വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയ്‌ക്കു നിങ്ങളുടെ “ആമേൻ” പ്രധാനമാണ്‌

യഹോവയ്‌ക്കു നിങ്ങളുടെ “ആമേൻ” പ്രധാനമാണ്‌

യഹോവ നമ്മുടെ ആരാധന വിലയുള്ളതായി കാണുന്നു. യഹോവ തന്റെ ദാസർ പറയുന്നതു ‘ശ്രദ്ധയോടെ കേട്ടുകൊണ്ടിരിക്കുകയാണ്‌.’ തന്നെ സ്‌തുതിക്കാനായി നമ്മൾ ചെയ്യുന്ന ഓരോ കാര്യവും, അത്‌ എത്ര ചെറുതാണെങ്കിൽപ്പോലും, യഹോവയുടെ കണ്ണിൽപ്പെടാതെ പോകില്ല. (മലാ. 3:16) ഉദാഹരണത്തിന്‌, നമ്മൾ എത്രയോ തവണ പറഞ്ഞിട്ടുള്ള ഒരു വാക്കിന്റെ കാര്യം ചിന്തിക്കുക, “ആമേൻ” എന്ന വാക്ക്‌. നമ്മൾ പറയുന്ന ആ ചെറിയ വാക്കുപോലും യഹോവ പ്രധാനമായി കാണുന്നുണ്ടോ? തീർച്ചയായും ഉണ്ട്‌! അതിന്റെ കാരണം മനസ്സിലാക്കാൻ ആ വാക്കിന്റെ അർഥവും അതു ബൈബിളിൽ എങ്ങനെയാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌ എന്നും നോക്കാം.

“ജനം മുഴുവൻ ‘ആമേൻ!’ എന്നു പറയണം”

“ആമേൻ” എന്ന മലയാളം വാക്കിന്റെ അർഥം “ആകട്ടെ,“ “അങ്ങനെ ആകട്ടെ” എന്നൊക്കെയാണ്‌. “വിശ്വസ്‌തനായിരിക്കുക,” “ആശ്രയയോഗ്യനായിരിക്കുക” എന്ന്‌ അർഥം വരുന്ന ഒരു എബ്രായ മൂലപദത്തിൽനിന്നാണ്‌ ഈ വാക്കു വന്നിരിക്കുന്നത്‌. കോടതിക്കേസുകളുമായി ബന്ധപ്പെട്ട്‌ ഈ പദം ചിലപ്പോഴൊക്കെ ഉപയോഗിച്ചിട്ടുണ്ട്‌. ഒരു വ്യക്തി ഒരു കാര്യം സംബന്ധിച്ച്‌ ആണ ഇട്ട്‌ സത്യം ചെയ്‌തതിനു ശേഷം “ആമേൻ” എന്നു പറയുമായിരുന്നു. താൻ പറഞ്ഞതിന്റെ സത്യത ഉറപ്പാക്കാനും പറഞ്ഞ കാര്യങ്ങളുടെ അനന്തരഫലങ്ങൾ സ്വീകരിക്കാൻ തയ്യാറാണെന്നു സമ്മതിക്കാനും ആണ്‌ അദ്ദേഹം അതു ചെയ്‌തത്‌. (സംഖ്യ 5:22) ഒരാൾ ചെയ്‌ത ആണയിൽ പ്രതിജ്ഞ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ, പരസ്യമായി “ആമേൻ” പറയുന്നത്‌, ആ പ്രതിജ്ഞ പാലിക്കാൻ ആ വ്യക്തിക്കു കൂടുതലായ ഒരു കാരണമായിരുന്നു.—നെഹ. 5:13.

ആവർത്തനം 27-ാം അധ്യായത്തിൽ “ആമേൻ” എന്ന വാക്കു ശ്രദ്ധേയമായ വിധത്തിൽ ഉപയോഗിച്ചിരിക്കുന്നതു കാണാം. ഇസ്രായേല്യർ വാഗ്‌ദത്തദേശത്ത്‌ പ്രവേശിച്ചതിനു ശേഷം, മോശയുടെ നിയമം വായിച്ചുകേൾക്കുന്നതിന്‌ അവർ ഏബാൽ പർവതത്തിന്റെയും ഗരിസീം പർവതത്തിന്റെയും ഇടയിലായി കൂടിവരണമായിരുന്നു. മോശയുടെ നിയമം വായിക്കുമ്പോൾ ജനം കേട്ടിരുന്നാൽ മാത്രം പോരായിരുന്നു, ആ നിയമം തങ്ങൾ സ്വീകരിക്കുന്നെന്നു പ്രഖ്യാപിക്കുകയും വേണമായിരുന്നു. അനുസരണക്കേടിന്റെ ഫലങ്ങൾ വായിക്കുമ്പോൾ “ആമേൻ!” എന്നു മറുപടി പറഞ്ഞുകൊണ്ടാണ്‌ അവർ അതു ചെയ്‌തത്‌. (ആവ. 27:15-26) ആയിരക്കണക്കിന്‌ പുരുഷന്മാരും സ്‌ത്രീകളും കുട്ടികളും ഉച്ചത്തിൽ അതു പറയുന്നതിന്റെ ആരവം നിങ്ങൾക്കു കേൾക്കാൻ കഴിയുന്നുണ്ടോ! (യോശു. 8:30-35) അന്നു പറഞ്ഞ വാക്കുകൾ അവർ ഒരിക്കലും മറന്നുപോയിട്ടുണ്ടാകില്ല. അവർ ആ വാക്കു പാലിക്കുകയും ചെയ്‌തു. കാരണം വിവരണം ഇങ്ങനെ പറയുന്നു: “യോശുവയുടെ കാലത്തും യഹോവ ഇസ്രായേലിനുവേണ്ടി ചെയ്‌ത കാര്യങ്ങളെല്ലാം കണ്ട, യോശുവയുടെ കാലത്തെ മൂപ്പന്മാർ മരിക്കുന്നതുവരെയും ഇസ്രായേൽ യഹോവയെ സേവിച്ചുപോന്നു.”—യോശു. 24:31.

താൻ പറഞ്ഞതിന്റെ സത്യത ഉറപ്പാക്കാൻ യേശുവും “ആമേൻ” എന്ന വാക്ക്‌ ഉപയോഗിച്ചു. എന്നാൽ യേശു പ്രത്യേകമായ ഒരു വിധത്തിലാണ്‌ അത്‌ ഉപയോഗിച്ചത്‌. മറുപടി പറയുമ്പോൾ ആ വാക്ക്‌ ഉപയോഗിക്കുന്നതിനു പകരം, “ആമേൻ” (മലയാളം ബൈബിളിൽ “സത്യമായി”) എന്ന വാക്ക്‌ യേശു പ്രസ്‌താവനകൾ നടത്തിയപ്പോഴാണ്‌ ഉപയോഗിച്ചത്‌. ചില പ്രസ്‌താവനകളോടുള്ള ബന്ധത്തിൽ യേശു “ആമേൻ ആമേൻ” എന്ന്‌ അടുപ്പിച്ച്‌ രണ്ടു തവണ പറഞ്ഞിട്ടുണ്ട്‌. (മത്താ. 5:18; യോഹ. 1:51) താൻ പറയുന്നതു തികച്ചും സത്യമാണെന്നു യേശു അങ്ങനെ തന്റെ കേൾവിക്കാർക്ക്‌ ഉറപ്പു കൊടുത്തു. യേശുവിന്‌ അങ്ങനെ ചെയ്യാൻ കഴിയുമായിരുന്നു, കാരണം ദൈവത്തിന്റെ വാഗ്‌ദാനങ്ങളെല്ലാം നിവർത്തിക്കാനുള്ള അധികാരം യേശുവിനാണു ലഭിച്ചത്‌.—2 കൊരി. 1:20; വെളി. 3:14.

‘ജനം “ആമേൻ!” എന്നു പറഞ്ഞു, അവർ യഹോവയെ സ്‌തുതിച്ചു’

യഹോവയെ സ്‌തുതിക്കുമ്പോഴും യഹോവയോടു പ്രാർഥിക്കുമ്പോഴും ഇസ്രായേല്യർ “ആമേൻ” എന്ന വാക്ക്‌ ഉപയോഗിച്ചിരുന്നു. (നെഹ. 8:6; സങ്കീ. 41:13) ഒരു പ്രാർഥന നടത്തിയതിനു ശേഷം ആ വാക്കു പറയുമ്പോൾ ആ പ്രാർഥനയിലെ വാക്കുകളോടു തങ്ങൾ യോജിക്കുന്നെന്ന്‌ അവർ കാണിക്കുകയാണ്‌. അങ്ങനെ അവിടെ കൂടിവരുന്ന എല്ലാവർക്കും ആരാധനയിൽ പങ്കുകൊള്ളാൻ കഴിയുമായിരുന്നു. യഹോവയെ ആരാധിക്കുന്ന ആ അവസരം സന്തോഷകരമാക്കുകയും ചെയ്യാമായിരുന്നു. ദാവീദ്‌ രാജാവ്‌ യഹോവയുടെ നിയമപെട്ടകം യരുശലേമിലേക്കു കൊണ്ടുവന്നപ്പോൾ അതാണു സംഭവിച്ചത്‌. അതിനു ശേഷമുള്ള ആഘോഷത്തിൽ ഹൃദയസ്‌പർശിയായ ഒരു പ്രാർഥന നടത്തി. ഗീതത്തിന്റെ രൂപത്തിൽ ചിട്ടപ്പെടുത്തിയ ആ പ്രാർഥന 1 ദിനവൃത്താന്തം 16:8-36-ൽ കാണാം. ദാവീദിന്റെ വാക്കുകൾ അവിടെ കൂടിവന്നിരുന്നവരെ ആഴത്തിൽ സ്‌പർശിച്ചു. “ജനം മുഴുവൻ ‘ആമേൻ!’ എന്നു പറഞ്ഞു; അവർ യഹോവയെ സ്‌തുതിച്ചു.” ഈ വിധത്തിൽ ഒന്നിച്ച്‌ യഹോവയെ ആരാധിക്കാൻ കഴിഞ്ഞപ്പോൾ അവരുടെ സന്തോഷം വർധിച്ചു.

ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികളും യഹോവയെ സ്‌തുതിച്ചപ്പോൾ “ആമേൻ” എന്ന വാക്ക്‌ ഉപയോഗിച്ചു. ബൈബിളെഴുത്തുകാർ പലപ്പോഴും ഈ വാക്കു തങ്ങളുടെ കത്തുകളിൽ ഉൾപ്പെടുത്തി. (റോമ. 1:25; 16:27; 1 പത്രോ. 4:11) സ്വർഗത്തിലെ ആത്മവ്യക്തികൾ യഹോവയെ ഇങ്ങനെ പറഞ്ഞുകൊണ്ട്‌ സ്‌തുതിക്കുന്നതായി വെളിപാടു പുസ്‌തകം പറയുന്നു: “ആമേൻ! യാഹിനെ സ്‌തുതിപ്പിൻ.” (വെളി. 19:1, 4) മീറ്റിങ്ങുകളിൽ പ്രാർഥനകൾക്കു ശേഷം ആദ്യകാല ക്രിസ്‌ത്യാനികൾക്ക്‌ “ആമേൻ” പറയുന്ന രീതിയുണ്ടായിരുന്നു. (1 കൊരി. 14:16) എങ്കിലും അവർ ഒരു ചടങ്ങുപോലെ ആവർത്തിക്കേണ്ട ഒരു വാക്കല്ലായിരുന്നു അത്‌.

നിങ്ങൾ പറയുന്ന “ആമേൻ” പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌

യഹോവയുടെ മുൻകാലത്തെ ദാസന്മാർ “ആമേൻ” ഉപയോഗിച്ച രീതി മനസ്സിലാക്കുമ്പോൾ, “ആമേൻ” പറഞ്ഞുകൊണ്ട്‌ പ്രാർഥന അവസാനിപ്പിക്കുന്നതു തികച്ചും ഉചിതമാണെന്നു പറയാനാകും. നമ്മുടെ വ്യക്തിപരമായ പ്രാർഥനയ്‌ക്കു ശേഷം “ആമേൻ” പറയുമ്പോൾ, പൂർണബോധ്യത്തോടെയാണു പ്രാർഥിച്ചതെന്നു നമ്മൾ കാണിക്കുകയാണ്‌. ഒരു പരസ്യപ്രാർഥനയ്‌ക്കു ശേഷം “ആമേൻ” പറയുമ്പോൾ, അത്‌ ഉറക്കെയല്ലെങ്കിൽപ്പോലും, പ്രാർഥനയിൽ പറഞ്ഞ കാര്യങ്ങളോടു യോജിക്കുന്നെന്നു കാണിക്കുകയാണ്‌. “ആമേൻ” പ്രധാനമായിരിക്കുന്നതിന്റെ മറ്റു ചില കാരണങ്ങൾ നോക്കാം.

ആരാധനയിൽ ശ്രദ്ധയോടിരിക്കുന്നെന്നു കാണിക്കുകയാണ്‌. പ്രാർഥനയുടെ സമയത്ത്‌ നമ്മുടെ വാക്കിലൂടെ മാത്രമല്ല, ആ സമയത്തെ പെരുമാറ്റത്തിലൂടെയും നമ്മൾ യഹോവയെ ആരാധിക്കുന്നു. ആത്മാർഥമായി “ആമേൻ” പറയാൻ കഴിയേണ്ടതിനു നമ്മൾ ശരിയായ ഒരു മനോഭാവത്തോടെ നിൽക്കുകയും പ്രാർഥന ശ്രദ്ധിച്ചുകേൾക്കുകയും ചെയ്യുന്നു.

യഹോവയുടെ ആരാധകർ എന്ന നിലയിൽ നമ്മളെ ഒന്നിപ്പിക്കുന്നു. പരസ്യപ്രാർഥനകളിൽ, എല്ലാവരും കേൾക്കുന്നത്‌ ഒരേ പ്രാർഥനയാണ്‌. (പ്രവൃ. 1:14; 12:5) അതിനു ശേഷം സഹോദരങ്ങളോട്‌ ഒന്നിച്ച്‌ നമ്മൾ “ആമേൻ” പറയുമ്പോൾ, നമുക്കിടയിലെ ഐക്യം വർധിക്കും. ഉറക്കെയാണെങ്കിലും ഹൃദയത്തിലാണെങ്കിലും, “ആമേൻ” പറയുമ്പോൾ നമ്മുടെ കൂട്ടായ അപേക്ഷകൾക്കു ചേർച്ചയിൽ പ്രവർത്തിക്കാൻ നമ്മൾ യഹോവയ്‌ക്കു മറ്റൊരു കാരണംകൂടി കൊടുക്കുകയാണ്‌.

നമ്മുടെ “ആമേൻ” യഹോവയെ സ്‌തുതിക്കുന്നു

നമ്മൾ യഹോവയെ സ്‌തുതിക്കുന്നു. നമ്മൾ ആരാധനയിൽ ചെയ്യുന്ന ഓരോ കാര്യവും, അതു ചെറുതാണെങ്കിൽപ്പോലും, യഹോവ ശ്രദ്ധിക്കുന്നുണ്ട്‌. (ലൂക്കോ. 21:2, 3) നമ്മുടെ ഉള്ളിലുള്ളത്‌ എന്താണെന്നും ഒരു കാര്യം ചെയ്യാൻ നമ്മളെ പ്രചോദിപ്പിക്കുന്നത്‌ എന്താണെന്നും യഹോവ കാണുന്നുണ്ട്‌. നമ്മൾ ഫോണിലൂടെ മീറ്റിങ്ങിൽ പങ്കെടുക്കേണ്ട സാഹചര്യത്തിലാണെങ്കിലും താഴ്‌മയോടെ “ആമേൻ” പറയുന്നത്‌ യഹോവ ശ്രദ്ധിക്കുന്നുണ്ട്‌. “ആമേൻ” പറയുമ്പോൾ മീറ്റിങ്ങുകളിൽ യഹോവയെ സ്‌തുതിക്കുന്നവരോടൊപ്പം നമ്മളും ചേരുകയാണ്‌.

നമ്മൾ “ആമേൻ” എന്നു പറയുമ്പോൾ അതിനു വലിയ വിലയൊന്നുമില്ലെന്നു നമുക്കു തോന്നിയേക്കാം. എന്നാൽ അത്‌ അങ്ങനെയല്ല. ഒരു ബൈബിൾ വിജ്ഞാനകോശം പറയുന്നത്‌ “ഈ ഒരു വാക്കിലൂടെ” ദൈവത്തിന്റെ ദാസന്മാർക്കു “തങ്ങളുടെ വിശ്വാസവും അംഗീകാരവും ഉള്ളിലുള്ള പ്രത്യാശയും” പ്രകടിപ്പിക്കാൻ കഴിയും എന്നാണ്‌. നമ്മൾ ഓരോ പ്രാവശ്യവും “ആമേൻ” പറയുമ്പോൾ അത്‌ യഹോവയെ പ്രസാദിപ്പിക്കുന്നതാകട്ടെ!—സങ്കീ. 19:14.