പഠനലേഖനം 10
സ്നാനമേൽക്കാൻ എനിക്ക് എന്താണു തടസ്സം?
“ഫിലിപ്പോസും ഷണ്ഡനും വെള്ളത്തിൽ ഇറങ്ങി. ഫിലിപ്പോസ് ഷണ്ഡനെ സ്നാനപ്പെടുത്തി.”—പ്രവൃ. 8:38.
ഗീതം 52 ക്രിസ്തീയസമർപ്പണം
പൂർവാവലോകനം *
1. ആദാമും ഹവ്വയും എന്തു തീരുമാനമാണ് എടുത്തത്, എന്തായിരുന്നു അതിന്റെ ഫലങ്ങൾ?
ശരിയേത്, തെറ്റേത് എന്നു പറയാനുള്ള അവകാശം ആർക്കാണെന്നാണു നിങ്ങൾക്കു തോന്നുന്നത്? ശരിതെറ്റുകളെക്കുറിച്ചുള്ള അറിവിന്റെ മരത്തിൽനിന്ന് കഴിച്ചപ്പോൾ ആദാമും ഹവ്വയും വാസ്തവത്തിൽ പറഞ്ഞത് ഇതായിരുന്നു: യഹോവയെയും യഹോവയുടെ നിലവാരങ്ങളെയും ഞങ്ങൾക്കു വിശ്വാസമില്ല. ശരിയേത്, തെറ്റേത് എന്നു സ്വന്തമായി തീരുമാനിക്കാനാണു ഞങ്ങൾ ആഗ്രഹിക്കുന്നത്. (ഉൽപ. 3:22) പക്ഷേ അതിന് അവർ ഒടുക്കേണ്ടിവന്ന വിലയെന്തായിരുന്നെന്നു ചിന്തിക്കുക. യഹോവയുമായുള്ള സൗഹൃദം അവർക്കു നഷ്ടമായി. എന്നേക്കും ജീവിക്കാനുള്ള അവസരവും അവർ നഷ്ടപ്പെടുത്തി. മക്കൾക്ക് അവർ പാപവും മരണവും കൈമാറി. (റോമ. 5:12) ആദാമിന്റെയും ഹവ്വയുടെയും തീരുമാനം ദുരന്തത്തിലാണു കലാശിച്ചത്.
2-3. (എ) ഫിലിപ്പോസ് എത്യോപ്യക്കാരനായ ഷണ്ഡനോടു പ്രസംഗിച്ചപ്പോൾ അദ്ദേഹം എങ്ങനെയാണു പ്രതികരിച്ചത്? (ബി) സ്നാനപ്പെടുന്നതിലൂടെ നമുക്ക് എന്തെല്ലാം അനുഗ്രഹങ്ങൾ ലഭിക്കുന്നു, ഏതു ചോദ്യങ്ങൾ നമ്മൾ ചർച്ച ചെയ്യും?
2 ആദാമും ഹവ്വയും പ്രവർത്തിച്ചതിൽനിന്ന് തികച്ചും വ്യത്യസ്തമായിട്ടാണ് എത്യോപ്യക്കാരനായ ഷണ്ഡൻ പ്രതികരിച്ചത്. ഫിലിപ്പോസ് ഷണ്ഡനോടു പ്രസംഗിച്ചപ്പോൾ, യഹോവയും യേശുവും തനിക്കുവേണ്ടി ചെയ്ത കാര്യങ്ങളോടു വളരെയധികം വിലമതിപ്പു തോന്നിയ ഷണ്ഡൻ ഉടനടി സ്നാനപ്പെട്ടു. (പ്രവൃ. 8:34-38) നിങ്ങൾ ദൈവത്തിനു നിങ്ങളെത്തന്നെ സമർപ്പിക്കുകയും ആ ഷണ്ഡനെപ്പോലെ സ്നാനപ്പെടുകയും ചെയ്യുമ്പോൾ നിങ്ങൾ പറയുന്നത് ഇതാണ്: യഹോവയും യേശുവും എനിക്കുവേണ്ടി ചെയ്ത കാര്യങ്ങളോടു ഞാൻ നന്ദിയുള്ളവനാണ്. യഹോവയെ എനിക്കു വിശ്വാസമാണ്. ശരിയും തെറ്റും എന്താണെന്നു തീരുമാനിക്കാനുള്ള അവകാശം യഹോവയ്ക്കാണെന്നു ഞാൻ അംഗീകരിക്കുകയാണ്.
3 യഹോവയെ സേവിക്കുമ്പോൾ നമുക്കു ലഭിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ച് ചിന്തിക്കുക! എന്നേക്കും ജീവിക്കാനുള്ള പ്രത്യാശ ഉൾപ്പെടെ ആദാമും ഹവ്വയും നഷ്ടപ്പെടുത്തിയതെല്ലാം തിരിച്ചുകിട്ടാനുള്ള അവസരം നമ്മുടെ മുന്നിലുണ്ട്. യേശുക്രിസ്തുവിൽ നമുക്കു വിശ്വാസമുള്ളതുകൊണ്ട് യഹോവ നമ്മുടെ പാപങ്ങൾ ക്ഷമിക്കുകയും ശുദ്ധമായ ഒരു മനസ്സാക്ഷി തരുകയും മത്താ. 20:28; പ്രവൃ. 10:43) കൂടാതെ, യഹോവയുടെ അംഗീകാരമുള്ള ദൈവദാസർ അടങ്ങുന്ന കുടുംബത്തിന്റെ ഭാഗമാകുകയാണു നമ്മൾ. (യോഹ. 10:14-16; റോമ. 8:20, 21) ഈ അനുഗ്രഹങ്ങളെല്ലാമുണ്ടായിട്ടും യഹോവയെക്കുറിച്ച് പഠിച്ച ചിലർ എത്യോപ്യക്കാരനായ ഷണ്ഡന്റെ മാതൃക അനുകരിക്കാൻ മടിച്ചുനിൽക്കുന്നു. സ്നാനപ്പെടാൻ അവർക്ക് എന്താണു തടസ്സമായിനിൽക്കുന്നത്? ആ തടസ്സങ്ങൾ എങ്ങനെ മറികടക്കാം?
ചെയ്യുന്നു. (സ്നാനപ്പെടുന്നതിൽനിന്ന് ചിലരെ പിന്നോട്ടുവലിക്കുന്ന കാര്യങ്ങൾ
4-5. ആവെരി എന്ന യുവാവും ഹന്ന എന്ന യുവതിയും എന്തൊക്കെ പ്രശ്നങ്ങളാണു മറികടക്കേണ്ടിയിരുന്നത്?
4 ആത്മവിശ്വാസത്തിന്റെ കുറവ്. ആവെരിയുടെ മാതാപിതാക്കൾ യഹോവയുടെ സാക്ഷികളാണ്. അവന്റെ പിതാവ് സ്നേഹസമ്പന്നനായ ഒരു അച്ഛനും ഊർജസ്വലനായ ഒരു മൂപ്പനും ആണ്. എന്നിട്ടും സ്നാനപ്പെടാൻ ആവെരി മടിച്ചുനിന്നു. എന്തുകൊണ്ട്? ആവെരി പറയുന്നു: “അച്ഛനെപ്പോലെ നന്നായി പ്രവർത്തിക്കാൻ കഴിയില്ലെന്ന് എനിക്കു തോന്നി.” ഭാവിയിൽ ലഭിച്ചേക്കാവുന്ന ഉത്തരവാദിത്വങ്ങൾ ചെയ്യാനുള്ള കഴിവും തനിക്കില്ലെന്ന് ആവെരിക്കു തോന്നി. “പരസ്യമായി പ്രാർഥിക്കാനും പ്രസംഗങ്ങൾ നടത്താനും ഗ്രൂപ്പിനെയുംകൊണ്ട് വയൽസേവനത്തിനു പോകാനും ഒക്കെ പറഞ്ഞാൽ എന്തു ചെയ്യും എന്നായിരുന്നു എന്റെ ഉത്കണ്ഠ.”
5 ആത്മവിശ്വാസം തീരെയില്ലായിരുന്ന ഒരാളായിരുന്നു ഹന്ന. 18-കാരിയായ ഹന്ന ഒരു ക്രിസ്തീയകുടുംബത്തിലാണു വളർന്നുവന്നത്. എന്നിട്ടും യഹോവയുടെ നിലവാരങ്ങളനുസരിച്ച് ജീവിക്കാൻ തനിക്കു കഴിയുമോയെന്നു ഹന്നയ്ക്കു സംശയം തോന്നി. എന്തുകൊണ്ട്? താൻ ഒന്നിനും കൊള്ളാത്തവളാണെന്ന ഒരു ചിന്ത ഹന്നയ്ക്കുണ്ടായിരുന്നു. അങ്ങേയറ്റം മനോവേദന അനുഭവിച്ച ചില സാഹചര്യങ്ങളിൽ ഹന്ന സ്വയം മുറിവേൽപ്പിക്കുകപോലും ചെയ്തിരുന്നു. അതു കാര്യങ്ങൾ ഒന്നുകൂടി വഷളാക്കി. ഹന്ന പറയുന്നു: “ചെയ്തതൊന്നും ഞാൻ ആരോടും, അച്ഛനോടും അമ്മയോടും പോലും, പറഞ്ഞില്ല. ഇങ്ങനെയൊക്കെ ചെയ്യുന്ന എന്നെ യഹോവയ്ക്കു വേണ്ട എന്നു ഞാൻ ചിന്തിച്ചു.”
6. വനേസ സ്നാനപ്പെടാൻ മടിച്ചുനിന്നതിന്റെ കാരണം എന്തായിരുന്നു?
6 കൂട്ടുകാരുടെ സ്വാധീനം. 22 വയസ്സുള്ള വനേസ പറയുന്നു: “എനിക്ക് ഒരു അടുത്ത കൂട്ടുകാരിയുണ്ടായിരുന്നു. പത്തു വർഷമായ സൗഹൃദമായിരുന്നു ഞങ്ങളുടേത്.” എന്നാൽ, വനേസ സ്നാനപ്പെടുന്നതിനെ ആ കൂട്ടുകാരി നിരുത്സാഹപ്പെടുത്തിയിരുന്നു. അതു വനേസയെ വേദനിപ്പിച്ചു. “കൂട്ടുകാരെ കണ്ടെത്തുന്നത് എനിക്കു ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ കൂട്ടുകാരിയെ നഷ്ടമായാൽ പിന്നെ അതുപോലെ ഒരു അടുത്ത കൂട്ടുകാരിയെ ഒരിക്കലും കിട്ടില്ലല്ലോ എന്നായിരുന്നു എന്റെ ഉത്കണ്ഠ” എന്നു വനേസ പറയുന്നു.
7. മിഖല എന്ന യുവതിക്ക് എന്തായിരുന്നു ഭയം, എന്തുകൊണ്ട്?
7 പരാജയഭീതി. മൂത്ത ആങ്ങളയെ സഭയിൽനിന്ന് പുറത്താക്കുമ്പോൾ മിഖലയ്ക്ക് അഞ്ചു വയസ്സായിരുന്നു. ചേട്ടന്റെ പ്രവൃത്തികൾ മാതാപിതാക്കളെ എത്രമാത്രം വിഷമിപ്പിച്ചെന്നു വളർന്നുവന്നപ്പോൾ മിഖല നേരിൽക്കണ്ടു. മിഖല പറയുന്നു: “സ്നാനപ്പെട്ടതിനു ശേഷം ഞാൻ എന്തെങ്കിലും തെറ്റു ചെയ്തിട്ട് എന്നെയും പുറത്താക്കിയാൽ അത് അച്ഛനെയും അമ്മയെയും കൂടുതൽ വിഷമിപ്പിക്കുമല്ലോ എന്നു ഞാൻ ഭയപ്പെട്ടു.”
8. മിൽസ് എന്ന ചെറുപ്പക്കാരന്റെ പേടി എന്തായിരുന്നു?
8 എതിർപ്പുണ്ടാകുമെന്ന ഭയം. മിൽസിന്റെ അച്ഛനും രണ്ടാനമ്മയും യഹോവയെ സേവിക്കുന്നവരാണ്.
എന്നാൽ മിൽസിന്റെ അമ്മ യഹോവയുടെ സാക്ഷിയല്ല. മിൽസ് പറയുന്നു: “ഞാൻ അമ്മയുടെകൂടെ 18 വർഷം താമസിച്ചു. സ്നാനപ്പെടാൻ എനിക്ക് ആഗ്രഹമുണ്ടെന്ന് അമ്മയോടു പറയാൻ എനിക്കു പേടിയായിരുന്നു. അച്ഛൻ ഒരു സാക്ഷിയായപ്പോൾ അമ്മ എങ്ങനെയാണു പ്രതികരിച്ചതെന്നു ഞാൻ കണ്ടതാണ്. എന്റെ കാര്യത്തിലും അമ്മ പ്രശ്നമുണ്ടാക്കുമെന്നു ഞാൻ ഭയപ്പെട്ടു.”തടസ്സങ്ങൾ എങ്ങനെ മറികടക്കാം?
9. യഹോവ എത്ര ക്ഷമയും സ്നേഹവും ഉള്ള ദൈവമാണെന്നു മനസ്സിലാക്കുന്നതു നിങ്ങൾക്ക് എങ്ങനെ ഗുണം ചെയ്യും?
9 ആദാമും ഹവ്വയും യഹോവയോടു ശക്തമായ ഒരു സ്നേഹബന്ധം വളർത്തിയെടുത്തില്ല. അതുകൊണ്ടാണ് അവർ യഹോവയെ സേവിക്കേണ്ടാ എന്ന തീരുമാനമെടുത്തത്. എന്നിട്ടും കുറെക്കാലംകൂടെ ജീവിക്കാൻ യഹോവ അവരെ അനുവദിച്ചു. മക്കളുണ്ടാകാനും സ്വന്തം നിലവാരങ്ങളനുസരിച്ച് മക്കളെ വളർത്താനും യഹോവ അവർക്കു സമയം കൊടുത്തു. യഹോവയിൽനിന്ന് സ്വതന്ത്രരായി ജീവിക്കാനുള്ള ആദാമിന്റെയും ഹവ്വയുടെയും തീരുമാനത്തിന്റെ ഫലങ്ങൾ, അവർ എന്തു വിഡ്ഢിത്തമാണു കാണിച്ചതെന്നു തെളിയിച്ചു! അവരുടെ മൂത്ത മകൻ നിഷ്കളങ്കനായ അനിയനെ കൊന്നു. പതിയെപ്പതിയെ അക്രമവും സ്വാർഥതയും മനുഷ്യകുടുംബത്തിന്റെ മേൽ തേർവാഴ്ച നടത്താൻ തുടങ്ങി. (ഉൽപ. 4:8; 6:11-13) എങ്കിലും ആദാമിന്റെയും ഹവ്വയുടെയും മക്കളിൽ, തന്നെ സേവിക്കാൻ ആഗ്രഹിക്കുന്നവരെ രക്ഷിക്കാൻ യഹോവ ഒരു വഴി കണ്ടെത്തിയിരുന്നു. (യോഹ. 6:38-40, 57, 58) യഹോവ എത്ര ക്ഷമയും സ്നേഹവും ഉള്ള ദൈവമാണെന്നു നിങ്ങൾ മനസ്സിലാക്കുമ്പോൾ, ക്രമേണ യഹോവയോടുള്ള നിങ്ങളുടെ സ്നേഹം വർധിച്ചേക്കാം. ആദാമും ഹവ്വയും തിരഞ്ഞെടുത്ത പാതയിലൂടെ പോകാതെ യഹോവയ്ക്കു സ്വയം സമർപ്പിക്കാൻ നിങ്ങൾക്ക് ആഗ്രഹം തോന്നും.
10. സങ്കീർത്തനം 19:7-നെക്കുറിച്ച് ധ്യാനിക്കുന്നത് യഹോവയെ സേവിക്കാൻ നിങ്ങളെ എങ്ങനെ സഹായിക്കും?
10 യഹോവയെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുക. യഹോവയെക്കുറിച്ച് നിങ്ങൾ എത്ര കൂടുതൽ പഠിക്കുന്നോ, യഹോവയെ സേവിക്കാൻ കഴിയുമെന്ന നിങ്ങളുടെ ആത്മവിശ്വാസവും അത്രകണ്ട് വർധിക്കും. മുമ്പ് പരാമർശിച്ച ആവെരി പറയുന്നു: “സങ്കീർത്തനം 19:7-ലെ (വായിക്കുക.) വാഗ്ദാനത്തെക്കുറിച്ച് വായിക്കുകയും ധ്യാനിക്കുകയും ചെയ്തത് ആത്മവിശ്വാസം നേടാൻ എന്നെ സഹായിച്ചു.” ആ വാഗ്ദാനം യഹോവ നിറവേറ്റുന്നതു കണ്ടപ്പോൾ യഹോവയോടുള്ള ആവെരിയുടെ സ്നേഹം വർധിച്ചു. സ്നേഹം ആത്മവിശ്വാസം വർധിപ്പിക്കും. എന്നു മാത്രമല്ല, യഹോവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും യഹോവയെ അപ്രീതിപ്പെടുത്തുന്ന കാര്യങ്ങൾ ഒഴിവാക്കാനും സഹായിക്കും. നേരത്തേ പരാമർശിച്ച ഹന്ന പറയുന്നു: “ഞാൻ എന്നെത്തന്നെ മുറിവേൽപ്പിക്കുമ്പോൾ യഹോവയെയും വേദനിപ്പിക്കുകയാണെന്നു വ്യക്തിപരമായ ബൈബിൾ വായനയിലൂടെയും പഠനത്തിലൂടെയും ഞാൻ മനസ്സിലാക്കി.” (1 പത്രോ. 5:7) ഹന്ന ‘വചനത്തിനു ചേർച്ചയിൽ പ്രവർത്തിക്കാനും’ തുടങ്ങി. (യാക്കോ. 1:22) എന്തായിരുന്നു ഫലം? ഹന്ന പറയുന്നു: “യഹോവയെ അനുസരിക്കുന്നത് എനിക്ക് എത്രമാത്രം പ്രയോജനം ചെയ്തെന്നു കണ്ടപ്പോൾ എനിക്ക് യഹോവയുമായി ശക്തമായ ഒരു സ്നേഹബന്ധം വളർത്തിയെടുക്കാനായി. സഹായം ആവശ്യമുള്ളപ്പോൾ യഹോവ എന്നെ വഴി നയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.” സ്വയം മുറിവേൽപ്പിക്കാനുള്ള തോന്നൽ മറികടക്കാൻ ഹന്നയ്ക്കു കഴിഞ്ഞു. ഹന്ന ജീവിതം യഹോവയ്ക്കു സമർപ്പിക്കുകയും സ്നാനപ്പെടുകയും ചെയ്തു.
11. നല്ല കൂട്ടുകാരെ കണ്ടെത്താൻ വനേസ എന്താണു ചെയ്തത്, നമുക്ക് ഇതിൽനിന്ന് എന്തു പഠിക്കാം?
11 കൂട്ടുകാരെ ശ്രദ്ധയോടെ തിരഞ്ഞെടുക്കുക. യഹോവയെ സേവിക്കുന്നതിൽനിന്നാണു കൂട്ടുകാരി തന്നെ തടഞ്ഞുനിറുത്തുന്നതെന്ന്, മുമ്പ് പറഞ്ഞ വനേസ ഒടുവിൽ മനസ്സിലാക്കി. അതുകൊണ്ട് ആ സൗഹൃദം വനേസ അവസാനിപ്പിച്ചു. എന്നാൽ അതു മാത്രമല്ല വനേസ ചെയ്തത്. സഭയ്ക്കുള്ളിൽ പുതിയ കൂട്ടുകാരെ കണ്ടെത്താൻ ശ്രമിച്ചു. നോഹയുടെയും കുടുംബത്തിന്റെയും മാതൃക തന്നെ സഹായിച്ചെന്നു വനേസ പറയുന്നു: “യഹോവയെ സ്നേഹിക്കാത്ത ആളുകളായിരുന്നു അവർക്കു ചുറ്റും. അതുകൊണ്ട് അവരുടെ കൂട്ടുകാർ സ്വന്തം കുടുംബാംഗങ്ങൾതന്നെയായിരുന്നു.” സ്നാനപ്പെട്ടതിനു ശേഷം വനേസ ഒരു മുൻനിരസേവികയായി. വനേസ പറയുന്നു: “എന്റെ സഭയിലെ സഹോദരങ്ങളെ മാത്രമല്ല മറ്റു സഭകളിലുള്ളവരെയും എന്റെ സുഹൃത്തുക്കളാക്കാൻ മുൻനിരസേവനം എന്നെ സഹായിച്ചിരിക്കുന്നു.” യഹോവ നമുക്കു നിയമിച്ചുതന്നിരിക്കുന്ന പ്രവർത്തനത്തിൽ പറ്റാവുന്നിടത്തോളം ചെയ്യുന്നതു നല്ല കൂട്ടുകാരെ കണ്ടെത്താൻ നിങ്ങളെയും സഹായിക്കും.—മത്താ. 24:14.
12. ആദാമിനും ഹവ്വയ്ക്കും ഏതുതരം ഭയമാണ് ഇല്ലാതിരുന്നത്, എന്തായിരുന്നു അതിന്റെ ഫലം?
12 ശരിയായ ഭയം നട്ടുവളർത്തുക. ചില തരത്തിലുള്ള ഭയം നമുക്കു നല്ലതാണ്. ഉദാഹരണത്തിന്, യഹോവയെ അപ്രീതിപ്പെടുത്താനുള്ള ഭയം നമുക്കു വേണം. (സങ്കീ. 111:10) ആദാമിനും ഹവ്വയ്ക്കും ആ ഭയമുണ്ടായിരുന്നെങ്കിൽ അവർ യഹോവയെ ധിക്കരിക്കില്ലായിരുന്നു. എന്നാൽ അവർ ധിക്കരിച്ചു. അങ്ങനെ ചെയ്തുകഴിഞ്ഞപ്പോൾ, തങ്ങൾ പാപികളാണെന്ന് അവർക്കു ശരിക്കും മനസ്സിലായി എന്ന അർഥത്തിൽ അവരുടെ കണ്ണുകൾ തുറന്നു. മക്കൾക്കു പാപവും മരണവും കൈമാറാനേ അവർക്കു കഴിയുമായിരുന്നുള്ളൂ. തങ്ങളുടെ അവസ്ഥ കാണാൻ അഥവാ മനസ്സിലാക്കാൻ കഴിഞ്ഞതിനാൽ, അവരുടെ നഗ്നതയെക്കുറിച്ച് നാണം തോന്നുകയും അവർ നാണം മറയ്ക്കുകയും ചെയ്തു.—ഉൽപ. 3:7, 21.
13-14. (എ) 1 പത്രോസ് 3:21 അനുസരിച്ച്, മരണത്തെ നമ്മൾ അതിരുകവിഞ്ഞ് ഭയക്കേണ്ടതില്ലാത്തത് എന്തുകൊണ്ട്? (ബി) യഹോവയെ സ്നേഹിക്കാൻ നമുക്ക് എന്തെല്ലാം കാരണങ്ങളുണ്ട്?
13 യഹോവയോടുള്ള ഭയം ആവശ്യമാണെങ്കിലും 1 പത്രോസ് 3:21 വായിക്കുക.
മരണത്തെക്കുറിച്ചുള്ള അതിരുകവിഞ്ഞ ഭയം നമുക്ക് ആവശ്യമില്ല. കാരണം, നമ്മൾ നിത്യജീവൻ നേടാൻ യഹോവ ഒരു വഴി ഒരുക്കിയിട്ടുണ്ട്. നമ്മൾ ഒരു പാപം ചെയ്താൽ, ആത്മാർഥമായി പശ്ചാത്തപിക്കുന്നെങ്കിൽ യഹോവ നമ്മുടെ തെറ്റുകൾ വിട്ടുകളയും. തന്റെ മകന്റെ മോചനവിലയിലുള്ള നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ യഹോവ നമ്മളോടു ക്ഷമിക്കും. വിശ്വാസം കാണിക്കാനുള്ള ഒരു പ്രധാനവിധം ദൈവത്തിനു ജീവിതം സമർപ്പിക്കുകയും സ്നാനപ്പെടുകയും ചെയ്യുന്നതാണ്.—14 യഹോവയെ സ്നേഹിക്കാൻ നമുക്ക് അനേകം കാരണങ്ങളുണ്ട്. ഓരോ ദിവസവും നമ്മൾ ആസ്വദിക്കുന്ന നല്ല കാര്യങ്ങൾ യഹോവ തരുന്നവയാണ്. മാത്രമല്ല, തന്നെക്കുറിച്ചും തന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ചും നമ്മളെ പഠിപ്പിക്കുകയും ചെയ്യുന്നു. (യോഹ. 8:31, 32) നമ്മളെ നയിക്കാനും സഹായിക്കാനും യഹോവ ക്രിസ്തീയസഭയെ തന്നിരിക്കുന്നു. ഇക്കാലത്ത് ഭാരം ചുമക്കാൻ യഹോവ നമ്മളെ സഹായിക്കുന്നു, ഭാവിയിൽ പൂർണമായ അവസ്ഥകളിൽ എന്നേക്കും ജീവിക്കാനുള്ള പ്രത്യാശയും വെച്ചുനീട്ടിയിരിക്കുന്നു. (സങ്കീ. 68:19; വെളി. 21:3, 4) യഹോവ ഇതിനോടകം എത്രയെത്ര വിധങ്ങളിലാണു നമ്മളോടുള്ള സ്നേഹം കാണിച്ചിരിക്കുന്നത്! അതെക്കുറിച്ചെല്ലാം ധ്യാനിക്കുമ്പോൾ യഹോവയെ സ്നേഹിക്കാൻ നമുക്കു തോന്നും. യഹോവയെ സ്നേഹിക്കുമ്പോൾ ശരിയായ ഭയം നട്ടുവളർത്താൻ നമുക്കു കഴിയും. നമ്മൾ വളരെയധികം സ്നേഹിക്കുന്ന നമ്മുടെ ദൈവത്തെ വേദനിപ്പിക്കാൻ നമ്മൾ ആഗ്രഹിക്കില്ല.
15. തെറ്റു ചെയ്താലോ എന്ന ഭയം മറികടക്കാൻ മിഖലയ്ക്ക് എങ്ങനെയാണു കഴിഞ്ഞത്?
15 ഗുരുതരമായ എന്തെങ്കിലും തെറ്റു ചെയ്താലോ എന്ന ഭയം മറികടക്കാൻ നേരത്തേ പറഞ്ഞ മിഖലയ്ക്കു കഴിഞ്ഞു. യഹോവ എത്ര ക്ഷമയുള്ള ദൈവമാണെന്നു മനസ്സിലാക്കിയതാണ് അതിനു സഹായിച്ചത്. “നമ്മളെല്ലാം അപൂർണരാണെന്നും തെറ്റുകൾ പറ്റുമെന്നും ഞാൻ മനസ്സിലാക്കി. എന്നാൽ യഹോവ നമ്മളെ സ്നേഹിക്കുന്നെന്നും മോചനവിലയുടെ അടിസ്ഥാനത്തിൽ നമ്മളോടു ക്ഷമിക്കുമെന്നും ഞാൻ തിരിച്ചറിഞ്ഞു.” ജീവിതം യഹോവയ്ക്കു സമർപ്പിക്കാനും സ്നാനപ്പെടാനും യഹോവയോടുള്ള സ്നേഹം മിഖലയെ പ്രേരിപ്പിച്ചു.
16. എതിർപ്പു നേരിടുമോ എന്ന ഭയം മറികടക്കാൻ മിൽസിനെ എന്താണു സഹായിച്ചത്?
16 സ്നാനപ്പെടാനുള്ള തന്റെ തീരുമാനം അമ്മ എതിർക്കുമോ എന്നു ഭയം തോന്നിയ മിൽസ് സർക്കിട്ട് മേൽവിചാരകനോടു സഹായം ചോദിച്ചു. മിൽസ് പറയുന്നു: “സ്നാനപ്പെടാനുള്ള തീരുമാനം എന്റെ സ്വന്തമാണെന്നും അച്ഛൻ നിർബന്ധിക്കുന്നതുകൊണ്ടല്ല അതു ചെയ്യുന്നതെന്നും അമ്മയെ എങ്ങനെ ബോധ്യപ്പെടുത്താമെന്നു ചിന്തിക്കാൻ അദ്ദേഹം എന്നെ സഹായിച്ചു. അദ്ദേഹത്തിന്റെ വീട്ടിലും മാതാപിതാക്കളിൽ ഒരാൾ മാത്രമേ വിശ്വാസത്തിലുണ്ടായിരുന്നുള്ളൂ.” മിൽസിന്റെ തീരുമാനം അമ്മയ്ക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. അമ്മയുടെ വീട്ടിൽനിന്നും മിൽസിന് ഇറങ്ങേണ്ടിവന്നു. പക്ഷേ സ്നാനപ്പെടാനുള്ള തന്റെ തീരുമാനത്തിനു മിൽസ് മാറ്റം വരുത്തിയില്ല. മിൽസ് പറയുന്നു: “യഹോവ എനിക്കായി ചെയ്ത നല്ല കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചത് എന്റെ ഹൃദയത്തെ സ്പർശിച്ചു. യേശുവിന്റെ മോചനവിലയെക്കുറിച്ച് ആഴത്തിൽ ചിന്തിച്ചപ്പോൾ യഹോവ എന്നെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് എനിക്കു ബോധ്യമായി. യഹോവയ്ക്കു ജീവിതം സമർപ്പിക്കാനും സ്നാനപ്പെടാനും ആ ചിന്ത എന്നെ പ്രേരിപ്പിച്ചു.”
നിങ്ങളുടെ തീരുമാനത്തോടു പറ്റിനിൽക്കുക
17. നമുക്ക് എന്തിനുള്ള അവസരമുണ്ട്?
17 ഏദെൻ തോട്ടത്തിലെ ആ മരത്തിന്റെ പഴം കഴിച്ചപ്പോൾ ഹവ്വ തന്റെ പിതാവിനെ തള്ളിപ്പറയുകയായിരുന്നു. ഹവ്വയുടെകൂടെ കൂടുകവഴി, യഹോവ തനിക്കായി ചെയ്ത നല്ല കാര്യങ്ങൾക്കു താൻ ഒരു വിലയും
കല്പിക്കുന്നില്ല എന്ന് ആദാം കാണിച്ചു. അവരുടെ ആ തീരുമാനത്തോട് ഒട്ടും യോജിപ്പില്ലെന്നു കാണിക്കാനുള്ള അവസരം നമുക്ക് എല്ലാവർക്കുമുണ്ട്. സ്നാനപ്പെടുന്നതിലൂടെ, നമുക്കുവേണ്ടി ശരിതെറ്റുകൾ സംബന്ധിച്ച നിലവാരങ്ങൾ വെക്കാൻ യഹോവയ്ക്കുള്ള അധികാരം അംഗീകരിക്കുന്നെന്നു നമ്മൾ കാണിക്കുകയാണ്. നമ്മുടെ പിതാവിനെ സ്നേഹിക്കുന്നെന്നും വിശ്വസിക്കുന്നെന്നും നമ്മൾ തെളിയിക്കുകയാണ്.18. യഹോവയെ സേവിക്കുന്നതിൽ വിജയിക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയും?
18 സ്നാനത്തോടെ എല്ലാം തീരുന്നില്ല. സ്നാനത്തിനു ശേഷം ഓരോ ദിവസവും നമ്മൾ യഹോവയുടെ നിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കണം, അല്ലാതെ നമ്മുടെ നിലവാരങ്ങൾക്കനുസരിച്ചല്ല. ലക്ഷക്കണക്കിനു ദൈവദാസന്മാർ ആ വിധത്തിൽ ജീവിക്കുന്നു. അവരെപ്പോലെയാകാൻ നിങ്ങൾക്കും കഴിയും. അതിനുവേണ്ടി ദൈവവചനമായ ബൈബിളിനെക്കുറിച്ചുള്ള ഗ്രാഹ്യം വർധിപ്പിക്കുന്നതിൽ തുടരുക, നിങ്ങളുടെ സഹോദരങ്ങളോടൊത്ത് പതിവായി സഹവസിക്കുക, സ്നേഹവാനായ നിങ്ങളുടെ പിതാവിനെക്കുറിച്ച് നിങ്ങൾ പഠിച്ചത് ഉത്സാഹത്തോടെ മറ്റുള്ളവരോടു പറയുക. (എബ്രാ. 10:24, 25) തീരുമാനങ്ങളെടുക്കുമ്പോൾ, യഹോവ തന്റെ വചനത്തിലൂടെയും സംഘടനയിലൂടെയും തരുന്ന ഉപദേശം ശ്രദ്ധിക്കുക. (യശ. 30:21) അങ്ങനെയെങ്കിൽ നിങ്ങൾ ചെയ്യുന്നതെല്ലാം വിജയിക്കും.—സുഭാ. 16:3, 20.
19. ഏതു കാര്യത്തെക്കുറിച്ച് നിങ്ങൾക്കു ബോധ്യമുണ്ടായിരിക്കണം, എന്തുകൊണ്ട്?
19 യഹോവയുടെ വഴിനടത്തിപ്പിനു ചേർച്ചയിൽ ജീവിക്കുന്നത് എത്രത്തോളം പ്രയോജനങ്ങൾ കൈവരുത്തുന്നെന്നു കാണുമ്പോൾ യഹോവയോടും യഹോവയുടെ നിലവാരങ്ങളോടും ഉള്ള സ്നേഹം വർധിക്കും. സാത്താൻ എന്തൊക്കെ വെച്ചുനീട്ടി വശീകരിക്കാൻ ശ്രമിച്ചാലും യഹോവയെ സേവിക്കുന്നതു നമ്മൾ നിറുത്തില്ല. ഒരു ആയിരം വർഷത്തിനു ശേഷം നിങ്ങളെത്തന്നെ ഒന്നു ഭാവനയിൽ കാണുക. സ്നാനപ്പെടാനുള്ള നിങ്ങളുടെ തീരുമാനമാണു ജീവിതത്തിൽ നിങ്ങളെടുത്ത ഏറ്റവും നല്ല തീരുമാനമെന്നു നിങ്ങൾക്ക് അന്നു ബോധ്യമാകും!
ഗീതം 28 യഹോവയുടെ സൗഹൃദം നേടുക
^ ഖ. 5 സ്നാനപ്പെടുമോ ഇല്ലയോ എന്നതാണു ജീവിതത്തിൽ നിങ്ങൾ എടുക്കുന്ന ഏറ്റവും പ്രധാനപ്പെട്ട തീരുമാനം. എന്തുകൊണ്ടാണ് അത് അത്ര പ്രധാനമായിരിക്കുന്നത്? ഈ ലേഖനത്തിൽ ആ ചോദ്യത്തിനുള്ള ഉത്തരമുണ്ട്. കൂടാതെ, സ്നാനമേൽക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയും എന്നാൽ പല കാരണങ്ങളാൽ മടിച്ചുനിൽക്കുകയും ചെയ്യുന്നവരെ ഈ ലേഖനം സഹായിക്കും.
^ ഖ. 56 ചിത്രക്കുറിപ്പ്: ആത്മവിശ്വാസം: ഉത്തരം പറയാൻ ഒരു ചെറുപ്പക്കാരനു പേടിയാണ്.
^ ഖ. 58 ചിത്രക്കുറിപ്പ്: കൂട്ടുകാർ: സാക്ഷിയായ ഒരു പെൺകുട്ടി പുറത്തുള്ള ഒരാളുടെകൂടെ വരുമ്പോൾ സഹോദരിമാരെ കണ്ട് നാണിക്കുന്നു.
^ ഖ. 61 ചിത്രക്കുറിപ്പ്: പരാജയം: സഭയിൽനിന്ന് പുറത്താക്കപ്പെട്ട തന്റെ ആങ്ങള വീടു വിട്ടു പോകുന്നതു കാണുമ്പോൾ താനും തെറ്റിപ്പോകുമോ എന്ന് ഒരു പെൺകുട്ടി ഭയക്കുന്നു.
^ ഖ. 64 ചിത്രക്കുറിപ്പ്: എതിർപ്പ്: അവിശ്വാസിയായ അമ്മ നോക്കിക്കൊണ്ടിരിക്കുമ്പോൾ പ്രാർഥിക്കാൻ മകനു പേടി തോന്നുന്നു.
^ ഖ. 67 ചിത്രക്കുറിപ്പ്: ആത്മവിശ്വാസം: ഒരു ചെറുപ്പക്കാരൻ വ്യക്തിപരമായ പഠനത്തിന്റെ കാര്യത്തിൽ കുറച്ചുകൂടെ ശ്രദ്ധിക്കുന്നു.
^ ഖ. 69 ചിത്രക്കുറിപ്പ്: കൂട്ടുകാർ: സാക്ഷിയായിരിക്കുന്നത് അഭിമാനിക്കേണ്ട ഒരു കാര്യമാണെന്ന് ഒരു ചെറുപ്പക്കാരി മനസ്സിലാക്കുന്നു.
^ ഖ. 71 ചിത്രക്കുറിപ്പ്: പരാജയം: ഒരു പെൺകുട്ടി സത്യം സ്വന്തമാക്കുകയും സ്നാനപ്പെടുകയും ചെയ്യുന്നു.
^ ഖ. 73 ചിത്രക്കുറിപ്പ്: എതിർപ്പ്: അവിശ്വാസിയായ അമ്മയോട് ഒരു ചെറുപ്പക്കാരൻ ധൈര്യപൂർവം തന്റെ വിശ്വാസത്തെക്കുറിച്ച് സംസാരിക്കുന്നു