വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആരിലേക്കാണു നിങ്ങൾ നോക്കുന്നത്‌?

ആരിലേക്കാണു നിങ്ങൾ നോക്കുന്നത്‌?

“സ്വർഗത്തിൽ സിംഹാസനസ്ഥനായിരിക്കുന്ന ദൈവമേ, അങ്ങയിലേക്കു ഞാൻ കണ്ണ് ഉയർത്തുന്നു.”—സങ്കീ. 123:1.

ഗീതങ്ങൾ: 143, 124

1, 2. യഹോവയിൽ നമ്മുടെ ദൃഷ്ടി ഉറപ്പിക്കുന്നതിൽ എന്താണ്‌ ഉൾപ്പെട്ടിരിക്കുന്നത്‌?

‘ബുദ്ധിമുട്ടു നിറഞ്ഞ സമയങ്ങളാണിത്‌.’ മുന്നോട്ടു പോകുംതോറും ജീവിതം കൂടുതൽ ദുഷ്‌കരമാകുകയേ ഉള്ളൂ. ഇന്നത്തെ അവസ്ഥകൾ എല്ലാം മാറി പുതിയ ഒരു പ്രഭാതം വിരിയുകയും ഭൂമിയിൽ യഥാർഥസമാധാനം വീണ്ടും ആഗതമാകുകയും ചെയ്യുന്നതുവരെ കാര്യങ്ങൾ വഷളായിക്കൊണ്ടിരിക്കും. (2 തിമൊ. 3:1) അതുകൊണ്ട് നമ്മളോടുതന്നെ ഈ ചോദ്യങ്ങൾ ചോദിക്കുന്നതു നന്നായിരിക്കും: ‘സഹായത്തിനും മാർഗനിർദേശത്തിനും വേണ്ടി ഞാൻ ആരിലേക്കാണു നോക്കുന്നത്‌?’ “യഹോവയിലേക്ക്” എന്നായിരിക്കാം നമ്മുടെ പെട്ടെന്നുള്ള ഉത്തരം. അതാണ്‌ ഏറ്റവും ശരിയായ ഉത്തരവും.

2 യഹോവയിലേക്കു നോക്കുന്നതിൽ എന്താണ്‌ ഉൾപ്പെട്ടിരിക്കുന്നത്‌? ജീവിതത്തിൽ സങ്കീർണമായ പ്രശ്‌നങ്ങൾ നേരിടുമ്പോൾ നമുക്ക് എങ്ങനെ യഹോവയിൽത്തന്നെ ദൃഷ്ടി ഉറപ്പിച്ചുനിറുത്താം? സഹായം ആവശ്യമുള്ളപ്പോൾ യഹോവയിലേക്കു നോക്കേണ്ടതിന്‍റെ പ്രാധാന്യം നൂറ്റാണ്ടുകൾക്കു മുമ്പ് ജീവിച്ചിരുന്ന ഒരു സങ്കീർത്തനക്കാരൻ തിരിച്ചറിഞ്ഞു. (സങ്കീർത്തനം 123:1-4 വായിക്കുക.) നമ്മൾ യഹോവയിലേക്കു നോക്കുന്നതിനെ ഒരു ദാസൻ യജമാനനിലേക്കു നോക്കുന്നതുമായിട്ടാണ്‌ അദ്ദേഹം താരതമ്യം ചെയ്‌തത്‌. എന്താണ്‌ അദ്ദേഹം അർഥമാക്കിയത്‌? ആഹാരത്തിനും സംരക്ഷണത്തിനും വേണ്ടി മാത്രമല്ല ദാസൻ യജമാനനിലേക്കു നോക്കുന്നത്‌. യജമാനന്‍റെ താത്‌പര്യങ്ങൾ മനസ്സിലാക്കി അതു നിറവേറ്റാനും അയാൾ യജമാനനിലേക്കു കൂടെക്കൂടെ നോക്കണം. സമാനമായി, നമ്മളെക്കുറിച്ചുള്ള യഹോവയുടെ ഇഷ്ടം എന്താണെന്നു വ്യക്തമായി മനസ്സിലാക്കുന്നതിനു നമ്മൾ ദിവസവും ദൈവവചനത്തിൽ അന്വേഷിക്കണം. എന്നിട്ട് അതനുസരിച്ച് ജീവിക്കണം. എങ്കിൽ മാത്രമേ സഹായം ആവശ്യമായിരിക്കുമ്പോൾ യഹോവ നമ്മളോടു പ്രീതി കാട്ടുകയുള്ളൂ.—എഫെ. 5:17.

3. യഹോവയിൽനിന്ന് നമ്മുടെ ശ്രദ്ധ മാറിപ്പോകാൻ എന്തു കാരണമായേക്കാം?

3 എപ്പോഴും യഹോവയിലേക്കു നോക്കേണ്ടതിന്‍റെ പ്രാധാന്യം നമുക്ക് അറിയാമെങ്കിലും ചില സമയത്ത്‌ നമ്മുടെ ശ്രദ്ധ പതറിപ്പോയേക്കാം. യേശുവിന്‍റെ അടുത്ത സുഹൃത്തായ മാർത്തയ്‌ക്ക് അതാണു സംഭവിച്ചത്‌. മാർത്ത “പലപല കാര്യങ്ങൾ ചെയ്യുന്ന തിരക്കിലായിരുന്നു” എന്നു ബൈബിൾ പറയുന്നു. (ലൂക്കോ. 10:40-42) യേശു കൂടെയുണ്ടായിരുന്നപ്പോൾ മാർത്തയെപ്പോലെ വിശ്വസ്‌തയായ ഒരു വ്യക്തിക്ക് അങ്ങനെ സംഭവിച്ചെങ്കിൽ അത്തരം ഒരു അപകടം നമുക്കും സംഭവിച്ചുകൂടേ? അങ്ങനെയെങ്കിൽ യഹോവയിൽനിന്ന് നമ്മുടെ ദൃഷ്ടി മാറ്റിക്കളഞ്ഞേക്കാവുന്ന ചില കാര്യങ്ങൾ ഏതൊക്കെയാണ്‌? ഈ ലേഖനത്തിൽ മറ്റുള്ളവരുടെ പ്രവൃത്തികൾ നമ്മുടെ ശ്രദ്ധ പതറിച്ചേക്കാവുന്നത്‌ എങ്ങനെയെന്നു നമ്മൾ പഠിക്കും. നമുക്ക് എങ്ങനെ യഹോവയിൽ ദൃഷ്ടി ഉറപ്പിച്ചുനിറുത്താമെന്നും മനസ്സിലാക്കും.

വിശ്വസ്‌തനായ ഒരു വ്യക്തിക്കു പദവി നഷ്ടമാകുന്നു

4. വാഗ്‌ദത്തദേശത്ത്‌ പ്രവേശിക്കാനുള്ള പദവി മോശയ്‌ക്കു നഷ്ടപ്പെട്ടതു നമ്മളെ അതിശയിപ്പിച്ചേക്കാവുന്നത്‌ എന്തുകൊണ്ട്?

4 സഹായത്തിനും മാർഗനിർദേശത്തിനും ആയി യഹോവയിലേക്കു നോക്കിയ ഒരു വ്യക്തിയാണു മോശ എന്നതിൽ സംശയമില്ല. യഥാർഥത്തിൽ “അദൃശ്യനായ ദൈവത്തെ കണ്ടാലെന്നപോലെ മോശ ഉറച്ചുനിന്നു.” (എബ്രായർ 11:24-27 വായിക്കുക.) “മോശയെപ്പോലെ, യഹോവ മുഖാമുഖം കണ്ടറിഞ്ഞ ഒരു പ്രവാചകൻ പിന്നീട്‌ ഒരിക്കലും ഇസ്രായേലിലുണ്ടായിട്ടില്ല” എന്നു ബൈബിൾ പറയുന്നു. (ആവ. 34:10) യഹോവയുമായി മോശയ്‌ക്ക് അത്ര അടുത്ത ബന്ധമുണ്ടായിരുന്നിട്ടും വാഗ്‌ദത്തദേശത്ത്‌ പ്രവേശിക്കാനുള്ള പദവി അദ്ദേഹത്തിനു നഷ്ടപ്പെട്ടു. (സംഖ്യ 20:12) എന്താണു മോശയ്‌ക്കു സംഭവിച്ചത്‌?

5-7. ഇസ്രായേല്യർ ഈജിപ്‌ത്‌ വിട്ട് അധികം വൈകാതെ എന്തു പ്രശ്‌നമാണു നേരിട്ടത്‌, മോശ എങ്ങനെയാണ്‌ ആ പ്രശ്‌നം കൈകാര്യം ചെയ്‌തത്‌?

5 ഇസ്രായേല്യർ സീനായ്‌ പർവതത്തിൽ എത്തുന്നതിനു മുമ്പ് വളരെ ഗൗരവമുള്ള ഒരു പ്രശ്‌നം ഉടലെടുത്തു. അപ്പോൾ അവർ ഈജിപ്‌തിൽനിന്ന് പോന്നിട്ട് രണ്ടു മാസംപോലും തികഞ്ഞിരുന്നില്ല. കുടിക്കാൻ വെള്ളമില്ലെന്നു ജനം പരാതിപ്പെടാൻ തുടങ്ങി. അവർ മോശയ്‌ക്കെതിരെ പിറുപിറുത്തു. സാഹചര്യം അങ്ങേയറ്റം വഷളായപ്പോൾ മോശ യഹോവയോട്‌ ഇങ്ങനെ നിലവിളിച്ചുപോയി: “ഈ ജനത്തെ ഞാൻ എന്തു ചെയ്യും? അൽപ്പംകൂടെ കഴിഞ്ഞാൽ അവർ എന്നെ കല്ലെറിയും!” (പുറ. 17:4) എന്തു ചെയ്യണമെന്ന് യഹോവ മോശയ്‌ക്കു വ്യക്തമായ നിർദേശങ്ങൾ കൊടുത്തു. മോശ തന്‍റെ വടികൊണ്ട് ഹോരേബിലെ പാറയിൽ അടിക്കണമെന്നും അപ്പോൾ അതിൽനിന്ന് വെള്ളം പുറപ്പെടുമെന്നും യഹോവ പറഞ്ഞു. “ഇസ്രായേൽമൂപ്പന്മാരുടെ കൺമുന്നിൽവെച്ച് മോശ അങ്ങനെ ചെയ്‌തു.” മതിവരുവോളം ഇസ്രായേല്യർ വെള്ളം കുടിച്ചു, അങ്ങനെ ആ പ്രശ്‌നം പരിഹരിച്ചു.—പുറ. 17:5, 6.

6 ബൈബിൾരേഖ തുടർന്ന് പറയുന്നു: “ഇസ്രായേല്യർ കലഹിച്ചതുകൊണ്ടും ‘യഹോവ ഞങ്ങളുടെ ഇടയിൽ ഉണ്ടോ ഇല്ലയോ’ എന്നു പറഞ്ഞ് യഹോവയെ പരീക്ഷിച്ചതുകൊണ്ടും മോശ ആ സ്ഥലത്തിനു മസ്സ എന്നും മെരീബ എന്നും പേരിട്ടു.” (പുറ. 17:7) ആ പേരുകൾ അനുയോജ്യമായിരുന്നു. കാരണം അവയുടെ അർഥം “പരീക്ഷിക്കൽ” എന്നും “കലഹിക്കൽ” എന്നും ആണ്‌.

7 മെരീബയിലെ ഈ സംഭവത്തെ മോശയ്‌ക്കെതിരെയുള്ള ധിക്കാരം മാത്രമായിട്ടാണോ യഹോവ കണ്ടത്‌? അല്ല, തന്‍റെ ദിവ്യാധികാരത്തിനെതിരെയുള്ള വെല്ലുവിളിയായിട്ടാണ്‌ അവരുടെ പ്രവൃത്തികളെ യഹോവ വീക്ഷിച്ചത്‌. (സങ്കീർത്തനം 95:8, 9 വായിക്കുക.) ഇസ്രായേല്യർ തികച്ചും തെറ്റായിട്ടാണു പ്രവർത്തിച്ചത്‌. ആ അവസരത്തിൽ യഹോവയിലേക്കു നോക്കിക്കൊണ്ടും യഹോവ പറഞ്ഞതുപോലെ ചെയ്‌തുകൊണ്ടും മോശ ശരിയായ രീതിയിൽ പ്രവർത്തിച്ചു.

8. വിജനഭൂമിയിലൂടെയുള്ള 40 വർഷത്തെ പ്രയാണത്തിന്‍റെ അവസാനത്തോട്‌ അടുത്ത്‌ എന്തു സംഭവമുണ്ടായി?

8 എന്നാൽ വിജനഭൂമിയിലൂടെയുള്ള 40 വർഷത്തെ പ്രയാണം അവസാനിക്കാറായപ്പോൾ സമാനമായ ഒരു സംഭവം ആവർത്തിച്ചു. വാഗ്‌ദത്തദേശത്തിന്‍റെ അതിർത്തിയോടു ചേർന്ന കാദേശിന്‌ അടുത്തുള്ള ഒരു സ്ഥലത്താണ്‌ ഇപ്പോൾ ഇസ്രായേല്യർ. ആ സ്ഥലത്തിനും പിന്നീടു മെരീബ എന്ന പേര്‌ വന്നു. * അവിടെവെച്ച് ഒരിക്കൽക്കൂടി ഇസ്രായേല്യർ വെള്ളമില്ലാത്തതിന്‍റെ പേരിൽ പരാതിപ്പെടാൻ തുടങ്ങി. (സംഖ്യ 20:1-5) എന്നാൽ ഇപ്രാവശ്യം മോശ പ്രതികരിച്ച വിധം വ്യത്യസ്‌തമായിരുന്നു.

9. യഹോവ മോശയ്‌ക്ക് എന്തൊക്കെ നിർദേശങ്ങളാണു കൊടുത്തത്‌, എന്നാൽ മോശ എന്താണു ചെയ്‌തത്‌? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)

9 ഇത്തവണ മോശ എങ്ങനെയാണു പ്രതികരിച്ചത്‌? എന്തു ചെയ്യണമെന്ന് അറിയാനായി മോശ വീണ്ടും യഹോവയിലേക്കു നോക്കി. എന്നാൽ ഇത്തവണ യഹോവ മോശയോടു പാറയിൽ അടിക്കാൻ പറഞ്ഞില്ല. വടി എടുക്കാനും ജനത്തെ പാറയുടെ മുന്നിൽ വിളിച്ചുകൂട്ടാനും എന്നിട്ട് പാറയോടു സംസാരിക്കാനും ആണ്‌ യഹോവ പറഞ്ഞത്‌. (സംഖ്യ 20:6-8) പക്ഷേ പാറയോടു സംസാരിക്കുന്നതിനു പകരം തന്‍റെ ദേഷ്യവും നിരാശയും എല്ലാം തീർത്തുകൊണ്ട് മോശ ജനത്തോട്‌ ഇങ്ങനെ ആക്രോശിച്ചു: “ധിക്കാരികളേ, കേൾക്കൂ! ഈ പാറയിൽനിന്ന് ഞങ്ങൾ നിങ്ങൾക്കു വെള്ളം തരുന്നതു കാണണോ?” എന്നിട്ട് മോശ പാറയെ അടിച്ചു, ഒന്നല്ല, രണ്ടു വട്ടം.—സംഖ്യ 20:10, 11.

10. മോശയുടെ പ്രവൃത്തികൾ കണ്ടപ്പോൾ യഹോവ എങ്ങനെയാണു പ്രതികരിച്ചത്‌?

10 യഹോവ മോശയോടു കോപിച്ചു, വാസ്‌തവത്തിൽ ഉഗ്രമായി കോപിച്ചു. (ആവ. 1:37; 3:26) എന്തുകൊണ്ട്? പല കാരണങ്ങളുണ്ടായിരിക്കാം. നമ്മൾ കണ്ടതുപോലെ, താൻ കൊടുത്ത പുതിയ നിർദേശങ്ങളനുസരിച്ച് മോശ പ്രവർത്തിക്കാതിരുന്നത്‌ യഹോവയെ കോപിപ്പിച്ചിരിക്കാം.

11. മോശ പാറയെ അടിച്ചത്‌ യഹോവ ചെയ്‌ത അത്ഭുതത്തിന്‍റെ വില കുറച്ചുകളഞ്ഞിരിക്കാം എന്നു പറയാവുന്നത്‌ എന്തുകൊണ്ട്?

11 മറ്റൊരു സാധ്യതയുണ്ട്. ആദ്യത്തെ മെരീബയ്‌ക്കടുത്തുള്ള പാറ കരിങ്കൽപ്പാളികൾ ചേർന്നതാണ്‌. എത്ര ശക്തിയായി അടിച്ചാലും അതിൽനിന്ന് വെള്ളം വരുമെന്ന് ആരും പ്രതീക്ഷിക്കില്ല. എന്നാൽ രണ്ടാമത്തെ മെരീബയിലെ പാറ കട്ടി കുറഞ്ഞ ചുണ്ണാമ്പുകല്ലുകൊണ്ടുള്ളതാണ്‌. ചുണ്ണാമ്പുകല്ലുകൾക്കിടയിലൂടെ വെള്ളം അരിച്ചിറങ്ങുന്നതുകൊണ്ട് അത്തരം പാറക്കെട്ടുകളിൽ വെള്ളം സുലഭമായി കാണും. അങ്ങനെയുള്ള പാറയിൽ രണ്ടു പ്രാവശ്യം അടിച്ചപ്പോൾ, വെള്ളം കിട്ടിയതു പ്രകൃതിയുടെ ഒരു പ്രതിഭാസം മാത്രമാണെന്നു ചിന്തിക്കാൻ മോശ ഇടം കൊടുത്തുകാണുമോ? അങ്ങനെ യഹോവയ്‌ക്കു കിട്ടേണ്ട മഹത്ത്വം കിട്ടാതെപോയോ? പാറയോടു സംസാരിക്കുന്നതിനു പകരം പാറയിൽ അടിച്ചതിലൂടെ ആ അത്ഭുതത്തിന്‍റെ മാഹാത്മ്യം മോശ കുറച്ചുകളഞ്ഞോ? * നമുക്കു തീർത്തുപറയാനാകില്ല.

എങ്ങനെയാണു മോശ ധിക്കാരം കാണിച്ചത്‌?

12. യഹോവ മോശയോടും അഹരോനോടും കോപിച്ചതിന്‍റെ മറ്റൊരു കാരണം എന്തായിരിക്കാം?

12 മോശയോടും അതുപോലെ അഹരോനോടും യഹോവ കോപിച്ചതിനു മറ്റൊരു കാരണവുമുണ്ടായിരിക്കാം. മോശ ജനത്തോട്‌ എന്താണു പറഞ്ഞതെന്നു ശ്രദ്ധിക്കുക: “ഈ പാറയിൽനിന്ന് ഞങ്ങൾ നിങ്ങൾക്കു വെള്ളം തരുന്നതു കാണണോ?” “ഞങ്ങൾ” എന്നു പറഞ്ഞപ്പോൾ മോശ ഉദ്ദേശിച്ചത്‌ മോശയെയും അഹരോനെയും ആയിരിക്കാം. ആ അത്ഭുതത്തിന്‍റെ യഥാർഥ ഉറവിടമായ യഹോവയോടുള്ള കടുത്ത അനാദരവാണു മോശയുടെ ആ വാക്കുകൾ സൂചിപ്പിച്ചത്‌. സങ്കീർത്തനം 106:32, 33 ഇതിനോടു ചേർത്തുവായിക്കുമ്പോൾ ഇതു കൂടുതൽ വ്യക്തമാകും: “മെരീബയിലെ നീരുറവിന്‌ അടുത്തുവെച്ച് അവർ ദൈവത്തെ പ്രകോപിപ്പിച്ചു; അവർ കാരണം മോശയും കുഴപ്പത്തിൽ അകപ്പെട്ടു. അവർ മോശയെ കോപിപ്പിച്ചു; മോശയുടെ വായ്‌ ചിന്താശൂന്യമായി സംസാരിച്ചു.” * (സംഖ്യ 27:14) എന്തുതന്നെയായാലും, മോശയുടെ പ്രവൃത്തികൾ യഹോവയ്‌ക്ക് അർഹമായ ബഹുമാനം കവർന്നെടുക്കുന്നതായിരുന്നു. മോശയോടും അഹരോനോടും യഹോവ ഇങ്ങനെ പറഞ്ഞു: ‘നിങ്ങൾ രണ്ടു പേരും എന്‍റെ ആജ്ഞ ധിക്കരിച്ചു.’ (സംഖ്യ 20:24) ഗുരുതരമായ ഒരു പാപംതന്നെയായിരുന്നു അത്‌.

13. യഹോവ മോശയ്‌ക്ക് ഉചിതമായ ശിക്ഷയാണു കൊടുത്തതെന്നു പറയാവുന്നത്‌ എന്തുകൊണ്ട്?

13 മോശയും അഹരോനും യഹോവയുടെ ജനത്തിന്‍റെ നേതാക്കന്മാരായിരുന്നതുകൊണ്ട് യഹോവ അവരിൽനിന്ന് കൂടുതൽ പ്രതീക്ഷിച്ചിരുന്നു. (ലൂക്കോ. 12:48) മുമ്പ്, ധിക്കാരം കാണിച്ചതു കാരണം ഇസ്രായേല്യരുടെ ഒരു തലമുറയ്‌ക്കു മുഴുവൻ കനാൻ ദേശത്തേക്കുള്ള പ്രവേശനം യഹോവ നിഷേധിച്ചിരുന്നു. (സംഖ്യ 14:26-30, 34) അതുകൊണ്ട് ധിക്കാരം കാണിച്ച മോശയ്‌ക്കും അതേ ശിക്ഷതന്നെ കൊടുക്കുന്നത്‌ ഉചിതവും ന്യായവും ആയിരുന്നു. മറ്റു ധിക്കാരികളെ ശിക്ഷിച്ചതുപോലെ, മോശയ്‌ക്കും വാഗ്‌ദത്തദേശത്ത്‌ പ്രവേശിക്കാനുള്ള അനുമതി യഹോവ കൊടുത്തില്ല.

പ്രശ്‌നത്തിന്‍റെ കാരണം

14, 15. മോശ ധിക്കാരത്തോടെ പ്രവർത്തിക്കാൻ എന്താണു കാരണമായത്‌?

14 മോശ ധിക്കാരത്തോടെ പ്രവർത്തിക്കുന്നതിലേക്കു നയിച്ചത്‌ എന്താണ്‌? സങ്കീർത്തനം 106:32, 33 ഒരിക്കൽക്കൂടി ശ്രദ്ധിക്കുക: “മെരീബയിലെ നീരുറവിന്‌ അടുത്തുവെച്ച് അവർ ദൈവത്തെ പ്രകോപിപ്പിച്ചു; അവർ കാരണം മോശയും കുഴപ്പത്തിൽ അകപ്പെട്ടു. അവർ മോശയെ കോപിപ്പിച്ചു; മോശയുടെ വായ്‌ ചിന്താശൂന്യമായി സംസാരിച്ചു.” ഇസ്രായേല്യരുടെ ധിക്കാരം യഹോവയ്‌ക്കെതിരെ ആയിരുന്നെങ്കിലും, ആത്മനിയന്ത്രണം നഷ്ടപ്പെട്ട് പ്രകോപിതനായതു മോശയാണ്‌. അതിന്‍റെ ഫലമായി, അദ്ദേഹം ഭവിഷ്യത്തുകളെക്കുറിച്ച് ചിന്തിക്കാതെ സംസാരിച്ചു.

15 മറ്റുള്ളവരുടെ പ്രവൃത്തികൾ തന്നെ സ്വാധീനിക്കാൻ മോശ അനുവദിച്ചു. യഹോവയിൽ ദൃഷ്ടി ഉറപ്പിച്ചുനിറുത്തുന്നതിന്‌ അത്‌ ഒരു തടസ്സമായി. ആദ്യത്തെ സാഹചര്യം മോശ ശരിയായ രീതിയിൽ കൈകാര്യം ചെയ്‌തതാണ്‌. (പുറ. 7:6) പക്ഷേ പതിറ്റാണ്ടുകളോളം ധിക്കാരികളായ ഇസ്രായേല്യരുമായി ഇടപെട്ട് മോശ ആകെ മടുത്തുപോയിരിക്കാം, നിരാശിതനായിരിക്കാം. അതുകൊണ്ട് രണ്ടാമത്തെ സാഹചര്യത്തിൽ, യഹോവയെ എങ്ങനെ മഹത്ത്വപ്പെടുത്താമെന്നു ചിന്തിക്കുന്നതിനു പകരം തന്‍റെ മാനസികാവസ്ഥയിൽ മാത്രമായിരിക്കാം മോശ ശ്രദ്ധിച്ചത്‌.

16. മോശയുടെ പ്രവൃത്തികളെക്കുറിച്ച് നമ്മൾ ചിന്തിക്കേണ്ടത്‌ എന്തുകൊണ്ട്?

16 മോശയെപ്പോലെ വിശ്വസ്‌തനായ ഒരു പ്രവാചകന്‍റെ ശ്രദ്ധ പതറാമെങ്കിൽ, അദ്ദേഹത്തിനു തെറ്റു പറ്റാമെങ്കിൽ, നമുക്കും അങ്ങനെ സംഭവിക്കാൻ സാധ്യതയില്ലേ? മോശ വാഗ്‌ദത്തദേശത്തിന്‍റെ തൊട്ടടുത്ത്‌ എത്തിയിരുന്നു. ഇന്നു നമ്മൾ ഒരു പ്രതീകാത്മകദേശത്തിന്‍റെ, യഹോവ വാഗ്‌ദാനം ചെയ്‌തിരിക്കുന്ന പുതിയ ലോകത്തിന്‍റെ, പടിവാതിൽക്കലാണ്‌. (2 പത്രോ. 3:13) അതിൽ പ്രവേശിക്കാനുള്ള വിശിഷ്ടപദവി നഷ്ടമാകാൻ നമ്മളാരും ആഗ്രഹിക്കില്ല. പക്ഷേ ആ ലക്ഷ്യത്തിൽ എത്തണമെങ്കിൽ എന്തു ചെയ്യണം? നമ്മൾ എപ്പോഴും യഹോവയുടെ ഇഷ്ടമനുസരിച്ച് പ്രവർത്തിക്കാൻ ശ്രമിച്ചുകൊണ്ട് നമ്മുടെ കണ്ണ് യഹോവയിൽ ഉറപ്പിച്ചുനിറുത്തണം. (1 യോഹ. 2:17) മോശയുടെ തെറ്റിൽനിന്ന് നമുക്ക് എന്തൊക്കെ പാഠങ്ങളാണു പഠിക്കാനുള്ളത്‌?

മറ്റുള്ളവരുടെ പ്രവൃത്തികൾ നമ്മുടെ ശ്രദ്ധ പതറിക്കരുത്‌

17. ആത്മനിയന്ത്രണം നഷ്ടപ്പെട്ടുപോകാതിരിക്കാൻ നമ്മളെ എന്തു സഹായിക്കും?

17 നിങ്ങളുടെ ആത്മനിയന്ത്രണം നഷ്ടപ്പെട്ടുപോകരുത്‌. ഒരേ പ്രശ്‌നംതന്നെ വീണ്ടുംവീണ്ടും തലപൊക്കിയാലും, “നന്മ ചെയ്യുന്നതു നിറുത്തിക്കളയരുത്‌. തളർന്നുപോകാതിരുന്നാൽ തക്കസമയത്ത്‌ നമ്മൾ കൊയ്യും.” (ഗലാ. 6:9; 2 തെസ്സ. 3:13) മനസ്സു മടുപ്പിക്കുന്ന സാഹചര്യങ്ങളും ആവർത്തിച്ചുണ്ടാകുന്ന വ്യക്തിത്വഭിന്നതകളും നേരിടുമ്പോൾ കോപത്തെ നമ്മൾ നിയന്ത്രിക്കുന്നുണ്ടോ? അപ്പോൾ, വാക്കുകൾ നമ്മൾ സൂക്ഷിച്ചാണോ ഉപയോഗിക്കുന്നത്‌? (സുഭാ. 10:19; 17:27; മത്താ. 5:22) മറ്റുള്ളവർ പ്രകോപിപ്പിക്കുമ്പോൾ ‘ക്രോധത്തിന്‌ ഇടം കൊടുക്കാൻ’ പഠിക്കണം. ആരുടെ ക്രോധത്തിന്‌? യഹോവയുടെ. (റോമർ 12:17-21 വായിക്കുക.) യഹോവയിൽത്തന്നെയാണ്‌ നമ്മുടെ കണ്ണെങ്കിൽ ദൈവക്രോധത്തിന്‌ ഇടം കൊടുത്തുകൊണ്ട് യഹോവയെ നമ്മൾ ആദരിക്കും, ഉചിതമെന്ന് യഹോവയ്‌ക്കു തോന്നുന്ന സമയത്ത്‌ യഹോവ പ്രവർത്തിക്കുന്നതുവരെ നമ്മൾ കാത്തിരിക്കും. എന്നാൽ ഏതെങ്കിലും തരത്തിൽ നമ്മൾത്തന്നെ പ്രതികാരം ചെയ്യാൻ ശ്രമിക്കുന്നെങ്കിൽ യഹോവയോടുള്ള അനാദരവായിരിക്കും അത്‌.

18. നിർദേശങ്ങൾ അനുസരിക്കുന്ന കാര്യത്തിൽ നമ്മൾ ഏതു കാര്യങ്ങൾ മനസ്സിൽപ്പിടിക്കണം?

18 ഏറ്റവും പുതിയ നിർദേശങ്ങൾ ശ്രദ്ധാപൂർവം അനുസരിക്കുക. യഹോവ തരുന്ന പുതിയപുതിയ നിർദേശങ്ങൾ വീഴ്‌ച വരുത്താതെ അനുസരിക്കുന്ന ഒരു രീതി നമുക്കുണ്ടോ? അങ്ങനെയെങ്കിൽ മുമ്പ് ചെയ്‌തുപോന്ന അതേ വിധത്തിൽ കാര്യങ്ങൾ ചെയ്യാൻ നമ്മൾ നിർബന്ധംപിടിക്കില്ല. പകരം, യഹോവ സംഘടനയിലൂടെ തരുന്ന ഏതൊരു പുതിയ നിർദേശവും നമ്മൾ മടി കൂടാതെ അനുസരിക്കും. (എബ്രാ. 13:17) അതേസമയം ‘എഴുതിയിരിക്കുന്നതിന്‌ അപ്പുറം പോകാതിരിക്കാനും’ നമ്മൾ ശ്രദ്ധിക്കും. (1 കൊരി. 4:6) അങ്ങനെ ചെയ്യുമ്പോൾ നമ്മൾ യഹോവയിൽ ദൃഷ്ടി ഉറപ്പിക്കുകയായിരിക്കും.

മറ്റുള്ളവരുടെ തെറ്റുകളോടു മോശ പ്രതികരിച്ച വിധത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം? (19-‍ാ‍ം ഖണ്ഡിക കാണുക)

19. മറ്റുള്ളവരുടെ തെറ്റുകൾ യഹോവയുമായുള്ള നമ്മുടെ ബന്ധത്തെ തകരാറിലാക്കുന്നത്‌ എങ്ങനെ ഒഴിവാക്കാം?

19 മറ്റുള്ളവരുടെ തെറ്റുകൾ യഹോവയുമായുള്ള നമ്മുടെ ബന്ധത്തിന്‌ ഒരു തടസ്സമാകാൻ അനുവദിക്കരുത്‌. നമ്മുടെ ആലങ്കാരികകണ്ണുകൾ യഹോവയിൽത്തന്നെ ഉറപ്പിക്കുകയാണെങ്കിൽ മറ്റുള്ളവരുടെ പ്രവൃത്തികൾ നമ്മളെ കോപിപ്പിക്കാനോ യഹോവയുമായുള്ള ബന്ധം തകരാറിലാക്കാനോ നമ്മൾ അനുവദിക്കുകയില്ല. ദൈവത്തിന്‍റെ സംഘടനയിൽ മോശയെപ്പോലെ നമുക്കും ഏതെങ്കിലും ഉത്തരവാദിത്വസ്ഥാനമുണ്ടെങ്കിൽ ഇതു വിശേഷിച്ചും പ്രധാനമാണ്‌. നമ്മൾ ഓരോരുത്തരും ‘ഭയത്തോടും വിറയലോടും കൂടെ സ്വന്തം രക്ഷയ്‌ക്കുവേണ്ടി പരിശ്രമിക്കണം’ എന്നതു ശരിയാണെങ്കിലും യഹോവ ഒരേ നിലവാരംവെച്ചല്ല നമ്മളെ വിധിക്കുന്നതെന്നു നമ്മൾ ഓർക്കണം. (ഫിലി. 2:12) പകരം, നമുക്ക് ഉത്തരവാദിത്വങ്ങൾ എത്രയേറെയുണ്ടോ അത്രയേറെ യഹോവ നമ്മിൽനിന്ന് പ്രതീക്ഷിക്കും. (ലൂക്കോ. 12:48) നമ്മൾ യഹോവയെ യഥാർഥമായി സ്‌നേഹിക്കുന്നുണ്ടെങ്കിൽ യഹോവയുടെ സ്‌നേഹത്തിൽനിന്ന് നമ്മളെ വേർപെടുത്താനോ വീഴിക്കാനോ യാതൊന്നിനുമാകില്ല.—സങ്കീ. 119:165; റോമ. 8:37-39.

20. നമ്മൾ എന്തു ചെയ്യാൻ ഉറച്ച തീരുമാനമെടുക്കണം?

20 പ്രതിസന്ധികൾ നിറഞ്ഞ ഇക്കാലത്ത്‌, “സ്വർഗത്തിൽ സിംഹാസനസ്ഥനായിരിക്കുന്ന” ദൈവത്തിലേക്ക് നമ്മുടെ കണ്ണ് ഉയർത്താം, അങ്ങനെ എപ്പോഴും ദൈവത്തിന്‍റെ ഇഷ്ടം മനസ്സിലാക്കി പ്രവർത്തിക്കാം. മറ്റുള്ളവരുടെ പ്രവൃത്തികൾ യഹോവയുമായുള്ള നമ്മുടെ ബന്ധത്തെ മോശമായി ബാധിക്കാൻ നമ്മൾ അനുവദിക്കരുത്‌. അതിന്‍റെ പ്രാധാന്യം കൂടുതൽ വ്യക്തമാക്കുന്നതാണു മോശയുടെ അനുഭവം. നമ്മുടെ ചുറ്റുമുള്ളവരുടെ അപൂർണതകളോട്‌ അമിതമായി പ്രതികരിക്കുന്നതിനു പകരം ‘നമ്മോടു പ്രീതി കാണിക്കുംവരെ ദൈവത്തെ നോക്കിക്കൊണ്ടിരിക്കാം.’ അതായിരിക്കട്ടെ നമ്മുടെ ഉറച്ച തീരുമാനം.—സങ്കീ. 123:1, 2.

^ ഖ. 8 രണ്ടാമത്തെ മെരീബ കാദേശിന്‌ അടുത്തുള്ള മെരീബയാണ്‌. മസ്സ എന്നും വിളിക്കുന്ന ആദ്യത്തെ മെരീബ രഫീദീമിന്‌ അടുത്താണ്‌. എങ്കിലും രണ്ടു സ്ഥലങ്ങൾക്കും ഒരേ പേര്‌ ലഭിച്ചതു രണ്ടിടത്തുവെച്ചും കലഹമുണ്ടായതുകൊണ്ടാണ്‌. വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരത്തിന്‍റെ അനുബന്ധം ബി3-യിലെ ഭൂപടം കാണുക.

^ ഖ. 11 പ്രൊഫസർ ജോൺ എ. ബെക്ക് ഇങ്ങനെ പറയുന്നു: “ഒരു ജൂതപാരമ്പര്യമനുസരിച്ച് ധിക്കാരികളായ ഇസ്രായേല്യർ മോശയെ ഇങ്ങനെ വെല്ലുവിളിച്ചു: ‘ഈ പാറയുടെ പ്രത്യേകതകൾ മോശയ്‌ക്ക് അറിയാം. തന്‍റെ അത്ഭുതശക്തി തെളിയിക്കണമെന്നുണ്ടെങ്കിൽ വേറെ ഏതെങ്കിലും പാറയിൽനിന്ന് മോശ നമുക്കു വെള്ളം തരട്ടെ.’” ഇതൊരു പാരമ്പര്യവിശ്വാസം മാത്രമാണ്‌.

^ ഖ. 12 1987 ഒക്‌ടോബർ 15 ലക്കം വീക്ഷാഗോപുരത്തിലെ (ഇംഗ്ലീഷ്‌) “വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ” കാണുക.