വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പുറമേ കാണുന്നതുവെച്ച് വിധിക്കരുത്‌

പുറമേ കാണുന്നതുവെച്ച് വിധിക്കരുത്‌

“പുറമേ കാണുന്നതുവെച്ച് വിധിക്കാതെ നീതിയോടെ വിധിക്കുക.”യോഹ. 7:24.

ഗീതങ്ങൾ: 142, 123

1. യേശുവിനെപ്പറ്റി യശയ്യ എന്താണു പ്രവചിച്ചത്‌, ഈ വാക്കുകൾ നമുക്ക് ഒരു പ്രോത്സാഹനമായിരിക്കുന്നത്‌ എന്തുകൊണ്ട്?

“കണ്ണുകൊണ്ട് കാണുന്നതനുസരിച്ച് അവൻ വിധി കല്‌പിക്കില്ല, ചെവികൊണ്ട് കേൾക്കുന്നതനുസരിച്ച് ശാസിക്കുകയുമില്ല. പാവപ്പെട്ടവരെ അവൻ ന്യായത്തോടെ വിധിക്കും” എന്നു നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിനെക്കുറിച്ച് യശയ്യ മുൻകൂട്ടിപ്പറഞ്ഞു. (യശ. 11:3, 4) യേശുവിനെക്കുറിച്ചുള്ള ഈ പ്രാവചനികവാക്കുകൾ നമുക്കു ധൈര്യവും പ്രോത്സാഹനവും പകരുന്നത്‌ എന്തുകൊണ്ട്? കാരണം, പക്ഷപാതവും മുൻവിധിയും നിറഞ്ഞ ഒരു ലോകത്തിലാണു നമ്മൾ ജീവിക്കുന്നത്‌. പുറമേ കാണുന്നതനുസരിച്ച് വിധിക്കാത്ത, എല്ലാം തികഞ്ഞ ഇങ്ങനെയുള്ള ഒരു ന്യായാധിപനുവേണ്ടിയല്ലേ നമ്മൾ കാത്തിരിക്കുന്നത്‌!

2. യേശു എന്തു ചെയ്യാനാണു നമ്മളോടു കല്‌പിച്ചത്‌, ഈ ലേഖനത്തിൽ നമ്മൾ എന്തു ചർച്ച ചെയ്യും?

2 ഓരോ ദിവസവും നമ്മൾ ആളുകളെക്കുറിച്ച് പലപല വിലയിരുത്തലുകൾ നടത്താറുണ്ട്. എന്നാൽ അപൂർണരായതുകൊണ്ട് യേശുവിനെപ്പോലെ ഒരു പിഴവുംകൂടാതെ കാര്യങ്ങൾ വിലയിരുത്താൻ നമുക്കു കഴിയില്ല. കണ്ണിനു കാണുന്നതനുസരിച്ച് വിധിക്കാനുള്ള ഒരു ചായ്‌വ്‌ നമുക്കുണ്ട്. പക്ഷേ ഭൂമിയിലായിരുന്നപ്പോൾ യേശു ഇങ്ങനെ കല്‌പിച്ചു: “പുറമേ കാണുന്നതുവെച്ച് വിധിക്കാതെ നീതിയോടെ വിധിക്കുക.” (യോഹ. 7:24) വ്യക്തമായും, പുറമേ കാണുന്നതുവെച്ച് മറ്റുള്ളവരെ വിധിക്കുന്നതിനു പകരം നമ്മൾ യേശുവിനെപ്പോലെയാകാനാണു യേശു ആഗ്രഹിക്കുന്നത്‌. മിക്കപ്പോഴും കണ്ണിനു കാണുന്നതുപോലെ ആളുകളെ വിധിക്കാൻ ഇടയാക്കുന്ന മൂന്നു കാര്യങ്ങൾ ഈ ലേഖനത്തിൽ ചർച്ച ചെയ്യും: ജാതി, സമ്പത്ത്‌, പ്രായം. ഓരോന്നിനെക്കുറിച്ചും പഠിക്കുമ്പോൾ, നമുക്കു യേശുവിന്‍റെ കല്‌പന എങ്ങനെ അനുസരിക്കാമെന്നും നമ്മൾ ചിന്തിക്കും.

ജാതിയുടെ അടിസ്ഥാനത്തിൽ വിധിക്കരുത്‌

3, 4. (എ) ജനതകളിൽപ്പെട്ടവരോടുള്ള വീക്ഷണത്തിനു മാറ്റംവരുത്താൻ ഏതൊക്കെ സംഭവങ്ങളാണു പത്രോസിനെ പ്രേരിപ്പിച്ചത്‌? (ലേഖനാരംഭത്തിലെ ചിത്രം കാണുക.) (ബി) ഏതു പുതിയ സത്യം മനസ്സിലാക്കാൻ യഹോവ പത്രോസിനെ സഹായിച്ചു?

3 ജനതകളിൽപ്പെട്ട കൊർന്നേല്യൊസിന്‍റെ വീട്ടിലേക്കു ചെല്ലാൻ പറഞ്ഞപ്പോൾ പത്രോസ്‌ അപ്പോസ്‌തലന്‍റെ മനസ്സിലൂടെ എന്തൊക്കെ ചിന്തകൾ കടന്നുപോയിരിക്കാം? (പ്രവൃ. 10:17-29) അക്കാലത്തെ മറ്റു ജൂതന്മാരെപ്പോലെ പത്രോസും ചെറുപ്പംമുതലേ ചിന്തിച്ചിരുന്നതു ജനതകളിൽപ്പെട്ടവർ അശുദ്ധരാണെന്നാണ്‌. എന്നാൽ മാറിച്ചിന്തിക്കാൻ പത്രോസിനെ പ്രേരിപ്പിച്ച ചില സംഭവങ്ങളുണ്ടായി. ഉദാഹരണത്തിന്‌, പത്രോസിന്‌ അത്ഭുതകരമായ ഒരു ദർശനം ലഭിച്ചു. (പ്രവൃ. 10:9-16) പത്രോസ്‌ എന്താണു കണ്ടത്‌? വിരിപോലെയുള്ള ഒരു പാത്രം പത്രോസിന്‍റെ മുന്നിലേക്ക് ഇറക്കുന്നു. അതിൽ അശുദ്ധമൃഗങ്ങൾ നിറഞ്ഞിരുന്നു. ഒപ്പം, “പത്രോസേ, എഴുന്നേറ്റ്‌ ഇവയെ അറുത്ത്‌ തിന്നൂ” എന്ന് ആജ്ഞാപിക്കുന്ന ഒരു സ്വർഗീയശബ്ദവും. ഇങ്ങനെ മൂന്നു പ്രാവശ്യം സംഭവിച്ചു. ഓരോ തവണയും പത്രോസ്‌ കഴിക്കാൻ വിസമ്മതിച്ചു. അപ്പോഴൊക്കെ സ്വർഗീയശബ്ദം പത്രോസിനോട്‌, “ദൈവം ശുദ്ധീകരിച്ചവയെ നീ മലിനമെന്നു വിളിക്കരുത്‌” എന്നു പറഞ്ഞു. ദർശനത്തിൽനിന്ന് ഉണർന്ന പത്രോസിന്‌ ആ പറഞ്ഞതിന്‍റെ അർഥം എന്താണെന്നു മനസ്സിലായില്ല. അപ്പോഴാണു കൊർന്നേല്യൊസ്‌ അയച്ച ആളുകൾ അവിടെ എത്തിയത്‌. പരിശുദ്ധാത്മാവിൽനിന്നും നിർദേശം ലഭിച്ച പത്രോസ്‌ ഒട്ടും മടിക്കാതെ അവരുടെകൂടെ കൊർന്നേല്യൊസിന്‍റെ വീട്ടിലേക്കു പോയി.

4 പുറമേ കാണുന്നതുവെച്ച് മാത്രം കാര്യങ്ങൾ വിലയിരുത്തുകയായിരുന്നെങ്കിൽ പത്രോസ്‌ ഒരിക്കലും കൊർന്നേല്യൊസിന്‍റെ വീട്ടിൽ പ്രവേശിക്കുമായിരുന്നില്ല. കാരണം, ജൂതന്മാർക്കു ജനതകളിൽപ്പെട്ടവരുടെ വീടുകളിൽ കയറുന്ന രീതിയില്ലായിരുന്നു. ആഴത്തിൽ വേരൂന്നിയ മുൻവിധികളുണ്ടായിരുന്നിട്ടും പത്രോസ്‌ എന്തുകൊണ്ടാണു പോയത്‌? ദർശനവും പരിശുദ്ധാത്മാവിൽനിന്ന് കിട്ടിയ ഉറപ്പും പത്രോസിനെ അത്രയേറെ സ്വാധീനിച്ചു. കൊർന്നേല്യൊസ്‌ പറഞ്ഞ വിവരങ്ങൾ കേട്ട പത്രോസ്‌ ദൈവപ്രചോദിതനായി ഇങ്ങനെ പ്രഖ്യാപിച്ചു: “ദൈവം പക്ഷപാതമുള്ളവനല്ലെന്ന് എനിക്ക് ഇപ്പോൾ ശരിക്കും മനസ്സിലായി. ഏതു ജനതയിൽപ്പെട്ട ആളാണെങ്കിലും, ദൈവത്തെ ഭയപ്പെട്ട് ശരിയായതു പ്രവർത്തിക്കുന്ന മനുഷ്യനെ ദൈവം അംഗീകരിക്കുന്നു.” (പ്രവൃ. 10:34, 35) ദൂരവ്യാപകഫലങ്ങൾ ഉളവാക്കുമായിരുന്ന ഈ പുതിയ ഗ്രാഹ്യം പത്രോസിനെ ആവേശംകൊള്ളിച്ചു. ഇത്‌ മറ്റു ക്രിസ്‌ത്യാനികളെ എങ്ങനെ ബാധിക്കുമായിരുന്നു?

5. (എ) എല്ലാ ക്രിസ്‌ത്യാനികളും ഏതു കാര്യം മനസ്സിലാക്കണമെന്നാണ്‌ യഹോവ ആഗ്രഹിക്കുന്നത്‌? (ബി) സത്യം അറിഞ്ഞതിനു ശേഷവും നമ്മുടെ ഉള്ളിൽ എന്തു കാണും?

5 താൻ പക്ഷപാതമുള്ളവനല്ല എന്നു മനസ്സിലാക്കാൻ പത്രോസിനെ ഉപയോഗിച്ചുകൊണ്ട് എല്ലാ ക്രിസ്‌ത്യാനികളെയും യഹോവ സഹായിക്കുകയായിരുന്നു. ജാതി, വർഗം, രാഷ്‌ട്രം, ഗോത്രം, ഭാഷ എന്നിവയ്‌ക്കൊന്നും യഹോവ ഒരു പ്രാധാന്യവും കല്‌പിക്കുന്നില്ല. തന്നെ ഭയപ്പെട്ട് ശരിയായതു പ്രവർത്തിക്കുന്ന ആരെയും ദൈവം അംഗീകരിക്കുന്നു. (ഗലാ. 3:26-28; വെളി. 7:9, 10) ഇക്കാര്യം സത്യമാണെന്നു നിങ്ങൾ അംഗീകരിക്കും എന്നതിനു സംശയമില്ല. പക്ഷേ മറ്റുള്ളവരോടു മുൻവിധികൾ വെച്ചുപുലർത്തുന്ന ഒരു ദേശത്തോ ഭവനത്തിലോ ആണ്‌ നിങ്ങൾ ജനിച്ചുവളർന്നതെങ്കിൽ ഒരു അപകടമുണ്ട്. പക്ഷപാതമില്ലാത്ത ആളാണെന്നു സ്വയം തോന്നിയേക്കാമെങ്കിലും ഒരുപക്ഷേ നിങ്ങളുടെ ഉള്ളിന്‍റെ ഉള്ളിൽ മുൻവിധികൾ ഇപ്പോഴും അവശേഷിക്കുന്നുണ്ടാകും. യഹോവയ്‌ക്കു പക്ഷപാതമില്ലെന്നു മനസ്സിലാക്കാൻ മറ്റുള്ളവരെ സഹായിച്ച പത്രോസുപോലും പിന്നീടു മുൻവിധിയോടെ ഇടപെട്ടു. (ഗലാ. 2:11-14) യേശു പറഞ്ഞതിനു ചേർച്ചയിൽ പുറമേ കാണുന്നതുവെച്ച് മറ്റുള്ളവരെ വിധിക്കുന്നതു നിറുത്താൻ നമുക്ക് എങ്ങനെ പഠിച്ചെടുക്കാനാകും?

6. (എ) ഹൃദയത്തിൽനിന്ന് മുൻവിധി പിഴുതെറിയാൻ നമ്മളെ എന്തു സഹായിക്കും? (ബി) ഉത്തരവാദിത്വസ്ഥാനത്തുള്ള ഒരു സഹോദരന്‍റെ റിപ്പോർട്ട് എന്താണു കാണിക്കുന്നത്‌?

6 നമ്മൾ മറ്റുള്ളവരോട്‌ ഏതെങ്കിലും തരത്തിലുള്ള മുൻവിധി ഇപ്പോഴും വെച്ചുകൊണ്ടിരിക്കുന്നുണ്ടോ എന്നു ദൈവവചനത്തിന്‍റെ വെളിച്ചത്തിൽ സ്വയം പരിശോധിച്ചുനോക്കണം. (സങ്കീ. 119:105) സ്‌നേഹത്തോടെ മറ്റുള്ളവർ തരുന്ന സഹായവും നമുക്ക് ആവശ്യമായിരുന്നേക്കാം. കാരണം നമുക്കു മുൻവിധിയുണ്ടോ ഇല്ലയോ എന്നു സ്വയം കാണാൻ കഴിഞ്ഞെന്നുവരില്ല. എന്നാൽ മറ്റുള്ളവർ അതു നിരീക്ഷിച്ചേക്കാം. (ഗലാ. 2:11, 14) ഈ മനോഭാവങ്ങൾ നമ്മുടെ ഉള്ളിൽ ആഴത്തിൽ വേരോടിയവയായതുകൊണ്ട് നമ്മൾ ഒരുപക്ഷേ അവ അറിയുന്നുപോലുമുണ്ടാകില്ല. ഉദാഹരണത്തിന്‌, ഉത്തരവാദിത്വസ്ഥാനത്തുള്ള ഒരു സഹോദരൻ മുഴുസമയസേവനത്തിൽ നന്നായി പ്രവർത്തിക്കുന്ന ഒരു ദമ്പതികളെക്കുറിച്ച് ഒരിക്കൽ ഒരു റിപ്പോർട്ട് അയച്ചു. മറ്റുള്ളവർ പുച്ഛത്തോടെ കണ്ടിരുന്ന ഒരു വംശീയക്കൂട്ടത്തിൽനിന്നുള്ള ആളായിരുന്നു ഭർത്താവ്‌. റിപ്പോർട്ടിൽ സഹോദരൻ ഭർത്താവിനെക്കുറിച്ച് ധാരാളം നല്ല കാര്യങ്ങൾ ചേർത്തിരുന്നു. പക്ഷേ അത്‌ അവസാനിപ്പിച്ചത്‌ ഇങ്ങനെയാണ്‌: “ഈ വംശത്തിലുള്ള മിക്കവരും ശുചിത്വമില്ലാത്തവരും അവരുടെ ജീവിതനിലവാരം വളരെ താഴ്‌ന്നതും ആണ്‌. എങ്കിലും, ഇദ്ദേഹത്തിന്‍റെ പെരുമാറ്റരീതിയും ജീവിതശൈലിയും ഈ വംശത്തിലെ എല്ലാവരും അങ്ങനെയല്ലെന്നു മനസ്സിലാക്കാൻ മറ്റുള്ളവരെ സഹായിക്കും.” രസകരമായ ഒരു സംഗതി, ആ വംശത്തിലുള്ളവരോടു തനിക്കു തിരിച്ചുവ്യത്യാസമുണ്ടെന്ന് ഉത്തരവാദിത്വസ്ഥാനത്തുള്ള ഈ സഹോദരൻ തിരിച്ചറിഞ്ഞില്ല. ഇതിൽ നമുക്ക് ഒരു പാഠമില്ലേ? നമുക്കു സംഘടനയിൽ പലപല ഉത്തരവാദിത്വങ്ങൾ കാണും. എങ്കിൽപ്പോലും, മുൻവിധിയുടെ എന്തെങ്കിലും കണികകൾ നമ്മുടെ ഹൃദയത്തിലുണ്ടോ എന്നു ശ്രദ്ധാപൂർവം പരിശോധിക്കുകയും മറ്റുള്ളവരിൽനിന്ന് താഴ്‌മയോടെ സഹായം സ്വീകരിക്കുകയും വേണം. കൂടുതലായി നമുക്ക് എന്തു ചെയ്യാൻ കഴിയും?

7. വിശാലതയുള്ളവരാണെന്നു നമുക്ക് എങ്ങനെ കാണിക്കാം?

7 നമ്മുടെ ഹൃദയം വിശാലമാക്കുന്നെങ്കിൽ മുൻവിധിയുടെ സ്ഥാനത്ത്‌ സ്‌നേഹം വളർന്നുവരും. (2 കൊരി. 6:11-13) നിങ്ങൾ ദേശമോ ജാതിയോ മതപശ്ചാത്തലമോ ഭാഷയോ ഇപ്പോഴും നോക്കാറുണ്ടോ? അതിന്‍റെ അടിസ്ഥാനത്തിലാണോ ഉറ്റസുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നത്‌? എങ്കിൽ വിശാലതയുള്ളവരാകുക. നിങ്ങളുടെകൂടെ വയൽസേവനത്തിനോ കൂടിവരവിനോ ഭക്ഷണത്തിനോ വ്യത്യസ്‌തപശ്ചാത്തലങ്ങളിലുള്ള സഹോദരങ്ങളെ നിങ്ങൾ ക്ഷണിക്കാറുണ്ടോ? (പ്രവൃ. 16:14, 15) അങ്ങനെയെല്ലാം ചെയ്യുമ്പോൾ നിങ്ങളുടെ ഹൃദയത്തിൽ സ്‌നേഹം നിറയും, അവിടെ മുൻവിധിക്കു യാതൊരു സ്ഥാനവും കാണില്ല. പുറമേ കാണുന്നതുവെച്ച് ആളുകൾ മറ്റുള്ളവരെ വിധിക്കാൻ ചായ്‌വ്‌ കാണിക്കുന്ന മറ്റു പല മേഖലകളുമുണ്ട്. അതിലൊന്നാണു സമ്പത്ത്‌.

സമ്പത്തിന്‍റെ അടിസ്ഥാനത്തിൽ വിധിക്കരുത്‌

8. ലേവ്യ 19:15 അനുസരിച്ച്, ആളുകളുടെ സാമ്പത്തികസ്ഥിതി നമ്മുടെ വീക്ഷണത്തെ സ്വാധീനിച്ചേക്കാവുന്നത്‌ എങ്ങനെ?

8 ആളുകളുടെ സാമ്പത്തികനില നമ്മൾ അവരെ വീക്ഷിക്കുന്ന വിധത്തെ സ്വാധീനിച്ചേക്കാം. ലേവ്യ 19:15 പറയുന്നു: “നിങ്ങൾ നീതിരഹിതമായി ന്യായം വിധിക്കരുത്‌. ദരിദ്രനോടു പക്ഷപാതമോ സമ്പന്നനോടു പ്രത്യേകപരിഗണനയോ കാണിക്കരുത്‌. സഹമനുഷ്യനെ നീതിയോടെ വിധിക്കണം.” സമ്പന്നരാണോ ദരിദ്രരാണോ എന്നു നോക്കിയാണോ നമ്മൾ ആളുകളെ വിലയിരുത്തുന്നത്‌?

9. ശലോമോൻ രേഖപ്പെടുത്തിയ ദുഃഖകരമായ ഒരു സത്യം ഏതാണ്‌, അതു നമ്മളെ എന്താണു പഠിപ്പിക്കുന്നത്‌?

9 അപൂർണമനുഷ്യരെക്കുറിച്ച് ദുഃഖകരമായ ഒരു സത്യം രേഖപ്പെടുത്താൻ പരിശുദ്ധാത്മാവ്‌ ശലോമോനെ പ്രചോദിപ്പിച്ചു. സുഭാഷിതങ്ങൾ 14:20 പറയുന്നു: “ദരിദ്രനെ അയൽക്കാർപോലും വെറുക്കുന്നു; എന്നാൽ പണക്കാരന്‌ അനേകം കൂട്ടുകാരുണ്ടായിരിക്കും.” ഈ വാക്യം നമ്മളെ എന്താണു പഠിപ്പിക്കുന്നത്‌? ശ്രദ്ധിച്ചില്ലെങ്കിൽ നമ്മൾ സമ്പന്നരായ സഹോദരങ്ങളെ മാത്രം സുഹൃത്തുക്കളാക്കാൻ ആഗ്രഹിച്ചേക്കാം, പാവപ്പെട്ട സഹോദരങ്ങളെ അവഗണിക്കുകയും ചെയ്‌തേക്കാം. സമ്പത്തിന്‍റെ അടിസ്ഥാനത്തിൽ മറ്റുള്ളവരെ വിലയിരുത്തുന്നത്‌ എന്തുകൊണ്ടാണ്‌ ഇത്ര അപകടമായിരിക്കുന്നത്‌?

10. ഏതു പ്രശ്‌നത്തെക്കുറിച്ചാണു യാക്കോബ്‌ പറഞ്ഞത്‌?

10 മറ്റുള്ളവരെ സാമ്പത്തികനിലയുടെ അടിസ്ഥാനത്തിൽ കാണുന്നെങ്കിൽ നമ്മൾ സഭയിൽ ഭിന്നത സൃഷ്ടിച്ചേക്കാം. ഒന്നാം നൂറ്റാണ്ടിലെ ചില സഭകളിൽ തരംതിരിവുകൾക്കു കാരണമായ ഈ മനോഭാവത്തിന്‌ എതിരെ യാക്കോബ്‌ മുന്നറിയിപ്പു നൽകി. (യാക്കോബ്‌ 2:1-4 വായിക്കുക.) ഇത്തരം മനോഭാവം ഇന്നു സഭകളെ സ്വാധീനിക്കാതിരിക്കാൻ നമ്മൾ ജാഗ്രത പാലിക്കണം. സമ്പത്തിന്‍റെ അടിസ്ഥാനത്തിൽ ആളുകളെ വിധിക്കുന്നതു നമുക്ക് എങ്ങനെ ഒഴിവാക്കാം?

11. ഒരാളുടെ സമ്പത്ത്‌ യഹോവയുമായുള്ള അയാളുടെ ബന്ധത്തെ സ്വാധീനിക്കുമോ? വിശദീകരിക്കുക.

11 നമ്മൾ സഹോദരങ്ങളെ യഹോവ കാണുന്നതുപോലെ കാണണം. പണക്കാരനാണോ പാവപ്പെട്ടവനാണോ എന്നു നോക്കിയല്ല യഹോവ ഒരാൾക്കു വില കല്‌പിക്കുന്നത്‌. യഹോവയുമായുള്ള നമ്മുടെ ബന്ധം നിർണയിക്കുന്നതും ഇതല്ല. “ധനികനു സ്വർഗരാജ്യത്തിൽ കടക്കാൻ പ്രയാസമാണെന്നു” യേശു പറഞ്ഞു എന്നതു സത്യമാണ്‌. പക്ഷേ അത്‌ അസാധ്യമാണെന്നു യേശു പറഞ്ഞില്ല. (മത്താ. 19:23) അതേസമയം യേശു ഇങ്ങനെയും പറഞ്ഞു: “ദരിദ്രരായ നിങ്ങൾ സന്തുഷ്ടർ. കാരണം ദൈവരാജ്യം നിങ്ങൾക്കുള്ളതാണ്‌.” (ലൂക്കോ. 6:20) എന്നാൽ ഇതിന്‍റെ അർഥം ദരിദ്രർക്കു പ്രത്യേക അനുഗ്രഹമുണ്ടെന്നും അവർ എല്ലാവരും യേശുവിന്‍റെ പഠിപ്പിക്കലുകൾ സ്വീകരിച്ചെന്നും അല്ല. ദരിദ്രരായ പലരും യേശുവിനെ ശ്രദ്ധിച്ചില്ല. ചുരുക്കത്തിൽ ആശയമിതാണ്‌: ഒരാളുടെ വസ്‌തുവകകളുടെ അടിസ്ഥാനത്തിൽ യഹോവയുമായി അയാൾക്കു ബന്ധമുണ്ടോ ഇല്ലയോ എന്നു പറയാൻ കഴിയില്ല.

12. സമ്പന്നർക്കും ദരിദ്രർക്കും തിരുവെഴുത്തുകൾ എന്തു ബുദ്ധിയുപദേശമാണു കൊടുത്തിരിക്കുന്നത്‌?

12 പണക്കാരാണെങ്കിലും പാവപ്പെട്ടവരാണെങ്കിലും യഹോവയെ  പൂർണഹൃദയത്തോടെ സ്‌നേഹിക്കുകയും സേവിക്കുകയും ചെയ്യുന്ന ധാരാളം സഹോദരങ്ങളുള്ളതിൽ നമ്മൾ സന്തുഷ്ടരാണ്‌. ‘അസ്ഥിരമായ ധനത്തിലല്ല, ദൈവത്തിൽ പ്രത്യാശ വെക്കാൻ’ തിരുവെഴുത്തുകൾ സമ്പന്നരോട്‌ ആവശ്യപ്പെട്ടിരിക്കുന്നു. (1 തിമൊഥെയൊസ്‌ 6:17-19 വായിക്കുക.) അതേസമയം പണസ്‌നേഹത്തിന്‌ എതിരെ ജാഗ്രത പാലിക്കാൻ എല്ലാ ദൈവദാസർക്കും, സമ്പന്നർക്കും ദരിദ്രർക്കും ഒരുപോലെ, ദൈവവചനം മുന്നറിയിപ്പു കൊടുക്കുകയും ചെയ്യുന്നു. (1 തിമൊ. 6:9, 10) നമ്മൾ കണ്ണു തുറന്ന് യഹോവ കാണുന്നതുപോലെ സഹോദരങ്ങളെ കാണുന്നെങ്കിൽ സമ്പത്ത്‌ മാത്രം നോക്കി അവരെ വിലയിരുത്താൻ നമുക്കു തോന്നില്ല. എന്നാൽ പ്രായമോ? ആളുകളെ വിധിക്കാനുള്ള ശരിയായ അളവുകോലാണോ അത്‌? അതാണ്‌ ഇനി കാണാൻപോകുന്നത്‌.

പ്രായത്തിന്‍റെ അടിസ്ഥാനത്തിൽ വിധിക്കരുത്‌

13. പ്രായമായവരോട്‌ ആദരവ്‌ കാണിക്കുന്നതിനെക്കുറിച്ച് ബൈബിൾ എന്താണു പറയുന്നത്‌?

13 പ്രായമായവരെ ബഹുമാനിക്കണമെന്നു തിരുവെഴുത്തുകൾ നമ്മളെ കൂടെക്കൂടെ ഉപദേശിക്കുന്നു. ലേവ്യ 19:32 പറയുന്നു: “മുടി നരച്ചയാളുടെ മുന്നിൽ എഴുന്നേൽക്കുകയും പ്രായംചെന്നയാളോടു ബഹുമാനം കാണിക്കുകയും വേണം. നിന്‍റെ ദൈവത്തെ നീ ഭയപ്പെടണം.” അതുപോലെ സുഭാഷിതങ്ങൾ 16:31-ൽ ഈ ബുദ്ധിയുപദേശം കാണാം: “നീതിയുടെ മാർഗത്തിൽ നടക്കുന്നവർക്ക് നരച്ച മുടി സൗന്ദര്യകിരീടമാണ്‌.” കൂടാതെ, പ്രായമുള്ള ഒരു പുരുഷനെ നിശിതമായി വിമർശിക്കരുതെന്നു പൗലോസ്‌ തിമൊഥെയൊസിനോടു പറഞ്ഞു. അങ്ങനെയുള്ളവരെ തിമൊഥെയൊസ്‌ അപ്പനെപ്പോലെ കാണണമായിരുന്നു. (1 തിമൊ. 5:1, 2) പ്രായമുള്ള സഹോദരങ്ങളുടെ മേൽ തിമൊഥെയൊസിന്‌ ഒരളവുവരെ അധികാരമുണ്ടായിരുന്നെങ്കിലും അദ്ദേഹം അവരോട്‌ ആദരവോടെയും അനുകമ്പയോടെയും ഇടപെടണമായിരുന്നു.

14. ഏതു സാഹചര്യത്തിലാണു നമ്മളെക്കാൾ പ്രായക്കൂടുതലുള്ള ഒരാൾക്കു ബുദ്ധിയുപദേശമോ ശിക്ഷണമോ കൊടുക്കുന്നത്‌ ഉചിതമായിരിക്കുന്നത്‌?

14 എന്നാൽ പ്രായമായ ഒരാൾ മനഃപൂർവം പാപം ചെയ്യുകയോ യഹോവയ്‌ക്ക് ഇഷ്ടമില്ലാത്ത ഒരു കാര്യം പ്രചരിപ്പിക്കുകയോ ചെയ്യുന്നെങ്കിലെന്ത്? അവരോടുള്ള ആദരവിന്‍റെ പേരിൽ അത്തരം കാര്യങ്ങൾക്കു നേരെ നമ്മൾ കണ്ണടയ്‌ക്കുമോ? യഹോവ പുറമേ കാണുന്നതുവെച്ച് വിധിക്കുന്നില്ല, പ്രായമായ ഒരാളാണ്‌ എന്നതു മനഃപൂർവം പാപം ചെയ്യുന്നതിനുള്ള ഒരു ഒഴികഴിവായി യഹോവ കാണുന്നുമില്ല. യശയ്യ 65:20-ലെ തത്ത്വം നോക്കുക: “നൂറു വയസ്സുണ്ടെങ്കിലും പാപി ശപിക്കപ്പെടും.” യഹസ്‌കേലിന്‍റെ ദർശനത്തിലും സമാനമായ ഒരു തത്ത്വം കാണാനാകും. (യഹ. 9:5-7) ഏറ്റവും പ്രായമുള്ള, പുരാതനകാലംമുതലേ ഉള്ള ദൈവമായ യഹോവയെ എങ്ങനെ ആദരിക്കാം എന്നതായിരിക്കണം നമ്മുടെ പ്രധാനചിന്ത. (ദാനി. 7:9, 10, 13, 14) അങ്ങനെയെങ്കിൽ, എത്ര പ്രായമായ ആളായാലും ശരി, ബുദ്ധിയുപദേശം ആവശ്യമായിരിക്കുന്ന ഒരാൾക്ക് അതു നൽകാൻ നമുക്കു മടി തോന്നില്ല.—ഗലാ. 6:1.

ചെറുപ്പക്കാരായ സഹോദരങ്ങളോടു നിങ്ങൾ ആദരവ്‌ കാണിക്കുന്നുണ്ടോ (15-‍ാ‍ം ഖണ്ഡിക കാണുക)

15. പ്രായം കുറഞ്ഞവരോട്‌ ആദരവ്‌ കാണിക്കുന്നതിനെക്കുറിച്ച് പൗലോസിൽനിന്ന് എന്തു പഠിക്കാം?

15 സഭയിലെ പ്രായത്തിൽ ചെറുപ്പമായ സഹോദരങ്ങളുടെ കാര്യമോ? അവരെ നിങ്ങൾ എങ്ങനെയാണു വീക്ഷിക്കുന്നത്‌? ചെറുപ്പമായിരുന്ന തിമൊഥെയൊസിന്‌ പൗലോസ്‌ ഇങ്ങനെ എഴുതി: “നീ ചെറുപ്പമാണെന്ന കാരണത്താൽ ആരും നിന്നെ വില കുറച്ച് കാണാൻ അനുവദിക്കരുത്‌. പകരം, സംസാരത്തിലും പെരുമാറ്റത്തിലും സ്‌നേഹത്തിലും വിശ്വാസത്തിലും നിർമലതയിലും വിശ്വസ്‌തർക്ക് ഒരു മാതൃകയായിരിക്കുക.” (1 തിമൊ. 4:12) പൗലോസ്‌ ഈ വാക്കുകൾ എഴുതുമ്പോൾ തിമൊഥെയൊസിന്‌ ഏകദേശം 30 വയസ്സായിരുന്നിരിക്കാം. എങ്കിലും വളരെ പ്രധാനപ്പെട്ട ഉത്തരവാദിത്വങ്ങൾ കൈകാര്യം ചെയ്യാൻ പൗലോസ്‌ തിമൊഥെയൊസിനെ നിയമിച്ചു. എന്താണ്‌ ഇതിൽനിന്നുള്ള പാഠം? ചെറുപ്പമായവരെ അവരുടെ പ്രായത്തിന്‍റെ അടിസ്ഥാനത്തിൽ മാത്രം വിലയിരുത്തരുത്‌. നമ്മുടെ കർത്താവായ യേശു ഭൂമിയിലെ തന്‍റെ ശുശ്രൂഷ മുഴുവൻ നിർവഹിച്ചത്‌ 30-കളുടെ തുടക്കത്തിലായിരുന്നെന്ന് ഓർക്കുക.

16, 17. (എ) ഒരു സഹോദരനു ശുശ്രൂഷാദാസനോ മൂപ്പനോ ആകാനുള്ള യോഗ്യതയുണ്ടോ എന്നു മൂപ്പന്മാർ എങ്ങനെയാണു നിർണയിക്കുന്നത്‌? (ബി) വ്യക്തിപരമോ സാംസ്‌കാരികമോ ആയ വീക്ഷണങ്ങൾ തിരുവെഴുത്തുകൾക്കു വിരുദ്ധമായേക്കാവുന്നത്‌ എങ്ങനെ?

16 ചില സംസ്‌കാരങ്ങളിൽ ചെറുപ്രായത്തിലുള്ളവർക്കു വലിയ വിലയൊന്നും കൊടുക്കുന്നില്ലായിരിക്കും. അങ്ങനെയാണെങ്കിൽ യോഗ്യതയുള്ള, പ്രായം കുറഞ്ഞ സഹോദരന്മാരെ ശുശ്രൂഷാദാസന്മാരോ മൂപ്പന്മാരോ ആയി ശുപാർശ ചെയ്യാൻ മൂപ്പന്മാർ മടിച്ചേക്കാം. ഒരാളെ ശുശ്രൂഷാദാസനോ മൂപ്പനോ ആയി ശുപാർശ ചെയ്യാൻ കുറഞ്ഞ പ്രായപരിധിയൊന്നും തിരുവെഴുത്തുകൾ നിർദേശിച്ചിട്ടില്ലെന്ന് എല്ലാ മൂപ്പന്മാരും ഓർക്കണം. (1 തിമൊ. 3:1-10, 12, 13; തീത്തോ. 1:5-9) പ്രാദേശികസംസ്‌കാരത്തിനു ചേർച്ചയിൽ ഒരു മൂപ്പൻ ഒരു നിയമം വെക്കുന്നെങ്കിൽ അദ്ദേഹം തിരുവെഴുത്തുകൾക്കു ചേർച്ചയിൽ പ്രവർത്തിക്കുകയല്ല. വ്യക്തിപരമോ സാംസ്‌കാരികമോ ആയ വീക്ഷണകോണിലൂടെയല്ല, മറിച്ച് ദൈവവചനം എന്ന അളവുകോൽ ഉപയോഗിച്ചുവേണം ചെറുപ്പക്കാരെ വിലയിരുത്താൻ.—2 തിമൊ. 3:16, 17.

17 ശുശ്രൂഷാദാസന്മാരെയും മൂപ്പന്മാരെയും നിയമിക്കുന്നതിൽ മൂപ്പന്മാർ ബൈബിളിലെ നിർദേശങ്ങൾ പിൻപറ്റുന്നില്ലെങ്കിൽ നിയമനത്തിനു യോഗ്യതയുള്ളവരെ അവർ തടയുകയായിരിക്കും ചെയ്യുന്നത്‌. ഒരു അനുഭവം നോക്കാം. ഒരു രാജ്യത്ത്‌, നല്ല യോഗ്യതയുണ്ടായിരുന്ന ഒരു ശുശ്രൂഷാദാസനുണ്ടായിരുന്നു. അദ്ദേഹത്തെ മൂപ്പന്മാർ ഗൗരവമുള്ള ഉത്തരവാദിത്വങ്ങൾ ഏൽപ്പിക്കുകയും ചെയ്‌തിരുന്നു. ഒരു മൂപ്പനാകാനുള്ള തിരുവെഴുത്തുയോഗ്യതകളെല്ലാം ന്യായമായ അളവിൽ അദ്ദേഹത്തിനുണ്ടെന്നു മൂപ്പന്മാരെല്ലാം സമ്മതിച്ചെങ്കിലും അവർ അദ്ദേഹത്തെ ശുപാർശ ചെയ്‌തില്ല. അദ്ദേഹത്തെ കണ്ടാൽ ഒരു മൂപ്പനാകാനുള്ള പ്രായം തോന്നുകയില്ല എന്നായിരുന്നു പ്രായമുള്ള ചില മൂപ്പന്മാരുടെ ശക്തമായ നിലപാട്‌. സങ്കടകരമെന്നു പറയട്ടെ, പ്രായമായില്ല എന്ന ഒറ്റക്കാരണത്താൽ ആ സഹോദരനെ മൂപ്പനായി ശുപാർശ ചെയ്‌തില്ല. ഇത്‌ ഒരു ഒറ്റപ്പെട്ട അനുഭവമാണെങ്കിലും ലോകത്തിന്‍റെ പല ഭാഗങ്ങളിലും ഇത്തരം ചിന്തകൾ നിലനിൽക്കുന്നെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നമ്മുടെ വ്യക്തിപരമോ സാംസ്‌കാരികമോ ആയ വീക്ഷണങ്ങൾക്കു പകരം തിരുവെഴുത്തുകളിൽ ആശ്രയിക്കുന്നത്‌ എത്ര പ്രധാനമാണ്‌! അതാണു യേശുവിനെ അനുസരിച്ചുകൊണ്ട് പുറമേ കാണുന്നതിന്‍റെ അടിസ്ഥാനത്തിൽ മറ്റുള്ളവരെ വിധിക്കുന്നതു നിറുത്താനുള്ള ഏകമാർഗം.

നീതിയോടെ വിധിക്കുക

18, 19. യഹോവ കാണുന്നതുപോലെ മറ്റുള്ളവരെ കാണാൻ നമ്മൾ എന്തു ചെയ്യണം?

18 യഹോവയുടെ പക്ഷപാതമില്ലാത്ത കണ്ണുകളിലൂടെ മറ്റുള്ളവരെ കാണാൻ നമ്മൾ പഠിക്കണം. അപൂർണരാണെങ്കിലും നമുക്ക് അതിനു കഴിയും. (പ്രവൃ. 10:34, 35) പക്ഷേ അതിനു നമ്മുടെ ഭാഗത്ത്‌ തുടർച്ചയായ ശ്രമം ആവശ്യമാണ്‌. ഒപ്പം, ദൈവവചനത്തിൽനിന്നുള്ള ഓർമിപ്പിക്കലുകൾക്കു ശ്രദ്ധ കൊടുക്കുകയും വേണം. ഈ ഓർമിപ്പിക്കലുകൾ ബാധകമാക്കുന്നെങ്കിൽ, പുറമേ കാണുന്നതുവെച്ച് മറ്റുള്ളവരെ വിധിക്കുന്നതു നിറുത്താനുള്ള യേശുവിന്‍റെ കല്‌പന അനുസരിക്കുന്നതിൽ നമ്മൾ പുരോഗമിക്കും.—യോഹ. 7:24.

19 പെട്ടെന്നുതന്നെ നമ്മുടെ രാജാവായ യേശുക്രിസ്‌തു മുഴു മനുഷ്യവർഗത്തെയും ന്യായം വിധിക്കും. അതു തന്‍റെ കണ്ണുകൊണ്ട് കാണുന്നതനുസരിച്ചോ ചെവികൊണ്ട് കേൾക്കുന്നതനുസരിച്ചോ ആയിരിക്കില്ല. മറിച്ച് നീതിയോടെയായിരിക്കും യേശു വിധിക്കുന്നത്‌. (യശ. 11:3, 4) വിസ്‌മയകരമായ ആ സമയത്തിനായി നമുക്കു കാത്തിരിക്കാം!