വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 27

ഉപദ്രവങ്ങൾ നേരിടാൻ ഇപ്പോൾത്തന്നെ തയ്യാറെടുക്കുക

ഉപദ്രവങ്ങൾ നേരിടാൻ ഇപ്പോൾത്തന്നെ തയ്യാറെടുക്കുക

“ക്രിസ്‌തുയേശുവിനോടുള്ള യോജിപ്പിൽ ദൈവഭക്തിയോടെ ജീവിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഉപദ്രവം സഹിക്കേണ്ടിവരും.”—2 തിമൊ. 3:12.

ഗീതം 129 നമ്മൾ എന്നും സഹിച്ചുനിൽക്കും

പൂർവാവലോകനം *

1. ഉപദ്രവങ്ങൾ നേരിടാൻ നമ്മൾ ഒരുങ്ങിയിരിക്കേണ്ടത്‌ എന്തുകൊണ്ട്‌?

തന്റെ ശിഷ്യരാകുന്നവരെയെല്ലാം മറ്റുള്ളവർ വെറുക്കുമെന്ന്‌ മരണത്തിന്റെ തലേ രാത്രി യേശു പറഞ്ഞു. (യോഹ. 17:14) അന്നുതൊട്ട്‌ ഇന്നുവരെ സത്യാരാധനയുടെ എതിരാളികൾ, വിശ്വസ്‌തരായ ക്രിസ്‌ത്യാനികളെ ഉപദ്രവിച്ചിട്ടുണ്ട്‌. (2 തിമൊ. 3:12) ഈ വ്യവസ്ഥിതി അതിന്റെ അവസാനത്തോട്‌ അടുക്കുംതോറും എതിർപ്പു കൂടിക്കൂടിവരുമെന്നു നമ്മൾ പ്രതീക്ഷിക്കണം.—മത്താ. 24:9.

2-3. (എ) ഭയം നമുക്ക്‌ അപകടം ചെയ്‌തേക്കാവുന്നത്‌ എന്തുകൊണ്ട്‌? (ബി) ഈ ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?

2 ഉപദ്രവങ്ങൾ നേരിടാൻ നമുക്ക്‌ ഇപ്പോൾത്തന്നെ എങ്ങനെ തയ്യാറെടുക്കാം? ഉപദ്രവത്തിന്റെ ഭാഗമായി നമുക്കു സംഭവിച്ചേക്കാവുന്ന കാര്യങ്ങളെല്ലാം ഭാവനയിൽ കാണേണ്ട ആവശ്യമില്ല. അങ്ങനെ ചെയ്‌താൽ ഭയവും ഉത്‌കണ്‌ഠയും നമ്മളെ വീർപ്പുമുട്ടിക്കും. ഭയം നമ്മളെ കീഴടക്കിയാൽ ശരിക്കുമുള്ള പരിശോധന വരുന്നതിനു മുമ്പുതന്നെ യഹോവയെ സേവിക്കുന്നതു നമ്മൾ നിറുത്തിക്കളഞ്ഞേക്കാം. (സുഭാ. 12:25; 17:22) നമ്മുടെ “എതിരാളിയായ പിശാച്‌” നമുക്ക്‌ എതിരെ ഉപയോഗിക്കുന്ന ശക്തമായ ഒരു ആയുധമാണു ഭയം. (1 പത്രോ. 5:8, 9) അങ്ങനെയെങ്കിൽ ഉപദ്രവങ്ങൾ സഹിച്ചുനിൽക്കാൻ നമുക്ക്‌ ഇപ്പോൾ എന്തൊക്കെ ചെയ്യാം?

3 യഹോവയുമായുള്ള നമ്മുടെ ബന്ധം ശക്തിപ്പെടുത്താൻ കഴിയുന്ന വിധങ്ങളും അത്‌ ഇപ്പോൾത്തന്നെ ചെയ്യേണ്ടതിന്റെ പ്രാധാന്യവും ഈ ലേഖനത്തിൽ ചിന്തിക്കും. നല്ല ധൈര്യമുള്ളവരായിരിക്കാൻ എന്തു ചെയ്യണമെന്നും നമ്മൾ ചർച്ച ചെയ്യും. അവസാനമായി, ആളുകളുടെ വെറുപ്പിന്‌ ഇരകളാകുമ്പോൾ എങ്ങനെ പിടിച്ചുനിൽക്കാമെന്നും നമ്മൾ കാണും.

യഹോവയുമായുള്ള ബന്ധം എങ്ങനെ ശക്തിപ്പെടുത്താം?

4. എബ്രായർ 13:5, 6 നമ്മളോട്‌ എന്താണ്‌ പറയുന്നത്‌? അതിൽ നമുക്ക്‌ ഉറപ്പ്‌ ഉണ്ടായിരിക്കേണ്ടത്‌ എന്തുകൊണ്ട്‌?

4 യഹോവ നിങ്ങളെ സ്‌നേഹിക്കുന്നെന്നും നിങ്ങളെ ഒരിക്കലും ഉപേക്ഷിക്കില്ലെന്നും ഉറപ്പുണ്ടായിരിക്കുക. (എബ്രായർ 13:5, 6 വായിക്കുക.) വർഷങ്ങൾക്കു മുമ്പ്‌ വീക്ഷാഗോപുരം ഇങ്ങനെ പറഞ്ഞു: “ദൈവത്തെ ഏറ്റവും നന്നായി അറിയുന്ന വ്യക്തി ഉപദ്രവങ്ങളുടെ സമയത്ത്‌ ഏറ്റവും കൂടുതലായി ദൈവത്തിൽ ആശ്രയിക്കും.” ഇത്‌ എത്ര ശരിയാണ്‌! ഉപദ്രവങ്ങൾ സഹിച്ചുനിൽക്കുന്നതിന്‌ നമ്മൾ യഹോവയെ സ്‌നേഹിക്കുകയും യഹോവയിൽ പൂർണമായി ആശ്രയിക്കുകയും വേണം. യഹോവയ്‌ക്കു നമ്മളോടു സ്‌നേഹമുണ്ടോ എന്ന്‌ ഒരിക്കലും സംശയിക്കരുത്‌.—മത്താ. 22:36-38; യാക്കോ. 5:11.

5. യഹോവയുടെ സ്‌നേഹം അനുഭവിച്ചറിയാൻ നിങ്ങളെ എന്തു സഹായിക്കും?

5 യഹോവയോടു കൂടുതൽ അടുക്കുക എന്ന ലക്ഷ്യത്തിൽ ദിവസവും ബൈബിൾ വായിക്കുക. (യാക്കോ. 4:8) ബൈബിൾ വായിക്കുമ്പോൾ യഹോവയുടെ കരുണയും ദയയും പോലുള്ള ഗുണങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുക. യഹോവ പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്ന കാര്യങ്ങളിൽനിന്ന്‌ യഹോവയുടെ സ്‌നേഹവും വാത്സല്യവും അനുഭവിച്ചറിയുക. (പുറ. 34:6) എന്നാൽ മറ്റുള്ളവരുടെ സ്‌നേഹം ഒരിക്കലും കിട്ടിയിട്ടില്ലാത്ത ചിലർക്ക്‌, ദൈവം തങ്ങളെ സ്‌നേഹിക്കുന്നുണ്ടെന്നു വിശ്വസിക്കാൻ ബുദ്ധിമുട്ടു തോന്നിയേക്കാം. നിങ്ങൾക്ക്‌ അങ്ങനെ തോന്നുന്നെങ്കിൽ, യഹോവ നിങ്ങളോടു കരുണയും ദയയും കാണിക്കുന്നതിന്റെ ഒരു ലിസ്റ്റ്‌ ഉണ്ടാക്കാൻ ഓരോ ദിവസവും ശ്രമം നടത്തുക. (സങ്കീ. 78:38, 39; റോമ. 8:32) ഓരോ ദിവസത്തെയും അനുഭവങ്ങളും ദൈവവചനത്തിൽനിന്ന്‌ വായിച്ച കാര്യങ്ങളും ധ്യാനിക്കുമ്പോൾ യഹോവ നിങ്ങൾക്കുവേണ്ടി ചെയ്‌ത പലപല കാര്യങ്ങളും ലിസ്റ്റിൽ ഉൾപ്പെടുത്താൻ നിങ്ങൾക്കു കഴിയും. യഹോവ ചെയ്‌ത കാര്യങ്ങളോടുള്ള നിങ്ങളുടെ വിലമതിപ്പു വർധിക്കുന്നതനുസരിച്ച്‌, യഹോവയോടുള്ള നിങ്ങളുടെ അടുപ്പവും വർധിക്കും.—സങ്കീ. 116:1, 2.

6. സങ്കീർത്തനം 94:17-19 പറയുന്നതനുസരിച്ച്‌, ഹൃദയംഗമമായ പ്രാർഥനയ്‌ക്കു നിങ്ങളെ എങ്ങനെ സഹായിക്കാൻ കഴിയും?

6 ദിവസവും പ്രാർഥിക്കുക. അച്ഛന്റെ കരവലയത്തിൽ നെഞ്ചോടു ചേർന്നിരിക്കുന്ന ഒരു കൊച്ചുകുട്ടിയെ സങ്കൽപ്പിക്കുക. ആ കൈകളിൽ അവന്‌ അങ്ങേയറ്റം സുരക്ഷിതത്വം അനുഭവപ്പെടുന്നു. അതുകൊണ്ട്‌, അച്ഛനോടു സംസാരിക്കാൻ അവന്‌ ഒട്ടും പേടി തോന്നുന്നില്ല. അന്നേ ദിവസം അവനുണ്ടായ നല്ല കാര്യങ്ങളും മോശം കാര്യങ്ങളും എല്ലാം അവൻ അച്ഛനോടു പറയുന്നു. ഓരോ ദിവസവും ഹൃദയംഗമമായ പ്രാർഥനയോടെ യഹോവയോടു കൂടുതൽ അടുത്ത്‌ ചെല്ലുന്നെങ്കിൽ, നിങ്ങൾക്കും യഹോവയുമായി ഇതുപോലെ ഒരു ബന്ധം ആസ്വദിക്കാൻ കഴിയും. (സങ്കീർത്തനം 94:17-19 വായിക്കുക.) യഹോവയോടു പ്രാർഥിക്കുമ്പോൾ നിങ്ങളുടെ “ഹൃദയം വെള്ളംപോലെ പകരുക.” നിങ്ങളുടെ ഉത്‌കണ്‌ഠയും ഭയവും എല്ലാം സ്‌നേഹമുള്ള പിതാവിനെ അറിയിക്കുക. (വിലാ. 2:19) എന്തായിരിക്കും ഫലം? “മനുഷ്യബുദ്ധിക്ക്‌ അതീതമായ ദൈവസമാധാനം” നിങ്ങൾക്ക്‌ അപ്പോൾ അനുഭവിച്ചറിയാനാകും. (ഫിലി. 4:6, 7) ഇത്തരത്തിൽ നിങ്ങൾ എത്രയധികം പ്രാർഥിക്കുന്നോ, അത്രയധികം നിങ്ങൾക്ക്‌ യഹോവയോട്‌ അടുപ്പം തോന്നും.—റോമ. 8:38, 39.

യഹോവയിലും ദൈവരാജ്യത്തിലും ഉള്ള ഉറച്ച വിശ്വാസമാണു ധൈര്യത്തിന്റെ അടിസ്ഥാനം

സ്റ്റാൻലി ജോൺസ്‌ സഹോദരൻ ദൈവരാജ്യം ഒരു യാഥാർഥ്യമാണെന്നു സ്വയം ബോധ്യപ്പെടുത്തി. അത്‌ അദ്ദേഹത്തിന്റെ വിശ്വാസം ശക്തിപ്പെടുത്തി (7-ാം ഖണ്ഡിക കാണുക)

7. ദൈവരാജ്യത്തെക്കുറിച്ചുള്ള ദൈവത്തിന്റെ വാഗ്‌ദാനങ്ങൾ സത്യമായിത്തീരുമെന്നു നിങ്ങളെത്തന്നെ ബോധ്യപ്പെടുത്തേണ്ടത്‌ എന്തുകൊണ്ട്‌?

7 ദൈവരാജ്യത്തിന്റെ അനുഗ്രഹങ്ങൾ നടപ്പാകുമെന്ന്‌ ഉറച്ച്‌ വിശ്വസിക്കുക. (സംഖ്യ 23:19) ഈ വാഗ്‌ദാനങ്ങളിലുള്ള നിങ്ങളുടെ വിശ്വാസം കുറവാണെങ്കിൽ സാത്താനും അവന്റെ അനുയായികൾക്കും നിങ്ങളെ ഭയപ്പെടുത്താൻ എളുപ്പമായിരിക്കും. (സുഭാ. 24:10; എബ്രാ. 2:15) ദൈവരാജ്യത്തിലുള്ള നിങ്ങളുടെ വിശ്വാസം എങ്ങനെ ശക്തിപ്പെടുത്താം? ദൈവത്തിന്റെ വാഗ്‌ദാനങ്ങളെക്കുറിച്ച്‌ പരിശോധിക്കുന്നത്‌ ഒരു പഠനപ്രോജക്ടാക്കുക. അവ സംഭവിക്കുമെന്നു വിശ്വസിക്കാൻ നിങ്ങളെ സഹായിക്കുന്ന തെളിവുകൾക്കായി നോക്കുക. ഉപദ്രവങ്ങൾ നേരിടാൻ ഇതു നിങ്ങളെ എങ്ങനെ സഹായിക്കും? വിശ്വാസത്തിന്റെ പേരിൽ ഏഴു വർഷത്തോളം ജയിലിലായിരുന്ന സ്റ്റാൻലി ജോൺസ്‌ സഹോദരന്റെ അനുഭവം നോക്കുക. * സഹിച്ചുനിൽക്കാൻ അദ്ദേഹത്തെ എന്താണു സഹായിച്ചത്‌? അദ്ദേഹം പറഞ്ഞു: “ദൈവരാജ്യത്തെക്കുറിച്ചുള്ള അറിവ്‌, അത്‌ ഒരു യാഥാർഥ്യമാണെന്ന ഉറപ്പ്‌, ഒരിക്കൽപ്പോലും സംശയിക്കാതിരുന്നത്‌, ഇതെല്ലാം ഉറച്ചുനിൽക്കാൻ എന്നെ സഹായിച്ചു.” ദൈവത്തിന്റെ വാഗ്‌ദാനങ്ങളിൽ നിങ്ങൾക്ക്‌ ഉറച്ച വിശ്വാസമുണ്ടെങ്കിൽ നിങ്ങൾ യഹോവയോടു കൂടുതൽ അടുക്കും. അതു ഭയത്തിൽ വീണുപോകാതിരിക്കാൻ നിങ്ങളെ സഹായിക്കും. —സുഭാ. 3:25, 26.

8. മീറ്റിങ്ങിനോടുള്ള നമ്മുടെ മനോഭാവം എന്തു സൂചിപ്പിച്ചേക്കാം? വിശദീകരിക്കുക.

8 എല്ലാ സഭായോഗങ്ങൾക്കും പോകുക. യഹോവയോടു കൂടുതൽ അടുക്കാൻ മീറ്റിങ്ങുകൾ സഹായിക്കും. പരിശോധനകളുണ്ടാകുമ്പോൾ നമ്മൾ പിടിച്ചുനിൽക്കുമോ ഇല്ലയോ എന്നതു മീറ്റിങ്ങിനോടുള്ള നമ്മുടെ ഇപ്പോഴത്തെ മനോഭാവത്തെ ആശ്രയിച്ചിരിക്കും. (എബ്രാ. 10:24, 25) എന്തുകൊണ്ടാണ്‌ അങ്ങനെ പറയുന്നത്‌? ഇന്നു നമ്മൾ ചെറിയചെറിയ കാരണങ്ങളുടെ പേരിൽ മീറ്റിങ്ങുകൾക്കു പോകുന്നില്ലെന്നു കരുതുക. അങ്ങനെയെങ്കിൽ നാളെ സഹോദരങ്ങളോടൊപ്പം കൂടിവരുന്നതു ഗവൺമെന്റ്‌ നിരോധിച്ചാൽ, നമ്മൾ യോഗങ്ങൾക്കു പോകുമോ? നേരെ മറിച്ച്‌, മീറ്റിങ്ങിനു പോകാൻ ഇന്ന്‌ ഒരു ഉറച്ച തീരുമാനം എടുക്കുന്നെങ്കിൽ എതിരാളികൾ തടസ്സങ്ങൾ സൃഷ്ടിക്കുന്ന സമയത്തും നമ്മൾ കൂടിവരാതിരിക്കില്ല. അതുകൊണ്ട്‌ മീറ്റിങ്ങുകളോടു സ്‌നേഹം വളർത്താനുള്ള സമയം ഇപ്പോഴാണ്‌. അങ്ങനെ ചെയ്‌താൽ എന്തൊക്കെ എതിർപ്പുകളുണ്ടായാലും, ഗവൺമെന്റ്‌ നിരോധിച്ചാൽപ്പോലും, നമ്മൾ ദൈവത്തെ അനുസരിക്കും.—പ്രവൃ. 5:29.

തിരുവെഴുത്തുകളും രാജ്യഗീതങ്ങളും മനഃപാഠമാക്കുന്നത്‌ ഉപദ്രവങ്ങളുണ്ടാകുമ്പോൾ പിടിച്ചുനിൽക്കാൻ നിങ്ങളെ സഹായിക്കും (9-ാം ഖണ്ഡിക കാണുക) *

9. തിരുവെഴുത്തുകൾ മനഃപാഠമാക്കുന്നത്‌ ഉപദ്രവങ്ങൾക്കുവേണ്ടി തയ്യാറെടുക്കാൻ നമ്മളെ എങ്ങനെ സഹായിക്കും?

9 ഇഷ്ടപ്പെട്ട തിരുവെഴുത്തുകൾ മനഃപാഠമാക്കുക. (മത്താ. 13:52) എല്ലാം ഓർത്തിരിക്കാനുള്ള കഴിവ്‌ നിങ്ങൾക്കില്ലായിരിക്കും, പക്ഷേ മനഃപാഠമാക്കിയ തിരുവെഴുത്തുകൾ യഹോവ പരിശുദ്ധാത്മാവിനെ ഉപയോഗിച്ച്‌ നിങ്ങളുടെ ഓർമയിലേക്കു കൊണ്ടുവരും. (യോഹ. 14:26) പൂർവജർമനിയിൽ, ഏകാന്തതടവ്‌ അനുഭവിക്കേണ്ടിവന്ന ഒരു സഹോദരൻ പറഞ്ഞതു ശ്രദ്ധിക്കുക: “ഞാൻ അതിനോടകം 200-ലധികം തിരുവെഴുത്തുകൾ മനഃപാഠമാക്കിയിരുന്നു. അത്‌ എന്തൊരു അനുഗ്രഹമായെന്നോ! ഒറ്റയ്‌ക്കായിരുന്ന ആ ദിവസങ്ങളിൽ വ്യത്യസ്‌ത ബൈബിൾവിഷയങ്ങളെക്കുറിച്ച്‌ എനിക്കു ധ്യാനിക്കാൻ കഴിഞ്ഞു.” യഹോവയോടു പറ്റിനിൽക്കാനും വിശ്വസ്‌തമായി സഹിച്ചുനിൽക്കാനും ആ തിരുവെഴുത്തുകൾ സഹോദരനെ സഹായിച്ചു.

(10-ാം ഖണ്ഡിക കാണുക) *

10. നമ്മൾ പാട്ടുകൾ മനഃപാഠമാക്കേണ്ടത്‌ എന്തുകൊണ്ട്‌?

10 യഹോവയെ സ്‌തുതിക്കുന്ന പാട്ടുകൾ മനഃപാഠമാക്കുകയും പാടുകയും ചെയ്യുക. പൗലോസും ശീലാസും യഹോവയ്‌ക്കുള്ള ചില സ്‌തുതിഗീതങ്ങൾ മനഃപാഠമാക്കിയിരുന്നു. ഫിലിപ്പിയിൽ ജയിലിലായിരുന്നപ്പോൾ അവർക്ക്‌ അവ പാടാൻ കഴിഞ്ഞു. (പ്രവൃ. 16:25) ഇനി, മുൻ സോവിയറ്റ്‌ യൂണിയനിൽനിന്ന്‌ സൈബീരിയയിലേക്കു നമ്മുടെ സഹോദരങ്ങളെ നാടുകടത്തിയപ്പോൾ അവർ എങ്ങനെയാണു ശക്തിയാർജിച്ചത്‌? മരിയ ഫെഡുൻ സഹോദരി പറയുന്നു: “നമ്മുടെ പാട്ടുപുസ്‌തകത്തിലെ ഞങ്ങൾക്ക്‌ അറിയാവുന്ന എല്ലാ പാട്ടുകളും ഞങ്ങൾ പാടി.” ആ പാട്ടുകൾ അവർക്കു ധൈര്യം പകർന്നെന്നും യഹോവയോടു കൂടുതൽ അടുത്തതുപോലെ തോന്നാൻ ഇടയാക്കിയെന്നും സഹോദരി പറഞ്ഞു. പ്രിയപ്പെട്ട പാട്ടുകൾ പാടുമ്പോൾ നിങ്ങൾക്കും അങ്ങനെ തോന്നാറുണ്ടോ? എങ്കിൽ ആ പാട്ടുകൾ ഇപ്പോൾ മനഃപാഠമാക്കുക.—“ ധൈര്യം തരേണമേ” എന്ന ചതുരം കാണുക.

എങ്ങനെ നല്ല ധൈര്യമുള്ളവരാകാം?

11-12. (എ) 1 ശമുവേൽ 17:37, 45-47 അനുസരിച്ച്‌ എങ്ങനെയാണു ദാവീദിനു ധൈര്യം കിട്ടിയത്‌? (ബി) ദാവീദിന്റെ മാതൃകയിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

11 ഉപദ്രവങ്ങൾ നേരിടുന്നതിനു ധൈര്യം വേണം. പക്ഷേ നിങ്ങൾക്കു വേണ്ടത്ര ധൈര്യമില്ലെന്നു തോന്നുന്നെങ്കിൽ എന്തു ചെയ്യാം? ഓർക്കുക: യഥാർഥധൈര്യത്തിന്റെ അടിസ്ഥാനം വലുപ്പമോ ശക്തിയോ കഴിവോ ഒന്നും അല്ല. ദാവീദിന്റെ മാതൃക നോക്കാം. ഗൊല്യാത്തിനെ നേരിട്ടപ്പോൾ ദാവീദ്‌ തീരെ ചെറുപ്പമായിരുന്നു. ഭീമാകാരനായ ആ മനുഷ്യനുമായി താരതമ്യപ്പെടുത്തിയാൽ ദാവീദ്‌ വലുപ്പത്തിലും ശക്തിയിലും തീരെ ചെറുതായിരുന്നു. ആയുധങ്ങളുടെ കാര്യത്തിലാകട്ടെ, ദാവീദിന്‌ ഒരു വാളുപോലും ഉണ്ടായിരുന്നില്ല. പക്ഷേ ദാവീദ്‌ അല്‌പംപോലും പതറാതെ അഹങ്കാരിയായ ഗൊല്യാത്തിനു നേരേ ധൈര്യത്തോടെ ഓടിയടുത്തു.

12 ദാവീദിന്‌ എങ്ങനെയാണ്‌ ഇത്രയും ധൈര്യം കിട്ടിയത്‌? യഹോവ തന്റെകൂടെയുണ്ടെന്നു ദാവീദ്‌ ഉറച്ച്‌ വിശ്വസിച്ചു. (1 ശമുവേൽ 17:37, 45-47 വായിക്കുക.) ഗൊല്യാത്തിന്റെ മുമ്പിൽ താൻ എത്ര ചെറുതാണെന്നല്ല, പകരം യഹോവയുടെ മുമ്പിൽ ഗൊല്യാത്ത്‌ എത്ര ചെറുതാണെന്നാണ്‌ ദാവീദ്‌ നോക്കിയത്‌. ഈ വിവരണത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം? യഹോവ നമ്മുടെകൂടെയുണ്ടെന്നു വിശ്വസിക്കുന്നതും സർവശക്തനായ ദൈവത്തോടുള്ള താരതമ്യത്തിൽ നമ്മുടെ എതിരാളികൾ വെറും പൊടിയാണെന്നു ചിന്തിക്കുന്നതും ധൈര്യമുള്ളവരായിരിക്കാൻ നമ്മളെ സഹായിക്കും. (2 ദിന. 20:15; സങ്കീ. 16:8) ഉപദ്രവങ്ങൾ വരുന്നതിനു മുമ്പേ നമുക്ക്‌ എങ്ങനെ ധൈര്യം വളർത്തിയെടുക്കാം?

13. നമുക്ക്‌ എങ്ങനെ ധൈര്യം ശക്തമാക്കാം? വിശദീകരിക്കുക.

13 ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത പ്രസംഗിച്ചുകൊണ്ട്‌ ഇപ്പോൾ നമുക്കു ധൈര്യം വളർത്തിയെടുക്കാൻ കഴിയും. എന്തുകൊണ്ടാണ്‌ അങ്ങനെ പറയുന്നത്‌? കാരണം, പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ യഹോവയിൽ ആശ്രയിക്കാൻ നമ്മൾ പഠിക്കും. ആളുകളെ പേടിക്കാതിരിക്കാനും അതു നമ്മളെ പഠിപ്പിക്കും. (സുഭാ. 29:25) വ്യായാമം ചെയ്യുന്നതു നമ്മുടെ പേശികൾക്കു കരുത്തേകും. സമാനമായി, നമ്മൾ വീടുതോറും പരസ്യമായും അനൗപചാരികമായും അതുപോലെ ബിസിനെസ്സ്‌ പ്രദേശങ്ങളിലും പ്രസംഗിക്കുന്നത്‌, നമ്മളെ കൂടുതൽ ധൈര്യമുള്ളവരാക്കും. പ്രസംഗിക്കാനുള്ള ധൈര്യം ഇന്നു നമ്മൾ നേടിയെടുക്കുന്നെങ്കിൽ, നമ്മുടെ പ്രവർത്തനം നിരോധിച്ചാൽപ്പോലും പ്രസംഗിക്കുന്നതിൽ നമ്മൾ തുടരും.—1 തെസ്സ. 2:1, 2.

നാൻസി യൻ സഹോദരി സന്തോഷവാർത്ത പ്രസംഗിക്കുന്നതു നിറുത്താൻ വിസമ്മതിച്ചു (14-ാം ഖണ്ഡിക കാണുക)

14-15. നാൻസി യൻ, വലന്റിനാ ഗാർനോഫ്‌സ്‌കയ എന്നീ സഹോദരിമാരിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

14 അസാമാന്യമായ ധൈര്യം കാണിച്ച രണ്ടു വിശ്വസ്‌തസഹോദരിമാരെക്കുറിച്ച്‌ നോക്കാം. അവരിൽനിന്ന്‌ നമുക്കു പലതും പഠിക്കാനുണ്ട്‌. നാൻസി യൻ സഹോദരിക്ക്‌ അഞ്ചടിയിൽ താഴെയേ ഉയരമുള്ളൂ. പക്ഷേ സഹോദരി ഭീഷണിക്കു മുന്നിൽ ഭയന്ന്‌ പിന്തിരിയുന്ന ഒരാളല്ലായിരുന്നു. * ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത പ്രസംഗിക്കുന്നതു നിറുത്താൻ സഹോദരി വിസമ്മതിച്ചു. ഫലമോ? 20 വർഷത്തോളം ചൈനയിൽ സഹോദരിക്കു ജയിലിൽ കഴിയേണ്ടിവന്നു. രാജ്യത്തെ “ഏറ്റവും വലിയ ദുശ്ശാഠ്യക്കാരിയാണ്‌” സഹോദരി എന്ന്‌ അവരെ ചോദ്യം ചെയ്‌ത അധികാരികൾ പറഞ്ഞു.

യഹോവ തന്റെകൂടെയുണ്ടെന്നു വലന്റിനാ ഗാർനോഫ്‌സ്‌കയ സഹോദരിക്ക്‌ ഉറപ്പുണ്ടായിരുന്നു (15-ാം ഖണ്ഡിക കാണുക)

15 സമാനമായി, വലന്റിനാ ഗാർനോഫ്‌സ്‌കയ സഹോദരിക്കു മുൻ സോവിയറ്റ്‌ യൂണിയനിൽവെച്ച്‌ മൂന്നു വ്യത്യസ്‌ത കാലയളവിലായി 21 വർഷത്തോളം ജയിലിൽ കഴിയേണ്ടിവന്നു. * എന്തുകൊണ്ട്‌? “അങ്ങേയറ്റം അപകടകാരിയായ കുറ്റപ്പുള്ളി” എന്നു മുദ്രകുത്തിയിട്ടും സഹോദരി പ്രസംഗപ്രവർത്തനത്തിൽ തുടരാൻ തീരുമാനിച്ചുറച്ചിരുന്നു. വിശ്വസ്‌തരായ ഈ രണ്ടു സ്‌ത്രീകൾക്ക്‌ ഇത്രയധികം ധൈര്യം എങ്ങനെ കിട്ടി? യഹോവ തങ്ങളുടെകൂടെയുണ്ടെന്ന്‌ അവർക്ക്‌ ഉറപ്പായിരുന്നു.

16. യഥാർഥധൈര്യത്തിന്റെ അടിസ്ഥാനം എന്താണ്‌?

16 നമ്മൾ പഠിച്ചതുപോലെ, സ്വന്തം കഴിവുകളിലും പ്രാപ്‌തികളിലും ആശ്രയിച്ചാൽ ധൈര്യം ശക്തമാക്കാൻ നമുക്കു കഴിയില്ല. യഹോവ നമ്മുടെകൂടെയുണ്ടെന്നും നമുക്കുവേണ്ടി പോരാടുമെന്നും ഉള്ള വിശ്വാസമുണ്ടായിരിക്കണം. (ആവ. 1:29, 30; സെഖ. 4:6) അതാണ്‌ യഥാർഥധൈര്യത്തിന്റെ അടിസ്ഥാനം.

മറ്റുള്ളവരുടെ വെറുപ്പിന്‌ ഇരയാകുമ്പോൾ

17-18. യോഹന്നാൻ 15:18-21 അനുസരിച്ച്‌, യേശു എന്തു മുന്നറിയിപ്പാണു നമുക്കു തന്നത്‌? വിശദീകരിക്കുക.

17 മറ്റുള്ളവരുടെ ആദരവ്‌ നേടിയെടുക്കാൻ നമ്മളെല്ലാം ആഗ്രഹിക്കുന്നു. പക്ഷേ ആളുകൾക്കു നമ്മളോടു താത്‌പര്യമില്ലെങ്കിൽ അതിന്‌ അർഥം നമുക്കു വിലയില്ല എന്നല്ല. യേശു പറഞ്ഞു: “മനുഷ്യപുത്രന്റെ നാമത്തിൽ ആളുകൾ നിങ്ങളെ വെറുക്കുകയും ഒറ്റപ്പെടുത്തുകയും നിന്ദിക്കുകയും നിങ്ങളുടെ പേര്‌ ചീത്തയാക്കുകയും ചെയ്യുമ്പോൾ നിങ്ങൾ സന്തുഷ്ടർ.” (ലൂക്കോ. 6:22) യേശു എന്താണ്‌ അർഥമാക്കിയത്‌?

18 ആളുകൾ വെറുക്കുന്നതു ക്രിസ്‌ത്യാനികൾ ആസ്വദിക്കും എന്നല്ല യേശു പറഞ്ഞത്‌. പകരം, എന്തു സംഭവിക്കാൻപോകുന്നെന്നു മുന്നറിയിപ്പു തരുകയായിരുന്നു. നമ്മൾ ഈ ലോകത്തിന്റെ ഭാഗമല്ല. നമ്മൾ യേശു പറഞ്ഞതനുസരിച്ച്‌ ജീവിക്കുന്നു, യേശു പ്രസംഗിച്ച സന്ദേശം പ്രസംഗിക്കുന്നു. അതുകൊണ്ട്‌ ലോകം നമ്മളെ വെറുക്കുന്നു. (യോഹന്നാൻ 15:18-21 വായിക്കുക.) യഹോവയെ സന്തോഷിപ്പിക്കുക എന്നതാണു നമ്മുടെ ആഗ്രഹം. യഹോവയെ സ്‌നേഹിക്കുന്നു എന്ന കാരണത്താൽ ആളുകൾ നമ്മളെ വെറുക്കുന്നെങ്കിൽ അത്‌ അവരുടെ കുഴപ്പമാണ്‌.

19. അപ്പോസ്‌തലന്മാരുടെ മാതൃക നമുക്ക്‌ എങ്ങനെ അനുകരിക്കാം?

19 നിസ്സാരരായ മനുഷ്യർ എന്തെങ്കിലും പറയുകയോ പ്രവർത്തിക്കുകയോ ചെയ്‌തു എന്നു കരുതി, യഹോവയുടെ സാക്ഷിയായിരിക്കുന്നതിൽ ലജ്ജ തോന്നരുത്‌. (മീഖ 4:5) യേശുവിന്റെ മരണശേഷം അധികം വൈകാതെ യരുശലേമിൽ അപ്പോസ്‌തലന്മാർ എന്തു ചെയ്‌തെന്നു ചിന്തിക്കുന്നതു മാനുഷഭയത്തെ മറികടക്കാൻ നമ്മളെ സഹായിക്കും. ജൂത മതനേതാക്കന്മാർ തങ്ങളെ എത്രത്തോളം വെറുക്കുന്നെന്ന്‌ അവർക്ക്‌ അറിയാമായിരുന്നു. (പ്രവൃ. 5:17, 18, 27, 28) എന്നിട്ടും എല്ലാ ദിവസവും അവർ ആലയത്തിൽ പോയി പ്രസംഗിക്കുകയും അതുവഴി തങ്ങൾ യേശുവിന്റെ ശിഷ്യന്മാരാണെന്നു കാണിച്ചുകൊടുക്കുകയും ചെയ്‌തു. (പ്രവൃ. 5:42) ഭയം തങ്ങളെ കീഴടക്കാൻ അവർ അനുവദിച്ചില്ല. ജോലിസ്ഥലത്തും സ്‌കൂളിലും നമ്മുടെ ചുറ്റുവട്ടത്തും ഒക്കെ നമ്മൾ യഹോവയുടെ സാക്ഷികളാണെന്നു വെളിപ്പെടുത്തിക്കൊണ്ട്‌ നമുക്കും അവരെപ്പോലെ ഭയത്തെ കീഴ്‌പെടുത്താൻ കഴിയും.—പ്രവൃ. 4:29; റോമ. 1:16.

20. അപ്പോസ്‌തലന്മാരെ മറ്റുള്ളവർ വെറുത്തപ്പോഴും അവർ സന്തോഷിച്ചത്‌ എന്തുകൊണ്ട്‌?

20 അപ്പോസ്‌തലന്മാർ എന്തുകൊണ്ടാണു സന്തോഷിച്ചത്‌? തങ്ങളെ ആളുകൾ വെറുക്കുന്നതിന്റെ കാരണം അവർ മനസ്സിലാക്കി. യഹോവയുടെ ഇഷ്ടം ചെയ്യുന്നതുകൊണ്ടാണു തങ്ങളെ ഉപദ്രവിക്കുന്നതെന്ന്‌ അവർക്ക്‌ അറിയാമായിരുന്നു. അതിൽ അവർ അഭിമാനിക്കുകയാണു ചെയ്‌തത്‌. (ലൂക്കോ. 6:23; പ്രവൃ. 5:41) അപ്പോസ്‌തലനായ പത്രോസ്‌ പിന്നീട്‌ ഇങ്ങനെ എഴുതി: “നീതി നിമിത്തം കഷ്ടത സഹിക്കേണ്ടിവന്നാലും നിങ്ങൾക്കു സന്തോഷിക്കാം.” (1 പത്രോ. 2:19-21; 3:14) ശരിയായതു ചെയ്യുന്നതിനാണ്‌ ആളുകൾ നമ്മളെ വെറുക്കുന്നതെന്നു മനസ്സിലാക്കിയാൽ, അതിന്റെ പേരിൽ നമ്മൾ യഹോവയെ സേവിക്കുന്നതു നിറുത്തില്ല.

തയ്യാറെടുക്കുന്നതു പ്രയോജനം ചെയ്യും

21-22. (എ) ഉപദ്രവങ്ങൾക്കായി ഇപ്പോൾത്തന്നെ തയ്യാറെടുക്കാൻ നിങ്ങൾ എന്തു ചെയ്യാൻ തീരുമാനിച്ചിരിക്കുന്നു? (ബി) അടുത്ത ലേഖനത്തിൽ എന്തു ചർച്ച ചെയ്യും?

21 ആളുകൾ നമ്മുടെ മേൽ ഉപദ്രവം അഴിച്ചുവിടുന്നത്‌ എപ്പോഴാണെന്നോ, അധികാരികൾ നമ്മുടെ പ്രവർത്തനം നിരോധിക്കുന്നത്‌ എന്നാണെന്നോ നമുക്ക്‌ അറിയില്ല. അതുകൊണ്ട്‌ തയ്യാറായിരിക്കുക. യഹോവയോടു കൂടുതൽ അടുക്കുകയും ധൈര്യം വളർത്തിയെടുക്കുകയും ആളുകൾ നമ്മളെ വെറുക്കുമ്പോൾ എങ്ങനെ പിടിച്ചുനിൽക്കാമെന്നു മനസ്സിലാക്കുകയും ചെയ്‌തുകൊണ്ട്‌ നമുക്കു തയ്യാറെടുക്കാം. ഇന്നു നമ്മൾ ചെയ്യുന്ന കാര്യങ്ങൾ നാളെ ഉറച്ചുനിൽക്കാൻ നമ്മളെ സഹായിക്കും.

22 നമ്മുടെ ആരാധനയ്‌ക്കു നിരോധനം വരുകയാണെങ്കിലോ? നിരോധനത്തിൻകീഴിലും യഹോവയുടെ സേവനത്തിൽ തുടരാൻ സഹായിക്കുന്ന ബൈബിൾതത്ത്വങ്ങൾ അടുത്ത ലേഖനത്തിൽ നമ്മൾ ചർച്ച ചെയ്യും.

ഗീതം 118 “ഞങ്ങളുടെ വിശ്വാസം വർധിപ്പിച്ചുതരണേ”

^ ഖ. 5 ആരും നമ്മളെ വെറുക്കാൻ നമ്മൾ ആഗ്രഹിക്കുന്നില്ല. പക്ഷേ ഇന്ന്‌ അല്ലെങ്കിൽ നാളെ, നമ്മൾ എല്ലാവരും ഉപദ്രവങ്ങൾ നേരിടേണ്ടിവരും. അവയെ ധൈര്യത്തോടെ നേരിടാൻ ഈ ലേഖനം നമ്മളെ സഹായിക്കും.

^ ഖ. 7 1965 ഡിസംബർ 15 ലക്കം വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്‌) 756-767 പേജുകൾ കാണുക.

^ ഖ. 14 1979 ജൂലൈ 15 ലക്കം വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്‌) 4-7 പേജുകൾ കാണുക. JW പ്രക്ഷേപണത്തിലെ “നാൻസി യൻ: യഹോവയുടെ നാമം പ്രസിദ്ധമാകും” എന്ന വീഡിയോ കാണുക. (അഭിമുഖങ്ങളും അനുഭവങ്ങളും എന്നതിനു കീഴിൽ നോക്കുക.)

^ ഖ. 67 ചിത്രക്കുറിപ്പ്‌: കുടുംബാരാധനയുടെ സമയത്ത്‌, കാർഡുകൾ ഉപയോഗിച്ച്‌ തിരുവെഴുത്തുകൾ മനഃപാഠമാക്കാൻ മാതാപിതാക്കൾ മക്കളെ സഹായിക്കുന്നു.

^ ഖ. 70 ചിത്രക്കുറിപ്പ്‌: മീറ്റിങ്ങിനു പോകുന്ന വഴിക്ക്‌ കാറിൽവെച്ച്‌ ഒരു കുടുംബം രാജ്യഗീതങ്ങൾ പാടുന്നു.