പഠനലേഖനം 11
യഹോവ പറയുന്നത് ശ്രദ്ധിക്കുക
“ഇവൻ എന്റെ പ്രിയപുത്രൻ. . . . ഇവൻ പറയുന്നതു ശ്രദ്ധിക്കണം.”—മത്താ. 17:5.
ഗീതം 89 ശ്രദ്ധിക്കാം, അനുസരിക്കാം, അനുഗ്രഹം നേടാം
പൂർവാവലോകനം *
1-2. (എ) യഹോവ എങ്ങനെയാണു മനുഷ്യരുമായി സംസാരിക്കുന്നത്? (ബി) ഈ ലേഖനത്തിൽ നമ്മൾ എന്താണു ചർച്ച ചെയ്യാൻ പോകുന്നത്?
നമ്മളോടു സംസാരിക്കാൻ യഹോവ അതിയായി ആഗ്രഹിക്കുന്നു. മുൻകാലങ്ങളിൽ തന്റെ ചിന്തകൾ നമ്മളെ അറിയിക്കാൻ യഹോവ പ്രവാചകന്മാരെയും ദൂതന്മാരെയും തന്റെ മകനായ ക്രിസ്തുയേശുവിനെയും ഉപയോഗിച്ചു. (ആമോ. 3:7; ഗലാ. 3:19; വെളി. 1:1) ഇന്ന്, തന്റെ വചനമായ ബൈബിളിലൂടെയാണ് യഹോവ നമ്മളോടു സംസാരിക്കുന്നത്. തന്റെ ചിന്തകൾ പഠിക്കാനും താൻ പ്രവർത്തിക്കുന്ന വിധം മനസ്സിലാക്കാനും ആണ് യഹോവ അതു നമുക്കു തന്നിരിക്കുന്നത്.
2 യേശു ഭൂമിയിലായിരുന്നപ്പോൾ യഹോവ മൂന്നു തവണ സ്വർഗത്തിൽനിന്ന് സംസാരിച്ചു. ആ അവസരങ്ങളിൽ യഹോവ എന്താണു പറഞ്ഞത്? ആ വാക്കുകളിൽനിന്ന് നമുക്ക് എന്തു പഠിക്കാം? യഹോവയുടെ വാക്കുകളിൽനിന്ന് പ്രയോജനം നേടാൻ നമ്മൾ എന്തു ചെയ്യണം? ഈ ലേഖനത്തിൽ നമ്മൾ ഈ കാര്യങ്ങൾ ചർച്ച ചെയ്യും.
“നീ എന്റെ പ്രിയപുത്രൻ”
3. മർക്കോസ് 1:9-11-ൽ കാണുന്നതുപോലെ യേശു സ്നാനപ്പെട്ടപ്പോൾ യഹോവ എന്താണു പറഞ്ഞത്, അത് ഏതെല്ലാം പ്രധാനപ്പെട്ട സത്യങ്ങൾക്ക് ഉറപ്പു തരുന്നു?
3 യഹോവ സ്വർഗത്തിൽനിന്ന് സംസാരിച്ച ആദ്യത്തെ സന്ദർഭം മർക്കോസ് 1:9-11-ലാണു രേഖപ്പെടുത്തിയിരിക്കുന്നത്. (വായിക്കുക.) യഹോവ പറഞ്ഞു: “നീ എന്റെ പ്രിയപുത്രൻ, നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു.” തന്റെ പിതാവിന്റെ സ്വരം കേട്ടപ്പോൾ യേശുവിന് എന്തു സന്തോഷം തോന്നിക്കാണും! സ്നേഹവും ധൈര്യവും പകരുന്ന ആ വാക്കുകൾ യേശുവിന്റെ ഹൃദയത്തെ സ്പർശിച്ചെന്നതിന് ഒരു സംശയവുമില്ല. യഹോവയുടെ വാക്കുകൾ യേശുവിനെക്കുറിച്ചുള്ള മൂന്നു കാര്യങ്ങൾക്ക് ഉറപ്പു തരുന്നു. ഒന്ന്, യേശു യഹോവയുടെ പുത്രനാണ്. രണ്ട്, യഹോവ തന്റെ പുത്രനെ സ്നേഹിക്കുന്നു. മൂന്ന്, യഹോവ പുത്രനിൽ പ്രസാദിച്ചിരിക്കുന്നു. ഓരോന്നും നമുക്ക് ഒന്ന് അടുത്ത് പരിശോധിക്കാം.
4. സ്നാനസമയത്ത്, ഏതു പ്രത്യേകവിധത്തിൽ യേശു യഹോവയുടെ പുത്രനായിത്തീർന്നു?
4 ‘നീ എന്റെ പുത്രൻ.’ ആ വാക്കുകളിലൂടെ, തന്റെ പ്രിയപുത്രനായ യേശു താനുമായി ഒരു പുതിയ ബന്ധത്തിലേക്കു വന്നെന്ന് യഹോവ സൂചിപ്പിച്ചു. ലൂക്കോ. 1:31-33; എബ്രാ. 1:8, 9; 2:17) അതുകൊണ്ട് യേശുവിന്റെ സ്നാനസമയത്ത് നല്ല കാരണത്തോടെയാണു പിതാവ് ഇങ്ങനെ പറഞ്ഞത്: ‘നീ എന്റെ പുത്രൻ.’—ലൂക്കോ. 3:22.
സ്വർഗത്തിലായിരുന്നപ്പോൾത്തന്നെ യേശു യഹോവയുടെ പുത്രനായിരുന്നു. എന്നാൽ സ്നാനസമയത്ത്, ഒരു പ്രത്യേകവിധത്തിൽ യേശു യഹോവയുടെ പുത്രനായിത്തീർന്നു. ആ സമയത്ത്, യേശു പരിശുദ്ധാത്മാവിനാൽ അഭിഷേകം പ്രാപിച്ചു. ദൈവത്തിന്റെ നിയമിതരാജാവും മഹാപുരോഹിതനും ആയി സേവിക്കാൻ സ്വർഗത്തിലേക്കു മടങ്ങാനുള്ള പ്രത്യാശ യേശുവിനു ലഭിച്ചു. (5. സ്നേഹവും പ്രോത്സാഹനവും പകരുന്ന കാര്യത്തിൽ യഹോവയുടെ മാതൃക നമുക്ക് എങ്ങനെ അനുകരിക്കാം?
5 ‘നീ എന്റെ പ്രിയൻ.’ യേശു തന്റെ പ്രിയപ്പെട്ടവനാണെന്നും യേശുവിൽ താൻ പ്രസാദിച്ചിരിക്കുന്നെന്നും യഹോവ തുറന്ന് പറഞ്ഞതു നമുക്ക് ഒരു മാതൃകയല്ലേ? മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനുള്ള അവസരങ്ങൾ നമ്മളും അന്വേഷിക്കണം. (യോഹ. 5:20) നമുക്ക് ഇഷ്ടമുള്ള ആരെങ്കിലും നമ്മളോടു സ്നേഹം കാണിക്കുകയും നമ്മൾ ചെയ്യുന്ന നല്ല കാര്യങ്ങൾക്കു നമ്മളെ അഭിനന്ദിക്കുകയും ചെയ്യുന്നതു നമുക്ക് ഊർജം പകരും. അതുപോലെ, കുടുംബാംഗങ്ങൾക്കും സഹോദരങ്ങൾക്കും നമ്മുടെ സ്നേഹവും പ്രോത്സാഹനവും ആവശ്യമാണ്. മറ്റുള്ളവരെ അഭിനന്ദിക്കുമ്പോൾ നമ്മൾ അവരുടെ വിശ്വാസം ശക്തിപ്പെടുത്തുകയാണ്, യഹോവയെ വിശ്വസ്തമായി സേവിക്കാൻ അവരെ സഹായിക്കുകയാണ്. മാതാപിതാക്കൾ പ്രത്യേകിച്ചും മക്കളെ അഭിനന്ദിക്കണം. മാതാപിതാക്കൾ മക്കളെ ആത്മാർഥമായി അഭിനന്ദിക്കുകയും അവരോടു വാത്സല്യം കാണിക്കുകയും ചെയ്യുമ്പോൾ നല്ല പുരോഗതി വരുത്താൻ അവർ മക്കളെ സഹായിക്കുകയാണ്.
6. യേശുക്രിസ്തു എന്തു ചെയ്യുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാം?
6 “നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു.” യേശു തന്റെ പിതാവിന്റെ ഇഷ്ടം വിശ്വസ്തമായി ചെയ്യുമെന്ന് യഹോവയ്ക്ക് ഉറപ്പായിരുന്നെന്ന് ഈ വാക്കുകൾ കാണിക്കുന്നു. യഹോവയ്ക്കു തന്റെ പുത്രന്റെ കാര്യത്തിൽ അത്ര ഉറപ്പുണ്ടായിരുന്നു. യഹോവയുടെ എല്ലാ വാഗ്ദാനങ്ങളും യേശു വിശ്വസ്തമായി നിറവേറ്റുമെന്നു നമുക്കും അതുപോലെ ഉറപ്പുണ്ടായിരിക്കാം. (2 കൊരി. 1:20) യേശുവിന്റെ വിശ്വസ്തമാതൃകയെക്കുറിച്ച് ചിന്തിക്കുമ്പോൾ യേശുവിൽനിന്ന് പഠിക്കാനും ആ കാൽച്ചുവടുകൾക്കു തൊട്ടുപിന്നാലെ ചെല്ലാനും ഉള്ള നമ്മുടെ തീരുമാനം ശക്തമാകും. യേശുവിന്റെ കാര്യത്തിൽ വിശ്വാസമുണ്ടായിരുന്ന യഹോവയ്ക്ക് ഒരു കൂട്ടമെന്ന നിലയിൽ തന്റെ ദാസരുടെ കാര്യത്തിലും ഉറപ്പുണ്ട്, അവർ എന്നും യേശുവിൽനിന്ന് പഠിക്കും എന്ന ഉറപ്പ്.—1 പത്രോ. 2:21.
“ഇവൻ പറയുന്നതു ശ്രദ്ധിക്കണം”
7. മത്തായി 17:1-5 അനുസരിച്ച് ഏത് അവസരത്തിലാണ് യഹോവ സ്വർഗത്തിൽനിന്ന് സംസാരിച്ചത്, യഹോവ എന്താണു പറഞ്ഞത്?
7 മത്തായി 17:1-5 വായിക്കുക. യേശു ‘രൂപാന്തരപ്പെട്ടപ്പോഴാണ്’ യഹോവ രണ്ടാം പ്രാവശ്യം സ്വർഗത്തിൽനിന്ന് സംസാരിച്ചത്. യേശു പത്രോസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടിക്കൊണ്ട് ഒരു ഉയർന്ന മലയിലേക്കു പോയി. അവിടെയായിരുന്നപ്പോൾ അവർ ഉജ്ജ്വലമായ ഒരു ദർശനം കണ്ടു. യേശുവിന്റെ മുഖം വെട്ടിത്തിളങ്ങുന്നു, വസ്ത്രങ്ങൾ ശോഭയോടെ പ്രകാശിക്കുന്നു. മോശയെയും ഏലിയയെയും പ്രതിനിധീകരിക്കുന്ന രണ്ടു വ്യക്തികൾ യേശുവിന്റെ മരണത്തെക്കുറിച്ചും പുനരുത്ഥാനത്തെക്കുറിച്ചും യേശുവിനോടു സംസാരിക്കാൻ തുടങ്ങി. ‘പാതി മയക്കത്തിലായിരുന്ന’ ആ മൂന്ന് അപ്പോസ്തലന്മാരും ഉണർന്നപ്പോൾ ഈ വിസ്മയകരമായ ദർശനം കണ്ടു. (ലൂക്കോ. 9:29-32) അടുത്തതായി, പ്രകാശം നിറഞ്ഞ ഒരു മേഘം അവരുടെ മേൽ വന്നു. അതിൽനിന്ന് അവർ ഒരു സ്വരം കേട്ടു, ദൈവത്തിന്റെ സ്വരം! യേശുവിന്റെ സ്നാനസമയത്ത് യഹോവ പറഞ്ഞ വാക്കുകൾ, അതായത് പുത്രനു തന്റെ അംഗീകാരവും സ്നേഹവും ഉണ്ടെന്ന് ഉറപ്പു കൊടുക്കുന്ന വാക്കുകൾ, യഹോവ വീണ്ടും പറഞ്ഞു: “ഇവൻ എന്റെ പ്രിയപുത്രൻ. ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു.” എന്നാൽ ഇപ്രാവശ്യം യഹോവ ഒരു കാര്യംകൂടി പറഞ്ഞു: “ഇവൻ പറയുന്നതു ശ്രദ്ധിക്കണം.”
8. ദർശനം യേശുവിനെയും ശിഷ്യന്മാരെയും എങ്ങനെയാണു സ്വാധീനിച്ചത്?
8 ഈ ദർശനം ദൈവരാജ്യത്തിന്റെ രാജാവായിരിക്കുമ്പോഴുള്ള യേശുവിന്റെ മഹത്ത്വത്തിന്റെയും ശക്തിയുടെയും ഒരു പൂർവവീക്ഷണമായിരുന്നു. നേരിടാൻപോകുന്ന കഷ്ടപ്പാടുകൾ സഹിച്ചുനിൽക്കാനും വേദനാകരമായ മരണം നേരിടാനും വേണ്ട പ്രോത്സാഹനവും ഉറപ്പും ഈ ദർശനം ക്രിസ്തുവിനു പകർന്നു എന്നതിനു സംശയമില്ല. കൂടാതെ, ഈ ദർശനം ശിഷ്യന്മാരുടെ വിശ്വാസം ബലിഷ്ഠമാക്കി, വരുംകാലങ്ങളിൽ തങ്ങളുടെ നിയമനത്തിൽ കഠിനാധ്വാനം ചെയ്യാനും നിർമലതയുടെ പരിശോധനകൾ നേരിടാനും അവരെ പ്രാപ്തരാക്കി. ഏതാണ്ട് 30 വർഷം കഴിഞ്ഞിട്ടും പത്രോസ് അപ്പോസ്തലൻ ഈ രൂപാന്തരീകരണദർശനത്തെക്കുറിച്ച് പറയുന്നുണ്ട്. ആ ദർശനം അപ്പോഴും പത്രോസിന്റെ മനസ്സിൽ തെളിഞ്ഞുനിന്നിരുന്നു എന്നല്ലേ ഇതു കാണിക്കുന്നത്?—2 പത്രോ. 1:16-18.
9. യേശു തന്റെ ശിഷ്യന്മാർക്കു പ്രയോജനകരമായ ഏതെല്ലാം ഉപദേശങ്ങളാണു നൽകിയത്?
9 “ഇവൻ പറയുന്നതു ശ്രദ്ധിക്കണം.” നമ്മൾ തന്റെ പുത്രന്റെ വാക്കുകൾ ശ്രദ്ധിക്കാനും അനുസരിക്കാനും പ്രതീക്ഷിക്കുന്നുണ്ടെന്ന് ഈ വാക്കുകളിലൂടെ യഹോവ വ്യക്തമാക്കി. ഭൂമിയിലായിരുന്നപ്പോൾ യേശു എന്തൊക്കെയാണു പറഞ്ഞത്? നമ്മൾ ശ്രദ്ധ കൊടുക്കേണ്ട അനേകം കാര്യങ്ങൾ യേശു പറഞ്ഞിട്ടുണ്ട്. ഉദാഹരണത്തിന്, സന്തോഷവാർത്ത പ്രസംഗിക്കേണ്ടത് എങ്ങനെയാണെന്നു യേശു അനുഗാമികളെ സ്നേഹപൂർവം പഠിപ്പിച്ചു. ഉണർന്നിരിക്കാൻ അവരെ കൂടെക്കൂടെ ഓർമിപ്പിച്ചു. (മത്താ. 24:42; 28:19, 20) അവസാനംവരെ പിടിച്ചുനിൽക്കുന്നതിനു കഠിനശ്രമം ചെയ്യാൻ അവരെ പ്രചോദിപ്പിച്ചു. മടുത്ത് പിന്മാറാതിരിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. (ലൂക്കോ. 13:24) സ്നേഹവും യോജിപ്പും ഉള്ളവരായിരിക്കുന്നതും തന്റെ കല്പനകൾ പാലിക്കുന്നതും എത്ര പ്രധാനമാണെന്നു യേശു ഊന്നിപ്പറഞ്ഞു. (യോഹ. 15:10, 12, 13) എത്രമാത്രം പ്രയോജനം ചെയ്യുന്ന ഉപദേശങ്ങളാണു യേശു ശിഷ്യന്മാർക്കു കൊടുത്തത്! ആ ഉപദേശങ്ങളുടെ പ്രാധാന്യം ഇപ്പോഴും ഒട്ടും കുറഞ്ഞിട്ടില്ല.
10-11. യേശുവിനെ ശ്രദ്ധിക്കുന്നുണ്ടെന്നു നമുക്ക് എങ്ങനെ കാണിക്കാം?
10 യേശു പറഞ്ഞു: “സത്യത്തിന്റെ പക്ഷത്തുള്ളവരെല്ലാം എന്റെ സ്വരം കേട്ടനുസരിക്കുന്നു.” (യോഹ. 18:37) “ഒരാൾക്കു മറ്റൊരാൾക്കെതിരെ എന്തെങ്കിലും പരാതിക്കു കാരണമുണ്ടായാൽത്തന്നെ അതു സഹിക്കുകയും അന്യോന്യം ഉദാരമായി ക്ഷമിക്കുകയും” ചെയ്യുമ്പോൾ അയാൾ യേശുവിന്റെ സ്വരം കേട്ടനുസരിക്കുകയാണ്. (കൊലോ. 3:13; ലൂക്കോ. 17:3, 4) “അനുകൂലകാലത്തും പ്രതികൂലകാലത്തും” ഉത്സാഹത്തോടെ പ്രസംഗിച്ചുകൊണ്ടും യേശുവിന്റെ സ്വരം കേട്ടനുസരിക്കാൻ നമുക്കാകും.—2 തിമൊ. 4:2.
11 യേശു പറഞ്ഞു: “എന്റെ ആടുകൾ എന്റെ ശബ്ദം കേട്ടനുസരിക്കുന്നു.” (യോഹ. 10:27) യേശുവിന്റെ വാക്കുകൾക്കു ചേർച്ചയിൽ ജീവിച്ചുകൊണ്ടും ക്രിസ്തുവിന്റെ അനുഗാമികൾ ക്രിസ്തു പറയുന്നതു ‘ശ്രദ്ധിക്കുന്നു,’ അഥവാ ‘കേട്ടനുസരിക്കുന്നു.’ ‘ജീവിതത്തിലെ ഉത്കണ്ഠകൾ’ അവരുടെ ശ്രദ്ധ പതറിക്കുന്നില്ല. (ലൂക്കോ. 21:34) മറിച്ച്, യേശുവിന്റെ കല്പനകൾ അനുസരിക്കുന്നതിന് അവർ ജീവിതത്തിൽ മുഖ്യസ്ഥാനം കൊടുക്കുന്നു. അങ്ങേയറ്റം ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിലും അവർ അങ്ങനെ ചെയ്യുന്നു. കടുത്ത ദാരിദ്ര്യം, പ്രകൃതിദുരന്തങ്ങൾ, എതിരാളികളിൽനിന്നുള്ള ആക്രമണം തുടങ്ങിയ കഠിനമായ പരിശോധനകൾ നമ്മുടെ മിക്ക സഹോദരങ്ങളും അനുഭവിക്കുന്നുണ്ട്. എന്തെല്ലാം സംഭവിച്ചാലും അവർ യഹോവയോടു വിശ്വസ്തരായി നിൽക്കുന്നു. അവർക്ക് യേശു ഈ ഉറപ്പു നൽകുന്നു: “എന്റെ കല്പനകൾ സ്വീകരിച്ച് അവ അനുസരിക്കുന്നവനാണ് എന്നെ സ്നേഹിക്കുന്നവൻ. എന്നെ സ്നേഹിക്കുന്നവനെ എന്റെ പിതാവും സ്നേഹിക്കും.”—യോഹ. 14:21.
12. യേശു പറയുന്നതു ശ്രദ്ധിക്കുന്നുണ്ടെന്നു കാണിക്കാനുള്ള മറ്റൊരു വിധം ഏതാണ്?
12 യേശുവിനെ ശ്രദ്ധിക്കുന്നെന്നു കാണിക്കാനുള്ള മറ്റൊരു വിധം ഇതാണ്: നമുക്കിടയിൽ നേതൃത്വമെടുക്കാൻ യേശു നിയമിച്ചിരിക്കുന്നവരുമായി സഹകരിക്കുക. (എബ്രാ. 13:7, 17) അടുത്ത കാലത്ത് സംഘടന പല മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, ശുശ്രൂഷയിൽ നമ്മൾ ഉപയോഗിക്കുന്ന ഉപകരണങ്ങളും രീതികളും, ഇടദിവസത്തെ മീറ്റിങ്ങ് നടത്തുന്ന രീതി, രാജ്യഹാളുകൾ പണിയുകയും പരിപാലിക്കുകയും പുതുക്കിപ്പണിയുകയും ചെയ്യുന്ന രീതി, അങ്ങനെ പലതും. നന്നായി ആലോചിച്ചതിനു ശേഷമാണ് ഇത്തരം മാറ്റങ്ങൾ വരുത്തുന്നത്. ഈ വിധത്തിൽ സ്നേഹപൂർവം സംഘടന നമ്മളെ വഴി നയിക്കുന്നതിൽ നമ്മൾ നന്ദിയുള്ളവരല്ലേ? സംഘടന തക്കസമയത്ത് തരുന്ന മാർഗനിർദേശങ്ങൾ പിൻപറ്റാൻ നമ്മൾ ശ്രമിക്കുമ്പോൾ യഹോവ ആ ശ്രമങ്ങളെ അനുഗ്രഹിക്കും എന്നതിൽ സംശയമില്ല.
13. യേശു പറയുന്നതു ശ്രദ്ധിക്കുന്നതുകൊണ്ടുള്ള പ്രയോജനങ്ങൾ എന്തെല്ലാം?
13 യേശു പഠിപ്പിച്ച എല്ലാ കാര്യങ്ങളും ശ്രദ്ധിക്കുന്നതു നമുക്കു പ്രയോജനം ചെയ്യും. തന്റെ പഠിപ്പിക്കലുകൾ ശിഷ്യന്മാർക്കു നവോന്മേഷം പകരുമെന്നു യേശു ഉറപ്പു കൊടുത്തു. യേശു പറഞ്ഞു: “നിങ്ങൾക്ക് ഉന്മേഷം കിട്ടും; കാരണം, എന്റെ നുകം മൃദുവും എന്റെ ചുമടു ഭാരം കുറഞ്ഞതും ആണ്.” (മത്താ. 11:28-30) യേശുവിന്റെ ജീവിതത്തെയും ശുശ്രൂഷയെയും കുറിച്ചുള്ള നാലു സുവിശേഷവിവരണങ്ങൾ ഉൾപ്പെടെ ദൈവവചനം മുഴുവനും നമുക്കു നവോന്മേഷം പകരുന്നു, കൂടാതെ അതു നമ്മുടെ ആത്മീയാരോഗ്യം വീണ്ടെടുക്കാൻ സഹായിക്കുകയും നമ്മളെ ‘ബുദ്ധിമാന്മാരാക്കുകയും’ ചെയ്യുന്നു. (സങ്കീ. 19:7; 23:3) യേശു പറഞ്ഞു: “ദൈവത്തിന്റെ വചനം കേട്ടനുസരിക്കുന്നവരാണ് അനുഗൃഹീതർ.”—ലൂക്കോ. 11:28.
‘ഞാൻ എന്റെ പേര് മഹത്ത്വപ്പെടുത്തും’
14-15. (എ) യോഹന്നാൻ 12:27, 28 അനുസരിച്ച് യഹോവ സ്വർഗത്തിൽനിന്ന് സംസാരിച്ച മൂന്നാമത്തെ സന്ദർഭം ഏതാണ്? (ബി) യഹോവയുടെ വാക്കുകൾ യേശുവിനെ ആശ്വസിപ്പിക്കുകയും ബലപ്പെടുത്തുകയും ചെയ്തത് എന്തുകൊണ്ട്?
14 യോഹന്നാൻ 12:27, 28 വായിക്കുക. യഹോവ സ്വർഗത്തിൽനിന്ന് സംസാരിച്ച മൂന്നാമത്തെ സന്ദർഭം യോഹന്നാന്റെ സുവിശേഷത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. തന്റെ അവസാനത്തെ പെസഹ ആഘോഷിക്കാനായി യേശു ഇപ്പോൾ യരുശലേമിലാണ്. യേശുവിന്റെ മരണത്തിന് ഇനി അധികം ദിവസങ്ങളില്ല. “ഞാൻ ആകെ അസ്വസ്ഥനാണ്” എന്നു യേശു പറഞ്ഞു. എന്നിട്ട് ഇങ്ങനെ പ്രാർഥിച്ചു: “പിതാവേ, അങ്ങയുടെ പേര് മഹത്ത്വപ്പെടുത്തേണമേ.” അതിനുള്ള ഉത്തരം പിതാവ് സ്വർഗത്തിൽനിന്ന് നേരിട്ട് നൽകി: “ഞാൻ അതു മഹത്ത്വപ്പെടുത്തിയിരിക്കുന്നു. ഇനിയും മഹത്ത്വപ്പെടുത്തും.”
15 യേശു അസ്വസ്ഥനായതിൽ ഒട്ടും അതിശയിക്കാനില്ല. കാരണം, യഹോവയോടു വിശ്വസ്തനായിരിക്കാനുള്ള വലിയ ഉത്തരവാദിത്വമായിരുന്നു യേശുവിനുണ്ടായിരുന്നത്. ക്രൂരമായ ഉപദ്രവങ്ങളും വേദനാകരമായ മരണവും താൻ സഹിക്കേണ്ടിവരുമെന്നു യേശുവിന് അറിയാമായിരുന്നു. (മത്താ. 26:38) എന്നാൽ ഏറ്റവും പ്രധാനമായി, പിതാവിന്റെ പേര് മഹത്ത്വപ്പെടുത്താൻ യേശു ആഗ്രഹിച്ചു. ദൈവനിന്ദയാണു യേശുവിന്റെ മേൽ ചുമത്തിയ കുറ്റം. അതുകൊണ്ട് തന്റെ മരണം ദൈവത്തിന് അപമാനം വരുത്തുമോ എന്നു യേശുവിന് ഉത്കണ്ഠയുണ്ടായിരുന്നു. ഈ അവസരത്തിൽ യഹോവയുടെ വാക്കുകൾ യേശുവിന് എത്രമാത്രം ബലം പകർന്നുകാണും! യഹോവയുടെ പേര് മഹത്ത്വീകരിക്കപ്പെടുമെന്നു യേശുവിന് ഉറപ്പുണ്ടായിരിക്കാൻ കഴിയുമായിരുന്നു. പിതാവിന്റെ വാക്കുകൾ യേശുവിനെ വളരെയധികം ആശ്വസിപ്പിക്കുകയും വരാൻപോകുന്ന പരിശോധനകൾ നേരിടാൻ ശക്തിപ്പെടുത്തുകയും ചെയ്തു. അന്ന് അവിടെ കൂടിവന്നവരിൽ, പിതാവ് പറഞ്ഞ വാക്കുകൾ മനസ്സിലായ ഏകവ്യക്തി യേശുവായിരുന്നെങ്കിലും തന്റെ വാക്കുകൾ നമുക്കായി രേഖപ്പെടുത്തിവെക്കാൻ യഹോവ ശ്രദ്ധിച്ചു.—യോഹ. 12:29, 30.
16. ദൈവത്തിന്റെ പേരിനു വരുന്ന നിന്ദയെക്കുറിച്ച് നമ്മൾ ചിലപ്പോൾ ഉത്കണ്ഠപ്പെട്ടേക്കാവുന്നത് എന്തുകൊണ്ട്?
16 യേശുവിനെപ്പോലെ, യഹോവയുടെ പേരിനു വരുന്ന നിന്ദയെക്കുറിച്ച് ഓർത്ത് നമുക്ക് ഉത്കണ്ഠയുണ്ടായിരിക്കും. നമ്മളും അനീതിക്ക് ഇരകളാകാറുണ്ട്. അല്ലെങ്കിൽ എതിരാളികൾ നമ്മളെക്കുറിച്ച് പറയുന്ന കള്ളക്കഥകൾ നമ്മളെ അസ്വസ്ഥരാക്കുന്നുണ്ടാകും. യഹോവയുടെ പേരിനും സംഘടനയ്ക്കും ഫിലി. 4:6, 7) യഹോവ എപ്പോഴും തന്റെ പേര് മഹത്ത്വപ്പെടുത്തും. വിശ്വസ്തരായ തന്റെ ദാസന്മാർക്കു സാത്താനും ഈ ലോകവും വരുത്തുന്ന ഏതൊരു ഹാനിയും യഹോവ തന്റെ രാജ്യത്തിലൂടെ ഇല്ലാതാക്കും.—സങ്കീ. 94:22, 23; യശ. 65:17.
ഇത്തരം വാർത്തകൾ വരുത്തുന്ന നിന്ദയെക്കുറിച്ച് നമ്മൾ ചിന്താകുലരായേക്കാം. അത്തരം സമയങ്ങളിൽ യഹോവയുടെ വാക്കുകൾ നമുക്കു വലിയൊരു ആശ്വാസമാണ്. നമ്മൾ അനാവശ്യമായി ഉത്കണ്ഠപ്പെടേണ്ട ആവശ്യമില്ല. “മനുഷ്യബുദ്ധിക്ക് അതീതമായ ദൈവസമാധാനം (നമ്മുടെ) ഹൃദയത്തെയും മനസ്സിനെയും ക്രിസ്തുയേശു മുഖാന്തരം കാക്കും” എന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാം. (യഹോവ പറയുമ്പോൾ ശ്രദ്ധിക്കുക, പ്രയോജനം നേടുക
17. യശയ്യ 30:21 അനുസരിച്ച് യഹോവ ഇന്നു നമ്മളോടു സംസാരിക്കുന്നത് എങ്ങനെയാണ്?
17 യഹോവ ഇന്നും നമ്മളോടു സംസാരിക്കുന്നുണ്ട്. (യശയ്യ 30:21 വായിക്കുക.) യഹോവ ഇന്നു നേരിട്ട് നമ്മളോടു സ്വർഗത്തിൽനിന്ന് സംസാരിക്കുന്നില്ല എന്നതു ശരിയാണ്. എന്നാൽ തന്റെ വചനമായ ബൈബിൾ ഉപയോഗിച്ചുകൊണ്ട് യഹോവ നമ്മളെ പഠിപ്പിക്കുന്നു. കൂടാതെ, ദൈവദാസർക്ക് ആഹാരം കൊടുക്കാൻ യഹോവയുടെ ആത്മാവ് ‘വിശ്വസ്തനായ കാര്യസ്ഥനെ’ പ്രചോദിപ്പിക്കുന്നു. (ലൂക്കോ. 12:42) അച്ചടിച്ച പ്രസിദ്ധീകരണങ്ങൾ, ഓൺലൈനായി ലഭിക്കുന്ന പ്രസിദ്ധീകരണങ്ങൾ, വീഡിയോകൾ, ഓഡിയോകൾ എന്നിവയിലൂടെയെല്ലാം എത്ര സമൃദ്ധമായിട്ടാണു നമുക്ക് ആത്മീയഭക്ഷണം ലഭിക്കുന്നത്!
18. യഹോവയുടെ വാക്കുകൾ നിങ്ങളുടെ വിശ്വാസം ശക്തിപ്പെടുത്തുകയും നിങ്ങൾക്കു ധൈര്യം പകരുകയും ചെയ്യുന്നത് എങ്ങനെ?
18 തന്റെ മകൻ ഭൂമിയിലായിരുന്നപ്പോൾ യഹോവ പറഞ്ഞ വാക്കുകൾ നമുക്ക് എപ്പോഴും മനസ്സിൽപ്പിടിക്കാം! എല്ലാ കാര്യങ്ങളും യഹോവയുടെ നിയന്ത്രണത്തിലാണ്. സാത്താനും അവന്റെ ദുഷ്ടലോകവും നമ്മുടെ മേൽ വരുത്തിയിരിക്കുന്ന എല്ലാ ദോഷങ്ങളും ദൈവം നീക്കം ചെയ്യും. ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന ദൈവത്തിന്റെ എല്ലാ വാക്കുകളും ഇതു നമുക്ക് ഉറപ്പു തരുന്നു. യഹോവയുടെ വാക്കുകൾക്ക് അടുത്ത ശ്രദ്ധ കൊടുക്കാൻ നമുക്ക് ഉറച്ച തീരുമാനമെടുക്കാം. അങ്ങനെയെങ്കിൽ, നമ്മൾ നേരിടുന്ന ഏതു പ്രശ്നങ്ങളും, വരാനിരിക്കുന്ന ഏതു ബുദ്ധിമുട്ടുകളും വിജയകരമായി സഹിച്ചുനിൽക്കാൻ നമുക്കു കഴിയും. ബൈബിൾ നമ്മളെ ഇങ്ങനെ ഓർമിപ്പിക്കുന്നു: “ദൈവേഷ്ടം ചെയ്യാനും വാഗ്ദാനം ലഭിച്ചിരിക്കുന്നതു നേടാനും നിങ്ങൾക്കു സഹനശക്തി വേണം.”—എബ്രാ. 10:36.
ഗീതം 4 “യഹോവ എന്റെ ഇടയൻ”
^ ഖ. 5 യേശു ഭൂമിയിലായിരുന്നപ്പോൾ യഹോവ മൂന്നു തവണ സ്വർഗത്തിൽനിന്ന് സംസാരിച്ചു. ഒരു സന്ദർഭത്തിൽ, തന്റെ മകൻ പറയുന്നതു ശ്രദ്ധിക്കണം എന്ന് യഹോവ ക്രിസ്തുവിന്റെ അനുഗാമികളോട് ആവശ്യപ്പെട്ടു. ഇന്നും യഹോവ നമ്മളോടു സംസാരിക്കുന്നുണ്ട്. എങ്ങനെ? തന്റെ വചനത്തിലൂടെയും സംഘടനയിലൂടെയും. ദൈവവചനത്തിൽ യേശുവിന്റെ പഠിപ്പിക്കലുകൾ ഉൾപ്പെടുന്നുണ്ട്. യഹോവയും യേശുവും പറയുന്നതു ശ്രദ്ധിക്കുന്നതു നമുക്ക് എങ്ങനെ പ്രയോജനം ചെയ്യുമെന്നു മനസ്സിലാക്കാൻ ഈ ലേഖനം സഹായിക്കും.
^ ഖ. 52 ചിത്രക്കുറിപ്പുകൾ: ഒരു ശുശ്രൂഷാദാസൻ രാജ്യഹാൾ ശുചീകരിക്കുന്നതും പ്രസിദ്ധീകരണകൗണ്ടറിൽ നിയമനം ചെയ്യുന്നതും ഒരു മൂപ്പൻ ശ്രദ്ധിക്കുന്നു. അദ്ദേഹത്തെ മൂപ്പൻ ആത്മാർഥമായി അഭിനന്ദിക്കുന്നു.
^ ഖ. 54 ചിത്രക്കുറിപ്പ്: സിയറ ലിയോണിൽ ഒരു ദമ്പതികൾ ആ നാട്ടുകാരനായ ഒരു മീൻപിടുത്തക്കാരനു മീറ്റിങ്ങിനുള്ള ഒരു ക്ഷണക്കത്ത് കൊടുക്കുന്നു.
^ ഖ. 56 ചിത്രക്കുറിപ്പ്: നമ്മുടെ പ്രവർത്തനത്തിനു നിയന്ത്രണമുള്ള ഒരു സ്ഥലത്ത് ഒരു വീട്ടിൽ മീറ്റിങ്ങ് നടത്തുന്നു. മറ്റുള്ളവർ ശ്രദ്ധിക്കാതിരിക്കാനായി ഒട്ടും ഔപചാരികതയില്ലാത്ത വസ്ത്രങ്ങളാണ് അവർ ധരിച്ചിരിക്കുന്നത്.