റെ ദുഷിച്ച ആത്മാവിൽനിന്നും നമ്മളെ സംരക്ഷിക്കും. (2 കൊരി. 2:11) ആ ആത്മാവ്‌ ഇന്ന് അക്രമത്തോടും അധാർമികതയോടും ഉള്ള സ്‌നേഹം ആളുകളിൽ ഊട്ടിവളർത്തുന്നു, ജഡത്തിന്‍റെ മോഹങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അവരിൽ പ്രേരണ ചെലുത്തുന്നു. (1 യോഹ. 2:15, 16) കൂടാതെ, ദൈവത്തിന്‍റെ മഹാദിവസം അടുത്തിരിക്കുന്നു എന്നതിന്‍റെ തെളിവുകൾ അവഗണിക്കാൻ ആത്മീയമായി ബലഹീനരായവരെ അതു പ്രേരിപ്പിക്കുകപോലും ചെയ്യുന്നു. ഇത്‌ അപകടം ചെയ്യും. കാരണം നമ്മുടെ കാലവും നോഹയുടെ കാലവും തമ്മിൽ താരതമ്യം ചെയ്‌തപ്പോൾ യേശു അന്നത്തെ അക്രമത്തെയും അധാർമികതയെയും കുറിച്ചല്ല പറഞ്ഞത്‌, പകരം ആത്മീയകാര്യങ്ങളിലുള്ള താത്‌പര്യമില്ലായ്‌മയെക്കുറിച്ചാണ്‌.—മത്തായി 24:36-39 വായിക്കുക.

10 നിങ്ങളോടുതന്നെ ചോദിക്കുക: ‘എനിക്ക് യഹോവയെ ശരിക്കും അറിയാമെന്ന് എന്‍റെ ജീവിതരീതി തെളിയിക്കുന്നുണ്ടോ? ദൈവികനിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കാനും അതെക്കുറിച്ച് മറ്റുള്ളവരോടു പറയാനും എന്‍റെ വിശ്വാസം എന്നെ പ്രേരിപ്പിക്കുന്നുണ്ടോ?’ ഈ ചോദ്യങ്ങൾക്കുള്ള നിങ്ങളുടെ ഉത്തരങ്ങൾ നിങ്ങളും ‘സത്യദൈവത്തോടുകൂടെയാണു’ നടക്കുന്നതെന്നു തെളിയിക്കട്ടെ.

ദാനിയേൽ ദൈവികജ്ഞാനം പ്രകടമാക്കി

11. (എ) യുവാവായിരുന്നപ്പോൾ ദാനിയേൽ പ്രകടമാക്കിയ ദൈവഭയം, മാതാപിതാക്കൾ അദ്ദേഹത്തെ വളർത്തിയ വിധത്തെക്കുറിച്ച് എന്താണു കാണിച്ചുതരുന്നത്‌? (ബി) ദാനിയേലിന്‍റെ ഏതൊക്കെ ഗുണങ്ങളാണു നിങ്ങൾ അനുകരിക്കാൻ ആഗ്രഹിക്കുന്നത്‌?

11 ദാനിയേൽ എങ്ങനെയാണ്‌ യഹോവയെക്കുറിച്ച് അറിഞ്ഞത്‌? തെളിവനുസരിച്ച്, യഹോവയെയും ദൈവവചനത്തെയും സ്‌നേഹിക്കാൻ മാതാപിതാക്കൾ ദാനിയേലിനെ പഠിപ്പിച്ചിരുന്നു. ആ സ്‌നേഹം ദാനിയേൽ തന്‍റെ ജീവിതകാലം മുഴുവൻ കാത്തുസൂക്ഷിച്ചു. വാർധക്യത്തിലും അദ്ദേഹം തിരുവെഴുത്തുകൾ ശ്രദ്ധയോടെ പഠിച്ചിരുന്നതായി നമ്മൾ വായിക്കുന്നുണ്ട്. (ദാനി. 9:1, 2) ദാനിയേലിനു ദൈവത്തെക്കുറിച്ച് നല്ല അറിവുണ്ടായിരുന്നു, ദൈവം ഇസ്രായേലുമായി ഇടപെട്ട വിധത്തെക്കുറിച്ചും അറിയാമായിരുന്നു. ഇതു ദാനിയേൽ 9:3-19-ൽ രേഖപ്പെടുത്തിയിരിക്കുന്ന ഹൃദയസ്‌പർശിയായ, പശ്ചാത്താപം നിറഞ്ഞ അദ്ദേഹത്തിന്‍റെ പ്രാർഥനയിൽനിന്ന് നമുക്കു മനസ്സിലാക്കാം. ആ ഭാഗം ഒന്നു വായിക്കാനും ആ പ്രാർഥനയെക്കുറിച്ച് ധ്യാനിക്കാനും കുറച്ച് സമയം എടുത്തുകൂടേ? ദാനിയേലിനെക്കുറിച്ച് ആ പ്രാർഥന എന്താണു പഠിപ്പിക്കുന്നത്‌ എന്നതിനു പ്രത്യേകശ്രദ്ധ കൊടുക്കുക.

12-14. (എ) ദാനിയേൽ എങ്ങനെയാണു ദൈവികജ്ഞാനം പ്രകടമാക്കിയത്‌? (ബി) ധൈര്യവും വിശ്വസ്‌തതയും കാണിച്ച ദാനിയേലിനെ യഹോവ എങ്ങനെയാണ്‌ അനുഗ്രഹിച്ചത്‌?

12 ദൈവത്തെക്കുറിച്ചുള്ള ശരിയായ അറിവ്‌ ദാനിയേലിന്‌ എങ്ങനെയാണു പ്രയോജനം ചെയ്‌തത്‌? വ്യാജാരാധനയിൽ മുങ്ങിയ ബാബിലോണിൽ വിശ്വസ്‌തരായ ജൂതന്മാർക്കു പല പ്രതിസന്ധികളും നേരിട്ടു. ഉദാഹരണത്തിന്‌, യഹോവ ജൂതന്മാരോട്‌ ഇങ്ങനെ പറഞ്ഞിരുന്നു: “ഞാൻ നിങ്ങളെ നാടു കടത്തിയ നഗരത്തിൽ സമാധാനം നിലനിറുത്താൻ ശ്രദ്ധിക്കണം.” (യിരെ. 29:7) എന്നാൽ അതേസമയം യഹോവ അവരോടു സമ്പൂർണഭക്തി ആവശ്യപ്പെടുകയും ചെയ്‌തു. (പുറ. 34:14) ഈ രണ്ടു കല്‌പനകളും സമനിലയിൽ കൊണ്ടുപോകാൻ ദാനിയേലിന്‌ എങ്ങനെ കഴിയുമായിരുന്നു? യഹോവയോടുള്ള അനുസരണമാണു ഗവൺമെന്‍റ് അധികാരികളോടുള്ള അനുസരണത്തെക്കാൾ പ്രധാനമെന്നു മനസ്സിലാക്കാൻ ദൈവികജ്ഞാനം അദ്ദേഹത്തെ സഹായിച്ചു. നൂറ്റാണ്ടുകൾക്കു ശേഷം യേശു അതേ തത്ത്വം പഠിപ്പിച്ചു.—ലൂക്കോ. 20:25.

13 രാജാവിനോടല്ലാതെ മറ്റൊരു ദൈവത്തോടോ മനുഷ്യനോടോ 30 ദിവസത്തേക്കു പ്രാർഥിക്കരുതെന്നുള്ള രാജാവിന്‍റെ കല്‌പനയെക്കുറിച്ച് കേട്ടപ്പോൾ ദാനിയേൽ എന്തു ചെയ്‌തെന്നു നോക്കാം. (ദാനിയേൽ 6:7-10 വായിക്കുക.) ‘30 ദിവസത്തേക്കല്ലേ ഉള്ളൂ’ എന്നൊക്കെ പറഞ്ഞ് ദാനിയേലിന്‌ ഒഴികഴിവുകൾ നിരത്താമായിരുന്നു. പക്ഷേ, ഒരു രാജാവ്‌ പുറപ്പെടുവിച്ച കല്‌പനയ്‌ക്കു ദാനിയേൽ തിരുവെഴുത്തുകല്‌പനകളെക്കാൾ പ്രാധാന്യം കൊടുത്തില്ല. വേണമെങ്കിൽ ദാനിയേലിന്‌ ആരും കാണാതെ പ്രാർഥിക്കാമായിരുന്നു. എന്നാൽ തന്‍റെ പ്രാർഥനാരീതി പരക്കെ അറിയാവുന്നതാണെന്നു ദാനിയേൽ മനസ്സിലാക്കി. അതുകൊണ്ട് ജീവനു ഭീഷണി നേരിടുമെങ്കിലും ആരാധനയിൽ താൻ വിട്ടുവീഴ്‌ച ചെയ്‌തെന്ന ധാരണ മറ്റുള്ളവർക്കു കൊടുക്കാൻ ദാനിയേൽ ആഗ്രഹിച്ചില്ല.

14 മനസ്സാക്ഷിക്കു ചേർച്ചയിൽ ധീരമായ ഒരു തീരുമാനമെടുത്തതിന്‌ യഹോവ ദാനിയേലിനെ അനുഗ്രഹിച്ചു. വേദനാകരമായ ഒരു മരണത്തിൽനിന്ന് യഹോവ ദാനിയേലിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി. മേദോ-പേർഷ്യൻ സാമ്രാജ്യത്തിന്‍റെ അതിവിദൂരഭാഗങ്ങളിൽപ്പോലും ആളുകൾ യഹോവയെക്കുറിച്ച് അറിയാൻ ഈ സംഭവം ഇടയാക്കി.—ദാനി. 6:25-27.

15. ദാനിയേലിന്‍റേതുപോലുള്ള വിശ്വാസം വളർത്തിയെടുക്കാൻ നമുക്ക് എങ്ങനെ കഴിയും?

15 നമുക്ക് എങ്ങനെ ദാനിയേലിന്‍റേതുപോലുള്ള വിശ്വാസം വളർത്തിയെടുക്കാം? ദൈവവചനം വെറുതേ വായിക്കുന്നതല്ല, അതിന്‍റെ ‘സാരം മനസ്സിലാക്കുന്നതാണ്‌’ ശക്തമായ വിശ്വാസത്തിന്‍റെ അടിസ്ഥാനം. (മത്താ. 13:23) ഓരോ കാര്യത്തെക്കുറിച്ചും യഹോവയുടെ ചിന്ത എന്താണെന്നു മനസ്സിലാക്കണം. അതിൽ ബൈബിൾതത്ത്വങ്ങൾ ഗ്രഹിക്കുന്നത്‌ ഉൾപ്പെടുന്നു. അതുകൊണ്ട് നമ്മൾ വായിക്കുന്ന കാര്യങ്ങളെക്കുറിച്ച് ധ്യാനിക്കണം. പതിവായുള്ള ആത്മാർഥമായ പ്രാർഥനകളും പ്രധാനമാണ്‌, പ്രത്യേകിച്ചും പരിശോധനകളോ പ്രതിസന്ധികളോ നേരിടുമ്പോൾ. ജ്ഞാനത്തിനും ശക്തിക്കും വേണ്ടി വിശ്വാസത്തോടെ പ്രാർഥിക്കുമ്പോൾ യഹോവ ഉദാരമായി അവ നമുക്കു തരും.—യാക്കോ. 1:5.

ഇയ്യോബ്‌ ദൈവികതത്ത്വങ്ങൾ അനുസരിച്ചു

16, 17. ഇയ്യോബ്‌ ദൈവത്തെക്കുറിച്ചുള്ള ശരിയായ അറിവ്‌ നേടിയത്‌ എങ്ങനെയാണ്‌?

16 ഇയ്യോബ്‌ എങ്ങനെയാണ്‌ യഹോവയെക്കുറിച്ച് അറിഞ്ഞത്‌? ഇയ്യോബ്‌ ഒരു ഇസ്രായേല്യനല്ലായിരുന്നെങ്കിലും അബ്രാഹാമിന്‍റെയും യിസ്‌ഹാക്കിന്‍റെയും യാക്കോബിന്‍റെയും ഒരു അകന്ന ബന്ധുവായിരുന്നു. ഇവരോട്‌ യഹോവ തന്നെക്കുറിച്ചും മനുഷ്യവർഗത്തെപ്പറ്റിയുള്ള തന്‍റെ ഉദ്ദേശ്യത്തെക്കുറിച്ചും വെളിപ്പെടുത്തിയിരുന്നു. എങ്ങനെയെന്നു നമുക്ക് അറിയില്ലെങ്കിലും ഈ അമൂല്യസത്യങ്ങളിൽ പലതും ഇയ്യോബ്‌ മനസ്സിലാക്കി. (ഇയ്യോ. 23:12) “എന്‍റെ ചെവികൾ അങ്ങയെക്കുറിച്ച് കേട്ടിട്ടുണ്ട്” എന്ന് ഇയ്യോബ്‌ പറഞ്ഞു. (ഇയ്യോ. 42:5) ഇയ്യോബ്‌ തന്നെക്കുറിച്ച് സത്യമായ കാര്യങ്ങൾ പറഞ്ഞെന്നു പിന്നീട്‌ യഹോവതന്നെ പറയുകയുണ്ടായി.—ഇയ്യോ. 42:7, 8.

സൃഷ്ടിക്രിയകളിൽ പ്രകടമായിരിക്കുന്ന ദൈവത്തിന്‍റെ അദൃശ്യഗുണങ്ങൾ നിരീക്ഷിക്കുമ്പോൾ നമ്മുടെ വിശ്വാസം ശക്തിപ്പെടും (17-‍ാ‍ം ഖണ്ഡിക കാണുക)

17 ദൈവത്തിന്‍റെ അദൃശ്യഗുണങ്ങളിൽ പലതും സൃഷ്ടിക്രിയകളിലൂടെ ഇയ്യോബിന്‌ അറിയാൻ കഴിഞ്ഞു. (ഇയ്യോ. 12:7-9, 13) പിന്നീട്‌ എലീഹുവും യഹോവയും സൃഷ്ടിക്രിയകൾ ഉപയോഗിച്ച്, ദൈവത്തോടുള്ള താരതമ്യത്തിൽ മനുഷ്യൻ എത്ര നിസ്സാരനാണെന്ന് ഇയ്യോബിനെ പഠിപ്പിച്ചു. (ഇയ്യോ. 37:14; 38:1-4) യഹോവയുടെ വാക്കുകൾ ഇയ്യോബിന്‍റെ ഹൃദയത്തെ സ്‌പർശിച്ചു. അദ്ദേഹം താഴ്‌മയോടെ ദൈവത്തോടു പറഞ്ഞു: “അങ്ങയ്‌ക്ക് എല്ലാം ചെയ്യാൻ കഴിയുമെന്നും അങ്ങ് ഉദ്ദേശിക്കുന്നതൊന്നും നടക്കാതെപോകില്ലെന്നും എനിക്ക് ഇപ്പോൾ മനസ്സിലായി. . . . ഞാൻ പൊടിയിലും ചാരത്തിലും ഇരുന്ന് പശ്ചാത്തപിക്കുന്നു.”—ഇയ്യോ. 42:2, 6.

18, 19. യഹോവയെ ഇയ്യോബ്‌ ശരിക്കും മനസ്സിലാക്കിയിരുന്നെന്ന് ഏതൊക്കെ വിധങ്ങളിലാണു തെളിയിച്ചത്‌?

18 ദൈവത്തെക്കുറിച്ചുള്ള ശരിയായ അറിവ്‌ ഇയ്യോബിന്‌ എങ്ങനെയാണു പ്രയോജനം ചെയ്‌തത്‌? ഇയ്യോബിനു ദൈവികതത്ത്വങ്ങളെക്കുറിച്ച് നല്ല ഉൾക്കാഴ്‌ചയുണ്ടായിരുന്നു. യഹോവയെ നന്നായി അറിയാമായിരുന്ന ഇയ്യോബ്‌, ആ അറിവിനു ചേർച്ചയിൽ പ്രവർത്തിച്ചു. ഉദാഹരണത്തിന്‌, ദൈവത്തെ സ്‌നേഹിക്കുന്നെന്ന് അവകാശപ്പെടാനും അതേസമയം സഹമനുഷ്യരോടു ദയയില്ലാതെ പ്രവർത്തിക്കാനും കഴിയില്ലെന്ന് ഇയ്യോബിന്‌ അറിയാമായിരുന്നു. (ഇയ്യോ. 6:14) മറ്റുള്ളവരെക്കാൾ ഉയർന്നവനാണെന്നു ചിന്തിക്കുന്നതിനു പകരം സമ്പന്നരെന്നോ ദരിദ്രരെന്നോ വ്യത്യാസമില്ലാതെ ഇയ്യോബ്‌ എല്ലാവരോടും കുടുംബാംഗങ്ങളോടെന്നപോലെ ഇടപെട്ടു. “എന്നെ ഗർഭപാത്രത്തിൽ നിർമിച്ചവൻതന്നെയല്ലേ അവരെയും നിർമിച്ചത്‌” എന്നാണ്‌ ഇയ്യോബ്‌ പറഞ്ഞത്‌. (ഇയ്യോ. 31:13-22) പേരും പെരുമയും സമ്പത്തും ഉണ്ടായിരുന്ന കാലത്തും ഇയ്യോബ്‌ അഹങ്കരിക്കുകയോ മറ്റുള്ളവരെ ചെറുതായി കാണുകയോ ചെയ്‌തില്ല. ഇന്ന് അധികാരവും സമ്പത്തും ഉള്ള പലരിൽനിന്നും എത്ര വ്യത്യസ്‌തനായിരുന്നു ഇയ്യോബ്‌!

19 ഇയ്യോബ്‌ എല്ലാ തരം വിഗ്രഹാരാധനയും തള്ളിക്കളഞ്ഞു. സമ്പത്തിൽ ആശ്രയംവെക്കുന്നത്‌ ഉൾപ്പെടെയുള്ള വ്യാജാരാധന “മീതെയുള്ള സത്യദൈവത്തെ” തള്ളിക്കളയുന്നതിനു തുല്യമാണെന്ന് ഇയ്യോബിന്‌ അറിയാമായിരുന്നു. (ഇയ്യോബ്‌ 31:24-28 വായിക്കുക.) പുരുഷനും സ്‌ത്രീയും തമ്മിലുള്ള പാവനമായ ഒരു ബന്ധമായി വിവാഹത്തെ ഇയ്യോബ്‌ കണ്ടു. ഒരു കന്യകയെ മോശമായ രീതിയിൽ നോക്കില്ലെന്ന് അദ്ദേഹം തന്‍റെ കണ്ണുമായി ഒരു ഉടമ്പടി ചെയ്യുകപോലുമുണ്ടായി. (ഇയ്യോ. 31:1) ഒരാൾക്ക് ഒന്നിലധികം ഭാര്യമാരുള്ളതിനെ യഹോവ വിലക്കാതിരുന്ന സമയമാണ്‌ അതെന്ന് ഓർക്കുക. വേണമെങ്കിൽ ഇയ്യോബിനു മറ്റൊരു സ്‌ത്രീയെക്കൂടി ഭാര്യയാക്കാമായിരുന്നു. * പക്ഷേ, ഒരു സ്‌ത്രീയെയും ഒരു പുരുഷനെയും ചേർത്ത്‌ ദൈവം ഏദെനിൽ സ്ഥാപിച്ച വിവാഹക്രമീകരണത്തെക്കുറിച്ച് ഇയ്യോബിന്‌ അറിയാമായിരുന്നിരിക്കാം. സാധ്യതയനുസരിച്ച് ഇയ്യോബ്‌ ആ മാതൃക പിൻപറ്റി ജീവിക്കുകയും ചെയ്‌തു. (ഉൽപ. 2:18, 24) വിവാഹവും ലൈംഗികതയും സംബന്ധിച്ച് ദൈവം വെച്ച അതേ തത്ത്വങ്ങൾ അനുസരിക്കാനാണ്‌ ഏതാണ്ട് 1,600 വർഷങ്ങൾക്കു ശേഷം യേശുക്രിസ്‌തു തന്‍റെ ശ്രോതാക്കളെ പഠിപ്പിച്ചത്‌.—മത്താ. 5:28; 19:4, 5.

20. യഹോവയെയും ദൈവികനിലവാരങ്ങളെയും കുറിച്ചുള്ള ശരിയായ അറിവ്‌ കൂട്ടുകാരെ തിരഞ്ഞെടുക്കുന്നതിലും വിനോദത്തിന്‍റെ കാര്യത്തിലും നമ്മളെ സഹായിക്കുന്നത്‌ എങ്ങനെ?

20 നമുക്ക് എങ്ങനെ ഇയ്യോബിന്‍റേതുപോലുള്ള വിശ്വാസം വളർത്തിയെടുക്കാം? യഹോവയെക്കുറിച്ച് ശരിയായ അറിവ്‌ നേടുകയും എല്ലാ കാര്യങ്ങളിലും ആ അറിവിനു ചേർച്ചയിൽ പ്രവർത്തിക്കുകയും ചെയ്യുക. ഉദാഹരണത്തിന്‌, “അക്രമം ഇഷ്ടപ്പെടുന്നവനെ ദൈവം വെറുക്കുന്നു” എന്നു സങ്കീർത്തനക്കാരനായ ദാവീദ്‌ എഴുതി. അതുപോലെ ‘വഞ്ചകരായ’ ആളുകളോടു കൂട്ടുകൂടുന്നതിന്‌ എതിരെ മുന്നറിയിപ്പു നൽകുകയും ചെയ്‌തു. (സങ്കീർത്തനം 11:5; 26:4 വായിക്കുക.) ദൈവത്തിന്‍റെ ചിന്തയെക്കുറിച്ച് ഈ തിരുവെഴുത്തുകൾ നിങ്ങളോട്‌ എന്താണു പറയുന്നത്‌? നിങ്ങൾ മുൻഗണനകൾ വെക്കുന്നതിനെ ഈ അറിവ്‌ എങ്ങനെയാണു സ്വാധീനിക്കുന്നത്‌? ഇന്‍റർനെറ്റ്‌ ഉപയോഗിക്കുമ്പോഴും കൂട്ടുകാരെ തിരഞ്ഞെടുക്കുമ്പോഴും അതുപോലെ വിനോദത്തിന്‍റെ കാര്യത്തിലും യഹോവയുടെ ഈ ചിന്ത നിങ്ങളെ എങ്ങനെ സ്വാധീനിക്കണം? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ യഹോവയെ എത്ര നന്നായി അറിയാമെന്നു മനസ്സിലാക്കാൻ നിങ്ങളെ സഹായിക്കും. സങ്കീർണമായ, ദുഷ്ടത നിറഞ്ഞ ഇന്നത്തെ ലോകത്തിൽ കുറ്റമറ്റവരായി നടക്കാൻ “വിവേചനാപ്രാപ്‌തി”യെ നമ്മൾ പരിശീലിപ്പിക്കണം. അപ്പോൾ ശരിയും തെറ്റും തമ്മിൽ മാത്രമല്ല, ബുദ്ധിയും ബുദ്ധിഹീനതയും തമ്മിലുള്ള വ്യത്യാസവും വിവേചിച്ചറിയാൻ നമുക്കു കഴിയും.—എബ്രാ. 5:14; എഫെ. 5:15.

21. നമ്മുടെ സ്വർഗീയപിതാവിനെ പ്രസാദിപ്പിക്കാൻ ആവശ്യമായ ‘സകലവും മനസ്സിലാക്കാൻ’ നമുക്ക് എങ്ങനെ കഴിയും?

21 നോഹയും ദാനിയേലും ഇയ്യോബും പൂർണഹൃദയത്തോടെ യഹോവയെ അന്വേഷിച്ചു. അതുകൊണ്ട് അവർക്കു ദൈവത്തെ കണ്ടെത്താൻ കഴിഞ്ഞു, തന്നെ പ്രസാദിപ്പിക്കാൻ ആവശ്യമായ ‘സകലവും മനസ്സിലാക്കാൻ’ യഹോവ അവരെ സഹായിക്കുകയും ചെയ്‌തു. അങ്ങനെ അവർക്കു നീതിയോടെ പ്രവർത്തിച്ചതിന്‍റെ നല്ല മാതൃകകളാകാൻ കഴിഞ്ഞു, ജീവിതത്തിൽ വിജയിക്കാനുമായി. (സങ്കീ. 1:1-3) നിങ്ങളോടുതന്നെ ചോദിക്കുക: ‘നോഹയെയും ദാനിയേലിനെയും ഇയ്യോബിനെയും പോലെ എനിക്ക് യഹോവയെ അത്ര നന്നായി അറിയാമോ?’ വാസ്‌തവത്തിൽ, ആത്മീയവെളിച്ചം കൂടുതൽക്കൂടുതൽ ശോഭയേറിവരുന്ന ഇക്കാലത്ത്‌ നമുക്ക് യഹോവയെ കൂടുതൽ നന്നായി അറിയാനുള്ള അവസരമുണ്ട്. (സുഭാ. 4:18) അതുകൊണ്ട് ദൈവവചനത്തിലേക്ക് ആഴത്തിൽ കുഴിച്ചിറങ്ങുക. അതെക്കുറിച്ച് ധ്യാനിക്കുക. പരിശുദ്ധാത്മാവിനുവേണ്ടി പ്രാർഥിക്കുക. അപ്പോൾ നിങ്ങളുടെ സ്വർഗീയപിതാവിനോടു നിങ്ങൾ കൂടുതൽ അടുക്കും. ഇന്നത്തെ അഭക്തലോകത്തിൽ ഉൾക്കാഴ്‌ചയോടും ജ്ഞാനത്തോടും കൂടെ പ്രവർത്തിക്കാൻ നിങ്ങൾക്കു കഴിയും.—സുഭാ. 2:4-7.

^ ഖ. 5 നോഹയുടെ പിതാവിന്‍റെ മുത്തച്ഛനായ ഹാനോക്ക് “സത്യദൈവത്തിന്‍റെകൂടെ നടന്നു.” പക്ഷേ, നോഹ ജനിക്കുന്നതിന്‌ 69 വർഷം മുമ്പ് ‘ദൈവം ഹാനോക്കിനെ എടുത്തു.’—ഉൽപ. 5:23, 24.

^ ഖ. 19 നോഹയുടെ കാര്യത്തിലും അതുതന്നെ പറയാൻ കഴിയും. ഏദെനിലെ ധിക്കാരത്തിനു ശേഷം വൈകാതെതന്നെ പലരും ഒന്നിലധികം സ്‌ത്രീകളെ ഭാര്യമാരാക്കാൻ തുടങ്ങിയിരുന്നു. പക്ഷേ നോഹയ്‌ക്ക് ഒരു ഭാര്യയേ ഉണ്ടായിരുന്നുള്ളൂ.—ഉൽപ. 4:19.