സാഹചര്യങ്ങൾക്കു മാറ്റം വരുമ്പോഴും മനസ്സമാധാനം നിലനിറുത്തുക
“ഞാൻ എന്റെ ദേഹിയെ ശാന്തമാക്കി സമാധാനിപ്പിച്ചിരിക്കുന്നു.”—സങ്കീ. 131:2.
1, 2. (എ) ജീവിതത്തിൽ അപ്രതീക്ഷിതമായ മാറ്റങ്ങളുണ്ടാകുമ്പോൾ അത് ഒരു ക്രിസ്ത്യാനിയെ എങ്ങനെ ബാധിച്ചേക്കാം? (ലേഖനാരംഭത്തിലെ ചിത്രം കാണുക.) (ബി) സങ്കീർത്തനം 131 അനുസരിച്ച് മനസ്സമാധാനം നിലനിറുത്താൻ ഏതു മനോഭാവം നമ്മളെ സഹായിക്കും?
ബഥേലിൽ 25-ലധികം വർഷം സേവിച്ച ലോയിഡിനെയും അലക്സാൻഡ്രയെയും വയലിലേക്കു നിയമിച്ചപ്പോൾ ആദ്യം അവർക്കു വിഷമം തോന്നി. ലോയിഡ് പറയുന്നു: “ബഥേലും അവിടത്തെ നിയമനവും എന്റെ ജീവനായിരുന്നു. നിയമനം മാറ്റിയതിനു പിന്നിലെ കാരണങ്ങളോടെല്ലാം എനിക്കു മനസ്സുകൊണ്ട് യോജിപ്പായിരുന്നു. പക്ഷേ എന്നെ ആർക്കും ആവശ്യമില്ല എന്ന തോന്നൽ മാസങ്ങളോളം എന്നെ വേട്ടയാടി. എന്റെ വികാരങ്ങൾ പെട്ടെന്നു മാറിമറിയുമായിരുന്നു, ഒരു നിമിഷം സന്തോഷമാണെങ്കിൽ അടുത്ത നിമിഷം നിരാശയായിരിക്കും തോന്നുക.”
2 നമ്മുടെ ജീവിതത്തിൽ അപ്രതീക്ഷിതമായ വഴിത്തിരിവുണ്ടാകുമ്പോൾ അതുണ്ടാക്കുന്ന മാറ്റങ്ങൾ ഉത്കണ്ഠകൾക്കും പിരിമുറുക്കത്തിനും കാരണമായേക്കാം. (സുഭാ. 12:25) ആ മാറ്റങ്ങൾ അംഗീകരിക്കാൻപോലും നമുക്കു ബുദ്ധിമുട്ടു തോന്നിയേക്കാം. അത്തരം സാഹചര്യങ്ങളിൽ നമുക്ക് എങ്ങനെ നമ്മുടെ ദേഹിയെ ‘ശാന്തമാക്കി സമാധാനിപ്പിക്കാം?’ (സങ്കീർത്തനം 131:1-3 വായിക്കുക.) നമുക്ക് ഇപ്പോൾ ചില ബൈബിൾകഥാപാത്രങ്ങളുടെയും ആധുനികകാല ദൈവദാസരുടെയും മാതൃകകൾ ചിന്തിക്കാം. സാഹചര്യങ്ങൾക്കു മാറ്റം വന്നപ്പോൾ എങ്ങനെയാണ് അവർ മനസ്സമാധാനം നിലനിറുത്തിയതെന്നു നോക്കാം.
“ദൈവസമാധാനം” അനുഭവിച്ചറിയുന്നു
3. യോസേഫിന്റെ ജീവിതത്തിൽ എന്തു വലിയ മാറ്റമാണുണ്ടായത്?
3 യോസേഫിന് ഏകദേശം 17 വയസ്സുള്ളപ്പോൾ അസൂയ കാരണം ചേട്ടന്മാർ യോസേഫിനെ ഒരു അടിമയായി വിറ്റു. യോസേഫായിരുന്നു യാക്കോബിന്റെ ഇഷ്ടപുത്രൻ. (ഉൽപ. 37:2-4, 23-28) തന്നെ വളരെയധികം സ്നേഹിച്ചിരുന്ന പിതാവിൽനിന്ന് ദൂരെ ഈജിപ്തിൽ, ഏതാണ്ട് 13 വർഷത്തോളം യോസേഫിന് ഒരു അടിമയായും തടവുകാരനായും ജീവിക്കേണ്ടിവന്നു. നിരാശയ്ക്കു വഴിപ്പെടാതിരിക്കാനും പക വളർന്നുവരാതിരിക്കാനും യോസേഫിനെ എന്താണു സഹായിച്ചത്?
4. (എ) തടവറയിലായിരുന്നപ്പോൾ യോസേഫ് എന്തിൽ മനസ്സു കേന്ദ്രീകരിച്ചു? (ബി) യഹോവ എങ്ങനെയാണു യോസേഫിന്റെ പ്രാർഥനകൾക്ക് ഉത്തരം കൊടുത്തത്?
4 തടവറയിലെ യാതനയുടെ സമയത്ത്, യഹോവ തന്നെ അനുഗ്രഹിക്കുന്നതിന്റെ തെളിവുകളിൽ യോസേഫ് ഉറപ്പായും മനസ്സു കേന്ദ്രീകരിച്ചുകാണും. (ഉൽപ. 39:21; സങ്കീ. 105:17-19) ചെറുപ്പത്തിൽ യോസേഫ് കണ്ട പ്രാവചനിക അർഥമുള്ള സ്വപ്നങ്ങളും തനിക്ക് യഹോവയുടെ പ്രീതിയുണ്ടെന്നു യോസേഫിനെ ഓർമപ്പെടുത്തിക്കാണും. (ഉൽപ. 37:5-11) പലവട്ടം തന്റെ ഉള്ളിലെ വിഷമങ്ങൾ യോസേഫ് യഹോവയുടെ മുമ്പാകെ പകർന്നിട്ടുണ്ടാകണം. (സങ്കീ. 145:18) യോസേഫിന്റെ ഉള്ളുരുകിയുള്ള പ്രാർഥനകൾക്ക് ഉത്തരം കിട്ടിയോ? എന്തു സംഭവിച്ചാലും യഹോവ ‘തന്റെകൂടെയുണ്ടായിരിക്കുമെന്നു’ യോസേഫിന് ഉറപ്പുണ്ടായിരുന്നു. അതായിരുന്നു യോസേഫിന്റെ പ്രാർഥനകൾക്കുള്ള ഉത്തരം.—പ്രവൃ. 7:9, 10. *
5. “ദൈവസമാധാനം” എങ്ങനെയാണ് ആത്മീയലക്ഷ്യങ്ങൾ എത്തിപ്പിടിക്കാനുള്ള നമ്മുടെ തീരുമാനത്തെ ശക്തിപ്പെടുത്തുന്നത്?
5 മടുത്തുപിന്മാറാതെ, ആത്മീയലക്ഷ്യങ്ങൾ എത്തിപ്പിടിക്കാനുള്ള നമ്മുടെ തീരുമാനം ശക്തമാക്കാൻ ‘ദൈവസമാധാനത്തിനു’ നമ്മളെ സഹായിക്കാൻ കഴിയും. എങ്ങനെ? പ്രതികൂലമായ സാഹചര്യങ്ങളിൽ നമ്മുടെ മനസ്സിനെ ശാന്തമാക്കുകയും ചിന്തകളെ സംരക്ഷിക്കുകയും ചെയ്തുകൊണ്ട്. (ഫിലിപ്പിയർ 4:6, 7 വായിക്കുക.) അതുകൊണ്ട് ഉത്കണ്ഠകൾ വരിഞ്ഞുമുറുക്കുമ്പോൾ യഹോവയിലേക്കു തിരിയുക. ദൈവസമാധാനത്തിന്റെ ശക്തി തെളിയിക്കുന്ന ചില ആധുനികകാലദൃഷ്ടാന്തങ്ങൾ നമുക്ക് ഇപ്പോൾ നോക്കാം.
മനസ്സമാധാനം വീണ്ടെടുക്കാൻ യഹോവയിലേക്കു തിരിയുക
6, 7. കാര്യങ്ങൾ എടുത്തുപറഞ്ഞ് നടത്തുന്ന പ്രാർഥനകൾ മനസ്സമാധാനം വീണ്ടെടുക്കാൻ നമ്മളെ സഹായിക്കുന്നത് എങ്ങനെ? ഒരു അനുഭവം പറയുക.
6 തങ്ങൾ ഇനി പ്രത്യേക മുൻനിരസേവകരായിരിക്കില്ല എന്ന അറിയിപ്പു ലഭിച്ചപ്പോൾ റയാനും ജൂലിയറ്റും ആകെ നിരുത്സാഹിതരായി. റയാൻ പറയുന്നു: “ഞങ്ങൾ ഇക്കാര്യം പ്രാർഥനയിൽ യഹോവയുടെ മുമ്പാകെ വെച്ചു. യഹോവയിലുള്ള ആശ്രയം തെളിയിക്കാനുള്ള ഒരു പ്രത്യേക അവസരമാണ് ഇതെന്നു ഞങ്ങൾ തിരിച്ചറിഞ്ഞു. കാരണം, ഞങ്ങളുടെ സഭയിലുണ്ടായിരുന്ന പലരും പുതുതായി സത്യം പഠിച്ചവരായിരുന്നു. യഹോവയിൽ ആശ്രയിക്കുന്ന കാര്യത്തിൽ ഒരു നല്ല മാതൃക വെക്കാൻ സഹായിക്കണേ എന്നു ഞങ്ങൾ പ്രാർഥിച്ചു.”
7 യഹോവ എങ്ങനെയാണ് അവരുടെ പ്രാർഥനയ്ക്ക് ഉത്തരം കൊടുത്തത്? റയാൻ പറയുന്നു: “പ്രാർഥിച്ചുകഴിഞ്ഞപ്പോൾ തുടക്കത്തിൽ ഞങ്ങൾക്കുണ്ടായിരുന്ന ഭയവും ഉത്കണ്ഠകളും എല്ലാം നീങ്ങിപ്പോയി. ദൈവസമാധാനം ഞങ്ങളുടെ ഹൃദയത്തെയും മനസ്സിനെയും കാക്കുകയായിരുന്നു. ശരിയായ മനോഭാവം നിലനിറുത്തിയാൽ യഹോവയ്ക്കു ഞങ്ങൾ തുടർന്നും ഉപയോഗമുള്ളവരായിരിക്കുമെന്നു ഞങ്ങൾ മനസ്സിലാക്കി.”
8-10. (എ) ഉത്കണ്ഠകൾ ഉണ്ടാകുമ്പോൾ ദൈവാത്മാവിനു നമ്മളെ എങ്ങനെ സഹായിക്കാൻ കഴിയും? (ബി) ആത്മീയവീക്ഷണം നിലനിറുത്താൻ നമ്മൾ നടത്തുന്ന ശ്രമങ്ങളെ യഹോവ എങ്ങനെയെല്ലാമായിരിക്കും അനുഗ്രഹിക്കുക?
8 മനസ്സിനെ ശാന്തമാക്കുന്നതിനു പുറമേ, ആത്മീയകാര്യങ്ങൾ ഒന്നാമതു വെക്കുന്നതിൽ തുടരാൻ നമ്മളെ സഹായിക്കുന്ന പ്രധാനപ്പെട്ട തിരുവെഴുത്തുകൾ ശ്രദ്ധയിൽപ്പെടുത്താനും ദൈവാത്മാവിനു കഴിയും. (യോഹന്നാൻ 14:26, 27 വായിക്കുക.) ഏകദേശം 25 വർഷം ബഥേലിൽ സേവിച്ച ഫിലിപ്പ്-മേരി ദമ്പതികളുടെ അനുഭവം അതാണ്. നാലു മാസത്തിനുള്ളിൽ അവരുടെ ജീവിതത്തിൽ എന്തൊക്കെ സംഭവിച്ചെന്നോ? രണ്ടു പേരുടെയും അമ്മമാരും മറ്റൊരു കുടുംബാംഗവും മരിച്ചു. മേരി സഹോദരിയുടെ അച്ഛന് ഒരു പ്രത്യേകതരം മറവിരോഗം ബാധിച്ചതിനാൽ പരിചരണം ആവശ്യമായിവന്നു.
9 ഫിലിപ്പ് സഹോദരൻ പറയുന്നു: “ഞാൻ ഒരു കൊലോസ്യർ 1:11 ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. ഞാൻ സഹിച്ചുനിൽക്കുന്നുണ്ടായിരുന്നു എന്നതു ശരിയാണ്, പക്ഷേ മെച്ചപ്പെടണമായിരുന്നു. ഞാൻ ‘എല്ലാം സന്തോഷത്തോടെയും ക്ഷമയോടെയും സഹിക്കണമായിരുന്നു.’ ജീവിതത്തിലെ സന്തോഷം സാഹചര്യങ്ങളെ ആശ്രയിച്ചല്ല, പകരം ദൈവാത്മാവിന്റെ പ്രവർത്തനഫലമായിട്ടാണു ലഭിക്കുന്നതെന്ന് ഈ വാക്യം എന്നെ ഓർമിപ്പിച്ചു.”
വിധം നന്നായി കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നാണ് എനിക്കു തോന്നിയിരുന്നത്. പക്ഷേ എന്തോ ഒരു കുറവ് എനിക്ക് അനുഭവപ്പെട്ടു. അങ്ങനെയിരിക്കെ, വീക്ഷാഗോപുരത്തിലെ ഒരു പഠനലേഖനത്തിൽ വന്ന10 സാഹചര്യങ്ങളെ ഒരു ആത്മീയവീക്ഷണകോണിലൂടെ നോക്കിക്കാണാൻ നടത്തിയ ശ്രമങ്ങൾക്ക് യഹോവ ഫിലിപ്പ് സഹോദരനെയും സഹോദരിയെയും പല വിധങ്ങളിൽ അനുഗ്രഹിച്ചു. ബഥേലിൽനിന്ന് പോന്ന് അധികംവൈകാതെ, അവർക്കു ചില നല്ല ബൈബിൾപഠനങ്ങൾ കിട്ടി. ആഴ്ചയിൽ ഒന്നിലധികം തവണ ബൈബിൾ പഠിക്കാൻ ആ ബൈബിൾവിദ്യാർഥികൾ ആഗ്രഹിച്ചു. പിന്തിരിഞ്ഞുനോക്കിക്കൊണ്ട് മേരി പറയുന്നു: “അവരായിരുന്നു ഞങ്ങളുടെ സന്തോഷം. അവരെ കാണുമ്പോൾ യഹോവ ഞങ്ങളോട് ഇങ്ങനെ പറയുന്നതുപോലെ തോന്നി: ‘എല്ലാം ശരിയാകും.’”
യഹോവയ്ക്ക് അനുഗ്രഹിക്കാനായി എന്തെങ്കിലും ചെയ്യുക
നമ്മുടെ സാഹചര്യങ്ങൾ എന്തുതന്നെയായാലും യോസേഫിന്റെ മാതൃക എങ്ങനെ അനുകരിക്കാം? (11-13 ഖണ്ഡികകൾ കാണുക)
11, 12. (എ) യഹോവയുടെ അനുഗ്രഹം ലഭിക്കുന്നതിനു യോസേഫ് എങ്ങനെയാണു കളമൊരുക്കിയത്? (ബി) പിടിച്ചുനിന്നതിനു യോസേഫിന് എങ്ങനെയാണു പ്രതിഫലം കിട്ടിയത്?
11 ജീവിതത്തിൽ പെട്ടെന്നു മാറ്റങ്ങളുണ്ടാകുന്ന സമയത്ത്, ഭാവിയെക്കുറിച്ച് അമിതമായി ഉത്കണ്ഠപ്പെട്ടാൽ നമ്മൾ തളർന്നുപോയേക്കാം. യോസേഫിന് അങ്ങനെ സംഭവിക്കാമായിരുന്നു. പക്ഷേ യോസേഫ് എന്താണു ചെയ്തത്? തന്റെ സാഹചര്യത്തിൽ നിന്നുകൊണ്ട് ചെയ്യാൻ കഴിയുന്നതിൽ ഏറ്റവും മെച്ചമായതു ചെയ്യാൻ യോസേഫ് തീരുമാനിച്ചു. അങ്ങനെ യഹോവയുടെ അനുഗ്രഹത്തിനു കളമൊരുക്കി. തടവറയിലായിരുന്നെങ്കിലും മേലധികാരി ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ യോസേഫ് ആത്മാർഥതയോടെ നിറവേറ്റി, മുമ്പ് പോത്തിഫറിന്റെ അടുത്തായിരുന്നപ്പോൾ ചെയ്തതുപോലെ!—ഉൽപ. 39:21-23.
12 മുമ്പ് ഫറവോന്റെ കൊട്ടാരത്തിൽ പ്രധാനപ്പെട്ട ഉത്തരവാദിത്വങ്ങൾ വഹിച്ചിരുന്ന രണ്ടു തടവുകാരുടെ കാര്യങ്ങൾ നോക്കാൻ യോസേഫിനു നിയമനം കിട്ടി. യോസേഫിന്റെ ദയയോടെയുള്ള പെരുമാറ്റത്തിൽ ആകർഷിക്കപ്പെട്ട അവർ തങ്ങളുടെ പ്രശ്നങ്ങളും തലേ രാത്രി കണ്ട അമ്പരപ്പിക്കുന്ന സ്വപ്നങ്ങളും യോസേഫിനോടു തുറന്നുപറഞ്ഞു. (ഉൽപ. 40:5-8) ആ സംഭാഷണം യോസേഫിന്റെ മോചനത്തിൽ കലാശിക്കുമെന്നു യോസേഫ് ഒട്ടും പ്രതീക്ഷിച്ചുകാണില്ല. രണ്ടു വർഷംകൂടെ തടവറയിൽ കിടക്കേണ്ടിവന്നെങ്കിലും അദ്ദേഹം മോചിതനാകുകയും അതേ ദിവസംതന്നെ ഫറവോൻ കഴിഞ്ഞാൽ അടുത്ത സ്ഥാനത്തുള്ള ഭരണാധികാരിയാകുകയും ചെയ്തു.—ഉൽപ. 41:1, 14-16, 39-41.
13. സാഹചര്യം എന്തായാലും യഹോവയുടെ അനുഗ്രഹത്തിനു കളമൊരുക്കാൻ നമുക്ക് എങ്ങനെ കഴിയും?
13 യോസേഫിനുണ്ടായതുപോലെ, നമ്മുടെ നിയന്ത്രണങ്ങൾക്കും അപ്പുറമുള്ള സാഹചര്യങ്ങൾ നമ്മുടെ ജീവിതത്തിലുണ്ടായേക്കാം. അപ്പോൾ ക്ഷമ കാണിക്കുകയും ആ സാഹചര്യത്തിൽ കഴിവിന്റെ പരമാവധി പ്രവർത്തിക്കുകയും ചെയ്യുന്നെങ്കിൽ യഹോവയുടെ അനുഗ്രഹത്തിനു നമ്മൾ കളമൊരുക്കുകയായിരിക്കും. (സങ്കീ. 37:5) ചിലപ്പോൾ നമ്മൾ ആകെ ‘ആശയക്കുഴപ്പത്തിലായേക്കാം’ എന്നതു ശരിയാണ്. പക്ഷേ നമ്മൾ ഒരിക്കലും “ആശയറ്റവരാകുന്നില്ല.” (2 കൊരി. 4:8, അടിക്കുറിപ്പ്) പൗലോസിന്റെ ആ വാക്കുകൾ നമ്മുടെ കാര്യത്തിലും സത്യമാകും, പ്രത്യേകിച്ചും നമ്മൾ ശുശ്രൂഷയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നെങ്കിൽ.
ശുശ്രൂഷയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക
14-16. സാഹചര്യങ്ങൾ മാറിമാറി വന്നെങ്കിലും സുവിശേഷകനായ ഫിലിപ്പോസ് ശുശ്രൂഷയിൽ ശ്രദ്ധ കേന്ദ്രീകരിച്ചത് എങ്ങനെ?
14 സാഹചര്യങ്ങൾക്കു മാറ്റമുണ്ടായപ്പോഴും ശുശ്രൂഷയിലുള്ള ശ്രദ്ധ പതറാതിരുന്നതിന്റെ ഒരു നല്ല മാതൃകയാണു സുവിശേഷകനായ ഫിലിപ്പോസ്. സ്തെഫാനൊസ് ഒരു രക്തസാക്ഷിയായി മരിച്ചതിനെത്തുടർന്ന് യരുശലേമിൽ ക്രിസ്ത്യാനികൾക്കെതിരെയുള്ള പീഡനം ആഞ്ഞടിച്ചു. * ആ സമയത്ത് ഫിലിപ്പോസ് ഒരു പുതിയ സേവനപദവിയിലായിരുന്നു. (പ്രവൃ. 6:1-6) എന്നാൽ ക്രിസ്ത്യാനികൾ ചിതറിപ്പോയപ്പോൾ ഫിലിപ്പോസ് കൈയും കെട്ടി വെറുതേയിരുന്നില്ല. അദ്ദേഹം ശമര്യയിലേക്കു പോയി, അവിടെ പ്രസംഗിച്ചു. സന്തോഷവാർത്ത അധികം എത്തിപ്പെട്ടിട്ടില്ലാത്ത ഒരു സ്ഥലമായിരുന്നു അത്.—മത്താ. 10:5; പ്രവൃ. 8:1, 5.
15 ദൈവാത്മാവ് നയിക്കുന്നിടത്തേക്കെല്ലാം പോകാൻ ഫിലിപ്പോസ് മനസ്സുള്ളവനായിരുന്നു. അതുകൊണ്ട് പുതിയ പ്രദേശങ്ങളിൽ പോയി പ്രസംഗിക്കാൻ യഹോവ അദ്ദേഹത്തെ ഉപയോഗിച്ചു. ജൂതന്മാർ തീർത്തും അവജ്ഞയോടെയാണു ശമര്യക്കാരെ കണ്ടിരുന്നത്. അതുകൊണ്ട് ഫിലിപ്പോസിന്റെ പക്ഷപാതിത്വമില്ലായ്മ അവരെ തീർച്ചയായും ആകർഷിച്ചിരിക്കണം. ജനക്കൂട്ടം “ഏകമനസ്സോടെ” ഫിലിപ്പോസിനെ ശ്രദ്ധിച്ചതിൽ ഒട്ടും അതിശയിക്കാനില്ല.—പ്രവൃ. 8:6-8.
16 അതിനു ശേഷം ദൈവാത്മാവ് ഫിലിപ്പോസിനെ അസ്തോദിലേക്കും കൈസര്യയിലേക്കും നയിച്ചു. ജനതകളിൽപ്പെട്ട ആളുകൾ തിങ്ങിനിറഞ്ഞ പട്ടണങ്ങളായിരുന്നു അവ. (പ്രവൃ. 8:39, 40) ആദ്യമായി ശമര്യയിൽ പ്രസംഗിച്ചിട്ട് ഏതാണ്ട് 20 വർഷത്തിനു ശേഷം നമ്മൾ ഫിലിപ്പോസിനെ കാണുമ്പോൾ അദ്ദേഹത്തിന്റെ സാഹചര്യങ്ങൾ പിന്നെയും മാറിയിരുന്നു. അദ്ദേഹം ഇപ്പോൾ ഒരു കുടുംബസ്ഥനായി തന്റെ പ്രവർത്തനപ്രദേശത്ത് താമസമാക്കിയിരുന്നു. സാഹചര്യങ്ങൾ മാറിയെങ്കിലും ഫിലിപ്പോസ് ശുശ്രൂഷയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. അതിന്റെ ഫലമായി യഹോവ അദ്ദേഹത്തെയും കുടുംബത്തെയും സമൃദ്ധമായി അനുഗ്രഹിച്ചു.—പ്രവൃ. 21:8, 9.
17, 18. സാഹചര്യങ്ങൾ മാറുമ്പോഴും ശ്രദ്ധ പതറാതിരിക്കാൻ പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെടുന്നതു നമ്മളെ എങ്ങനെ സഹായിക്കും?
17 സാഹചര്യങ്ങൾ മാറിയപ്പോഴും ശുശ്രൂഷയിൽ ശ്രദ്ധ കേന്ദ്രീകരിച്ചതു സന്തോഷത്തോടെ മുന്നോട്ടുപോകാൻ തങ്ങളെ സഹായിച്ചെന്നു പല മുഴുസമയസേവകരും പറഞ്ഞിരിക്കുന്നു. സൗത്ത് ആഫ്രിക്കയിലുള്ള ദമ്പതികളായ ഓസ്ബോണും പൊളൈറ്റും ബഥേൽ വിട്ടപ്പോൾ പെട്ടെന്നുതന്നെ ഒരു അംശകാലജോലിയും താമസസ്ഥലവും കിട്ടുമെന്നാണു വിചാരിച്ചത്. പക്ഷേ എന്താണു സംഭവിച്ചത്? ഓസ്ബോൺ പറയുന്നു: “ജോലി വിചാരിച്ചത്ര പെട്ടെന്നു കിട്ടിയില്ല.” പൊളൈറ്റ് ഓർക്കുന്നു: “മൂന്നു മാസം ഞങ്ങൾക്കു ജോലിയില്ലായിരുന്നു. ഞങ്ങളുടെ കൈയിലാണെങ്കിൽ പണവുമില്ല. എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥ.”
18 സമ്മർദം നിറഞ്ഞ ഈ സാഹചര്യത്തിൽ പിടിച്ചുനിൽക്കാൻ അവരെ എന്താണു സഹായിച്ചത്? ഓസ്ബോൺ പറയുന്നു: “ശ്രദ്ധ പതറാതിരിക്കാനും ശുഭാപ്തിവിശ്വാസമുള്ളവരായിരിക്കാനും സഭയുടെകൂടെ
പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെട്ടതു ഞങ്ങളെ സഹായിച്ചു. വെറുതേ ഉത്കണ്ഠപ്പെട്ട് ഇരിക്കുന്നതിനു പകരം പ്രസംഗപ്രവർത്തനത്തിൽ മുഴുകാൻ ഞങ്ങൾ തീരുമാനിച്ചു. അതു ഞങ്ങൾക്കു വളരെയധികം സന്തോഷം നേടിത്തന്നു. ജോലിക്കായി ഞങ്ങൾ പലയിടത്തും അന്വേഷിച്ചു, പിന്നീട് ഒരു ജോലി ലഭിക്കുകയും ചെയ്തു.”യഹോവയ്ക്കായി ക്ഷമയോടെ കാത്തിരിക്കുക
19-21. (എ) മനസ്സമാധാനം നിലനിറുത്താൻ നമ്മളെ എന്തു സഹായിക്കും? (ബി) പുതിയ സാഹചര്യങ്ങളുമായി ഇണങ്ങിച്ചേരുന്നതുകൊണ്ട് നമുക്കു വ്യക്തിപരമായി എന്തൊക്കെ പ്രയോജനങ്ങളുണ്ട്?
19 ഈ അനുഭവങ്ങൾ കാണിക്കുന്നതുപോലെ, നമ്മുടെ സാഹചര്യങ്ങളിൽ നിന്നുകൊണ്ട് കഴിവിന്റെ പരമാവധി പ്രവർത്തിക്കുകയും യഹോവയ്ക്കായി ഉറപ്പോടെ കാത്തിരിക്കുകയും ചെയ്തുകൊണ്ട് നമുക്ക് മനസ്സമാധാനം നിലനിറുത്താനാകും. (മീഖ 7:7 വായിക്കുക.) കുറെ കാലം കഴിഞ്ഞ് പിന്തിരിഞ്ഞുനോക്കുമ്പോൾ, പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടതു നമ്മളെ ആത്മീയമായി വളരെയധികം സഹായിച്ചെന്നു നമ്മൾ തിരിച്ചറിഞ്ഞേക്കാം. മുൻഖണ്ഡികയിൽ കണ്ട പൊളൈറ്റ് പറയുന്നു: “കാര്യങ്ങളൊന്നും ശരിയാകാതെ വരുമ്പോഴും യഹോവയിൽ ആശ്രയിക്കുക എന്നു പറഞ്ഞാൽ എന്താണ് അർഥമെന്നു നിയമനത്തിൽ മാറ്റം വന്നപ്പോൾ ഞാൻ പഠിച്ചു. യഹോവയുമായുള്ള എന്റെ ബന്ധം ശക്തമായി.”
20 മുമ്പ് പറഞ്ഞ മേരി, പ്രായമായ അച്ഛനെ നോക്കുന്നതോടൊപ്പം മുൻനിരസേവനവും ചെയ്യുന്നു. മേരി പറയുന്നു: “ഉത്കണ്ഠ തോന്നുമ്പോൾ എന്തു ചെയ്യണമെന്ന് എനിക്ക് അറിയാം. ഞാൻ ഒരു നിമിഷം നിൽക്കും, എന്നിട്ട് പ്രാർഥിക്കും, മനസ്സിനെ ശാന്തമാക്കും. യഹോവയുടെ കരങ്ങളിൽ കാര്യങ്ങൾ വിട്ടുകൊടുക്കുക എന്നതാണു ഞാൻ പഠിച്ച ഏറ്റവും വലിയ പാഠം. മുന്നോട്ടു പോകുംതോറും ഇതു കൂടുതൽക്കൂടുതൽ ആവശ്യമായിവരും.”
21 സാഹചര്യങ്ങൾക്കു മാറ്റം വന്നപ്പോൾ തങ്ങൾ ഒരിക്കലും പ്രതീക്ഷിക്കാത്ത വിധങ്ങളിൽ വിശ്വാസം പരീക്ഷിക്കപ്പെട്ടെന്നു തുടക്കത്തിൽ പറഞ്ഞ ലോയിഡും അലക്സാൻഡ്രയും സമ്മതിക്കുന്നു. പക്ഷേ അവർ പറയുന്നു: “നമുക്കു ശരിക്കും വിശ്വാസമുണ്ടോ എന്നും പ്രയാസസാഹചര്യങ്ങളിൽ പിടിച്ചുനിറുത്താനും ആശ്വസിപ്പിക്കാനും ഉള്ള ശക്തി നമ്മുടെ വിശ്വാസത്തിനുണ്ടോ എന്നും മനസ്സിലാക്കാൻ പരിശോധനകൾ സഹായിക്കുന്നു. ഞങ്ങൾ കൂടുതൽ നല്ല വ്യക്തികളായി മാറി.”
അപ്രതീക്ഷിതമായ മാറ്റങ്ങൾ അപ്രതീക്ഷിതമായ അനുഗ്രഹങ്ങളിലേക്കു നയിച്ചേക്കാം (19-21 ഖണ്ഡികകൾ കാണുക)
22. നമ്മുടെ ഇപ്പോഴത്തെ സാഹചര്യത്തിൽ കഴിവിന്റെ പരമാവധി ചെയ്യുന്നെങ്കിൽ നമുക്ക് എന്ത് ഉറപ്പുണ്ടായിരിക്കാം?
22 നിയമനങ്ങളിൽ വരുന്ന മാറ്റമോ ആരോഗ്യപ്രശ്നങ്ങളോ കുടുംബത്തിലെ ഉത്തരവാദിത്വങ്ങളോ കാരണം ജീവിതത്തിൽ അപ്രതീക്ഷിതമായ വഴിത്തിരിവുണ്ടാകുന്നെങ്കിൽ ഒരു കാര്യത്തിൽ ഉറപ്പുണ്ടായിരിക്കുക: യഹോവയ്ക്കു നിങ്ങളെക്കുറിച്ച് ചിന്തയുണ്ട്, സഹായം ആവശ്യമുള്ള സമയത്ത്, അതായത് കൃത്യസമയത്ത്, യഹോവ നിങ്ങളെ സഹായിക്കും. (എബ്രാ. 4:16; 1 പത്രോ. 5:6, 7) നമ്മൾ എന്താണു ചെയ്യേണ്ടത്? ഇപ്പോഴത്തെ സാഹചര്യത്തിൽ നിങ്ങൾക്ക് എന്തെല്ലാം കഴിയുമോ അതെല്ലാം ചെയ്യുക, പ്രാർഥനയിലൂടെ സ്വർഗീയപിതാവുമായി കൂടുതൽ അടുക്കുക, യഹോവ കരുതുമെന്ന ഉറപ്പോടെ ആ കരങ്ങളിലേക്കു നിങ്ങളെ വിട്ടുകൊടുക്കാൻ പഠിക്കുക. അങ്ങനെ, മാറുന്ന സാഹചര്യങ്ങളിൽ മനസ്സമാധാനം നിലനിറുത്താൻ നിങ്ങൾക്കു കഴിയും.
^ ഖ. 4 ഒരു മകനെ തന്നുകൊണ്ട് വേദനാകരമായ ഓർമകളെല്ലാം യഹോവ മായിച്ചുകളഞ്ഞെന്നു തടവറയിൽനിന്ന് മോചിതനായി കുറച്ച് കഴിഞ്ഞ് യോസേഫ് പറഞ്ഞു. ‘എന്റെ ബുദ്ധിമുട്ടുകൾ മറക്കാൻ ദൈവം ഇടയാക്കി’ എന്നു പറഞ്ഞുകൊണ്ട് മൂത്ത മകനു മനശ്ശെ എന്നു പേരിട്ടു.—ഉൽപ. 41:51, അടിക്കുറിപ്പ്.
^ ഖ. 14 ഈ ലക്കത്തിലെ “നിങ്ങൾക്ക് അറിയാമോ?” എന്ന ലേഖനം കാണുക.