വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠന ലേഖനം 28

നിരോധനത്തിൻകീഴിലും യഹോവയെ ആരാധിക്കുക

നിരോധനത്തിൻകീഴിലും യഹോവയെ ആരാധിക്കുക

“ഞങ്ങൾ കാണുകയും കേൾക്കുകയും ചെയ്‌ത കാര്യങ്ങളെക്കുറിച്ച്‌ സംസാരിക്കാതിരിക്കാൻ ഞങ്ങൾക്കു കഴിയില്ല.”—പ്രവൃ. 4:19, 20.

ഗീതം 122 അചഞ്ചലരായ്‌ ഉറച്ചുനിൽക്കാം

പൂർവാവലോകനം *

1-2. (എ) ഗവൺമെന്റ്‌ നമ്മുടെ പ്രവർത്തനം നിരോധിച്ചാൽ അതിശയിക്കരുതാത്തത്‌ എന്തുകൊണ്ട്‌? (ബി) ഈ ലേഖനത്തിൽ നമ്മൾ ഏതെല്ലാം കാര്യങ്ങൾ ചിന്തിക്കും?

ലോകമെങ്ങുമായി 2018-ൽ സന്തോഷവാർത്തയുടെ 2,23,000-ത്തിലധികം പ്രചാരകർ പ്രവർത്തിച്ചതു സത്യാരാധനയ്‌ക്കു നിരോധനമോ കടുത്ത നിയന്ത്രണമോ ഉള്ള പ്രദേശങ്ങളിലാണ്‌. ഇതു നമ്മളെ അതിശയിപ്പിക്കേണ്ടതില്ല. കാരണം, കഴിഞ്ഞ ലേഖനത്തിൽ പഠിച്ചതുപോലെ സത്യക്രിസ്‌ത്യാനികൾ ഉപദ്രവങ്ങൾ പ്രതീക്ഷിക്കണം. (2 തിമൊ. 3:12) നമ്മൾ ജീവിക്കുന്നത്‌ എവിടെയായാലും, സ്‌നേഹമുള്ള നമ്മുടെ ദൈവമായ യഹോവയെ ആരാധിക്കുന്നതു ഗവൺമെന്റുകൾ ഒരു മുന്നറിയിപ്പുംകൂടാതെ, പെട്ടെന്നു നിരോധിച്ചേക്കാം.

2 നിങ്ങൾ ജീവിക്കുന്ന രാജ്യത്തെ ഗവൺമെന്റ്‌ യഹോവയെ ആരാധിക്കുന്നതു നിരോധിക്കാൻ തീരുമാനിച്ചാൽ നിങ്ങൾക്കു ചില സംശയങ്ങൾ തോന്നിയേക്കാം: ‘നമുക്കു ദൈവത്തിന്റെ പ്രീതിയില്ലാത്തതുകൊണ്ടാണോ ഉപദ്രവങ്ങളുണ്ടാകുന്നത്‌? നിരോധനം സത്യാരാധന എന്നേക്കുമായി ഇല്ലാതാക്കുമോ? ദൈവത്തെ സ്വതന്ത്രമായി സേവിക്കാൻ കഴിയുന്ന ഒരു സ്ഥലത്തേക്കു ഞാൻ താമസം മാറണോ?’ ഈ ചോദ്യങ്ങൾ നമുക്ക്‌ ഇപ്പോൾ ചർച്ച ചെയ്യാം. നമ്മുടെ പ്രവർത്തനം നിരോധിച്ചാലും എങ്ങനെ തുടർന്നും യഹോവയെ സേവിക്കാമെന്നു നമ്മൾ കാണും. ഒഴിവാക്കേണ്ട ചില അപകടങ്ങളെക്കുറിച്ചും നമ്മൾ ചിന്തിക്കും.

ഉപദ്രവങ്ങൾ ദൈവപ്രീതി നഷ്ടമായതിന്റെ തെളിവാണോ?

3. 2 കൊരിന്ത്യർ 11:23-27 അനുസരിച്ച്‌, പൗലോസ്‌ അപ്പോസ്‌തലൻ എന്തെല്ലാം ഉപദ്രവങ്ങളാണു സഹിച്ചത്‌, പൗലോസിന്റെ ജീവിതത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

3 ഗവൺമെന്റ്‌ നമ്മുടെ പ്രവർത്തനം നിരോധിച്ചാൽ നമുക്കു ദൈവാനുഗ്രഹം ഇല്ലാതായെന്നു നമ്മൾ കണക്കാക്കിയേക്കാം. അതു ശരിയല്ല. ഓർക്കുക: യഹോവയ്‌ക്കു നമ്മളോട്‌ എന്തെങ്കിലും വിരോധമുണ്ടെന്നതിന്റെ തെളിവല്ല ഉപദ്രവങ്ങൾ. പൗലോസ്‌ അപ്പോസ്‌തലന്റെ കാര്യമെടുക്കുക. ദൈവപ്രീതിയുള്ള ഒരാളായിരുന്നു അദ്ദേഹം എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുകളുടെ ഭാഗമായ 14 കത്തുകൾ എഴുതാനുള്ള അവസരം അദ്ദേഹത്തിനു കിട്ടി. ജനതകളുടെ അപ്പോസ്‌തലനായും അദ്ദേഹം സേവിച്ചു. അദ്ദേഹത്തിനും കഠിനമായ ഉപദ്രവങ്ങൾ സഹിക്കേണ്ടിവന്നു. (2 കൊരിന്ത്യർ 11:23-27 വായിക്കുക.) തന്റെ വിശ്വസ്‌തരായ ദാസന്മാർ ഉപദ്രവങ്ങൾ സഹിക്കാൻ യഹോവ അനുവദിക്കുമെന്നു പൗലോസ്‌ അപ്പോസ്‌തലന്റെ അനുഭവം നമ്മളെ പഠിപ്പിക്കുന്നു.

4. ലോകം നമ്മളെ വെറുക്കുന്നത്‌ എന്തുകൊണ്ട്‌?

4 ഉപദ്രവങ്ങൾ പ്രതീക്ഷിക്കേണ്ടതിന്റെ കാരണം യേശു വിശദീകരിച്ചു. നമ്മൾ ലോകത്തിന്റെ ഭാഗമല്ലാത്തതുകൊണ്ട്‌ ലോകം നമ്മളെ വെറുക്കുമെന്നു യേശു പറഞ്ഞു. (യോഹ. 15:18, 19) നമുക്ക്‌ യഹോവയുടെ അനുഗ്രഹം ഇല്ലെന്നല്ല ഉപദ്രവങ്ങൾ സൂചിപ്പിക്കുന്നത്‌. പകരം, നമ്മൾ ശരി ചെയ്യുന്നു എന്നതിന്റെ സൂചനയാണ്‌ അത്‌.

നിരോധനം സത്യാരാധന ഇല്ലാതാക്കുമോ?

5. മനുഷ്യർക്കു സത്യാരാധന ഇല്ലാതാക്കാൻ കഴിയുമോ? വിശദീകരിക്കുക.

5 നമ്മുടെ എതിരാളികൾ വെറും മനുഷ്യരാണ്‌. സർവശക്തനായ ദൈവമായ യഹോവയുടെ ആരാധന പൂർണമായി ഇല്ലാതാക്കാൻ അവർക്ക്‌ ഒരിക്കലും കഴിയില്ല. പലരും ശ്രമിച്ച്‌ പരാജയപ്പെട്ട ഒരു കാര്യമാണ്‌ അത്‌. രണ്ടാം ലോകമഹായുദ്ധകാലത്ത്‌ എന്തു സംഭവിച്ചെന്നു ചിന്തിക്കുക. ആ സമയത്ത്‌ പല രാജ്യങ്ങളിലെയും ഗവൺമെന്റുകൾ ദൈവജനത്തെ കഠിനമായി ഉപദ്രവിച്ചു. ജർമനിയിലെ നാസി പാർട്ടി മാത്രമല്ല, ഓസ്‌ട്രേലിയയിലെയും കാനഡയിലെയും മറ്റു പല ദേശങ്ങളിലെയും ഗവൺമെന്റുകളും യഹോവയുടെ സാക്ഷികളുടെ പ്രവർത്തനം നിരോധിച്ചു. എന്നാൽ എന്താണു സംഭവിച്ചത്‌? 1939-ൽ യുദ്ധം തുടങ്ങിയ സമയത്ത്‌ ലോകമെങ്ങുമുള്ള പ്രചാരകരുടെ എണ്ണം 72,475 ആയിരുന്നു. റിപ്പോർട്ടുകൾ കാണിക്കുന്നതനുസരിച്ച്‌ 1945-ൽ യുദ്ധം അവസാനിച്ചപ്പോഴേക്കും ആ എണ്ണം 1,56,299 ആയി. അതെ, യഹോവയുടെ അനുഗ്രഹത്താൽ പ്രചാരകരുടെ എണ്ണം ഇരട്ടിയിലധികമായി.

6. എതിർപ്പുകളുണ്ടാകുമ്പോൾ, അതുകൊണ്ട്‌ എന്തെല്ലാം നല്ല ഫലങ്ങളുണ്ടായേക്കാം? ഒരു ഉദാഹരണം പറയുക.

6 ഉപദ്രവങ്ങളുണ്ടാകുമ്പോൾ നമുക്കു ഭയം തോന്നാം. എന്നാൽ യഹോവയെ നന്നായി സേവിക്കുന്നതിന്‌ അതു നമ്മളെ പ്രചോദിപ്പിച്ചേക്കാം. ഉദാഹരണത്തിന്‌, കൊച്ചുകുട്ടിയുണ്ടായിരുന്ന ഒരു ദമ്പതികളുടെ കാര്യമെടുക്കുക. ആ രാജ്യത്തെ ഗവൺമെന്റ്‌ നമ്മുടെ ആരാധന നിരോധിച്ചു. ആ ദമ്പതികൾ പേടിച്ച്‌ ഒതുങ്ങിക്കൂടിയോ? ഇല്ല. പകരം, അവർ സാധാരണ മുൻനിരസേവനം തുടങ്ങുകയാണു ചെയ്‌തത്‌. അതിനുവേണ്ടി ഭാര്യ നല്ല ശമ്പളമുള്ള ജോലി ഉപേക്ഷിച്ചു. നിരോധനം വന്നപ്പോൾ പലർക്കും യഹോവയുടെ സാക്ഷികളെക്കുറിച്ച്‌ അറിയാൻ ജിജ്ഞാസ തോന്നി എന്നാണു ഭർത്താവ്‌ പറഞ്ഞത്‌. അതിന്റെ ഫലമായി അദ്ദേഹത്തിനു ബൈബിൾപഠനങ്ങൾ തുടങ്ങുന്നത്‌ എളുപ്പമായിത്തീർന്നു. നിരോധനംകൊണ്ട്‌ മറ്റൊരു ഗുണവുമുണ്ടായി. യഹോവയെ സേവിക്കുന്നതു നിറുത്തിക്കളഞ്ഞിരുന്ന പലരും മീറ്റിങ്ങുകൾക്കു വരാനും പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെടാനും തുടങ്ങിയെന്ന്‌ ആ രാജ്യത്തെ ഒരു മൂപ്പൻ പറഞ്ഞു.

7. (എ) ലേവ്യ 26:36, 37-ൽനിന്ന്‌ നമ്മൾ എന്താണു പഠിക്കുന്നത്‌? (ബി) നിരോധനമുണ്ടായാൽ നിങ്ങൾ എന്തു ചെയ്യും?

7 നമ്മുടെ ആരാധന ശത്രുക്കൾ നിരോധിക്കുമ്പോൾ, നമ്മളെ ഭയപ്പെടുത്തി യഹോവയെ സേവിക്കുന്നതു നിറുത്തിക്കാമെന്നാണ്‌ അവർ പ്രതീക്ഷിക്കുന്നത്‌. നിരോധനത്തിനു പുറമേ, അവർ ചിലപ്പോൾ കള്ളക്കഥകൾ പ്രചരിപ്പിച്ചേക്കാം, നമ്മുടെ വീടു പരിശോധിക്കാൻ ഉദ്യോഗസ്ഥന്മാരെ അയയ്‌ക്കുകയോ നമ്മളെ കോടതി കയറ്റുകയോ ചിലപ്പോൾ ജയിലിലാക്കുകയോ ഒക്കെ ചെയ്‌തേക്കാം. ചിലരെ ജയിലിലടച്ചാൽ നമ്മൾ എല്ലാവരും ഭയപ്പെട്ടുപോകുമെന്നാണ്‌ അവർ കരുതുന്നത്‌. അവരെ ഭയപ്പെട്ടാൽ നമ്മുടെ ആരാധനയ്‌ക്കു നമ്മൾതന്നെ ‘നിരോധനം’ ഏർപ്പെടുത്തിയേക്കാം. എന്നാൽ ലേവ്യ 26:36, 37-ൽ (വായിക്കുക.) പറഞ്ഞിരിക്കുന്നവരെപ്പോലെയാകാൻ നമ്മൾ ആഗ്രഹിക്കുകയില്ല. ഭയപ്പെട്ട്‌ നമ്മൾ നമ്മുടെ ആത്മീയപ്രവർത്തനങ്ങൾ കുറച്ചുകളയുകയോ നിറുത്തിക്കളയുകയോ ഇല്ല. നമ്മൾ യഹോവയിൽ പൂർണമായി ആശ്രയിക്കും, നമ്മൾ പരിഭ്രാന്തരാകില്ല. (യശ. 28:16) ശരിയായ വഴി കാണിച്ചുതരേണമേ എന്നു നമ്മൾ യഹോവയോട്‌ അപേക്ഷിക്കും. യഹോവയുടെ പിന്തുണയുള്ളതുകൊണ്ട്‌ നമ്മുടെ ദൈവത്തെ വിശ്വസ്‌തമായി സേവിക്കുന്നതിൽനിന്ന്‌ ഒരു ഗവൺമെന്റിനും നമ്മളെ തടയാൻ കഴിയില്ലെന്നു നമുക്ക്‌ അറിയാം.—എബ്രാ. 13:6.

ഞാൻ മറ്റൊരു സ്ഥലത്തേക്കു പോകണോ?

8-9. (എ) ഓരോ കുടുംബനാഥനും അല്ലെങ്കിൽ ഓരോ വ്യക്തിയും ഏതു തീരുമാനമാണു സ്വന്തമായി എടുക്കേണ്ടത്‌? (ബി) ജ്ഞാനമുള്ള ഒരു തീരുമാനം എടുക്കാൻ ഒരു വ്യക്തിയെ എന്തു സഹായിക്കും?

8 നിങ്ങൾ ജീവിക്കുന്ന രാജ്യത്തെ ഗവൺമെന്റ്‌ നമ്മുടെ ആരാധന നിരോധിച്ചാൽ, യഹോവയെ സ്വതന്ത്രമായി സേവിക്കാൻ കഴിയുന്ന മറ്റൊരു രാജ്യത്തേക്കു മാറിത്താമസിച്ചാലോ എന്നു നിങ്ങൾ ചിന്തിച്ചേക്കാം. ഇതു നിങ്ങൾതന്നെ എടുക്കേണ്ട തീരുമാനമാണ്‌. നിങ്ങൾക്കുവേണ്ടി മറ്റാർക്കും അതു ചെയ്യാൻ കഴിയില്ല. ഉപദ്രവമുണ്ടായപ്പോൾ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികൾ എന്താണു ചെയ്‌തതെന്നു ചിന്തിക്കുന്നതു തീരുമാനമെടുക്കാൻ ഒരാളെ സഹായിച്ചേക്കും. സ്‌തെഫാനൊസിനെ ശത്രുക്കൾ കല്ലെറിഞ്ഞ്‌ കൊന്നതിനെ തുടർന്ന്‌, യരുശലേമിലെ ശിഷ്യന്മാർ യഹൂദ്യയിലേക്കും ശമര്യയിലേക്കും മാത്രമല്ല, അങ്ങ്‌ ദൂരെയുള്ള ഫൊയ്‌നിക്യ, സൈപ്രസ്‌, അന്ത്യോക്യ തുടങ്ങിയ സ്ഥലങ്ങളിലേക്കും ചിതറിപ്പോയി. (മത്താ. 10:23; പ്രവൃ. 8:1; 11:19) ഒരു തീരുമാനം എടുക്കുമ്പോൾ കണക്കിലെടുക്കാവുന്ന മറ്റൊരു സംഭവം നോക്കാം. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികൾക്ക്‌ എതിരെ വീണ്ടും ഉപദ്രവം പൊട്ടിപ്പുറപ്പെട്ടപ്പോൾ, പ്രസംഗപ്രവർത്തനത്തിന്‌ എതിർപ്പുള്ള സ്ഥലങ്ങളിൽനിന്ന്‌ മാറിപ്പോകേണ്ടാ എന്നു പൗലോസ്‌ അപ്പോസ്‌തലൻ തീരുമാനിച്ചു. പകരം, കടുത്ത ഉപദ്രവങ്ങൾ നേരിടുന്ന നഗരങ്ങളിൽ സന്തോഷവാർത്ത പ്രസംഗിക്കാനും അവിടെയുള്ള സഹോദരന്മാരെ ബലപ്പെടുത്താനും അദ്ദേഹം സ്വന്തം ജീവൻപോലും അപകടപ്പെടുത്തി.—പ്രവൃ. 14:19-23.

9 ഈ വിവരണങ്ങളിൽനിന്ന്‌ നമ്മൾ എന്താണു പഠിക്കുന്നത്‌? മറ്റൊരു സ്ഥലത്തേക്കു മാറിത്താമസിക്കണോ എന്ന്‌ ഓരോ കുടുംബനാഥനുമാണു തീരുമാനിക്കേണ്ടത്‌. യഹോവയിൽ ആശ്രയിച്ചുവേണം തീരുമാനമെടുക്കാൻ. കുടുംബത്തിന്റെ സാഹചര്യങ്ങളും താമസം മാറിയാൽ കുടുംബത്തിന്‌ ഉണ്ടായേക്കാവുന്ന നല്ലതും മോശവും ആയ പരിണതഫലങ്ങളും അദ്ദേഹം നന്നായി ചിന്തിക്കണം. ഇക്കാര്യത്തിൽ ഓരോ ക്രിസ്‌ത്യാനിയും ‘സ്വന്തം ചുമടു ചുമക്കണം.’ (ഗലാ. 6:5) മറ്റുള്ളവർ എന്തു തീരുമാനം എടുത്താലും അതിന്റെ പേരിൽ അവരെ കുറ്റപ്പെടുത്തരുത്‌.

നിരോധനത്തിൻകീഴിൽ നമ്മൾ എങ്ങനെ പ്രവർത്തിക്കും?

10. ബ്രാഞ്ചോഫീസും മൂപ്പന്മാരും നിങ്ങൾക്ക്‌ എന്തു നിർദേശങ്ങൾ നൽകും?

10 നിരോധനം വരുമ്പോൾ തുടർന്നും യഹോവയെ സേവിക്കാൻ എന്തു ചെയ്യാം? ആത്മീയാഹാരം ലഭിക്കാൻ എന്തു ചെയ്യണം, മീറ്റിങ്ങുകൾക്ക്‌ എങ്ങനെ കൂടിവരാം, സന്തോഷവാർത്ത എങ്ങനെ പ്രസംഗിക്കാം എന്നതിനെക്കുറിച്ചെല്ലാം ബ്രാഞ്ചോഫീസ്‌ മൂപ്പന്മാർക്കു നിർദേശം നൽകും. ബ്രാഞ്ചോഫീസിനു മൂപ്പന്മാരുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ലെങ്കിൽ തുടർന്നും യഹോവയെ ആരാധിക്കാൻ നിങ്ങളെയും സഭയിലെ മറ്റുള്ളവരെയും മൂപ്പന്മാർ സഹായിക്കും. ബൈബിളിനും ക്രിസ്‌തീയപ്രസിദ്ധീകരണങ്ങൾക്കും ചേർച്ചയിൽ വേണ്ട മാർഗനിർദേശങ്ങൾ മൂപ്പന്മാർ നൽകും.—മത്താ. 28:19, 20; പ്രവൃ. 5:29; എബ്രാ. 10:24, 25.

11. നിങ്ങൾക്ക്‌ ആത്മീയാഹാരം ലഭിക്കുമെന്ന കാര്യത്തിൽ ഉറപ്പുണ്ടായിരിക്കാവുന്നത്‌ എന്തുകൊണ്ട്‌, നിങ്ങളുടെ ബൈബിളും പ്രസിദ്ധീകരണങ്ങളും സംരക്ഷിക്കാൻ നിങ്ങൾക്ക്‌ എന്തു ചെയ്യാം?

11 തന്റെ ദാസന്മാർക്കു വേണ്ട ആത്മീയാഹാരം ക്രമമായി ലഭിക്കുമെന്ന്‌ യഹോവ ഉറപ്പു തന്നിട്ടുണ്ട്‌. (യശ. 65:13, 14; ലൂക്കോ. 12:42-44) അതുകൊണ്ട്‌ വിശ്വാസം ശക്തമാക്കിനിറുത്തുന്നതിന്‌ ആവശ്യമായതെല്ലാം നിങ്ങൾക്കു തരാൻ സംഘടന പരമാവധി ശ്രമിക്കുമെന്ന കാര്യത്തിൽ ഉറപ്പുണ്ടായിരിക്കാം. നിങ്ങളുടെ ഭാഗത്ത്‌ എന്താണ്‌ ആവശ്യം? നിങ്ങളുടെ ബൈബിളും മറ്റു പ്രസിദ്ധീകരണങ്ങളും ഒളിപ്പിച്ചുവെക്കാൻ കഴിയുന്ന, പറ്റിയ ഒരു സ്ഥലം കണ്ടുപിടിക്കുക. പ്രസിദ്ധീകരണങ്ങൾ, അച്ചടിച്ചതാണെങ്കിലും ഇലക്‌ട്രോണിക്‌ രൂപത്തിലുള്ളതാണെങ്കിലും, ആളുകൾക്ക്‌ എളുപ്പം കണ്ടുപിടിക്കാൻ കഴിയുന്ന ഒരിടത്ത്‌ അവ വെക്കരുത്‌. നിരോധനത്തിൻകീഴിൽ ആത്മീയമായി ശക്തരായിരിക്കാൻ നമ്മൾ ഓരോരുത്തരും വേണ്ട നടപടികൾ സ്വീകരിക്കണം.

യഹോവയുടെ പിന്തുണയുള്ളതുകൊണ്ട്‌ നമ്മൾ നിർഭയം ആരാധനയ്‌ക്കായി കൂടിവരും (12-ാം ഖണ്ഡിക കാണുക) *

12. മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാതെ മൂപ്പന്മാർക്ക്‌ എങ്ങനെ മീറ്റിങ്ങുകൾ സംഘടിപ്പിക്കാൻ കഴിയും?

12 നമ്മുടെ മീറ്റിങ്ങുകളുടെ കാര്യമോ? എതിരാളികളുടെ ശ്രദ്ധ ആകർഷിക്കാത്ത വിധത്തിൽ മൂപ്പന്മാർ മീറ്റിങ്ങുകൾ ക്രമീകരിക്കും. ചെറിയ കൂട്ടങ്ങളായി കൂടിവരാൻ അവർ നിങ്ങളോട്‌ ആവശ്യപ്പെട്ടേക്കാം. യോഗങ്ങളുടെ സമയവും അതു നടക്കുന്ന സ്ഥലവും അവർ ഇടയ്‌ക്കിടെ മാറ്റിയേക്കാം. സഹോദരങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ നിങ്ങൾക്കും ചിലതു ചെയ്യാം. മീറ്റിങ്ങിനു വരുമ്പോഴും പോകുമ്പോഴും അധികം ഒച്ചവെച്ച്‌ സംസാരിക്കാതിരിക്കുക. മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കുന്ന തരത്തിലുള്ള വസ്‌ത്രധാരണം ഒഴിവാക്കുക.

ഗവൺമെന്റ്‌ നിരോധിച്ചാലും നമ്മൾ പ്രസംഗപ്രവർത്തനം നിറുത്തില്ല (13-ാം ഖണ്ഡിക കാണുക) *

13. സോവിയറ്റ്‌ യൂണിയനിലെ നമ്മുടെ സഹോദരങ്ങളിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

13 പ്രസംഗപ്രവർത്തനത്തിന്റെ കാര്യത്തിൽ ഒരു സ്ഥലത്തെ സാഹചര്യമായിരിക്കില്ല വേറൊരിടത്ത്‌. ചില സ്ഥലങ്ങളിൽ നല്ല ജാഗ്രത വേണം, മറ്റു സ്ഥലങ്ങളിൽ അത്ര കുഴപ്പമില്ലായിരിക്കും. എന്തുതന്നെയായാലും, നമ്മൾ യഹോവയെ സ്‌നേഹിക്കുന്നു. ദൈവരാജ്യത്തെക്കുറിച്ച്‌ മറ്റുള്ളവരോടു പറയാൻ നമുക്ക്‌ ഇഷ്ടമാണ്‌. അതുകൊണ്ട്‌ പ്രസംഗപ്രവർത്തനം നടത്താൻ നമ്മൾ ഒരു വഴി കണ്ടുപിടിക്കും. (ലൂക്കോ. 8:1; പ്രവൃ. 4:29) മുൻ സോവിയറ്റ്‌ യൂണിയനിലെ യഹോവയുടെ സാക്ഷികളുടെ പ്രസംഗപ്രവർത്തനത്തെക്കുറിച്ച്‌ ചരിത്രകാരിയായ എമിലി ബി. ബാരൻ ഇങ്ങനെ പറഞ്ഞു: “വിശ്വാസികളോട്‌ അവരുടെ വിശ്വാസം പ്രചരിപ്പിക്കരുതെന്നു ഗവൺമെന്റ്‌ പറഞ്ഞപ്പോൾ സാക്ഷികൾ അവരുടെ അയൽക്കാരോടും സഹജോലിക്കാരോടും കൂട്ടുകാരോടും ഒക്കെ സംസാരിച്ചു. അതിന്‌ അവരെ ശിക്ഷിച്ച്‌ തൊഴിൽപ്പാളയങ്ങളിലേക്ക്‌ അയച്ചു. അവിടെ സാക്ഷികൾ സഹതടവുകാരോടു പ്രസംഗിച്ചു.” നിരോധനത്തിൻകീഴിലും, സോവിയറ്റ്‌ യൂണിയനിലെ നമ്മുടെ സഹോദരങ്ങൾ പ്രസംഗപ്രവർത്തനം നിറുത്തിയില്ല. നിങ്ങളുടെ രാജ്യത്ത്‌ എന്നെങ്കിലും നിരോധനം വന്നാൽ, അതുതന്നെയായിരിക്കട്ടെ നിങ്ങളുടെയും ഉറച്ച തീരുമാനം!

ഒഴിവാക്കേണ്ട ചില കെണികൾ

മൗനമായിരിക്കേണ്ടത്‌ എപ്പോഴാണെന്നു നമ്മൾ അറിഞ്ഞിരിക്കണം (14-ാം ഖണ്ഡിക കാണുക) *

14. ഏത്‌ അപകടം ഒഴിവാക്കാൻ സങ്കീർത്തനം 39:1 സഹായിക്കും?

14 മറ്റുള്ളവരോടു ചില കാര്യങ്ങൾ പറയരുതെന്ന കാര്യം ഓർത്തിരിക്കുക. നിരോധനത്തിൻകീഴിൽ, ‘മൗനമായിരിക്കാനുള്ള’ സമയം ഏതാണെന്നു നമ്മൾ തിരിച്ചറിയണം. (സഭാ. 3:7) നമ്മുടെ സഹോദരങ്ങളുടെ പേരുകൾ, നമ്മൾ കൂടിവരുന്ന സ്ഥലങ്ങൾ, നമ്മൾ ശുശ്രൂഷ ചെയ്യുന്ന രീതി, എങ്ങനെയാണു നമുക്ക്‌ ആത്മീയാഹാരം ലഭിക്കുന്നത്‌ തുടങ്ങിയ രഹസ്യവിവരങ്ങൾ പുറത്തുപോകാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കണം. നമ്മൾ ഇത്തരം കാര്യങ്ങൾ അധികാരികളോടു പറയില്ല. അതുപോലെ, നമ്മുടെ രാജ്യത്തെയോ മറ്റു രാജ്യങ്ങളിലെയോ സുഹൃത്തുക്കളോടും ബന്ധുക്കളോടും നമ്മൾ ഇക്കാര്യങ്ങൾ പറയില്ല, അവർ യഹോവയെ സേവിക്കുന്നവരാണെങ്കിലും അല്ലെങ്കിലും. അങ്ങനെ ചെയ്‌താൽ, സഹോദരങ്ങളുടെ സുരക്ഷയായിരിക്കും നമ്മൾ അപകടത്തിലാക്കുന്നത്‌.—സങ്കീർത്തനം 39:1 വായിക്കുക.

15. സാത്താൻ നമ്മളോട്‌ എന്തു ചെയ്യാൻ ശ്രമിക്കും, അവന്റെ കെണി ഒഴിവാക്കാൻ നമുക്ക്‌ എന്തു ചെയ്യാം?

15 ചെറിയ പ്രശ്‌നങ്ങളുടെ പേരിൽ നമുക്കിടയിൽ ഭിന്നതയുണ്ടാകരുത്‌. ഭിന്നിച്ചുനിൽക്കുന്ന ഒരു കുടുംബത്തിനു നിലനിൽപ്പില്ലെന്നു സാത്താന്‌ അറിയാം. (മർക്കോ. 3:24, 25) നമുക്ക്‌ ഇടയിൽ ഭിന്നത സൃഷ്ടിക്കാൻ അവൻ കൂടെക്കൂടെ ശ്രമിക്കും. അങ്ങനെയായാൽ, നമ്മൾ അവനോടു പോരാടുന്നതിനു പകരം പരസ്‌പരം പോരടിച്ചുകൊള്ളുമെന്ന്‌ അവൻ കണക്കു കൂട്ടുന്നു.

16. ഗെർട്ട്‌റൂഡ്‌ സഹോദരി എന്തു നല്ല മാതൃകയാണു വെച്ചത്‌?

16 ഈ കെണിയിൽ വീഴാതിരിക്കാൻ പക്വതയുള്ള ക്രിസ്‌ത്യാനികൾപോലും ശ്രദ്ധിക്കണം. ഗെർട്ട്‌റൂഡ്‌ പോട്ട്‌സിങ്ങർ, എൽഫ്രീഡെ ലോർ എന്നീ അഭിഷിക്തസഹോദരിമാരുടെ അനുഭവം നോക്കുക. മറ്റു ക്രിസ്‌തീയ സഹോദരിമാരുടെകൂടെ അവരെയും നാസി തടങ്കൽപ്പാളയത്തിലാക്കി. അവിടെവെച്ച്‌ എൽഫ്രീഡെ സഹോദരി മറ്റു സഹോദരിമാരെ പ്രോത്സാഹിപ്പിക്കാനായി നല്ല പ്രസംഗങ്ങൾ നടത്തുന്നതു കണ്ടപ്പോൾ ഗെർട്ട്‌റൂഡ്‌ സഹോദരിക്ക്‌ അസൂയ തോന്നി. എന്നാൽ അങ്ങനെ ചിന്തിച്ചതിൽ പിന്നീടു ഗെർട്ട്‌റൂഡ്‌ സഹോദരിക്കു ലജ്ജ തോന്നുകയും സഹായത്തിനായി യഹോവയോട്‌ അപേക്ഷിക്കുകയും ചെയ്‌തു. സഹോദരി പിന്നീട്‌ ഇങ്ങനെ എഴുതി: “മറ്റുള്ളവർക്കു നമ്മളെക്കാൾ പ്രാപ്‌തികൾ കണ്ടേക്കാം, അവർക്കു കൂടുതൽ ഉത്തരവാദിത്വങ്ങൾ ലഭിച്ചേക്കാം. ഇക്കാര്യങ്ങൾ അംഗീകരിക്കാൻ നമ്മൾ മനസ്സു കാണിക്കണം.” സഹോദരി എങ്ങനെയാണ്‌ അസൂയ മറികടന്നത്‌? എൽഫ്രീഡെ സഹോദരിയുടെ നല്ല ഗുണങ്ങളിലേക്കും നല്ല പെരുമാറ്റരീതിയിലേക്കും ഗെർട്ട്‌റൂഡ്‌ സഹോദരി ശ്രദ്ധ തിരിച്ചു. അങ്ങനെ എൽഫ്രീഡെ സഹോദരിയുമായി നല്ല ബന്ധം വീണ്ടെടുക്കാൻ ഗെർട്ട്‌റൂഡ്‌ സഹോദരിക്കായി. രണ്ടു പേരും തടങ്കൽപ്പാളയങ്ങളിലെ ദുഷ്‌കരമായ കാലഘട്ടം അതിജീവിക്കുകയും ഭൂമിയിലെ ജീവിതത്തിന്റെ അവസാനംവരെ യഹോവയോടു വിശ്വസ്‌തരായി നിൽക്കുകയും ചെയ്‌തു. സഹോദരങ്ങളുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ നമ്മൾ നല്ല ശ്രമം ചെയ്യുന്നെങ്കിൽ ഭിന്നത എന്ന കെണി ഒഴിവാക്കാൻ നമുക്കു കഴിയും.—കൊലോ. 3:13, 14.

17. നമ്മൾ എപ്പോഴും നിർദേശങ്ങൾ പിൻപറ്റേണ്ടത്‌ എന്തുകൊണ്ട്‌?

17 എപ്പോഴും നിർദേശങ്ങൾ പിൻപറ്റുക. ഉത്തരവാദിത്വസ്ഥാനത്തുള്ള സഹോദരങ്ങൾ തരുന്ന നിർദേശങ്ങൾ അനുസരിക്കുന്നെങ്കിൽ പ്രശ്‌നങ്ങൾ ഒഴിവാക്കാൻ നമുക്കു കഴിയും. (1 പത്രോ. 5:5) നമ്മുടെ പ്രവർത്തനത്തിനു നിരോധനമുള്ള ഒരു രാജ്യത്ത്‌ നടന്ന ഒരു സംഭവം നോക്കുക. ശുശ്രൂഷയിലായിരിക്കുമ്പോൾ അച്ചടിച്ച പ്രസിദ്ധീകരണങ്ങൾ മറ്റുള്ളവർക്കു കൊടുക്കരുതെന്ന്‌ ഉത്തരവാദിത്വമുള്ള സഹോദരങ്ങൾ പ്രചാരകർക്കു നിർദേശം നൽകിയിരുന്നു. എന്നാൽ മുൻനിരസേവകനായ ഒരു സഹോദരൻ, തനിക്കാണു കാര്യങ്ങൾ നന്നായി അറിയാവുന്നതെന്നു ചിന്തിക്കുകയും പ്രസിദ്ധീകരണങ്ങൾ കൊടുക്കുകയും ചെയ്‌തു. എന്തു സംഭവിച്ചു? ആ സഹോദരനും മറ്റു ചിലരും അനൗപചാരിക സാക്ഷീകരണം ചെയ്‌തുകഴിഞ്ഞ്‌ ഉടനെ പോലീസ്‌ അവരെ ചോദ്യം ചെയ്‌തു. അധികാരികൾ അവരെ പിന്തുടരുന്നുണ്ടായിരുന്നു. അവർ കൊടുത്ത ചില പ്രസിദ്ധീകരണങ്ങൾ കണ്ടെടുക്കുകയും ചെയ്‌തു. ഈ അനുഭവത്തിൽനിന്ന്‌ എന്തു പഠിക്കാം? നമുക്കു കാര്യങ്ങൾ നന്നായി അറിയാമെന്നു തോന്നിയാലും എപ്പോഴും നിർദേശങ്ങൾ അനുസരിക്കണം. നമുക്കിടയിൽ നേതൃത്വമെടുക്കാൻ യഹോവ നിയമിച്ചിരിക്കുന്നവരോടു നമ്മൾ സഹകരിക്കുമ്പോൾ യഹോവ നമ്മളെ അനുഗ്രഹിക്കും.—എബ്രാ. 13:7, 17.

18. നമ്മൾ അനാവശ്യമായ നിയമങ്ങൾ വെക്കരുതാത്തത്‌ എന്തുകൊണ്ട്‌?

18 അനാവശ്യമായ നിയമങ്ങൾ വെക്കരുത്‌. മൂപ്പന്മാർ അനാവശ്യമായി നിയമങ്ങൾ വെച്ചാൽ അവർ മറ്റുള്ളവരെ ഭാരപ്പെടുത്തുകയായിരിക്കും ചെയ്യുന്നത്‌. മുൻ ചെക്കോസ്ലൊവാക്യയിൽ നിരോധനമുണ്ടായിരുന്ന കാലത്തെക്കുറിച്ച്‌ യൂറൈ കാമിൻസ്‌ക്കി പറയുന്നു: ‘ഉത്തരവാദിത്വ സ്ഥാനങ്ങൾ വഹിച്ചിരുന്ന സഹോദരന്മാരും മൂപ്പന്മാരിൽ പലരും അറസ്റ്റു ചെയ്യപ്പെട്ടശേഷം, സഭകളിലും സർക്കിട്ടുകളിലും നേതൃത്വ സ്ഥാനങ്ങൾ വഹിച്ചിരുന്നവരിൽ ചിലർ പ്രചാരകർക്കു പെരുമാറ്റച്ചട്ടങ്ങൾ കൽപ്പിച്ചുകൊടുക്കാൻ തുടങ്ങി, ഇന്നതു ചെയ്യണം ഇന്നതു ചെയ്യരുത്‌ എന്നൊക്കെ.’ മറ്റുള്ളവരുടെ വ്യക്തിപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള അധികാരം യഹോവ നമുക്കു തന്നിട്ടില്ല. അനാവശ്യമായ നിയമങ്ങൾ വെക്കുന്ന ഒരാൾ സഹോദരന്റെ വിശ്വാസത്തിന്മേൽ ആധിപത്യം നടത്താൻ ശ്രമിക്കുകയാണ്‌. (2 കൊരി. 1:24) സഹോദരങ്ങളെ സംരക്ഷിക്കാനുള്ള ശരിയായ വഴി അതല്ല.

യഹോവയെ ആരാധിക്കുന്നത്‌ ഒരിക്കലും നിറുത്തരുത്‌

19. സാത്താൻ എന്തെല്ലാം ചെയ്‌താലും ധൈര്യത്തോടെയിരിക്കാനുള്ള എന്തു കാരണമാണു 2 ദിനവൃത്താന്തം 32:7, 8 തരുന്നത്‌?

19 നമ്മുടെ മുഖ്യശത്രു, പിശാചായ സാത്താൻ യഹോവയുടെ വിശ്വസ്‌തരായ ദാസരെ ഉപദ്രവിക്കാനുള്ള ശ്രമം ഒരിക്കലും ഉപേക്ഷിക്കില്ല. (1 പത്രോ. 5:8; വെളി. 2:10) സാത്താനും അവന്റെ ഏജന്റുമാരും സത്യാരാധന നിരോധിക്കാൻ ശ്രമിക്കും. എന്നാൽ നമ്മൾ ഭയന്ന്‌ പ്രവർത്തനങ്ങളെല്ലാം നിറുത്തേണ്ട കാര്യമില്ല. (ആവ. 7:21) യഹോവ നമ്മുടെകൂടെയുണ്ട്‌. നിരോധനത്തിലാണെങ്കിൽപ്പോലും യഹോവ നമ്മളെ പിന്തുണയ്‌ക്കും.—2 ദിനവൃത്താന്തം 32:7, 8 വായിക്കുക.

20. എന്തായിരിക്കണം നിങ്ങളുടെ തീരുമാനം?

20 ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന നമ്മുടെ സഹോദരന്മാർ അധികാരികളോട്‌ ഒരിക്കൽ ഇങ്ങനെ പറഞ്ഞു: “ദൈവത്തിനു പകരം നിങ്ങളെ അനുസരിക്കുന്നതു ദൈവമുമ്പാകെ ശരിയാണോ? നിങ്ങൾതന്നെ ചിന്തിച്ചുനോക്കൂ. ഞങ്ങൾ കാണുകയും കേൾക്കുകയും ചെയ്‌ത കാര്യങ്ങളെക്കുറിച്ച്‌ സംസാരിക്കാതിരിക്കാൻ ഞങ്ങൾക്കു കഴിയില്ല.” (പ്രവൃ. 4:19, 20) നമ്മുടെ തീരുമാനവും അതുതന്നെയായിരിക്കട്ടെ!

ഗീതം 73 ധൈര്യം തരേണമേ

^ ഖ. 5 യഹോവയെ ആരാധിക്കുന്നതു ഗവൺമെന്റ്‌ നിരോധിക്കുകയാണെങ്കിൽ എന്തു ചെയ്യണം? നമ്മുടെ ദൈവത്തെ തുടർന്നും ആരാധിക്കുന്നതിനു നമ്മൾ ചെയ്യേണ്ടതും ചെയ്യരുതാത്തതും ആയ ചില കാര്യങ്ങളെക്കുറിച്ചാണ്‌ ഈ ലേഖനത്തിൽ പറയുന്നത്‌.

^ ഖ. 59 ചിത്രക്കുറിപ്പ്‌: നമ്മുടെ പ്രവർത്തനത്തിനു നിയന്ത്രണമുള്ള രാജ്യങ്ങളിൽ സേവിക്കുന്ന സാക്ഷികൾ പ്രവർത്തിക്കുന്ന വിധം. ഒരു സഹോദരന്റെ സ്റ്റോർ റൂമിൽ കുറച്ച്‌ സഹോദരങ്ങൾ മീറ്റിങ്ങിനു കൂടിവരുന്നു.

^ ഖ. 61 ചിത്രക്കുറിപ്പ്‌: ഒരു സ്‌ത്രീയോടു സംസാരിച്ചിരിക്കുന്ന ഒരു സഹോദരി (ഇടത്‌) സന്തോഷവാർത്തയിലേക്കു സംഭാഷണം തിരിച്ചുവിടാൻ നോക്കുന്നു.

^ ഖ. 63 ചിത്രക്കുറിപ്പ്‌: പോലീസ്‌ ചോദ്യം ചെയ്യുമ്പോൾ സഭയെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്താൻ ഒരു സഹോദരൻ വിസമ്മതിക്കുന്നു.