വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 13

പരസ്‌പരം ഗാഢമായി സ്‌നേഹിക്കുക

പരസ്‌പരം ഗാഢമായി സ്‌നേഹിക്കുക

“പരസ്‌പരം ഹൃദയപൂർവം ഗാഢമായി സ്‌നേഹിക്കുക.”—1 പത്രോ. 1:22.

ഗീതം 109 ഹൃദയപൂർവം ഉറ്റ്‌ സ്‌നേഹിക്കാം

പൂർവാവലോകനം *

അപ്പോസ്‌തലന്മാരുമൊത്തുള്ള അവസാനരാത്രിയിൽ, യേശു സ്‌നേഹത്തെക്കുറിച്ച്‌ എടുത്തുപറഞ്ഞു (1-2 ഖണ്ഡികകൾ കാണുക)

1. യേശു ശിഷ്യന്മാർക്കു വ്യക്തമായ ഏതു കല്‌പനയാണു കൊടുത്തത്‌? (പുറംതാളിലെ ചിത്രം കാണുക.)

മരണത്തിന്റെ തലേരാത്രി യേശു തന്റെ ശിഷ്യന്മാർക്കു വ്യക്തമായ ഒരു കല്‌പന കൊടുത്തു. യേശു പറഞ്ഞു: “ഞാൻ നിങ്ങളെ സ്‌നേഹിച്ചതുപോലെതന്നെ നിങ്ങളും തമ്മിൽത്തമ്മിൽ സ്‌നേഹിക്കണം.” എന്നിട്ട്‌ യേശു ഇങ്ങനെയും പറഞ്ഞു: “നിങ്ങളുടെ ഇടയിൽ സ്‌നേഹമുണ്ടെങ്കിൽ, നിങ്ങൾ എന്റെ ശിഷ്യന്മാരാണെന്ന്‌ എല്ലാവരും അറിയും.”—യോഹ. 13:34, 35.

2. പരസ്‌പരം സ്‌നേഹിക്കുന്നതു പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

2 യേശു സ്‌നേഹിച്ചതുപോലെ ശിഷ്യന്മാർ പരസ്‌പരം സ്‌നേഹിക്കുകയാണെങ്കിൽ അവർ തന്റെ യഥാർഥ ശിഷ്യന്മാരാണെന്ന്‌ ആളുകൾ മനസ്സിലാക്കുമെന്നു യേശു പറഞ്ഞു. അത്‌ ഒന്നാം നൂറ്റാണ്ടിൽ സത്യമായിരുന്നു, ഇന്നും അത്‌ സത്യമാണ്‌. സ്‌നേഹം കാണിക്കുന്നത്‌ എളുപ്പമല്ലാത്ത സാഹചര്യങ്ങളിലും നമ്മൾ പരസ്‌പരം സ്‌നേഹിക്കേണ്ടത്‌ എത്ര പ്രധാനമാണ്‌!

3. ഈ ലേഖനത്തിൽ നമ്മൾ എന്താണു പഠിക്കാൻ പോകുന്നത്‌?

3 നമ്മൾ അപൂർണരായതുകൊണ്ട്‌ തമ്മിൽത്തമ്മിൽ ആഴമായി സ്‌നേഹിക്കുന്നത്‌ പലപ്പോഴും ബുദ്ധിമുട്ടായേക്കാം. എന്നാലും നമ്മൾ ക്രിസ്‌തുവിനെ അനുകരിക്കാൻ ശ്രമിക്കണം. ഈ ലേഖനത്തിൽ, സമാധാനമുണ്ടാക്കുന്നവരും പക്ഷപാതമില്ലാത്തവരും അതിഥിപ്രിയം കാണിക്കുന്നവരും ആയിരിക്കാൻ സ്‌നേഹം എങ്ങനെയാണു സഹായിക്കുന്നതെന്നു നമ്മൾ കാണും. ഈ ലേഖനം പഠിക്കുമ്പോൾ, നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കുക: ‘സ്‌നേഹം കാണിക്കാൻ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിലും പരസ്‌പരം സ്‌നേഹം കാണിച്ച സഹോദരങ്ങളുടെ മാതൃകയിൽനിന്ന്‌ എനിക്ക്‌ എന്തു പഠിക്കാം?’

സമാധാനമുണ്ടാക്കുന്നവർ ആയിരിക്കാൻ. . .

4. മത്തായി 5:23, 24 അനുസരിച്ച്‌, നമ്മളോടു പിണക്കമുള്ള ഒരു സഹോദരനുമായി സമാധാനത്തിലാകാൻ ശ്രമിക്കേണ്ടത്‌ എന്തുകൊണ്ട്‌?

4 നമ്മളോടു പിണക്കമുള്ള ഒരു സഹോദരനുമായി സമാധാനത്തിലാകേണ്ടതിന്റെ പ്രാധാന്യം യേശു നമ്മളെ പഠിപ്പിച്ചു. (മത്തായി 5:23, 24 വായിക്കുക.) ദൈവത്തെ പ്രസാദിപ്പിക്കണമെങ്കിൽ മറ്റുള്ളവരുമായി നമ്മൾ നല്ല ബന്ധം നിലനിറുത്തണമെന്നു യേശു എടുത്തുപറഞ്ഞു. നമ്മുടെ സഹോദരങ്ങളുമായി സമാധാനത്തിലായിരിക്കാൻ നമ്മൾ കഴിവിന്റെ പരമാവധി ശ്രമിക്കുമ്പോൾ യഹോവയ്‌ക്കു സന്തോഷം തോന്നും. അതേസമയം, സമാധാനത്തിനു ശ്രമിക്കാൻപോലും തയ്യാറാകാതെ സഹോദരങ്ങളോടു പിണക്കം വെച്ചുകൊണ്ടിരുന്നാൽ യഹോവ നമ്മുടെ ആരാധന സ്വീകരിക്കില്ല.—1 യോഹ. 4:20.

5. സമാധാനം ഉണ്ടാക്കാൻ ശ്രമിച്ച ഒരു സഹോദരന്‌ എന്തു ബുദ്ധിമുട്ടാണ്‌ നേരിട്ടത്‌?

5 സമാധാനമുണ്ടാക്കുന്നത്‌ എപ്പോഴും അത്ര എളുപ്പമായിരിക്കില്ല. എന്തുകൊണ്ട്‌? മാർക്ക്‌ എന്ന സഹോദരന്റെ അനുഭവം നോക്കാം. * ഒരു സഹോദരൻ മാർക്കിനെ വിമർശിക്കുകയും അദ്ദേഹത്തെക്കുറിച്ച്‌ സഭയിലെ മറ്റുള്ളവരോടു മോശമായി സംസാരിക്കുകയും ചെയ്‌തു. മാർക്ക്‌ എങ്ങനെ പ്രതികരിച്ചു? അദ്ദേഹം പറയുന്നു: “എന്റെ സകല നിയന്ത്രണവും പോയി, ആ സഹോദരനോടു കയർത്ത്‌ സംസാരിച്ചു.” എന്നാൽ പിന്നീട്‌ മാർക്കിനു വിഷമം തോന്നി. അദ്ദേഹം ആ സഹോദരനോടു മാപ്പു പറഞ്ഞുകൊണ്ട്‌ സമാധാനം ഉണ്ടാക്കാൻ ശ്രമിച്ചു. പക്ഷേ ആ സഹോദരന്റെ പിണക്കം മാറിയില്ല. ‘സമാധാനം ഉണ്ടാക്കാൻ അദ്ദേഹത്തിന്‌ ആഗ്രഹമില്ല. പിന്നെ ഞാൻ എന്തിനാണു ശ്രമിക്കുന്നത്‌,’ എന്നാണു മാർക്ക്‌ ആദ്യം ചിന്തിച്ചത്‌. എന്നാൽ ശ്രമം വിട്ടുകളയാതിരിക്കാൻ സർക്കിട്ട്‌ മേൽവിചാരകൻ മാർക്കിനെ പ്രോത്സാഹിപ്പിച്ചു. മാർക്ക്‌ എന്തു ചെയ്‌തു?

6. (എ) മാർക്ക്‌ എങ്ങനെയാണ്‌ സമാധാനമുണ്ടാക്കാൻ ശ്രമിച്ചത്‌? (ബി) അദ്ദേഹം കൊലോസ്യർ 3:13, 14 എങ്ങനെയാണ്‌ ബാധകമാക്കിയത്‌?

6 മാർക്ക്‌ തന്റെ മനോഭാവത്തെക്കുറിച്ച്‌ ചിന്തിച്ചുനോക്കി. തനിക്കു താഴ്‌മ കുറവാണെന്നും താൻ മറ്റുള്ളവരെക്കാൾ ശ്രേഷ്‌ഠനാണെന്നു പലപ്പോഴും ചിന്തിക്കാറുണ്ടെന്നും മാർക്കിനു മനസ്സിലായി. മാറ്റം വരുത്തേണ്ട ആവശ്യം അദ്ദേഹം തിരിച്ചറിഞ്ഞു. (കൊലോ. 3:8, 9, 12) അദ്ദേഹം താഴ്‌മയോടെ ആ സഹോദരനെ സമീപിച്ച്‌, മോശമായി പെരുമാറിയതിനു വീണ്ടും മാപ്പു പറഞ്ഞു. സംഭവിച്ചുപോയ കാര്യങ്ങളിൽ സങ്കടമുണ്ടെന്നും വീണ്ടും സുഹൃത്തുക്കളാകാൻ ആഗ്രഹമുണ്ടെന്നും പറഞ്ഞുകൊണ്ട്‌ കത്തുകൾ എഴുതി. അദ്ദേഹം ഇഷ്ടപ്പെടുന്ന ചില കൊച്ചുസമ്മാനങ്ങളും മാർക്ക്‌ കൊടുത്തു. ഇത്രയൊക്കെ ചെയ്‌തിട്ടും ആ സഹോദരൻ മാർക്കിനോടു ക്ഷമിക്കാനോ കോപം വിട്ടുകളയാനോ തയ്യാറായില്ല. എങ്കിലും മാർക്ക്‌, സഹോദരനെ സ്‌നേഹിക്കാനും സഹോദരനോടു ക്ഷമിക്കാനും ഉള്ള യേശുവിന്റെ കല്‌പന തുടർന്നും അനുസരിച്ചു. (കൊലോസ്യർ 3:13, 14 വായിക്കുക.) സമാധാനമുണ്ടാക്കാനുള്ള നമ്മുടെ ശ്രമങ്ങളോടു ചിലപ്പോൾ മറ്റുള്ളവർ സഹകരിച്ചില്ലെന്നുവരാം. എങ്കിലും അവരോടു ക്ഷമിക്കാനും പഴയതുപോലെ സുഹൃത്തുക്കളാകാൻവേണ്ടി പ്രാർഥിക്കാനും യഥാർഥ ക്രിസ്‌തീയസ്‌നേഹം നമ്മളെ സഹായിക്കും.—മത്താ. 18:21, 22; ഗലാ. 6:9.

നമ്മളോട്‌ ആർക്കെങ്കിലും പിണക്കമുണ്ടെങ്കിൽ സമാധാനം ഉണ്ടാക്കാൻ പല കാര്യങ്ങൾ ചെയ്യേണ്ടിവന്നേക്കാം (7-8 ഖണ്ഡികകൾ കാണുക) *

7. (എ) യേശു നമ്മളോട്‌ എന്തു ചെയ്യാനാണ്‌ ആവശ്യപ്പെട്ടത്‌? (ബി) ഒരു സഹോദരി ഏതു വിഷമസാഹചര്യം നേരിട്ടു?

7 നമ്മളോടു മറ്റുള്ളവർ എങ്ങനെ പെരുമാറാനാണോ നമ്മൾ ആഗ്രഹിക്കുന്നത്‌, അവരോടും അങ്ങനെതന്നെ പെരുമാറാൻ യേശു നമ്മളോട്‌ ആവശ്യപ്പെട്ടു. കൂടാതെ, നമ്മളോടു സ്‌നേഹം കാണിക്കുന്നവരെ മാത്രം സ്‌നേഹിച്ചാൽ പോരെന്നും യേശു പറഞ്ഞു. (ലൂക്കോ. 6:31-33) അത്ര സാധാരണമല്ലാത്ത ഒരു സാഹചര്യം നോക്കാം: സഭയിലെ ഒരാൾ മനഃപൂർവം നിങ്ങളെ ഒഴിവാക്കാൻ ശ്രമിക്കുന്നു. നിങ്ങളോട്‌ ഒരു ‘ഹലോ’ പറയാൻ പോലും കൂട്ടാക്കുന്നില്ല. ലാറ എന്ന സഹോദരിക്ക്‌ അങ്ങനെ ഒരു അനുഭവമുണ്ടായി. ലാറ പറയുന്നു: “ഒരു സഹോദരി എപ്പോൾ എന്നെ കണ്ടാലും മിണ്ടാതെ കടന്നുപോകുമായിരുന്നു. എന്തുകൊണ്ടാണെന്ന്‌ എനിക്കു മനസ്സിലായില്ല. എനിക്ക്‌ ആകെ വിഷമമായി. മീറ്റിങ്ങിനു പോകുന്നതിന്റെ സന്തോഷവും നഷ്ടമായി.” ആദ്യം ലാറ ചിന്തിച്ചത്‌ ഇങ്ങനെയാണ്‌: ‘കുറ്റം എന്റേതല്ല. ആ സഹോദരിയെക്കുറിച്ച്‌ സഭയിലെ മറ്റുള്ളവർക്കും ഇങ്ങനെയൊക്കെത്തന്നെയാണു തോന്നുന്നത്‌.’

8. സമാധാനമുണ്ടാക്കാൻ ലാറ എന്താണു ചെയ്‌തത്‌, ലാറയുടെ അനുഭവത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

8 സമാധാനമുണ്ടാക്കുന്നതിനു ലാറ ചില കാര്യങ്ങൾ ചെയ്‌തു. ലാറ യഹോവയോടു പ്രാർഥിക്കുകയും ആ സഹോദരിയോടു സംസാരിക്കാൻ തീരുമാനിക്കുകയും ചെയ്‌തു. അവർ പ്രശ്‌നത്തെക്കുറിച്ച്‌ സംസാരിച്ചു, കെട്ടിപ്പിടിച്ചു, വീണ്ടും സമാധാനത്തിലായി. എല്ലാം ശരിയായതുപോലെ തോന്നി. ലാറ പറയുന്നു: “പക്ഷേ, കുറെ കഴിഞ്ഞ്‌ ആ സഹോദരി വീണ്ടും എന്നോടു പഴയതുപോലെതന്നെ പെരുമാറാൻ തുടങ്ങി. ചെയ്‌തതെല്ലാം വെറുതേയായെന്ന്‌ എനിക്കു തോന്നി.” മറ്റേ സഹോദരി തന്റെ മനോഭാവം മാറ്റിയെങ്കിലേ തനിക്കു സന്തോഷമുണ്ടാകൂ എന്നാണ്‌ ആദ്യമൊക്കെ ലാറ കരുതിയത്‌. എന്നാൽ, എപ്പോഴും സഹോദരിയോടു സ്‌നേഹത്തോടെ ഇടപെടുന്നതും ‘ഉദാരമായി ക്ഷമിക്കുന്നതും’ ആണ്‌ തനിക്കു ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യമെന്നു ലാറ ക്രമേണ മനസ്സിലാക്കി. (എഫെ. 4:32–5:2) യഥാർഥ ക്രിസ്‌തീയസ്‌നേഹം “ദ്രോഹങ്ങളുടെ കണക്കു സൂക്ഷിക്കുന്നില്ല. അത്‌ എല്ലാം സഹിക്കുന്നു; എല്ലാം വിശ്വസിക്കുന്നു; എല്ലാം പ്രത്യാശിക്കുന്നു; എന്തു വന്നാലും പിടിച്ചുനിൽക്കുന്നു” എന്ന കാര്യം ലാറ ഓർത്തു. (1 കൊരി. 13:5, 7) അങ്ങനെ ലാറയ്‌ക്കു മനസ്സമാധാനം തിരിച്ചുകിട്ടി. പതിയെപ്പതിയെ ആ സഹോദരി ലാറയോടു കുറച്ചുകൂടെ സ്‌നേഹം കാണിക്കാൻ തുടങ്ങി. സഹോദരങ്ങളുമായി സമാധാനമുണ്ടാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയും അവരെ തുടർന്നും സ്‌നേഹിക്കുകയും ചെയ്യുന്നെങ്കിൽ, ഉറപ്പായും “സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ദൈവം നിങ്ങളുടെകൂടെയുണ്ടായിരിക്കും.”—2 കൊരി. 13:11.

പക്ഷപാതം കാണിക്കാതിരിക്കുക

9. പ്രവൃത്തികൾ 10:34, 35 അനുസരിച്ച്‌ നമ്മൾ പക്ഷപാതം കാണിക്കരുതാത്തത്‌ എന്തുകൊണ്ട്‌?

9 യഹോവയ്‌ക്കു പക്ഷപാതമില്ല. (പ്രവൃത്തികൾ 10:34, 35 വായിക്കുക.) പക്ഷപാതം കാണിക്കാതിരുന്നാൽ നമ്മൾ യഹോവയുടെ മക്കളാണെന്നു തെളിയും. അങ്ങനെ ചെയ്യുമ്പോൾ, അയൽക്കാരനെ നമ്മളെപ്പോലെതന്നെ സ്‌നേഹിക്കാനുള്ള കല്‌പന നമ്മൾ അനുസരിക്കുകയാണ്‌, നമ്മുടെ സഹോദരകുടുംബത്തിന്റെ സമാധാനം നിലനിറുത്തുകയാണ്‌.—റോമ. 12:9, 10; യാക്കോ. 2:8, 9.

10-11. ഒരു സഹോദരി എങ്ങനെയാണു തന്റെ തെറ്റായ ചിന്തകൾ മറികടന്നത്‌?

10 എപ്പോഴും പക്ഷപാതമില്ലാത്തവരായിരിക്കുന്നതു ചിലർക്ക്‌ അത്ര എളുപ്പമല്ല. ഉദാഹരണത്തിന്‌, രൂത്ത്‌ എന്ന സഹോദരിയുടെ അനുഭവം നോക്കാം. കൗമാരത്തിലായിരുന്നപ്പോൾ വേറൊരു രാജ്യത്തുനിന്നുള്ള ഒരാൾ രൂത്തിന്റെ കുടുംബത്തോടു വളരെ മോശമായി പെരുമാറി. അതോടെ ആ രാജ്യത്തെക്കുറിച്ചുള്ള രൂത്തിന്റെ കാഴ്‌ചപ്പാടുതന്നെ മാറിപ്പോയി. രൂത്ത്‌ പറയുന്നു: “ആ രാജ്യത്തെ എല്ലാത്തിനോടും എനിക്കു വെറുപ്പായി. അവിടത്തെ എല്ലാ ആളുകളും, സഹോദരങ്ങൾപോലും, മോശമാണെന്നു ഞാൻ കരുതി.” ഈ തെറ്റായ ചിന്തകൾ രൂത്ത്‌ എങ്ങനെയാണു മാറ്റിയത്‌?

11 ഇങ്ങനെയുള്ള ചിന്തകൾ മാറ്റാൻ നല്ല ശ്രമം ചെയ്യണമെന്നു രൂത്ത്‌ മനസ്സിലാക്കി. ആ രാജ്യത്തെക്കുറിച്ച്‌ വാർഷികപുസ്‌തകത്തിൽ വന്ന റിപ്പോർട്ടുകളും അവിടത്തെ അനുഭവങ്ങളും സഹോദരി വായിച്ചു. സഹോദരി പറയുന്നു: “ആ രാജ്യത്തെ ആളുകളെക്കുറിച്ച്‌ നല്ലതു മാത്രം ചിന്തിക്കാൻ ഞാൻ ബോധപൂർവം ഒരു ശ്രമം നടത്തി. എന്റെ നാട്ടിലുള്ള ആ രാജ്യക്കാരായ സഹോദരങ്ങളെ ശ്രദ്ധിച്ചപ്പോൾ അവർ യഹോവയ്‌ക്കുവേണ്ടി ഉത്സാഹത്തോടെ പ്രവർത്തിക്കുന്നവരാണ്‌ എന്ന്‌ എനിക്കു കാണാൻ കഴിഞ്ഞു. ലോകമെങ്ങുമുള്ള സഹോദരകുടുംബത്തിന്റെ ഭാഗമാണ്‌ അവരും എന്ന്‌ എനിക്കു വ്യക്തമായി.” പതിയെപ്പതിയെ അവിടത്തെ ആളുകളോടു താൻ സ്‌നേഹം കാണിക്കണമെന്നു രൂത്തിനു മനസ്സിലായി. രൂത്ത്‌ പറയുന്നു: “ആ രാജ്യത്തെ സഹോദരങ്ങളെ എവിടെവെച്ച്‌ കണ്ടാലും അവരോടു സംസാരിക്കാനും അവരുമായി അടുക്കാനും ഞാൻ ഒരു പ്രത്യേകശ്രമം നടത്തി. അങ്ങനെ അവരെ അടുത്ത്‌ അറിയാൻ എനിക്കു കഴിഞ്ഞു.” അതു പ്രയോജനം ചെയ്‌തോ? രൂത്ത്‌ തുടരുന്നു: “അങ്ങനെ അവസാനം, എന്റെ തെറ്റായ ചിന്തകളെല്ലാം മാറി.”

‘സഹോദരസമൂഹത്തെ മുഴുവൻ ഗാഢമായി സ്‌നേഹിക്കുന്നെങ്കിൽ,’ നമ്മൾ ആരോടും പക്ഷപാതം കാണിക്കില്ല (12-13 ഖണ്ഡികകൾ കാണുക) *

12. സാറ എന്ന സഹോദരിയുടെ പ്രശ്‌നം എന്തായിരുന്നു?

12 ചിലർ പക്ഷപാതമുള്ളവരായിരിക്കും, പക്ഷേ അത്‌ അവർ അറിയണമെന്നില്ല. ഉദാഹരണത്തിന്‌, സാറ എന്ന സഹോദരിയുടെ കാര്യം നോക്കാം. ജാതിയോ സമ്പത്തോ സംഘടനയിലെ ഉത്തരവാദിത്വസ്ഥാനങ്ങളോ ഒന്നും നോക്കി സഹോദരി ആളുകളെ തരംതിരിച്ചിരുന്നില്ല. അതുകൊണ്ട്‌ താൻ പക്ഷപാതമില്ലാത്ത ഒരാളാണെന്നു സഹോദരി കരുതി. പക്ഷേ അതായിരുന്നോ സത്യം? സഹോദരി പറയുന്നു: “ശരിക്കും എനിക്കു പക്ഷപാതമുണ്ടെന്നു ഞാൻ മനസ്സിലാക്കി.” ഏതു വിധത്തിൽ? സാറയും കുടുംബാംഗങ്ങളും നല്ല വിദ്യാഭ്യാസമുള്ളവരായിരുന്നു. അതുകൊണ്ട്‌ വിദ്യാഭ്യാസമുള്ള ആളുകളുമായി ഇടപെടാനാണു സഹോദരി കൂടുതൽ ഇഷ്ടപ്പെട്ടിരുന്നത്‌. ഒരിക്കൽ ഒരു സുഹൃത്തിനോടു സഹോദരി ഇങ്ങനെ പറയുകപോലും ചെയ്‌തു: “നല്ല വിദ്യാഭ്യാസമുള്ള സഹോദരങ്ങളുടെകൂടെയേ ഞാൻ സഹവസിക്കാറുള്ളൂ. അല്ലാത്തവരെ ഞാൻ ഒഴിവാക്കും.” സാറയുടെ മനോഭാവത്തിനു ശരിക്കും മാറ്റം ആവശ്യമായിരുന്നു. പക്ഷേ അതിന്‌ എന്തു ചെയ്യണമായിരുന്നു?

13. സാറ ചിന്തയിൽ മാറ്റം വരുത്തിയതിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

13 ചിന്തയിൽ മാറ്റം വരുത്തേണ്ട വശം മനസ്സിലാക്കാൻ ഒരു സർക്കിട്ട്‌ മേൽവിചാരകൻ സാറയെ സഹായിച്ചു. സഹോദരി പറയുന്നു: “എന്റെ വിശ്വസ്‌തസേവനം, മീറ്റിങ്ങുകളിൽ പറയുന്ന നല്ല ഉത്തരങ്ങൾ, തിരുവെഴുത്തുകളെക്കുറിച്ചുള്ള അറിവ്‌ ഇതിനെല്ലാം സഹോദരൻ എന്നെ അഭിനന്ദിച്ചു. എന്നാൽ അറിവ്‌ കൂടുന്നതനുസരിച്ച്‌, താഴ്‌മ, എളിമ, കരുണ പോലുള്ള ക്രിസ്‌തീയഗുണങ്ങൾ വളർത്തിയെടുക്കണമെന്നും സഹോദരൻ പറഞ്ഞു.” അദ്ദേഹത്തിന്റെ വാക്കുകൾ സഹോദരി ഗൗരവമായി എടുത്തു. “സ്‌നേഹവും ദയയും പോലുള്ള ഗുണങ്ങളാണ്‌ ഏറ്റവും പ്രധാനമെന്ന്‌ എനിക്കു മനസ്സിലായി.” അതിനു ശേഷം സഹോദരങ്ങളെക്കുറിച്ചുള്ള സഹോദരിയുടെ കാഴ്‌ചപ്പാടിനു മാറ്റം വന്നു. സഹോദരി പറയുന്നു: “ഏതെല്ലാം ഗുണങ്ങളുള്ളതുകൊണ്ടാണ്‌ യഹോവ അവരെ ഇഷ്ടപ്പെടുന്നതെന്നു മനസ്സിലാക്കാൻ ഞാൻ ശ്രമിച്ചു.” നമ്മുടെ കാര്യമോ? വിദ്യാഭ്യാസമുള്ളതുകൊണ്ട്‌ നമ്മൾ മറ്റുള്ളവരെക്കാൾ ഉയർന്നവരാണെന്നു നമ്മൾ ഒരിക്കലും ചിന്തിക്കില്ല. ‘സഹോദരസമൂഹത്തെ മുഴുവൻ (ഗാഢമായി) സ്‌നേഹിക്കുന്നെങ്കിൽ,’ നമ്മൾ ആരോടും പക്ഷപാതം കാണിക്കില്ല.—1 പത്രോ. 2:17.

അതിഥിപ്രിയരായിരിക്കുക

14. എബ്രായർ 13:16 പറയുന്നതനുസരിച്ച്‌, നമ്മൾ മറ്റുള്ളവരോട്‌ അതിഥിപ്രിയം കാണിക്കുമ്പോൾ യഹോവയ്‌ക്ക്‌ എന്തു തോന്നുന്നു?

14 നമ്മൾ സഹോദരങ്ങൾക്ക്‌ ആതിഥ്യമരുളുന്നത്‌ യഹോവ ഇഷ്ടപ്പെടുന്ന ഒരു കാര്യമാണ്‌. (എബ്രായർ 13:16 വായിക്കുക.) അതു നമ്മുടെ ആരാധനയുടെ ഒരു ഭാഗമായിട്ടാണ്‌ യഹോവ കാണുന്നത്‌. പ്രത്യേകിച്ച്‌, സഹായം ആവശ്യമുള്ളവരെ നമ്മൾ സഹായിക്കുന്നുണ്ടോ എന്ന്‌ യഹോവ നോക്കുന്നുണ്ട്‌. (യാക്കോ. 1:27; 2:14-17) അതുകൊണ്ട്‌ ‘അതിഥികളെ സത്‌കരിക്കുന്നതു ശീലമാക്കാൻ’ തിരുവെഴുത്തുകൾ നമ്മളെ പ്രോത്സാഹിപ്പിക്കുന്നു. (റോമ. 12:13) മറ്റുള്ളവർക്ക്‌ ആതിഥ്യമരുളുമ്പോൾ, അവരെക്കുറിച്ച്‌ ചിന്തയുണ്ടെന്നും അവരെ സ്‌നേഹിക്കുന്നെന്നും അവരുടെ കൂട്ടുകാരാകാൻ ആഗ്രഹിക്കുന്നെന്നും നമ്മൾ കാണിക്കുകയാണ്‌. നമ്മൾ ചിലപ്പോൾ മറ്റുള്ളവരെ ചായയ്‌ക്കോ ഭക്ഷണത്തിനോ വിളിച്ചേക്കാം, അല്ലെങ്കിൽ അവരുടെകൂടെ കുറച്ച്‌ സമയം ചെലവിട്ടേക്കാം. എങ്ങനെയായാലും നമ്മൾ ചെയ്യുന്നത്‌ യഹോവയെ സന്തോഷിപ്പിക്കുന്നു. (1 പത്രോ. 4:8-10) എന്നാൽ ആതിഥ്യമരുളുന്നതിനു ചില കാര്യങ്ങൾ തടസ്സമായേക്കാം.

“നേരത്തേ, എനിക്ക്‌ അതിഥിപ്രിയം കാണിക്കാൻ താത്‌പര്യമില്ലായിരുന്നു. പക്ഷേ ഞാൻ മാറ്റം വരുത്തിയപ്പോൾ എനിക്ക്‌ ഒരുപാടു സന്തോഷം കിട്ടി” (16-ാം ഖണ്ഡിക കാണുക) *

15-16. (എ) അതിഥിപ്രിയം കാണിക്കാൻ ചിലർ മടിക്കുന്നത്‌ എന്തുകൊണ്ടായിരിക്കാം? (ബി) ഈഡിറ്റ്‌ അതിഥിപ്രിയം കാണിക്കാനുള്ള മടി മറികടന്നത്‌ എങ്ങനെ?

15 അതിഥിപ്രിയം കാണിക്കാൻ നമ്മൾ മടിക്കുന്നതിനു പല കാരണങ്ങൾ കണ്ടേക്കാം. ഈഡിറ്റ്‌ എന്ന സഹോദരിയുടെ അനുഭവം നോക്കാം. സഹോദരി ഒരു വിധവയാണ്‌. സാക്ഷിയാകുന്നതിനു മുമ്പ്‌ ഈഡിറ്റ്‌ മറ്റുള്ളവരുമായി അടുക്കാൻ താത്‌പര്യം കാണിച്ചിരുന്നില്ല. മറ്റുള്ളവർക്കാണ്‌ അതിഥിപ്രിയം കാണിക്കാൻ കൂടുതൽ സൗകര്യം എന്നാണ്‌ സഹോദരി ചിന്തിച്ചിരുന്നത്‌.

16 സാക്ഷിയായതിനു ശേഷം ഈഡിറ്റ്‌ തന്റെ ചിന്തയ്‌ക്കു മാറ്റം വരുത്തി. അതിഥിപ്രിയം കാണിക്കാൻ ചില പടികൾ സ്വീകരിച്ചു. ഈഡിറ്റ്‌ പറയുന്നു: “ഞങ്ങൾ പുതിയ രാജ്യഹാൾ പണിതപ്പോൾ, അതിനു സഹായിക്കാൻ വരുന്ന ഒരു ദമ്പതികളെ രണ്ടാഴ്‌ചത്തേക്കു വീട്ടിൽ താമസിപ്പിക്കാമോ എന്ന്‌ ഒരു മൂപ്പൻ ചോദിച്ചു. സാരെഫാത്തിലെ വിധവയെ യഹോവ എങ്ങനെയാണ്‌ അനുഗ്രഹിച്ചതെന്നു ഞാൻ അപ്പോൾ ഓർത്തു.” (1 രാജാ. 17:12-16) ഈഡിറ്റ്‌ അവരെ താമസിപ്പിക്കാമെന്നു സമ്മതിച്ചു. എന്നിട്ട്‌, അനുഗ്രഹം ലഭിച്ചോ? സഹോദരി പറയുന്നു: “രണ്ടാഴ്‌ചയ്‌ക്കു പകരം രണ്ടു മാസം അവർ എന്റെകൂടെ താമസിച്ചു. ആ സമയംകൊണ്ട്‌ ഞങ്ങൾ അടുത്ത കൂട്ടുകാരായി.” സഹോദരിക്കു സഭയിലും അടുത്ത കൂട്ടുകാരെ കിട്ടി. ഇപ്പോൾ ഈഡിറ്റ്‌ ഒരു മുൻനിരസേവികയാണ്‌. കൂടെ പ്രവർത്തിക്കുന്നവർ അൽപ്പം വിശ്രമിക്കാനായി വീട്ടിൽ വരുന്നതും അവരോട്‌ അതിഥിപ്രിയം കാണിക്കുന്നതും ഒക്കെ സഹോദരിക്ക്‌ ഇഷ്ടമാണ്‌. സഹോദരി പറയുന്നു: “കൊടുക്കുന്നത്‌ എനിക്കു സന്തോഷം തരുന്നു. തിരിച്ച്‌ ഒത്തിരി അനുഗ്രഹങ്ങൾ എനിക്കു കിട്ടുകയും ചെയ്യുന്നുണ്ട്‌.”—എബ്രാ. 13:1, 2.

17. ലൂക്കും ഭാര്യയും ഏതു കാര്യം തിരിച്ചറിഞ്ഞു?

17 നമ്മൾ ഇപ്പോൾത്തന്നെ അതിഥിപ്രിയം കാണിക്കുന്നുണ്ടായിരിക്കും, പക്ഷേ അതിൽ മെച്ചപ്പെടാൻ കഴിയുമോ? ഉദാഹരണത്തിന്‌, ലൂക്കും ഭാര്യയും അതിഥിപ്രിയരാണ്‌. അവർ കൂടെക്കൂടെ മാതാപിതാക്കളെയും ബന്ധുക്കളെയും അടുത്ത കൂട്ടുകാരെയും സർക്കിട്ട്‌ മേൽവിചാരകനെയും ഭാര്യയെയും വീട്ടിലേക്കു ക്ഷണിക്കാറുണ്ട്‌. പക്ഷേ ഒരു പ്രശ്‌നമുണ്ടായിരുന്നു. ലൂക്ക്‌ പറയുന്നു: “അടുപ്പമുള്ളവരെ മാത്രമേ ഞങ്ങൾ വീട്ടിലേക്കു ക്ഷണിച്ചിരുന്നുള്ളൂ.” അതിഥിപ്രിയം കാണിക്കുന്നതിൽ മെച്ചപ്പെടാൻ ലൂക്കും ഭാര്യയും എന്താണു ചെയ്‌തത്‌?

18. അതിഥിപ്രിയം കാണിക്കുന്നതിൽ ലൂക്കും ഭാര്യയും മെച്ചപ്പെട്ടത്‌ എങ്ങനെ?

18 “നിങ്ങളെ സ്‌നേഹിക്കുന്നവരെ സ്‌നേഹിക്കുന്നതുകൊണ്ട്‌ നിങ്ങൾക്ക്‌ എന്തു പ്രതിഫലം കിട്ടാനാണ്‌” എന്ന യേശുവിന്റെ വാക്കുകൾ ചിന്തിച്ച ലൂക്കും ഭാര്യയും അവരുടെ കാഴ്‌ചപ്പാടിനു മാറ്റം വരുത്തി. (മത്താ. 5:45-47) എല്ലാവർക്കും ഉദാരമായി കൊടുക്കുന്ന യഹോവയെ അനുകരിക്കണമെന്ന്‌ അവർ മനസ്സിലാക്കി. അതുകൊണ്ട്‌ ഇതേവരെ ക്ഷണിച്ചിട്ടില്ലാത്ത സഹോദരങ്ങളെ ക്ഷണിക്കാൻ അവർ തീരുമാനിച്ചു. ലൂക്ക്‌ പറയുന്നു: “ഇങ്ങനെയുള്ള അവസരങ്ങളിൽ എല്ലാവർക്കും പ്രോത്സാഹനവും ആത്മീയബലവും ലഭിക്കുന്നു. ഈ കൂടിവരവുകൾ ഞങ്ങൾ എല്ലാവരും ഇഷ്ടപ്പെടുന്നുണ്ട്‌.”

19. നമ്മൾ യേശുവിന്റെ ശിഷ്യന്മാരാണെന്ന്‌ എങ്ങനെ തെളിയിക്കാം, നിങ്ങളുടെ തീരുമാനം എന്താണ്‌?

19 പരസ്‌പരം ഗാഢമായി സ്‌നേഹിക്കുന്നത്‌, സമാധാനം ഉണ്ടാക്കുന്നവരും പക്ഷപാതമില്ലാത്തവരും അതിഥിപ്രിയരും ആയിരിക്കാൻ എങ്ങനെയാണു സഹായിക്കുന്നതെന്നു നമ്മൾ പഠിച്ചു. സഹോദരങ്ങളെ ഹൃദയപൂർവം ഗാഢമായി സ്‌നേഹിക്കുന്നതിൽനിന്ന്‌ യാതൊന്നും നമ്മളെ തടയരുത്‌. അങ്ങനെ ചെയ്‌താൽ നമ്മൾ സന്തോഷമുള്ളവരായിരിക്കും, യേശുവിന്റെ യഥാർഥ ശിഷ്യന്മാരാണെന്നു തെളിയിക്കുകയും ചെയ്യും.—യോഹ. 13:17, 35.

ഗീതം 88 അങ്ങയുടെ വഴികൾ അറിയിച്ചുതരേണമേ

^ ഖ. 5 സത്യക്രിസ്‌ത്യാനികളെ തിരിച്ചറിയിക്കുന്ന അടയാളം സ്‌നേഹമാണെന്നു യേശു പറഞ്ഞു. സഹോദരങ്ങളോടു സ്‌നേഹമുണ്ടെങ്കിൽ നമ്മൾ സമാധാനമുണ്ടാക്കുന്നവരും പക്ഷപാതമില്ലാത്തവരും അതിഥിപ്രിയം കാണിക്കുന്നവരും ആയിരിക്കും. ഇത്‌ എല്ലായ്‌പോഴും എളുപ്പമായിരിക്കില്ല. ഈ ലേഖനം ചില പ്രായോഗിക നിർദേശങ്ങൾ നമുക്കു തരുന്നുണ്ട്‌. എപ്പോഴും പരസ്‌പരം ഗാഢമായി സ്‌നേഹിക്കാൻ അവ നമ്മളെ സഹായിക്കും.

^ ഖ. 5 ഈ ലേഖനത്തിലെ ചില പേരുകൾ യഥാർഥമല്ല.

^ ഖ. 57 ചിത്രക്കുറിപ്പുകൾ: ഒരു പ്രശ്‌നം പരിഹരിക്കാൻ ഒരു സഹോദരി ശ്രമിക്കുന്നു. ആദ്യശ്രമം വിജയിക്കുന്നില്ലെങ്കിലും സഹോദരി പിന്മാറുന്നില്ല. വീണ്ടും വീണ്ടും സ്‌നേഹം കാണിച്ചപ്പോൾ, ഒടുവിൽ അതു ഫലം കണ്ടു.

^ ഖ. 59 ചിത്രക്കുറിപ്പുകൾ: സഭയിലെ ആരും തന്നെ ശ്രദ്ധിക്കാത്തതായി പ്രായമുള്ള ഒരു സഹോദരനു തോന്നുന്നു.

^ ഖ. 61 ചിത്രക്കുറിപ്പുകൾ: അതിഥിപ്രിയം കാണിക്കാൻ ആദ്യം മടി കാണിച്ച ഒരു സഹോദരി തന്റെ ചിന്തയ്‌ക്കു മാറ്റം വരുത്തുന്നു, അതു സഹോദരിക്കു കൂടുതൽ സന്തോഷം നൽകുന്നു.